അവർ യഹോവയുടെ ഹിതം ചെയ്തു
യേശുവിന്റെ വിടവാങ്ങൽ വാക്കുകൾ ചെവിക്കൊള്ളൽ
പൊ.യു. (പൊതുയുഗം) 33, നീസാൻ 14 വൈകുന്നേരം യേശുക്രിസ്തുവും അവന്റെ 11 വിശ്വസ്ത അപ്പോസ്തലൻമാരും യെരുശലേമിലെ ഒരു മാളിക മുറിയിലെ മേശയ്ക്കൽ ഇരുന്നു. തന്റെ മരണം ആസന്നമാണെന്ന് അറിഞ്ഞുകൊണ്ട് അവൻ അവരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും.” (യോഹന്നാൻ 13:33) വാസ്തവത്തിൽ, യേശുവിനെ കൊല്ലാൻ ആഗ്രഹിച്ച ദുഷ്ടൻമാരോടു ഗൂഢാലോചന കഴിക്കാൻ യൂദാ ഇസ്കര്യോത്ത അപ്പോഴേക്കും പോയിക്കഴിഞ്ഞിരുന്നു.
ആ സാഹചര്യത്തിന്റെ അടിയന്തിരത സംബന്ധിച്ചു യേശുവിനെക്കാളധികമായി ആ മാളിക മുറിയിൽ കൂടിയിരുന്ന ആരും ഗ്രഹിച്ചില്ല. താൻ യാതന അനുഭവിക്കാറായിരിക്കുകയാണെന്ന് അവന് നന്നായി അറിയാമായിരുന്നു. ആ രാത്രിയിൽത്തന്നെ തന്റെ അപ്പോസ്തലൻമാർ തന്നെ ഉപേക്ഷിക്കുമെന്നും യേശുവിന് അറിയാമായിരുന്നു. (മത്തായി 26:31; സെഖര്യാവു 13:7) ഇത്, മരണത്തിനു മുമ്പു തന്റെ അപ്പോസ്തലൻമാരുമായി സംസാരിക്കാനുള്ള യേശുവിന്റെ അവസാനത്തെ അവസരമായിരുന്നതിനാൽ അവന്റെ വിടവാങ്ങൽ വാക്കുകൾ അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളിൽ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.
“ഇത് എന്റെ ഓർമക്കായി ചെയ്തുകൊണ്ടിരിക്കുക”
യേശു തന്റെ വിശ്വസ്ത അപ്പോസ്തലൻമാരുമായി യഹൂദ പെസഹായ്ക്കു പകരമാകുമായിരുന്ന ഒരു പുതിയ ആചരണം ഏർപ്പെടുത്തി. അപ്പോസ്തലനായ പൗലോസ് അതിനെ “കർത്താവിന്റെ സന്ധ്യാഭക്ഷണം” എന്നു വിളിച്ചു. (1 കൊരിന്ത്യർ 11:20, NW) ഒരു പുളിപ്പില്ലാത്ത അപ്പമെടുത്ത് യേശു പ്രാർഥന ചൊല്ലി. അതിനുശേഷം അവൻ ആ അപ്പം നുറുക്കി തന്റെ അപ്പോസ്തലൻമാർക്കു കൊടുത്തു. “വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു. എന്നിട്ട് അവൻ ഒരു പാനപാത്രം എടുത്തു നന്ദി നൽകുന്ന ഒരു പ്രാർഥന നടത്തിയശേഷം ഇപ്രകാരം പറഞ്ഞുകൊണ്ട് അപ്പോസ്തലൻമാർക്കു കൊടുത്തു: “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്റെ രക്തം.”—മത്തായി 26:26-28.
ഈ സംഭവത്തിന്റെ പ്രാധാന്യം എന്തായിരുന്നു? യേശു സൂചിപ്പിച്ചതുപോലെ, അപ്പം അവന്റെ പാപരഹിതമായ ശരീരത്തെ പ്രതിനിധീകരിച്ചു. (എബ്രായർ 7:26; 1 പത്രൊസ് 2:22, 24) വീഞ്ഞ് പാപങ്ങളുടെ ക്ഷമ സാധ്യമാക്കിത്തീർക്കുന്ന യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തെ പ്രതീകവത്കരിച്ചു. അവന്റെ യാഗ രക്തം, യഹോവയാം ദൈവവും സ്വർഗത്തിൽ യേശുവിനോടൊപ്പം ഒടുവിൽ ഭരണം നടത്തുന്ന 1,44,000 മനുഷ്യരും തമ്മിലുള്ള പുതിയ ഉടമ്പടിയും സാധൂകരിക്കുന്നു. (എബ്രായർ 9:14; 12:22-24; വെളിപ്പാടു 14:1) തന്റെ അപ്പോസ്തലൻമാർ സ്വർഗീയ രാജ്യത്തിൽ തന്നോടൊപ്പം ഭരിക്കുമെന്ന്, ഈ ഭക്ഷണത്തിൽ പങ്കെടുക്കാൻ അവരെ ക്ഷണിക്കുകവഴി യേശു സൂചിപ്പിച്ചു.
ഈ സ്മാരക ഭക്ഷണത്തെക്കുറിച്ചു യേശു ഇപ്രകാരം കൽപ്പിച്ചു: “ഇത് എന്റെ ഓർമക്കായി ചെയ്തുകൊണ്ടിരിക്കുക.” (ലൂക്കോസ് 22:19, NW) അതേ, പെസഹാ പോലെതന്നെ കർത്താവിന്റെ സന്ധ്യാഭക്ഷണവും ഒരു വാർഷിക സംഭവം ആയിരിക്കണമായിരുന്നു. പെസഹാ, ഈജിപ്തിലെ അടിമത്തത്തിൽനിന്നുള്ള ഇസ്രായേല്യരുടെ വിടുതലിന്റെ സ്മാരകമായിരുന്നപ്പോൾ കർത്താവിന്റെ സന്ധ്യാഭക്ഷണം അതിലും വളരെ വലിയ ഒരു വിടുതലിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നു—പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗത്തിന്റെ വിടുതൽ തന്നെ. (1 കൊരിന്ത്യർ 5:7; എഫെസ്യർ 1:7) മാത്രമല്ല, പ്രതീകങ്ങളായ അപ്പത്തിലും വീഞ്ഞിലും ഭാഗഭാക്കുകളാകുന്നവർ, രാജാക്കൻമാരും പുരോഹിതൻമാരുമെന്ന നിലയിലുള്ള ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിലെ തങ്ങളുടെ ഭാവി പദവികളെക്കുറിച്ച് ഓർമിപ്പിക്കപ്പെടുമായിരുന്നു.—വെളിപ്പാടു 20:6.
വാസ്തവത്തിൽ, യേശുക്രിസ്തുവിന്റെ മരണം മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രധാന സംഭവമായിരുന്നു. യേശുക്രിസ്തു ചെയ്തതിനെ വിലമതിക്കുന്നവർ “ഇത് എന്റെ ഓർമക്കായി ചെയ്തുകൊണ്ടിരിക്കുക” എന്ന കർത്താവിന്റെ സന്ധ്യാഭക്ഷണം സംബന്ധിച്ച അവന്റെ കൽപ്പന അനുസരിക്കുന്നു. യഹോവയുടെ സാക്ഷികൾ ഓരോ വർഷവും നീസാൻ 14-നു തത്തുല്യമായ തീയതിയിൽ യേശുവിന്റെ മരണത്തിന്റെ സ്മാരകം കൊണ്ടാടുന്നു. 1996-ൽ ഈ തീയതി ഏപ്രിൽ 2, സൂര്യാസ്തമയത്തിനു ശേഷമാണ്. നിങ്ങളുടെ പ്രദേശത്തുള്ള ഒരു രാജ്യഹാളിൽ ഹാജരാകാൻ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു.
‘പുതിയൊരു കൽപ്പന ഞാൻ നിങ്ങൾക്കു തരുന്നു’
കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തുന്നതിനു പുറമേ യേശുവിനു തന്റെ അപ്പോസ്തലൻമാർക്ക് ചില വിടവാങ്ങൽ ബുദ്ധ്യുപദേശങ്ങൾ കൊടുക്കാനുണ്ടായിരുന്നു. ഉത്തമ പരിശീലനമുണ്ടായിരുന്നിട്ടും അവർക്കു വളരെയധികം പഠിക്കാനുണ്ടായിരുന്നു. യേശുവിനെക്കുറിച്ചോ തങ്ങളെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഉള്ള ദൈവോദ്ദേശ്യങ്ങൾ അവർ പൂർണമായും തിരിച്ചറിഞ്ഞില്ല. എന്നാൽ ആ കാര്യങ്ങളെല്ലാം ആ സമയത്തു വ്യക്തമാക്കാൻ യേശു ശ്രമിച്ചില്ല. (യോഹന്നാൻ 14:26; 16:12, 13) പകരം, അവൻ വളരെയധികം പ്രാധാന്യം അർഹിക്കുന്ന സംഗതിയെക്കുറിച്ചു സംസാരിച്ചു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.” എന്നിട്ട് യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.”—യോഹന്നാൻ 13:34, 35.
ഇതു “പുതിയോരു കല്പന” ആയിരിക്കുന്നത് ഏതു വിധത്തിലാണ്? കൊള്ളാം, മോശൈക ന്യായപ്രമാണം ഇപ്രകാരം കൽപ്പിച്ചു: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.” (ലേവ്യപുസ്തകം 19:18) എന്നിരുന്നാലും, സഹക്രിസ്ത്യാനികൾക്കുവേണ്ടി ഒരുവന്റെ ജീവൻ കൊടുക്കുന്ന അളവോളം ആത്മത്യാഗപരമായ സ്നേഹം പ്രകടിപ്പിക്കാൻ യേശു തന്റെ അനുഗാമികളെ ഉദ്ബോധിപ്പിച്ചു. തീർച്ചയായും, ‘സ്നേഹത്തിന്റെ നിയമം’ അത്ര നിർണായകമല്ലാത്ത സാഹചര്യങ്ങളിലും ബാധകമാണ്. ആത്മീയമായും അല്ലാതെയും മറ്റുള്ളവരെ സഹായിച്ചുകൊണ്ടു സ്നേഹം പ്രകടിപ്പിക്കാൻ യേശുക്രിസ്തുവിന്റെ ഒരു അനുഗാമി എല്ലാ സാഹചര്യങ്ങളിലും മുൻകൈയെടുക്കും.—ഗലാത്യർ 6:10.
യേശുവിന്റെ ഭൗമിക ജീവിതത്തിന്റെ ഈ അവസാന രാത്രിയിൽ തന്റെ ശിഷ്യൻമാർക്കുവേണ്ടി യഹോവയാം ദൈവത്തോടു പ്രാർഥിക്കാൻ സ്നേഹം യേശുവിനെ പ്രേരിപ്പിച്ചു. ഭാഗികമായി, അവൻ ഇങ്ങനെ പ്രാർഥിച്ചു: “ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹന്നാൻ 17:11) തന്റെ പിതാവിനോടുള്ള ഈ അപേക്ഷയിൽ യേശു തന്റെ അനുഗാമികളുടെ സ്നേഹപൂർവകമായ ഐക്യത്തിനുവേണ്ടി പ്രാർഥിച്ചുവെന്നതു ശ്രദ്ധേയമാണ്. (യോഹന്നാൻ 17:20-23) ‘യേശു അവരെ സ്നേഹിച്ചതുപോലെ അവരും തമ്മിൽ തമ്മിൽ സ്നേഹി’ക്കേണ്ടതുണ്ടായിരുന്നു.—യോഹന്നാൻ 15:12.
വിശ്വസ്ത അപ്പോസ്തലൻമാർ യേശുവിന്റെ വിടവാങ്ങൽ വാക്കുകൾ ചെവിക്കൊണ്ടു. നാമും അവന്റെ കൽപ്പനകൾക്കു ചേർച്ചയിൽ പ്രവർത്തിക്കേണ്ടതുണ്ട്. ദുർഘടമായ ഈ “അന്ത്യനാളുകളി”ൽ സ്നേഹവും ഐക്യവും സത്യാരാധകരുടെ ഇടയിൽ എന്നത്തേതിലുമധികം പ്രധാനമാണ്. (2 തിമോത്തി 3:1, NW) സത്യ ക്രിസ്ത്യാനികൾ തീർച്ചയായും യേശുവിന്റെ കൽപ്പനകൾ അനുസരിക്കുകയും സഹോദര സ്നേഹം പ്രകടമാക്കുകയും ചെയ്യുന്നു. കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്നതിനുള്ള കൽപ്പന അനുസരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.