ക്രിസ്തീയസഭയിൽനിന്ന് പുറത്താക്കൽ—സ്നേഹപുരസ്സരമായ ഒരു കരുതലോ?
“എന്റെ മകനെ പുറത്താക്കിയെന്ന അറിയിപ്പു കേട്ടപ്പോൾ ജീവിതം അവസാനിച്ചതുപോലെ എനിക്കു തോന്നി. അവൻ എന്റെ മൂത്ത മകനാണ്. എന്ത് അടുപ്പമായിരുന്നു ഞങ്ങൾ തമ്മിൽ! ഞങ്ങൾ ഒരുമിച്ച് എന്തെല്ലാം കാര്യങ്ങൾ ചെയ്തിരിക്കുന്നു. എല്ലാവർക്കും ഒരു മാതൃകയായിരുന്നു അവൻ. എന്നാൽ പെട്ടെന്നാണ് അവൻ ആളാകെ മാറിയത്. എന്റെ ഭാര്യക്ക് കരയാനേ നേരമുണ്ടായിരുന്നുള്ളൂ. അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. മാതാപിതാക്കളെന്ന നിലയിലുള്ള ഞങ്ങളുടെ ഉത്തരവാദിത്വം നന്നായി ചെയ്യുന്നതിൽ വന്ന പരാജയമാണോ കാരണം എന്ന് ഞങ്ങൾ പരസ്പരം ചോദിക്കുമായിരുന്നു.” ഹൂലിയൻ എന്ന ഒരു പിതാവിന്റെ വാക്കുകളാണ് ഇവ.
ഒരു ക്രിസ്ത്യാനിയെ പുറത്താക്കുന്നത് ഇത്രയധികം വേദന ഉളവാക്കുന്ന ഒന്നാണെങ്കിൽ അതു സ്നേഹപുരസ്സരമായ ഒരു കരുതലാണെന്നു പറയാൻ കഴിയുമോ? അത്തരം കടുത്ത നടപടി സ്വീകരിക്കുന്നതിന് എന്ത് തിരുവെഴുത്തടിസ്ഥാനമാണുള്ളത്? ഒരു വ്യക്തി പുറത്താക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
പുറത്താക്കലിലേക്ക് നയിക്കുന്ന രണ്ടു ഘടകങ്ങൾ
യഹോവയുടെ സാക്ഷിയായി സ്നാനമേറ്റ ഒരാൾ (1) ഗുരുതരമായ ഒരു പാപം ചെയ്യുകയും (2) ആ പാപം സംബന്ധിച്ച് അനുതപിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ മാത്രമേ ആ വ്യക്തിയെ പുറത്താക്കുകയുള്ളൂ.
യഹോവ നമ്മിൽനിന്ന് പൂർണത പ്രതീക്ഷിക്കുന്നില്ല. എങ്കിലും വിശുദ്ധി സംബന്ധിച്ച്, തന്റെ ദാസർ എത്തിച്ചേരണമെന്ന് ദൈവം പ്രതീക്ഷിക്കുന്ന ഒരു നിലവാരമുണ്ട്. ഉദാഹരണത്തിന്, ലൈംഗിക അധാർമികത, വിഗ്രഹാരാധന, മോഷണം, പിടിച്ചുപറി, കൊലപാതകം, ഭൂതവിദ്യ എന്നീ ഗുരുതരമായ പാപങ്ങൾ നമ്മൾ ഒഴിവാക്കണമെന്ന് യഹോവ കർശനമായി കല്പിക്കുന്നു.—1 കൊരി. 6:9, 10; വെളി. 21:8.
യഹോവയുടെ വിശുദ്ധനിലവാരങ്ങൾ ന്യായമാണ് എന്നതിനോട് നിങ്ങൾ യോജിക്കുന്നില്ലേ? അവ നമ്മുടെ സംരക്ഷണത്തിനുള്ളതാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? സമാധാനപ്രിയരും മാന്യരും വിശ്വസിക്കാൻ പറ്റുന്നവരും ആയ ആളുകളോടൊപ്പം താമസിക്കാനല്ലേ നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്? അത്തരമൊരു ആത്മീയ അന്തരീക്ഷമാണ് നമ്മുടെ സഹോദരീസഹോദരന്മാരുടെ ഇടയിൽ നമുക്കു ആസ്വദിക്കാൻ കഴിയുന്നത്. കാരണം, ദൈവത്തിനു നമ്മെത്തന്നെ സമർപ്പിച്ചപ്പോൾ ദൈവവചനത്തിലെ മാർഗനിർദേശത്തിനു ചേർച്ചയിൽ ജീവിച്ചുകൊള്ളാമെന്ന് നമ്മൾ വാക്കുകൊടുത്തിരുന്നു.
എന്നാൽ സ്നാനമേറ്റ ഒരു ക്രിസ്ത്യാനി ബലഹീനത നിമിത്തം ഗുരുതരമായ പാപം ചെയ്യുന്നെങ്കിലോ? പുരാതനകാലത്തെ വിശ്വസ്തരായ ചില ദൈവദാസർ അത്തരം തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിലും ദൈവം അവരെ പൂർണമായി തള്ളിക്കളഞ്ഞില്ല. ദാവീദ് രാജാവ് അതിന് നല്ലൊരു ഉദാഹരണമാണ്. ദാവീദ് വ്യഭിചാരവും കൊലപാതകവും ചെയ്തു. എന്നിട്ടും, നാഥാൻ പ്രവാചകൻ അവനോട് ഇങ്ങനെ പറഞ്ഞു: “യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു.”—2 ശമൂ. 12:13.
ആത്മാർഥമായ അനുതാപമുണ്ടായിരുന്നതിനാൽ ദൈവം ദാവീദിന്റെ പാപം ക്ഷമിച്ചു. (സങ്കീ. 32:1-5) ആത്മാർഥമായി അനുതപിക്കാതിരിക്കുകയോ അല്ലെങ്കിൽ തെറ്റ് ചെയ്യുന്നതിൽ തുടരുകയോ ചെയ്യുന്നെങ്കിൽ മാത്രമേ ഇന്നും ഒരു ദൈവദാസനെ ക്രിസ്തീയസഭയിൽനിന്ന് പുറത്താക്കുകയുള്ളൂ. (പ്രവൃ. 3:19; 26:20) തെറ്റു ചെയ്ത വ്യക്തി യഥാർഥ അനുതാപം പ്രകടമാക്കുന്നില്ലെങ്കിൽ, നീതിന്യായക്കമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്ന മൂപ്പന്മാർ ആ വ്യക്തിയെ പുറത്താക്കണം.
തെറ്റു ചെയ്ത വ്യക്തിയെ പുറത്താക്കാനുള്ള തീരുമാനം കുറച്ച് കടുത്തതോ ദയാരഹിതമോ ആയിപ്പോയെന്ന് ഒറ്റനോട്ടത്തിൽ നമുക്ക് തോന്നിയേക്കാം, വിശേഷിച്ച് ആ വ്യക്തിയുമായി നമുക്ക് അടുത്ത ബന്ധമുണ്ടെങ്കിൽ. എന്നിരുന്നാലും ആ തീരുമാനം സ്നേഹപൂർവമാണെന്ന് വിശ്വസിക്കാൻ തക്കതായ കാരണങ്ങൾ ദൈവവചനം നൽകുന്നുണ്ട്.
പുറത്താക്കൽ ക്രമീകരണത്തിന്റെ പ്രയോജനങ്ങൾ
“ജ്ഞാനമോ അതിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു” എന്ന് യേശു ചൂണ്ടിക്കാട്ടി. (മത്താ. 11:19) അനുതാപമില്ലാത്ത തെറ്റുകാരനെ പുറത്താക്കാനുള്ള ജ്ഞാനപൂർവകമായ തീരുമാനം നീതിയുള്ള പ്രവൃത്തികൾ അഥവാ ഫലങ്ങൾ പുറപ്പെടുവിക്കുന്നു. അവയിൽ മൂന്നെണ്ണം പരിചിന്തിക്കാം:
യഹോവയുടെ നാമത്തിന് മഹത്വം കൈവരുത്തുന്നു. നമ്മൾ യഹോവയുടെ നാമം വഹിക്കുന്നവരായതുകൊണ്ട് നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ദൈവനാമത്തെ തീർച്ചയായും ബാധിക്കും. (യെശ. 43:10) ഒരു മകന്റെ പെരുമാറ്റം അവന്റെ മാതാപിതാക്കൾക്ക് പുകഴ്ചയ്ക്കോ നിന്ദയ്ക്കോ കാരണമായേക്കാം. അതുപോലെ, ദൈവനാമം വഹിക്കുന്ന ജനത്തിന്റെ നല്ലതോ മോശമോ ആയ പ്രവൃത്തികൾ യഹോവയോടുള്ള ആളുകളുടെ മനോഭാവത്തെ ഒരു പരിധിവരെ സ്വാധീനിക്കും. യഹോവയുടെ നാമം വഹിക്കുന്ന ജനം, ദിവ്യനിലവാരങ്ങൾക്ക് ചേർച്ചയിൽ ജീവിക്കുന്നതിലൂടെ ആ നാമം മഹത്വപ്പെടുത്തുന്നു. യെഹെസ്കേലിന്റെ നാളിലെ സാഹചര്യം ഇതിനോട് ഏറെക്കുറെ സമാനമായിരുന്നു. അന്ന് യഹൂദന്മാർ ചെയ്തിരുന്നതെന്തും മറ്റു ജനതകൾ യഹോവയുടെ നാമവുമായി ബന്ധപ്പെടുത്തിയിരുന്നു.—യെഹെ. 36:19-23.
നമ്മൾ മോശമായ കാര്യങ്ങളിൽ ഏർപ്പെട്ടാൽ അതു ദൈവത്തിന്റെ വിശുദ്ധനാമത്തിന് നിന്ദ വരുത്തിവെക്കും. അപ്പൊസ്തലനായ പത്രോസ് ക്രിസ്ത്യാനികളെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: ‘അനുസരണമുള്ള മക്കളെന്നനിലയിൽ, അജ്ഞതയുടെ കാലത്തുണ്ടായിരുന്ന മോഹങ്ങൾക്ക് ഇനിമേൽ അധീനരാകാതെ നിങ്ങളെ വിളിച്ചവൻ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും സകല പ്രവൃത്തികളിലും വിശുദ്ധരായിരിക്കുവിൻ. “ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കണം” എന്ന് എഴുതിയിരിക്കുന്നുവല്ലോ.’ (1 പത്രോ. 1:14-16) നമ്മുടെ ശുദ്ധവും നിർമലവും ആയ പെരുമാറ്റം ദൈവനാമത്തിന് മഹത്വം കൈവരുത്തുന്നു.
യഹോവയുടെ സാക്ഷികളിൽ ഒരാൾ മോശമായ കാര്യങ്ങളിൽ ഏർപ്പെട്ടാൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പരിചയക്കാരും അതെക്കുറിച്ച് അറിയാനിടയുണ്ട്. വിശുദ്ധി കാത്തുസൂക്ഷിക്കാൻ തിരുവെഴുത്തുമാർഗനിർദേശം പിൻപറ്റുന്ന ഒരു ശുദ്ധജനം യഹോവയ്ക്കുണ്ടെന്ന് പുറത്താക്കൽ നടപടി വ്യക്തമാക്കുന്നു. ഒരിക്കൽ സ്വിറ്റ്സർലൻഡിലെ ഒരു രാജ്യഹാളിൽ ഒരു അപരിചിതൻ വന്ന് തനിക്ക് ആ സഭയിലെ അംഗമാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ സഹോദരിയെ അധാർമികതയിൽ ഏർപ്പെട്ടതിനെപ്രതി പുറത്താക്കിയിരുന്നു. “മോശമായ നടത്ത വെച്ചുപൊറുപ്പിക്കുകയില്ലാത്ത” ഒരു സംഘടനയിൽ ചേരാൻ താൻ ആഗ്രഹിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.
സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കുന്നു. മനഃപൂർവപാപികളെ സഭയിൽ തുടരാൻ അനുവദിക്കുന്നത് അപകടകരമാണെന്ന് അപ്പൊസ്തലനായ പൗലോസ് കൊരിന്തിലെ ക്രിസ്ത്യാനികൾക്ക് മുന്നറിയിപ്പു നൽകി. അത്തരക്കാരുടെ ദുഷിച്ച സ്വാധീനത്തെ പൗലോസ് ഉപമിച്ചത് ഇങ്ങനെയാണ്: “അൽപ്പം പുളിമാവ് മുഴുപിണ്ഡത്തെയും പുളിപ്പിക്കുന്നു.” അതിനു ശേഷം പൗലോസ് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുവിൻ.”—1 കൊരി. 5:6, 11-13.
‘ദുഷ്ടൻ’ എന്ന് പൗലോസ് സൂചിപ്പിച്ചയാൾ നിർലജ്ജമായി അധാർമികതയിൽ ഏർപ്പെട്ടിരുന്നിരിക്കണം. സഭയിലെ മറ്റ് അംഗങ്ങൾ അയാളുടെ നടത്തയെ ന്യായീകരിക്കാൻപോലും തുടങ്ങി. (1 കൊരി. 5:1, 2) അത്തരമൊരു ഗുരുതരമായ പാപത്തിനു നേരെ കണ്ണടച്ചിരുന്നെങ്കിൽ, ദുർന്നടപ്പ് നിറഞ്ഞ ആ നഗരത്തിലെ അധാർമിക ജീവിതരീതി പിന്തുടരാൻ മറ്റു ക്രിസ്ത്യാനികൾ സ്വാധീനിക്കപ്പെട്ടേനേ. മനഃപൂർവപാപങ്ങൾ കണ്ടില്ലെന്നു നടിക്കുന്നത് ദൈവികനിയമങ്ങളോടുള്ള അയഞ്ഞ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുകയായിരിക്കും. (സഭാ. 8:11) അതിലുപരി, അനുതാപമില്ലാത്ത പാപികൾ, “വെള്ളത്തിൽ മറഞ്ഞുകിടക്കുന്ന പാറകൾ” പോലെ സഭയിലെ മറ്റ് അംഗങ്ങളുടെ വിശ്വാസക്കപ്പൽ തകർക്കുന്നവർ ആയിത്തീർന്നേക്കാം.—യൂദാ 4, 12.
ദുഷ്പ്രവൃത്തിക്കാരനെ സുബോധത്തിലേക്കു നയിച്ചേക്കാം. തന്റെ പിതാവിന്റെ ഭവനം ഉപേക്ഷിക്കുകയും തനിക്ക് അവകാശമായി കിട്ടിയ സ്വത്ത് ധൂർത്തടിച്ചുകൊണ്ട് കുത്തഴിഞ്ഞ ജീവിതം നയിക്കുകയും ചെയ്ത ഒരു യുവാവിനെക്കുറിച്ച് യേശു പറയുകയുണ്ടായി. തന്റെ കുടുംബത്തെ വിട്ടുള്ള ജീവിതം ശൂന്യവും നിരർഥകവും ആണെന്ന കഠിനയാഥാർഥ്യം ധൂർത്തപുത്രൻ തിരിച്ചറിഞ്ഞു. ഒടുവിൽ അവൻ സുബോധത്തിലേക്കു മടങ്ങിവന്ന്, അനുതപിച്ചു. സ്വഭവനത്തിലേക്കു മടങ്ങിച്ചെല്ലാൻ അവൻതന്നെ മുൻകൈയെടുത്തു. (ലൂക്കോ. 15:11-24) തന്റെ മകന്റെ ഹൃദയാവസ്ഥയിലുണ്ടായ മാറ്റത്തിൽ സന്തോഷിച്ച സ്നേഹവാനായ പിതാവിനെക്കുറിച്ചുള്ള യേശുവിന്റെ വിവരണം യഹോവയുടെ വികാരങ്ങൾ നന്നായി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ‘ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ ആണ് തനിക്ക് ഇഷ്ടമുള്ളതെന്ന്’ യഹോവ ഉറപ്പുനൽകുന്നു.—യെഹെ. 33:11.
ഇതേവിധത്തിൽ, ക്രിസ്തീയസഭയാകുന്ന ആത്മീയകുടുംബത്തിന്റെ ഭാഗമല്ലാതായിത്തീർന്ന പുറത്താക്കപ്പെട്ടവർ തങ്ങൾക്കുണ്ടായ നഷ്ടം അനുഭവിച്ചറിയാൻ ഇടയായേക്കാം. തങ്ങളുടെ പാപപൂർണമായ ജീവിതഗതിയുടെ കയ്പുനിറഞ്ഞ അനന്തരഫലങ്ങളും അതോടൊപ്പം, യഹോവയോടും ദൈവജനത്തോടും ഒപ്പം ആസ്വദിച്ചിരുന്ന നല്ല ബന്ധത്തിന്റെ മധുരസ്മരണകളും അവരെ സുബോധത്തിലേക്കു തിരികെ കൊണ്ടുവന്നേക്കാം.
ആഗ്രഹിക്കുന്ന ഫലം ലഭിക്കണമെങ്കിൽ സ്നേഹവും ദൃഢതയും ആവശ്യമാണ്. “നീതിമാൻ എന്നെ അടിക്കുന്നതു ദയ; അവൻ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ” എന്ന് സങ്കീർത്തനക്കാരനായ ദാവീദ് പറഞ്ഞു. (സങ്കീ. 141:5) ദൃഷ്ടാന്തത്തിന്, ഒരു വ്യക്തിക്ക് വൈദ്യുതാഘാതമേറ്റെന്ന് കരുതുക. വൈദ്യുതിയുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് രക്ഷിക്കാൻ ചിലപ്പോൾ ഒരു മരക്കഷണംകൊണ്ട് അയാളെ ശക്തിയോടെ അടിക്കേണ്ടിവന്നേക്കാം. അത് വേദനാകരമായ ഒരു നടപടിയാണെങ്കിലും അയാളുടെ ജീവൻ രക്ഷിച്ചേക്കാം. സമാനമായി, വേദനാകരമായേക്കാമെങ്കിലും തന്റെ നന്മയ്ക്കുവേണ്ടി നീതിമാനായ ഒരു വ്യക്തി, തന്നെ തിരുത്തേണ്ടിവന്നേക്കാമെന്ന് ദാവീദ് തിരിച്ചറിഞ്ഞു.
പുറത്താക്കൽ നടപടി മിക്കപ്പോഴും തെറ്റു ചെയ്തവർക്ക് ആവശ്യമായ ശിക്ഷണമായി ഉതകുന്നു. നേരത്തെ പരാമർശിച്ച ഹൂലിയന്റെ മകൻ പത്തു വർഷങ്ങൾക്കു ശേഷം തന്റെ ജീവിതം ശുദ്ധമാക്കി സഭയിലേക്ക് തിരികെവന്നു. ഇപ്പോൾ അദ്ദേഹം ഒരു മൂപ്പനായി സേവിക്കുന്നു. “എന്റെ ജീവിതരീതിയുടെ പരിണതഫലങ്ങൾ എന്താണെന്ന് എനിക്ക് ശരിക്കും ബോധ്യമായത് പുറത്താക്കപ്പെട്ടപ്പോഴാണ്. എനിക്ക് അത്തരത്തിലുള്ള ശിക്ഷണംതന്നെയായിരുന്നു വേണ്ടത്” എന്ന് അദ്ദേഹം സമ്മതിച്ചുപറയുന്നു.—എബ്രാ. 12:7-11.
പുറത്താക്കപ്പെട്ടവരോട് ഇടപെടേണ്ട സ്നേഹപുരസ്സരമായ വിധം
പുറത്താക്കപ്പെടുന്നത് ദുഃഖകരമായ ഒരു ആത്മീയ അപകടമാണെന്നത് ശരിയാണ്; പക്ഷേ, അത് രക്ഷപ്പെടാനാവാത്ത ഒരു ദുരന്തമാകണമെന്നില്ല. പുറത്താക്കൽ എന്ന നടപടികൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കണമെങ്കിൽ നമ്മളെല്ലാവരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
യഹോവയിലേക്ക് മടങ്ങിവരാൻ അനുതാപമുള്ളവരെ സഹായിക്കുന്നതിന് ശ്രമം ചെയ്യുന്നു
മൂപ്പന്മാർ: പുറത്താക്കാനുള്ള തീരുമാനം അറിയിക്കുക എന്ന വേദനാജനകമായ ഉത്തരവാദിത്വം നിർവഹിക്കുമ്പോൾ മൂപ്പന്മാർ യഹോവയുടെ സ്നേഹം പകർത്താൻ ശ്രമിക്കുന്നു. പുറത്താക്കാനുള്ള തീരുമാനം ആ വ്യക്തിയെ അറിയിക്കുമ്പോൾ, സഭയിലേക്ക് പുനഃസ്ഥിതീകരിക്കപ്പെടാൻ ആ വ്യക്തി എന്തു നടപടികൾ സ്വീകരിക്കണമെന്ന് മൂപ്പന്മാർ ദയയോടും വ്യക്തതയോടും കൂടെ വിശദീകരിക്കുന്നു. ജീവിതഗതിയിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് കുറച്ചെങ്കിലും തെളിയിക്കുന്നവരെ ക്രമമായ ഇടവേളകളിൽ മൂപ്പന്മാർ സന്ദർശിച്ചേക്കാം.a യഹോവയിലേക്കു എങ്ങനെ തിരികെവരാൻ കഴിയുമെന്ന് അവരെ ഓർമിപ്പിക്കാനാണ് മൂപ്പന്മാർ ഇങ്ങനെ ചെയ്യുന്നത്.
കുടുംബാംഗങ്ങൾ: പുറത്താക്കാനുള്ള തീരുമാനത്തെ മാനിച്ചുകൊണ്ട് കുടുംബാംഗങ്ങൾക്ക് സഭയോടും തെറ്റു ചെയ്ത വ്യക്തിയോടും സ്നേഹം കാണിക്കാൻ കഴിയും. ഹൂലിയൻ പറയുന്നു: “അവൻ അപ്പോഴും എന്റെ മകൻ തന്നെയായിരുന്നു. എന്നാൽ അവന്റെ ജീവിതഗതി ഞങ്ങൾക്കിടയിൽ ഒരു തടസ്സമായിനിന്നു.”
സഭാംഗങ്ങൾ: പുറത്താക്കപ്പെട്ട വ്യക്തിയുമായുള്ള സംസാരവും സഹവാസവും ഒഴിവാക്കിക്കൊണ്ട് സഭയിലുള്ള എല്ലാവർക്കും ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിലുള്ള സ്നേഹം കാണിക്കാം. (1 കൊരി. 5:11; 2 യോഹ. 10, 11) അങ്ങനെ അവർ മൂപ്പന്മാരിലൂടെ യഹോവ കൊടുക്കുന്ന ശിക്ഷണത്തെ പിന്തുണയ്ക്കുകയാണ്. അതുകൂടാതെ, പുറത്താക്കപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങളെ കൂടുതലായി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാം. കാരണം, അവരായിരിക്കും ഈ സാഹചര്യത്തിൽ കൂടുതൽ ദുഃഖിക്കുന്നത്. സഹവിശ്വാസികളുടെ സഹവാസത്തിൽനിന്ന് തങ്ങൾ മാറ്റിനിറുത്തപ്പെടുന്നതായി അവർക്ക് ഒരിക്കലും അനുഭവപ്പെടാൻ ഇടവരുത്തരുത്.—റോമ. 12:13, 15.
ഹൂലിയൻ ഇങ്ങനെ ഉപസംഹരിക്കുന്നു: “പുറത്താക്കൽ ക്രമീകരണം തീർച്ചയായും നമുക്ക് ആവശ്യമാണ്. അത് യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ നമ്മെ സഹായിക്കുന്നു. വേദനാകരമാണെങ്കിലും അത് നിലനിൽക്കുന്ന സത്ഫലങ്ങൾ കൈവരുത്തുന്നു. എന്റെ മകന്റെ മോശമായ ചെയ്തികൾ ഞാൻ കണ്ടില്ലെന്നുവെച്ചിരുന്നെങ്കിൽ ഒരുപക്ഷേ അവൻ ഒരിക്കലും ശരിയായ പാതയിലേക്കു മടങ്ങിവരുമായിരുന്നില്ല.”