പ്രവൃത്തികൾ
പഠനക്കുറിപ്പുകൾ—അധ്യായം 9
ശൗൽ: പ്രവൃ 7:58-ന്റെ പഠനക്കുറിപ്പു കാണുക.
മഹാപുരോഹിതൻ: അതായത്, കയ്യഫ.—പ്രവൃ 4:6-ന്റെ പഠനക്കുറിപ്പു കാണുക.
മാർഗം: പ്രവൃത്തികളുടെ പുസ്തകത്തിൽ കാണുന്ന ഒരു പദപ്രയോഗം. ഒരു ക്രിസ്ത്യാനിയായുള്ള ജീവിതത്തെയും ആദ്യകാല ക്രിസ്തീയസഭയെയും കുറിക്കാനാണ് ഇത് ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ പദപ്രയോഗം വന്നിരിക്കുന്നത്, “ഞാൻതന്നെയാണു വഴി (അഥവാ “മാർഗം”)” എന്ന യോഹ 14:6-ലെ യേശുവിന്റെ വാക്കുകളിൽനിന്നായിരിക്കാം. യേശുവിന്റെ അനുഗാമികളായവർ യേശുവിന്റേതുപോലുള്ള ഒരു ജീവിതരീതി പിന്തുടർന്നതുകൊണ്ടാണ് അവരെ ‘മാർഗക്കാർ’ എന്നു വിളിച്ചത്. (പ്രവൃ 19:9) യേശുവിന്റെ ജീവിതത്തിൽ മുഖ്യസ്ഥാനം ഏകസത്യദൈവമായ യഹോവയെ ആരാധിക്കുന്നതിനായിരുന്നു. ക്രിസ്ത്യാനികളാകട്ടെ അതോടൊപ്പം യേശുക്രിസ്തുവിലുള്ള വിശ്വാസത്തിനും ജീവിതത്തിൽ പ്രധാനസ്ഥാനം നൽകുന്നു. ഏതാണ്ട് എ.ഡി. 44-നു ശേഷം സിറിയയിലെ അന്ത്യോക്യയിൽവെച്ചാണു യേശുവിന്റെ ശിഷ്യന്മാരെ ‘ദൈവഹിതമനുസരിച്ച് ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിച്ചത്.’ (പ്രവൃ 11:26) എന്നാൽ ആ പേര് ലഭിച്ചുകഴിഞ്ഞും ലൂക്കോസ് ക്രിസ്തീയസഭയെ ‘ഈ മാർഗം’ എന്നു വിളിച്ചിരിക്കുന്നതായി കാണാം.—പ്രവൃ 19:23; 22:4; 24:22; പ്രവൃ 18:25; 19:23 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ദമസ്കൊസ്: ഇന്ന് ഈ നഗരം സ്ഥിതി ചെയ്യുന്നത് ആധുനിക സിറിയയിലാണ്. സ്ഥാപിതമായ സമയംമുതൽ എന്നും ആൾപ്പാർപ്പുണ്ടായിരുന്ന അതിപുരാതനമായ നഗരങ്ങളിലൊന്നാണ് ഇത്. ഗോത്രപിതാവായ അബ്രാഹാം തെക്ക് കനാനിലേക്കു പോകുന്ന വഴി ഈ നഗരത്തിലൂടെയോ അതിന് അടുത്തുകൂടെയോ കടന്നുപോയിട്ടുണ്ടാകാം. അബ്രാഹാം തന്റെ ദാസനായി തിരഞ്ഞെടുത്ത എലീയേസെർ ‘ദമസ്കൊസുകാരനായിരുന്നു.’ (ഉൽ 15:2) പിന്നെ ഏതാണ്ട് ആയിരം വർഷത്തിനു ശേഷമാണു ദമസ്കൊസിന്റെ പേര് ബൈബിൾരേഖകളിൽ വീണ്ടും കാണുന്നത്. (പദാവലിയിൽ “അരാം; അരാമ്യർ” കാണുക.) സിറിയക്കാരും (അരാമ്യർ) ഇസ്രായേല്യരും തമ്മിലുള്ള ഒരു യുദ്ധത്തെക്കുറിച്ചുള്ളതാണ് ആ ഭാഗം. അതോടെ ആ രണ്ടു രാഷ്ട്രങ്ങളും ശത്രുക്കളായി മാറുകയും ചെയ്തു. (1രാജ 11:23-25) ഒന്നാം നൂറ്റാണ്ടിൽ റോമൻ സംസ്ഥാനമായ സിറിയയുടെ ഭാഗമായിരുന്നു ദമസ്കൊസ്. സാധ്യതയനുസരിച്ച് ആ സമയത്ത് അവിടെ ഏതാണ്ട് 20,000 ജൂതന്മാരും അനേകം സിനഗോഗുകളും ഉണ്ടായിരുന്നു. ആ നഗരം അന്നത്തെ പ്രധാന സഞ്ചാരപാതകളുടെ ഒരു സംഗമസ്ഥാനമായിരുന്നതുകൊണ്ട് ക്രിസ്തീയോപദേശങ്ങൾ അവിടെനിന്ന് എളുപ്പത്തിൽ മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കുമെന്നു ശൗൽ ഭയന്നുകാണും. ദമസ്കൊസിലെ ക്രിസ്ത്യാനികളെ ശൗൽ പ്രത്യേകം നോട്ടമിടാനുള്ള കാരണവും അതായിരിക്കാം.
കത്തുകൾ: ഒരു അപരിചിതനെ പരിചയപ്പെടുത്താനും അയാൾ ആരാണെന്നോ അയാളുടെ അധികാരം എന്താണെന്നോ സാക്ഷ്യപ്പെടുത്താനും എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ആളുകൾ ആശ്രയയോഗ്യമായ ഉറവിൽനിന്നുള്ള കത്തുകൾ ഉപയോഗിച്ചിരുന്നു. (റോമ 16:1; 2കൊ 3:1-3) ഈ ആശയവിനിമയരീതിയെക്കുറിച്ച് റോമിലുള്ള ജൂതന്മാർ പരാമർശിച്ചതായി രേഖയുണ്ട്. (പ്രവൃ 28:21) ദമസ്കൊസിലെ സിനഗോഗുകളിലേക്കു കത്തുകൾ തന്നയയ്ക്കാൻ ശൗൽ മഹാപുരോഹിതനോട് അപേക്ഷിക്കുന്നതായി ഈ വാക്യത്തിൽ കാണാം. ആ നഗരത്തിലെ ജൂതക്രിസ്ത്യാനികളെ ഉപദ്രവിക്കാൻ തന്നെ അധികാരപ്പെടുത്തുന്ന കത്തുകളാണു ശൗൽ ആവശ്യപ്പെട്ടത്. (പ്രവൃ 9:1, 2) ക്രിസ്ത്യാനികൾക്കെതിരെയുള്ള പോരാട്ടത്തിൽ ദമസ്കൊസിലെ സിനഗോഗുകളും ശൗലിനോടു സഹകരിക്കണമെന്ന നിർദേശമായിരിക്കാം ആ കത്തുകളിലുണ്ടായിരുന്നത്.
ശബ്ദം കേട്ടെങ്കിലും: ദമസ്കൊസിലേക്കുള്ള വഴിയിൽവെച്ച് തനിക്കുണ്ടായ ഈ അനുഭവത്തെക്കുറിച്ച് പൗലോസുതന്നെ പ്രവൃ 22:6-11-ൽ വിവരിക്കുന്നുണ്ട്. പൗലോസിന്റെ കൂടെയുണ്ടായിരുന്നവർ “ശബ്ദം കേട്ടില്ല” എന്നാണ് അവിടെ പറയുന്നതെങ്കിലും ഇവിടെ പറയുന്നത് അവർ ‘ആ ശബ്ദം കേട്ടു’ എന്നാണ്. രണ്ടു വിവരണത്തിലും ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ഒന്നാണെങ്കിലും അതിന്റെ വ്യാകരണരൂപം രണ്ടിടത്തും രണ്ടാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഫൊണേ എന്ന ഗ്രീക്കുപദത്തിനു വെറുമൊരു ശബ്ദം കേൾക്കുന്നതിനെയും വാക്കുകൾ വ്യക്തമായി കേൾക്കുന്നതിനെയും കുറിക്കാനാകും. ഈ വാക്യത്തിലെ വ്യാകരണരൂപംവെച്ച് ആ പദത്തിന് വെറുമൊരു ശബ്ദം കേൾക്കുക എന്നാണ് അർഥം. (എന്നാൽ പ്രവൃ 22:9-ൽ ആ പദത്തിന്റെ വ്യാകരണരൂപം മറ്റൊന്നാണ്. “സംസാരിച്ചയാളുടെ വാക്കുകൾ വ്യക്തമായി കേട്ടില്ല” എന്നൊരു അർഥമാണ് അവിടെ ആ പദത്തിനുള്ളത്.) അതുകൊണ്ട് പൗലോസിന്റെ കൂടെയുണ്ടായിരുന്നവർ എന്തോ ഒരു ശബ്ദം കേട്ടെങ്കിലും അവർക്ക് അതിലെ വാക്കുകൾ വ്യക്തമാകാഞ്ഞതുകൊണ്ട് അതു മനസ്സിലായിക്കാണില്ല. ചുരുക്കത്തിൽ, പൗലോസ് കേട്ടതുപോലെയല്ല അവർ ആ ശബ്ദം കേട്ടത്.—പ്രവൃ 26:14; പ്രവൃ 22:9-ന്റെ പഠനക്കുറിപ്പു കാണുക.
നേർവീഥി എന്ന തെരുവ്: ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ പേര് എടുത്തുപറഞ്ഞിരിക്കുന്ന ഒരേ ഒരു തെരുവ് ഇതാണ്. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ദമസ്കൊസ് നഗരത്തിനു നെടുകെയും കുറുകെയും ധാരാളം പാതകളുണ്ടായിരുന്നെങ്കിലും നഗരത്തിലെ ഏറ്റവും പ്രധാനപാത ഇതായിരുന്നെന്നു കരുതപ്പെടുന്നു. നഗരത്തിന്റെ കിഴക്കേ അറ്റംമുതൽ പടിഞ്ഞാറേ അറ്റംവരെ നീണ്ടുകിടന്ന ഈ പാതയ്ക്ക് ഏതാണ്ട് 1.5 കി.മീ. നീളവും 26 മീ. (85 അടി) വീതിയും ഉണ്ടായിരുന്നു. ഈ പാതയിൽ കാൽനടയാത്രക്കാർക്കുവേണ്ടി പ്രത്യേകമായൊരു ഭാഗവും വേർതിരിച്ചിരുന്നു. നടപ്പാതയുടെ വശങ്ങളിൽ തൂണുകളുണ്ടായിരുന്നതായും പറയപ്പെടുന്നു. ആ പഴയ റോമൻ നഗരത്തിന്റെ കുറച്ച് ഭാഗങ്ങളേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ എങ്കിലും പണ്ടത്തെ നേർവീഥി (അഥവാ റോമൻ വിയാ റെക്റ്റാ) കടന്നുപോയിരുന്ന അതേ സ്ഥലങ്ങളിലൂടെ പോകുന്ന ഒരു പ്രധാനപാത ഇന്നും അവിടെയുണ്ട്.
ഒരു ദർശനത്തിൽ: പല പുരാതന കൈയെഴുത്തുപ്രതികളിലും ഈ വാക്കുകൾ കാണുന്നുണ്ട്.
അറസ്റ്റു ചെയ്യാൻ: അഥവാ “തടവിലാക്കാൻ.” അക്ഷ. “ബന്ധിക്കാൻ; ബന്ധനത്തിലാക്കാൻ.” തടവറയിൽ ബന്ധനത്തിലാക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.—കൊലോ 4:3 താരതമ്യം ചെയ്യുക.
ഇസ്രായേൽമക്കൾ: അഥവാ “ഇസ്രായേൽജനം; ഇസ്രായേല്യർ.”—പദാവലിയിൽ “ഇസ്രായേൽ” കാണുക.
ഒരു കൊട്ട: ലൂക്കോസ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്ഫുറീസ് എന്ന ഗ്രീക്കുപദം മത്തായിയുടെയും മർക്കോസിന്റെയും സുവിശേഷങ്ങളിലും കാണാം. യേശു 4,000 പുരുഷന്മാരെ പോഷിപ്പിച്ചപ്പോൾ മിച്ചം വന്നതു ശേഖരിച്ച ഏഴു കൊട്ടയെക്കുറിച്ച് പറയുന്നിടത്താണ് അവർ ആ പദം ഉപയോഗിച്ചിരിക്കുന്നത്. (മത്ത 15:37-ന്റെ പഠനക്കുറിപ്പു കാണുക.) ഈ പദം കുറിക്കുന്നതു വലിയ കൊട്ടയെയാണ്. എന്നാൽ താൻ രക്ഷപ്പെട്ടതിനെക്കുറിച്ച് കൊരിന്തിലെ ക്രിസ്ത്യാനികളോടു വിവരിച്ചപ്പോൾ പൗലോസ് അപ്പോസ്തലൻ ഉപയോഗിച്ചതു സർഗാനെ എന്ന ഗ്രീക്കുപദമാണ്. ആ പദം കുറിക്കുന്നതു കയറോ കമ്പുകളോ ‘നെയ്തുണ്ടാക്കിയ കൊട്ടയെയാണ്.’ എങ്കിലും ഈ രണ്ടു ഗ്രീക്കുപദവും വലിയ കൊട്ടയെത്തന്നെയാണ് അർഥമാക്കുന്നത്.—2കൊ 11:32, 33, അടിക്കുറിപ്പ്.
യഥേഷ്ടം സഞ്ചരിച്ചു: അഥവാ “സ്വച്ഛമായ ജീവിതം നയിച്ചു.” അക്ഷ. “പോകുകയും വരുകയും ചെയ്തു.” ഈ പദപ്രയോഗം ഒരു സെമിറ്റിക്ക് ഭാഷാശൈലിയിൽനിന്ന് വന്നതാണ്. ജീവിതം തടസ്സങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോകുന്നതിനെ കുറിക്കാനും യാതൊരു തടസ്സവും കൂടാതെ മറ്റുള്ളവരുമായി ഇടപഴകുന്നതിനെ കുറിക്കാനും ഈ പദപ്രയോഗത്തിനാകും.—ആവ 28:6, 19; സങ്ക 121:8, അടിക്കുറിപ്പ് എന്നിവ താരതമ്യം ചെയ്യുക; പ്രവൃ 1:21-ന്റെ പഠനക്കുറിപ്പു കാണുക.
ഗ്രീക്കുഭാഷക്കാരായ ജൂതന്മാർ: ഇവിടെ കാണുന്ന ഗ്രീക്ക് പദപ്രയോഗത്തിന്റെ അക്ഷരാർഥം “ഗ്രീക്കുഭാഷക്കാർ” എന്നു മാത്രമാണെങ്കിലും സർവസാധ്യതയുമനുസരിച്ച് ഈ വാക്യത്തിൽ അതു കുറിക്കുന്നത് ഗ്രീക്കുഭാഷക്കാരിൽത്തന്നെയുള്ള ജൂതവംശജരെയാണ്. റോമൻ സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് യരുശലേമിലേക്കു വന്നവരായിരുന്നിരിക്കാം അവർ. പ്രവൃ 6:1-ൽ ഈ പദം ക്രിസ്ത്യാനികളെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഇവിടെ പ്രവൃ 9:29-ൽ പറഞ്ഞിരിക്കുന്ന ഗ്രീക്കുഭാഷക്കാരായ ജൂതന്മാർ ക്രിസ്ത്യാനികളല്ലായിരുന്നെന്നു സന്ദർഭം വ്യക്തമാക്കുന്നു. ഗ്രീക്കുഭാഷക്കാരായ അനേകം ജൂതന്മാർ യരുശലേമിലേക്കു വന്നിരുന്നെന്ന വസ്തുതയെ യരുശലേമിലെ ഓഫേൽ കുന്നിൽനിന്ന് കണ്ടെടുത്ത തിയോഡോട്ടസ് ലിഖിതം ശരിവെക്കുന്നുണ്ട്.—പ്രവൃ 6:1-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവയുടെ വഴിയിൽ: അഥവാ “യഹോവയോടുള്ള ഭയത്തിൽ.” “ഭയം” എന്നതിന്റെ എബ്രായപദവും എബ്രായചതുരക്ഷരിയും (ദൈവനാമത്തെ പ്രതിനിധാനം ചെയ്യുന്നു.) ചേർന്ന “യഹോവയോടുള്ള ഭയത്തിൽ” എന്ന പദപ്രയോഗം എബ്രായതിരുവെഴുത്തുകളിൽ പലയിടത്തും കാണാം. (2ദിന 19:7, 9; സങ്ക 19:9; 111:10; സുഭ 2:5; 8:13; 9:10; 10:27; 19:23; യശ 11:2, 3 എന്നിവ ചില ഉദാഹരണങ്ങളാണ്.) അതേസമയം “കർത്താവിനോടുള്ള ഭയത്തിൽ” എന്ന പദപ്രയോഗം എബ്രായതിരുവെഴുത്തുകളിൽ എവിടെയും കാണുന്നുമില്ല. ഇപ്പോഴുള്ള മിക്ക ഗ്രീക്കു കൈയെഴുത്തുപ്രതികളിലും ഇവിടെ “കർത്താവിനോടുള്ള ഭയത്തിൽ” എന്നാണു കാണുന്നതെങ്കിലും പുതിയ ലോക ഭാഷാന്തരം “കർത്താവ്” എന്നതിനു പകരം “യഹോവ” എന്ന് ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണങ്ങൾ അനു. സി-യിൽ വിശദമായി വിവരിച്ചിട്ടുണ്ട്.
തബീഥ: തബീഥ എന്ന അരമായപേരിന്റെ അർഥം “ഗസൽമാൻ” എന്നാണ്. സാധ്യതയനുസരിച്ച് സെവീയാ എന്ന എബ്രായപദത്തോടു തത്തുല്യമായ ഒരു പേരാണ് ഇത്. “പെൺ ഗസൽമാൻ” എന്നാണ് സെവീയായുടെ അർഥം. (ഉത്ത 4:5; 7:3) ഡോർക്കസ് എന്ന ഗ്രീക്കുപേരിന്റെ അർഥവും “ഗസൽമാൻ” എന്നുതന്നെയാണ്. യോപ്പ ഒരു തുറമുഖനഗരമായിരുന്നതുകൊണ്ട് അവിടെ ജൂതന്മാരും ജനതകളിൽപ്പെട്ടവരും താമസിച്ചിരുന്നു. ഓരോ ഭാഷക്കാരും തബീഥയെ തങ്ങളുടെ ഭാഷയിലുള്ള പേര് വിളിച്ചിരിക്കാം എന്നതുകൊണ്ട് തബീഥ ഈ രണ്ടു പേരിലും അറിയപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. അതല്ലെങ്കിൽ ജനതകളിൽപ്പെട്ട വായനക്കാർക്കുവേണ്ടി ലൂക്കോസ് ഈ പേര് പരിഭാഷപ്പെടുത്തിയതുമാകാം.
കുപ്പായങ്ങൾ: അഥവാ “പുറങ്കുപ്പായങ്ങൾ.” ഗ്രീക്കുപാഠത്തിൽ ഇവിടെ ഹിമാറ്റിയോൺ എന്നു വിളിച്ചിരിക്കുന്നത് അയഞ്ഞ ഒരു പുറങ്കുപ്പായത്തെയായിരിക്കാം. എന്നാൽ മിക്കപ്പോഴും ഈ പദം ഉപയോഗിച്ചിരുന്നതു ദീർഘചതുരാകൃതിയിലുള്ള ഒരു തുണിയെ കുറിക്കാനാണ്.
തബീഥേ, എഴുന്നേൽക്ക്: യേശു യായീറൊസിന്റെ മകളെ ഉയിർപ്പിച്ചപ്പോൾ ചെയ്തതുപോലുള്ള കാര്യങ്ങളാണു പത്രോസും ഇവിടെ ചെയ്യുന്നത്. (മർ 5:38-42; ലൂക്ക 8:51-55) ബൈബിൾരേഖയനുസരിച്ച്, ഒരു അപ്പോസ്തലൻ ഉയിർപ്പിക്കുന്ന ആദ്യത്തെ ആളാണ് ഇത്. ആ സംഭവത്തോടെ യോപ്പയിൽ അനേകം ആളുകൾ വിശ്വാസികളായിത്തീർന്നു.—പ്രവൃ 9:39-42.
തോൽപ്പണിക്കാരനായ ശിമോൻ: പ്രവൃ 10:6-ന്റെ പഠനക്കുറിപ്പു കാണുക.