“സാധാരണയിൽ കവിഞ്ഞ ശക്തി”
ഒരു ക്രിസ്‌ത്യാനിക്ക് എത്രമാത്രം കഷ്ടപ്പാട് സഹിച്ചുനിൽക്കാൻ കഴിയും? ഇന്ന് ലോകമാസകലമുള്ള ക്രിസ്‌ത്യാനികൾ ദാരിദ്ര്യത്തെയും കുടുംബ ശൈഥില്യത്തെയും വൈകാരികാഘാതത്തെയും രോഗത്തെയും യുദ്ധങ്ങളെയും പീഡനത്തെയും അഭിമുഖീകരിക്കുന്നു. ഇതൊന്നും വകവെക്കാതെ അവർ നിർമ്മലത പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ന്യായയുക്തമാണോ? ആണെന്ന് അപ്പോസ്‌തലനായ പൗലോസ് പറഞ്ഞു. അവൻ എഴുതി: “എനിക്ക് ശക്തി പകരുന്നവൻ ഹേതുവായി എനിക്ക് സകല കാര്യങ്ങൾക്കും ശക്തിയുണ്ട്.”—ഫിലിപ്പിയർ 4:13.
യഹോവയിൽനിന്നുള്ള ശക്തി സകല കാര്യങ്ങൾക്കും യഥാർത്ഥത്തിൽ മതിയായതാണെന്ന് ചരിത്രം പ്രകടമാക്കിയിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ജർമ്മനിയിലെ നാസി ഭരണകാലത്ത്, യഹോവയുടെ സാക്ഷികൾ ദുഷ്ടമായ പീഡനം അനുഭവിച്ചു. അവർ സഹിച്ചുനിന്നോ? ലെസ് ബൈബെൽഫോഷർ എററ് ലേ നാസിയാം (ബൈബിൾ വിദ്യാർഥികളും നാസിസവും) എന്ന പുസ്‌തകം പറയുന്നു: “പ്രഹരങ്ങളും ഭീഷണികളും നിരോധനങ്ങളും പരസ്യമായ അവഹേളനങ്ങളും തടവുകളും തടങ്കൽപാളയങ്ങളിലെ ബന്ധനങ്ങളുമെല്ലാം ഉണ്ടായിരുന്നിട്ടും ബൈബിൾവിദ്യാർഥികൾ (യഹോവയുടെ സാക്ഷികൾ) ‘പുനരഭ്യസിപ്പിക്കപ്പെടാൻ’ ഒരിക്കലും തങ്ങളേത്തന്നെ അനുവദിച്ചില്ല.”
തടങ്കൽ പാളയങ്ങളിൽ യഹോവയുടെ സാക്ഷികൾ അവരുടെ ഉടുപ്പിന്റെ കൈയിലെ ചുവന്ന നിറത്തിലുള്ള ത്രികോണത്താൽ തിരിച്ചറിയിക്കപ്പെട്ടിരുന്നു, പ്രത്യേക മൃഗീയതക്ക് വേർതിരിക്കപ്പെട്ടുമിരുന്നു. അവർക്ക് അവരെ തകർക്കാൻ കഴിഞ്ഞോ? അവർ “മാനുഷ മാന്യതയുടെയും ധാർമ്മികപെരുമാററത്തിന്റെയും അസാധാരണമായ ഔന്നത്യങ്ങൾ പ്രകടമാക്കിയെന്നു മാത്രമല്ല, എന്റെ മാനസികാപഗ്രഥന സുഹൃത്തുക്കളും ഞാൻതന്നെയും തികച്ചും അവികലരെന്ന് പരിഗണിച്ചിരുന്നവരെ നശിപ്പിച്ച അതേ പാളയാനുഭവങ്ങൾക്കെതിരെ സംരക്ഷിക്കപ്പെട്ടിരുന്നതായും തോന്നുന്നു” എന്ന് മനശ്ശാസ്‌ത്രജ്ഞനായ ബ്രൂറോ ബെററലേയിം സൂചിപ്പിച്ചു.
അതെ, അവർക്ക് സകലകാര്യങ്ങൾക്കും ശക്തി ഉണ്ടായിരുന്നു. എന്തുകൊണ്ട്? അവർ യഹോവയിൽ ആശ്രയിച്ചതുകൊണ്ട്. പൗലോസ് പറഞ്ഞു: “സാധാരണയിൽ കവിഞ്ഞ ശക്തി ഞങ്ങളിൽനിന്നുള്ളതല്ല, ദൈവത്തിന്റേതായിരിക്കേണ്ടതിന് ഞങ്ങൾക്ക് ഈ നിക്ഷേപം മൺപാത്രങ്ങളിലാണുള്ളത്.” (2 കൊരിന്ത്യർ 4:7) നിങ്ങൾ പരിശോധനാകരമായ ഒരു സാഹചര്യത്തെ നേരിടണമെങ്കിൽ സഹായത്തിനുവേണ്ടി യഹോവയിലേക്ക് ആത്മവിശ്വാസത്തോടെ നോക്കുക. സാധാരണയിൽ കവിഞ്ഞ ശക്തിയാൽ ബലിഷ്‌ഠമാക്കപ്പെട്ട് സഹിച്ചുനിൽക്കാൻ നിങ്ങൾക്കു സാധിക്കും.—ലൂക്കോസ് 11:13.