-
പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽരാജ്യ ശുശ്രൂഷ—2005 | മാർച്ച്
-
-
പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
ഭാഗം 7: അധ്യയനവേളയിൽ പ്രാർഥിക്കൽ
1 ബൈബിൾ വിദ്യാർഥികൾ ആത്മീയ പുരോഗതി വരുത്തുന്നതിന് യഹോവയുടെ അനുഗ്രഹം അനിവാര്യമാണ്. (1 കൊരി. 3:6) അതുകൊണ്ട് ഒരു അധ്യയനം പ്രാർഥനയോടെ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഉചിതമാണ്. മതപരമായ ചായ്‌വുള്ള ആളുകളുമൊത്തു പഠിക്കുമ്പോൾ ആദ്യ അധ്യയനംമുതൽത്തന്നെ ഇതു ചെയ്യാവുന്നതാണ്. മറ്റുള്ളവരുടെ കാര്യത്തിൽ പ്രാർഥനയുടെ കാര്യം ഉചിതമായി എപ്പോൾ അവതരിപ്പിക്കണമെന്നു നാം വിവേചിച്ചറിയേണ്ടതുണ്ടായിരിക്കാം. പ്രാർഥനയുടെ ആവശ്യം മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുന്നതിന് സങ്കീർത്തനം 25:4, 5-ഉം 1 യോഹന്നാൻ 5:14-ഉം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. കൂടാതെ യേശുവിന്റെ നാമത്തിൽ യഹോവയോടു പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കാൻ യോഹന്നാൻ 15:16-ഉം ഉപയോഗിക്കുക.
2 ബൈബിളധ്യയന വേളയിൽ ആരാണു പ്രാർഥിക്കേണ്ടത്? അധ്യയനത്തിന് ഒരു സഹോദരിയോടൊപ്പം സ്‌നാപനമേറ്റ സഹോദരൻ പോകുന്നെങ്കിൽ ശിരോവസ്‌ത്രം ധരിച്ചുകൊണ്ട് സഹോദരി അധ്യയനം നടത്തിയേക്കാമെങ്കിലും സഹോദരൻ പ്രാർഥിക്കണം. (1 കൊരി. 11:5, 10) അതേസമയം സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു രാജ്യപ്രസാധകനാണ് സഹോദരിയോടൊപ്പം പോകുന്നതെങ്കിൽ സഹോദരി വേണം പ്രാർഥിക്കാൻ. അങ്ങനെയൊരു സാഹചര്യത്തിൽ പ്രാർഥിക്കുമ്പോഴും അധ്യയനം നടത്തുമ്പോഴും സഹോദരി ശിരോവസ്‌ത്രം ധരിക്കണം.
3 പ്രാർഥനയിൽ എന്ത് ഉൾപ്പെടുത്താവുന്നതാണ്: ബൈബിളധ്യയന വേളകളിൽ ദീർഘമായി പ്രാർഥിക്കേണ്ടതില്ല, എന്നാൽ അത് കാര്യങ്ങൾ കൃത്യമായി എടുത്തുപറഞ്ഞുകൊണ്ടുള്ള പ്രാർഥനയായിരിക്കണം. അധ്യയനത്തിന്മേൽ യഹോവയുടെ അനുഗ്രഹത്തിനായി യാചിക്കുകയും പഠിച്ച സത്യങ്ങൾക്കുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നതിനു പുറമേ പ്രബോധനങ്ങളുടെ ഉറവെന്ന നിലയിൽ യഹോവയെ സ്‌തുതിക്കുന്നതും ഉചിതമാണ്. (യെശ. 54:13) കൂടാതെ വിദ്യാർഥിയിലുള്ള നമ്മുടെ ആത്മാർഥമായ താത്‌പര്യവും യഹോവ ഉപയോഗിക്കുന്ന സംഘടനയോടുള്ള നമ്മുടെ വിലമതിപ്പും പ്രതിഫലിപ്പിക്കുന്ന വാക്കുകളും ഉൾപ്പെടുത്താവുന്നതാണ്. (1 തെസ്സ. 1:2, 3; 2:7, 8) പഠിക്കുന്ന കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിനുള്ള വിദ്യാർഥിയുടെ ശ്രമത്തിന്മേൽ യഹോവയുടെ അനുഗ്രഹത്തിനായി യാചിക്കുന്നത്, ‘വചനം ചെയ്യുന്നവരായിരിക്കേണ്ടതിന്റെ’ പ്രാധാന്യം തിരിച്ചറിയുന്നതിന് അദ്ദേഹത്തെ സഹായിക്കും.—യാക്കോ. 1:22.
4 അത്തരം പ്രാർഥനയുടെ പ്രയോജനങ്ങൾ അനവധിയാണ്. അത് യഹോവയുടെ അനുഗ്രഹം കൈവരുത്തുന്നു. (ലൂക്കൊ. 11:13) ദൈവവചനം പഠിക്കേണ്ടതിന്റെ പ്രാധാന്യത്തിന് അത് ഊന്നൽ നൽകുന്നു. വിദ്യാർഥി നമ്മുടെ പ്രാർഥന ശ്രദ്ധിക്കുമ്പോൾ പ്രാർഥിക്കേണ്ട വിധം അദ്ദേഹം പഠിക്കുകയാണ്. (ലൂക്കൊ. 6:40) കൂടാതെ യഹോവയോടുള്ള സ്‌നേഹവും അവന്റെ അതിശ്രേഷ്‌ഠ ഗുണങ്ങളോടുള്ള വിലമതിപ്പും നിറഞ്ഞ, ഹൃദയത്തിൽനിന്നു വരുന്ന പ്രാർഥനകൾക്ക്, യഹോവയുമായി വ്യക്തിഗത ബന്ധം വളർത്തിയെടുക്കാൻ വിദ്യാർഥിയെ സഹായിക്കാനാകും.
[അധ്യയന ചോദ്യങ്ങൾ]
-
-
മാസികകൾ വിശേഷവത്‌കരിക്കാൻ പറയാവുന്നത്രാജ്യ ശുശ്രൂഷ—2005 | മാർച്ച്
-
-
മാസികകൾ വിശേഷവത്‌കരിക്കാൻ പറയാവുന്നത്
ഉണരുക! മാർച്ച് 8
“നാമെല്ലാം ചിലപ്പോഴൊക്കെ വികാരത്തിന് അടിമപ്പെടുന്നവരാണ്. യുവജനങ്ങളുടെ കാര്യത്തിൽ ഇത് ഏറെ ശരിയാണ്. തങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാൻ അവരെ എന്തു സഹായിക്കും? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് ഫിലിപ്പിയർ 4:8 വായിക്കുക. 18-ാം പേജിലെ ലേഖനത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുക.] യുവജനങ്ങൾക്ക് എങ്ങനെ തങ്ങളുടെ വികാരങ്ങൾക്കു കടിഞ്ഞാണിടാം എന്നാണ് ഈ ലേഖനം ചർച്ചചെയ്യുന്നത്.”
വീക്ഷാഗോപുരം മാർച്ച് 15
“ലോകമെമ്പാടുമുള്ള ആളുകൾ യേശുവിന്റെ പഠിപ്പിക്കലുകളെ പുകഴ്‌ത്താറുണ്ട്. [3-ാം പേജിലെ 1-ാം ഖണ്ഡികയിൽനിന്നുള്ള ഉദ്ധരണി വായിക്കുക.] ഈ തിരുവെഴുത്തിലെ ഉദാഹരണത്തിൽ കണ്ടതുപോലുള്ള അവന്റെ പഠിപ്പിക്കലുകൾ ഇക്കാലത്ത് പ്രായോഗികമാണെന്ന് താങ്കൾക്കു തോന്നുന്നുണ്ടോ? [മത്തായി 5:21, 22എ വായിക്കുക. പ്രതികരിക്കാൻ അനുവദിക്കുക.] യേശുവിന്റെ പഠിപ്പിക്കലുകളും അതിൽനിന്ന് നമുക്കു പ്രയോജനം അനുഭവിക്കാവുന്ന വിധവുമാണ് ഈ മാസിക വിവരിക്കുന്നത്.”
വീക്ഷാഗോപുരം ഏപ്രി. 1
“ശാസ്‌ത്രവും ബൈബിളും പരസ്‌പര വിരുദ്ധമാണ് എന്ന പ്രസ്‌താവന താങ്കൾ കേട്ടിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ശാസ്‌ത്രവും മതവും തമ്മിലുള്ള വിയോജിപ്പിന്റെ ചരിത്രം ഈ മാസിക അവലോകനം ചെയ്യുന്നു. അതേസമയം യഥാർഥ ശാസ്‌ത്രവും ബൈബിളും പരസ്‌പര യോജിപ്പിലാണ് എന്നതിന്റെ തെളിവുകളും ഇത് നിരത്തുന്നു.” 6-7 പേജുകൾ കാണിക്കുക. എന്നിട്ട് സഭാപ്രസംഗി 1:7 വായിക്കുക.
ഉണരുക! ഏപ്രി. 8
“അനേകരും പർവതങ്ങളുടെ മനോഹാരിത ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ അവ ഭൂമിയിലെ ജീവനു മർമപ്രധാനമാണെന്ന് താങ്കൾക്ക് അറിയാമായിരുന്നോ? [പ്രതികരിക്കാൻ അനുവദിക്കുക.] നമുക്ക് പർവതങ്ങൾ എന്തുകൊണ്ടാണ് ആവശ്യമായിരിക്കുന്നതെന്നും അവയ്‌ക്ക് എന്തു സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ മാസിക ചർച്ചചെയ്യുന്നു. ഈ സുപ്രധാന പ്രകൃതിവിഭവത്തെ സ്രഷ്ടാവ് എങ്ങനെ സംരക്ഷിക്കുമെന്നും ഇത് പറയുന്നു.” സങ്കീർത്തനം 95:4 വായിക്കുക.
-