നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:
• രൂത്ത് ഒരു ഉത്തമ മാതൃകയായി വർത്തിച്ച ചില വിധങ്ങളേവ?
രൂത്ത് യഹോവയോടു കാണിച്ച സ്‌നേഹം, നൊവൊമിയോട് പ്രകടമാക്കിയ വിശ്വസ്‌ത സ്‌നേഹം, അവളുടെ അധ്വാനശീലം, താഴ്‌മ എന്നിവ തികച്ചും മാതൃകായോഗ്യമാണ്. ആളുകൾ അവളെ ഒരു “ഉത്തമ സ്‌ത്രീ” ആയി കണ്ടതിൽ ഒട്ടും അതിശയമില്ല. (രൂത്ത് 3:11)—4/15, പേജ് 23-6.
• സാധാരണക്കാർക്കായി യഹോവ കരുതുന്നുവെന്ന് നമുക്ക് എങ്ങനെ അറിയാം?
എളിയവരോട് മോശമായി പെരുമാറരുതെന്ന്, ക്രൂരമായ പെരുമാറ്റത്തിന്റെ വേദന എന്താണെന്ന് ഈജിപ്‌തിൽവെച്ച് അനുഭവിച്ച് അറിഞ്ഞിരുന്ന ഇസ്രായേല്യരോട് യഹോവ പറഞ്ഞു. (പുറപ്പാടു 22:21-24) തന്റെ പിതാവിനെ അനുകരിച്ച യേശു സാധാരണ ജനങ്ങളിൽ യഥാർഥ താത്‌പര്യം പ്രകടമാക്കി. മാത്രമല്ല, “പഠിപ്പില്ലാത്തവരും സാമാന്യരുമായ” മനുഷ്യരെയാണ് യേശു തന്റെ അപ്പൊസ്‌തലന്മാരായി തിരഞ്ഞെടുത്തത്. (പ്രവൃത്തികൾ 4:13; മത്തായി 9:36) യുവജനങ്ങൾ ഉൾപ്പെടെയുള്ള മറ്റുള്ളവരിൽ താത്‌പര്യം കാണിച്ചുകൊണ്ട് നമുക്ക് ദൈവത്തെ അനുകരിക്കാൻ കഴിയും.—4/15, പേജ് 28-31.
• നാം ചെയ്യുന്നത് യഹോവ ശ്രദ്ധിക്കുന്നുണ്ടെന്നു വിശ്വസിക്കുന്നതിന് നമുക്ക് എന്തു കാരണമുണ്ട്?
മനുഷ്യർ ചെയ്യുന്നത് യഹോവ ശ്രദ്ധിക്കുന്നു എന്ന് ബൈബിൾ വിവരണങ്ങൾ കാണിക്കുന്നു. ഹാബേൽ യാഗം അർപ്പിച്ചത് അവൻ ശ്രദ്ധിച്ചു. നമ്മുടെ “സ്‌തുതിയാഗം, അതായത് . . . അധരങ്ങളുടെ ഫലം” അവൻ ശ്രദ്ധിക്കുന്നു. (എബ്രായർ 13:15, NW) ശുദ്ധവും സദാചാരനിഷ്‌ഠയോടു കൂടിയതുമായ ഒരു ജീവിതം നയിച്ചുകൊണ്ട് തന്നെ പ്രസാദിപ്പിക്കാൻ ഹാനോക്ക് പ്രയത്‌നിച്ചിരുന്നതായി യഹോവയ്‌ക്ക് അറിയാമായിരുന്നു. ഒരു ഇസ്രായേല്യ സ്‌ത്രീ അല്ലായിരുന്ന സാരെഫാത്തിലെ വിധവ തന്റെ പക്കലുണ്ടായിരുന്ന അൽപ്പം ആഹാരം ഏലീയാ പ്രവാചകനുമായി പങ്കുവെച്ചത് ദൈവം നിരീക്ഷിച്ചു. വിശ്വാസത്താൽ പ്രേരിതമായി നാം ചെയ്യുന്ന കാര്യങ്ങളും യഹോവ ശ്രദ്ധിക്കുന്നു.—5/1, പേജ് 28-31.
• പൊ.യു. 33-ലെ പെന്തെക്കൊസ്‌തിനു ശേഷം ക്രിസ്‌ത്യാനികൾ ആയിത്തീർന്ന യഹൂദർ ദൈവത്തിന് വ്യക്തിപരമായ സമർപ്പണം നടത്തേണ്ടിയിരുന്നു എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
പൊ.യു.മു. 1513-ൽ പുരാതന ഇസ്രായേല്യർ യഹോവയുമായി ഒരു സമർപ്പിത ബന്ധത്തിലേക്കു വന്നു. (പുറപ്പാടു 19:3-8) അന്നു മുതൽ യഹൂദർ ന്യായപ്രമാണ ഉടമ്പടിയുടെ കീഴിലായിരുന്ന ആ സമർപ്പിത ജനതയുടെ ഭാഗമായാണു പിറന്നുവീണത്. എന്നാൽ യഹോവ പൊ.യു. 33-ലെ ക്രിസ്‌തുവിന്റെ മരണത്തിലൂടെ ന്യായപ്രമാണ ഉടമ്പടി നീക്കംചെയ്‌തു. (കൊലൊസ്സ്യർ 2:14) അതിനുശേഷം, ദൈവത്തെ സ്വീകാര്യമായ വിധത്തിൽ സേവിക്കാൻ ആഗ്രഹിക്കുന്ന യഹൂദർ ദൈവത്തിനു സമർപ്പണം നടത്തുകയും യേശുക്രിസ്‌തുവിന്റെ നാമത്തിൽ സ്‌നാപനം ഏൽക്കുകയും ചെയ്യേണ്ടത് ആവശ്യമായിരുന്നു.—5/15, പേജ് 30-1.
• ധൂപവർഗം കത്തിക്കലിന് ഇന്ന് സത്യാരാധനയിൽ സ്ഥാനമുണ്ടോ?
ധൂപവർഗത്തിന്റെ ഉപയോഗം, പുരാതന ഇസ്രായേലിലെ സത്യാരാധനയിൽ ഒരു പങ്കു വഹിച്ചിരുന്നു. (പുറപ്പാടു 30:37, 38; ലേവ്യപുസ്‌തകം 16:12, 13) എന്നാൽ ധൂപവർഗത്തിന്റെ ഉപയോഗം സഹിതമുള്ള ന്യായപ്രമാണ ഉടമ്പടി ക്രിസ്‌തുവിന്റെ മരണത്തോടെ അവസാനിച്ചു. മതപരമല്ലാത്ത ഉദ്ദേശ്യങ്ങൾക്കായി ധൂപവർഗം ഉപയോഗിക്കണമോ എന്ന് ക്രിസ്‌ത്യാനികൾക്കു വ്യക്തിപരമായി തീരുമാനിക്കാവുന്നതാണ്, എന്നാൽ അത് ഇന്ന് സത്യാരാധനയുടെ ഭാഗമല്ല. മറ്റുള്ളവർക്ക് ഇടർച്ച വരുത്തുന്നത് ഒഴിവാക്കാൻ തക്കവണ്ണം അവരുടെ വികാരങ്ങളും കണക്കിലെടുക്കേണ്ടതാണ്.—6/1, പേജ് 28-30.
• യേശു ഭൂമിയിൽ ജീവിച്ചിരുന്നു എന്ന യാഥാർഥ്യത്തെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ അനേകരെയും പ്രേരിപ്പിച്ച ഏതു വാർത്തയാണ് അടുത്തകാലത്ത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയത്?
ഇസ്രായേലിൽനിന്നു കണ്ടെടുത്ത ഒരു അസ്ഥിപേടകം അടുത്തകാലത്ത് വളരെ വാർത്താപ്രാധാന്യം നേടി. അത് ഒന്നാം നൂറ്റാണ്ടിലേത് ആയിരിക്കുന്നതായി കാണപ്പെടുന്നു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “യോസേഫിന്റെ മകനും യേശുവിന്റെ സഹോദരനുമായ യാക്കോബ്.” യേശു ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിനുള്ള ‘ഏറ്റവും പഴയ ബൈബിളേതര പുരാവസ്‌തുശാസ്‌ത്ര തെളിവായി’ ചിലർ ഇതിനെ കണക്കാക്കുന്നു.—6/15, പേജ് 3-4.
• മനുഷ്യൻ എങ്ങനെയാണ് സ്‌നേഹിക്കാൻ പഠിക്കുന്നത്?
മനുഷ്യർ സ്‌നേഹത്തെ കുറിച്ചുള്ള ആദ്യപാഠങ്ങൾ പഠിക്കുന്നത് മാതാപിതാക്കൾ വെക്കുന്ന മാതൃകയിലൂടെയും അവർ നൽകുന്ന പരിശീലനത്തിലൂടെയും ആണ്. ഭാര്യാഭർത്താക്കന്മാർ അന്യോന്യം സ്‌നേഹവും ആദരവും പ്രകടമാക്കുമ്പോൾ കുട്ടികൾ സ്‌നേഹിക്കാൻ പഠിക്കുന്നു. (എഫെസ്യർ 5:28; തീത്തൊസ് 2:4) സ്‌നേഹം നിറഞ്ഞ ഒരു കുടുംബാന്തരീക്ഷത്തിൽ വളരാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു വ്യക്തിക്കു പോലും യഹോവയുടെ പിതൃനിർവിശേഷമായ മാർഗനിർദേശം, പരിശുദ്ധാത്മാവിന്റെ സഹായം, ക്രിസ്‌തീയ സഹോദരവർഗത്തിന്റെ ഊഷ്‌മളമായ പിന്തുണ എന്നിവയെല്ലാം സ്വീകരിച്ചുകൊണ്ട് സ്‌നേഹം പ്രകടമാക്കാൻ പഠിക്കാവുന്നതാണ്.—7/1, പേജ് 4-7.
• യൂസിബിയസ് ആരായിരുന്നു, അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാൻ കഴിയും?
പൊ.യു. 324-ൽ ക്രിസ്‌തീയസഭാചരിത്രം (ഇംഗ്ലീഷ്) എന്ന പത്തു വാല്യങ്ങളുള്ള കൃതി പൂർത്തിയാക്കിയ ഒരു ആദിമ ചരിത്രകാരനായിരുന്നു യൂസിബിയസ്. പിതാവ് പുത്രനെക്കാൾ മുമ്പ് സ്ഥിതി ചെയ്‌തിരുന്നതായി യൂസിബിയസ് വിശ്വസിച്ചിരുന്നെങ്കിലും നിഖ്യാ സുന്നഹദോസിൽ വെച്ച് അദ്ദേഹം വ്യത്യസ്‌തമായ ഒരു വീക്ഷണമാണു സ്വീകരിച്ചത്. തന്റെ അനുഗാമികൾ ‘ലോകത്തിന്റെ ഭാഗമായിരിക്കരുത്’ എന്ന യേശുവിന്റെ നിബന്ധന യൂസിബിയസ് അവഗണിച്ചതായി കാണുന്നു. (യോഹന്നാൻ 17:16, NW)—7/15, പേജ് 29-31.
• ബഹുഭാര്യത്വം സംബന്ധിച്ച തന്റെ വീക്ഷണത്തിന് യഹോവ മാറ്റം വരുത്തിയിരിക്കുന്നുവോ?
ഇല്ല, ബഹുഭാര്യത്വം സംബന്ധിച്ച തന്റെ വീക്ഷണത്തിന് യഹോവ മാറ്റം വരുത്തിയിട്ടില്ല. (മലാഖി 3:6) ആദ്യ മനുഷ്യൻ ‘ഭാര്യയോടു പറ്റിച്ചേർന്ന്’ ഇരുവരും ഏകദേഹമായി തീരാൻ ദൈവം ഉദ്ദേശിച്ചു. (ഉല്‌പത്തി 2:24) ഇണയുടെ ഭാഗത്തെ പരസംഗം നിമിത്തമല്ലാതെ വിവാഹമോചനം നേടി മറ്റൊരാളെ വിവാഹം കഴിക്കുന്ന വ്യക്തി യഹോവയുടെ ദൃഷ്ടിയിൽ വ്യഭിചാരിയാണ് എന്ന് യേശു പറഞ്ഞു. (മത്തായി 19:4-6, 9) ക്രിസ്‌തീയ സഭ നിലവിൽവരുന്നതു വരെ മാത്രമേ യഹോവ ബഹുഭാര്യത്വം അനുവദിച്ചുകൊടുത്തുള്ളൂ.—8/1, പേജ് 28.