അധ്യായം 129
“ഇതാ, ആ മനുഷ്യൻ!”
മത്തായി 27:15-17, 20-30; മർക്കോസ് 15:6-19; ലൂക്കോസ് 23:18-25; യോഹന്നാൻ 18:39–19:5
യേശുവിനെ വെറുതെ വിടാൻ പീലാത്തൊസ് ശ്രമിക്കുന്നു
ജൂതന്മാർ ബറബ്ബാസിനെ ചോദിക്കുന്നു
യേശുവിനെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു
യേശുവിന്റെ മരണത്തിനായി മുറവിളി കൂട്ടുന്ന ജനത്തോടു പീലാത്തൊസ് പറയുന്നു: “നിങ്ങൾ ഇയാൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവും കണ്ടില്ല. ഹെരോദും കണ്ടില്ല.” (ലൂക്കോസ് 23:14, 15) യേശുവിനെ രക്ഷിക്കാൻ മറ്റൊരു ശ്രമം നടത്തിക്കൊണ്ട് പീലാത്തൊസ് ഇങ്ങനെ പറയുന്നു: “പെസഹയ്ക്ക് ഞാൻ നിങ്ങൾക്കൊരു തടവുകാരനെ വിട്ടുതരുന്ന പതിവുണ്ടല്ലോ. ജൂതന്മാരുടെ രാജാവിനെ ഞാൻ നിങ്ങൾക്കു വിട്ടുതരട്ടേ?”—യോഹന്നാൻ 18:39.
പീലാത്തൊസിന് ജയിൽപ്പുള്ളിയായ ബറബ്ബാസിനെ അറിയാം. ബറബ്ബാസ് ഒരു കള്ളനും കൊലപാതകിയും കലാപകാരിയും ആണ്. അതുകൊണ്ട് പീലാത്തൊസ് ചോദിക്കുന്നു: “ഞാൻ ആരെ വിട്ടുതരാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്, ബറബ്ബാസിനെയോ അതോ ആളുകൾ ക്രിസ്തുവെന്നു വിളിക്കുന്ന യേശുവിനെയോ.” മുഖ്യപുരോഹിതന്മാരുടെ വാക്കു കേട്ട് യേശുവിന് പകരം ബറബ്ബാസിനെ വിട്ടുതരാൻ ജനം ആവശ്യപ്പെടുന്നു. പീലാത്തൊസ് വീണ്ടും അവരോട്, “ഞാൻ ഈ രണ്ടു പേരിൽ ആരെ വിട്ടുതരാനാണു നിങ്ങൾ ആഗ്രഹിക്കുന്നത് ” എന്നു ചോദിച്ചപ്പോൾ, “ബറബ്ബാസിനെ” എന്ന് അവർ പറഞ്ഞു.—മത്തായി 27:17, 21.
നിരാശയോടെ പീലാത്തൊസ്, “ക്രിസ്തു എന്നു വിളിക്കുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം” എന്നു ചോദിച്ചു. “അവനെ സ്തംഭത്തിലേറ്റ്!” എന്ന് അവർ ഒന്നടങ്കം വിളിച്ചുപറഞ്ഞു. (മത്തായി 27:22) ആ ജനം നിഷ്കളങ്കനായ ഒരു മനുഷ്യന്റെ മരണത്തിനുവേണ്ടി മുറവിളി കൂട്ടുകയാണ്. എത്ര ലജ്ജാകരം! പീലാത്തൊസ് അവരോട് അപേക്ഷിക്കുന്നു: “എന്തിന്? ഈ മനുഷ്യൻ എന്തു തെറ്റു ചെയ്തു? മരണം അർഹിക്കുന്നതൊന്നും ഞാൻ ഇയാളിൽ കാണുന്നില്ല. അതുകൊണ്ട് ഞാൻ ഇയാളെ ശിക്ഷിച്ചിട്ട് വിട്ടയയ്ക്കുകയാണ്.”—ലൂക്കോസ് 23:22.
പീലാത്തൊസ് പല തവണ ശ്രമിച്ചിട്ടും, കുപിതരായ ജനം ഏകസ്വരത്തിൽ “അവനെ സ്തംഭത്തിലേറ്റ്!” എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു. (മത്തായി 27:23) യേശുവിന്റെ രക്തത്തിനുവേണ്ടി ഇങ്ങനെ അലമുറയിടാൻ ജനക്കൂട്ടത്തെ ഇളക്കിവിട്ടത് മതനേതാക്കന്മാരാണ്! അവർ ചോദിക്കുന്നത് ഏതെങ്കിലും ഒരു കുറ്റവാളിയുടെയോ കൊലപാതകിയുടെയോ രക്തമല്ല, പകരം നിഷ്കളങ്കനായ ഒരു മനുഷ്യന്റെ രക്തമാണ്, അഞ്ചു ദിവസം മുമ്പ് യരുശലേമിലേക്ക് ഒരു രാജാവായി ജനം സ്വീകരിച്ച മനുഷ്യന്റെ! ഇപ്പോൾ അലമുറയിടുന്ന ഈ ജനക്കൂട്ടത്തിൽ യേശുവിന്റെ ശിഷ്യന്മാർ ഉണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിൽത്തന്നെ അവർ ആരുടെയും ശ്രദ്ധയിൽപ്പെടാതെ നിൽക്കുകയായിരിക്കും.
താൻ പറയുന്നതൊന്നും ജനം അംഗീകരിക്കാൻ കൂട്ടാക്കുന്നില്ലെന്നു പീലാത്തൊസ് മനസ്സിലാക്കുന്നു. മുറവിളി കൂടിക്കൂടി വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ പീലാത്തൊസ് കുറച്ച് വെള്ളം എടുത്ത് ജനത്തിന്റെ മുമ്പാകെ കൈകൾ കഴുകുന്നു. എന്നിട്ട് അവരോടു പറയുന്നു: “ഈ മനുഷ്യന്റെ രക്തത്തിൽ എനിക്കു പങ്കില്ല. നിങ്ങൾതന്നെ ഈ കുറ്റം ഏറ്റുകൊള്ളണം!” ഇതൊന്നും ജനത്തിന്റെ മനോഭാവത്തിന് ഒരു മാറ്റവും വരുത്തുന്നില്ല. “അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ” എന്നാണ് അവർ പറയുന്നത്.—മത്തായി 27:24, 25.
താൻ ചെയ്യുന്നത് തെറ്റാണെന്ന് അറിയാമായിരുന്നെങ്കിലും ജനത്തെ തൃപ്തിപ്പെടുത്താൻ ഗവർണർ ആഗ്രഹിക്കുന്നു. അതുകൊണ്ട്, ജനത്തിന്റെ ആവശ്യമനുസരിച്ച് പീലാത്തൊസ് ബറബ്ബാസിനെ ജനത്തിനു വിട്ടുകൊടുക്കുന്നു. എന്നിട്ട് യേശുവിന്റെ വസ്ത്രം ഉരിഞ്ഞിട്ട് ചാട്ടയ്ക്ക് അടിപ്പിക്കുന്നു.
ക്രൂരമായി തല്ലിയതിനു ശേഷം, പടയാളികൾ യേശുവിനെ ഗവർണറിന്റെ കൊട്ടാരത്തിലേക്കു കൊണ്ടുപോകുന്നു. പടയാളികളുടെ കൂട്ടം യേശുവിനെ വീണ്ടും പരിഹസിക്കുന്നു. ഒരു മുൾക്കിരീടം മെടഞ്ഞുണ്ടാക്കി യേശുവിന്റെ തലയിൽ വെക്കുന്നു. എന്നിട്ട് രാജാക്കന്മാർ ധരിക്കുന്നതുപോലുള്ള പർപ്പിൾ നിറത്തിലുള്ള ഒരു വസ്ത്രവും ധരിപ്പിക്കുന്നു. യേശുവിന്റെ വലതുകൈയിൽ ഒരു ഈറ്റത്തണ്ടും വെച്ചുകൊടുത്തു. എന്നിട്ട് “ജൂതന്മാരുടെ രാജാവേ, അഭിവാദ്യങ്ങൾ!” എന്നു പരിഹാസത്തോടെ പറയുന്നു. (മത്തായി 27:28, 29) കൂടാതെ യേശുവിന്റെ മേൽ തുപ്പുകയും മാറിമാറി മുഖത്ത് അടിക്കുകയും ചെയ്യുന്നു. യേശുവിന്റെ കൈയിൽ കൊടുത്ത ബലമുള്ള ഈറ്റത്തണ്ടുകൊണ്ടുതന്നെ അവർ യേശുവിന്റെ തലയ്ക്ക് അടിക്കുന്നു. അപ്പോൾ, കളിയാക്കാനായി യേശുവിന്റെ തലയിൽ വെച്ചിരുന്ന ‘കിരീടത്തിന്റെ’ മുള്ളുകൾ തലയോട്ടിയിലേക്ക് ആഴ്ന്നിറങ്ങുന്നു.
ഇത്രയൊക്കെ സംഭവിച്ചിട്ടും പതറാതെ നിൽക്കുന്ന യേശുവിന്റെ മനക്കരുത്ത് കണ്ടപ്പോൾ പീലാത്തൊസിനു വലിയ മതിപ്പു തോന്നുന്നു. യേശുവിനെ വധിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ പീലാത്തൊസ് ഒരു ശ്രമംകൂടി നടത്തിക്കൊണ്ട് ഇങ്ങനെ പറയുന്നു: “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ മനസ്സിലാക്കാൻ ഇതാ, ഞാൻ അയാളെ നിങ്ങളുടെ അടുത്ത് കൊണ്ടുവരുന്നു.” അടികൊണ്ട് ചോര ഒലിച്ച് നിൽക്കുന്ന യേശുവിനെ കാണുമ്പോൾ ജനത്തിന്റെ മനസ്സ് അലിയുമെന്ന് പീലാത്തൊസ് ചിന്തിച്ചുകാണുമോ? ഹൃദയശൂന്യരായ ആ ജനത്തിനു മുമ്പാകെ യേശു നിൽക്കുമ്പോൾ പീലാത്തൊസ് പറയുന്നു: “ഇതാ, ആ മനുഷ്യൻ!”—യോഹന്നാൻ 19:4, 5.
അടികൊണ്ട് വല്ലാതെ മുറിവേറ്റിട്ടും ശാന്തത കൈവിടാതെ തല ഉയർത്തി നിൽക്കുന്ന യേശുവിനോടു പീലാത്തൊസിന് സഹതാപവും ബഹുമാനവും തോന്നിക്കാണുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.