പാഠം 3
രാഹാബ് യഹോവയിൽ വിശ്വസിച്ചു
നമ്മൾ ഇപ്പോൾ യെരീഹോ എന്ന നഗരത്തിലാണെന്നു വിചാരിക്കുക. കനാൻ ദേശത്താണ് ഈ നഗരം. അവിടുത്തെ ആളുകൾക്കു യഹോവയിൽ വിശ്വാസമില്ല. രാഹാബ് എന്നു പേരുള്ള ഒരു സ്‌ത്രീ അവിടെ താമസിക്കുന്നുണ്ട്.
രാഹാബ് ഒരു കൊച്ചുകുട്ടിയായിരുന്നപ്പോൾ ഇസ്രായേല്യരെക്കുറിച്ചുള്ള കാര്യങ്ങൾ കേട്ടിട്ടുണ്ടായിരുന്നു. മോശ ചെങ്കടൽ രണ്ടായി വിഭജിച്ച് അവരെ ഈജിപ്റ്റിൽനിന്നു കൊണ്ടുപോന്നതിനെക്കുറിച്ചുള്ള സംഭവകഥകൾ. ശത്രുക്കളെ യുദ്ധങ്ങളിൽ തോൽപ്പിക്കുന്നതിനു യഹോവ അവരെ സഹായിച്ചതും രാഹാബിന് അറിയാമായിരുന്നു. ഇപ്പോൾ ഇതാ ഇസ്രായേല്യർ യെരീഹോയുടെ തൊട്ടടുത്തു യുദ്ധത്തിനായി വന്ന് താമസിക്കുന്നു!
രാഹാബ് യഹോവയിൽ വിശ്വസിച്ചു, അതുകൊണ്ട് ഒറ്റുകാരെ ഒളിപ്പിച്ചു
ഒരു ദിവസം വൈകുന്നേരം രണ്ട് ഇസ്രായേല്യർ യെരീഹോയിൽ വരുന്നു. രഹസ്യമായി കാര്യങ്ങൾ അന്വേഷിച്ച് അറിയുന്നവരാണ് അവർ. ഇങ്ങനെയുള്ളവരെ ഒറ്റുകാർ എന്നാണു വിളിക്കുന്നത്. അവർ രാഹാബിന്റെ വീട്ടിൽ എത്തുന്നു. രാഹാബ് അവരെ വീട്ടിലേക്കു സ്വീകരിക്കുന്നു. എന്നാൽ, ഒറ്റുകാർ നഗരത്തിലെത്തിയെന്നു രാത്രിയായപ്പോൾ യെരീഹോയിലെ രാജാവിന് അറിവു കിട്ടി. അവർ രാഹാബിന്റെ വീട്ടിലേക്കാണു പോയതെന്നും രാജാവ് മനസ്സിലാക്കുന്നു. അതുകൊണ്ട് രാജാവ് ആ ഒറ്റുകാരെ പിടിക്കാൻ രാഹാബിന്റെ വീട്ടിലേക്ക് ആളുകളെ അയയ്ക്കുന്നു. അവൾ ആ ഒറ്റുകാരെ വേഗം വീടിന്റെ മുകളിൽ ഒളിപ്പിച്ചിട്ടു വന്ന് രാജാവിന്റെ ആളുകളോട് ഇങ്ങനെ പറയുന്നു: ‘ഒറ്റുകാർ ഇവിടെ വന്നിരുന്നു. പക്ഷേ, അവർ ഇവിടെ നിന്നും പോയി. ഇപ്പോൾ അവർ നഗരം വിട്ടുകാണും. വേഗം പോയാൽ നിങ്ങൾക്ക് അവരെ പിടിക്കാം!’ രാഹാബ് ഒറ്റുകാരെ ഒളിപ്പിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നു മോന് അറിയാമോ?— അവൾ യഹോവയിൽ വിശ്വസിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്‌തത്. കനാൻ ദേശം യഹോവ ഇസ്രായേല്യർക്കു കൊടുക്കുമെന്ന് അവൾക്ക് അറിയാം.
ഒറ്റുകാർ രാഹാബിന്റെ വീട്ടിൽനിന്നു പോകുന്നതിനു മുമ്പ് അവൾക്ക് ഒരു വാക്കു കൊടുക്കുന്നു. എന്താണെന്നോ? ഇസ്രായേല്യർ യെരീഹോ നശിപ്പിക്കുമ്പോൾ അവളും വീട്ടുകാരും രക്ഷപ്പെടുമെന്ന്! രക്ഷപ്പെടാൻ എന്തു ചെയ്യണമെന്നാണ് അവർ അവളോടു പറഞ്ഞത്?— അവർ ഇങ്ങനെ പറഞ്ഞു: ‘ഈ ചുവപ്പു കയർ നിന്റെ ജനാലയ്ക്കൽ കെട്ടിയിടണം. അങ്ങനെ ചെയ്‌താൽ നീയും നിന്റെ വീടിനകത്തുള്ള എല്ലാവരും രക്ഷപ്പെടും.’ ആ ഒറ്റുകാർ പറഞ്ഞതുപോലെതന്നെ രാഹാബ് ചെയ്‌തു. പിന്നെ എന്താണ് സംഭവിച്ചതെന്നു മോന് അറിയാമോ?—
യഹോവ രാഹാബിനെയും വീട്ടുകാരെയും രക്ഷിച്ചു
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഇസ്രായേല്യർ നഗരം ചുറ്റാൻതുടങ്ങി; ഒന്നും മിണ്ടാതെയാണ് അവർ നടന്നത്. ആദ്യത്തെ ആറ് ദിവസം അവർ ഓരോ തവണ നഗരം ചുറ്റി. എന്നാൽ ഏഴാമത്തെ ദിവസം അവർ ഏഴ് തവണ നഗരം ചുറ്റുന്നു. പിന്നെ അവർ ഉച്ചത്തിൽ ആർത്തുവിളിക്കുന്നു. അപ്പോൾ നഗരത്തിന്റെ മതിലുകൾ ഇടിഞ്ഞുവീഴാൻതുടങ്ങുന്നു. യഹോവയാണ് അതിന് ഇടയാക്കുന്നത്! എന്നാൽ, ജനാലയിൽ ചുവപ്പു കയർ തൂക്കിയ വീടു മാത്രം അതാ ഇളകാതെ നിൽക്കുന്നു! ചിത്രത്തിൽ മോൻ അതു കാണുന്നുണ്ടോ?— അങ്ങനെ രാഹാബും വീട്ടുകാരും രക്ഷപ്പെട്ടു!
രാഹാബിന്റെ കഥയിൽനിന്ന് എന്തു പഠിക്കാം?— യഹോവ ചെയ്‌ത അത്ഭുതങ്ങളെപ്പറ്റി രാഹാബ് കേട്ടറിഞ്ഞിരുന്നു. അതുകൊണ്ട് അവൾ യഹോവയിൽ വിശ്വസിച്ചു. മോനും ഇന്ന് യഹോവയെക്കുറിച്ച് ഒരുപാടു കാര്യങ്ങൾ പഠിക്കുന്നില്ലേ? രാഹാബിനെപ്പോലെ മോന് യഹോവയിൽ വിശ്വാസമുണ്ടോ?— വിശ്വാസമുണ്ട്, അല്ലേ?