ബൈബിളിന്റെ വീക്ഷണം
കുരിശ്
ക്രിസ്ത്യാനിത്വത്തിന്റെ ചിഹ്നമായിട്ടാണ് അനേകരും കുരിശിനെ കാണുന്നത്. എന്നാൽ അതു കഴുത്തിൽ അണിയണമെന്നോ പള്ളികളിലും വീടുകളിലും ഒക്കെ വെക്കണമെന്നോ ഒന്നും അനേകരും കരുതുന്നില്ല.
യേശു കുരിശിലാണോ മരിച്ചത്?
ചിലർ പറയുന്നത്
രണ്ടു മരക്കഷണങ്ങൾകൊണ്ട് ഉണ്ടാക്കിയ കുരിശിൽ തൂക്കിയാണ് റോമാക്കാർ യേശുവിനെ കൊന്നത്.
ബൈബിൾ പറയുന്നത്
“മരത്തിൽ തൂക്കി”യാണ് യേശുവിനെ കൊന്നത്. (പ്രവൃത്തികൾ 5:30, പി.ഒ.സി.) യേശുവിനെ തൂക്കിലേറ്റിയ വസ്തുവിനെക്കുറിച്ച് പറയാൻ ബൈബിളെഴുത്തുകാർ ഉപയോഗിച്ച പദങ്ങൾ ഒരു മരക്കഷണത്തെയാണ് അർഥമാക്കുന്നത്, അല്ലാതെ രണ്ടെണ്ണത്തെയല്ല. പുരാതനകാലത്തെ കുരിശിലേറ്റുന്ന രീതി എന്ന പുസ്തകം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് സ്റ്റോറോസ് എന്ന ഗ്രീക്കുപദം “ഒരു ദണ്ഡ് എന്നതുപോലുള്ള വിശാലമായ അർഥമാണ് നൽകുന്നത്. ‘കുരിശിന്’ തത്തുല്യമായ ഒരു പദമല്ല അത്.” പ്രവൃത്തികൾ 5:30-ലെ സൈലോൺ എന്ന വാക്ക്, “കുത്തനെ നിർത്തിയിരിക്കുന്ന ഒരു സ്തംഭത്തെ അല്ലെങ്കിൽ മരത്തൂണിനെ അർഥമാക്കുന്നു. റോമാക്കാർ ക്രൂശിച്ചെന്നു പറയുന്നവരെ ഇതിൽ തറച്ചാണ് വധിച്ചിരുന്നത്.”a
യേശുവിനെ വധിച്ച രീതിയെ, മുമ്പ് ഇസ്രായേല്യർക്കു നൽകിയ ഒരു നിയമവുമായി ബന്ധപ്പെടുത്തി ബൈബിൾ പറയുന്നുണ്ട്. ആ നിയമം ഇതാണ്: “ഒരാൾ മരണശിക്ഷ അർഹിക്കുന്ന ഒരു പാപം ചെയ്തിട്ട് നിങ്ങൾ അയാളെ കൊന്ന് സ്തംഭത്തിൽ തൂക്കിയാൽ . . . (അങ്ങനെ) സ്തംഭത്തിൽ തൂക്കപ്പെടുന്നവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാണ്.” (ആവർത്തനം 21:22, 23) ആ നിയമം എടുത്തുപറഞ്ഞുകൊണ്ട് പൗലോസ് അപ്പോസ്തലൻ യേശുവിനെക്കുറിച്ച് ഇങ്ങനെ എഴുതി: “ക്രിസ്തു നമുക്കു പകരം ഒരു ശാപമായി. കാരണം ‘സ്തംഭത്തിൽ (സൈലോണിൽ) തൂക്കപ്പെടുന്നവനെല്ലാം ശപിക്കപ്പെട്ടവൻ’ എന്നാണല്ലോ എഴുതിയിരിക്കുന്നത്.” (ഗലാത്യർ 3:13) യേശു സ്തംഭത്തിൽ അതായത് ഒറ്റത്തടിയിൽ ആണ് വധിക്കപ്പെട്ടതെന്ന് പൗലോസ് സൂചിപ്പിച്ചു.
“അവർ അവനെ മരത്തിൽ തൂക്കിക്കൊന്നു.”—പ്രവൃത്തികൾ 10:39, പി.ഒ.സി.
ദൈവത്തെ ആരാധിക്കാനോ ക്രിസ്ത്യാനിത്വത്തിന്റെ അടയാളമായിട്ടോ യേശുവിന്റെ ശിഷ്യന്മാർ കുരിശ് ഉപയോഗിച്ചോ?
ബൈബിൾ പറയുന്നത്
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ കുരിശ് ഒരു മതചിഹ്നമായി ഉപയോഗിച്ചതായി ബൈബിളിൽ ഒരിടത്തും പറയുന്നില്ല. എന്നാൽ ആ നൂറ്റാണ്ടിൽ റോമാക്കാർ അവരുടെ ദൈവങ്ങളെ പ്രതീകപ്പെടുത്താൻ കുരിശ് ഉപയോഗിച്ചിരുന്നു. യേശു മരിച്ച് ഏതാണ്ട് 300 വർഷങ്ങൾക്കു ശേഷം റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ തന്റെ സൈന്യത്തിന്റെ പ്രതീകമായി കുരിശിനെ കടമെടുത്തു. പിന്നീട് അതു “ക്രൈസ്തവ”മതത്തിന്റെ ഭാഗമായി.
പുറജാതീയർ കുരിശ് ഉപയോഗിച്ച സ്ഥിതിക്ക് യേശുവിന്റെ ശിഷ്യന്മാർ അത് ഉപയോഗിച്ചുകാണുമോ? ഒരിക്കലുമില്ല. ‘എന്തിന്റെയെങ്കിലും പ്രതീകം’ ഉപയോഗിച്ചുകൊണ്ടുള്ള ആരാധന ദൈവം പണ്ടുമുതലേ അംഗീകരിക്കുന്നില്ലെന്നും ക്രിസ്ത്യാനികൾ ‘വിഗ്രഹാരാധന വിട്ട് ഓടണം’ എന്നും അവർക്ക് അറിയാമായിരുന്നു. (ആവർത്തനം 4:15-19; 1 കൊരിന്ത്യർ 10:14) “ദൈവം ഒരു ആത്മവ്യക്തിയാണ്,” മനുഷ്യർക്ക് ദൈവത്തെ കാണാനാകില്ല. അതുകൊണ്ട് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ദൈവത്തോട് അടുപ്പം തോന്നാൻ ദൃശ്യമായ വസ്തുക്കളോ ചിഹ്നങ്ങളോ ഒന്നും ഉപയോഗിച്ചില്ല. മറിച്ച് അവർ അദൃശ്യമായ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ തങ്ങളെ അനുവദിച്ചുകൊണ്ട് ദൈവത്തെ “ദൈവാത്മാവോടെ” ആരാധിച്ചു. മാത്രമല്ല, തിരുവെഴുത്തുകൾ വെളിപ്പെടുത്തിയിരിക്കുന്ന ദൈവേഷ്ടത്തിന് ചേർച്ചയിൽ ജീവിച്ചുകൊണ്ട് അവർ ദൈവത്തെ “സത്യത്തോടെ” ആരാധിച്ചു.—യോഹന്നാൻ 4:24.
“സത്യാരാധകർ പിതാവിനെ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കുന്ന സമയം വരുന്നു.”—യോഹന്നാൻ 4:23.
ക്രിസ്ത്യാനികൾ എങ്ങനെയാണ് യേശുക്രിസ്തുവിനോടുള്ള ആദരവ് കാണിക്കേണ്ടത്?
ചിലർ പറയുന്നത്
“രക്ഷ സാധ്യമാക്കിത്തന്ന വസ്തുവിനെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും തികച്ചും ന്യായവും സ്വാഭാവികവും ആണ്. . . . ചിഹ്നങ്ങളെ ആദരിക്കുന്ന ഒരാൾ അതിനെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയെയും ആദരിക്കുന്നു.”—ന്യൂ കാത്തലിക്ക് എൻസൈക്ലോപീഡിയ.
ബൈബിൾ പറയുന്നത്
ക്രിസ്ത്യാനികൾ യേശുവിനോട് കടപ്പെട്ടവരാണ്. കാരണം യേശുവിന്റെ ബലിമരണമാണ് പാപങ്ങളുടെ ക്ഷമ നേടാനും ദൈവത്തെ സമീപിക്കാനും നിത്യജീവൻ ലഭിക്കാനും നമുക്ക് വഴിയൊരുക്കിത്തന്നത്. (യോഹന്നാൻ 3:16; എബ്രായർ 10:19-22) ആ സമ്മാനത്തോടുള്ള ആദരവ് കാണിക്കാൻ യേശുവിന്റെ ഒരു ചിഹ്നം അണിയുകയോ യേശുവിൽ വിശ്വസിക്കുന്നു എന്ന് കേവലം പറയുകയോ അല്ല വേണ്ടത്. കാരണം, “പ്രവൃത്തികളില്ലെങ്കിൽ വിശ്വാസം ചത്തതാണ്.” (യാക്കോബ് 2:17) യേശുവിലുള്ള വിശ്വാസം ക്രിസ്ത്യാനികൾ പ്രവൃത്തിയിലൂടെ തെളിയിക്കണം. എങ്ങനെ?
ബൈബിൾ പറയുന്നു: “ക്രിസ്തുവിന്റെ സ്നേഹമാണു ഞങ്ങളെ നിർബന്ധിക്കുന്നത്. കാരണം ഒരു മനുഷ്യൻ എല്ലാവർക്കുംവേണ്ടി മരിച്ചെന്നു ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. . . . ക്രിസ്തു എല്ലാവർക്കുംവേണ്ടി മരിച്ചതുകൊണ്ട് ജീവിക്കുന്നവർ ഇനി തങ്ങൾക്കുവേണ്ടിയല്ല, തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർപ്പിക്കപ്പെട്ടവനുവേണ്ടി ജീവിക്കണം.” (2 കൊരിന്ത്യർ 5:14, 15) ക്രിസ്തുവിന്റെ അതുല്യമായ സ്നേഹപ്രവൃത്തി ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ക്രിസ്ത്യാനികളെ പ്രേരിപ്പിച്ചിരിക്കുന്നു. അങ്ങനെ, ഒരു മതചിഹ്നം ഉപയോഗിക്കുന്നതിനെക്കാൾ അർഥസമ്പുഷ്ടമായ വിധത്തിൽ അവർ യേശുവിനെ ആദരിക്കുന്നു.
“പുത്രനെ അംഗീകരിച്ച് അവനിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും നിത്യജീവൻ കിട്ടണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം.”—യോഹന്നാൻ 6:40.
a ഇംഗ്ലീഷിലെയും ഗ്രീക്കിലെയും പുതിയ നിയമത്തിന്റെ പദസൂചിക സഹിതമുള്ള അപഗ്രഥിത ശബ്ദകോശം (ഇംഗ്ലീഷ്), 11-ാം പതിപ്പ്, ഏഥൽബെർട്ട് ഡബ്ല്യു. ബുള്ളിങ്ങർ എഴുതിയത്, പേജ് 818-819.