ഭാഗം 25
വിശ്വാസം, സദാചാരം, സ്നേഹം എന്നിവയെ സംബന്ധിക്കുന്ന ഉപദേശങ്ങൾ
യാക്കോബ്, പത്രോസ്, യോഹന്നാൻ, യൂദാ എന്നിവരും ക്രിസ്തുശിഷ്യരെ ബലപ്പെടുത്താൻ ലേഖനങ്ങളെഴുതുന്നു
യാക്കോബും യൂദായും യേശുവിന്റെ അർധസഹോദരന്മാരാണ്; പത്രോസും യോഹന്നാനുമാകട്ടെ യേശുവിന്റെ 12 അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നവരും. ഈ നാലുപേരും ആകെ ഏഴുലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അവയെ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോ ലേഖനത്തിനും അതിന്റെ എഴുത്തുകാരന്റെ പേരാണുള്ളത്. യഹോവയോടും അവന്റെ രാജ്യത്തോടും വിശ്വസ്തരായിരിക്കാൻ ക്രിസ്ത്യാനികളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിലുള്ളതാണ് ഈ ലേഖനങ്ങളിലെ ഉപദേശങ്ങൾ.
വിശ്വാസം പ്രവൃത്തികളാൽ തെളിയിക്കുക. വിശ്വാസം ഉണ്ടെന്ന് അവകാശപ്പെട്ടതുകൊണ്ടായില്ല. അത് പ്രവൃത്തികളാൽ തെളിയിക്കേണ്ടതുണ്ട്. ‘പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജീവമാകുന്നു’ എന്ന് യാക്കോബ് എഴുതി. (യാക്കോബ് 2:26) ജീവിതത്തിൽ പരിശോധനകളുണ്ടാകുമ്പോൾ വിശ്വാസത്തോടെ പ്രവർത്തിക്കുന്നത് സഹിഷ്ണുത നട്ടുവളർത്താൻ ഒരു വ്യക്തിയെ സഹായിക്കും. പരിശോധനകൾ നേരിടാനുള്ള ജ്ഞാനത്തിനായി ഒരു ക്രിസ്ത്യാനി ദൈവത്തോട് അപേക്ഷിക്കണം. ദൈവം തന്റെ പ്രാർഥന കേൾക്കുമെന്ന ഉത്തമബോധ്യത്തോടെ വേണം അയാൾ പ്രാർഥിക്കാൻ. സഹിഷ്ണുത ദൈവത്തിന്റെ അംഗീകാരം നേടിത്തരും. (യാക്കോബ് 1:2-6, 12) ഒരു വ്യക്തി യഹോവയാംദൈവത്തോടു വിശ്വസ്തനായി നിലകൊള്ളുന്നെങ്കിൽ ദൈവവും അയാളുടെ സ്നേഹത്തോടു പ്രതികരിക്കും. “ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തു വരും” എന്ന് യാക്കോബ് പറയുന്നു.—യാക്കോബ് 4:8.
പ്രലോഭനങ്ങളും മോശമായ സ്വാധീനങ്ങളും ചെറുക്കാൻതക്ക ശക്തിയുള്ളതായിരിക്കണം ഒരു ക്രിസ്ത്യാനിയുടെ വിശ്വാസം. അന്ന് നിലനിന്നിരുന്ന ദുഷിച്ച സാഹചര്യമാണ് “വിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടാ”നുള്ള ഉപദേശം സഹവിശ്വാസികൾക്കു നൽകാൻ യൂദായെ പ്രേരിപ്പിച്ചത്.—യൂദാ 3.
സദ്സ്വഭാവികളായിരിക്കുക. തന്റെ ആരാധകർ എല്ലാ കാര്യങ്ങളിലും ശുദ്ധിയുള്ളവരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. അപ്പൊസ്തലനായ പത്രോസ് പറയുന്നു: “നിങ്ങളും സകല പ്രവൃത്തികളിലും വിശുദ്ധരായിരിക്കുവിൻ. ‘[യഹോവയായ] ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കണം’ എന്ന് എഴുതിയിരിക്കുന്നുവല്ലോ.” (1 പത്രോസ് 1:15, 16) ഇക്കാര്യത്തിൽ ക്രിസ്ത്യാനികൾക്ക് അനുകരിക്കാൻ കഴിയുന്ന ഒരു മാതൃകയുണ്ട്. “ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം സഹിക്കുകയും നിങ്ങൾ അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുവാൻ ഒരു മാതൃക വെക്കുകയും ചെയ്തിരിക്കുന്നു” എന്ന് പത്രോസ് ഓർമിപ്പിക്കുന്നു. (1 പത്രോസ് 2:21) ദൈവികനിലവാരങ്ങൾക്ക് അനുസൃതമായി ജീവിക്കുന്നതിനാൽ ക്രിസ്ത്യാനികൾക്ക് കഷ്ടങ്ങൾ സഹിക്കേണ്ടിവന്നേക്കാമെങ്കിലും ‘നിർമലമായൊരു മനസ്സാക്ഷി’ അവർക്ക് ഉണ്ടായിരിക്കും. (1 പത്രോസ് 3:16, 17) ദൈവത്തിന്റെ ന്യായവിധിദിവസത്തിനായും “നീതി വസിക്കുന്ന” പുതിയ ലോകത്തിനായും കാത്തിരിക്കവെ, വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം നയിക്കുന്നതിൽ ശുഷ്കാന്തിയുള്ളവർ ആയിരിക്കാൻ പത്രോസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു.—2 പത്രോസ് 3:11-13.
“ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തു വരും.”—യാക്കോബ് 4:8
സ്നേഹമുള്ളവരായിരിക്കുക. “ദൈവം സ്നേഹമാകുന്നു” എന്ന് യോഹന്നാൻ എഴുതി. “നമ്മുടെ പാപങ്ങൾക്ക് ഒരു പ്രായശ്ചിത്തയാഗമാകുവാൻ” യേശുവിനെ അയച്ചുകൊണ്ട് ദൈവം തനിക്ക് നമ്മോടുള്ള അഗാധമായ സ്നേഹം വെളിപ്പെടുത്തി എന്ന് യോഹന്നാൻ ചൂണ്ടിക്കാട്ടുന്നു. ആ സ്നേഹത്തോട് ക്രിസ്ത്യാനികൾ എങ്ങനെ പ്രതികരിക്കണം? “പ്രിയരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചതിനാൽ നാമും അന്യോന്യം സ്നേഹിക്കാൻ ബാധ്യസ്ഥരാകുന്നു” എന്ന് യോഹന്നാൻ വിശദീകരിക്കുന്നു. (1 യോഹന്നാൻ 4:8-11) സഹവിശ്വാസികൾക്ക് ആതിഥ്യമരുളുന്നതാണ് ഈ സ്നേഹം കാണിക്കാനുള്ള ഒരു വഴി.—3 യോഹന്നാൻ 5-8.
ഒരു വ്യക്തിക്ക് താൻ യഹോവയെ സ്നേഹിക്കുന്നുവെന്ന് എങ്ങനെ തെളിയിക്കാനാകും? യോഹന്നാൻതന്നെ ഉത്തരം നൽകുന്നു: “ദൈവത്തോടുള്ള സ്നേഹമോ, അവന്റെ കൽപ്പനകൾ അനുസരിക്കുന്നതാകുന്നു; അവന്റെ കൽപ്പനകൾ ഭാരമുള്ളവയല്ലതാനും.” (1 യോഹന്നാൻ 5:3; 2 യോഹന്നാൻ 6) ദൈവത്തെ അനുസരിക്കുന്നവരെ ദൈവം എക്കാലവും സ്നേഹിക്കും; അവർ “നിത്യജീവൻ പ്രാപി”ക്കുകയും ചെയ്യും.—യൂദാ 20, 21.
—യാക്കോബ്, 1 പത്രോസ്, 2 പത്രോസ്, 1 യോഹന്നാൻ, 2 യോഹന്നാൻ, 3 യോഹന്നാൻ, യൂദാ എന്നിവയെ ആധാരമാക്കിയുള്ളത്.