വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lv അധ്യാ. 3 പേ. 28-40
  • ദൈവം സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവം സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുക
  • “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവം സ്‌നേഹിക്കുന്നവർ
  • ബൈബിളിലെ ഒരു മാതൃക
  • അടുത്ത സുഹൃത്തുക്കളെ എങ്ങനെ തിരഞ്ഞെടുക്കാം?
  • പ്രശ്‌നങ്ങൾ തലപൊക്കുമ്പോൾ
  • സഹവാസം നിറുത്തേണ്ടത്‌ എപ്പോൾ?
  • ദൈവത്തെ സ്‌നേഹിക്കുന്നവരെ കൂട്ടുകാരാക്കുക
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • “ഉറ്റ സുഹൃത്തുക്കളായി”
    അവരുടെ വിശ്വാസം അനുകരിക്കുക
  • നല്ല സുഹൃത്തുക്കളെ നമുക്ക്‌ എങ്ങനെ തിരഞ്ഞെടുക്കാം?
    2012 വീക്ഷാഗോപുരം
  • ഏതുതരം സുഹൃത്തുക്കളെയാണ്‌ നിങ്ങൾക്കു വേണ്ടത്‌?
    നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക
കൂടുതൽ കാണുക
“എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
lv അധ്യാ. 3 പേ. 28-40
ആത്മീയമനസ്‌കരായ ഒരു കൂട്ടം സുഹൃത്തുക്കൾ ഒരു ഉല്ലാസയാത്ര ആസ്വദിക്കുന്നു

അധ്യായം 3

ദൈവം സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുക

“ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും.”—സുഭാഷിതങ്ങൾ 13:20.

1-3. (എ) അനിഷേധ്യമായ ഏതു സത്യത്തിലേക്കു ബൈബിൾ വിരൽ ചൂണ്ടുന്നു? (ബി) നമ്മളെ നല്ല രീതിയിൽ സ്വാധീനിക്കുന്ന കൂട്ടുകാരെ എങ്ങനെ തിരഞ്ഞെടുക്കാം?

ഒരർഥത്തിൽ പറഞ്ഞാൽ, മനുഷ്യർ സ്‌പോഞ്ചുപോലെയാണ്‌; ചുറ്റുമുള്ളത്‌ എന്തും അവർ ഒപ്പിയെടുക്കും. നമ്മൾ അടുത്ത്‌ ഇടപഴകുന്നവരുടെ മനോഭാവങ്ങളും രീതികളും വ്യക്തിത്വസവിശേഷതകളും നമ്മൾ ഒപ്പിയെടുക്കാൻ വളരെ സാധ്യതയുണ്ട്‌, ചിലപ്പോൾ അറിയാതെപോലും.

2 അനിഷേധ്യമായ ഒരു സത്യത്തിലേക്കു വിരൽ ചൂണ്ടിക്കൊണ്ട്‌ ബൈബിൾ പറയുന്നു: “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും; എന്നാൽ വിഡ്‌ഢികളോടു കൂട്ടുകൂടുന്നവൻ ദുഃഖിക്കേണ്ടിവരും.” (സുഭാഷിതങ്ങൾ 13:20) രണ്ടു പേർ വല്ലപ്പോഴുമൊക്കെ കണ്ടുമുട്ടുന്നതിനെക്കുറിച്ചല്ല ഈ വാക്യം പറയുന്നത്‌. ‘നടക്കുക’ എന്ന പ്രയോഗം തുടർച്ചയായി ഒരാളുമായി ഇടപഴകുന്നതിനെയാണു സൂചിപ്പിക്കുന്നത്‌. ഈ വാക്യത്തെക്കുറിച്ച്‌ ഒരു ബൈബിൾകൃതി പറയുന്നു: “ഒരാളുടെകൂടെ നടക്കുകയെന്ന പ്രയോഗം അവർക്കിടയിലുള്ള സ്‌നേഹത്തെയും അടുപ്പത്തെയും ആണ്‌ കുറിക്കുന്നത്‌.” സ്‌നേഹിക്കുന്നവരെ അനുകരിക്കാൻ ചായ്‌വുള്ളവരല്ലേ നമ്മൾ? അങ്ങനെയുള്ളവരുമായി നമുക്കു വൈകാരികമായ ഒരു അടുപ്പമുള്ളതുകൊണ്ട്‌ അവർക്കു നമ്മളെ ശക്തമായി സ്വാധീനിക്കാനാകും—ഒന്നുകിൽ നല്ലതിന്‌, അല്ലെങ്കിൽ ദോഷത്തിന്‌.

3 നമ്മളെ നല്ല രീതിയിൽ സ്വാധീനിക്കുന്നവരെ കണ്ടെത്തി മിത്രങ്ങളാക്കിയാൽ മാത്രമേ നമുക്കു ദൈവസ്‌നേഹത്തിൽ നിലനിൽക്കാനാകൂ. അത്‌ എങ്ങനെ ചെയ്യാം? ചുരുക്കിപ്പറഞ്ഞാൽ, ദൈവം സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുക, ദൈവത്തിന്റെ സ്‌നേഹിതരെ നമ്മുടെ സ്‌നേഹിതരാക്കുക. ഒന്ന്‌ ഓർത്തുനോക്കൂ: താൻ പ്രതീക്ഷിക്കുന്ന ചില ഗുണങ്ങളുള്ളവരെയായിരിക്കുമല്ലോ യഹോവ സ്‌നേഹിതരായി തിരഞ്ഞെടുക്കുന്നത്‌. ആ സ്ഥിതിക്ക്‌, യഹോവയുടെ സ്‌നേഹിതരെക്കാൾ മെച്ചപ്പെട്ട ആരെയാണു നമുക്കു സ്‌നേഹിതരാക്കാനാകുക? എങ്ങനെയുള്ളവരെയാണു ദൈവം സ്‌നേഹിക്കുന്നതെന്നു നമുക്കു നോക്കാം. യഹോവയുടെ വീക്ഷണം വ്യക്തമായി മനസ്സിലാക്കുമ്പോൾ നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കാൻ നമുക്കു കൂടുതൽ എളുപ്പമായിരിക്കും.

ദൈവം സ്‌നേഹിക്കുന്നവർ

4. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നിബന്ധനകൾ വെക്കാൻ യഹോവയ്‌ക്ക്‌ അധികാരമുള്ളത്‌ എന്തുകൊണ്ട്‌, യഹോവ അബ്രാഹാമിനെ ‘എന്റെ സ്‌നേഹിതൻ’ എന്നു വിളിച്ചത്‌ എന്തുകൊണ്ട്‌?

4 സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ യഹോവയ്‌ക്കു ചില നിബന്ധനകളുണ്ട്‌. തീർച്ചയായും യഹോവയ്‌ക്ക്‌ അതിനുള്ള അവകാശവുമുണ്ട്‌. യഹോവ അഖിലാണ്ഡപരമാധികാരിയാണ്‌. അതു മാത്രമല്ല, ദെവവുമായുള്ള സൗഹൃദത്തോടു കിടപിടിക്കുന്ന മറ്റൊരു ബഹുമതിയുമില്ല. അങ്ങനെയെങ്കിൽ ആരെയാണു ദൈവം തന്റെ സ്‌നേഹിതരായി തിരഞ്ഞെടുക്കുന്നത്‌? തന്നിൽ ആശ്രയിക്കുകയും തന്നെ പൂർണമായി വിശ്വസിക്കുകയും ചെയ്യുന്നവരോട്‌ യഹോവ അടുത്ത്‌ ചെല്ലുന്നു. ശ്രദ്ധേയമായ വിശ്വാസമുണ്ടായിരുന്ന ഗോത്രപിതാവായ അബ്രാഹാമിന്റെ കാര്യമെടുക്കുക. സ്വന്തം മകനെ ബലി അർപ്പിക്കേണ്ടിവരുന്നതിനെക്കാൾ വലിയ എന്തു പരിശോധനയാണ്‌ ഒരു പിതാവിനു നേരിടേണ്ടിവരുക?a എന്നിട്ടും, “മകനെ മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കാൻ ദൈവത്തിനു കഴിയുമെന്ന്‌” ഉറച്ചുവിശ്വസിച്ചുകൊണ്ട്‌ യിസ്‌ഹാക്കിനെ “യാഗം അർപ്പിക്കാൻ (അബ്രാഹാം) തയ്യാറായി.” (എബ്രായർ 11:17-19) അത്രയും വിശ്വാസവും അനുസരണവും കാണിച്ചതുകൊണ്ട്‌ യഹോവ അബ്രഹാമിനെ ‘എന്റെ സ്‌നേഹിതൻ’ എന്നു വാത്സല്യപൂർവം വിളിച്ചതായി ബൈബിൾ പറയുന്നു.—യശയ്യ 41:8; യാക്കോബ്‌ 2:21-23.

5. തന്നെ വിശ്വസ്‌തതയോടെ അനുസരിക്കുന്നവരെ യഹോവ എങ്ങനെ കാണുന്നു?

5 വിശ്വസ്‌തതയോടെ അനുസരിക്കുന്നതിനെ യഹോവ അമൂല്യമായി കാണുന്നു. തന്നോടുള്ള വിശ്വസ്‌തതയ്‌ക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നവരെ യഹോവ സ്‌നേഹിക്കുന്നു. (2 ശമുവേൽ 22:26 വായിക്കുക.) ഈ പുസ്‌തകത്തിന്റെ ഒന്നാം അധ്യായത്തിൽ കണ്ടതുപോലെ, തന്നോടു സ്‌നേഹമുള്ളതുകൊണ്ട്‌ തന്നെ അനുസരിക്കുന്നവരെ യഹോവയ്‌ക്കു വലിയ ഇഷ്ടമാണ്‌. “നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്‌” എന്നു സുഭാഷിതങ്ങൾ 3:32 പറയുന്നു. വിശ്വസ്‌തമായി ദൈവത്തിന്റെ നിബന്ധനകളനുസരിച്ച്‌ ജീവിക്കുന്നവർക്കു തന്റെ “കൂടാരത്തിൽ” അതിഥികളായിരിക്കാനുള്ള മഹത്തായ ക്ഷണം യഹോവ വെച്ചുനീട്ടുന്നു. അവർക്കു ദൈവത്തെ ആരാധിക്കാനും ഏതു സമയത്തും തടസ്സം കൂടാതെ ദൈവത്തോടു പ്രാർഥിക്കാനും ഉള്ള അവസരമുണ്ട്‌.—സങ്കീർത്തനം 15:1-5.

6. യേശുവിനോടു സ്‌നേഹമുണ്ടെന്നു നമുക്ക്‌ എങ്ങനെ തെളിയിക്കാം, തന്റെ മകനെ സ്‌നേഹിക്കുന്നവരെ യഹോവ എങ്ങനെ കാണുന്നു?

6 തന്റെ ഏകജാതപുത്രനായ യേശുവിനെ സ്‌നേഹിക്കുന്നവരെ യഹോവ സ്‌നേഹിക്കുന്നു. യേശു ഇങ്ങനെ പറഞ്ഞു: “എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനം അനുസരിക്കും. എന്റെ പിതാവ്‌ അവനെ സ്‌നേഹിക്കും. ഞങ്ങൾ അവന്റെ അടുത്ത്‌ വന്ന്‌ അവന്റെകൂടെ താമസമാക്കും.” (യോഹന്നാൻ 14:23) യേശുവിനോടു സ്‌നേഹമുണ്ടെന്നു നമുക്ക്‌ എങ്ങനെ തെളിയിക്കാം? സന്തോഷവാർത്ത അറിയിക്കാനും ആളുകളെ ശിഷ്യരാക്കാനും ഉള്ള നിയോഗം ഉൾപ്പെടെ യേശുവിന്റെ എല്ലാ കല്‌പനകളും അനുസരിച്ചുകൊണ്ട്‌. (മത്തായി 28:19, 20; യോഹന്നാൻ 14:15, 21) അപൂർണരാണെങ്കിലും, വാക്കിലും പ്രവൃത്തിയിലും കഴിവിന്റെ പരമാവധി യേശുവിനെ അനുകരിച്ചുകൊണ്ട്‌ ആ ‘കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലുമ്പോഴും’ നമ്മൾ യേശുവിനോടു സ്‌നേഹം കാണിക്കുകയാണ്‌. (1 പത്രോസ്‌ 2:21) യേശുവിനോടുള്ള സ്‌നേഹം കാരണം യേശുവിന്റെ ജീവിതമാതൃക അനുകരിക്കാൻ നമ്മൾ ആത്മാർഥമായി ശ്രമിക്കുമ്പോൾ യഹോവയുടെ ഹൃദയം സന്തോഷിക്കും.

7. യഹോവയുടെ സ്‌നേഹിതരെ നമ്മുടെ സ്‌നേഹിതരാക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്‌?

7 വിശ്വാസം, വിശ്വസ്‌തത, അനുസരണം, യേശുവിനോടും യേശുവിന്റെ വഴികളോടും ഉള്ള സ്‌നേഹം—തന്റെ സ്‌നേഹിതർക്ക്‌ ഉണ്ടായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്ന ചില ഗുണങ്ങളാണ്‌ അവ. അതുകൊണ്ട്‌, ‘അത്തരം ഗുണങ്ങളും പെരുമാറ്റരീതികളും ഉള്ളവരാണോ എന്റെ സുഹൃത്തുക്കൾ? യഹോവയുടെ സ്‌നേഹിതരാണോ എന്റെ സ്‌നേഹിതർ?’ എന്നു നമ്മൾ ഓരോരുത്തരും നമ്മളോടുതന്നെ ചോദിക്കണം. അങ്ങനെയുള്ളവരെ സുഹൃത്തുക്കളാക്കുന്നതാണു ബുദ്ധി. കാരണം, ദൈവികഗുണങ്ങൾ നട്ടുവളർത്തുകയും തീക്ഷ്‌ണതയോടെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ഘോഷിക്കുകയും ചെയ്യുന്നവർ നമ്മളെ നല്ല രീതിയിൽ സ്വാധീനിക്കും. ദൈവത്തെ സന്തോഷിപ്പിക്കാനുള്ള ദൃഢനിശ്ചയത്തോടെ തുടർന്നും ജീവിക്കാൻ അവർ നമ്മളെ പ്രേരിപ്പിക്കും.—“ആരാണ്‌ ഒരു നല്ല സുഹൃത്ത്‌?” എന്ന ചതുരം കാണുക.

ആരാണ്‌ ഒരു നല്ല സുഹൃത്ത്‌?

രണ്ടു സുഹൃത്തുക്കൾ പരസ്‌പരം സംസാരിക്കുന്നു

തത്ത്വം: “യഥാർഥസ്‌നേഹിതൻ എല്ലാ കാലത്തും സ്‌നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത്‌ അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാഷിതങ്ങൾ 17:17.

നിങ്ങളോടുതന്നെ ചോദിക്കുക:

  • എന്റെ സുഹൃത്തുക്കൾ യഹോവയുടെയും യേശുവിന്റെയും സുഹൃത്തുക്കളാണോ?—യോഹന്നാൻ 15:14, 16; യാക്കോബ്‌ 2:23.

  • സദ്‌ശീലങ്ങൾ വളർത്തിയെടുക്കാൻ എന്നെ സഹായിക്കുന്നവരാണോ എന്റെ കൂട്ടുകാർ?—1 കൊരിന്ത്യർ 15:33.

  • ആവശ്യമായിവരുമ്പോൾ എന്നെ തിരുത്താൻപോന്നത്ര സ്‌നേഹം എന്റെ കൂട്ടുകാർക്ക്‌ എന്നോടുണ്ടോ?—സങ്കീർത്തനം 141:5; സുഭാഷിതങ്ങൾ 27:6.

  • എന്റെ സംസാരവും പെരുമാറ്റവും ഞാൻ എങ്ങനെയുള്ള ഒരു സുഹൃത്താണെന്നാണു വെളിപ്പെടുത്തുന്നത്‌?—സുഭാഷിതങ്ങൾ 12:18; 18:24; 1 യോഹന്നാൻ 3:16-18.

ബൈബിളിലെ ഒരു മാതൃക

8. പിൻവരുന്ന സുഹൃദ്‌ബന്ധങ്ങളിൽ ഓരോന്നിലും നിങ്ങൾക്ക്‌ ആകർഷകമായി തോന്നുന്നത്‌ എന്താണ്‌: (എ) നൊവൊമിയും രൂത്തും (ബി) മൂന്ന്‌ എബ്രായയുവാക്കൾ (സി) പൗലോസും തിമൊഥെയൊസും.

8 നല്ല മിത്രങ്ങളെ തിരഞ്ഞെടുത്തതിന്റെ പ്രയോജനം അനുഭവിച്ച അനേകരെക്കുറിച്ച്‌ തിരുവെഴുത്തുകൾ പറയുന്നുണ്ട്‌. നൊവൊമിയും മരുമകളായ രൂത്തും, ബാബിലോണിലായിരിക്കെ ഒറ്റക്കെട്ടായി നിലകൊണ്ട മൂന്ന്‌ എബ്രായയുവാക്കൾ, പൗലോസും തിമൊഥെയൊസും—ഇവരെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. (രൂത്ത്‌ 1:16; ദാനിയേൽ 3:17, 18; 1 കൊരിന്ത്യർ 4:17; ഫിലിപ്പിയർ 2:20-22) എങ്കിലും, ശ്രദ്ധേയമായ മറ്റൊരു മാതൃക നമുക്ക്‌ ഇപ്പോൾ നോക്കാം: ദാവീദും യോനാഥാനും തമ്മിലുള്ള സൗഹൃദം.

9, 10. ദാവീദും യോനാഥാനും തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനം എന്തായിരുന്നു?

9 ദാവീദ്‌ ഗൊല്യാത്തിനെ വധിച്ച സംഭവത്തിനു ശേഷം, “യോനാഥാനും ദാവീദും ഉറ്റ സുഹൃത്തുക്കളായി. യോനാഥാൻ ദാവീദിനെ ജീവനു തുല്യം സ്‌നേഹിച്ചുതുടങ്ങി” എന്നു ബൈബിൾ പറയുന്നു. (1 ശമുവേൽ 18:1) തകർക്കാനാകാത്ത ഒരു സുഹൃദ്‌ബന്ധത്തിന്റെ തുടക്കമായിരുന്നു അത്‌. തമ്മിൽ വലിയ പ്രായവ്യത്യാസമുണ്ടായിരുന്നിട്ടും, യോനാഥാൻ യുദ്ധക്കളത്തിൽ മരിച്ചുവീഴുന്നതുവരെ ആ സ്‌നേഹബന്ധം നിലനിന്നു.b (2 ശമുവേൽ 1:26) അവർക്കിടയിലെ ആത്മബന്ധത്തിന്റെ അടിസ്ഥാനം എന്തായിരുന്നു?

10 ദൈവത്തോടുള്ള സ്‌നേഹവും ദൈവത്തോടു വിശ്വസ്‌തരായിരിക്കാനുള്ള ശക്തമായ ആഗ്രഹവും ആയിരുന്നു ദാവീദിന്റെയും യോനാഥാന്റെയും ഉറ്റസൗഹൃദത്തിനു കാരണം. അവർക്കിടയിലുണ്ടായിരുന്നത്‌ ഒരു ആത്മീയബന്ധമായിരുന്നു. ഇരുവരുടെയും ഗുണങ്ങൾ അവരെ അന്യോന്യം പ്രിയങ്കരരാക്കി. യഹോവയുടെ നാമത്തിനായി നിർഭയം നിലകൊണ്ട ദാവീദിന്റെ ധൈര്യവും തീക്ഷ്‌ണതയും യോനാഥാനിൽ മതിപ്പുളവാക്കി. അതേ സമയം, യഹോവയുടെ ക്രമീകരണങ്ങളെ വിശ്വസ്‌തതയോടെ പിന്താങ്ങുകയും സ്വന്തം താത്‌പര്യങ്ങളെക്കാൾ കൂട്ടുകാരന്റെ ക്ഷേമത്തിനു പ്രാധാന്യം കൊടുക്കുകയും ചെയ്‌ത യോനാഥാനോടു ദാവീദിനും വലിയ ആദരവായിരുന്നു. ഉദാഹരണത്തിന്‌, യോനാഥാന്റെ അപ്പനായ ശൗൽ എന്ന ദുഷ്ടരാജാവിന്റെ ക്രോധം ഭയന്ന്‌ ദാവീദ്‌ ഒരു അഭയാർഥിയെപ്പോലെ നിരാശനായി കഴിഞ്ഞുകൂടിയ കാലത്ത്‌ എന്താണ്‌ ഉണ്ടായതെന്നു നോക്കുക. അസാധാരണമായ വിശ്വസ്‌തത കാണിച്ചുകൊണ്ട്‌ യോനാഥാൻ മുൻകൈയെടുത്ത്‌ “ദാവീദിന്റെ അടുത്ത്‌ ചെന്ന്‌, യഹോവയിൽ ശക്തിയാർജിക്കാൻ ദാവീദിനെ സഹായിച്ചു.” (1 ശമുവേൽ 23:16) പ്രിയസുഹൃത്തിൽനിന്ന്‌ ആശ്വാസവും പ്രോത്സാഹനവും കിട്ടിയപ്പോൾ ദാവീദിന്‌ എന്തു തോന്നിക്കാണും എന്നു ചിന്തിക്കുക!c

11. യോനാഥാന്റെയും ദാവീദിന്റെയും മാതൃകയിൽനിന്ന്‌ സൗഹൃദത്തെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാം?

11 യോനാഥാന്റെയും ദാവീദിന്റെയും ദൃഷ്ടാന്തം നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌? ഒന്നാമതായി, സുഹൃത്തുക്കൾക്കിടയിൽ പൊതുവായി ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സംഗതി ആത്മീയമൂല്യങ്ങളാണെന്ന്‌ അതു നമുക്കു കാണിച്ചുതരുന്നു. നമ്മളെപ്പോലെ ദൈവത്തോടു വിശ്വസ്‌തരായിരിക്കാൻ ആഗ്രഹിക്കുന്ന, നമ്മുടെ അതേ വിശ്വാസങ്ങളും സദാചാരമൂല്യങ്ങളും ഉള്ള വ്യക്തികളെയായിരിക്കണം നമ്മൾ സുഹൃത്തുക്കളാക്കേണ്ടത്‌. അങ്ങനെയാകുമ്പോൾ, വികാരവിചാരങ്ങളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട്‌ പരസ്‌പരം പ്രോത്സാഹനവും കരുത്തും പകരാനാകും. (റോമർ 1:11, 12 വായിക്കുക.) ആത്മീയമനസ്‌കരായ അത്തരം സ്‌നേഹിതരെ നമ്മളുടെ സഹാരാധകർക്കിടയിൽ കണ്ടെത്താനാകും. എന്നാൽ രാജ്യഹാളിൽ യോഗങ്ങൾക്കു വരുന്ന എല്ലാവരെയും സുഹൃത്തുക്കളാക്കാം എന്നാണോ അതിന്റെ അർഥം? അല്ല.

അടുത്ത സുഹൃത്തുക്കളെ എങ്ങനെ തിരഞ്ഞെടുക്കാം?

12, 13. (എ) സഹവിശ്വാസികളുടെ ഇടയിൽനിന്നാണെങ്കിലും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) ഒന്നാം നൂറ്റാണ്ടിലെ സഭകൾക്ക്‌ എന്തു വെല്ലുവിളി ഉണ്ടായി, പൗലോസ്‌ ശക്തമായ എന്തു മുന്നറിയിപ്പു കൊടുത്തു?

12 സഭയ്‌ക്കുള്ളിൽപ്പോലും, സുഹൃത്തുക്കൾ ആത്മീയമായി ബലപ്പെടുത്തുന്നവരായിരിക്കണമെങ്കിൽ നമ്മൾ അവരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതുണ്ട്‌. അതിൽ ആശ്ചര്യപ്പെടാനില്ല. ഉദാഹരണത്തിന്‌, ഒരു വൃക്ഷത്തിന്റെ കാര്യമെടുക്കുക. അതിലെ ചില കായ്‌കൾ പഴുത്തുപാകമാകാൻ കൂടുതൽ സമയമെടുക്കാറുണ്ടല്ലോ. അതുപോലെ, സഭയിലുള്ള ചില ക്രിസ്‌ത്യാനികൾ ആത്മീയപക്വതയിലെത്താൻ കൂടുതൽ സമയമെടുത്തേക്കാം. അതുകൊണ്ട്‌, ആത്മീയവളർച്ചയുടെ വിവിധ ഘട്ടങ്ങളിലായിരിക്കുന്ന ക്രിസ്‌ത്യാനികൾ എല്ലാ സഭയിലും കാണും. (എബ്രായർ 5:12–6:3) എന്നാൽ, പുതിയവരോടോ വിശ്വാസത്തിൽ ബലഹീനരായവരോടോ നമ്മൾ ക്ഷമയും സ്‌നേഹവും കാണിക്കണമെന്നതിനു സംശയമില്ല. കാരണം, ആത്മീയമായി വളരുന്നതിന്‌ അവരെ സഹായിക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്‌.—റോമർ 14:1; 15:1.

13 സഹവാസം സംബന്ധിച്ച്‌ ജാഗ്രത പാലിക്കേണ്ട ചില സാഹചര്യങ്ങൾ ക്രിസ്‌തീയസഭയിൽ ഉയർന്നുവന്നേക്കാം. ക്രിസ്‌ത്യാനികൾക്കു ചേരാത്ത കാര്യങ്ങൾ ചിലർ ചെയ്‌തെന്നുവരാം, മറ്റു ചിലർ മനസ്സിൽ നീരസം കൊണ്ടുനടക്കുന്നവരോ പരാതി പറയുന്നവരോ ആയിത്തീർന്നേക്കാം. ഒന്നാം നൂറ്റാണ്ടിലെ സഭകളും സമാനമായ ഒരു വെല്ലുവിളി നേരിടുകയുണ്ടായി. മിക്കവരും വിശ്വസ്‌തരായിരുന്നെങ്കിലും ചിലരുടെ പെരുമാറ്റം അനുചിതമായിരുന്നു. ക്രിസ്‌തീയോപദേശങ്ങൾ ആദരിക്കാത്ത ചിലർ സഭയിലുണ്ടായിരുന്നതുകൊണ്ട്‌ പൗലോസ്‌ അപ്പോസ്‌തലൻ കൊരിന്തിലെ സഭയ്‌ക്ക്‌ ഈ മുന്നറിയിപ്പു കൊടുത്തു: “വഴിതെറ്റിക്കപ്പെടരുത്‌. ചീത്ത കൂട്ടുകെട്ടു നല്ല ശീലങ്ങളെ നശിപ്പിക്കുന്നു.” (1 കൊരിന്ത്യർ 15:12, 33) അനുചിതമായി പ്രവർത്തിക്കുന്ന ചിലർ സഹക്രിസ്‌ത്യാനികൾക്കിടയിൽപ്പോലും ഉണ്ടായിരുന്നേക്കാമെന്നു പൗലോസ്‌ തിമൊഥെയൊസിനെ ഓർമിപ്പിച്ചു. അങ്ങനെയുള്ളവരെ അടുത്ത സുഹൃത്തുക്കളാക്കാതെ അവരോട്‌ അകലം പാലിക്കാനാണു പൗലോസ്‌ പറഞ്ഞത്‌.—2 തിമൊഥെയൊസ്‌ 2:20-22 വായിക്കുക.

14. സഹവാസത്തെക്കുറിച്ചുള്ള പൗലോസിന്റെ മുന്നറിയിപ്പിൽ അടങ്ങിയിരിക്കുന്ന തത്ത്വം നമുക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താം?

14 പൗലോസിന്റെ മുന്നറിയിപ്പിൽ അടങ്ങിയിരിക്കുന്ന തത്ത്വം നമുക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താം? സഭയ്‌ക്കുള്ളിലോ സഭയ്‌ക്കു പുറത്തോ ആയിക്കൊള്ളട്ടെ, ദുഷിച്ച സ്വാധീനമായിത്തീർന്നേക്കാവുന്ന ഏതൊരാളുമായും അടുത്ത്‌ ഇടപഴകുന്നത്‌ ഒഴിവാക്കുന്നതാണ്‌ അതിനുള്ള വഴി. (2 തെസ്സലോനിക്യർ 3:6, 7, 14) നമ്മളുടെ ആത്മീയതയ്‌ക്ക്‌ അപകടം വരാതെ നമ്മൾ നോക്കണം. ഒരു സ്‌പോഞ്ചുപോലെ, അടുത്ത സുഹൃത്തുക്കളുടെ മനോഭാവങ്ങളും വഴികളും നമ്മൾ ഒപ്പിയെടുക്കുമെന്ന്‌ ഓർക്കുക. വിനാഗിരിയിൽ മുക്കിയിടുന്ന സ്‌പോഞ്ച്‌, വെള്ളം വലിച്ചെടുക്കുമെന്നു പ്രതീക്ഷിക്കാനാകുമോ? സഹവാസത്തിന്റെ കാര്യവും അങ്ങനെതന്നെ. മോശമായി സ്വാധീനിക്കുന്നവരുമായി സഹവസിച്ചിട്ട്‌ അവരിൽനിന്ന്‌ നല്ല കാര്യങ്ങൾ സ്വീകരിക്കാമെന്നു പ്രതീക്ഷിക്കുന്നതിൽ അർഥമില്ല.—1 കൊരിന്ത്യർ 5:6.

സഹവിശ്വാസികൾക്കിടയിൽ നല്ല സുഹൃത്തുക്കളെ കണ്ടെത്താൻ നിങ്ങൾക്കാകും

15. ആത്മീയമനസ്‌കരായ സ്‌നേഹിതരെ സഭയിൽ എങ്ങനെ കണ്ടെത്താം?

15 എന്നാൽ ആത്മീയമനസ്‌കരായ ധാരാളം നല്ല സ്‌നേഹിതരെ സഹക്രിസ്‌ത്യാനികൾക്കിടയിൽ കണ്ടെത്താനാകും. (സങ്കീർത്തനം 133:1) എങ്ങനെ? നിങ്ങൾ ദൈവികഗുണങ്ങളും പെരുമാറ്റരീതികളും വളർത്തിയെടുക്കുമ്പോൾ സമാനചിന്താഗതിയുള്ളവർ നിങ്ങളിലേക്ക്‌ ആകർഷിക്കപ്പെടും. പുതിയ കൂട്ടുകാരെ കിട്ടാൻ മറ്റു ചില കാര്യങ്ങളുംകൂടെ നിങ്ങൾ ചെയ്യേണ്ടിവന്നേക്കാം. (“ഞങ്ങൾക്കു നല്ല കൂട്ടുകാരെ കിട്ടിയത്‌ എങ്ങനെ?” എന്ന ചതുരം കാണുക.) നിങ്ങൾ അനുകരിക്കാൻ ആഗ്രഹിക്കുന്ന ഗുണങ്ങൾ ഉള്ളവരെ തേടി കണ്ടെത്തുക. “ഹൃദയം വിശാലമായി തുറക്കണം” എന്ന ഉപദേശത്തിനു ചേർച്ചയിൽ, വർഗമോ ദേശമോ സംസ്‌കാരമോ കണക്കിലെടുക്കാതെ സഹവിശ്വാസികളിൽനിന്ന്‌ സ്‌നേഹിതരെ കണ്ടെത്താൻ ശ്രമിക്കുക. (2 കൊരിന്ത്യർ 6:13; 1 പത്രോസ്‌ 2:17 വായിക്കുക.) സൗഹൃദം സമപ്രായക്കാരിൽ മാത്രമായി ഒതുക്കിനിറുത്തരുത്‌. യോനാഥാനു ദാവീദിനെക്കാൾ വളരെ പ്രായമുണ്ടായിരുന്നു എന്ന്‌ ഓർക്കുക. ജ്ഞാനവും അനുഭവസമ്പത്തും കൊണ്ട്‌ സുഹൃദ്‌ബന്ധത്തെ ധന്യമാക്കാൻ മുതിർന്നവരായ പലർക്കും കഴിയും.

ഞങ്ങൾക്കു നല്ല കൂട്ടുകാരെ കിട്ടിയത്‌ എങ്ങനെ?

“ആദ്യമൊക്കെ സഭയിൽ സുഹൃത്തുക്കളെ കണ്ടെത്തുക എനിക്കു വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ശുശ്രൂഷയിൽ നല്ലൊരു പങ്കുണ്ടായിരിക്കുന്നതു ക്ഷമ, സഹിഷ്‌ണുത, ആത്മത്യാഗപരമായ സ്‌നേഹം എന്നീ ഗുണങ്ങൾ വളർത്തിയെടുക്കാൻ വളരെ സഹായകമാണെന്നു ഞാൻ മനസ്സിലാക്കി. അവ വളർത്തിയെടുക്കവെ, അതേ മനഃസ്ഥിതിയുള്ള പലരും എന്നോട്‌ അടുപ്പം കാണിക്കാൻ തുടങ്ങി. ഇപ്പോൾ എനിക്കു നല്ല കുറെ സുഹൃത്തുക്കളുണ്ട്‌.”—ശിവാനി.

“സഭയ്‌ക്കുള്ളിൽ സുഹൃത്തുക്കളെ കണ്ടെത്താൻ കഴിയണമേയെന്നു ഞാൻ പ്രാർഥിക്കാറുണ്ടായിരുന്നു. എന്നാൽ കുറെക്കാലത്തേക്ക്‌ എന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരം ലഭിക്കുന്നില്ലെന്ന്‌ എനിക്കു തോന്നി. പക്ഷേ പിന്നീടാണു സുഹൃത്തുക്കളെ സമ്പാദിക്കുന്നതിനായി ഞാൻ ഒന്നുംതന്നെ ചെയ്യുന്നില്ലെന്ന യാഥാർഥ്യം എനിക്കു മനസ്സിലായത്‌. ഞാൻ അതിനു മുൻകൈയെടുക്കുന്നില്ലായിരുന്നു. എന്നാൽ ഞാൻ എന്റെ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ തുടങ്ങിയതുമുതൽ യഹോവ അതു കേട്ടിരിക്കുന്നു.”—റയൻ.

പ്രശ്‌നങ്ങൾ തലപൊക്കുമ്പോൾ

16, 17. ഒരു സഹാരാധകൻ ഏതെങ്കിലും വിധത്തിൽ നമ്മളെ മുറിപ്പെടുത്തുന്നെങ്കിൽ, നമ്മൾ സഭ വിട്ട്‌ പോകരുതാത്തത്‌ എന്തുകൊണ്ട്‌?

16 സഭയിലുള്ളവരുടെ വ്യക്തിത്വങ്ങളും പശ്ചാത്തലങ്ങളും വളരെ വ്യത്യസ്‌തമായതുകൊണ്ട്‌ ഇടയ്‌ക്കിടെ പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്‌. നമ്മുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന എന്തെങ്കിലും ഒരാൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌തേക്കാം. (സുഭാഷിതങ്ങൾ 12:18) വ്യക്തിത്വഭിന്നതകളും തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസങ്ങളും സാഹചര്യം കൂടുതൽ വഷളാക്കിയേക്കാം. അത്തരം സന്ദർഭങ്ങളിൽ നമ്മൾ ഇടറിപ്പോകുകയോ സഭയിൽനിന്ന്‌ അകന്നുനിൽക്കുകയോ ചെയ്യുമോ? യഹോവയോടും യഹോവ സ്‌നേഹിക്കുന്നവരോടും ആത്മാർഥസ്‌നേഹമുണ്ടെങ്കിൽ നമ്മൾ അങ്ങനെ ചെയ്യില്ല.

17 സ്രഷ്ടാവും ജീവനെ പരിപാലിക്കുന്നവനും ആയതുകൊണ്ട്‌ യഹോവ നമ്മുടെ സമ്പൂർണഭക്തി അർഹിക്കുന്നു. (വെളിപാട്‌ 4:11) യഹോവ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സഭയെയും നമ്മൾ വിശ്വസ്‌തതയോടെ പിന്തുണയ്‌ക്കേണ്ടതുണ്ട്‌. (എബ്രായർ 13:17) അതുകൊണ്ട്‌ ഒരു സഹാരാധകൻ ഏതെങ്കിലും വിധത്തിൽ നമ്മളെ മുറിപ്പെടുത്തുകയോ നിരാശപ്പെടുത്തുകയോ ചെയ്‌താൽ നമ്മൾ സഭ വിട്ട്‌ പോകില്ല. അല്ലെങ്കിൽത്തന്നെ, നമുക്ക്‌ എങ്ങനെ അതു ചെയ്യാനാകും, യഹോവയല്ലല്ലോ നമ്മളെ വ്രണപ്പെടുത്തിയത്‌! യഹോവയ്‌ക്കു നേരെയോ യഹോവയുടെ ജനത്തിനു നേരെയോ പുറംതിരിയാൻ ദൈവസ്‌നേഹം ഒരിക്കലും നമ്മളെ അനുവദിക്കില്ല!—സങ്കീർത്തനം 119:165 വായിക്കുക.

18. (എ) സഭയുടെ സമാധാനം നിലനിറുത്താൻ നമുക്ക്‌ എന്തു ചെയ്യാനാകും? (ബി) ക്ഷമിക്കാൻ തക്കതായ കാരണമുള്ളപ്പോൾ അങ്ങനെ ചെയ്‌താൽ എന്തെല്ലാം അനുഗ്രഹങ്ങൾ ഉണ്ടാകും?

18 സഹാരാധകരോടുള്ള സ്‌നേഹം സഭയുടെ സമാധാനത്തിനായി പ്രവർത്തിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നു. താൻ സ്‌നേഹിക്കുന്നവരിൽനിന്ന്‌ യഹോവ പൂർണത പ്രതീക്ഷിക്കുന്നില്ല, നമ്മളും പ്രതീക്ഷിക്കരുത്‌. നമ്മളെല്ലാം അപൂർണരും തെറ്റുചെയ്യുന്നവരും ആണ്‌ എന്ന്‌ ഓർത്തുകൊണ്ട്‌ ചെറിയ തെറ്റുകൾ അവഗണിച്ചുകളയാൻ സ്‌നേഹം നമ്മളെ പ്രചോദിപ്പിക്കില്ലേ? (സുഭാഷിതങ്ങൾ 17:9; 1 പത്രോസ്‌ 4:8) ‘അന്യോന്യം ഉദാരമായി ക്ഷമിക്കുന്നവരായിരിക്കാൻ’ അതു നമ്മളെ സഹായിക്കും. (കൊലോസ്യർ 3:13) പക്ഷേ അത്‌ എല്ലായ്‌പോഴും എളുപ്പമല്ല. നിഷേധവികാരങ്ങൾ നമ്മളെ കീഴടക്കാൻ അനുവദിക്കുന്നെങ്കിൽ, മനസ്സിൽ നീരസം കൊണ്ടുനടക്കാൻ നമ്മൾ ചായ്‌വ്‌ കാണിച്ചേക്കാം. ദേഷ്യം കാണിക്കുന്നതു കുറ്റക്കാരനെ ശിക്ഷിക്കാനുള്ള ഒരു മാർഗമാണെന്നായിരിക്കാം നമ്മൾ കരുതുന്നത്‌. അതു പക്ഷേ നമുക്കുതന്നെ ദോഷം ചെയ്യും. നേരെമറിച്ച്‌, ക്ഷമിക്കാൻ തക്കതായ കാരണമുള്ളപ്പോൾ അങ്ങനെ ചെയ്‌താൽ സമൃദ്ധമായ അനുഗ്രഹങ്ങൾ ഉണ്ടാകും. (ലൂക്കോസ്‌ 17:3, 4) അതു നമുക്കു മനസ്സമാധാനം തരുകയും സഭയുടെ സമാധാനം നിലനിറുത്തുകയും എല്ലാറ്റിലുമുപരി, യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ കാത്തുപരിപാലിക്കുകയും ചെയ്യും.—മത്തായി 6:14, 15; റോമർ 14:19.

സഹവാസം നിറുത്തേണ്ടത്‌ എപ്പോൾ?

19. സഭയിലെ ഒരു അംഗവുമായുള്ള സഹവാസം നിറുത്തേണ്ടിവരുന്ന സാഹചര്യങ്ങൾ ഏതെല്ലാം?

19 സഭയിലെ ഒരു അംഗവുമായുള്ള സഹവാസം നിറുത്താൻ ചിലപ്പോൾ നമുക്കു നിർദേശം കിട്ടിയേക്കാം. അതിനുള്ള സാഹചര്യങ്ങൾ പലതാണ്‌: പശ്ചാത്താപമില്ലാതെ ദൈവനിയമങ്ങൾ ലംഘിക്കുന്ന ഒരാളെ സഭയിൽനിന്ന്‌ പുറത്താക്കുമ്പോൾ, ഒരാൾ വ്യാജോപദേശങ്ങൾ പഠിപ്പിച്ചുകൊണ്ട്‌ വിശ്വാസം ത്യജിക്കുമ്പോൾ, ഒരാൾ സഭയിൽനിന്ന്‌ സ്വയം നിസ്സഹവസിക്കുമ്പോൾ. അത്തരക്കാരുമായുള്ള ‘കൂട്ടുകെട്ട്‌ ഉപേക്ഷിക്കണം’ എന്നു ദൈവവചനം വ്യക്തമായി പറയുന്നു.d (1 കൊരിന്ത്യർ 5:11-13 വായിക്കുക; 2 യോഹന്നാൻ 9-11) ഉൾപ്പെട്ടിരിക്കുന്നയാൾ നമ്മുടെ സുഹൃത്തോ ബന്ധുവോ ആണെങ്കിൽ അതു ശരിക്കും ബുദ്ധിമുട്ടായിരുന്നേക്കാം. അപ്പോഴും, യഹോവയോടും നീതിനിഷ്‌ഠമായ അത്തരം നിയമങ്ങളോടും ഉള്ള വിശ്വസ്‌തതയാണു നമുക്കു പ്രധാനം എന്നു കാണിച്ചുകൊണ്ട്‌ നമ്മൾ ഉറച്ച ഒരു നിലപാടു സ്വീകരിക്കുമോ? വിശ്വസ്‌തതയ്‌ക്കും അനുസരണത്തിനും യഹോവ വലിയ വില കല്‌പിക്കുന്നു എന്ന കാര്യം മറക്കരുത്‌.

20, 21. (എ) പുറത്താക്കൽ ക്രമീകരണം സ്‌നേഹപുരസ്സരമായ ഒന്നാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌? (ബി) സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

20 യഹോവയിൽനിന്നുള്ള സ്‌നേഹപുരസ്സരമായ ഒരു ക്രമീകരണമാണു പുറത്താക്കൽ നടപടി. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? പശ്ചാത്താപമില്ലാത്ത ഒരു പാപിയെ പുറത്താക്കുന്നതു നമ്മൾ യഹോവയെ സ്‌നേഹിക്കുന്നെന്നും യഹോവയുടെ വിശുദ്ധനാമത്തെയും നിലവാരങ്ങളെയും ആദരിക്കുന്നെന്നും ഉള്ളതിന്റെ തെളിവാണ്‌. (1 പത്രോസ്‌ 1:15, 16) പുറത്താക്കൽ ക്രമീകരണം സഭയ്‌ക്ക്‌ ഒരു സംരക്ഷണമാണ്‌. മനഃപൂർവപാപികളുടെ ദുഷിച്ച സ്വാധീനത്തിൽനിന്ന്‌, വിശ്വസ്‌തരായ സഭാംഗങ്ങളെ സംരക്ഷിക്കാൻ ഈ ക്രമീകരണം സഹായിക്കുന്നു. അങ്ങനെ, ഈ ദുഷ്ടലോകത്തിൽനിന്ന്‌ സംരക്ഷണമേകുന്ന ഒരു അഭയസ്ഥാനമാണു സഭ എന്ന വിശ്വാസത്തോടെ തങ്ങളുടെ ആരാധന തുടരാൻ അവർക്കു കഴിയും. (1 കൊരിന്ത്യർ 5:7; എബ്രായർ 12:15, 16) തെറ്റു ചെയ്‌തയാൾക്കു നൽകുന്ന ആ ശിക്ഷണം അയാളോടുള്ള സ്‌നേഹത്തിന്റെ തെളിവാണ്‌. ചിലപ്പോൾ, ആ ശിക്ഷണം ഉളവാക്കുന്ന നടുക്കം മതി അയാൾ സുബോധം വീണ്ടെടുത്ത്‌ യഹോവയിലേക്കു തിരിച്ചുവരാൻ.—എബ്രായർ 12:11.

21 അടുത്ത കൂട്ടുകാർക്കു നമ്മുടെ വ്യക്തിത്വരൂപീകരണത്തിൽ ശക്തമായ സ്വാധീനം ചെലുത്താനാകും എന്ന കാര്യം നിഷേധിക്കാനാകില്ല. അതുകൊണ്ട്‌ കൂട്ടുകാരെ ജ്ഞാനപൂർവം തിരഞ്ഞെടുക്കേണ്ടതു വളരെ പ്രധാനമാണ്‌. യഹോവയുടെ സ്‌നേഹിതരെ നമ്മുടെ സ്‌നേഹിതരാക്കുകയും യഹോവ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുകയും ചെയ്യുമ്പോൾ ഏറ്റവും നല്ലൊരു സുഹൃദ്‌വലയമായിരിക്കും നമ്മളുടേത്‌. ആ സുഹൃത്തുക്കളിൽനിന്ന്‌ നമ്മൾ ഒപ്പിയെടുക്കുന്ന കാര്യങ്ങൾ യഹോവയെ സന്തോഷിപ്പിക്കാനുള്ള ദൃഢനിശ്ചയത്തോടെ തുടർന്നും ജീവിക്കാൻ നമുക്കു പ്രചോദനമേകും.

a അബ്രാഹാമിനോട്‌ ഇക്കാര്യം ആവശ്യപ്പെട്ടതിലൂടെ, തന്റെ ഏകജാതപുത്രനെ യാഗം കഴിച്ചുകൊണ്ട്‌ താൻ ചെയ്യാനിരുന്ന ത്യാഗത്തിന്റെ ഒരു പൂർവവീക്ഷണം തരുകയായിരുന്നു യഹോവ. (യോഹന്നാൻ 3:16) അബ്രാഹാമിന്റെ കാര്യത്തിൽ പക്ഷേ യഹോവ ഇടപെട്ട്‌, യിസ്‌ഹാക്കിനു പകരമായി ബലി അർപ്പിക്കാൻ ഒരു ആൺചെമ്മരിയാടിനെ കൊടുത്തു.—ഉൽപത്തി 22:1, 2, 9-13.

b ഗൊല്യാത്തിനെ വധിക്കുമ്പോൾ ദാവീദ്‌ ചെറുപ്പമായിരുന്നെന്നും (‘ഒരു കൊച്ചു പയ്യൻ’) യോനാഥാൻ മരിക്കുമ്പോൾ ദാവീദിന്‌ ഏകദേശം 30 വയസ്സായിരുന്നെന്നും ബൈബിൾ പറയുന്നു. (1 ശമുവേൽ 17:33; 31:2; 2 ശമുവേൽ 5:4) മരിക്കുമ്പോൾ യോനാഥാന്‌ ഏകദേശം 60 വയസ്സുണ്ടായിരുന്നു. അതുകൊണ്ട്‌ സാധ്യതയനുസരിച്ച്‌ ദാവീദിനെക്കാൾ 30 വയസ്സോളം മൂത്തതായിരുന്നു യോനാഥാൻ.

c 1 ശമുവേൽ 23:17-ൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച്‌, ദാവീദിനു പ്രോത്സാഹനമേകാൻ യോനാഥാൻ അഞ്ചു കാര്യങ്ങൾ പറഞ്ഞു: (1) ഭയപ്പെടേണ്ടതില്ലെന്നു ദാവീദിനെ ഓർമിപ്പിച്ചു. (2) ശൗലിന്റെ പദ്ധതികൾ പാളിപ്പോകുമെന്ന്‌ ഉറപ്പു കൊടുത്തു. (3) ദൈവം വാഗ്‌ദാനം ചെയ്‌തതുപോലെ ദാവീദിനു രാജാധികാരം ലഭിക്കുമെന്ന്‌ എടുത്തുപറഞ്ഞു. (4) ദാവീദിനു തന്റെ പൂർണപിന്തുണ പ്രഖ്യാപിച്ചു. (5) ദാവീദിനോടുള്ള യോനാഥാന്റെ വിശ്വസ്‌തതയെക്കുറിച്ച്‌ ശൗലിനുപോലും അറിയാമെന്നു ചൂണ്ടിക്കാട്ടി.

d പുറത്താക്കപ്പെട്ടവരോടും നിസ്സഹവസിച്ചവരോടും എങ്ങനെ ഇടപടണം എന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്‌ അനുബന്ധത്തിലെ “പുറത്താക്കപ്പെട്ട ഒരാളോട്‌ എങ്ങനെ ഇടപെടണം?” എന്ന ഭാഗം കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക