ഭാഗം 7
ദൈവം ഇസ്രായേല്യരെ വിടുവിക്കുന്നു
യഹോവ ഈജിപ്റ്റിനുമേൽ ബാധകൾ വരുത്തുന്നു. മോശെ ഇസ്രായേലിന്റെ സന്തതികളെ അവിടെനിന്നു വിടുവിച്ചുകൊണ്ടുപോകുന്നു. ദൈവം മോശെയിലൂടെ ഇസ്രായേല്യർക്ക് ന്യായപ്രമാണം നൽകുന്നു
ഇസ്രായേല്യർ അനേക വർഷം ഈജിപ്റ്റിൽ പാർത്തു. അവിടെ അവർ എണ്ണത്തിൽ വർധിക്കുകയും അഭിവൃദ്ധിപ്പെടുകയും ചെയ്തു. അങ്ങനെയിരിക്കെ, പുതിയ ഒരു ഫറവോൻ ഭരണത്തിൽവന്നു. ആ ഭരണാധികാരിക്ക് യോസേഫിനെ അറിയില്ലായിരുന്നു. ഇസ്രായേല്യർ പെരുകുന്നതു കണ്ട് ദുഷ്ടനായ ആ സ്വേച്ഛാധിപതി ഭയന്നു. അവൻ അവരെ അടിമകളാക്കി. കൂടാതെ, ഇസ്രായേല്യർക്കു ജനിക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം നൈൽനദിയിൽ എറിഞ്ഞുകളയാനും ഫറവോൻ കൽപ്പിച്ചു. എന്നാൽ ധീരയായ ഒരമ്മ അങ്ങനെ ചെയ്യാൻ കൂട്ടാക്കിയില്ല. അവൾ തന്റെ കുഞ്ഞിനെ ഒരു കുട്ടയിലാക്കി ഞാങ്ങണച്ചെടികൾക്കിടയിൽ ഒളിപ്പിച്ചുവെച്ചു. ഫറവോന്റെ പുത്രി ആ കുഞ്ഞിനെ കാണാനിടയായി. അവൾ അവന് മോശെ എന്നു പേരിട്ടു; അവനെ അവൾ രാജകൊട്ടാരത്തിൽ വളർത്തി.
മോശെയ്ക്ക് 40 വയസ്സുള്ളപ്പോൾ അവൻ ഒരു കുഴപ്പത്തിലകപ്പെട്ടു. ഈജിപ്തുകാരനായ ഒരു മേലാളൻ ഇസ്രായേല്യനായ അടിമയെ ഉപദ്രവിക്കുന്നതു കണ്ടപ്പോൾ മോശെ അയാളെ അടിച്ചുകൊന്നു. മോശെ ഈജിപ്തുവിട്ട് ഒരു ദൂരദേശത്തേക്ക് ഓടിപ്പോയി അവിടെ താമസമാക്കി. മോശെയ്ക്ക് 80 വയസ്സുള്ളപ്പോൾ, ദൈവജനത്തെ മോചിപ്പിക്കാൻ ഫറവോനോട് ആവശ്യപ്പെടാനായി യഹോവ അവനെ ഈജിപ്റ്റിലേക്ക് അയച്ചു.
എന്നാൽ ഇസ്രായേല്യരെ വിട്ടയയ്ക്കാൻ ഫറവോൻ തയ്യാറായില്ല. അതുകൊണ്ട് ദൈവം ഈജിപ്റ്റിനുമേൽ പത്തുബാധകൾ വരുത്തി. ഓരോ ബാധയ്ക്കുമുമ്പും അത് ഒഴിവാക്കാനുള്ള അവസരം നൽകേണ്ടതിനായി മോശെ ഫറവോന്റെ മുമ്പിൽ ചെന്നു. എന്നാൽ ഫറവോൻ കഠിനഹൃദയനായി മോശെയെയും അവന്റെ ദൈവമായ യഹോവയെയും നിന്ദിച്ചു. ഒടുവിൽ പത്താമതൊരു ബാധ വരുത്താൻ ദൈവം നിശ്ചയിച്ചു; ദേശത്തെ കടിഞ്ഞൂലുകളെയെല്ലാം അവൻ സംഹരിക്കുമായിരുന്നു. എന്നാൽ തന്റെ ജനത്തിന് യഹോവ ഒരു നിർദേശം നൽകി: ആ ബാധയിൽനിന്നു സംരക്ഷിക്കപ്പെടാൻ അവർ ഒരു ആട്ടിൻകുട്ടിയെ യാഗംകഴിച്ച് അതിന്റെ രക്തം തങ്ങളുടെ വീടിന്റെ കട്ടിളക്കാലുകളിൽ പുരട്ടണം. ആ നിർദേശം അനുസരിച്ച കുടുംബങ്ങളുടെമേൽമാത്രം ബാധ വന്നില്ല. ദൈവത്തിന്റെ സംഹാരദൂതൻ ആ കുടുംബങ്ങളെ കടന്നുപോയി. അത്ഭുതകരമായ ഈ രക്ഷയുടെ ഓർമയ്ക്കായി ഇസ്രായേല്യർ എല്ലാ വർഷവും പെസഹാ പെരുന്നാൾ ആഘോഷിച്ചുപോന്നു.
സ്വന്തം ആദ്യജാതനെ നഷ്ടപ്പെട്ടപ്പോൾ ഫറവോൻ ഇസ്രായേല്യരെയുംകൊണ്ട് ഈജിപ്റ്റു വിടാൻ മോശെയോടു കൽപ്പിച്ചു. ഉടൻതന്നെ അവർ കൂട്ടത്തോടെ അവിടെനിന്നു പുറപ്പെട്ടു. എന്നാൽ ഫറവോന്റെ മനസ്സുമാറി. അവൻ യോദ്ധാക്കളും രഥങ്ങളുമായി അവർക്കു പിന്നാലെ ചെന്നു. ചെങ്കടലിന്റെ തീരത്ത് ഇസ്രായേല്യർ കെണിയിലകപ്പെട്ടതുപോലെയായി. യഹോവ ചെങ്കടൽ വിഭജിച്ച് ഉണങ്ങിയ നിലത്തുകൂടെ ഇസ്രായേല്യരെ നയിച്ചു. സമുദ്രജലം ഇരുവശത്തും മതിൽപ്പോലെ നിന്നു! ഈജിപ്തുകാർ അവരുടെ പിന്നാലെ പാഞ്ഞുചെന്നു. ഉടനെ സമുദ്രജലം ഇരച്ചെത്തി, ഫറവോനെയും സൈന്യത്തെയും മുക്കിക്കളഞ്ഞു.
പിന്നീട്, ഇസ്രായേല്യർ സീനായ് പർവതത്തിനടുത്ത് പാളയമടിച്ചു. അവിടെവെച്ച് യഹോവ അവരുമായി ഒരു ഉടമ്പടിചെയ്തു. മധ്യസ്ഥനായ മോശെയിലൂടെ ദൈവം അവർക്ക് ഒരു നിയമസംഹിത നൽകി. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും സ്പർശിക്കുന്നതായിരുന്നു ആ നിയമങ്ങൾ. അവ അവരെ വഴിനയിക്കുകയും സംരക്ഷിക്കുകയും ചെയ്യുമായിരുന്നു. ഇസ്രായേല്യർ ദിവ്യഭരണത്തിനു വിശ്വസ്തതയോടെ കീഴ്പെട്ടിരിക്കുന്നിടത്തോളംകാലം, യഹോവ അവരോടൊപ്പം ഉണ്ടായിരിക്കുമായിരുന്നു. അവരിലൂടെ മറ്റു ജനതകൾ അനുഗ്രഹിക്കപ്പെടുകയും ചെയ്യുമായിരുന്നു.
എന്നാൽ ഇസ്രായേല്യരിൽ ബഹുഭൂരിപക്ഷവും ദൈവത്തോട് അവിശ്വസ്തത കാണിച്ച് അവനെ നിരാശപ്പെടുത്തി. അതുകൊണ്ട് ആ തലമുറ 40 വർഷം മരുഭൂമിയിൽ അലഞ്ഞുനടക്കാൻ യഹോവ ഇടയാക്കി. പിന്നീട്, യോശുവ എന്നു പേരുള്ള ഒരു നല്ല മനുഷ്യനെ തന്റെ പിൻഗാമിയായി മോശെ തിരഞ്ഞെടുത്തു. ഒടുവിൽ ഇസ്രായേല്യർ, ദൈവം അബ്രാഹാമിനോട് വാഗ്ദാനംചെയ്ത ദേശത്തിന്റെ കവാടത്തിലെത്തിച്ചേർന്നു.
—പുറപ്പാട്, ലേവ്യപുസ്തകം, സംഖ്യാപുസ്തകം, ആവർത്തനപുസ്തകം, സങ്കീർത്തനങ്ങൾ 136:10-15, പ്രവൃത്തികൾ 7:17-36 എന്നിവയെ ആധാരമാക്കിയുള്ളത്.