അധ്യായം 10
ദാമ്പത്യം—ദൈവത്തിന്റെ ഒരു സ്നേഹസമ്മാനം
“മുപ്പിരിച്ചരട് എളുപ്പം പൊട്ടിക്കാനാകില്ല.”—സഭാപ്രസംഗകൻ 4:12.
1, 2. (എ) നവദമ്പതികളെക്കുറിച്ച് ചിലപ്പോഴൊക്കെ നമ്മൾ എന്തു ചിന്തിച്ചേക്കാം, എന്തുകൊണ്ട്? (ബി) ഈ അധ്യായത്തിൽ നമ്മൾ ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?
വിവാഹങ്ങളിൽ പങ്കെടുക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ? വളരെ സന്തോഷകരമായ ഒരു അവസരമായതുകൊണ്ട് പലർക്കും അത് ഇഷ്ടമാണ്. അണിഞ്ഞൊരുങ്ങിയ നവദമ്പതികൾ. അവരുടെ മുഖത്ത് ആഹ്ലാദം തിരതല്ലുകയാണ്. സ്വപ്നങ്ങളും പ്രതീക്ഷകളും നിറംപകർന്ന ഒരു ജീവിതത്തിലേക്കു സന്തോഷത്തോടെ കാലെടുത്തുവെക്കുകയാണ് അവർ!
2 എങ്കിലും, ദാമ്പത്യമെന്ന ക്രമീകരണം പലതുകൊണ്ടും ഇന്നു പ്രതിസന്ധിയിലാണെന്നു പറയേണ്ടിയിരിക്കുന്നു. നവദമ്പതികൾക്കു ശുഭാശംസകൾ നേരുമ്പോഴും, ‘ഇവർ സന്തുഷ്ടരായിരിക്കുമോ, ഈ ബന്ധം നിലനിൽക്കുമോ’ എന്നൊക്കെ നമ്മൾ ചിന്തിച്ചേക്കാം. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം, വിവാഹം സംബന്ധിച്ച ദൈവത്തിന്റെ ബുദ്ധിയുപദേശങ്ങൾ ഭാര്യാഭർത്താക്കന്മാർ വിലമതിക്കുകയും കൈക്കൊള്ളുകയും ചെയ്യുമോ എന്നതിനെ ആശ്രയിച്ചിരിക്കും. (സുഭാഷിതങ്ങൾ 3:5, 6 വായിക്കുക.) ദൈവസ്നേഹത്തിൽ നിലനിൽക്കണമെങ്കിൽ അവർ അങ്ങനെ ചെയ്യേണ്ടതുണ്ട്. പിൻവരുന്ന നാലു ചോദ്യങ്ങൾക്കു ബൈബിൾ തരുന്ന ഉത്തരം എന്താണെന്നു നമുക്ക് ഇപ്പോൾ ചിന്തിക്കാം: എന്തിനാണു വിവാഹം കഴിക്കുന്നത്? വിവാഹം കഴിക്കുന്നെങ്കിൽ അത് ആരെയായിരിക്കണം? വിവാഹത്തിനായി എങ്ങനെ തയ്യാറെടുക്കാം? നിലനിൽക്കുന്ന ഒരു സന്തുഷ്ടദാമ്പത്യം നയിക്കാൻ ദമ്പതികളെ എന്തു സഹായിക്കും?
എന്തിനാണു വിവാഹം കഴിക്കുന്നത്?
3. നിസ്സാരകാരണങ്ങളെപ്രതി വിവാഹിതരാകുന്നതു ബുദ്ധിയല്ലാത്തത് എന്തുകൊണ്ട്?
3 വിവാഹം കഴിച്ചാലേ സന്തോഷം ലഭിക്കൂ എന്നും ഒരു പങ്കാളിയില്ലെങ്കിൽ ജീവിതത്തിന് അർഥമില്ലെന്നും ചിലർ വിശ്വസിക്കുന്നു. അത് ഒരിക്കലും ശരിയല്ല. അവിവാഹിതനായിരുന്ന യേശു, ഏകാകിത്വം ഒരു വരമാണെന്നു പറയുകയും സാധിക്കുന്നവരെയെല്ലാം അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (മത്തായി 19:11, 12) ഏകാകിത്വത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് പൗലോസ് അപ്പോസ്തലനും പറയുകയുണ്ടായി. (1 കൊരിന്ത്യർ 7:32-38) യേശുവോ പൗലോസോ പക്ഷേ ഇക്കാര്യത്തിൽ ഒരു നിയമം ഉണ്ടാക്കിയില്ല; സത്യത്തിൽ, ‘വിവാഹം വിലക്കുന്നതിനെ’ ‘ഭൂതോപദേശങ്ങളുടെ’ കൂട്ടത്തിലാണു ബൈബിൾ പട്ടികപ്പെടുത്തുന്നത്. (1 തിമൊഥെയൊസ് 4:1-3) എങ്കിലും, ശ്രദ്ധാശൈഥില്യം കൂടാതെ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏകാകിത്വം വളരെ പ്രയോജനപ്പെടും. അതുകൊണ്ട്, മറ്റുള്ളവരുടെ നിർബന്ധംപോലുള്ള നിസ്സാരകാരണങ്ങളെച്ചൊല്ലി വിവാഹം കഴിക്കുന്നതു ബുദ്ധിയായിരിക്കില്ല.
4. ഒരു നല്ല ദാമ്പത്യം, മക്കളെ വളർത്താൻ നല്ലൊരു അടിസ്ഥാനം ഇടുന്നത് എങ്ങനെ?
4 അങ്ങനെയെങ്കിൽ, വിവാഹം കഴിക്കുന്നതിന് ഈടുറ്റ കാരണങ്ങളുണ്ടോ? ഉണ്ട്. ദാമ്പത്യവും, സ്നേഹവാനായ നമ്മുടെ ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്. (ഉൽപത്തി 2:18 വായിക്കുക.) അതുകൊണ്ടുതന്നെ അതിനു പല പ്രയോജനങ്ങളുണ്ട്; അതിനു പല അനുഗ്രഹങ്ങളിലേക്കും നയിക്കാനാകും. ഉദാഹരണത്തിന്, നല്ലൊരു വിവാഹബന്ധം, കുടുംബജീവിതത്തിനുള്ള ഏറ്റവും മികച്ച അടിസ്ഥാനമാണ്. സ്നേഹിക്കാനും ശിക്ഷിക്കാനും വഴിനയിക്കാനും മാതാപിതാക്കൾ ഒപ്പമുള്ള നല്ലൊരു ചുറ്റുപാടു കുട്ടികൾക്ക് ആവശ്യമാണ്. (സങ്കീർത്തനം 127:3; എഫെസ്യർ 6:1-4) എങ്കിലും മക്കളെ ജനിപ്പിച്ച് അവരെ വളർത്തിക്കൊണ്ടുവരുക മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം.
5, 6. (എ) സഭാപ്രസംഗകൻ 4:9-12 പറയുന്നതനുസരിച്ച്, ഉറ്റസൗഹൃദത്തിന്റെ ചില പ്രയോജനങ്ങൾ ഏതെല്ലാം? (ബി) ഒരു ദാമ്പത്യത്തിനു മുപ്പിരിച്ചരടുപോലെയായിരിക്കാൻ കഴിയുന്നത് എങ്ങനെ?
5 ഈ അധ്യായത്തിന്റെ ആധാരവാക്യവും അതിന്റെ പശ്ചാത്തലവും ശ്രദ്ധിക്കുക: “ഒരാളെക്കാൾ രണ്ടു പേർ ഏറെ നല്ലത്. കാരണം അവർക്ക് അവരുടെ അധ്വാനത്തിനു നല്ല പ്രതിഫലമുണ്ട്. ഒരാൾ വീണാൽ മറ്റേയാൾക്ക് എഴുന്നേൽപ്പിക്കാനാകുമല്ലോ. പക്ഷേ എഴുന്നേൽപ്പിക്കാൻ ആരും കൂടെയില്ലെങ്കിൽ വീണയാളുടെ അവസ്ഥ എന്താകും? കൂടാതെ, രണ്ടു പേർ ഒരുമിച്ച് കിടന്നാൽ അവർക്കു ചൂടു കിട്ടും. പക്ഷേ ഒറ്റയ്ക്കു കിടന്നാൽ എങ്ങനെ ചൂടു കിട്ടും? മാത്രമല്ല, തനിച്ചായിരിക്കുന്ന ഒരാളെ ആരെങ്കിലും കീഴ്പെടുത്തിയേക്കാം. പക്ഷേ രണ്ടു പേർ ഒരുമിച്ചാണെങ്കിൽ അവർക്ക് എതിർത്തുനിൽക്കാനാകും. മുപ്പിരിച്ചരട് എളുപ്പം പൊട്ടിക്കാനാകില്ല.”—സഭാപ്രസംഗകൻ 4:9-12.
6 മുഖ്യമായും, സുഹൃദ്ബന്ധങ്ങളുടെ മൂല്യം എടുത്തുകാട്ടുന്നതാണ് ഈ ഭാഗം. ഏറ്റവും ശക്തമായ സുഹൃദ്ബന്ധമാണല്ലോ ദാമ്പത്യത്തിലേത്. ഈ തിരുവെഴുത്തു വ്യക്തമാക്കുന്നതുപോലെ, പരസ്പരം സഹായവും ആശ്വാസവും സംരക്ഷണവും നൽകാൻ അത്തരമൊരു ബന്ധത്തിനു കഴിയും. എന്നാൽ ഒരു ദാമ്പത്യത്തിനു സവിശേഷമായ ദൃഢതയുണ്ടാകണമെങ്കിൽ അതു രണ്ടു പേർ തമ്മിലുള്ള ഒരു ബന്ധം മാത്രമായിരുന്നാൽ പോരാ. ഈ വാക്യം സൂചിപ്പിക്കുന്നതുപോലെ രണ്ട് ഇഴകൾ മാത്രമുള്ള ഒരു ചരട് എളുപ്പം പൊട്ടിപ്പോയേക്കാം. എന്നാൽ മൂന്ന് ഇഴകൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കിയാൽ അതു പൊട്ടിപ്പോകാൻ സാധ്യത കുറവാണ്. ഭാര്യാഭർത്താക്കന്മാരുടെ മുഖ്യതാത്പര്യം യഹോവയെ സന്തോഷിപ്പിക്കുക എന്നതായിരിക്കുമ്പോൾ അവരുടെ ദാമ്പത്യം ആ മുപ്പിരിച്ചരടുപോലെയായിരിക്കും. യഹോവ അവരുടെ ജീവിതത്തിലെ ഒരു അവിഭാജ്യഘടകമായി മാറുന്നു, അങ്ങനെ ആ ബന്ധം വളരെ ശക്തമായിത്തീരുന്നു.
7, 8. (എ) ലൈംഗികവികാരങ്ങൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള ഏകാകികളായ ക്രിസ്ത്യാനികൾക്കു പൗലോസ് എന്തു ബുദ്ധിയുപദേശം കൊടുത്തു? (ബി) വിവാഹത്തോടുള്ള ബന്ധത്തിൽ ബൈബിൾ ഏതു വസ്തുത ചൂണ്ടിക്കാട്ടുന്നു?
7 ഇനി, ലൈംഗികവികാരങ്ങൾ തൃപ്തിപ്പെടുത്താനുള്ള അനുവദനീയമായ ഒരേയൊരു വേദിയാണു ദാമ്പത്യം. വിവാഹക്രമീകരണത്തിനുള്ളിലെ ലൈംഗികബന്ധം ആനന്ദത്തിന്റെ ഒരു ഉറവാണ്. (സുഭാഷിതങ്ങൾ 5:18) ഏകാകിയായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, “നവയൗവനം” എന്നു ബൈബിൾ വിശേഷിപ്പിക്കുന്ന, ലൈംഗികവികാരങ്ങൾ ശക്തമായിരിക്കുന്ന കാലഘട്ടം പിന്നിട്ടശേഷവും ഒരുപക്ഷേ വികാരങ്ങളുമായി മല്ലിടേണ്ടിവന്നേക്കാം. നിയന്ത്രിക്കാത്തപക്ഷം, അശുദ്ധവും അനുചിതവും ആയ പ്രവൃത്തികൾക്ക് അതു വഴിവെക്കും. “ആത്മനിയന്ത്രണമില്ലെങ്കിൽ അവർ വിവാഹം കഴിക്കട്ടെ. വികാരംകൊണ്ട് എരിയുന്നതിനെക്കാൾ വിവാഹം കഴിക്കുന്നതാണു നല്ലത്” എന്ന് ഏകാകികളെ ഉദ്ബോധിപ്പിക്കാൻ പൗലോസിനെ ദൈവാത്മാവ് പ്രചോദിപ്പിച്ചു.—1 കൊരിന്ത്യർ 7:9, 36; യാക്കോബ് 1:15.
8 വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതിന്റെ കാരണം എന്തുതന്നെയായാലും, യാഥാർഥ്യബോധമുള്ളവരായിരിക്കുക. “വിവാഹം കഴിക്കുന്നവർക്കു ജഡത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാകും” എന്നു പൗലോസ് പറഞ്ഞു. (1 കൊരിന്ത്യർ 7:28) അവിവാഹിതർക്കില്ലാത്ത പല വെല്ലുവിളികളും വിവാഹിതർ നേരിടേണ്ടതായിവരും. എങ്കിലും, വിവാഹം കഴിക്കാൻ തീരുമാനിക്കുന്നെങ്കിൽ, പ്രശ്നങ്ങൾ കുറയ്ക്കാനും പരമാവധി സന്തോഷം ആസ്വദിക്കാനും നിങ്ങൾക്ക് എങ്ങനെ കഴിയും? പങ്കാളിയെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക എന്നതാണ് അതിനുള്ള ഒരു വഴി.
നല്ലൊരു പങ്കാളിയെ എങ്ങനെ കണ്ടെത്താം?
9, 10. (എ) അവിശ്വാസികളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിന്റെ അപകടം പൗലോസ് എങ്ങനെ ദൃഷ്ടാന്തീകരിച്ചു? (ബി) അവിശ്വാസിയെ വിവാഹം കഴിക്കരുതെന്ന ദിവ്യബുദ്ധിയുപദേശം അവഗണിക്കുന്നതിന്റെ പരിണതഫലം മിക്കപ്പോഴും എന്തായിരിക്കും?
9 “അവിശ്വാസികളോടൊപ്പം ഒരേ നുകത്തിൻകീഴിൽ വരരുത്” എന്നു ദൈവപ്രചോദിതമായി പൗലോസ് എഴുതി; പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു സുപ്രധാനതത്ത്വമാണ് അത്. (2 കൊരിന്ത്യർ 6:14) കാർഷികജീവിതത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണു പൗലോസ് ആ ദൃഷ്ടാന്തം പറഞ്ഞത്. വലുപ്പത്തിലോ ശക്തിയിലോ വലിയ വ്യത്യാസമുള്ള, ചേർച്ചയില്ലാത്ത രണ്ടു മൃഗങ്ങളെ ഒരു നുകത്തിൽ കെട്ടിയാൽ അവ രണ്ടും കഷ്ടത്തിലാകും. സമാനമായി, ദാമ്പത്യമെന്ന നുകത്തിന്റെ കീഴിൽ വരുന്ന ഒരു വിശ്വാസിയുടെയും അവിശ്വാസിയുടെയും ജീവിതം നിസ്സംശയമായും അസ്വാരസ്യങ്ങളും പിരിമുറുക്കവും നിറഞ്ഞതായിരിക്കും. പങ്കാളികളിലൊരാൾ യഹോവയുടെ സ്നേഹത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കുകയും മറ്റേയാൾക്ക് അങ്ങനെയൊരു ചിന്ത ഇല്ലാതിരിക്കുകയും ചെയ്യുന്നെങ്കിൽ, ഇരുവരുടെയും മുൻഗണനകൾ വിഭിന്നമായിരിക്കും. അതു പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം. അതുകൊണ്ടാണ്, “കർത്താവിൽ മാത്രമേ (വിവാഹം) ആകാവൂ” എന്നു ക്രിസ്ത്യാനികളെ പൗലോസ് ഉദ്ബോധിപ്പിച്ചത്.—1 കൊരിന്ത്യർ 7:39.
10 എന്നാൽ ‘ഈ ഏകാന്തതയെക്കാൾ എന്തുകൊണ്ടും നല്ലതു ചേർച്ചയില്ലാത്ത ഒരു പങ്കാളിയുള്ളതാണ്’ എന്ന് ഏകാകികളായ ചില ക്രിസ്ത്യാനികൾ നിഗമനംചെയ്തിട്ടുണ്ട്. ബൈബിളിന്റെ മാർഗനിർദേശം കാറ്റിൽ പറത്തിക്കൊണ്ട്, യഹോവയെ സേവിക്കാത്ത ഒരാളെ ചിലർ വിവാഹം കഴിക്കുന്നു. പക്ഷേ ഒട്ടുമിക്കപ്പോഴും, അതിന്റെ അന്തിമഫലം ദാരുണമാണെന്നാണു കണ്ടുവരുന്നത്. ജീവിതത്തിലെ അതിപ്രധാനമായ കാര്യങ്ങളൊന്നും പങ്കുവെക്കാൻ കഴിയാത്ത ഒരാളെയാണു തിരഞ്ഞെടുത്തതെന്ന് അവർ തിരിച്ചറിയുന്നു. അപ്പോൾ തോന്നുന്ന ഏകാന്തത, വിവാഹത്തിനു മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ പതിന്മടങ്ങു ശക്തമായിരുന്നേക്കാം. സന്തോഷകരമെന്നു പറയട്ടെ, ദൈവം തന്ന ബുദ്ധിയുപദേശത്തിൽ വിശ്വാസമർപ്പിച്ച് അതിനോടു വിശ്വസ്തതയോടെ പറ്റിനിൽക്കുന്ന ഏകാകികളായ ആയിരക്കണക്കിനു ക്രിസ്ത്യാനികൾ ഇന്നുണ്ട്. (സങ്കീർത്തനം 32:8 വായിക്കുക.) കാത്തിരിക്കേണ്ടിവന്നാലും, യോജിച്ച ഒരു പങ്കാളിയെ യഹോവയുടെ ആരാധകർക്കിടയിൽ കണ്ടെത്തുന്നതുവരെ അവർ ഏകാകികളായി തുടരുന്നു.
11. പങ്കാളിയെ ജ്ഞാനപൂർവം തിരഞ്ഞെടുക്കാൻ നിങ്ങളെ എന്തു സഹായിക്കും? (എന്റെ പങ്കാളി എങ്ങനെയുള്ള ആളായിരിക്കണം? എന്ന ചതുരവും കാണുക.)
11 യഹോവയുടെ ദാസനോ ദാസിയോ ആയതുകൊണ്ടുമാത്രം ഒരാൾ യോജിച്ച പങ്കാളി ആയിക്കൊള്ളണമെന്നില്ല. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നെങ്കിൽ നിങ്ങളുടെ വ്യക്തിത്വത്തിനും ആത്മീയലക്ഷ്യങ്ങൾക്കും ഇണങ്ങുന്ന, ദൈവത്തെ സ്നേഹിക്കുന്ന ഒരാളെ കണ്ടെത്താൻ ശ്രമിക്കുക. വിശ്വസ്തനും വിവേകിയും ആയ അടിമ ഈ വിഷയത്തെപ്പറ്റി ധാരാളം വിവരങ്ങൾ നൽകിയിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ഈ തീരുമാനമെടുക്കാനുള്ള സഹായത്തിനായി പ്രാർഥനാപൂർവം ആ തിരുവെഴുത്തുതത്ത്വങ്ങൾ പരിചിന്തിക്കുക.a—സങ്കീർത്തനം 119:105 വായിക്കുക.
12. വിവാഹത്തിന്റെ കാര്യത്തിൽ പല ദേശങ്ങളിലും ഏതു സമ്പ്രദായം നിലനിൽക്കുന്നു, ഇക്കാര്യത്തിൽ മാതാപിതാക്കൾക്കു സഹായകമായ ഒരു ബൈബിൾദൃഷ്ടാന്തം ഏതാണ്?
12 അച്ഛനമ്മമാർ മക്കൾക്കുവേണ്ടി ഇണയെ കണ്ടെത്തുന്നതു പല ദേശങ്ങളിലും സാധാരണമാണ്. പ്രധാനപ്പെട്ട അത്തരമൊരു തീരുമാനമെടുക്കാൻ വേണ്ട ജ്ഞാനവും അനുഭവപരിചയവും മാതാപിതാക്കൾക്കാണുള്ളതെന്ന് അവിടെയുള്ളവർ വിശ്വസിക്കുന്നു. ബൈബിൾക്കാലങ്ങളിലെപ്പോലെ അത്തരം വിവാഹങ്ങൾ ഇന്നും പൊതുവേ വിജയപ്രദമാണ്. യിസ്ഹാക്കിനുവേണ്ടി ഒരു ഭാര്യയെ കണ്ടെത്താൻ അബ്രാഹാം തന്റെ ദാസനെ പറഞ്ഞയച്ച സംഭവത്തിൽനിന്ന് ഇന്നത്തെ മാതാപിതാക്കൾക്കു പലതും പഠിക്കാനാകും. പണമോ പ്രതാപമോ ആയിരുന്നില്ല അബ്രാഹാമിനു മുഖ്യം. യഹോവയെ ആരാധിക്കുന്നവർക്കിടയിൽനിന്ന് മകനുവേണ്ടി ഒരു വധുവിനെ കണ്ടെത്താനാണ് അബ്രാഹാം അതെല്ലാം ചെയ്തത്.b—ഉൽപത്തി 24:3, 67.
വിജയപ്രദമായ ദാമ്പത്യത്തിനായി എങ്ങനെ തയ്യാറെടുക്കാം?
13-15. (എ) സുഭാഷിതങ്ങൾ 24:27-ലെ തത്ത്വം, വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരു ചെറുപ്പക്കാരനെ സഹായിക്കുന്നത് എങ്ങനെ? (ബി) വിവാഹജീവിതത്തിനായി തയ്യാറെടുക്കാൻ ഒരു യുവതിക്ക് എന്തു ചെയ്യാനാകും?
13 വിവാഹം കഴിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ഗൗരവമായി ചിന്തിക്കുന്നുണ്ടെങ്കിൽ, ‘ഞാൻ ശരിക്കും അതിനു സജ്ജനാണോ’ എന്നു നിങ്ങളോടുതന്നെ ചോദിക്കുക. സ്നേഹം, ലൈംഗികത, സൗഹൃദം, മക്കളെ വളർത്തൽ എന്നീ കാര്യങ്ങളിൽ നിങ്ങൾക്കു തോന്നുന്ന വികാരങ്ങൾ മാത്രമല്ല അതിനുള്ള ഉത്തരം തീരുമാനിക്കേണ്ടത്. വിവാഹത്തെക്കുറിച്ച് ആലോചിക്കുന്ന ഓരോരുത്തരും അതിലൂടെ തങ്ങൾക്കുണ്ടാകുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.
14 തനിക്കൊരു ഭാര്യ വേണമെന്ന് ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരൻ പിൻവരുന്ന തത്ത്വത്തെക്കുറിച്ച് കാര്യമായി ചിന്തിക്കണം: “വെളിയിലെ പണികൾ ചെയ്യുക, വയലിൽ എല്ലാം സജ്ജമാക്കുക; പിന്നെ നിന്റെ വീടു പണിയുക.” (സുഭാഷിതങ്ങൾ 24:27) എന്താണ് അതിന്റെ അർഥം? അന്നൊക്കെ, വിവാഹം കഴിച്ച് ഒരു കുടുംബമായി ജീവിക്കാൻ ഒരാൾക്കു താത്പര്യമുണ്ടെങ്കിൽ, ‘ഭാര്യയെയും മക്കളെയും പരിപാലിക്കാനും അവർക്കായി കരുതാനും ഞാൻ സജ്ജനാണോ’ എന്ന് അയാൾ സ്വയം ചോദിക്കണമായിരുന്നു. പാടത്തും പറമ്പിലും പണിയെടുത്തുകൊണ്ട് അയാൾ കഠിനാധ്വാനം ചെയ്യണമായിരുന്നു. ആ തത്ത്വം ഇന്നും സത്യമാണ്. വിവാഹിതനാകാൻ ഉദ്ദേശിക്കുന്ന ഒരു വ്യക്തി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ തയ്യാറായിരിക്കണം. ആരോഗ്യമുള്ളിടത്തോളം കാലം അദ്ദേഹം ജോലിയെടുക്കേണ്ടിവരും. കുടുംബാംഗങ്ങളുടെ ശാരീരികവും വൈകാരികവും ആത്മീയവും ആയ ആവശ്യങ്ങൾക്കുവേണ്ടി കരുതാത്ത ഒരു മനുഷ്യൻ അവിശ്വാസിയെക്കാൾ മോശക്കാരനാണെന്നു ദൈവവചനം പറയുന്നു!—1 തിമൊഥെയൊസ് 5:8 വായിക്കുക.
15 സമാനമായി, വിവാഹിതയാകാൻ തീരുമാനിക്കുന്ന ഒരു സ്ത്രീയും ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഭരമേൽക്കാൻ സമ്മതം മൂളുകയാണ്. ഭർത്താവിനെ സഹായിക്കുന്നതിലും കുടുംബത്തിനുവേണ്ടി കരുതുന്നതിലും ഒരു ഭാര്യക്കുള്ള സാമർഥ്യത്തെയും കഴിവുകളെയും ബൈബിൾ പ്രകീർത്തിക്കുന്നു. (സുഭാഷിതങ്ങൾ 31:10-31) ഉൾപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ വഹിക്കാൻ സജ്ജരാകുന്നതിനു മുമ്പ് വിവാഹത്തിലേക്ക് എടുത്തുചാടുന്ന യുവതീയുവാക്കൾ സത്യത്തിൽ സ്വാർഥരാണ്; ഇണയോടുള്ള തന്റെ ഉത്തരവാദിത്വം എങ്ങനെ നിറവേറ്റും എന്ന് അവർ ചിന്തിക്കുന്നില്ല. എന്നാൽ, വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവർ ആത്മീയമായി തയ്യാറെടുപ്പു നടത്തണം എന്നതാണ് ഏറ്റവും പ്രധാനം.
16, 17. വിവാഹത്തിനു തയ്യാറെടുക്കുന്നവർ ഏതു തിരുവെഴുത്തുതത്ത്വങ്ങളെക്കുറിച്ച് ധ്യാനിക്കണം?
16 വിവാഹത്തിനായി തയ്യാറെടുക്കുന്നവർ, ഭാര്യക്കും ഭർത്താവിനും ദൈവം നിയമിച്ചുകൊടുത്തിരിക്കുന്ന പങ്കിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഒരു ക്രിസ്തീയകുടുംബത്തിന്റെ തലയായിരിക്കുന്നതിൽ എന്തെല്ലാം ഉൾപ്പെട്ടിട്ടുണ്ടെന്നു പുരുഷൻ മനസ്സിലാക്കണം. ഒരു ഏകാധിപതിയെപ്പോലെ പ്രവർത്തിക്കാനുള്ള ലൈസൻസല്ല ആ പദവി. യേശുവിനെപ്പോലെയായിരിക്കണം അദ്ദേഹം ശിരഃസ്ഥാനം പ്രയോഗിക്കേണ്ടത്. (എഫെസ്യർ 5:23) സമാനമായി, ഭാര്യയുടെ കടമ ഒരു ക്രിസ്തീയസ്ത്രീയും തിരിച്ചറിയണം. ‘ഭർത്താവിന്റെ നിയമത്തിന്’ അവൾ മനസ്സോടെ കീഴ്പെടുമോ? (റോമർ 7:2) ഇപ്പോൾത്തന്നെ അവൾ യഹോവയുടെയും ക്രിസ്തുവിന്റെയും നിയമത്തിന്റെ കീഴിലാണ്. (ഗലാത്യർ 6:2) ഭർത്താവിന്റെ അധികാരംകൂടിയാകുമ്പോൾ അവൾ വീണ്ടുമൊരു നിയമത്തിന്റെ കീഴിലാകുന്നു. ഒരു അപൂർണമനുഷ്യന്റെ അധികാരത്തിനു കീഴ്പെട്ട് അതിനെ പിന്തുണയ്ക്കാൻ അവൾക്കാകുമോ? അതു ശരിയാകില്ലെന്നു തോന്നുന്നെങ്കിൽ, വിവാഹം കഴിക്കാതിരിക്കുന്നതാണു നല്ലത്.
17 കൂടാതെ, ഭാര്യക്കും ഭർത്താവിനും പ്രത്യേകമായ ചില ആവശ്യങ്ങളുണ്ട്. അതു നിവർത്തിച്ചുകൊടുക്കാൻ ഇരുകൂട്ടരും തയ്യാറായിരിക്കണം. (ഫിലിപ്പിയർ 2:4 വായിക്കുക.) “നിങ്ങൾ ഓരോരുത്തരും ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം. അതേസമയം ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്കുകയും വേണം” എന്നു പൗലോസ് എഴുതി. ഭാര്യക്കു തന്നോട് ആഴമായ ബഹുമാനമുണ്ടെന്നു ഭർത്താവിനു തിരിച്ചറിയാൻ കഴിയണമെന്നും അത് അവന്റെ ഒരു ആവശ്യമാണെന്നും പൗലോസ് ദൈവാത്മാവിന്റെ പ്രചോദനത്താൽ മനസ്സിലാക്കി. അതുപോലെ, ഭർത്താവ് തന്നെ സ്നേഹിക്കുന്നുണ്ടെന്നു ഭാര്യക്കും തോന്നണം; അത് അവളുടെ ഒരു ആവശ്യമാണ്.—എഫെസ്യർ 5:21-33.
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നയാളോടൊപ്പമായിരിക്കുമ്പോൾ പലരും പക്വതയുള്ള മുതിർന്ന ഒരാളെ ഒപ്പം കൂട്ടുന്നു
18. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നയാളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ ആത്മനിയന്ത്രണം പാലിക്കേണ്ടത് എന്തുകൊണ്ട്?
18 താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി യോജിച്ച ഒരു പങ്കാളിയാണോ എന്നു തീരുമാനിക്കാൻ ചില സ്ത്രീപുരുഷന്മാർ ഒന്നിച്ച് സമയം ചെലവഴിക്കാറുണ്ട്. എന്നാൽ ഇതിനെ കളിതമാശകൾക്കു മാത്രമുള്ള ഒരു സമയമായി കാണരുത്. അന്യോന്യം പെരുമാറേണ്ടത് എങ്ങനെയെന്നു പഠിക്കാനും ‘ഈ വ്യക്തിയെ വിവാഹം കഴിക്കുന്നതു ബുദ്ധിയായിരിക്കുമോ’ എന്നു ചിന്തിക്കാനും ഉള്ള അവസരമാണ് അത്. ആത്മനിയന്ത്രണം കാണിക്കാനുള്ള ഒരു സമയംകൂടിയാണ് അത്! ശാരീരികമായി അടുത്ത് ഇടപഴകാനുള്ള പ്രലോഭനം ശക്തമായിരുന്നേക്കാം—അത്തരമൊരു മോഹം സ്വാഭാവികമാണുതാനും. എങ്കിലും, പരസ്പരം ആഴമായി സ്നേഹിക്കുന്നവർ, പ്രിയപ്പെട്ട ഒരാളെ ആത്മീയമായി അപകടപ്പെടുത്തുന്ന ഏതൊരു പെരുമാറ്റവും ഒഴിവാക്കും. (1 തെസ്സലോനിക്യർ 4:6) അതുകൊണ്ട് നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നയാളോടൊപ്പം സമയം ചെലവഴിക്കുന്നെങ്കിൽ ആത്മനിയന്ത്രണം പാലിക്കുക; വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ആ ഗുണം ജീവിതത്തിലുടനീളം നിങ്ങൾക്കൊരു മുതൽക്കൂട്ടായിരിക്കും.
നിലനിൽക്കുന്ന ദാമ്പത്യത്തിന്റെ രഹസ്യം
19, 20. വിവാഹം സംബന്ധിച്ച ഒരു ക്രിസ്ത്യാനിയുടെ വീക്ഷണം മറ്റു പലരുടേതിൽനിന്നും വ്യത്യസ്തമായിരിക്കേണ്ടത് എങ്ങനെ? ദൃഷ്ടാന്തീകരിക്കുക.
19 ദാമ്പത്യം ഒരു ആജീവനാന്തബന്ധമായിരിക്കണമെങ്കിൽ പ്രതിബദ്ധതയെന്നാൽ എന്താണെന്നു ദമ്പതികൾ അറിഞ്ഞിരിക്കണം. നോവലുകളും സിനിമകളും നായികാനായകന്മാരുടെ വിവാഹത്തോടെ ശുഭകരമായി അവസാനിക്കുകയാണു പതിവ്, ആസ്വാദകർ പ്രതീക്ഷിക്കുന്നതും അതാണ്. യഥാർഥജീവിതത്തിൽ പക്ഷേ വിവാഹം ഒരു പരിസമാപ്തിയല്ല, ഒരു തുടക്കമാണ്—ശാശ്വതമായി നിലനിൽക്കാൻ യഹോവ ഉദ്ദേശിച്ച ഒരു ക്രമീകരണത്തിന്റെ തുടക്കം. (ഉൽപത്തി 2:24) സങ്കടകരമെന്നു പറയട്ടെ, ഇന്നു ലോകത്തിന്റെ പൊതുവിലുള്ള വീക്ഷണം അതല്ല. വിവാഹം കഴിക്കുന്നതിനെ കുറിക്കാൻ “കെട്ടുക” എന്നു പറയാറുണ്ടല്ലോ. ആ പ്രയോഗം പക്ഷേ, വിവാഹത്തെപ്പറ്റി ഇന്നു പൊതുവേയുള്ള കാഴ്ചപ്പാടിനെ എത്ര കൃത്യമായാണു ചിത്രീകരിക്കുന്നതെന്ന് അവർ തിരിച്ചറിയുന്നുണ്ടാവില്ല. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ആവശ്യമുള്ളിടത്തോളം കാലം മുറുക്കമുള്ളതായിരിക്കണമെങ്കിലും, എളുപ്പം കെട്ടാവുന്നതും അഴിക്കാവുന്നതു ആകണം ഒരു നല്ല കെട്ട് എന്നാണല്ലോ വയ്പ്.
20 ദാമ്പത്യത്തെ താത്കാലികമായ ഒരു ഏർപ്പാടായിട്ടാണ് അനേകരും കാണുന്നത്. പ്രതീക്ഷകൾക്കിണങ്ങിയ ഒരു ബന്ധമാണെന്നു കരുതിക്കൊണ്ട് ഒന്നും ആലോചിക്കാതെ അവർ വിവാഹത്തിലേക്ക് എടുത്തുചാടുന്നു. പ്രശ്നങ്ങൾ തലപൊക്കിയാൽ ഉടൻ തിരിച്ചുചാടാൻ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാൽ ദാമ്പത്യംപോലുള്ള ഒരു ഉറ്റബന്ധത്തെ സൂചിപ്പിക്കാൻ ബൈബിൾ ഉപയോഗിക്കുന്ന മുപ്പിരിച്ചരടിന്റെ ദൃഷ്ടാന്തം ഓർക്കുക. ശക്തമായ കൊടുങ്കാറ്റിൽപ്പോലും ഇഴകൾ വേർപെടുകയോ പൊട്ടിപ്പോകുകയോ ചെയ്യാതെ ദീർഘകാലം നിലനിൽക്കണമെന്ന ലക്ഷ്യത്തിലാണു പായ്ക്കപ്പലുകളിൽ ഉപയോഗിക്കുന്ന കയർ നിർമിക്കുന്നത്. ദാമ്പത്യത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ” എന്നു യേശു പറഞ്ഞത് ഓർക്കുക. (മത്തായി 19:6) വിവാഹം കഴിക്കുന്നെങ്കിൽ നിങ്ങൾക്ക് ഇതേ വീക്ഷണമാണ് ഉണ്ടായിരിക്കേണ്ടത്. അത്തരം പ്രതിബദ്ധത ദാമ്പത്യത്തെ ഒരു ഭാരമാക്കിത്തീർക്കുമോ? ഇല്ല.
21. ഭാര്യാഭർത്താക്കന്മാർ പരസ്പരം എങ്ങനെ വീക്ഷിക്കണം, അതിന് അവരെ എന്തു സഹായിക്കും?
21 ഭാര്യക്കു ഭർത്താവിനെക്കുറിച്ചും ഭർത്താവിനു ഭാര്യയെക്കുറിച്ചും ശരിയായ വീക്ഷണമുണ്ടായിരിക്കണം. പങ്കാളിയുടെ നല്ല ഗുണങ്ങളും ആത്മാർഥശ്രമങ്ങളും കാണാൻ മനസ്സുവെച്ചാൽ, ദാമ്പത്യം സന്തോഷത്തിന്റെയും നവോന്മേഷത്തിന്റെയും ഉറവിടമായിരിക്കും. അപൂർണതയുള്ള ഒരു ഇണയുടെ നല്ല വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതു യാഥാർഥ്യത്തിനു നേരെ കണ്ണടയ്ക്കലാണോ? ഒരിക്കലുമല്ല. ഉദാഹരണത്തിന്, യാഥാർഥ്യത്തിനു നേരെ കണ്ണടയ്ക്കുന്ന ഒരു ദൈവമല്ല യഹോവ. എന്നിട്ടും, അപൂർണരായ നമ്മളെക്കുറിച്ച് യഹോവ നല്ലതു പറയണമെന്നാണല്ലോ നമ്മൾ പ്രതീക്ഷിക്കുന്നത്. “യഹോവേ, തെറ്റുകളിലാണ് അങ്ങ് ശ്രദ്ധ വെക്കുന്നതെങ്കിൽ യാഹേ, ആർക്കു പിടിച്ചുനിൽക്കാനാകും” എന്നു സങ്കീർത്തനക്കാരൻ ചോദിക്കുകയുണ്ടായി. (സങ്കീർത്തനം 130:3) സമാനമായി, അന്യോന്യം ക്ഷമിക്കാനും പങ്കാളിയുടെ നന്മ കാണാനും ദമ്പതികൾക്കു കഴിയണം.—കൊലോസ്യർ 3:13 വായിക്കുക.
22, 23. അബ്രാഹാമും സാറയും ഇന്നത്തെ ദമ്പതികൾക്കു നല്ലൊരു മാതൃകയായിരിക്കുന്നത് എങ്ങനെ?
22 വർഷങ്ങൾ പിന്നിടുന്നതോടെ, ദാമ്പത്യം വലിയ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഉറവായി മാറിയേക്കാം. അബ്രാഹാമിന്റെയും സാറയുടെയും വാർധക്യകാലത്തെ ദാമ്പത്യബന്ധത്തെക്കുറിച്ചുള്ള ബൈബിൾവിവരണം ശ്രദ്ധേയമാണ്. ക്ലേശങ്ങളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീടും സമ്പദ്സമൃദ്ധമായ ഊർ നഗരവും വിട്ട് ശിഷ്ടകാലം മുഴുവൻ കൂടാരങ്ങളിൽ കഴിയാൻ ഇറങ്ങിത്തിരിച്ചപ്പോൾ, സാധ്യതയനുസരിച്ച് 60-കളിലായിരുന്ന സാറയ്ക്ക് എന്തു തോന്നിക്കാണുമെന്നു ചിന്തിക്കുക. അവൾ പക്ഷേ ഭർത്താവിന്റെ ശിരഃസ്ഥാനത്തിനു കീഴ്പെട്ടു. അബ്രാഹാമിന്റെ പൂരകവും സഹായിയും ആയിരുന്ന അവൾ ആദരവോടെ അദ്ദേഹത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കാൻ സഹായിച്ചു. അവളുടെ വിധേയത്വം കേവലമൊരു പുറംപൂച്ചായിരുന്നില്ല. “ഉള്ളിൽ” പ്പോലും അവൾ അദ്ദേഹത്തെ യജമാനൻ എന്നാണു വിളിച്ചിരുന്നത്. (ഉൽപത്തി 18:12; 1 പത്രോസ് 3:6, സത്യവേദപുസ്തകം) അബ്രാഹാമിനോടുള്ള അവളുടെ ബഹുമാനം ഹൃദയത്തിൽനിന്നുള്ളതായിരുന്നു.
23 അബ്രാഹാമിനും സാറയ്ക്കും എല്ലാ കാര്യങ്ങളിലും ഒരേ കാഴ്ചപ്പാടായിരുന്നു എന്നാണോ അതിന് അർഥം? അല്ല. ഒരിക്കൽ, അബ്രാഹാമിന് ‘ഒട്ടും ഇഷ്ടമാകാത്ത’ ഒരു കാര്യം സാറ നിർദേശിച്ചു. എങ്കിലും യഹോവ ആവശ്യപ്പെട്ടതനുസരിച്ച് അബ്രാഹാം താഴ്മയോടെ തന്റെ ഭാര്യയുടെ വാക്കു കേട്ടു, അത് ആ കുടുംബത്തിന് അനുഗ്രഹമായി. (ഉൽപത്തി 21:9-13) പതിറ്റാണ്ടുകളായി ദാമ്പത്യജീവിതം നയിക്കുന്നവർ ഉൾപ്പെടെ ഇന്നുള്ള എല്ലാ ഭാര്യാഭർത്താക്കന്മാർക്കും, ദൈവഭക്തരായ ഈ ദമ്പതികളിൽനിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്.
24. എങ്ങനെയുള്ള ദാമ്പത്യമാണ് യഹോവയെ മഹത്ത്വപ്പെടുത്തുന്നത്, എന്തുകൊണ്ട്?
24 സന്തുഷ്ടദാമ്പത്യം നയിക്കുന്ന ആയിരക്കണക്കിനു ദമ്പതികൾ ക്രിസ്തീയസഭയിലുണ്ട്. ഭാര്യ ഭർത്താവിനെ ആഴമായി ബഹുമാനിക്കുന്ന, ഭർത്താവ് ഭാര്യയെ അതിയായി സ്നേഹിക്കുന്ന, എല്ലാ കാര്യങ്ങളിലും ഭാര്യാഭർത്താക്കന്മാർ യഹോവയുടെ ഇഷ്ടത്തിന് ഒന്നാംസ്ഥാനം കൊടുക്കുന്ന ദാമ്പത്യങ്ങളാണ് അവ. നിങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നെങ്കിൽ, പങ്കാളിയെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക; വിവാഹജീവിതത്തിനായി നന്നായി തയ്യാറാകുക; ദൈവമായ യഹോവയെ മഹത്ത്വപ്പെടുത്തുന്ന സന്തുഷ്ടവും സമാധാനപൂർണവും ആയ വിവാഹജീവിതം നയിക്കാൻ പരിശ്രമിക്കുക. അത്തരമൊരു ദാമ്പത്യം, ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നിശ്ചയമായും നിങ്ങളെ സഹായിക്കും.
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിന്റെ രണ്ടാം അധ്യായം കാണുക.
b വിശ്വസ്തരായ ചില ഗോത്രപിതാക്കന്മാർക്ക് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു. അവരുടെയും ഇസ്രായേൽജനതയുടെയും ഇടയിൽ നിലവിലിരുന്ന ബഹുഭാര്യാത്വം യഹോവ അനുവദിച്ചുകൊടുക്കുകയും ചെയ്തു. യഹോവയല്ല അത് ഏർപ്പെടുത്തിയതെങ്കിലും യഹോവ അതിനു ചില വ്യവസ്ഥകൾ വെക്കുകയുണ്ടായി. എങ്കിലും, ഇന്നു തന്റെ ആരാധകർക്ക് ഒന്നിലേറെ ഭാര്യമാരുണ്ടായിരിക്കാൻ യഹോവ അനുവാദം തരുന്നില്ലെന്ന കാര്യം ക്രിസ്ത്യാനികൾക്ക് അറിയാം.—മത്തായി 19:9; 1 തിമൊഥെയൊസ് 3:2.