യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ഭയജനകമായ ഒരു കൊടുങ്കാററിനെ ശാന്തമാക്കുന്നു
കടൽക്കരയിലെ ജനസമൂഹങ്ങളെ പഠിപ്പിച്ചതും പിന്നീട് സ്വകാര്യമായി തന്റെ ശിഷ്യൻമാർക്ക് ദൃഷ്ടാന്തങ്ങൾ വിശദീകരിച്ചുകൊടുത്തതുമുൾപ്പെടെയുള്ള പ്രവർത്തനത്താൽ യേശുവിന്റെ ദിവസം പൂർണ്ണമായിരുന്നു. സന്ധ്യയാകുന്നതോടെ അവൻ പറയുന്നു: “നമുക്ക് അക്കരക്ക് പോകാം.”
ഗലീലക്കടലിന്റെ കിഴക്കേ തീരത്താണ് ദക്കപ്പോളീസ് എന്നു വിളിക്കപ്പെടുന്ന പ്രദേശം, പത്ത് എന്നർത്ഥമുള്ള ഡക്കായിൽനിന്നും “നഗരം” എന്നർത്ഥമുള്ള പോളീസിൽനിന്നുമാണ് ആ പദമുണ്ടായത്. ദക്കപ്പോളീസ് നഗരങ്ങൾ ഗ്രീക്ക് സംസ്ക്കാരത്തിന്റെ കേന്ദ്രമാണ്. എന്നാൽ നിസ്സംശയമായി അവ അനേകം യഹൂദൻമാരുടെ വാസസ്ഥലവുമാണ്. എന്നിരുന്നാലും, അവിടത്തെ യേശുവിന്റെ പ്രവർത്തനം വളരെ പരിമിതമാണ്. നാം പിന്നീട് കാണാൻ പോകുന്നതുപോലെ ഈ സന്ദർശനസമയത്തു പോലും അവൻ ദീർഘമായി തങ്ങുന്നതിൽനിന്ന് തടയപ്പെടുന്നു.
അക്കരക്കുപോകാമെന്ന് യേശു അപേക്ഷിക്കുമ്പോൾ ശിഷ്യൻമാർ അവനെ വള്ളത്തിൽ കൊണ്ടുപോകുന്നു. എന്നിരുന്നാലും, അവരുടെ പോക്ക് ഗൗനിക്കപ്പെടാതിരിക്കുന്നില്ല. പെട്ടെന്നുതന്നെ മററുള്ളവർ അവരുടെകൂടെ പോകാൻ തങ്ങളുടെ വള്ളങ്ങളിൽ കയറുന്നു. അത് വളരെ ദൂരെയല്ല. യഥാർത്ഥത്തിൽ, ഗലീലക്കടൽ ഏതാണ്ട് 13 മൈൽ (21 കി.മീ.) നീളവും കൂടിയാൽ 7 1⁄2 മൈൽ (12 കി.മീ.) വീതിയുമുള്ള ഒരു വലിയ തടാകമാണ്.
നമുക്കു മനസ്സിലാക്കാവുന്നതുപോലെ, യേശു ക്ഷീണിതനാണ്. അതുകൊണ്ട് അവർ നീങ്ങിയശേഷം ഉടനെ അവൻ വള്ളത്തിന്റെ പിൻഭാഗത്ത് ഒരു തലയിണയിൽ തലവെച്ച് കിടക്കുകയും ഗാഢനിദ്രയിലാകുകയുംചെയ്യുന്നു. അപ്പോസ്തലൻമാരിൽ പലരും പരിചയസമ്പന്നരായ വള്ളക്കാരാണ്, ഗലീലക്കടലിൽ വിപുലമായ മീൻപിടുത്തം നടത്തിയിട്ടുള്ളതുകൊണ്ടുതന്നെ. അതുകൊണ്ട് അവർ വള്ളംതുഴയുന്നതിന്റെ ചുമതലയേറെറടുക്കുന്നു.
എന്നാൽ ഇത് ഒരു അനായാസയാത്രയല്ല. തടാകത്തിന്റെ ഉപരിതലത്തിലെ കൂടിയ ഊഷ്മാവും അടുത്തുള്ള പർവതങ്ങളിൽനിന്നുള്ള തണുത്ത വായുവും നിമിത്തം ചില സമയങ്ങളിൽ ശക്തമായ കാററുകൾ വീശുകയും തടാകത്തിൽ പെട്ടെന്നുള്ള ഉഗ്രമായ കൊടുങ്കാററുകൾ സൃഷ്ടിക്കുകയുംചെയ്യുന്നു. തടാകത്തിന്റെ ഉപരിതലം സമുദ്രനിരപ്പിൽനിന്ന് 700 അടി (210 മീ.) താഴെയാണ്. ഇപ്പോൾ ഇതുതന്നെയാണ് സംഭവിക്കുന്നത്. പെട്ടെന്നുതന്നെ തിരമാലകൾ വള്ളത്തിനെതിരെ ആഞ്ഞടിക്കുകയും അതിലേക്കു വെള്ളം കയററുകയും ചെയ്യുന്നു, അങ്ങനെ അതു മറിയാറാകുന്നു. എന്നിരുന്നാലും, യേശു തുടർന്നുറങ്ങുകയാണ്!
പരിചയസമ്പന്നരായ വള്ളക്കാർ വള്ളം നേരെ വിടാൻ ഭ്രാന്തമായി ശ്രമിക്കുന്നു. അവർ മുമ്പൊക്കെ കൊടുങ്കാററുകളെ കൈകാര്യംചെയ്തിട്ടുണ്ടെന്നുള്ളതിന് സംശയമില്ല. എന്നാൽ ഈ പ്രാവശ്യം അവർ തങ്ങളുടെ കഴിവിന്റെ പരിധിയിലെത്തി. ജീവനെ ഭയന്ന് അവർ യേശുവിനെ ഉണർത്തുന്നു. ‘യജമാനനേ, നിനക്കു വിചാരമില്ലേ? ഞങ്ങൾ മുങ്ങിപ്പോകുകയാണ്!’ അവർ ഉദ്ഘോഷിക്കുന്നു. ‘ഞങ്ങളെ രക്ഷിക്കേണമേ, ഞങ്ങൾ മുങ്ങിച്ചാകാൻപോകയാണ്!’
യേശു തന്നേത്തന്നെ ഉണർത്തിക്കൊണ്ട് കാററിനോടും കടലിനോടും കല്പിക്കുന്നു: ‘നിശബ്ദം! ശാന്തമാകൂ!’ ഉഗ്രമായി അടിച്ചുകൊണ്ടിരുന്ന കാററ് നിലക്കുകയും സമുദ്രം ശാന്തമാകുകയും ചെയ്യുന്നു. ശിഷ്യൻമാരിലേക്കു തിരിഞ്ഞ് അവൻ ചോദിക്കുന്നു: ‘നിങ്ങൾ ഇത്ര ഭയപ്പെടുന്നതെന്തിന്? നിങ്ങൾക്ക് ഇപ്പോഴും ഒരു വിശ്വാസവുമില്ലേ?’
അതിങ്കൽ ശിഷ്യൻമാരെ ഒരു അസാധാരണ ഭയം പിടികൂടുന്നു. ‘യഥാർത്ഥത്തിൽ ഈ മനുഷ്യൻ ആരാണ്?’ അവർ അന്യോന്യം ചോദിക്കുന്നു. ‘എന്തെന്നാൽ അവൻ കാററുകളോടും വെള്ളത്തോടും പോലും കല്പിക്കുന്നു, അവ അവനെ അനുസരിക്കുന്നു.’
എന്തോരു ശക്തിയാണ് യേശു പ്രദർശിപ്പിക്കുന്നത്! നമ്മുടെ രാജാവിന് പ്രകൃതിമൂലകങ്ങളുടെമേൽ അധികാരമുണ്ടെന്നും രാജ്യഭരണസമയത്ത് അവന്റെ പൂർണ്ണശ്രദ്ധ നമ്മുടെ ഭൂമിയിലേക്കു തിരിയുമ്പോൾ എല്ലാവരും ഭയജനകമായ പ്രകൃതിവിപത്തുകളിൽനിന്നു സുരക്ഷിതമായി വസിക്കുമെന്നും അറിയുന്നത് എത്ര ആശ്വാസദായകമാണ്!
കൊടുങ്കാററ് ശമിച്ച ശേഷം അല്പംകഴിഞ്ഞ് യേശുവും അവന്റെ ശിഷ്യൻമാരും കിഴക്കൻ തീരത്ത് എത്തിച്ചേരുന്നു. ഒരുപക്ഷേ, മററു വള്ളങ്ങൾ കൊടുങ്കാററിന്റെ ഉഗ്രതയിൽനിന്ന് ഒഴിവാക്കപ്പെടുകയും സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തുകയുംചെയ്തിരിക്കാം. മർക്കോസ് 4:35–5:2; മത്തായി 8:18, 23-28; ലൂക്കോസ 8:22-27.
◆ ദക്കപ്പോളീസ് എന്താണ്, അത് എവിടെയാണ്?
◆ ഗലീലക്കടലിൽ ഉഗ്രമായ കൊടുങ്കാററുണ്ടാകുന്നതിന് ഏത് ഭൗതിക സവിശേഷതകൾ കാരണമാണ്?
◆ തങ്ങളുടെ തുഴയൽസാമർത്ഥ്യത്തിന് തങ്ങളെ രക്ഷിക്കാൻകഴിയാതെ വരുമ്പോൾ ശിഷ്യൻമാർ എന്തു ചെയ്യുന്നു? (w87 5/1)
[12-ാം പേജ് നിറയെയുള്ള ചിത്രം]