നമ്മൾ പ്രാർഥിക്കേണ്ടത് യേശുവിനോടോ?
പന്ത്രണ്ടിലേറെ ക്രിസ്തീയ വിഭാഗങ്ങളിൽപ്പെട്ട 800-ലധികം യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സർവേയിൽ ‘യേശുവാണോ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നത്?’ എന്ന ചോദ്യം ചോദിച്ചു. അതിൽ 60 ശതമാനം ആളുകളും യേശുവാണ് പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നതെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. പങ്കെടുത്തവരിൽ ഒരു യുവതിയാകട്ടെ, ചോദ്യത്തിലുണ്ടായിരുന്ന യേശുവിന്റെ പേര് വെട്ടിയതിനുശേഷം അവിടെ “ദൈവം” എന്ന് എഴുതി.
എന്താണ് നിങ്ങളുടെ അഭിപ്രായം? നമ്മൾ പ്രാർഥിക്കുമ്പോൾ അഭിസംബോധന ചെയ്യേണ്ടത് യേശുവിനെയോ അതോ ദൈവത്തെയോ?a ഉത്തരം കണ്ടുപിടിക്കുന്നതിന്, യേശു തന്റെ ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിച്ചത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.
ആരോട് പ്രാർഥിക്കാനാണ് യേശു പഠിപ്പിച്ചത്?
ആരോടാണ് പ്രാർഥിക്കേണ്ടതെന്ന് യേശു പഠിപ്പിക്കുക മാത്രമല്ല അത് ചെയ്തും കാണിച്ചു.
സ്വർഗീയപിതാവിനോട് പ്രാർഥിക്കുന്ന കാര്യത്തിൽ യേശു നമുക്ക് മാതൃകവെച്ചു
യേശു പഠിപ്പിച്ചത്: ‘പ്രാർഥിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ’ എന്നു ശിഷ്യന്മാരിൽ ഒരാൾ ആവശ്യപ്പെട്ടപ്പോൾ “പിതാവേ” എന്നു പറഞ്ഞു പ്രാർഥിക്കാനാണ് യേശു പറഞ്ഞത്. (ലൂക്കോസ് 11:1, 2) തന്റെ പ്രശസ്തമായ ഗിരിപ്രഭാഷണത്തിലും ശ്രോതാക്കളെ പ്രാർഥിക്കാൻ യേശു പ്രോത്സാഹിപ്പിച്ചു. യേശു പറഞ്ഞു: “നിന്റെ പിതാവിനോടു പ്രാർഥിക്കുക.” കൂടാതെ യേശു അവർക്ക് ഈ ഉറപ്പും നൽകി: “നിങ്ങൾക്കു വേണ്ടത് എന്താണെന്ന് നിങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ.” (മത്തായി 6:6, 8) തന്റെ അവസാന രാത്രിയിലും യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങൾ പിതാവിനോട് എന്തു ചോദിച്ചാലും എന്റെ നാമത്തിൽ അവൻ അതു നിങ്ങൾക്കു നൽകും.” (യോഹന്നാൻ 16:23) ഇതെല്ലാം പരിചിന്തിക്കുമ്പോൾ യേശുവിന്റെ പിതാവും നമ്മുടെ പിതാവും ആയ യഹോവയാം ദൈവത്തോടു പ്രാർഥിക്കാനാണ് യേശു പഠിപ്പിച്ചത്.—യോഹന്നാൻ 20:17.
യേശു ചെയ്തത്: മറ്റുള്ളവരെ പ്രാർഥിക്കാൻ പഠിപ്പിച്ചതുപോലെതന്നെയാണ് യേശുവും പ്രാർഥിച്ചത്. ഒരിക്കൽ യേശു ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, സ്വർഗത്തിനും ഭൂമിക്കും നാഥനായവനേ, . . . ഞാൻ നിന്നെ വാഴ്ത്തുന്നു.” (ലൂക്കോസ് 10:21) മറ്റൊരു സന്ദർഭത്തിൽ, ‘യേശു കണ്ണുകളുയർത്തി പറഞ്ഞത്: “പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിനക്കു നന്ദി നൽകുന്നു.”’ (യോഹന്നാൻ 11:41) ഇനി, മരിക്കാറായ സമയത്ത് യേശു പ്രാർഥിച്ചത് ഇങ്ങനെയാണ്: “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏൽപ്പിക്കുന്നു.” (ലൂക്കോസ് 23:46) അങ്ങനെ എല്ലാ സന്ദർഭത്തിലും, “സ്വർഗത്തിനും ഭൂമിക്കും നാഥനായ” സ്വർഗീയപിതാവിനോടു പ്രാർഥിച്ചുകൊണ്ട് നമ്മൾ ചെയ്യേണ്ടത് എന്താണെന്ന് യേശു വ്യക്തമായി കാണിച്ചുതന്നു. (മത്തായി 11:25; 26:41, 42; 1 യോഹന്നാൻ 2:6) യേശു പറഞ്ഞതുപോലെതന്നെയാണോ യേശുവിന്റെ ആദ്യകാലശിഷ്യന്മാർ പ്രാർഥിച്ചത്?
ആരോടാണ് ആദ്യകാലക്രിസ്ത്യാനികൾ പ്രാർഥിച്ചത്?
യേശു സ്വർഗാരോഹണം ചെയ്ത് ആഴ്ചകൾക്കുള്ളിൽത്തന്നെ യേശുവിന്റെ ശിഷ്യന്മാർക്ക് ശത്രുക്കളിൽനിന്ന് ഉപദ്രവവും ഭീഷണിയും നേരിടേണ്ടിവന്നു. (പ്രവൃത്തികൾ 4:18) ഈ സന്ദർഭത്തിൽ അവർ മുട്ടിപ്പായി പ്രാർഥിച്ചു. എന്നാൽ അവർ ആരോടാണ് പ്രാർഥിച്ചത്? “(ദൈവത്തിന്റെ) വിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ” ഞങ്ങളെ തുടർന്നും സഹായിക്കണമേ എന്ന് ‘അവർ ഏകമനസ്സോടെ ദൈവത്തോടു പ്രാർഥിച്ചു.’ (പ്രവൃത്തികൾ 4:24, 30) അതെ, യേശുവിന്റെ മാതൃകതന്നെയാണ് യേശുവിന്റെ ശിഷ്യന്മാരും പിൻപറ്റിയത്. അവർ യേശുവിനോടല്ല, ദൈവത്തോടാണ് പ്രാർഥിച്ചത്.
വർഷങ്ങൾക്കുശേഷം, താനും തന്റെ സഹകാരികളും പ്രാർഥിച്ച വിധത്തെക്കുറിച്ച് അപ്പൊസ്തലനായ പൗലോസ് വിശദീകരിച്ചു. സഹക്രിസ്ത്യാനികൾക്ക് എഴുതവെ അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുമ്പോഴെല്ലാം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു ഞങ്ങൾ നന്ദിയർപ്പിക്കുന്നു.” (കൊലോസ്യർ 1:3) ഒരിക്കൽ സഹക്രിസ്ത്യാനികൾക്ക് പൗലോസ് ഇങ്ങനെയും എഴുതി: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ നമ്മുടെ പിതാവും ദൈവവുമായവന് എല്ലായ്പോഴും എല്ലാറ്റിനുവേണ്ടിയും കൃതജ്ഞതാസ്തോത്രം അർപ്പിക്കുവിൻ.” (എഫെസ്യർ 5:20) ഈ ഭാഗങ്ങളിലെല്ലാം, തന്റെ ‘പിതാവും ദൈവവുമായവനോട് എല്ലാറ്റിനുംവേണ്ടി’ യേശുവിന്റെ നാമത്തിൽ പ്രാർഥിക്കാൻ പൗലോസ് പ്രോത്സാഹിപ്പിച്ചു.—കൊലോസ്യർ 3:17.
ആദിമക്രിസ്ത്യാനികളെപ്പോലെ പ്രാർഥന സംബന്ധിച്ച യേശുവിന്റെ വാക്കുകൾക്കു ചെവികൊടുത്തുകൊണ്ട് നമുക്ക് അവനോടുള്ള സ്നേഹം കാണിക്കാനാകും. (യോഹന്നാൻ 14:15) അങ്ങനെ നമ്മൾ സ്വർഗീയപിതാവിനോട് അതെ, അവനോടു മാത്രം പ്രാർഥിക്കുന്നെങ്കിൽ “യഹോവ എന്റെ പ്രാർത്ഥന . . . കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു. . . . ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും” എന്ന സങ്കീർത്തനം 116:1, 2-ലെ വാക്കുകൾ നമ്മുടെ കാര്യത്തിലും അർഥപൂർണമായിത്തീരും.b ▪ (w15-E 01/01)
a ബൈബിൾ പറയുന്ന പ്രകാരം, ദൈവവും യേശുവും തുല്യരല്ല. കൂടുതൽ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 4-ാം അധ്യായം കാണുക.
b നമ്മുടെ പ്രാർഥനകൾ ദൈവം കേൾക്കണമെങ്കിൽ, നമ്മൾ അവന്റെ വ്യവസ്ഥകൾക്ക് ചേർച്ചയിൽ ജീവിക്കാൻ ആത്മാർഥശ്രമം ചെയ്യേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 17-ാം അധ്യായം കാണുക.