-
പ്രത്യാശ അതിന് യഥാർഥത്തിൽ എന്തെങ്കിലും ശക്തിയുണ്ടോ?ഉണരുക!—2004 | മേയ്
-
-
പ്രത്യാശ അതിന് യഥാർഥത്തിൽ എന്തെങ്കിലും ശക്തിയുണ്ടോ?
ഡാനിയേലിന് പത്തുവയസ്സേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഒരു വർഷമായി അവൻ കാൻസറിനോട് മല്ലിടുകയായിരുന്നു. ഡോക്ടർമാർക്കും പ്രിയപ്പെട്ടവർക്കും അവനെ കുറിച്ചുള്ള സകല പ്രതീക്ഷയും അസ്തമിച്ചിരുന്നു. എന്നാൽ ഡാനിയേൽ പ്രതീക്ഷ കൈവെടിഞ്ഞില്ല. താൻ വളർന്നു വലുതായി ഒരു ഗവേഷകനായിട്ട് കാൻസറിന് ഒരു പ്രതിവിധി കണ്ടുപിടിക്കുമെന്ന് അവൻ വിശ്വസിച്ചു. തന്റെ പ്രത്യേകതരം കാൻസർ ചികിത്സിക്കുന്നതിൽ വിദഗ്ധനായ ഒരു ഡോക്ടർ തന്നെക്കാണാൻ വരുന്നുണ്ട് എന്നറിഞ്ഞ് അവൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു. ഡോക്ടറുടെ സന്ദർശന ദിവസം വന്നു. പക്ഷേ, കാലാവസ്ഥ മോശമായതിനാൽ അദ്ദേഹത്തിനു തന്റെ യാത്ര റദ്ദാക്കേണ്ടിവന്നു. അന്ന് ആദ്യമായി ഡാനിയേൽ നിരാശനായി. അവനിൽ അതുവരെ ഉണ്ടായിരുന്ന ഉത്സാഹമെല്ലാം പോയ്മറഞ്ഞു. ഏതാനും ദിവസങ്ങൾക്കകം അവൻ മരിച്ചു.
ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ പ്രത്യാശയ്ക്കും നിരാശയ്ക്കും ഉള്ള പങ്കിനെ കുറിച്ച് പഠനം നടത്തിയ ഒരു ആരോഗ്യ പ്രവർത്തകൻ വിവരിച്ചതാണ് ഡാനിയേലിന്റെ കഥ. നിങ്ങളും ഇതുപോലുള്ള കഥകൾ കേട്ടിരിക്കാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, മരണം വാതിൽക്കലെത്തിയ, പ്രായമേറെ ചെന്ന ഒരു വ്യക്തി വളരെ നാളുകളായി ഒരു സുപ്രധാന സംഭവത്തിനുവേണ്ടി, ഒരുപക്ഷേ പ്രിയപ്പെട്ട ആരുടെയെങ്കിലും സന്ദർശനത്തിനോ, ഏതെങ്കിലും ഒരു മധുരസ്മരണയുടെ വാർഷികത്തിനോ വേണ്ടി, ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്നു. കാത്തുകാത്തിരുന്ന ആ മധുരനിമിഷങ്ങൾ വന്നുപോകുന്നു, അതോടെ വ്യക്തിയും മരിക്കുന്നു. ഇത്തരം സംഭവങ്ങളിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ചിലർ വിശ്വസിക്കുന്നതുപോലെ പ്രത്യാശയ്ക്ക് അത്രമേൽ ശക്തിചെലുത്താനാകുമോ?
ശുഭാപ്തിവിശ്വാസം, പ്രത്യാശ, മറ്റു ക്രിയാത്മക വികാരങ്ങൾ എന്നിവയ്ക്ക് ഒരു വ്യക്തിയുടെ ജീവിതത്തിലും ആരോഗ്യത്തിലും ശക്തമായ പ്രഭാവം ചെലുത്താനാകുമെന്ന് അഭിപ്രായപ്പെടുന്ന വൈദ്യശാസ്ത്ര ഗവേഷകരുടെ എണ്ണം ഏറിവരികയാണ്. എന്നാൽ അത്തരം വീക്ഷണങ്ങളെ എല്ലാവരുമൊന്നും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടില്ല. ശാസ്ത്രീയ പിന്തുണയൊന്നുമില്ലാത്ത വെറും കെട്ടുകഥകളാണ് ഇതെന്ന് ആരോപിച്ചുകൊണ്ട് ചില ഗവേഷകർ ഈ അവകാശവാദത്തെ അപ്പാടെ തള്ളിക്കളയുന്നു. ശാരീരിക അനാരോഗ്യത്തിലേക്കു നയിക്കുന്ന ഘടകങ്ങൾ ശാരീരികമായവതന്നെയാണ് എന്നു വിശ്വസിക്കാനാണ് അവർക്കിഷ്ടം.
വാസ്തവത്തിൽ, പ്രത്യാശയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേഹം ഒരു പുതിയ കാര്യമല്ല. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഗ്രീക്ക് തത്ത്വജ്ഞാനിയായിരുന്ന അരിസ്റ്റോട്ടിലിനോട് പ്രത്യാശയെ നിർവചിക്കാൻ ആവശ്യപ്പെട്ടപ്പോൾ, “അത് ഒരു ദിവാസ്വപ്നമാണ്” എന്ന് അദ്ദേഹം പറയുകയുണ്ടായി. കുറെക്കൂടെ അടുത്തകാലത്ത്, അമേരിക്കൻ രാജ്യതന്ത്രജ്ഞനായ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ഇങ്ങനെ തുറന്നടിച്ചു: “പ്രത്യാശയെ നമ്പുന്നവൻ വിശന്നു മരിക്കും.”
അങ്ങനെയെങ്കിൽ പ്രത്യാശ സംബന്ധിച്ച വാസ്തവം എന്താണ്? അവ എല്ലായ്പോഴും വെറും കിനാവുകളാണോ, സാന്ത്വനത്തിനായി ആളുകളുടെ മുന്നിൽ തുറക്കുന്ന മിഥ്യാവിചാരങ്ങൾ? അതോ, അതിലെല്ലാം ഉപരിയായ എന്തോ ഒന്ന്—നമ്മുടെയെല്ലാം ആരോഗ്യത്തിനും സന്തോഷത്തിനും അനിവാര്യമായ, യഥാർഥ അടിസ്ഥാനവും യഥാർഥ പ്രയോജനങ്ങളും ഉള്ള ഒന്ന്—ആണു പ്രത്യാശ എന്നു ചിന്തിക്കാൻ നമുക്ക് ഈടുറ്റ കാരണമുണ്ടോ? (g04 4/22)
-
-
നമുക്ക് പ്രത്യാശ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?ഉണരുക!—2004 | മേയ്
-
-
നമുക്ക് പ്രത്യാശ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
മുൻ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച, കാൻസറിന് ഇരയായ കൊച്ചുഡാനിയേൽ തന്റെ പ്രതീക്ഷകൾ കൈവിടാതിരുന്നെങ്കിലോ? അവൻ കാൻസറിനെ ചെറുത്തു തോൽപ്പിക്കുമായിരുന്നോ? അവൻ ഇന്നും ജീവനോടെ ഇരിക്കുമായിരുന്നോ? പ്രത്യാശയുടെ ഏറ്റവും തീക്ഷ്ണരായ പ്രയോക്താക്കൾ പോലും ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുമെന്നു തോന്നുന്നില്ല. അതേ, പ്രത്യാശയുടെ പ്രയോജനങ്ങളെ പെരുപ്പിച്ചുകാണുന്നത് ഒഴിവാക്കേണ്ടതു പ്രധാനമാണ്. അത് ഒരു സർവരോഗസംഹാരിയോ ഒറ്റമൂലിയോ അല്ല.
ഗുരുതരമായ രോഗാവസ്ഥയിൽ ആയിരിക്കുന്ന വ്യക്തികളോട് ഇടപെടുമ്പോൾ പ്രത്യാശയുടെ ശക്തി പെരുപ്പിച്ചു കാണിക്കുന്നതിന്റെ അപകടത്തെ കുറിച്ച് ഡോ. നേഥൻ ചെർനി, സിബിഎസ് ന്യൂസുമായുള്ള ഒരു അഭിമുഖത്തിൽ മുന്നറിയിപ്പു നൽകി. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ആവശ്യത്തിന് ധ്യാനിക്കുന്നില്ല, ക്രിയാത്മകമായ വിധത്തിൽ ചിന്തിക്കുന്നില്ല എന്നൊക്കെ പറഞ്ഞ് തങ്ങളുടെ ഭാര്യമാരെ കുറ്റപ്പെടുത്തുന്ന ഭർത്താക്കന്മാരെ ഞങ്ങൾ കണ്ടിട്ടുണ്ട്.” അദ്ദേഹം തുടർന്ന് ഇങ്ങനെ പറഞ്ഞു: “ഈ ചിന്താരീതി കാൻസർ നിയന്ത്രണം സംബന്ധിച്ച് തെറ്റായ ഒരു ധാരണ ഉളവാക്കിയിരിക്കുന്നു. രോഗിയുടെ അവസ്ഥ വഷളാകുന്നത് അയാളുടെ കുറ്റം കൊണ്ടാണ്, അതായത് അയാൾ തന്റെ അർബുദ വളർച്ചയെ വേണ്ടവിധം നിയന്ത്രിക്കാത്തതുകൊണ്ടാണ് എന്നാണു ചിലരുടെ വിചാരം, അത് ശരിയല്ല.”
വാസ്തവത്തിൽ, ഒരു മാരക രോഗത്തോടു മല്ലിട്ടുകൊണ്ടിരിക്കുന്നവർ തങ്ങളുടെ ശക്തി മുഴുവനും ചോർത്തിക്കളയുന്ന പ്രയാസകരമായ ഒരു പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കനത്ത ഭാരവുമായി കഴിയുന്ന അങ്ങനെയുള്ളവരുടെമേൽ കുറ്റബോധവുംകൂടെ അടിച്ചേൽപ്പിച്ച് കഷ്ടപ്പെടുത്താൻ പ്രിയപ്പെട്ടവർ തീർച്ചയായും ആഗ്രഹിക്കുകയില്ല. ഇതിന്റെ അർഥം പ്രത്യാശയ്ക്ക് യാതൊരു മൂല്യവുമില്ലെന്നാണോ?
ഒരിക്കലുമല്ല. ഉദാഹരണത്തിന്, മേൽ പരാമർശിച്ച ഡോക്ടർതന്നെ വേദന ലഘൂകരിക്കുന്നതിനുള്ള ചികിത്സയിൽ പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുള്ള വ്യക്തിയാണ്. രോഗത്തെ കീഴ്പെടുത്തുന്നതിലോ ആയുസ്സു നീട്ടിക്കൊടുക്കുന്നതിലോ അല്ല, മറിച്ച് ജീവിച്ചിരിക്കുന്നിടത്തോളം കാലം രോഗിയുടെ ജീവിതം കൂടുതൽ സുഖപ്രദവും സന്തോഷകരവും ആക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഒരു ചികിത്സാ രീതിയാണ് ഇത്. ഗുരുതരാവസ്ഥയിലുള്ള രോഗിയിൽ പോലും ഒരു പ്രസന്നഭാവം സൃഷ്ടിക്കാൻ കഴിയുന്ന ചികിത്സകളുടെ മൂല്യത്തിൽ ഇത്തരം ചികിത്സകർ ഉറച്ചു വിശ്വസിക്കുന്നു. രോഗിയെ സന്തുഷ്ടചിത്തനാക്കാൻ, ഒരുപക്ഷേ അതിലും കൂടുതൽ ചെയ്യാൻ പ്രത്യാശയ്ക്കു കഴിയും എന്നതിനു മതിയായ തെളിവുകളുണ്ട്.
പ്രത്യാശയുടെ മൂല്യം
“പ്രത്യാശ അതിശക്തമായൊരു ചികിത്സാവിധിയാണ്” എന്ന് മെഡിക്കൽ ജേർണലിസ്റ്റായ ഡോ. ഡബ്ലിയു. ഗിഫർഡ്-ജോൺസ് പ്രസ്താവിക്കുന്നു. മാരകരോഗങ്ങൾ ഗ്രസിച്ച രോഗികൾക്കു വൈകാരിക പിന്തുണ നൽകുന്നതിന്റെ മൂല്യം നിർണയിക്കാൻ ചെയ്ത നിരവധി പഠനങ്ങളുടെ ഫലങ്ങൾ അദ്ദേഹം പരിശോധിക്കുകയുണ്ടായി. ഇത്തരത്തിലുള്ള പിന്തുണ നൽകുന്നത് കൂടുതൽ ശുഭാപ്തിവിശ്വാസവും പ്രത്യാശയും ഉള്ളവരായിരിക്കാൻ ആളുകളെ സഹായിക്കുമെന്ന് അനുമാനിക്കപ്പെടുന്നു. അത്തരം വൈകാരിക പിന്തുണ ലഭിക്കുന്ന രോഗികൾ കൂടുതൽ കാലം ജീവിക്കുന്നു എന്നാണ് 1989-ലെ ഒരു പഠനം കാണിക്കുന്നത്. എന്നാൽ അടുത്തകാലത്തെ ഗവേഷണങ്ങൾ ഇക്കാര്യം സംബന്ധിച്ച് അത്ര ആധികാരികമായ നിഗമനങ്ങൾ നടത്തുന്നില്ല. എന്നിരുന്നാലും, വൈകാരിക പിന്തുണ ലഭിക്കുന്ന രോഗികൾ അതു ലഭിക്കാത്തവരെ അപേക്ഷിച്ച് വേദനയും വിഷാദവും കുറച്ചേ അനുഭവിക്കുന്നുള്ളു എന്ന് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഹൃദയധമനീ രോഗം (coronary heart disease) ഉണ്ടാകുന്നതിൽ ശുഭാപ്തിവിശ്വാസത്തിനും അശുഭാപ്തിവിശ്വാസത്തിനും ഉള്ള പങ്കിനെ സംബന്ധിച്ച് നടത്തിയ മറ്റൊരു പഠനത്തെ കുറിച്ചു പരിചിന്തിക്കുക. 1,300-ലധികം പുരുഷന്മാർ ഉൾപ്പെട്ട ഒരു കൂട്ടത്തെയാണ് അവധാനപൂർവമുള്ള പഠനത്തിനു വിധേയരാക്കിയത്. അവർക്കു ജീവിതത്തെ കുറിച്ച് ശുഭാപ്തിവിശ്വാസമാണോ അശുഭാപ്തിവിശ്വാസമാണോ ഉള്ളത് എന്നതു സംബന്ധിച്ച് പഠനം നടത്തി. പത്തുവർഷം കഴിഞ്ഞ് ആ പുരുഷന്മാരിൽ 12 ശതമാനത്തിലധികം പേർക്ക് ഏതെങ്കിലും തരത്തിലുള്ള ഹൃദയധമനീ രോഗം പിടിപെട്ടതായി കണ്ടെത്തി. 1,300-ലധികം പേരടങ്ങിയ ഈ കൂട്ടത്തിൽ അശുഭാപ്തിവിശ്വാസം ഉള്ളവർ ശുഭാപ്തിവിശ്വാസം ഉള്ളവരെക്കാൾ കൂടുതലായിരുന്നു, ഏതാണ്ട് 2:1 എന്ന അനുപാതത്തിൽ. പൊതുജനാരോഗ്യത്തിനായുള്ള ഹാർവാഡ് സ്കൂളിലെ, ആരോഗ്യ-സാമൂഹിക പെരുമാറ്റ വിഭാഗത്തിന്റെ അസിസ്റ്റന്റ് പ്രൊഫസറായ ലോറാ കുബ്സാൻസ്കി ഇപ്രകാരം അഭിപ്രായപ്പെട്ടു: “‘ക്രിയാത്മക ചിന്ത’ നിങ്ങളുടെ ആരോഗ്യത്തിനു നല്ലതാണ് എന്ന അഭിപ്രായം ഇതുവരെ, കേട്ടറിഞ്ഞ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളത് മാത്രമായിരുന്നു. എന്നാൽ ഈ പഠനം ഹൃദ്രോഗ രംഗത്ത് പ്രസ്തുത ആശയത്തിന് ചില ഈടുറ്റ വൈദ്യശാസ്ത്ര തെളിവുകൾ നിരത്തുന്ന ആദ്യ പഠനങ്ങളിൽ ഒന്നാണ്.”
ഇനി, തങ്ങളുടെ ആരോഗ്യം ഒട്ടും മെച്ചമല്ല എന്നു കരുതുന്നവർ, തങ്ങൾക്കു മെച്ചപ്പെട്ട ആരോഗ്യം ഉണ്ടെന്നു ചിന്തിക്കുന്നവരെ അപേക്ഷിച്ച് ശസ്ത്രക്രിയയ്ക്കു ശേഷം സാവധാനമേ സുഖം പ്രാപിക്കാറുള്ളു എന്നു ചില പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. എന്തിന്, ദീർഘായുസ്സിനെപ്പോലും ശുഭാപ്തിവിശ്വാസത്തോടു ബന്ധപ്പെടുത്തിയിരിക്കുന്നു. വാർധക്യം സംബന്ധിച്ച ക്രിയാത്മകവും നിഷേധാത്മകവുമായ വീക്ഷണങ്ങൾ പ്രായമായവരെ എങ്ങനെ ബാധിക്കുന്നുവെന്ന് ഒരു പഠനം നിരീക്ഷിക്കുകയുണ്ടായി. വാർധക്യം ചെല്ലുന്നതിനെ ജ്ഞാനത്തോടും അനുഭവപരിചയത്തോടും ബന്ധപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങൾ കമ്പ്യൂട്ടർ സ്ക്രീനിൽ മിന്നിമറയുന്നത് പ്രായമായവർ കാണാനിടയായപ്പോൾ അവരുടെ നടപ്പിന് കൂടുതൽ ഊർജസ്വലതയും ഉത്സാഹവും കൈവന്നതായി നിരീക്ഷിക്കാൻ കഴിഞ്ഞു. 12 ആഴ്ച വ്യായാമം ചെയ്യുന്നതിനു തുല്യമായ നേട്ടം വാസ്തവത്തിൽ ഇതുകൊണ്ട് ഉണ്ടായി!
പ്രത്യാശ, ശുഭാപ്തിവിശ്വാസം, ക്രിയാത്മക വീക്ഷണം എന്നീ വികാരങ്ങൾ ആരോഗ്യത്തിനു പ്രയോജനം ചെയ്യുന്നതായി കാണുന്നത് എന്തുകൊണ്ടാണ്? ഇതിനു വ്യക്തമായ ഉത്തരം നൽകാൻ തക്കവണ്ണം ഒരുപക്ഷേ ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും ഇതുവരെ മനുഷ്യ മനസ്സിനെയും ശരീരത്തെയും വേണ്ടവിധം മനസ്സിലാക്കിയിട്ടില്ലായിരിക്കാം. എന്നിരുന്നാലും, പ്രസ്തുത വിഷയത്തെ കുറിച്ചു പഠിക്കുന്ന വിദഗ്ധർക്ക് ചില വസ്തുതകളും വിവരങ്ങളും അപഗ്രഥിച്ച് അനുമാനങ്ങളിലെത്താൻ കഴിയും. ഉദാഹരണത്തിന്, ഒരു നാഡീശാസ്ത്ര പ്രൊഫസർ ഇപ്രകാരം പറയുന്നു: “സന്തുഷ്ടരും പ്രത്യാശയുള്ളവരും ആയിരിക്കുന്നത് സുഖമുള്ള ഒരു അനുഭവമാണ്. സമ്മർദം വളരെക്കുറഞ്ഞ ആനന്ദകരമായ അവസ്ഥയാണത്. ആ അവസ്ഥകളിൽ ശരീരം പുഷ്ടിപ്പെടുന്നു. ആരോഗ്യത്തോടെയിരിക്കാൻ ആളുകൾക്കു സ്വയം ചെയ്യാവുന്ന കാര്യങ്ങളുടെ പട്ടികയിൽ വരുന്ന ഒരു സംഗതി കൂടെ ആണിത്.”
ഈ ആശയം ചില ഡോക്ടർമാർ, മനശ്ശാസ്ത്രജ്ഞർ, ശാസ്ത്രജ്ഞർ എന്നിവർക്ക് തികച്ചും പുതുമയായി തോന്നിയേക്കാം. എന്നാൽ ബൈബിളിന്റെ പഠിതാക്കൾക്ക് ഇതു പുതുമയല്ല. ഏകദേശം 3,000 വർഷങ്ങൾക്കു മുമ്പ്, ജ്ഞാനിയായ ശലോമോൻ രാജാവ് പിൻവരുന്ന ദിവ്യനിശ്വസ്ത വചനങ്ങൾ രേഖപ്പെടുത്തി: “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.” (സദൃശവാക്യങ്ങൾ 17:22) ബൈബിളിന്റെ സമനിലയോടുകൂടിയ വീക്ഷണം ശ്രദ്ധിക്കുക. സന്തുഷ്ട ഹൃദയം ഏതു രോഗത്തിനുമുള്ള പ്രതിവിധിയാണെന്ന് ഈ വാക്യം പറയുന്നില്ല. മറിച്ച് അത് “നല്ലോരു ഔഷധമാകുന്നു” എന്നാണു പറഞ്ഞിരിക്കുന്നത്.
അപ്പോൾ ന്യായമായ ഒരു ചോദ്യം ഇതാണ്: പ്രത്യാശ ഒരു ഔഷധമാണെങ്കിൽ ഏതു ഡോക്ടർമാരാണ് അതു നിർദേശിക്കാതിരിക്കുക? അതിലുമുപരി, പ്രത്യാശയുടെ പ്രയോജനങ്ങൾ ആരോഗ്യത്തിന്റെ മണ്ഡലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല.
ശുഭാപ്തിവിശ്വാസവും അശുഭാപ്തിവിശ്വാസവും നിങ്ങളുടെ ജീവിതവും
ശുഭാപ്തിവിശ്വാസമുള്ളവർ തങ്ങളുടെ ക്രിയാത്മക വീക്ഷണഗതി മുഖാന്തരം നിരവധി വിധങ്ങളിൽ പ്രയോജനം അനുഭവിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സ്കൂളിലും, തൊഴിലിലും, കായികരംഗത്തും അവർ വിളങ്ങാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന്, ഒരു വനിതാ അത്ലറ്റിക് ടീമിനെ കുറിച്ച് നടത്തിയ ഒരു പഠനത്തെ സംബന്ധിച്ചു പരിചിന്തിക്കുക. പരിശീലകർ വനിതകളുടെ കായിക പ്രാപ്തികളെ കുറിച്ചു മാത്രം സമഗ്രമായ ഒരു വിലയിരുത്തൽ നടത്തി റിപ്പോർട്ടു നൽകി. അതേസമയം താരങ്ങളെ സർവേ ചെയ്ത് അവർക്ക് എത്രമാത്രം പ്രത്യാശയുണ്ട് എന്നത് സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്തു. പരിശീലകരുടെ വിലയിരുത്തലിനെക്കാൾ വനിതകൾക്ക് ഉണ്ടായിരുന്ന പ്രത്യാശയുടെ അളവാണ് അവരുടെ പ്രകടനം സംബന്ധിച്ചു കൂടുതൽ കൃത്യമായി പ്രവചിക്കാൻ സഹായിച്ചത് എന്നു പഠനം വെളിപ്പെടുത്തി. പ്രത്യാശയ്ക്ക് ഇത്ര ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്നത് എന്തുകൊണ്ടാണ്?
ശുഭാപ്തിവിശ്വാസത്തിന്റെ വിപരീതമായ അശുഭാപ്തിവിശ്വാസത്തെ കുറിച്ചു പഠിക്കുകവഴി വളരെയധികം സംഗതികൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. 1960-കളിലെ ഗവേഷണങ്ങളിൽ ജന്തുക്കളുടെ പെരുമാറ്റരീതി സംബന്ധിച്ച് ഒരു അപ്രതീക്ഷിത കണ്ടുപിടിത്തമുണ്ടായി. അതു ശാസ്ത്രജ്ഞർ, “ആർജിത നിസ്സഹായത” എന്ന ഒരു പദപ്രയോഗത്തിനുതന്നെ രൂപം നൽകുന്നതിലേക്കു നയിച്ചു. ഈ സിൻഡ്രോമിന്റെ ഒരു രൂപം മനുഷ്യർക്കും ഉണ്ടാകാമെന്ന് അവർ കണ്ടെത്തി. ഉദാഹരണത്തിന്, പഠനത്തിനായി തിരഞ്ഞെടുത്ത ഒരു കൂട്ടം ആളുകളെ അരോചകമായ ഒരു ശബ്ദം കേൾപ്പിച്ചു, എന്നിട്ട് ഏതാനും ബട്ടണുകൾ അമർത്തി അതു നിറുത്തുന്നത് എങ്ങനെയെന്ന് അവർക്കുതന്നെ പഠിച്ചെടുക്കാമെന്നും പറഞ്ഞു. അവർ ശബ്ദം നിറുത്തുന്നതിൽ വിജയിച്ചു.
അടുത്തതായി, രണ്ടാമതൊരു കൂട്ടത്തോടും ഇതേ സംഗതികൾ തന്നെ ആവർത്തിച്ചു. പക്ഷേ അവർ ബട്ടണുകൾ അമർത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. നിങ്ങൾക്ക് ഊഹിക്കാവുന്നതുപോലെ, രണ്ടാമത്തെ കൂട്ടത്തിലെ അനേകരുടെയും മനസ്സിൽ ഒരുതരം നിസ്സഹായതാ ബോധം ഉടലെടുത്തു. തുടർന്നു നടത്തിയ മറ്റു പരീക്ഷണങ്ങളിൽ എന്തെങ്കിലും ശ്രമം ചെലുത്താൻ പോലും അവർ മടിച്ചു. തങ്ങൾ എന്തു ചെയ്താലും അത് യാതൊരു വ്യത്യാസവും വരുത്താൻ പോകുന്നില്ല എന്ന ചിന്തയായിരുന്നു അവർക്ക്. എന്നിരുന്നാലും, രണ്ടാമത്തെ കൂട്ടത്തിൽ പോലും, ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്ന ചിലർ നിസ്സഹായതയ്ക്കു കീഴ്പെടാൻ വിസമ്മതിച്ചു.
ആദ്യകാലങ്ങളിലെ ഇത്തരം പരീക്ഷണങ്ങൾക്കു രൂപം നൽകാൻ സഹായിച്ച ഡോ. മാർട്ടിൻ സെലിഗ്മൻ ശുഭാപ്തിവിശ്വാസത്തെയും അശുഭാപ്തിവിശ്വാസത്തെയും കുറിച്ചു പഠിക്കുന്നതു തന്റെ ജീവിത വൃത്തിയാക്കാൻ പ്രചോദിതനായി. നിസ്സഹായരായി സ്വയം വീക്ഷിക്കാൻ ചായ്വുള്ളവർ ഏതുതരം ചിന്താഗതി പ്രതിഫലിപ്പിക്കും എന്നതിനെ പറ്റി അദ്ദേഹം അവധാനപൂർവം പഠിച്ചു. അദ്ദേഹത്തിന്റെ നിഗമനത്തിൽ, അശുഭാപ്തിവിശ്വാസം നിഴലിക്കുന്ന ചിന്തകൾ ആളുകളുടെ പല ജീവിതോദ്യമങ്ങൾക്കും പ്രതിബന്ധം സൃഷ്ടിക്കുകയും ജീവിതത്തിലെ സാധാരണ പ്രവർത്തനങ്ങൾക്കുവരെ തടസ്സമാകുകയും ചെയ്യുന്നു. അശുഭാപ്തിവിശ്വാസത്തെയും അതിന്റെ ഫലങ്ങളെയും അദ്ദേഹം ഇപ്രകാരം സംഗ്രഹിക്കുന്നു: “ഒരു അശുഭാപ്തിവിശ്വാസിയെപ്പോലെ, അനർഥങ്ങൾ സംഭവിക്കുന്നത് നമ്മുടെ കുറ്റമാണെന്നും അതു നമ്മുടെമേൽ പിടിമുറുക്കിയിരിക്കുന്നുവെന്നും നാം ചെയ്യുന്ന എന്തിനും അതു തുരങ്കം വെക്കുമെന്നും വിശ്വസിക്കുന്നത് നാം ഒരു ശീലമാക്കുന്നെങ്കിൽ ഇങ്ങനെ വിശ്വസിക്കാത്തവരെക്കാൾ കൂടുതൽ അനർഥങ്ങൾ നമുക്കു വന്നുഭവിക്കുകതന്നെ ചെയ്യും എന്ന് 25 വർഷത്തെ പഠനംകൊണ്ട് എനിക്കു ബോധ്യമായിരിക്കുന്നു.”
ഇതും ഇന്നു ചിലർക്ക് ഒരു നവീന ആശയമായി തോന്നിയേക്കാം. എന്നാൽ ബൈബിൾ പഠിതാക്കൾക്ക് ഇതു സുപരിചിതമാണ്. പിൻവരുന്ന സദൃശവാക്യം ശ്രദ്ധിക്കുക: “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ [“നിരുത്സാഹിതനായാൽ,” NW] നിന്റെ ബലം നഷ്ടം തന്നേ.” (സദൃശവാക്യങ്ങൾ 24:10) അതേ, നിരുത്സാഹവും അതിന്റെ ഫലമായി ഉണ്ടാകുന്ന നിഷേധാത്മക ചിന്തകളും, പ്രവർത്തിക്കാനുള്ള നിങ്ങളുടെ ബലം കെടുത്തിക്കളയും എന്നു ബൈബിൾ വ്യക്തമാക്കുന്നു. അങ്ങനെയെങ്കിൽ, അശുഭാപ്തിവിശ്വാസത്തെ തരണം ചെയ്യാനും കൂടുതൽ ശുഭാപ്തിവിശ്വാസവും പ്രത്യാശയും ജീവിതത്തിലേക്ക് ആനയിക്കാനും നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? (g04 4/22)
[4, 5 പേജുകളിലെ ചിത്രം]
പ്രത്യാശയ്ക്ക് വളരെയധികം പ്രയോജനം ചെയ്യാൻ കഴിയും
-
-
നിങ്ങൾക്ക് അശുഭാപ്തിവിശ്വാസത്തെ തരണം ചെയ്യാനാകുംഉണരുക!—2004 | മേയ്
-
-
നിങ്ങൾക്ക് അശുഭാപ്തിവിശ്വാസത്തെ തരണം ചെയ്യാനാകും
ജീവിതത്തിൽ നേരിടേണ്ടിവരുന്ന തിരിച്ചടികളെ നിങ്ങൾ എങ്ങനെയാണു വീക്ഷിക്കുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം, നിങ്ങൾക്ക് ശുഭാപ്തിവിശ്വാസമാണോ അശുഭാപ്തിവിശ്വാസമാണോ ഉള്ളത് എന്നു നിർണയിക്കാൻ വളരെ സഹായിക്കുമെന്ന് അനേകം വിദഗ്ധരും ഇപ്പോൾ വിശ്വസിക്കുന്നു. നമുക്കെല്ലാം ജീവിതത്തിൽ വിവിധതരം ക്ലേശങ്ങൾ സഹിക്കേണ്ടിവരുന്നു, ചിലരുടെ കാര്യത്തിൽ ഇതു മറ്റുള്ളവരുടേതിനെക്കാൾ കൂടുതലായിരിക്കും. എന്നാൽ ചിലയാളുകൾ കഠിനമായ പ്രാതികൂല്യങ്ങളെപ്പോലും തോൽപ്പിച്ചു ജീവിതത്തിലേക്കു മടങ്ങിവരുമ്പോൾ മറ്റു ചിലർ താരതമ്യേന നിസ്സാര വിഷമതകളുടെ മുന്നിൽ നിസ്സഹായരായി പകച്ചുനിൽക്കുന്നു. ഇത് എന്തുകൊണ്ടാണ്?
ഉദാഹരണത്തിന്, നിങ്ങൾ ഒരു ജോലി അന്വേഷിക്കുകയാണ് എന്നിരിക്കട്ടെ. നിങ്ങൾ ഒരു ഇന്റർവ്യൂവിനു പോകുന്നു, പക്ഷേ ജോലിക്ക് തിരഞ്ഞെടുക്കപ്പെടുന്നില്ല. ഇതേക്കുറിച്ച് പിന്നീടു നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകൾ എന്തൊക്കെയായിരിക്കും? ഒരുപക്ഷേ ഈ സംഭവത്തെ തികച്ചും വ്യക്തിപരമായെടുക്കുകയും അതിനെ സ്ഥായിയായ ഒരു പ്രശ്നമായി കണക്കാക്കുകയും ചെയ്തുകൊണ്ട് നിങ്ങൾ ഇപ്രകാരം ആത്മഗതം ചെയ്തേക്കാം: ‘എന്നെപ്പോലെ ഒരാളെ ആരു ജോലിക്കെടുക്കാനാണ്? എനിക്ക് ഒരിക്കലും ഒരു ജോലി കിട്ടാൻ പോകുന്നില്ല.’ അല്ലെങ്കിൽ, കൂടുതൽ മോശമായി, ‘എന്നെ ഒന്നിനും കൊള്ളില്ല. ആർക്കും ഉപകാരമില്ലാത്ത ഒരു പാഴ്ജന്മം’ എന്നു സ്വയം പഴിച്ചുകൊണ്ട് ഈ ഒരൊറ്റ സംഭവത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ജീവിതത്തിന്റെ സമസ്തതലങ്ങളെയും വിലയിരുത്താൻ തുടങ്ങിയേക്കാം. ഇതുപോലുള്ള ഓരോ ചിന്തയും തികഞ്ഞ അശുഭാപ്തിവിശ്വാസത്തിൽനിന്നു മുളപൊട്ടുന്നതാണ്.
അശുഭാപ്തിവിശ്വാസത്തോടു പോരാടൽ
നിങ്ങൾക്ക് എങ്ങനെയാണ് ഇതിനോടു പോരാടാൻ കഴിയുന്നത്? ഇത്തരം നിഷേധാത്മക ചിന്തകളെ തിരിച്ചറിയാൻ പഠിക്കുന്നതാണ് സുപ്രധാനമായ ആദ്യപടി. അടുത്തപടി അവയോടു പോരാടുക എന്നതും. ഒരു സംഭവത്തിന് ന്യായമായ മറ്റെന്തെല്ലാം കാരണങ്ങൾ ഉണ്ടായിരിക്കാം എന്നതിനെ കുറിച്ചു ചിന്തിക്കുക. ഉദാഹരണത്തിന് നിങ്ങൾക്കു ജോലി ലഭിക്കാതെ പോയത് വാസ്തവത്തിൽ ആർക്കും നിങ്ങളെ ജോലിക്കെടുക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണോ? ഒരുപക്ഷേ ആ തൊഴിലുടമ മറ്റു യോഗ്യതകളുള്ള ആരെയെങ്കിലും തേടുകയായിരുന്നിരിക്കില്ലേ?
വസ്തുതകൾക്കു ശ്രദ്ധകൊടുത്തുകൊണ്ട് അമിത വൈകാരിക പ്രതികരണങ്ങളാകുന്ന അശുഭചിന്തകളെ പുറത്തുകൊണ്ടുവരിക. ഒരിക്കൽ തിരസ്കരിക്കപ്പെട്ടു എന്ന സംഗതി, നിങ്ങൾ ഒരു സമ്പൂർണ പരാജയമാണെന്ന് അർഥമാക്കുന്നുണ്ടോ? നിങ്ങൾ ഒരളവോളം വിജയം നേടിയിരിക്കുന്ന, ജീവിതത്തിന്റെ മറ്റു വശങ്ങളെ കുറിച്ച്—അതായത് ആത്മീയ ഉദ്യമങ്ങൾ, കുടുംബബന്ധങ്ങൾ, സുഹൃദ്ബന്ധങ്ങൾ തുടങ്ങിയവയെ കുറിച്ച്—നിങ്ങൾക്കു ചിന്തിക്കാൻ കഴിയുമോ? എന്തുതന്നെ ചെയ്താലും വരുന്നതെല്ലാം “അനർഥങ്ങളായിരിക്കും” എന്ന ചിന്താഗതിയെ മനസ്സിൽനിന്നു തൂത്തെറിയാൻ പഠിക്കുക. വാസ്തവത്തിൽ, ഒരിക്കലും ഒരു ജോലി കണ്ടെത്താൻ കഴിയില്ലെന്ന് ഉറപ്പായിട്ടും നിങ്ങൾക്ക് പറയാൻ കഴിയുമോ? നിഷേധാത്മക ചിന്തകളെ പിഴുതെറിയാൻ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കൂടുതൽ കാര്യങ്ങളുണ്ട്.
ക്രിയാത്മകവും ലക്ഷ്യോന്മുഖവുമായ ചിന്തകൾ
അടുത്ത കാലത്ത്, ഗവേഷകർ പ്രത്യാശയ്ക്ക് ഏറെക്കുറെ സങ്കുചിതമെങ്കിലും താത്പര്യജനകമായ ഒരു നിർവചനം രൂപപ്പെടുത്തിയെടുത്തിരിക്കുന്നു. നിങ്ങൾക്ക് ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരാനാകും എന്ന വിശ്വാസമാണ് പ്രത്യാശയിൽ ഉൾപ്പെടുന്നതെന്ന് അവർ പറയുന്നു. അടുത്ത ലേഖനം വിശദീകരിക്കുന്നതുപോലെ പ്രത്യാശയിൽ ഇതിനെക്കാൾ അധികം ഉൾപ്പെടുന്നുണ്ടെങ്കിലും മേൽപ്പറഞ്ഞ നിർവചനം ഒട്ടനവധി വിധങ്ങളിൽ പ്രയോജനകരമെന്നു കാണുന്നു. വ്യക്തിഗത പ്രത്യാശയുടെ ഈ വശത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നമ്മിൽ കൂടുതൽ ക്രിയാത്മകവും ലക്ഷ്യോന്മുഖവുമായ ചിന്തകൾ ഉരുത്തിരിയാൻ സഹായിക്കും.
ലക്ഷ്യങ്ങൾ വെക്കുകയും അതിൽ എത്തിച്ചേരുകയും ചെയ്തതിന്റെ ചരിത്രം നമുക്ക് ഉണ്ടെങ്കിൽ മാത്രമേ ഭാവി ലക്ഷ്യങ്ങളും നിറവേറ്റാൻ കഴിയുമെന്ന ഒരു വിശ്വാസം നമ്മിൽ ഉണ്ടാകുകയുള്ളൂ. അത്തരമൊരു ചരിത്രം നിങ്ങൾക്കില്ലെന്നു തോന്നുന്നെങ്കിൽ, സ്വന്തം ലക്ഷ്യങ്ങളെ കുറിച്ചു നിങ്ങൾ ഗൗരവപൂർവം ചിന്തിക്കുന്നത് മൂല്യവത്തായിരുന്നേക്കാം. അതിരിക്കട്ടെ, നിങ്ങൾക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടോ? വാസ്തവത്തിൽ നാം ജീവിതത്തിൽനിന്ന് എന്ത് ആഗ്രഹിക്കുന്നുവെന്നോ നമുക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്നോ ചിന്തിക്കാൻപോലും സമയമില്ലാത്ത യാന്ത്രികമായ ഒരു ജീവിതചര്യയിലേക്കു വഴുതിവീഴാൻ വളരെ എളുപ്പമാണ്. ഈ കാര്യത്തിലും ബൈബിൾ പ്രായോഗികമായ ഒരു തത്ത്വം നൽകിയിരിക്കുന്നതായി കാണാം. വ്യക്തമായ മുൻഗണനകൾ ഉണ്ടായിരിക്കുന്നതു സംബന്ധിച്ച് ദീർഘനാൾ മുമ്പു ബൈബിളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: ‘കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടുത്തുക.’—ഫിലിപ്പിയർ 1:10, NW.
ഒരിക്കൽ നാം നമ്മുടെ മുൻഗണനകൾ തിട്ടപ്പെടുത്തി കഴിഞ്ഞാൽ, നമ്മുടെ ആത്മീയവും കുടുംബപരവും ലൗകികവുമായ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ചില പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ വെക്കാൻ നമുക്ക് എളുപ്പമായിത്തീരുന്നു. എന്നിരുന്നാലും, തുടക്കത്തിൽത്തന്നെ നിരവധി ലക്ഷ്യങ്ങൾ വെക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ, അനായാസേന നേടിയെടുക്കാൻ കഴിയുന്ന തരത്തിലുള്ളതായിരിക്കണം നമ്മുടെ ഓരോ ലക്ഷ്യവും. നാം വെച്ചിരിക്കുന്ന ലക്ഷ്യം, കൈവരിക്കാൻ ഏറെ ബുദ്ധിമുട്ടുള്ളതാണെങ്കിൽ അത് ഉത്കണ്ഠയ്ക്കു വഴിതെളിക്കുകയും നാം അതിൽ എത്തിച്ചേരാനുള്ള ശ്രമം ഉപേക്ഷിക്കുകയും ചെയ്തേക്കാം. അതുകൊണ്ട്, വലിയ, ദീർഘകാല ലക്ഷ്യങ്ങളെ ചുരുങ്ങിയ കാലം കൊണ്ടു നേടിയെടുക്കാൻ പറ്റുന്ന ചെറിയവയാക്കി വിഭജിക്കുന്നതാണ് പലപ്പോഴും നല്ലത്.
“വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും” എന്ന ചൊല്ല് കേട്ടിട്ടില്ലേ? മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട് എന്ന് അർഥം. അതിൽ അൽപ്പം കഴമ്പുള്ളതായി തോന്നുന്നു. പ്രധാന ലക്ഷ്യങ്ങൾ വെച്ചുകഴിഞ്ഞാൽ അതു കൈവരിക്കാനുള്ള ഇച്ഛാശക്തി—തീവ്രമായ ആഗ്രഹവും നിശ്ചയദാർഢ്യവും—നമുക്ക് ഉണ്ടായിരിക്കണം. നമ്മൾ വെച്ച ലക്ഷ്യങ്ങളുടെ മൂല്യത്തെയും അവ നമുക്കു നൽകുന്ന പ്രതിഫലങ്ങളെയും കുറിച്ചു പരിചിന്തിച്ചുകൊണ്ട് നമുക്ക് ആ നിശ്ചയദാർഢ്യം ബലിഷ്ഠമാക്കാനാകും. പ്രതിബന്ധങ്ങൾ തീർച്ചയായും ഉണ്ടാകും, എന്നാൽ അവയുടെ മുന്നിൽ വഴിമുട്ടിയതുപോലെ പകച്ചുനിൽക്കാതെ അവയെ വെല്ലുവിളികളായി വീക്ഷിക്കാൻ പഠിക്കേണ്ടതുണ്ട്.
എന്നിരുന്നാലും, നമ്മുടെ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള പ്രായോഗിക മാർഗങ്ങളെ കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. പ്രത്യാശയുടെ മൂല്യത്തെ കുറിച്ച് വിപുലമായ പഠനങ്ങൾ നടത്തിയ എഴുത്തുകാരനായ സി. ആർ. സ്നൈഡറുടെ നിർദേശം, ഒരു ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിനുള്ള വ്യത്യസ്തങ്ങളായ നിരവധി മാർഗങ്ങളെ കുറിച്ചു ചിന്തിക്കേണ്ടതുണ്ട് എന്നാണ്. അങ്ങനെയാകുമ്പോൾ ഒരു മാർഗം വിഫലമായാൽത്തന്നെയും മറ്റൊന്ന് പരീക്ഷിക്കാനാകും.
ഒരു ലക്ഷ്യം ഉപേക്ഷിച്ച് മറ്റൊന്നു വെക്കേണ്ടത് എപ്പോഴാണെന്നു മനസ്സിലാക്കിയിരിക്കാനും സ്നൈഡർ നിർദേശിക്കുന്നുണ്ട്. ലക്ഷ്യപ്രാപ്തി തീർത്തും അസാധ്യമായിത്തീരുന്ന അവസരങ്ങളിൽ അതേപ്പറ്റി ചിന്തിച്ചുവശാകുന്നത് നമ്മെ നിരുത്സാഹിതരാക്കുകയേ ഉള്ളൂ. മറിച്ച്, കൂടുതൽ യാഥാർഥ്യബോധത്തോടെയുള്ള മറ്റൊരു ലക്ഷ്യം നാം പകരം വെക്കുന്നെങ്കിൽ തുടർന്നും നമുക്കു പ്രത്യാശയ്ക്കു വക ഉണ്ടായിരിക്കും.
ഈ വസ്തുത കൂടുതൽ വ്യക്തമാക്കുന്ന ഒരു ദൃഷ്ടാന്തം ബൈബിളിലുണ്ട്. തന്റെ ദൈവമായ യഹോവയ്ക്ക് ഒരു ആലയം പണിയുകയെന്നത് ദാവീദ് രാജാവിന്റെ വലിയൊരു ആഗ്രഹമായിരുന്നു. അവൻ അതിനു ലക്ഷ്യവും വെച്ചു. എന്നാൽ ആ പദവി ദാവീദിനായിരിക്കില്ല മറിച്ച്, അവന്റെ പുത്രനായ ശലോമോനായിരിക്കും ലഭിക്കുക എന്നു ദൈവം ദാവീദിനോടു പറഞ്ഞു. അത് ഇച്ഛാഭംഗത്തിനിടയാക്കിയെങ്കിലും അതിൽ നീരസപ്പെടുകയോ യഹോവയുടെ തീരുമാനത്തെ എതിർക്കാൻ തുനിഞ്ഞിറങ്ങുകയോ ചെയ്യുന്നതിനു പകരം ദാവീദ് തന്റെ ലക്ഷ്യങ്ങൾ മാറ്റുകയാണു ചെയ്തത്. തന്റെ പുത്രന് ആലയം പണി പൂർത്തിയാക്കാൻ ആവശ്യമായ നിർമാണവസ്തുക്കളും മൂലധനവും സ്വരുക്കൂട്ടുന്നതിലേക്ക് അവൻ തന്റെ മുഴു ശ്രദ്ധയും തിരിച്ചുവിട്ടു.—1 രാജാക്കന്മാർ 8:17-19; 1 ദിനവൃത്താന്തം 29:3-7.
അശുഭാപ്തിവിശ്വാസത്തോടു പൊരുതുകയും ക്രിയാത്മകവും ലക്ഷ്യോന്മുഖവുമായ ചിന്താഗതി വികസിപ്പിച്ചെടുക്കുകയും ചെയ്തുകൊണ്ട് വ്യക്തിഗത പ്രത്യാശയുടെ നിലവാരം വർധിപ്പിക്കുന്നതിൽ വിജയിക്കുന്നെങ്കിൽപ്പോലും വലിയ അളവിലുള്ള നിരാശ അപ്പോഴും ബാക്കിനിന്നേക്കാം. അത് എന്തുകൊണ്ടാണ്? ഈ ലോകത്തിൽ നിരാശയ്ക്ക് ഇടയാക്കുന്ന പല കാര്യങ്ങളും നമ്മുടെ വരുതിക്കുള്ളിൽ നിൽക്കുന്നവയല്ല. ദാരിദ്ര്യം, യുദ്ധങ്ങൾ, അനീതി, രോഗത്തിന്റെയും മരണത്തിന്റെയും നിരന്തര ഭീഷണി എന്നിങ്ങനെ മനുഷ്യരാശിയെ വരിഞ്ഞുമുറുക്കുന്ന ദുരിതങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ നമുക്കെങ്ങനെ പ്രത്യാശ നിലനിറുത്താനാകും? (g04 4/22)
[7-ാം പേജിലെ ചിത്രം]
ഒരു ജോലിക്കു ശ്രമിച്ചിട്ട് അതു കിട്ടാതെപോയാൽ ‘എനിക്ക് ഒരിക്കലും ഒരു ജോലി കിട്ടുകയില്ല’ എന്നു നിങ്ങൾ നിഗമനം ചെയ്യുമോ?
[8-ാം പേജിലെ ചിത്രം]
ലക്ഷ്യങ്ങൾ വെക്കുന്ന കാര്യത്തിൽ ദാവീദ് രാജാവ് വഴക്കം പ്രകടമാക്കി
-
-
യഥാർഥ പ്രത്യാശ നിങ്ങൾക്ക് എവിടെ കണ്ടെത്താനാകും?ഉണരുക!—2004 | മേയ്
-
-
യഥാർഥ പ്രത്യാശ നിങ്ങൾക്ക് എവിടെ കണ്ടെത്താനാകും?
നിങ്ങളുടെ വാച്ച് നിന്നുപോയി, അത് പൊട്ടിയിട്ടുമുണ്ട്. വാച്ച് നന്നാക്കിക്കൊടുക്കുന്ന ധാരാളം സ്ഥലങ്ങൾ നിങ്ങളുടെ ചുറ്റുവട്ടത്തുതന്നെ ഉണ്ട്. വാച്ച് നന്നാക്കിത്തരാമെന്ന് അവരെല്ലാം നിങ്ങൾക്ക് ഉറപ്പു നൽകുന്നെങ്കിലും അവർ പറയുന്ന പല കാര്യങ്ങളും തമ്മിൽ ഒരു പൊരുത്തമില്ല. അപ്പോഴാണ് നിങ്ങൾ ഒരു കാര്യം അറിയുന്നത്, വർഷങ്ങൾക്കു മുമ്പ് നിങ്ങളുടെ വാച്ച് നിർമിച്ച വിദഗ്ധ വാച്ച് നിർമാതാവ് നിങ്ങളുടെ അയൽപക്കത്തുതന്നെയുണ്ട്. അയാൾ സൗജന്യമായി അതു നന്നാക്കിത്തരാനും തയ്യാറാണ്. ഇത്തരമൊരു സാഹചര്യത്തിൽ എന്തു ചെയ്യണം എന്നതിനെ കുറിച്ച് നിങ്ങൾക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വരുമോ?
ഇനി, ആ വാച്ചിനെ പ്രത്യാശ വെച്ചുപുലർത്താനുള്ള നിങ്ങളുടെ പ്രാപ്തിയോടു താരതമ്യപ്പെടുത്തുക. ഈ ദുർഘടനാളുകളിലെ അനേകരെയും പോലെ, പ്രത്യാശ കൈവിട്ടുപോകുകയാണെന്നു നിങ്ങൾ മനസ്സിലാക്കുന്നു എന്നിരിക്കട്ടെ. സഹായത്തിനായി നിങ്ങൾ എങ്ങോട്ടു തിരിയും? ഈ പ്രശ്നം പരിഹരിക്കാമെന്നുള്ള അവകാശവാദവുമായി പലരും മുന്നോട്ടു വരുന്നുണ്ട്. പക്ഷേ അവരുടെ എണ്ണമറ്റ നിർദേശങ്ങൾ കുഴപ്പിക്കുന്നതും പരസ്പരവിരുദ്ധവും ആയിരുന്നേക്കാം. അതുകൊണ്ട് പ്രത്യാശ വെച്ചുപുലർത്താനുള്ള കഴിവോടെ മനുഷ്യവർഗത്തെ രൂപകൽപ്പന ചെയ്ത സ്രഷ്ടാവിനെ സമീപിക്കുന്നതായിരിക്കില്ലേ ഏറ്റവും മെച്ചം? “അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല” എന്നു ബൈബിൾ പറയുന്നു. മാത്രവുമല്ല, അവൻ നമ്മെ സഹായിക്കാൻ തികച്ചും മനസ്സൊരുക്കം ഉള്ളവനുമാണ്.—പ്രവൃത്തികൾ 17:27; 1 പത്രൊസ് 5:7.
പ്രത്യാശയുടെ കൂടുതൽ ഗഹനമായ നിർവചനം
പ്രത്യാശയെ കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം ഇന്നത്തെ ഡോക്ടർമാർ, ശാസ്ത്രജ്ഞർ, മനശ്ശാസ്ത്രജ്ഞർ എന്നിവരുടേതിനെക്കാൾ ആഴവും പരപ്പുമുള്ളതാണ്. “പ്രത്യാശ” എന്നു പരിഭാഷ ചെയ്തിരിക്കുന്ന, ബൈബിളിലെ മൂലഭാഷാ പദങ്ങളുടെ അർഥം അതിവാഞ്ഛയോടെ കാത്തിരിക്കുകയും നല്ലതു പ്രതീക്ഷിക്കുകയും ചെയ്യുക എന്നാണ്. അടിസ്ഥാനപരമായി പ്രത്യാശ രണ്ടു ഘടകങ്ങൾ ചേർന്നതാണ്. നല്ല എന്തോ ഒന്നിനായുള്ള അഭിവാഞ്ഛയും അതു സംഭവിക്കും എന്നു വിശ്വസിക്കാനുള്ള അടിസ്ഥാനവും അതിൽ ഉൾപ്പെട്ടിരിക്കുന്നു. ബൈബിൾ വാഗ്ദാനം ചെയ്യുന്ന പ്രത്യാശ വെറും അടിസ്ഥാനരഹിതമായ ആഗ്രഹങ്ങളല്ല. അത് വസ്തുതയിലും തെളിവിലും അധിഷ്ഠിതമാണ്.
ഈ കാര്യത്തിൽ, പ്രത്യാശ വിശ്വാസത്തോടു സമാനത പുലർത്തുന്നു. വിശ്വാസം തെളിവിൽ അടിസ്ഥാനപ്പെട്ടതായിരിക്കണം, അല്ലാതെ അന്ധമായ ഒന്നായിരിക്കരുത്. (എബ്രായർ 11:1, NW) എങ്കിലും, ബൈബിൾ വിശ്വാസവും പ്രത്യാശയും തമ്മിൽ വ്യത്യാസം കൽപ്പിക്കുന്നുണ്ട്.—1 കൊരിന്ത്യർ 13:13.
ഉദാഹരണത്തിന്, നിങ്ങൾ ഒരു പ്രിയ സുഹൃത്തിനോട് ഒരു സഹായം ചോദിക്കുന്നു എന്നിരിക്കട്ടെ. സുഹൃത്തു നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾ പ്രത്യാശിക്കുന്നു. ആ പ്രത്യാശ അടിസ്ഥാനരഹിതമല്ല, കാരണം നിങ്ങൾക്ക് ആ വ്യക്തിയിൽ വിശ്വാസമുണ്ട്. നിങ്ങൾക്ക് അയാളെ നന്നായി അറിയാം, ഔദാര്യത്തോടും ദയയോടും കൂടിയ അയാളുടെ പ്രവർത്തനങ്ങൾ നിങ്ങൾ മുമ്പ് കണ്ടിട്ടുമുണ്ട്. നിങ്ങളുടെ വിശ്വാസവും പ്രത്യാശയും അടുത്തു ബന്ധപ്പെട്ടിരിക്കുന്നു, അവ പരസ്പരാശ്രിതങ്ങൾ പോലുമാണ്, എന്നാൽ അതേസമയം അവ ഒന്നല്ല. നിങ്ങൾക്കു ദൈവത്തിൽ അത്തരം പ്രത്യാശ ഉണ്ടായിരിക്കാൻ കഴിയുന്നത് എങ്ങനെയാണ്?
പ്രത്യാശയ്ക്കുള്ള അടിസ്ഥാനം
യഥാർഥ പ്രത്യാശയുടെ അടിസ്ഥാനം ദൈവമാണ്. ബൈബിൾ കാലങ്ങളിൽ യഹോവയെ “യിസ്രായേലിന്റെ പ്രത്യാശ” എന്നു വിളിച്ചിരുന്നു. (യിരെമ്യാവു 14:8) അവന്റെ ജനത്തിന് ഉണ്ടായിരുന്ന ആശ്രയയോഗ്യമായ ഏതു പ്രത്യാശയും അവനിൽനിന്നായിരുന്നു വന്നത്. അതിനാൽ അവൻ ആയിരുന്നു അവരുടെ പ്രത്യാശ. അത്തരം പ്രത്യാശ കേവലം എന്തെങ്കിലും ആശിക്കുന്നതിനെയല്ല അർഥമാക്കിയത്. പ്രത്യാശയ്ക്കുള്ള ഉറച്ച ഒരു അടിസ്ഥാനം ദൈവം അവർക്കു നൽകി. നൂറ്റാണ്ടുകളിൽ ഉടനീളമുള്ള അവരുമായുള്ള ഇടപെടലുകളിലൂടെ വാഗ്ദാനങ്ങൾ നൽകുകയും അതു നിവർത്തിക്കുകയും ചെയ്യുന്നവൻ എന്ന കീർത്തി അവൻ സമ്പാദിച്ചു. ഇസ്രായേലിന്റെ നായകനായിരുന്ന യോശുവ ആ ജനതയോടു പറഞ്ഞതു ശ്രദ്ധിക്കുക: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങൾക്കു . . . ബോധമായിരിക്കുന്നു.”—യോശുവ 23:14.
ആയിരക്കണക്കിനു വർഷങ്ങൾക്കു ശേഷം ഇന്നും ഈ കാര്യത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ല. ദൈവത്തിന്റെ വിശിഷ്ടമായ വാഗ്ദാനങ്ങളും അവ നിവൃത്തിയായതിന്റെ കൃത്യമായ ചരിത്ര രേഖകളുംകൊണ്ടു സമ്പുഷ്ടമാണ് ബൈബിൾ. എഴുതപ്പെട്ട കാലത്തുതന്നെ സംഭവിച്ചു കഴിഞ്ഞു എന്നതുപോലെയാണ് ചില പ്രാവചനിക വാഗ്ദാനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതുതന്നെ. അത്രയ്ക്ക് ആശ്രയയോഗ്യമാണവ.
അതുകൊണ്ടാണ് ബൈബിളിനെ പ്രത്യാശയുടെ പുസ്തകം എന്നു വിളിക്കാൻ കഴിയുന്നത്. മനുഷ്യരുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെ കുറിച്ചുള്ള ബൈബിൾ രേഖകൾ പഠിക്കുന്തോറും അവനിൽ പ്രത്യാശ അർപ്പിക്കുന്നതിനുള്ള കാരണങ്ങൾ കൂടുതൽ ശക്തമായിത്തീരും. അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം എഴുതി: “എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.”—റോമർ 15:4.
ദൈവം നമുക്കു നൽകുന്ന പ്രത്യാശ എന്താണ്?
പ്രത്യാശ ഏറ്റവും ആവശ്യമായി നമുക്കു തോന്നുന്ന സന്ദർഭം ഏതാണ്? നാം മരണത്തെ അഭിമുഖീകരിക്കുമ്പോഴല്ലേ? എന്നാൽ അനേകരെയും സംബന്ധിച്ചിടത്തോളം അത്തരമൊരു സന്ദർഭത്തിലാണ്—ഉദാഹരണത്തിന്, മരണം പ്രിയപ്പെട്ട ഒരാളെ തട്ടിയെടുക്കുമ്പോഴാണ്—തങ്ങളുടെ പ്രത്യാശ ഏറ്റവും ചോർന്നു പോകുന്നതായി തോന്നുന്നത്. അതേ, മരണത്തെക്കാൾ നിരാശ ജനിപ്പിക്കുന്നതായി മറ്റെന്താണുള്ളത്? അതു നമ്മെ ഓരോരുത്തരെയും വിടാതെ പിന്തുടരുന്നു. അതിൽനിന്ന് എന്നേക്കുമായി ഒഴിഞ്ഞുമാറാൻ നമുക്കു കഴിയില്ല, അതു സംഭവിച്ചു കഴിഞ്ഞാൽ ഒരു വ്യക്തിയെ ജീവനിലേക്കു മടക്കിവരുത്താൻ നാം അപ്രാപ്തരാണ്. ഉചിതമായി, മരണത്തെ ബൈബിൾ “ഒടുക്കത്തെ ശത്രു” എന്നു വിളിക്കുന്നു.—1 കൊരിന്ത്യർ 15:26.
അങ്ങനെയെങ്കിൽ, മരണത്തിന്റെ മുന്നിലും നമുക്ക് പ്രത്യാശയുള്ളവരായിരിക്കാൻ എങ്ങനെ കഴിയും? മരണത്തെ ഒടുവിലത്തെ ശത്രു എന്നു വിളിക്കുന്ന അതേ ബൈബിൾ വാക്യത്തിൽ ഈ ശത്രു “നീങ്ങിപ്പോകും” എന്നും പറഞ്ഞിരിക്കുന്നു. യഹോവയാം ദൈവം മരണത്തെക്കാൾ ശക്തനാണ്. അനവധി സന്ദർഭങ്ങളിൽ അവൻ അതു തെളിയിച്ചിട്ടുണ്ട്. ഏതു വിധത്തിൽ? മരിച്ചുപോയവരെ ഉയിർപ്പിച്ചുകൊണ്ട്. മരിച്ചുപോയവരെ തിരികെ ജീവനിലേക്കു കൊണ്ടുവരാൻ അവൻ തന്റെ ശക്തി ഉപയോഗിച്ച ഒമ്പതു സന്ദർഭങ്ങളെ കുറിച്ചു ബൈബിൾ വിവരിക്കുന്നുണ്ട്.
അത്തരം ഒരു സവിശേഷ സംഭവത്തിൽ, തന്റെ പുത്രനായ യേശുക്രിസ്തുവിന്, മരിച്ചിട്ട് നാലു ദിവസമായിരുന്ന അവന്റെ പ്രിയ സുഹൃത്തായ ലാസറിനെ ഉയിർപ്പിക്കാൻ യഹോവ ശക്തി നൽകുകയുണ്ടായി. യേശു ഇതു രഹസ്യമായിട്ടല്ല, കാഴ്ചക്കാരുടെ ഒരു വലിയ കൂട്ടത്തിനു മുമ്പാകെ പരസ്യമായിട്ടാണു ചെയ്തത്.—യോഹന്നാൻ 11:38-48, 53; 12:9, 10.
അങ്ങനെയെങ്കിൽ നിങ്ങൾ ഇപ്രകാരം ചോദിച്ചേക്കാം, ‘എന്തിനാണ് അവരെ ഉയിർപ്പിച്ചത്? അവർ എന്തായാലും വാർധക്യം പ്രാപിക്കുകയും വീണ്ടും മരിക്കുകയും ചെയ്തില്ലേ?’ അതേ, അവർ എല്ലാവരും വീണ്ടും മരിച്ചു. എന്നാൽ, പുനരുത്ഥാനത്തെ കുറിച്ചുള്ള ഇത്തരം ആശ്രയയോഗ്യമായ വിവരണങ്ങൾ, മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർ വീണ്ടും ജീവനിലേക്കു വന്നിരുന്നെങ്കിൽ എന്നു വെറുതെ ആശിക്കുന്നതിനെക്കാൾ അവർ തീർച്ചയായും ജീവനിലേക്കു വരും എന്നു വിശ്വസിക്കാനുള്ള അടിസ്ഥാനം പ്രദാനം ചെയ്യുന്നു. മറ്റുവാക്കുകളിൽ പറഞ്ഞാൽ, ഇവ നമുക്ക് യഥാർഥ പ്രത്യാശ പകർന്നുതരുന്നു.
യേശു ഇപ്രകാരം പറഞ്ഞു: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു.” (യോഹന്നാൻ 11:25) ഗോളമെമ്പാടുമുള്ള ആളുകളെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ യഹോവ നിയോഗിക്കുന്നത് യേശുക്രിസ്തുവിനെയാണ്. യേശു ഇങ്ങനെ പറഞ്ഞു: “കല്ലറകളിൽ [“സ്മാരക കല്ലറകളിൽ,” NW] ഉള്ളവർ എല്ലാവരും അവന്റെ [ക്രിസ്തുവിന്റെ] ശബ്ദം കേട്ടു, . . . പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:28, 29) തീർച്ചയായും, ശവക്കുഴികളിൽ നിദ്രയിലായിരിക്കുന്ന എല്ലാവർക്കും ഒരു പറുദീസ ഭൂമിയിലേക്ക് പുനരുത്ഥാനം ചെയ്യാനുള്ള പ്രത്യാശയുണ്ട്.
പുനരുത്ഥാനത്തെ കുറിച്ചുള്ള ഹൃദയസ്പർശിയായ ഒരു ചിത്രം യെശയ്യാ പ്രവാചകൻ വരച്ചുകാട്ടുകയുണ്ടായി: “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ [“മൃതന്മാരെ”, NW] പ്രസവിക്കുമല്ലോ.”—യെശയ്യാവു 26:19.
ഇത് സാന്ത്വനം പകരുന്നില്ലേ? മരിച്ചുപോയവർ സങ്കൽപ്പിക്കാവുന്നതിൽ വെച്ച് ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ്, അമ്മയുടെ ഉദരത്തിൽ സുരക്ഷിതനായിരിക്കുന്ന കുഞ്ഞിനെപ്പോലെ. അതേ, ശവകുടീരങ്ങളിൽ നിദ്രകൊള്ളുന്നവർ സർവശക്തനായ ദൈവത്തിന്റെ അപരിമേയമായ ഓർമയിൽ സുരക്ഷിതരാണ് എന്നതിൽ സംശയമില്ല. (ലൂക്കൊസ് 20:37, 38) വളരെപ്പെട്ടെന്ന് അവൻ അവരെ ജീവനിലേക്ക് കൊണ്ടുവരും. സ്നേഹംകൊണ്ടു മൂടാൻ കാത്തിരിക്കുന്ന ഒരു കുടുംബാന്തരീക്ഷത്തിലേക്ക് ഒരു ശിശു പിറക്കുന്നതുപോലെ സന്തോഷഭരിതവും അവരെ എതിരേൽക്കാൻ കാത്തിരിക്കുകയും ചെയ്യുന്ന ഒരു ലോകത്തിലേക്ക് അവർ ജീവനോടെ തിരിച്ചുവരും! അതുകൊണ്ട്, മരണത്തിന്റെ മുന്നിലും നമുക്കു പ്രത്യാശയുണ്ട്.
പ്രത്യാശയ്ക്ക് നിങ്ങൾക്കുവേണ്ടി ചെയ്യാൻ കഴിയുന്നത്
പ്രത്യാശയുടെ മൂല്യത്തെ കുറിച്ച് പൗലൊസ് നമ്മെ ഏറെ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. ആത്മീയ പടച്ചട്ടയിലെ ഒരു സുപ്രധാന ഭാഗമായ ശിരസ്ത്രമെന്ന നിലയിൽ പ്രത്യാശയെ കുറിച്ച് അവൻ സംസാരിക്കുകയുണ്ടായി. (1 തെസ്സലൊനീക്യർ 5:8) അവൻ എന്താണ് അർഥമാക്കിയത്? ബൈബിൾ കാലങ്ങളിൽ യുദ്ധത്തിൽ ഏർപ്പെടുന്ന പടയാളി, രോമമോ തോലോ ഉപയോഗിച്ച് ഉണ്ടാക്കിയ തൊപ്പിക്കു മീതെ ലോഹംകൊണ്ടുള്ള ശിരസ്ത്രം ധരിക്കുമായിരുന്നു. പടയാളിയുടെ തലയ്ക്കു നേരെ വരുന്ന ആക്രമണങ്ങൾ, മാരകമായ ക്ഷതം ഏൽപ്പിക്കാതെ പാളിപ്പോകാൻ ശിരസ്ത്രം ഇടയാക്കുമായിരുന്നു. പൗലൊസ് പറയാൻ ഉദ്ദേശിച്ച ആശയം എന്തായിരുന്നു? ശിരസ്ത്രം തലയെ സംരക്ഷിക്കുന്ന അതേവിധത്തിൽ പ്രത്യാശ മനസ്സിനെ, ചിന്താപ്രാപ്തികളെ, സംരക്ഷിക്കുന്നു. നിങ്ങൾക്ക് ദൈവോദ്ദേശ്യങ്ങൾക്കു ചേർച്ചയിലുള്ള ഉറച്ച പ്രത്യാശ ഉണ്ടെങ്കിൽ കഷ്ടതകളുടെ മുന്നിൽ പരിഭ്രാന്തരോ ഹതാശരോ ആയിത്തീർന്ന് നിങ്ങളുടെ മനസ്സമാധാനം തകരുകയില്ല. നമ്മിലാർക്കാണ് അത്തരമൊരു ശിരസ്ത്രം ആവശ്യമില്ലാത്തത്?
ദൈവേഷ്ടത്തിനു ചേർച്ചയിലുള്ള പ്രത്യാശയെ വിവരിക്കാൻ പൗലൊസ് മനസ്സിൽ പതിയുന്ന മറ്റൊരു ദൃഷ്ടാന്തം ഉപയോഗിക്കുകയുണ്ടായി. അവൻ ഇപ്രകാരം എഴുതി: ‘ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും ആകുന്നു.’ (എബ്രായർ 6:19) ഒന്നിലേറെ തവണ കപ്പൽച്ചേതത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പൗലൊസിന് ഒരു നങ്കൂരത്തിന്റെ മൂല്യം വളരെ നന്നായി അറിയാമായിരുന്നു. കൊടുങ്കാറ്റ് ഉണ്ടാകുമ്പോൾ നാവികർ കപ്പലിന്റെ നങ്കൂരം വെള്ളത്തിലേക്കിടും. നങ്കൂരം കടൽത്തട്ടിൽ ചെന്ന് ഉറച്ചാൽ കപ്പലിനെ കൊടുങ്കാറ്റ് തീരത്തേക്ക് ഒഴുക്കിക്കൊണ്ടുപോയി അതു പാറക്കെട്ടിൽ ഇടിച്ചു തകരുന്നത് ഒഴിവാക്കാൻ കഴിയുമായിരുന്നു.
അതുപോലെതന്നെ, ദൈവത്തിന്റെ വാഗ്ദാനങ്ങൾ നമുക്ക് “നിശ്ചയവും സ്ഥിരവും” ആയ പ്രത്യാശ ആണെങ്കിൽ, പ്രക്ഷുബ്ധമായ ഈ നാളുകളെ വിജയപൂർവം നേരിടാൻ ആ പ്രത്യാശ നമ്മെ സഹായിക്കും. മാനവരാശിയെ ഗ്രസിച്ചിരിക്കുന്ന യുദ്ധം, കുറ്റകൃത്യം, ദുഃഖം, എന്തിന് മരണംപോലും ഇല്ലാത്ത ഒരു കാലം സമീപിച്ചിരിക്കുകയാണെന്ന് യഹോവ ഉറപ്പു നൽകുന്നു. (10-ാം പേജിലെ ചതുരം കാണുക.) ഈ പ്രത്യാശ മുറുകെപ്പിടിക്കുന്നത് അപകടങ്ങളുടെ പാതയിൽനിന്ന് അകന്നുമാറാൻ നമ്മെ സഹായിക്കും. അതുപോലെ ഈ പ്രത്യാശ, ഇന്നത്തെ ലോകത്തിൽ പ്രബലമായ കുത്തഴിഞ്ഞ അധാർമിക ചിന്താഗതിക്ക് വശംവദരാകാതെ ദൈവിക നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ആവശ്യമായ പ്രചോദനം നമുക്കു നൽകുകയും ചെയ്യുന്നു.
വ്യക്തിപരമായും നിങ്ങൾ യഹോവ നൽകുന്ന പ്രത്യാശയിൽ ഉൾപ്പെട്ടിരിക്കുന്നു. അവൻ ഉദ്ദേശിച്ചതുപോലുള്ള ഒരു ജീവിതം നിങ്ങൾ ആസ്വദിക്കാൻ അവൻ ആഗ്രഹിക്കുന്നു. ‘സകലമനുഷ്യരും രക്ഷപ്രാപിപ്പാൻ’ അവൻ അതിയായി വാഞ്ഛിക്കുന്നു. രക്ഷപ്രാപിക്കാൻ എങ്ങനെ കഴിയും? ആദ്യംതന്നെ, ഓരോ വ്യക്തിയും “സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തേണ്ടതുണ്ട്.’ (1 തിമൊഥെയൊസ് 2:4) ദൈവവചനത്തിലെ സത്യത്തെ കുറിച്ചുള്ള ജീവദായകമായ പരിജ്ഞാനം കൈക്കൊള്ളാൻ ഈ ലേഖനത്തിന്റെ പ്രസാധകർ നിങ്ങളോട് അഭ്യർഥിക്കുകയാണ്. അതിലൂടെ ദൈവം നിങ്ങൾക്കു നൽകുന്ന പ്രത്യാശ, ഈ ലോകത്തിൽ നിങ്ങൾക്കു കണ്ടെത്താൻ കഴിയുന്ന ഏതുതരം പ്രത്യാശയെക്കാളും വളരെയേറെ ഉദാത്തമായിരിക്കും.
അത്തരം പ്രത്യാശയുണ്ടെങ്കിൽ നിങ്ങൾക്ക് ഒരിക്കലും നിസ്സഹായത അനുഭവപ്പെടില്ല. കാരണം ദൈവേഷ്ടത്തോടുള്ള ചേർച്ചയിൽ നിങ്ങൾക്ക് ഉണ്ടായിരുന്നേക്കാവുന്ന ഏതു ലക്ഷ്യങ്ങളും നിവർത്തിക്കാനുള്ള ശക്തി നൽകാൻ ദൈവത്തിനു കഴിയും. (2 കൊരിന്ത്യർ 4:7; ഫിലിപ്പിയർ 4:13) വാസ്തവത്തിൽ ഇത്തരത്തിലുള്ള പ്രത്യാശയല്ലേ നിങ്ങൾക്കു വേണ്ടത്? അതുകൊണ്ട്, നിങ്ങൾക്ക് പ്രത്യാശയുടെ ആവശ്യമുണ്ടെങ്കിൽ, നിങ്ങൾ അതിനായി തിരഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ ധൈര്യപ്പെടുക. അത് കൈയെത്തും ദൂരത്താണ്. നിങ്ങൾക്ക് അതു കണ്ടെത്താൻ കഴിയും! (g04 4/22)
[10-ാം പേജിലെ ചതുരം/ചിത്രം]
പ്രത്യാശയ്ക്കുള്ള കാരണങ്ങൾ
നിങ്ങളുടെ പ്രത്യാശ ദൃഢമാക്കാൻ ഈ തിരുവെഴുത്തു വിവരങ്ങൾ നിങ്ങളെ സഹായിക്കും:
◼ ദൈവം ഒരു സന്തുഷ്ടഭാവി വാഗ്ദാനം ചെയ്യുന്നു.
ഭൂമി ഒരു ആഗോള പറുദീസ ആയിത്തീരുമെന്നും സന്തുഷ്ടരും ഏകീകൃതരുമായ ഒരു മാനവ കുടുംബം അവിടെ അധിവസിക്കുമെന്നും അവന്റെ വചനം പറയുന്നു.—സങ്കീർത്തനം 37:11, 29; യെശയ്യാവു 25:8; വെളിപ്പാടു 21:3-5.
◼ ദൈവത്തിന് ഭോഷ്കു പറയാൻ കഴിയില്ല.
ഏതുതരത്തിലുമുള്ള നുണയെ അവൻ വെറുക്കുന്നു. യഹോവ അത്യന്തം വിശുദ്ധനും സകലവിധ മലിനതകളിൽനിന്നും വിമുക്തനുമാണ്. അതിനാൽ ഭോഷ്കു പറയാൻ അവനു കഴിയില്ല.—സദൃശവാക്യങ്ങൾ 6:16-19; യെശയ്യാവു 6:2, 3; തീത്തൊസ് 1:2; എബ്രായർ 6:18.
◼ ദൈവത്തിന് അപരിമേയമായ ശക്തിയുണ്ട്.
യഹോവ മാത്രമാണ് സർവശക്തൻ. വാഗ്ദാനങ്ങൾ നിവർത്തിക്കുന്നതിൽനിന്ന് അവനെ തടയാൻ പ്രപഞ്ചത്തിലുള്ള യാതൊന്നിനും കഴിയില്ല.—പുറപ്പാടു 15:11; യെശയ്യാവു 40:25, 26.
◼ നിങ്ങൾ എന്നേക്കും ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു.
—യോഹന്നാൻ 3:16; 1 തിമൊഥെയൊസ് 2:3, 4.
◼ ദൈവം നമ്മെ പ്രത്യാശയോടെ നോക്കുന്നു.
അവൻ നമ്മുടെ കുറ്റങ്ങളിലും കുറവുകളിലും അല്ല നമ്മുടെ സൽഗുണങ്ങളിലും ശ്രമങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. (സങ്കീർത്തനം 103:12-14; 130:3; എബ്രായർ 6:10) നാം ശരി ചെയ്യുമെന്ന് അവൻ പ്രത്യാശിക്കുകയും നാം അതു ചെയ്യുമ്പോൾ അതിൽ പ്രസാദിക്കുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 27:11.
◼ ദൈവിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സഹായിക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു.
അവന്റെ ദാസന്മാർക്ക് ഒരിക്കലും നിസ്സഹായത തോന്നേണ്ടതില്ല. നമ്മെ സഹായിക്കാൻ, ഏറ്റവും വലിയ ശക്തിയായ തന്റെ പരിശുദ്ധാത്മാവിനെ ദൈവം ഉദാരമായി നൽകുന്നു.—ഫിലിപ്പിയർ 4:13.
◼ ദൈവത്തിൽ അർപ്പിക്കുന്ന പ്രത്യാശ ഒരിക്കലും അസ്ഥാനത്താകുകയില്ല.
അവൻ പൂർണമായും ആശ്രയയോഗ്യനും വിശ്വസ്തനും ആയതിനാൽ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. —സങ്കീർത്തനം 25:3.
[12-ാം പേജിലെ ചിത്രം]
ശിരസ്ത്രം തലയെ സംരക്ഷിക്കുന്നതുപോലെ പ്രത്യാശ മനസ്സിനെ സംരക്ഷിക്കുന്നു
[12-ാം പേജിലെ ചിത്രം]
ഒരു നങ്കൂരംപോലെ, ഉറച്ച അടിസ്ഥാനമുള്ള പ്രത്യാശയ്ക്ക് സ്ഥിരത പ്രദാനം ചെയ്യാൻ കഴിയും
[കടപ്പാട്]
Courtesy René Seindal/Su concessione del Museo Archeologico Regionale A. Salinas di Palermo
-