അധ്യായം 2
നല്ല മനസ്സാക്ഷി എങ്ങനെ കാത്തുസൂക്ഷിക്കാം?
“എപ്പോഴും ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക.”—1 പത്രോസ് 3:16.
1, 2. വടക്കുനോക്കിയന്ത്രം വിലപ്പെട്ട ഒരു ഉപകരണമായിരിക്കുന്നത് എന്തുകൊണ്ട്, അതിനെ മനസ്സാക്ഷിയോട് ഉപമിക്കാവുന്നത് എന്തുകൊണ്ട്?
കരകാണാക്കടലിലൂടെ കപ്പൽ ഓടിച്ചുപോകുന്ന ഒരു നാവികൻ. വിജനമായ മരുഭൂമിയിലൂടെ നടന്നുനീങ്ങുന്ന ഒരു സഞ്ചാരി. മേഘപാളികൾ കീറിമുറിച്ച് അനന്തവിഹായസ്സിലൂടെ വിമാനം പറത്തുന്ന ഒരു പൈലറ്റ്. ഇവരെല്ലാം ഉപയോഗിക്കുന്ന ഒരു ഉപകരണമുണ്ട്. വടക്കുനോക്കിയന്ത്രം (compass). അതില്ലെങ്കിൽ മൂവരും പ്രതിസന്ധിയിലാകും, പ്രത്യേകിച്ച് നൂതനസാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താൻ സാധിക്കാത്തപ്പോൾ.
2 ലളിതമായ ഒരു ഉപകരണമാണു വടക്കുനോക്കിയന്ത്രം. ഒരു ഡയൽ, അതിൽ വടക്ക് ദിശ കാണിക്കുന്ന ഒരു കാന്തസൂചി. ശരിയായി പ്രവർത്തിക്കുന്ന ഒരു വടക്കുനോക്കിയന്ത്രത്തോടൊപ്പം കൃത്യതയുള്ള ഒരു ഭൂപടംകൂടെയുണ്ടെങ്കിൽ അതിനു നമ്മുടെ ജീവൻ രക്ഷിക്കാനാകും. യഹോവ നമുക്കു നൽകിയിട്ടുള്ള ഒരു അമൂല്യദാനമായ മനസ്സാക്ഷിയോടു വടക്കുനോക്കിയന്ത്രത്തെ ഉപമിക്കാം. (യാക്കോബ് 1:17) മനസ്സാക്ഷിയില്ലെങ്കിൽ, ദിശാബോധമില്ലാത്ത ഒരു അവസ്ഥയിലായിപ്പോകും നമ്മൾ. ശരിയായി ഉപയോഗിക്കുന്നെങ്കിൽ, പോകേണ്ട വഴി മനസ്സിലാക്കി അതിലൂടെ സഞ്ചരിക്കാൻ അതു നമ്മളെ സഹായിക്കും. അതുകൊണ്ട് മനസ്സാക്ഷി എന്താണെന്നും അത് എങ്ങനെ പ്രവർത്തിക്കുന്നെന്നും നമുക്കു നോക്കാം. തുടർന്ന്, പിൻവരുന്ന മൂന്നു ചോദ്യങ്ങൾ നമ്മൾ ചർച്ച ചെയ്യുന്നതായിരിക്കും. (1) മനസ്സാക്ഷിയെ എങ്ങനെ പരിശീലിപ്പിക്കാം? (2) മറ്റുള്ളവരുടെ മനസ്സാക്ഷിയെ നമ്മൾ പരിഗണിക്കേണ്ടത് എന്തുകൊണ്ട്? (3) നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
എന്താണു മനസ്സാക്ഷി, അത് എങ്ങനെ പ്രവർത്തിക്കുന്നു?
3. “മനസ്സാക്ഷി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം എന്ത്, മനുഷ്യനു മാത്രമുള്ള ഏതു പ്രാപ്തിയെയാണ് അതു വരച്ചുകാട്ടുന്നത്?
3 “മനസ്സാക്ഷി” എന്നു ബൈബിൾ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “അന്തർബോധം” എന്നാണ്. ദൈവദത്തമായ ഈ കഴിവ് ഭൂമിയിൽ മറ്റ് ഒരു സൃഷ്ടിക്കുമില്ല. മറ്റൊരാളെ എന്നപോലെ നമ്മെത്തന്നെ നോക്കിക്കാണാനും നമ്മുടെ പ്രവർത്തനങ്ങളെ വിലയിരുത്താനും അതുകൊണ്ട് നമുക്കു കഴിയുന്നു. നമ്മുടെ ഉള്ളിലിരുന്ന് സംസാരിക്കുകയും ന്യായം വിധിക്കുകയും ചെയ്യുന്ന ഒരാളെപ്പോലെയാണു മനസ്സാക്ഷി പ്രവർത്തിക്കുന്നത്. നമ്മുടെ മനോഭാവങ്ങളെയും പ്രവൃത്തികളെയും തിരഞ്ഞെടുപ്പുകളെയും പരിശോധിക്കാൻ അതിനു കഴിയും. നല്ല തീരുമാനമെടുക്കാൻ സഹായിക്കാനോ മോശമായ ഒരു തീരുമാനമെടുത്താൽ ഉണ്ടാകുന്ന ഭവിഷ്യത്തു ചൂണ്ടിക്കാട്ടാനോ അതിനാകും. പിന്നീട്, നമ്മൾ എടുത്ത ശരിയായ തീരുമാനത്തെപ്രതി അതു നമ്മളെ അഭിനന്ദിക്കുകയോ തെറ്റായ തീരുമാനത്തെപ്രതി കുത്തിനോവിക്കുകയോ ചെയ്തേക്കാം.
4, 5. (എ) ആദാമിനും ഹവ്വയ്ക്കും മനസ്സാക്ഷിയുണ്ടായിരുന്നെന്ന് നമുക്ക് എങ്ങനെ അറിയാം, അവർ ദൈവനിയമം അവഗണിച്ചതിന്റെ ഫലം എന്തായിരുന്നു? (ബി) ക്രിസ്തീയപൂർവകാലത്തെ വിശ്വസ്തമനുഷ്യർ മനസ്സാക്ഷിക്കു ചേർച്ചയിൽ പ്രവർത്തിച്ചിരുന്നെന്ന് ഏത് ഉദാഹരണങ്ങൾ തെളിയിക്കുന്നു?
4 ഈ പ്രാപ്തിയോടെയാണു സ്ത്രീയും പുരുഷനും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പാപം ചെയ്തതിനെത്തുടർന്ന് ആദാമിനും ഹവ്വയ്ക്കും ലജ്ജ തോന്നി എന്ന വസ്തുത അതിനു തെളിവാണ്. (ഉൽപത്തി 3:7, 8) സങ്കടകരമെന്നു പറയട്ടെ, ആ മനസ്സാക്ഷിക്കുത്തുകൊണ്ട് കാര്യമുണ്ടായില്ല. ദൈവമായ യഹോവയുടെ നിയമം അവർ മനഃപൂർവം നിരസിക്കുകയായിരുന്നു. അതുവഴി ദൈവത്തോടു മത്സരിച്ച അവർ ദൈവത്തിന്റെ ശത്രുക്കളായി. പൂർണമനുഷ്യരായിരുന്ന അവർ അറിഞ്ഞുകൊണ്ടാണ് അതു ചെയ്തത്, അതുകൊണ്ടുതന്നെ ഒരു തിരിച്ചുവരവ് അസാധ്യമായിരുന്നു.
5 പക്ഷേ എല്ലാവരും ആദാമിനെയും ഹവ്വയെയും പോലെയല്ല. അപൂർണരായ അനേകം മനുഷ്യർ മനസ്സാക്ഷിയുടെ ശബ്ദത്തിനു ചെവികൊടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, വിശ്വസ്തനായ ഇയ്യോബിന് ഇങ്ങനെ പറയാനായി: “ഞാൻ ഒരിക്കലും എന്റെ നീതി വിട്ടുകളയില്ല; ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം എന്റെ ഹൃദയം എന്നെ കുറ്റപ്പെടുത്തില്ല.”a (ഇയ്യോബ് 27:6) മനസ്സാക്ഷി പറയുന്നതു കേട്ട് ജീവിച്ച വ്യക്തിയാണ് ഇയ്യോബ്. തന്റെ പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും നയിക്കാൻ ഇയ്യോബ് അതിനെ അനുവദിച്ചു. അതുകൊണ്ടാണ്, മനസ്സാക്ഷി തന്നെ കുറ്റപ്പെടുത്തിയില്ലെന്ന് അഭിമാനത്തോടെ അദ്ദേഹത്തിനു പറയാനായത്. ദാവീദിന്റെ അനുഭവം പക്ഷേ എത്ര വ്യത്യസ്തമാണെന്നു നോക്കുക. യഹോവയുടെ അഭിഷിക്തരാജാവായ ശൗലിനോട് അനാദരവ് കാട്ടിയപ്പോൾ “പിന്നീട് ദാവീദിന്റെ മനസ്സാക്ഷി കുത്തിത്തുടങ്ങി” എന്നു വിവരണം പറയുന്നു. (1 ശമുവേൽ 24:5) ആ മനസ്സാക്ഷിക്കുത്തു ദാവീദിനു പ്രയോജനം ചെയ്തു; പിന്നീട് ഒരിക്കലും അത്തരം അനാദരവ് കാണിക്കാതിരിക്കാൻ അതു ദാവീദിനെ സഹായിച്ചു.
6. എല്ലാ മനുഷ്യർക്കും ലഭിച്ചിട്ടുള്ള ഒരു സമ്മാനമാണു മനസ്സാക്ഷി എന്നു പറയുന്നത് എന്തുകൊണ്ട്?
6 മനസ്സാക്ഷിയെന്ന ഈ സമ്മാനം യഹോവയുടെ ദാസന്മാർക്കു മാത്രമേ ഉള്ളോ? പൗലോസ് അപ്പോസ്തലൻ ദൈവപ്രചോദിതമായി എഴുതിയ വാക്കുകൾ ശ്രദ്ധിക്കുക: “നിയമമില്ലാത്ത ജനതകൾ നിയമത്തിൽ പറയുന്ന അതേ കാര്യങ്ങൾ സഹജമായിത്തന്നെ ചെയ്യുന്നുണ്ട്. അവർ നിയമമില്ലാത്തവരാണെങ്കിലും അവർ തങ്ങൾക്കുതന്നെ ഒരു നിയമമാണ്. അവരോടൊപ്പം അവരുടെ മനസ്സാക്ഷിയും സാക്ഷി പറയുന്നു. അവരുടെ ചിന്തകൾ ഒന്നുകിൽ അവരെ കുറ്റപ്പെടുത്തുന്നു അല്ലെങ്കിൽ അവരെ ന്യായീകരിക്കുന്നു. ഇങ്ങനെ, നിയമത്തിലുള്ളത് അവരുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിട്ടുണ്ടെന്ന് അവർ തെളിയിക്കുന്നു.” (റോമർ 2:14, 15) യഹോവയുടെ നിയമങ്ങളെക്കുറിച്ച് യാതൊന്നും അറിയാത്തവർപോലും, മനസ്സാക്ഷിയുടെ പ്രേരണയാൽ ദൈവത്തിന്റെ തത്ത്വങ്ങളനുസരിച്ച് കാര്യങ്ങൾ ചെയ്തേക്കാം.
7. മനസ്സാക്ഷി ചിലപ്പോഴൊക്കെ നമ്മളെ തെറ്റായ ദിശയിൽ നയിച്ചേക്കാവുന്നത് എങ്ങനെ?
7 എങ്കിലും ചിലപ്പോഴൊക്കെ മനസ്സാക്ഷി നമ്മളെ തെറ്റായ ദിശയിൽ നയിച്ചേക്കാം. എങ്ങനെ? വടക്കുനോക്കിയന്ത്രം ഒരു കാന്തത്തിന് അടുത്ത് വെച്ചാൽ അതു ശരിയായ ദിശ കാണിക്കില്ല. ഇനി, കൃത്യതയുള്ള ഒരു ഭൂപടത്തോടൊപ്പം ഉപയോഗിച്ചില്ലെങ്കിലും അതുകൊണ്ട് കാര്യമായ പ്രയോജനമില്ല. സമാനമായി, ഹൃദയത്തിലെ സ്വാർഥമോഹങ്ങളാൽ സ്വാധീനിക്കപ്പെട്ടാൽ മനസ്സാക്ഷി നമ്മളെ തെറ്റായ ദിശയിൽ നയിച്ചേക്കാം. ഇനി, ദൈവവചനത്തിലെ പിഴവറ്റ മാർഗനിർദേശത്തിന് അനുസൃതമായി അത് ഉപയോഗിക്കുന്നില്ലെങ്കിലും പ്രധാനപ്പെട്ട പല കാര്യങ്ങളിലും തെറ്റും ശരിയും തിരിച്ചറിയാൻ നമുക്കു കഴിയാതെവന്നേക്കാം. മനസ്സാക്ഷി ശരിയായി പ്രവർത്തിക്കാൻ യഹോവയുടെ പരിശുദ്ധാത്മാവിന്റെ മാർഗനിർദേശം കൂടിയേ തീരൂ. “എന്റെകൂടെ എന്റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവിൽ . . . സാക്ഷി പറയുന്നു” എന്നു പൗലോസ് എഴുതി. (റോമർ 9:1) എന്നാൽ, നമ്മുടെ മനസ്സാക്ഷി യഹോവയുടെ പരിശുദ്ധാത്മാവുമായി യോജിപ്പിലാണു പ്രവർത്തിക്കുന്നതെന്ന് എങ്ങനെ ഉറപ്പുവരുത്താം? അതിനു പരിശീലനം ആവശ്യമാണ്.
മനസ്സാക്ഷിയെ എങ്ങനെ പരിശീലിപ്പിക്കാം?
8. (എ) ഹൃദയം മനസ്സാക്ഷിയെ സ്വാധീനിച്ചേക്കാവുന്നത് എങ്ങനെ, തീരുമാനങ്ങളെടുക്കുമ്പോൾ നമ്മൾ കണക്കിലെടുക്കേണ്ട സുപ്രധാനസംഗതി എന്ത്? (ബി) സ്വസ്ഥമായ ഒരു മനസ്സാക്ഷി ഉണ്ടായിരുന്നാൽമാത്രം മതിയോ? വിശദീകരിക്കുക. (അടിക്കുറിപ്പു കാണുക.)
8 എങ്ങനെയാണു നിങ്ങൾ മനസ്സാക്ഷിപരമായ തീരുമാനങ്ങളെടുക്കുന്നത്? കേവലം വികാരവിചാരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്തു ചെയ്യണമെന്നു ചിലർ തീരുമാനിക്കുന്നത്. എന്നിട്ട്, “എനിക്കു മനസ്സാക്ഷിക്കുത്തു തോന്നുന്നില്ല” എന്ന് അവർ പറയും. എന്നാൽ ഹൃദയത്തിലെ ശക്തമായ ആഗ്രഹങ്ങൾ മനസ്സാക്ഷിയെ വികലമാക്കിയേക്കാം. “ഹൃദയം മറ്റ് എന്തിനെക്കാളും വഞ്ചകവും സാഹസത്തിനു തുനിയുന്നതും ആണ്; അതിനെ ആർക്കു മനസ്സിലാക്കാനാകും” എന്നു ബൈബിൾ പറയുന്നു. (യിരെമ്യ 17:9) അതുകൊണ്ട് ഹൃദയത്തിന്റെ ആഗ്രഹങ്ങളല്ല, നമ്മുടെ ദൈവമായ യഹോവയെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹമായിരിക്കണം നമുക്കു പരമപ്രധാനം.b
9. എന്താണു ദൈവഭയം, അതു മനസ്സാക്ഷിയെ സ്വാധീനിക്കുന്നത് എങ്ങനെ?
9 പരിശീലനം കിട്ടിയ മനസ്സാക്ഷിക്കു ചേർച്ചയിലുള്ള തീരുമാനങ്ങളാണു നമ്മുടേത് എങ്കിൽ അവ വ്യക്തിപരമായ ആഗ്രഹങ്ങളെയല്ല നമ്മുടെ ദൈവഭയത്തെയായിരിക്കും പ്രതിഫലിപ്പിക്കുക. വിശ്വസ്തനായ നെഹമ്യയുടെ കാര്യമെടുക്കുക. യരുശലേമിൽ താമസിക്കുന്നവരിൽനിന്ന് ഒരു നിശ്ചിതതുക പിരിച്ചെടുക്കാൻ ആ ഗവർണർക്ക് അവകാശമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം അതു ചെയ്തില്ല. എന്തുകൊണ്ട്? ദൈവജനത്തെ ബുദ്ധിമുട്ടിച്ചുകൊണ്ട് യഹോവയ്ക്ക് ഇഷ്ടക്കേട് ഉണ്ടാക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിനു ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല. “ദൈവഭയമുള്ളതുകൊണ്ട് ഞാൻ അതു ചെയ്തില്ല” എന്നാണു നെഹമ്യ പറഞ്ഞത്. (നെഹമ്യ 5:15) ആത്മാർഥമായ ദൈവഭയം, അതായതു നമ്മുടെ സ്വർഗീയപിതാവിന് ഇഷ്ടക്കേട് ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാനുള്ള ഹൃദയപൂർവമായ ഭയം, അത്യന്താപേക്ഷിതമാണ്. തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോൾ ദൈവവചനത്തിലെ മാർഗനിർദേശം തേടാൻ അത്തരം ഭയഭക്തി നമ്മളെ പ്രേരിപ്പിക്കും.
10, 11. ലഹരിപാനീയങ്ങളുടെ ഉപയോഗത്തോടു ബന്ധപ്പെട്ട ചില ബൈബിൾതത്ത്വങ്ങൾ ഏവ, ആ തത്ത്വങ്ങൾ ബാധകമാക്കാൻ നമുക്ക് എങ്ങനെ യഹോവയുടെ സഹായം തേടാം?
10 ഉദാഹരണത്തിന്, ലഹരിപാനീയങ്ങളുടെ കാര്യമെടുക്കുക. സാമൂഹികകൂടിവരവുകളുടെ സമയത്ത് നമ്മളിൽ മിക്കവരും നേരിടുന്ന ഒരു ചോദ്യമുണ്ട്: ‘മദ്യം കഴിക്കണോ വേണ്ടയോ?’ ആദ്യം, നമുക്കുതന്നെ ഇക്കാര്യത്തിൽ ഒരു ബോധ്യമുണ്ടായിരിക്കണം. ഏതെല്ലാം ബൈബിൾതത്ത്വങ്ങളാണ് ഇവിടെ ബാധകമാകുന്നത്? മദ്യത്തിന്റെ മിതമായ ഉപയോഗത്തെ ബൈബിൾ കുറ്റം വിധിക്കുന്നില്ല. മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ യഹോവ തന്നിരിക്കുന്നതാണു വീഞ്ഞ് എന്ന് അതു പറയുന്നു. (സങ്കീർത്തനം 104:14, 15) എന്നാൽ മദ്യത്തിന്റെ അമിതമായ ഉപയോഗത്തെയും വന്യമായ ആഘോഷങ്ങളെയും അതു കുറ്റം വിധിക്കുന്നു. (ലൂക്കോസ് 21:34; റോമർ 13:13) തന്നെയുമല്ല, ലൈംഗിക അധാർമികത പോലുള്ള ഗുരുതരമായ പാപങ്ങൾ ചെയ്യുന്നവർക്കൊപ്പമാണു ബൈബിൾ കുടിയന്മാരെ പട്ടികപ്പെടുത്തുന്നത്.c—1 കൊരിന്ത്യർ 6:9, 10.
11 ഒരു ക്രിസ്ത്യാനിയുടെ മനസ്സാക്ഷിയെ പരിശീലിപ്പിക്കുന്നതും പ്രതികരണശേഷിയുള്ളതാക്കുന്നതും ഇത്തരം തത്ത്വങ്ങളാണ്. അതുകൊണ്ട് ഒരു കൂടിവരവിന്റെ സമയത്ത്, കുടിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടിവരുമ്പോൾ ഇങ്ങനെ ചോദിക്കുക: ‘എങ്ങനെയുള്ള ഒരു കൂടിവരവാണ് ഇത്? കാര്യങ്ങൾ പിടിവിട്ട് ഒരു വന്യമായ ആഘോഷത്തിന്റെ രീതിയിലാകുമോ? ഇനി എന്റെ കാര്യമോ? മദ്യത്തോട് അടങ്ങാത്ത ആഗ്രഹം എനിക്കുണ്ടോ? എനിക്ക് അതു കൂടിയേ തീരൂ എന്നുണ്ടോ? പ്രശ്നങ്ങൾ മറക്കാനോ അവയിൽനിന്ന് രക്ഷപ്പെടാനോവേണ്ടി ഞാൻ മദ്യത്തെ ആശ്രയിക്കാറുണ്ടോ? ആവശ്യമായ ആത്മനിയന്ത്രണം എനിക്കുണ്ടോ?’ ബൈബിൾതത്ത്വങ്ങളെക്കുറിച്ചും അവ മനസ്സിലേക്കു കൊണ്ടുവരുന്ന ചോദ്യങ്ങളെക്കുറിച്ചും നന്നായി ചിന്തിക്കുക, യഹോവയുടെ മാർഗനിർദേശത്തിനായി പ്രാർഥിക്കുക. (സങ്കീർത്തനം 139:23, 24 വായിക്കുക.) അങ്ങനെ ചെയ്യുമ്പോൾ, പരിശുദ്ധാത്മാവിലൂടെ നമ്മളെ നയിക്കാൻ നമ്മൾ യഹോവയെ ക്ഷണിക്കുന്നതുപോലെയാണ്. അതുവഴി നമ്മൾ, ദിവ്യതത്ത്വങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ നമ്മുടെ മനസ്സാക്ഷിയെ പരിശീലിപ്പിക്കുകയുമാണ്. എന്നാൽ, തീരുമാനങ്ങളെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്.
മറ്റുള്ളവരുടെ മനസ്സാക്ഷിയെ പരിഗണിക്കേണ്ടത് എന്തുകൊണ്ട്?
ലഹരിപാനീയങ്ങൾ കഴിക്കുന്ന കാര്യത്തിൽ ബൈബിൾപരിശീലിതമായ മനസ്സാക്ഷിക്കു നിങ്ങളെ സഹായിക്കാനാകും
12, 13. ഒരു ക്രിസ്ത്യാനിയുടെ മനസ്സാക്ഷി മറ്റൊരു ക്രിസ്ത്യാനിയുടേതിൽനിന്ന് വ്യത്യസ്തമായിരിക്കുന്നതിന്റെ ചില കാരണങ്ങൾ ഏതെല്ലാം, അത്തരം വ്യത്യാസങ്ങളെ എങ്ങനെ കാണണം?
12 ചില കാര്യങ്ങളിൽ ഒരു ക്രിസ്ത്യാനിയുടെ മനസ്സാക്ഷി മറ്റൊരു ക്രിസ്ത്യാനിയുടേതിൽനിന്ന് എത്ര വ്യത്യസ്തമാണെന്നു മനസ്സിലാക്കുമ്പോൾ നിങ്ങൾ അതിശയിച്ചുപോയേക്കാം. ചില രീതികളോ ആചാരങ്ങളോ ഒരാൾക്കു സ്വീകാര്യമല്ലായിരിക്കും. പക്ഷേ മറ്റൊരാൾ അത് അംഗീകരിച്ചേക്കാം. അതിനെ കുറ്റപ്പെടുത്താനുള്ള ഒരു കാരണവും അദ്ദേഹം കാണുന്നില്ലായിരിക്കാം. ഉദാഹരണത്തിന്, സാമൂഹികകൂടിവരവുകളുടെ കാര്യമെടുക്കുക. ഒരു വൈകുന്നേരം ഏതാനും സുഹൃത്തുക്കളോടൊപ്പം സ്വസ്ഥമായി ഇരിക്കുമ്പോൾ അൽപ്പം മദ്യം കഴിക്കുന്നതിനെ ഒരു സന്തോഷമായിട്ടായിരിക്കാം ഒരാൾ കാണുന്നത്. പക്ഷേ മറ്റൊരാളുടെ മനസ്സാക്ഷി അതിനെ കുറ്റം വിധിച്ചേക്കാം. എന്താണ് ഈ വ്യത്യാസത്തിനു കാരണം, നമ്മുടെ തീരുമാനങ്ങളെ അത് എങ്ങനെ സ്വാധീനിക്കണം?
13 പല കാരണങ്ങളാൽ ആളുകൾ വ്യത്യസ്തരാണ്. ഒരാളുടെ ജീവിതപശ്ചാത്തലമായിരിക്കില്ല മറ്റൊരാളുടേത്. കഴിഞ്ഞ കാലത്ത് ഒരു ദൗർബല്യവുമായി കഠിനപോരാട്ടം നടത്തേണ്ടിവന്ന ഒരാളുടെ കാര്യമെടുക്കുക. തന്റെ ആ ദൗർബല്യത്തെക്കുറിച്ച് അയാൾ വളരെയധികം ബോധവാനായിരിക്കും. അതിനോടു പോരാടി അയാൾ പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ടാകാം. (1 രാജാക്കന്മാർ 8:38, 39) അങ്ങനെയുള്ളവർ മദ്യത്തിന്റെ കാര്യത്തിൽ വിശേഷാൽ ശ്രദ്ധയുള്ളവരായിരുന്നേക്കാം. അത്തരമൊരു സഹോദരൻ നിങ്ങളുടെ വീട്ടിലേക്കു വരുമ്പോൾ, മദ്യം കഴിക്കാനുള്ള ക്ഷണം നിരസിക്കാൻ മനസ്സാക്ഷി അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കാം. നിങ്ങൾക്കു നീരസം തോന്നുമോ, നിങ്ങൾ അദ്ദേഹത്തെ നിർബന്ധിക്കുമോ? ഇല്ല. എന്തുകൊണ്ടാണു മദ്യം കഴിക്കാതിരിക്കുന്നത് എന്നു പറയാൻ അപ്പോൾ അദ്ദേഹത്തിനു താത്പര്യമില്ലായിരിക്കാം. ഇനി, കാരണം നിങ്ങൾക്ക് അറിയാമെങ്കിലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാനിക്കാൻ സഹോദരസ്നേഹം നിങ്ങളെ പ്രേരിപ്പിക്കും.
14, 15. ഏതു കാര്യത്തിലാണ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കിടയിൽ മനസ്സാക്ഷിപരമായ വ്യത്യാസങ്ങളുണ്ടായിരുന്നത്, പൗലോസ് എന്താണു ശുപാർശ ചെയ്തത്?
14 ഒന്നാം നൂറ്റാണ്ടിലെ കാര്യമെടുക്കാം. ചില ക്രിസ്ത്യാനികളുടെ മനസ്സാക്ഷി മറ്റു ചിലരുടേതിൽനിന്ന് തികച്ചും വ്യത്യസ്തമാണെന്നു പൗലോസ് അപ്പോസ്തലന് അറിയാമായിരുന്നു. വിഗ്രഹങ്ങൾക്ക് അർപ്പിച്ച ചില ഭക്ഷണസാധനങ്ങൾ ചന്തയിൽ കിട്ടുമായിരുന്നു. അതു വാങ്ങിക്കഴിക്കുന്നതിനെ ചിലരുടെ മനസ്സാക്ഷി കുറ്റം വിധിച്ചിരുന്നു. (1 കൊരിന്ത്യർ 10:25) എന്നാൽ, അത്തരം ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിൽ പൗലോസിന്റെ മനസ്സാക്ഷി യാതൊരു തെറ്റും കണ്ടില്ല. വിഗ്രഹങ്ങൾ പൗലോസിന് ഒന്നുമല്ലായിരുന്നു. യഹോവ തരുന്ന ഭക്ഷ്യവസ്തുക്കൾ യഹോവയുടേതാണല്ലോ, അത് എങ്ങനെ വിഗ്രഹങ്ങളുടേതാകും എന്നാണു പൗലോസ് ചിന്തിച്ചത്. പക്ഷേ ഇക്കാര്യത്തിൽ മറ്റുള്ളവരുടെ വീക്ഷണം മറ്റൊന്നാണെന്നു പൗലോസ് തിരിച്ചറിഞ്ഞു. ക്രിസ്ത്യാനികളാകുന്നതിനു മുമ്പ്, ചിലരുടെ ജീവിതത്തിൽ വിഗ്രഹാരാധനയ്ക്കു വലിയ സ്ഥാനമുണ്ടായിരുന്നിരിക്കാം. അവരെ സംബന്ധിച്ചിടത്തോളം, വിഗ്രഹാരാധനയോടു ബന്ധപ്പെട്ട യാതൊന്നും സ്വീകാര്യമല്ലായിരുന്നു. ആകട്ടെ, പൗലോസ് എങ്ങനെയാണ് ഈ പ്രശ്നം പരിഹരിച്ചത്?
15 “ശക്തരായ നമ്മൾ അശക്തരുടെ ബലഹീനതകളെ ചുമക്കണം, നമ്മളെത്തന്നെ പ്രീതിപ്പെടുത്തുകയല്ല വേണ്ടത്. ക്രിസ്തുപോലും തന്നെത്തന്നെ പ്രീതിപ്പെടുത്തിയില്ല” എന്നു പൗലോസ് പറഞ്ഞു. (റോമർ 15:1, 3) ക്രിസ്തു ചെയ്തതുപോലെ, സ്വന്തം താത്പര്യങ്ങളെക്കാൾ സഹോദരങ്ങളുടെ താത്പര്യങ്ങൾക്കു മുൻഗണന നൽകണമെന്നായിരുന്നു പൗലോസിന്റെ പക്ഷം. ക്രിസ്തു ആർക്കുവേണ്ടി മരിച്ചോ ആ ആടുകളിൽ ഒന്ന് ഇടറിവീഴാൻ കാരണമാകുന്നതിനെക്കാൾ നല്ലത്, മാംസം കഴിക്കാതിരിക്കുന്നതാണെന്നു മറ്റൊരു അവസരത്തിൽ പൗലോസ് പറയുകയുണ്ടായി.—1 കൊരിന്ത്യർ 8:13; 10:23, 24, 31-33 വായിക്കുക.
16. മനസ്സാക്ഷിപരമായ കാര്യങ്ങളിൽ തങ്ങളോടു യോജിക്കാത്തവരെ ലോലമനസ്സാക്ഷിയുള്ളവർ വിധിക്കരുതാത്തത് എന്തുകൊണ്ട്?
16 ലോലമായ മനസ്സാക്ഷിയായിരിക്കാം ചിലരുടേത്. അതായത്, മറ്റുള്ളവർ നല്ല മനസ്സാക്ഷിയോടെ ചെയ്യുന്ന കാര്യങ്ങൾ പലതും ഇക്കൂട്ടരുടെ മനസ്സാക്ഷി വിലക്കിയേക്കാം. എന്നാൽ തങ്ങൾ ചെയ്യാത്ത കാര്യങ്ങൾ മറ്റുള്ളവരും ചെയ്യരുതെന്നു ശഠിച്ചുകൊണ്ട് ലോലമനസ്സാക്ഷിയുള്ളവർ മറ്റുള്ളവരെ വിമർശിക്കരുത്. (റോമർ 14:10 വായിക്കുക.) മറ്റുള്ളവരെ വിധിക്കാനുള്ള ഒരു ലൈസൻസല്ല നമ്മുടെ മനസ്സാക്ഷി, പകരം നമ്മളെ വിധിക്കാനുള്ളതാണ്. “നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങളും വിധിക്കുന്നതു നിറുത്തുക” എന്ന യേശുവിന്റെ വാക്കുകൾ ഓർക്കുക. (മത്തായി 7:1) മനസ്സാക്ഷിക്കു വിട്ടിരിക്കുന്ന കാര്യങ്ങളിൽ തലയിട്ടുകൊണ്ട് സഭയിൽ പ്രശ്നം ഉണ്ടാക്കാൻ ആരും ആഗ്രഹിക്കുകയില്ല. പരസ്പരം ഇടിച്ചുകളയുന്നതിനു പകരം അന്യോന്യം ബലപ്പെടുത്തിക്കൊണ്ട് സ്നേഹവും ഐക്യവും വളർത്താനുള്ള വഴികൾ തേടുകയാണു നമ്മൾ ചെയ്യേണ്ടത്.—റോമർ 14:19.
നല്ല മനസ്സാക്ഷിയുടെ പ്രയോജനങ്ങൾ
സന്തോഷവും സമാധാനവും തന്ന് ജീവിതയാത്രയിൽ നമ്മളെ വഴിനയിക്കാൻ ഒരു നല്ല മനസ്സാക്ഷിക്കു കഴിയും
17. ഇന്നു പലരുടെയും മനസ്സാക്ഷിക്ക് എന്തു സംഭവിച്ചിരിക്കുന്നു?
17 “എപ്പോഴും ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക” എന്നു പത്രോസ് അപ്പോസ്തലൻ എഴുതി. (1 പത്രോസ് 3:16) ശുദ്ധമായ മനസ്സാക്ഷി വലിയൊരു അനുഗ്രഹമാണ്. ഇന്നുള്ള പലർക്കും അതില്ല. “ചുട്ടുപഴുത്ത ഇരുമ്പുകൊണ്ടെന്നപോലെ മനസ്സാക്ഷി പൊള്ളിത്തഴമ്പിച്ച”വരെക്കുറിച്ച് പൗലോസ് പറയുകയുണ്ടായി. (1 തിമൊഥെയൊസ് 4:2) ചുട്ടുപഴുത്ത ഇരുമ്പ്, ശരീരത്തെ പൊള്ളിക്കുമ്പോൾ ആ ഭാഗം തഴമ്പിച്ച് സംവേദകത്വമില്ലാതാകുന്നു. ഇന്നു പലരുടെയും മനസ്സാക്ഷി അതുപോലെ നിർജീവമാണ്. തെറ്റു ചെയ്യുമ്പോൾ മുന്നറിയിപ്പു നൽകാനോ പ്രതിഷേധിക്കാനോ, നാണക്കേടോ കുറ്റബോധമോ തോന്നിക്കാനോ കഴിയാത്ത രീതിയിൽ അതു തഴമ്പിച്ചുപോയിരിക്കുന്നു. എന്നാൽ അതു നല്ല കാര്യമായിട്ടാണു പലരും കാണുന്നത്.
18, 19. (എ) കുറ്റബോധമോ ലജ്ജയോ തോന്നുന്നതിന്റെ പ്രയോജനം എന്താണ്? (ബി) കഴിഞ്ഞകാലപാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചശേഷവും മനസ്സാക്ഷി നമ്മളെ കുത്തിനോവിക്കുന്നെങ്കിൽ എന്തു ചെയ്യാനാകും?
18 നമ്മൾ തെറ്റു ചെയ്തെന്നു നമ്മളോടു പറയാൻ മനസ്സാക്ഷി അവലംബിക്കുന്ന മാർഗമാണു കുറ്റബോധം. കുറ്റബോധം കാരണം ഒരു പാപി പശ്ചാത്തപിക്കുമ്പോൾ കടുത്ത പാപങ്ങൾപോലും ക്ഷമിച്ചുകിട്ടിയേക്കാം. ഉദാഹരണത്തിന്, ഗുരുതരമായ പാപം ചെയ്തിട്ടും ക്ഷമ കിട്ടിയ ആളാണു ദാവീദ്. ആത്മാർഥമായ പശ്ചാത്താപമായിരുന്നു അതിന്റെ പ്രധാനകാരണം. താൻ ചെയ്ത തെറ്റിനോടുള്ള വെറുപ്പും തുടർന്നങ്ങോട്ട് യഹോവയുടെ നിയമങ്ങൾ അനുസരിക്കാനുള്ള നിശ്ചയദാർഢ്യവും, യഹോവ “നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും” ആണെന്നു നേരിട്ട് മനസ്സിലാക്കാൻ ദാവീദിനെ സഹായിച്ചു. (സങ്കീർത്തനം 51:1-19; 86:5) പശ്ചാത്തപിച്ച് ക്ഷമ കിട്ടിയശേഷവും കടുത്ത കുറ്റബോധവും ലജ്ജയും നമ്മളെ വേട്ടയാടുന്നെങ്കിലോ?
19 ചിലപ്പോഴൊക്കെ, തെറ്റു ചെയ്ത് ഏറെ നാളുകൾക്കു ശേഷവും മനസ്സാക്ഷി ഒരാളെ കഠിനമായി കുറ്റപ്പെടുത്തുകയോ കുത്തിനോവിക്കുകയോ ചെയ്തെന്നുവരാം. അത്തരം സന്ദർഭങ്ങളിൽ, എല്ലാ മാനുഷികവികാരങ്ങളെക്കാളും വലിയവനാണ് യഹോവയെന്ന്, കുറ്റഭാരം പേറുന്ന നമ്മുടെ ഹൃദയത്തെ നമ്മൾ ബോധ്യപ്പെടുത്തേണ്ടതുണ്ട്. യഹോവയുടെ സ്നേഹത്തിലും ക്ഷമിക്കാനുള്ള മനസ്സൊരുക്കത്തിലും നമുക്കു വിശ്വാസമുണ്ടായിരിക്കണം, അതു നമ്മൾ പ്രയോജനപ്പെടുത്തുകയും വേണം. അങ്ങനെ ചെയ്യാനാണല്ലോ നമ്മൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതും. (1 യോഹന്നാൻ 3:19, 20 വായിക്കുക.) ഈ ലോകത്തിന് അന്യമായ ആന്തരികസമാധാനവും അളവറ്റ സന്തോഷവും നമുക്കു സമ്മാനിക്കാൻ ശുദ്ധമായ ഒരു മനസ്സാക്ഷിക്കു കഴിയും. മുമ്പ് ഗുരുതരമായ പാപം ചെയ്തിട്ടുള്ളവർ ഇത്തരത്തിലുള്ള ആശ്വാസം അനുഭവിച്ചറിഞ്ഞിട്ടുണ്ട്, നല്ലൊരു മനസ്സാക്ഷിയോടെ ഇന്ന് യഹോവയെ സേവിക്കാനും അവർക്കു കഴിയുന്നു.—1 കൊരിന്ത്യർ 6:11.
20, 21. (എ) ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം എന്താണ്? (ബി) ക്രിസ്ത്യാനികളായ നമുക്ക് ഏതു സ്വാതന്ത്ര്യമുണ്ട്, എന്നാൽ നമ്മൾ അത് എങ്ങനെ ഉപയോഗിക്കണം?
20 ആ സന്തോഷം ആസ്വദിക്കാനും സാത്താന്റെ ഈ വ്യവസ്ഥിതി അവസാനിക്കുന്നതിനു മുമ്പുള്ള പ്രക്ഷുബ്ധനാളുകളിലുടനീളം നല്ലൊരു മനസ്സാക്ഷി കാത്തുസൂക്ഷിക്കാനും നിങ്ങളെ സഹായിക്കുകയാണ് ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം. അനുദിനജീവിതത്തിലെ വിവിധസാഹചര്യങ്ങളിൽ നമ്മൾ ചിന്തിക്കേണ്ടതും ബാധകമാക്കേണ്ടതും ആയ, ബൈബിളിലെ എല്ലാ തത്ത്വങ്ങളും നിയമങ്ങളും ഇതിൽ ഉൾപ്പെടുത്താനാകില്ല. മനസ്സാക്ഷിപരമായ കാര്യങ്ങളിൽ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നതു സംബന്ധിച്ച നേരിട്ടുള്ള നിയമങ്ങൾ ഇതിലുണ്ടെന്നും പ്രതീക്ഷിക്കരുത്. അനുദിനജീവിതത്തിൽ ദൈവവചനം എങ്ങനെ ബാധകമാക്കാമെന്നു പഠിച്ചുകൊണ്ട് മനസ്സാക്ഷിയെ പരിശീലിപ്പിക്കാനും പ്രതികരണശേഷിയുള്ളതാക്കാനും നിങ്ങളെ സഹായിക്കാൻവേണ്ടിയാണ് ഈ പുസ്തകം. മോശയിലൂടെ കൊടുത്ത നിയമംപോലെയല്ല “ക്രിസ്തുവിന്റെ നിയമം.” എഴുതപ്പെട്ട നിയമങ്ങൾക്കുപരി, മനസ്സാക്ഷിക്കും തത്ത്വങ്ങൾക്കും ചേർച്ചയിൽ ജീവിക്കാനാണ് ആ നിയമം ക്രിസ്ത്യാനികളെ ക്ഷണിക്കുന്നത്. (ഗലാത്യർ 6:2) അതെ, എത്ര വലിയ സ്വാതന്ത്ര്യമാണ് യഹോവ ക്രിസ്ത്യാനികൾക്കു നൽകിയിരിക്കുന്നത്! എന്നാൽ ആ സ്വാതന്ത്ര്യം ഒരിക്കലും ‘തെറ്റു ചെയ്യുന്നതിന് ഒരു മറയാക്കരുതെന്നു’ ദൈവവചനം നമ്മളെ ഓർമിപ്പിക്കുന്നു. (1 പത്രോസ് 2:16) യഹോവയെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു കാണിക്കാനുള്ള നല്ലൊരു അവസരമായിട്ടായിരിക്കണം നമ്മൾ അതിനെ കാണേണ്ടത്.
21 ബൈബിൾതത്ത്വങ്ങളനുസരിച്ച് എങ്ങനെ ജീവിക്കാമെന്നു പ്രാർഥനാപൂർവം ചിന്തിക്കുകയും, എടുക്കുന്ന തീരുമാനങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുക. അതിലൂടെ, യഹോവയെക്കുറിച്ച് ആദ്യമായി അറിയാനിടയായപ്പോൾ തുടങ്ങിവെച്ച ജീവത്പ്രധാനമായ ഒരു ഉദ്യമം നിങ്ങൾ തുടരുകയാണ്. അതെ, നിങ്ങൾ ‘വിവേചനാപ്രാപ്തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിക്കുകയാണ്.’ (എബ്രായർ 5:14) നിങ്ങളുടെ ബൈബിൾപരിശീലിത മനസ്സാക്ഷി ഓരോ ദിവസവും നിങ്ങൾക്കൊരു അനുഗ്രഹമായിരിക്കും. ഒരു സഞ്ചാരിയെ സഹായിക്കുന്ന വടക്കുനോക്കിയന്ത്രംപോലെ, നിങ്ങളുടെ സ്വർഗീയപിതാവിനെ സന്തോഷിപ്പിക്കുന്ന തീരുമാനങ്ങളെടുക്കാൻ മനസ്സാക്ഷി നിങ്ങളെ സഹായിക്കും. അതിലൂടെ നിങ്ങൾക്ക് എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കാനുമാകും.
a ഈ വാക്യംപോലെ, മനസ്സാക്ഷി എന്ന ആശയം ഉൾക്കൊണ്ടിരിക്കുന്ന വാക്യങ്ങൾ പലതുണ്ട്. “ഹൃദയം” എന്ന പദം പൊതുവെ ആന്തരികവ്യക്തിയെയാണു കുറിക്കുന്നത്. ഇതുപോലുള്ള വാക്യങ്ങളിൽ ആ പ്രയോഗം പലപ്പോഴും ആന്തരികവ്യക്തിയുടെ ഒരു ഭാഗമായ മനസ്സാക്ഷിയെയാണ് അർഥമാക്കുന്നത്. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ “മനസ്സാക്ഷി” എന്നതിനുള്ള ഗ്രീക്കുപദം ഏകദേശം 30 പ്രാവശ്യം വരുന്നുണ്ട്.
b സ്വസ്ഥമായ ഒരു മനസ്സാക്ഷി ഉണ്ടായിരുന്നാൽ മാത്രം പോരാ എന്നു ബൈബിൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, പൗലോസ് ഇങ്ങനെ പറഞ്ഞു: “ഞാൻ എന്തെങ്കിലും തെറ്റു ചെയ്തതായി എനിക്കു തോന്നുന്നില്ല. എന്നാൽ അതുകൊണ്ട് ഞാൻ നീതിമാനാണെന്നു വരുന്നില്ല. എന്നെ വിചാരണ ചെയ്യുന്നത് യഹോവയാണ്.” (1 കൊരിന്ത്യർ 4:4) ഒരു കാലത്ത് ക്രിസ്ത്യാനികളെ ഉപദ്രവിച്ച പൗലോസിനെപ്പോലെ, ഇന്നും അങ്ങനെ ചെയ്യുന്നവർക്കു മനസ്സാക്ഷിക്കുത്തു തോന്നിയില്ലെന്നുവരാം. ദൈവം തങ്ങൾ ചെയ്യുന്നതിനെ അംഗീകരിക്കുന്നെന്നാണ് അവരുടെ വിചാരം. അതുകൊണ്ട് സ്വന്തം വീക്ഷണത്തിൽ മാത്രമല്ല ദൈവത്തിന്റെ വീക്ഷണത്തിലും നമ്മുടെ മനസ്സാക്ഷി ശുദ്ധമായിരിക്കണം.—പ്രവൃത്തികൾ 23:1; 2 തിമൊഥെയൊസ് 1:3.
c മദ്യപാനത്തിന്റെ കാര്യത്തിൽ മിതത്വം പാലിക്കാൻ മദ്യാസക്തർക്കു കഴിയില്ലെന്ന പല ഡോക്ടർമാരുടെയും അഭിപ്രായം ശ്രദ്ധേയമാണ്. അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം ഒട്ടും കഴിക്കാതിരിക്കുന്നതാണു “മിതത്വം.”