മുഖ്യലേഖനം | ഉത്കണ്ഠകളോട് വിടപറയാം. . .
പണത്തെക്കുറിച്ചുള്ള ഉത്കണ്ഠ
“രൂക്ഷമായ പണപ്പെരുപ്പം ഞങ്ങളുടെ രാജ്യത്തെ ബാധിച്ചപ്പോൾ, ഭക്ഷണം ദുർല്ലഭവും ചെലവേറിയതും ആയിത്തീർന്നു” എന്ന് രണ്ട് കുട്ടികളുടെ പിതാവായ പോൾ പറയുന്നു. അദ്ദേഹം ഇങ്ങനെ തുടരുന്നു: “ഭക്ഷണത്തിനായി നീണ്ട നിരയിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഞങ്ങളുടെ ഊഴം വരുമ്പോഴേക്കും മിക്കപ്പോഴും ഭക്ഷണം തീർന്നുപോകും. കഴിക്കാൻ ആഹാരമില്ലാതെ ആളുകൾ ക്ഷീണിച്ച് എല്ലും തോലും ആയി, ചിലർ തെരുവീഥികളിൽ കുഴഞ്ഞുവീണു. അവശ്യസാധനങ്ങളുടെ വില ലക്ഷങ്ങളിൽനിന്ന് കോടികളിലേക്ക് കുത്തനെ ഉയർന്നു. പണത്തിന് മൂല്യമില്ലാതായതോടെ ബാങ്കിലും ഇൻഷ്വറൻസിലും പെൻഷൻ ഫണ്ടിലും ഉള്ള എന്റെ നിക്ഷേപം വെറുതെയായി.”
പോൾ
ഈ പ്രശ്നത്തിൽനിന്ന് കരകയറാൻ ‘ജ്ഞാനപൂർവം’ പ്രവർത്തിക്കണമെന്ന് പോൾ തിരിച്ചറിഞ്ഞു. (സദൃശവാക്യങ്ങൾ 3:21) പോൾ ഇങ്ങനെ പറയുന്നു: “ഇലക്ട്രിക് ജോലികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരനായിരുന്നു ഞാൻ. എങ്കിലും, കിട്ടിയ ജോലികൾ എല്ലാം ചെയ്തു. അതാകട്ടെ, സാധാരണയായി ലഭിച്ചിരുന്ന വേതനത്തെക്കാൾ തീരെ കുറവായിരുന്നു. ചിലർ, ഞാൻ ചെയ്ത ജോലിക്കു പകരമായി ഭക്ഷണമോ വീട്ടാവശ്യത്തിന് ഉപകരിക്കുന്ന സാധനങ്ങളോ ആണ് തന്നിരുന്നത്. നാല് സോപ്പുകട്ടകളാണ് കിട്ടുന്നതെങ്കിൽ, അതിൽ രണ്ടെണ്ണം ഞാൻ ഉപയോഗിക്കുകയും ബാക്കിയുള്ളത് വിൽക്കുകയും ചെയ്യും. ഇത്തരം കൊടുക്കൽ വാങ്ങലിലൂടെ 40 കോഴിക്കുഞ്ഞുങ്ങളെ എനിക്ക് ലഭിച്ചു. അവ വളർന്നു വലുതായപ്പോൾ അതിനെ വിറ്റ് വേറെ 300 കുഞ്ഞുങ്ങളെ വാങ്ങിച്ചു. പിന്നീട്, 50 കോഴികളെ കൊടുത്ത് 50 കിലോ വീതമുള്ള രണ്ട് ചാക്ക് ധാന്യം വാങ്ങി. ആ ധാന്യം ഉപയോഗിച്ച് എന്റെ കുടുംബത്തിനും മറ്റ് കുടുംബങ്ങൾക്കും ഭക്ഷണം നൽകാൻ എനിക്കു കഴിഞ്ഞു.”
ഉത്കണ്ഠ നീക്കാനുള്ള ഏറ്റവും നല്ല മാർഗം ദൈവത്തിൽ വിശ്വസിക്കുന്നതാണെന്ന് പോളിന് അറിയാമായിരുന്നു. ദൈവം കല്പിക്കുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ, ദൈവം നമ്മെ സഹായിക്കും. അനുദിനാവശ്യങ്ങൾ നേടിയെടുക്കുന്നതിനോടുള്ള ബന്ധത്തിൽ യേശു ഇങ്ങനെ പറഞ്ഞു: ‘ചഞ്ചലപ്പെടാതിരിപ്പിൻ. ഇവയെല്ലാം നിങ്ങൾക്ക് ആവശ്യമെന്നു നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ.’—ലൂക്കോസ് 12:29-31.
സങ്കടകരമെന്നു പറയട്ടെ, ഭൗതികാവശ്യങ്ങളെ ചുറ്റിപ്പറ്റി ജീവിക്കാൻ ലോകത്തിലുള്ള ഭൂരിഭാഗം ആളുകളെയും ദൈവത്തിന്റെ ശത്രുവായ സാത്താൻ സ്വാധീനിച്ചിരിക്കുന്നു. വേണ്ടതും വേണ്ടാത്തതും ആയ ആവശ്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ആളുകൾ നിരാശപ്പെടുകയും തങ്ങളുടെ ജീവിതത്തിൽ അത്ര അത്യാവശ്യമല്ലാത്ത കാര്യങ്ങൾപോലും നേടിയെടുക്കാൻ അവർ കഠിനമായി പ്രയത്നിക്കുകയും ചെയ്യുന്നു. അതിലൂടെ അനേകർ കടക്കെണിയിലാകുകയും “കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ” എന്ന പാഠം, വലിയ വില കൊടുത്ത് പഠിക്കുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 22:7.
ചില ആളുകൾ ബുദ്ധിഹീനമായ തീരുമാനങ്ങളാണ് എടുക്കുന്നത്. പോൾ പറയുന്നു: “എന്റെ അയൽക്കാരിൽ അനേകർ ‘മരുപ്പച്ച’ തേടി തങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും വിട്ട് വിദേശത്തേക്ക് ചേക്കേറിയിരിക്കുന്നു. അവരിൽ ചിലരുടെ കയ്യിൽ ശരിയായ രേഖകൾ ഇല്ലാത്തതിനാൽ ജോലി കണ്ടെത്താൻ കഴിഞ്ഞില്ല, പലപ്പോഴും അവർക്ക് തെരുവീഥികളിൽ ഉറങ്ങേണ്ടതായും പോലീസിൽനിന്ന് ഒളിച്ച് കഴിയേണ്ടതായും വരുന്നു. തങ്ങളെ സഹായിക്കാൻ അവർ ദൈവത്തിന് അവസരം നൽകിയില്ല. എന്നാൽ, ദൈവത്തിന്റെ സഹായത്തോടെ ഒരു കുടുംബമെന്ന നിലയിൽ ഒത്തൊരുമിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടാൻ ഞങ്ങൾ തീരുമാനിച്ചു.”
യേശുവിന്റെ ബുദ്ധിയുപദേശം പിൻപറ്റുന്നു
പോൾ തുടരുന്നു: “‘നാളെയെക്കുറിച്ച് ഒരിക്കലും ഉത്കണ്ഠപ്പെടരുത്; നാളത്തെ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകൾ ഉണ്ടായിരിക്കും’ എന്നല്ലേ യേശു പറഞ്ഞത്. അതുകൊണ്ട്, ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന്, ‘ഇന്നത്തേക്കുള്ള അപ്പം ഞങ്ങൾക്ക് ഇന്നു നൽകേണമേ’ എന്നത് മാത്രമായിരുന്നു ദിവസേന ദൈവത്തോടുള്ള എന്റെ പ്രാർഥന. യേശുവിന്റെ വാഗ്ദാനം പോലെ ദൈവം ഞങ്ങളെ സഹായിക്കുകയും ചെയ്തു. എന്നാൽ, എല്ലായ്പോഴും ഞങ്ങളുടെ ആഗ്രഹത്തിന് ഒത്ത ഭക്ഷണം ലഭിച്ചിരുന്നില്ല എന്നതു സത്യംതന്നെ. ഒരിക്കൽ, ഭക്ഷണം വാങ്ങുന്നതിനായി ഞാൻ നിരയിൽ നിൽക്കുകയായിരുന്നു. അവിടെ എന്താണ് വിൽക്കുന്നതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അടുത്ത് എത്തിയപ്പോഴാണ് അത് ‘തൈര്’ ആയിരുന്നെന്ന് എനിക്കു മനസ്സിലായത്. എനിക്കാണെങ്കിൽ തൈര് ഇഷ്ടമേ അല്ലായിരുന്നു. പക്ഷെ, അതും ഒരു ഭക്ഷണം ആണല്ലോ, അതുകൊണ്ട് ആ രാത്രിയിൽ ഞങ്ങൾ തൈര് കഴിച്ചു. ഈ പ്രയാസഘട്ടങ്ങളിലെല്ലാം എന്റെ കുടുംബത്തിന് വിശപ്പോടെ അന്തിയുറങ്ങേണ്ടി വന്നിട്ടില്ലാത്തതിനാൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.”a
ദൈവം വാഗ്ദാനം ചെയ്യുന്നു: “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല; ഒരുപ്രകാരത്തിലും ഉപേക്ഷിക്കുകയുമില്ല.”—എബ്രായർ 13:5
“ഇപ്പോൾ ഞങ്ങളുടെ സാമ്പത്തികസ്ഥിതി അൽപം ഭേദപ്പെട്ടു. എന്നിരുന്നാലും, ഉത്കണ്ഠയ്ക്കുള്ള മറുമരുന്ന് ദൈവത്തിലുള്ള വിശ്വാസമാണെന്ന് ഞങ്ങൾ അനുഭവത്തിലൂടെ പഠിച്ചു. ദൈവേഷ്ടം ചെയ്യുന്നതിൽ തുടരുന്നെങ്കിൽ യഹോവb നമ്മളെ സഹായിക്കും. ‘യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ’ എന്ന സങ്കീർത്തനം 34:8-ലെ വാക്കുകളുടെ സത്യത ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ, ഇനിയും ഇതുപോലുള്ള സാമ്പത്തികബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാലും ഞങ്ങൾ ഒരിക്കലും ഭയപ്പെടുകയില്ല.
“ഇന്നത്തേക്കുള്ള അപ്പം” കണ്ടെത്താൻ ദൈവം വിശ്വസ്തരെ സഹായിക്കുന്നു
“അതുകൊണ്ട് ജീവിച്ചുപോകാൻ മനുഷ്യന് ആവശ്യമായിരിക്കുന്നത് ജോലിയോ പണമോ അല്ല, ഭക്ഷണമാണെന്ന് ഞങ്ങൾക്ക് ഇപ്പോൾ മനസ്സിലായി. “ദേശത്തു . . . ധാന്യസമൃദ്ധിയുണ്ടാകും” എന്ന ദൈവത്തിന്റെ വാഗ്ദാനം നിറവേറുന്ന നാളിനായി ഞങ്ങൾ നോക്കിപ്പാർത്തിരിക്കുകയാണ്. അതുവരെ, ‘ഉണ്ണാനും ഉടുക്കാനും വകയുണ്ടെങ്കിൽ നമുക്കു തൃപ്തിപ്പെടാം.’ ബൈബിളിന്റെ പിൻവരുന്ന വാക്കുകൾ ഞങ്ങൾക്ക് ശക്തി പകരുന്നു: ‘നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവിൻ. “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല; ഒരുപ്രകാരത്തിലും ഉപേക്ഷിക്കുകയുമില്ല” എന്ന് അവൻ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.’ അതുകൊണ്ട് ‘യഹോവ എനിക്കു തുണ. ഞാൻ ഭയപ്പെടുകയില്ല’ എന്ന് നമുക്ക് ധൈര്യത്തോടെ പറയാം.”c
പോളും കുടുംബവും ചെയ്തതുപോലെ “ദൈവത്തോടുകൂടെ നട”ക്കാൻ യഥാർഥവിശ്വാസം ആവശ്യമാണ്. (ഉല്പത്തി 6:9) ഇപ്പോൾ സാമ്പത്തികപ്രതിസന്ധികൾ ഉള്ളവരാണെങ്കിലും, ഒരുപക്ഷെ ഭാവിയിൽ അഭിമുഖീകരിക്കാൻ പോകുന്നവരാണെങ്കിലും വിശ്വാസവും പ്രായോഗികജ്ഞാനവും പ്രകടമാക്കിയ പോളിന്റെ മാതൃകയിൽനിന്നു നമുക്ക് സുപ്രധാനപാഠങ്ങൾ പഠിക്കാൻ കഴിയും.
കുടുംബത്തിലെ പ്രശ്നങ്ങളാണ് ഉത്കണ്ഠയ്ക്ക് കാരണം എങ്കിലോ? (w15-E 07/01)
a മത്തായി 6:11, 34 കാണുക.
b ബൈബിൾ പറയുന്നപ്രകാരം ദൈവത്തിന്റെ പേര് യഹോവ എന്നാണ്.
c സങ്കീർത്തനം 72:16; 1 തിമൊഥെയൊസ് 6:8; എബ്രായർ 13:5, 6 എന്നീ വാക്യങ്ങൾ കാണുക.