-
സഹിഷ്ണുതയ്ക്കു പ്രതിഫലം ലഭിക്കുന്നുരാജ്യ ശുശ്രൂഷ—2004 | ആഗസ്റ്റ്
-
-
സഹിഷ്ണുതയ്ക്കു പ്രതിഫലം ലഭിക്കുന്നു
1 “നിങ്ങൾ ക്ഷമകൊണ്ടു [അതായത്, സഹിഷ്ണുതയാൽ] നിങ്ങളുടെ പ്രാണനെ നേടും.” (ലൂക്കൊ. 21:19) ‘ലോകാവസാനം’ അഥവാ ഈ വ്യവസ്ഥിതിയുടെ സമാപനം സംബന്ധിച്ച യേശുവിന്റെ പ്രവചനത്തിന്റെ ഭാഗമാണ് ഈ വാക്കുകൾ. വിശ്വസ്തത മുറുകെ പിടിക്കവേ നാം പല പരിശോധനകൾ നേരിടേണ്ടിവരും എന്ന് അതു വ്യക്തമാക്കുന്നു. എന്നാൽ യഹോവയുടെ ശക്തിയാൽ നമുക്ക് എല്ലാവർക്കും ‘അവസാനത്തോളം സഹിച്ചു നിൽക്കാനും’ ‘രക്ഷിക്കപ്പെടാനും’ കഴിയും.—മത്താ. 24:3, 13; ഫിലി. 4:13.
2 പീഡനം, ആരോഗ്യ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, വൈകാരിക ക്ലേശം എന്നിവയെല്ലാം ഓരോ ദിവസത്തെയും ദുരിതപൂർണമാക്കിയേക്കാം. ഒപ്പം, യഹോവയോടുള്ള നമ്മുടെ നിർമലത തകർക്കാൻ സാത്താൻ അഹോരാത്രം ശ്രമിക്കുകയാണ് എന്നതും നാം മറന്നുകളയരുത്. ഓരോ ദിവസവും സ്വർഗീയ പിതാവിനോടുള്ള വിശ്വസ്തതയിൽ നാം നിലനിൽക്കുമ്പോൾ യഹോവയെ നിന്ദിക്കുന്നവനു മറുപടി കൊടുക്കുന്നതിൽ നാം നമ്മുടെ പങ്ക് നിർവഹിക്കുകയാണ്. പരിശോധനകൾ നേരിടുമ്പോൾ നാം പൊഴിക്കുന്ന “കണ്ണുനീർ” യഹോവ മറക്കുന്നില്ല എന്നത് എത്ര ആശ്വാസദായകമാണ്! ആ കണ്ണുനീർ അവനു വിലപ്പെട്ടതാണ്. നമ്മുടെ വിശ്വസ്തത അവന്റെ ഹൃദയത്തെ വളരെയധികം സന്തോഷിപ്പിക്കുന്നു.—സങ്കീ. 56:8; സദൃ. 27:11.
3 പരിശോധനകളാൽ ശുദ്ധീകരിക്കപ്പെടുന്നു: ദുർബലമായ വിശ്വാസമോ, അഹങ്കാരമോ അസഹിഷ്ണുതയോ പോലുള്ള വ്യക്തിത്വ വൈകല്യങ്ങളോ നമുക്ക് ഉണ്ടെങ്കിൽ അവ വെളിപ്പെടുത്താൻ കഷ്ടത പര്യാപ്തമാണ്. തിരുവെഴുത്തുവിരുദ്ധമായ മാർഗങ്ങളിലൂടെ പരിശോധനകളിൽനിന്ന് ഒഴിഞ്ഞുമാറാനോ അവ അവസാനിപ്പിക്കാനോ ശ്രമിക്കുന്നതിനു പകരം ദൈവവചനം ബുദ്ധിയുപദേശിക്കുന്നതുപോലെ, ‘സഹിഷ്ണുതയെ അതിന്റെ പ്രവൃത്തി തികയ്ക്കാൻ’ (NW) നാം അനുവദിക്കണം.’ എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പരിശോധനകൾ വിശ്വസ്തതയോടെ സഹിക്കുന്നത് “തികഞ്ഞവരും സമ്പൂർണ്ണരും” ആയിത്തീരാൻ നമ്മെ സഹായിക്കും. (യാക്കോ. 1:2-4) ന്യായയുക്തത, സമാനുഭാവം, കരുണ തുടങ്ങിയ അമൂല്യ ഗുണങ്ങൾ നട്ടുവളർത്താൻ സഹിഷ്ണുതയ്ക്കു നമ്മെ സഹായിക്കാൻ കഴിയും.—റോമ. 12:15.
4 പരിശോധിക്കപ്പെട്ട വിശ്വാസം: നാം പരിശോധനകൾ സഹിച്ചുനിൽക്കുമ്പോൾ നമ്മുടെ വിശ്വാസം പരിശോധിക്കപ്പെട്ട് മാറ്റുള്ളതെന്നു തെളിയുന്നു, അതാകട്ടെ ദൈവദൃഷ്ടിയിൽ അത്യന്തം മൂല്യമുള്ള ഒരു സംഗതിയാണ്. (1 പത്രൊ. 1:6, 7) അത്തരം വിശ്വാസം, ഭാവിയിൽ പരിശോധനകൾ ഉണ്ടാകുമ്പോൾ പിടിച്ചുനിൽക്കാൻ നമ്മെ സജ്ജരാക്കുന്നു. കൂടുതലായി, നമ്മുടെമേൽ ദൈവാംഗീകാരം ഉണ്ടെന്നു തിരിച്ചറിയാൻ നമുക്കു കഴിയുന്നു. അതു നമ്മുടെ പ്രത്യാശയെ ശക്തിപ്പെടുത്തുകയും അതിനെ കൂടുതൽ യഥാർഥമാക്കിത്തീർക്കുകയും ചെയ്യും.—റോമ. 5:3-5.
5 സഹിഷ്ണുതയ്ക്കുള്ള പരമമായ പ്രതിഫലം യാക്കോബ് 1:12-ൽ എടുത്തുപറഞ്ഞിരിക്കുന്നു: “പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.” അതുകൊണ്ട്, യഹോവ “തന്നെ സ്നേഹിക്കുന്നവർക്കു” സമൃദ്ധമായി പ്രതിഫലം കൊടുക്കുമെന്നുള്ള ഉത്തമ വിശ്വാസത്തോടെ, അവനോടുള്ള ഭക്തിയിൽ നമുക്ക് അചഞ്ചലരായി നിലകൊള്ളാം.
-
-
പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽരാജ്യ ശുശ്രൂഷ—2004 | ആഗസ്റ്റ്
-
-
പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
ഭാഗം 2: അധ്യയനം നടത്താൻ തയ്യാറാകൽ
1 ഫലപ്രദമായി ബൈബിളധ്യയനം നടത്തുക എന്നതിൽ വിഷയം ചർച്ച ചെയ്യുകയും പരാമർശിച്ചിരിക്കുന്ന വാക്യങ്ങൾ എടുത്തു നോക്കുകയും ചെയ്യുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. വിവരങ്ങൾ വിദ്യാർഥിയുടെ ഹൃദയത്തെ സ്പർശിക്കുംവിധം നാം അവതരിപ്പിക്കേണ്ടതുണ്ട്. ഇതിന് വിദ്യാർഥിയെ മനസ്സിൽ കണ്ടുകൊണ്ടുള്ള സമഗ്രമായ തയ്യാറാകൽ ആവശ്യമാണ്.—സദൃ. 15:28.
2 തയ്യാറാകാൻ കഴിയുന്ന വിധം: വിദ്യാർഥിയെ കുറിച്ചും അയാളുടെ ആവശ്യങ്ങളെ കുറിച്ചും യഹോവയോടു പ്രാർഥിച്ചുകൊണ്ടു തുടങ്ങുക. വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരുന്നതിനുള്ള സഹായത്തിനായി യഹോവയോടു യാചിക്കുക. (കൊലൊ. 1:9, 10) പ്രതിപാദ്യ വിഷയം വ്യക്തമായി മനസ്സിലാക്കാൻ പാഠത്തിന്റെ ശീർഷകം, ഉപശീർഷകങ്ങൾ, ചിത്രങ്ങൾ എന്നിവ കാണുക. എന്നിട്ട് സ്വയം ചോദിക്കുക: ‘ഈ പഠനഭാഗത്തിന്റെ സാരാംശം എന്താണ്?’ അധ്യയനം നിർവഹിക്കുമ്പോൾ മുഖ്യ ആശയങ്ങൾ വിശേഷവത്കരിക്കാൻ ഇതു നിങ്ങളെ സഹായിക്കും.
3 ഓരോ ഖണ്ഡികയും ശ്രദ്ധാപൂർവം അവലോകനം ചെയ്യുക. അച്ചടിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുക, മുഖ്യ ആശയങ്ങൾ ഉൾക്കൊള്ളുന്ന വാക്കുകളുടെയും വാചകങ്ങളുടെയും അടിയിൽ മാത്രം വരയ്ക്കുക. ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന വാക്യങ്ങൾ അതിലെ മുഖ്യ ആശയത്തോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നു വിശകലനം ചെയ്ത് അധ്യയന സമയത്തു വായിക്കേണ്ട വാക്യങ്ങൾ നിശ്ചയിക്കുക. പ്രസിദ്ധീകരണത്തിന്റെ മാർജിനിൽ വാക്യങ്ങളെ കുറിച്ചുള്ള കുറിപ്പുകൾ രേഖപ്പെടുത്തുന്നതു സഹായകമായിരുന്നേക്കാം. താൻ പഠിക്കുന്നതു ദൈവവചനത്തിൽനിന്നാണ് എന്നു വ്യക്തമായി കാണാൻ വിദ്യാർഥിക്കു കഴിയണം.—1 തെസ്സ. 2:13.
4 അധ്യയനഭാഗം വിദ്യാർഥിക്കു വ്യക്തിപരമായി ബാധകമാക്കുക: അടുത്തതായി, വിദ്യാർഥിയെ മനസ്സിൽ കണ്ടുകൊണ്ട് പാഠം പരിചിന്തിക്കുക. അയാൾ ഉന്നയിച്ചേക്കാവുന്ന ചോദ്യങ്ങൾ, അയാൾക്കു മനസ്സിലാക്കാനോ അംഗീകരിക്കാനോ ബുദ്ധിമുട്ടായേക്കാവുന്ന ആശയങ്ങൾ എന്നിവ മുൻകൂട്ടി കാണാൻ ശ്രമിക്കുക. സ്വയം ഇങ്ങനെ ചോദിക്കുക: ‘ആത്മീയമായി പുരോഗമിക്കുന്നതിന് അയാൾ എന്തൊക്കെ മനസ്സിലാക്കേണ്ടതുണ്ട്? ആത്മീയ പുരോഗതിക്ക് അയാൾ ഏതു കാര്യങ്ങളിലാണു മെച്ചപ്പെടേണ്ടത്? എനിക്ക് അയാളുടെ ഹൃദയത്തിൽ എത്തിച്ചേരാൻ എങ്ങനെ കഴിയും?’ തദനുസരണം നിങ്ങളുടെ പഠിപ്പിക്കൽ അനുരൂപപ്പെടുത്തുക. ചിലപ്പോഴൊക്കെ, ഒരു ആശയത്തിന്റെയോ ഒരു തിരുവെഴുത്തിന്റെയോ അർഥം മനസ്സിലാക്കുന്നതിന് ഒരു ദൃഷ്ടാന്തമോ വിശദീകരണമോ കുറെ ചോദ്യങ്ങൾതന്നെയോ ആവശ്യമായി വരും എന്നു നിങ്ങൾ കണ്ടെത്തിയേക്കാം. (നെഹെ. 8:8) എന്നാൽ വിഷയത്തോടു നേരിട്ടു ബന്ധമില്ലാത്ത വിവരങ്ങൾ തിരുകിക്കയറ്റുന്നത് ഒഴിവാക്കുക. അധ്യയനത്തിന്റെ ഒടുവിൽ, മുഖ്യ ആശയങ്ങൾ ഹ്രസ്വമായി പുനരവലോകനം നടത്തുന്നതു നല്ലതാണ്, ആശയങ്ങൾ ഓർത്തിരിക്കാൻ അതു വിദ്യാർഥിയെ സഹായിക്കും.
5 പുതിയവർ യഹോവയുടെ പുകഴ്ചയ്ക്കായി നീതിഫലം പുറപ്പെടുവിക്കുമ്പോൾ നാമെത്ര സന്തോഷിക്കുന്നു! (ഫിലി. 1:11) ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ അവരെ സഹായിക്കുന്നതിന്, ഓരോ തവണ ബൈബിളധ്യയനം നടത്തുന്നതിനു മുമ്പും നന്നായി തയ്യാറാകുക.
-