വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പുരാതന നഗരമായ യെരീഹോ ഒരു നീണ്ട ഉപരോധത്തിനു ശേഷമല്ല പിടിച്ചടക്കപ്പെട്ടത് എന്നതിന് എന്ത് തെളിവാണുള്ളത്?
യോശുവ 6:10-15, 20 അനുസരിച്ച് ഇസ്രായേല്യസൈന്യം ദിവസം ഒരു തവണവെച്ച് ആറു ദിവസം യെരീഹോയെ വലംവെച്ചു. ഏഴാം ദിവസം അവർ പട്ടണത്തെ ഏഴു തവണ വലംവെച്ചു. യെരീഹോയുടെ ശക്തമായ മതിലുകൾ തകരാൻ യഹോവ ഇടയാക്കി. അങ്ങനെ ഇസ്രായേല്യർക്ക് പട്ടണത്തിനുള്ളിൽ കടക്കാനും അത് കീഴടക്കാനും സാധിച്ചു. യെരീഹോയുടെ ഹ്രസ്വകാല ഉപരോധത്തെക്കുറിച്ച് ബൈബിൾ പറയുന്നത് പുരാവസ്തുശാസ്ത്രത്തിന്റെ കണ്ടെത്തലുമായി യോജിക്കുന്നുണ്ടോ?
പുരാതന നാളുകളിൽ കെട്ടുറപ്പുള്ള നഗരം അക്രമികൾ ഉപരോധിക്കാറുണ്ടായിരുന്നു. വിജയകരമായ ഒരു ഉപരോധത്തിന്റെ ദൈർഘ്യം എത്രയായിരുന്നാലും, വിജയികൾ, അവശേഷിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ നഗരത്തിന്റെ സകല സമ്പത്തും കൊള്ളയടിക്കുമായിരുന്നു. എങ്കിലും യെരീഹോയുടെ നാശാവശിഷ്ടങ്ങളിൽ ഒരു വൻ ഭക്ഷ്യശേഖരം പുരാവസ്തു ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതിനെക്കുറിച്ച് ബിബ്ലിക്കൽ ആർക്കിയോളജി റിവ്യൂ ഇങ്ങനെ പറയുന്നു: “യെരീഹോയുടെ അവശിഷ്ടങ്ങളിൽ മൺപാത്രങ്ങൾക്കു ശേഷം ഏറ്റവും കൂടുതലായി കണ്ടെടുത്തത് ധാന്യമായിരുന്നു. . . . പലസ്തീന്റെ പുരാവസ്തുശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഇത് ഒരു ഒറ്റപ്പെട്ട കാര്യമാണ്. ചിലപ്പോൾ ഒന്നോ രണ്ടോ ഭരണിയൊക്കെ കിട്ടുമായിരുന്നു. പക്ഷേ, ഇത്ര വലിയ അളവിൽ ധാന്യം കിട്ടുന്നത് അസാധാരണമാണ്.”
തിരുവെഴുത്തുവിവരണം അനുസരിച്ച് യെരീഹോയിൽനിന്ന് ധാന്യം കൊള്ളയടിക്കാതിരിക്കുന്നതിന് ഇസ്രായേല്യർക്ക് വ്യക്തമായ ഒരു കാരണമുണ്ടായിരുന്നു. അങ്ങനെ ചെയ്യരുതെന്ന് യഹോവ അവരോട് നിർദേശിച്ചിരുന്നു. (യോശു. 6:17, 18) വസന്തകാലത്താണ് ഇസ്രായേല്യർ യെരീഹോ ആക്രമിച്ചത്, കൊയ്ത്തുകാലം കഴിഞ്ഞ് അധികം വൈകാതെ. അതായത്, ധാന്യശേഖരം സമൃദ്ധമായിരുന്നപ്പോൾ. (യോശു. 3:15-17; 5:10) യെരീഹോയിൽ അത്രമാത്രം ധാന്യശേഖരമുണ്ടായിരുന്നെന്ന വസ്തുത കാണിക്കുന്നത് ഇസ്രായേല്യർ ഏർപ്പെടുത്തിയ ഉപരോധം ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെതന്നെ ഹ്രസ്വമായിരുന്നു എന്നാണ്.