ജൂലൈ 18 വെള്ളി
‘യേശുക്രിസ്തു തന്റെ പിതാവായ ദൈവത്തിനു നമ്മളെ പുരോഹിതന്മാരും ഒരു രാജ്യവും ആക്കിത്തീർത്തു.’ —വെളി. 1:6.
ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ കുറച്ച് പേർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും അവർ യഹോവയുമായുള്ള ഒരു പ്രത്യേകബന്ധത്തിലേക്കു വരുകയും ചെയ്തിരിക്കുന്നു. ആ 1,44,000 പേർ യേശുവിനോടൊപ്പം സ്വർഗത്തിൽ പുരോഹിതന്മാരായി സേവിക്കാനുള്ളവരാണ്. (വെളി. 14:1) അവർ ഭൂമിയിൽ ആയിരിക്കുമ്പോൾത്തന്നെ ദൈവം അവരെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്ത് തന്റെ സ്വന്തം പുത്രന്മാരായി ദത്തെടുക്കുന്നു. യഹോവയുമായി അവർക്കുള്ള ഈ പ്രത്യേകബന്ധത്തെയാണു വിശുദ്ധകൂടാരത്തിലെ വിശുദ്ധസ്ഥലം സൂചിപ്പിക്കുന്നത്. (റോമ. 8:15-17) ഇനി, വിശുദ്ധകൂടാരത്തിലെ അതിവിശുദ്ധം സൂചിപ്പിക്കുന്നത് യഹോവയുടെ വാസസ്ഥലമായ സ്വർഗത്തെയാണ്. വിശുദ്ധകൂടാരത്തിലെ ഈ രണ്ടു ഭാഗങ്ങളെ വേർതിരിക്കുന്ന “തിരശ്ശീല” അർഥമാക്കുന്നത് യേശുവിന്റെ മനുഷ്യശരീരത്തെയാണ്. മനുഷ്യശരീരത്തിൽ ആയിരിക്കുന്നിടത്തോളം കാലം യേശുവിന് ആത്മീയാലയത്തിന്റെ ശ്രേഷ്ഠനായ മഹാപുരോഹിതൻ എന്ന നിലയിൽ സ്വർഗത്തിലേക്കു പ്രവേശിക്കാനാകുമായിരുന്നില്ല. മുഴു മനുഷ്യകുടുംബത്തിനുംവേണ്ടി യേശു തന്റെ ശരീരം ഒരു ബലിയായി അർപ്പിച്ചതിലൂടെ എല്ലാ അഭിഷിക്തക്രിസ്ത്യാനികൾക്കും സ്വർഗീയജീവൻ നേടാനുള്ള വഴി തുറന്നുകൊടുക്കുകയായിരുന്നു. സ്വർഗീയജീവൻ കിട്ടാൻ അവരും തങ്ങളുടെ മനുഷ്യശരീരം ഉപേക്ഷിക്കേണ്ടതുണ്ട്—എബ്രാ. 10:19, 20; 1 കൊരി. 15:50. w23.10 28 ¶13
ജൂലൈ 19 ശനി
‘ഗിദെയോനെക്കുറിച്ച് വിവരിക്കാൻ സമയം പോരാ.’—എബ്രാ. 11:32.
എഫ്രയീമ്യർ കുറ്റപ്പെടുത്തിയപ്പോൾ ഗിദെയോൻ ദേഷ്യപ്പെട്ടില്ല. പകരം ശാന്തമായിട്ടാണു പ്രതികരിച്ചത്. (ന്യായാ. 8:1-3) അവർക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കുകയും ദയയോടെ മറുപടി പറയുകയും ചെയ്തുകൊണ്ട് അദ്ദേഹം താഴ്മ കാണിച്ചു. അങ്ങനെ ആ പ്രശ്നം പരിഹരിക്കാനായി. ഇന്നു മൂപ്പന്മാരും ആരെങ്കിലും തങ്ങളെ കുറ്റപ്പെടുത്തുമ്പോൾ ദേഷ്യപ്പെടാതെ അവർക്കു പറയാനുള്ളതു ശ്രദ്ധിച്ചുകേൾക്കുകയും ശാന്തമായി പ്രതികരിക്കുകയും ചെയ്തുകൊണ്ട് ഗിദെയോന്റെ മാതൃക അനുകരിക്കുന്നു. (യാക്കോ. 3:13) അങ്ങനെ സഭയിൽ സമാധാനം നിലനിറുത്താൻ അവർക്കാകുന്നു. മിദ്യാന്യരുടെമേൽ ജയം നേടിയപ്പോൾ ആളുകൾ വന്ന് ഗിദെയോനെ പ്രശംസിച്ചു. പക്ഷേ അദ്ദേഹം അവരുടെ ശ്രദ്ധ തന്നിൽനിന്ന് യഹോവയിലേക്കു തിരിച്ചുവിടുകയാണ് ചെയ്തത്. (ന്യായാ. 8:22, 23) ഇന്നു മൂപ്പന്മാർക്ക് എങ്ങനെ ഗിദെയോന്റെ മാതൃക അനുകരിക്കാം? തങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കുള്ള മഹത്ത്വം യഹോവയ്ക്കു നൽകിക്കൊണ്ട്. (1 കൊരി. 4:6, 7) ഉദാഹരണത്തിന് ഒരു മൂപ്പന്റെ പഠിപ്പിക്കൽരീതി വളരെ നല്ലതാണെന്ന് ആരെങ്കിലും പറയുന്നു എന്നിരിക്കട്ടെ. അപ്പോൾ, താൻ പഠിപ്പിക്കുന്നത് ദൈവവചനത്തിൽനിന്നാണെന്നും യഹോവയുടെ സംഘടനയിലൂടെ നമുക്കു കിട്ടുന്ന പരിശീലനമാണു തന്നെ അതിനു സഹായിക്കുന്നതെന്നും അദ്ദേഹത്തിനു പറയാനാകും. ഇനി, തങ്ങൾ പഠിപ്പിക്കുന്നത് യഹോവയ്ക്കു മഹത്ത്വം നൽകുന്ന രീതിയിലാണോ അതോ തങ്ങളിലേക്ക് അനാവശ്യശ്രദ്ധ ആകർഷിക്കുന്ന തരത്തിലാണോ എന്നും മൂപ്പന്മാർക്ക് ഇടയ്ക്കിടെ ചിന്തിക്കാവുന്നതാണ്. w23.06 4 ¶7-8
ജൂലൈ 20 ഞായർ
“എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകൾപോലെയല്ല.”—യശ. 55:8.
പ്രാർഥനയിൽ നമ്മൾ ചോദിക്കുന്ന കാര്യങ്ങൾക്ക് ഉത്തരം കിട്ടുന്നില്ലെങ്കിൽ നമുക്കു സ്വയം ചോദിക്കാം, ‘ഞാൻ പ്രാർഥിക്കുന്നതു ശരിയായ കാര്യത്തിനുവേണ്ടിയാണോ?’ നമ്മുടെ കാര്യത്തിൽ എന്താണ് ഏറ്റവും നല്ലതെന്നു നമുക്ക് അറിയാമെന്നാണു മിക്കപ്പോഴും നമ്മൾ ചിന്തിക്കുന്നത്. എന്നാൽ നമ്മുടെ മുന്നോട്ടുള്ള ജീവിതം കണക്കിലെടുക്കുമ്പോൾ നമ്മൾ ആവശ്യപ്പെടുന്ന കാര്യം നമുക്കു ശരിക്കും പ്രയോജനം ചെയ്യണമെന്നില്ല. നമ്മുടെ പ്രശ്നത്തിനു നമ്മൾ ആവശ്യപ്പെടുന്നതിനെക്കാൾ മികച്ച ഒരു പരിഹാരം വേറെ ഉണ്ടായിരിക്കാം. ഇനി, ചിലപ്പോൾ നമ്മൾ അപേക്ഷിച്ച കാര്യം യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിലുള്ളതായിരിക്കില്ല. (1 യോഹ. 5:14) ഉദാഹരണത്തിന്, മാതാപിതാക്കളുടെ കാര്യമെടുക്കുക. തങ്ങളുടെ കുട്ടി സത്യത്തിൽ തുടരാനിടയാക്കണമെന്ന് അവർ യഹോവയോടു പ്രാർഥിക്കുന്നു. അങ്ങനെ അപേക്ഷിക്കുന്നത് ഒരു തെറ്റല്ല. എന്നാൽ ഓർക്കേണ്ട കാര്യം, തന്നെ സേവിക്കാൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ല എന്നതാണ്. മക്കൾ ഉൾപ്പെടെ നമ്മൾ എല്ലാവരും അതു സ്വയം തിരഞ്ഞെടുക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്. (ആവ. 10:12, 13; 30:19, 20) അതുകൊണ്ട് യഹോവയെ സ്നേഹിക്കാനും സുഹൃത്താക്കാനും പ്രേരിപ്പിക്കുന്ന വിധത്തിൽ കുട്ടിയെ പഠിപ്പിക്കാൻ സഹായിക്കണമെന്നു മാതാപിതാക്കൾക്ക് യഹോവയോടു പ്രാർഥിക്കാൻ കഴിയും.—സുഭാ. 22:6; എഫെ. 6:4. w23.11 21 ¶5; 23 ¶12