-
മൂപ്പന്മാരേ, മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എത്രമാത്രം ചിന്തയുള്ളവരാണ്?വീക്ഷാഗോപുരം—2015 | ഏപ്രിൽ 15
-
-
മൂപ്പന്മാരേ, മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എത്രമാത്രം ചിന്തയുള്ളവരാണ്?
“എല്ലാറ്റിന്നും ഒരു സമയമുണ്ട്.”—സഭാ. 3:1.
1, 2. സർക്കിട്ട് മേൽവിചാരകന്മാർ അനേകം സഭകളിലും എന്ത് നിരീക്ഷിച്ചിരിക്കുന്നു?
സർക്കിട്ട് മേൽവിചാരകനുമായുള്ള മൂപ്പന്മാരുടെ യോഗം അവസാനിക്കാറായി. കഠിനാധ്വാനികളായ ആ സഹോദരന്മാരുടെ മുഖത്തു നോക്കിയ അദ്ദേഹത്തിന് അവരോട് ആഴമായ സ്നേഹം തോന്നി. അവരിൽ ചിലർക്ക് അദ്ദേഹത്തിന്റെ അച്ഛന്റെ പ്രായമുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് അവരോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു: “സഹോദരന്മാരെ, സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ വഹിക്കാൻ മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനായി നിങ്ങൾ എന്താണ് ചെയ്തിരിക്കുന്നത്?” മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനായി കൂടുതൽ സമയം കണ്ടെത്തണമെന്ന് കഴിഞ്ഞ സന്ദർശനത്തിൽ സർക്കിട്ട് മേൽവിചാരകൻ തങ്ങളോടു പറഞ്ഞിരുന്നെന്ന് അവർക്ക് അറിയാമായിരുന്നു. അതിന് ഉത്തരമായി: “ഞങ്ങൾക്ക് അക്കാര്യത്തിൽ അധികമൊന്നും ചെയ്യാനായില്ല” എന്ന് ഒരു മൂപ്പൻ പറഞ്ഞു. മറ്റു മൂപ്പന്മാരും അതു ശരിവെച്ചു.
2 നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ ഒരുപക്ഷേ ഇതേ ഉത്തരമായിരിക്കും നിങ്ങൾക്കും പറയാനുള്ളത്. സഭയെ സഹായിക്കാൻ പ്രായമായവർക്കും ചെറുപ്പക്കാർക്കും പരിശീലനം ആവശ്യമാണ്. സഹോദരന്മാർക്ക് അത്തരം പരിശീലനം നൽകുന്നതിന് അനേകം മൂപ്പന്മാരും കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ടെന്ന് സർക്കിട്ട് മേൽവിചാരകന്മാർ നിരീക്ഷിച്ചിരിക്കുന്നു. എന്നിരുന്നാലും, ഇതു വളരെ ബുദ്ധിമുട്ടായിരുന്നേക്കാം, എന്തുകൊണ്ട്?
3. (എ) മറ്റുള്ളവരെ പരിശീലിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ബൈബിൾ കാണിച്ചുതരുന്നത് എങ്ങനെ, ഇതിൽ നമ്മളെല്ലാവരും തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്? (അടിക്കുറിപ്പ് കാണുക.) (ബി) മറ്റുള്ളവരെ പരിശീലിപ്പിക്കുക എന്നത് ചില മൂപ്പന്മാർക്ക് ബുദ്ധിമുട്ടായേക്കാവുന്നത് എന്തുകൊണ്ട്?
3 ഒരു മൂപ്പനെന്ന നിലയിൽ സഹോദരന്മാരെ പരിശീലിപ്പിക്കുന്നതിനുവേണ്ടി സമയം ചെലവഴിക്കേണ്ടത് വളരെ പ്രധാനമാണെന്ന കാര്യത്തിൽ നിങ്ങൾക്കു സംശയമില്ല.a സഭകളെ ഇപ്പോൾത്തന്നെ ശക്തമായി നിലനിറുത്തുന്നതിനും ഭാവിയിൽ പുതിയ സഭകളെ പിന്തുണയ്ക്കുന്നതിനും കൂടുതൽ സഹോദരന്മാരുടെ ആവശ്യമുണ്ടെന്ന് നിങ്ങൾക്ക് അറിയാം. (യെശയ്യാവു 60:22 വായിക്കുക.) കൂടാതെ, നിങ്ങൾ ‘മറ്റുള്ളവരെ പഠിപ്പിക്കണം’ എന്ന് ബൈബിൾ പറയുന്നു. (2 തിമൊഥെയൊസ് 2:2 വായിക്കുക.) എന്നിരുന്നാലും, അതിനായി സമയം കണ്ടെത്തുക എന്നത് ബുദ്ധിമുട്ടായിരുന്നേക്കാം. കാരണം, നിങ്ങൾക്കു കുടുംബോത്തരവാദിത്വങ്ങൾ, തൊഴിൽ, സഭാകാര്യങ്ങൾ എന്നിവ ചെയ്യേണ്ടതുണ്ട്. അതുപോലെ, അടിയന്തിരമായി ചെയ്തു തീർക്കേണ്ട മറ്റു പല കാര്യങ്ങളുമുണ്ട്. ഇങ്ങനെ ചെയ്യാൻ ഏറെയുണ്ടെങ്കിലും, മറ്റുള്ളവരെ പരിശീലിപ്പിക്കാൻ സമയം കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് പറയുന്നതിന്റെ കാരണം നമുക്കു നോക്കാം.
പരിശീലനം അടിയന്തിരപ്രാധാന്യം അർഹിക്കുന്നു
4. പരിശീലനം നൽകുന്നതിൽ മൂപ്പന്മാർ ചിലപ്പോൾ വൈകുന്നത് എന്തുകൊണ്ട്?
4 സഭയിലുള്ള സഹോദരന്മാരെ പരിശീലിപ്പിക്കുന്നതിന് സമയം കണ്ടെത്തുക എന്നത് ബുദ്ധിമുട്ടായേക്കാവുന്നത് എന്തുകൊണ്ട്? ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം: ‘പരിശീലനം നൽകുക എന്നത് പ്രധാനം തന്നെയാണ്, പക്ഷേ, വളരെ പെട്ടെന്നു സഭയിൽ ചെയ്തുതീർക്കേണ്ട മറ്റ് പല ഉത്തരവാദിത്വങ്ങളുണ്ടല്ലോ? ഞാൻ ഇപ്പോൾത്തന്നെ പരിശീലനം കൊടുത്തില്ലെങ്കിലും സഭയിലെ കാര്യങ്ങൾ ഒന്നും നടക്കാതിരിക്കില്ല.’ എന്നാൽ അങ്ങനെ ചിന്തിക്കുന്നതു ശരിയാണോ? പെട്ടെന്നു ചെയ്യേണ്ട മറ്റു പല കാര്യങ്ങളുമുണ്ടായിരുന്നേക്കാമെങ്കിലും, സഹോദരന്മാർക്കു പരിശീലനം നൽകുന്നതിൽ നിങ്ങൾ വീഴ്ചവരുത്തുന്നെങ്കിൽ അതു സഭയുടെ ആത്മീയക്ഷേമത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
5, 6. ഒരു ഡ്രൈവർ കാർ പരിപാലിക്കുന്ന വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം, ഈ പരിപാലനത്തെ സഭയിൽ പരിശീലനം നൽകുന്നതുമായി നമുക്ക് എങ്ങനെ താരതമ്യം ചെയ്യാം?
5 ഒരു ഉദാഹരണം നോക്കാം: ഒരു കാർ കേടുകൂടാതെ പരിപാലിക്കാൻ ഇടയ്ക്കിടെ ഓയിൽ മാറ്റേണ്ടതുണ്ടെന്ന് ഒരു ഡ്രൈവർക്ക് അറിയാം. എന്നിരുന്നാലും, കാറിൽ ഇന്ധനം നിറയ്ക്കുന്നതാണ് അതിലും അത്യാവശ്യമെന്ന് അയാൾ ചിന്തിച്ചേക്കാം. അല്ലെങ്കിൽ കാർ നിന്നുപോകും. ചിലപ്പോൾ തിരക്കു കാരണം, ‘ഓയിൽ ഇപ്പോൾ മാറ്റിയില്ലെങ്കിലും കുഴപ്പമില്ല, കാർ കുറച്ചുനാളുകൂടി ഓടുമല്ലോ’ എന്നു കരുതി അദ്ദേഹം അതു മാറ്റാതിരിക്കുന്നെങ്കിലോ? എന്തു സംഭവിക്കും? പെട്ടെന്നുതന്നെ കാർ കേടായേക്കാം. അവസാനം ആ കാർ നന്നാക്കുന്നതിനുവേണ്ടി അദ്ദേഹം കൂടുതൽ സമയവും പണവും ചെലവഴിക്കേണ്ടിവന്നേക്കാം. എന്താണ് ഇതിൽനിന്നുള്ള പാഠം?
6 പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾ മൂപ്പന്മാർ പെട്ടെന്നുതന്നെ ചെയ്യണമെന്നുള്ളതു ശരിയാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ അത് സഭയെ ബാധിക്കും. ഒരു ഡ്രൈവർ കാറിൽ കൃത്യമായി ഇന്ധനം നിറയ്ക്കേണ്ടതുപോലെ, മൂപ്പന്മാർ ‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുന്നവർ’ ആയിരിക്കണം. (ഫിലി. 1:10) എന്നാൽ ചില മൂപ്പന്മാർ മറ്റുള്ളവരെ പരിശീലിപ്പിക്കാൻ സമയമില്ലാത്ത വിധം മറ്റു പ്രധാനകാര്യങ്ങളിൽ മുഴുകിപ്പോയേക്കാം. ഇത് കാറിന്റെ ഓയിൽ കൃത്യസമയത്ത് മാറ്റാത്തതുപോലെയാണ്. മൂപ്പന്മാർ സഹോദരന്മാരെ പരിശീലിപ്പിക്കാൻ അമാന്തിക്കുന്നെങ്കിൽ അധികം വൈകാതെതന്നെ സഭയിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ പരിശീലനം ലഭിച്ച സഹോദരന്മാരുടെ അഭാവം വന്നേക്കാം.
7. പരിശീലനം നൽകാൻ സമയം കണ്ടെത്തുന്ന മൂപ്പന്മാരെ നമ്മൾ എങ്ങനെ വീക്ഷിക്കണം?
7 അതുകൊണ്ട്, പരിശീലനം നൽകുക എന്നത് അപ്രധാനമായ ഒന്നാണെന്ന് ഒരിക്കലും ചിന്തിക്കരുത്. സഭയുടെ ഭാവിയെക്കുറിച്ചു താത്പര്യമുള്ളവരും മറ്റുള്ളവരെ പരിശീലിപ്പിക്കാൻ സമയം കണ്ടെത്തുന്നവരും ആയ മൂപ്പന്മാർ വിവേകമുള്ളവരും സഹോദരീസഹോദരന്മാർക്ക് വിലപ്പെട്ടവരും ആണ്. (1 പത്രോസ് 4:10 വായിക്കുക.) എന്നാൽ, സഭയ്ക്ക് എങ്ങനെയാണ് ഇത് പ്രയോജനമായിരിക്കുന്നത്?
ജ്ഞാനപൂർവമായ ഒരു നിക്ഷേപം
8. (എ) മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനായി മൂപ്പന്മാർക്ക് എന്ത് കാരണങ്ങളാണുള്ളത്? (ബി) ആവശ്യമധികമുള്ളിടത്ത് സേവിക്കുന്ന മൂപ്പന്മാർക്ക് എന്ത് അടിയന്തിര ഉത്തരവാദിത്വമാണുള്ളത്? (“ഒരു അടിയന്തിരദൗത്യം” എന്ന ചതുരം കാണുക.)
8 പ്രായമാകുന്തോറും മുമ്പു ചെയ്തിരുന്നതുപോലെ കാര്യങ്ങൾ ചെയ്യാൻ തങ്ങളെക്കൊണ്ടാകില്ലെന്നു നല്ല അനുഭവപരിചയമുള്ള മൂപ്പന്മാർപോലും താഴ്മയോടെ മനസ്സിലാക്കേണ്ടതുണ്ട്. (മീഖാ 6:8) കൂടാതെ, “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും” തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നത് ബുദ്ധിമുട്ടാക്കിത്തീർത്തേക്കാം എന്നും അവർ മനസ്സിൽപ്പിടിക്കണം. (സഭാ. 9:11, 12; യാക്കോ. 4:13, 14) അതുകൊണ്ട്, വർഷങ്ങൾകൊണ്ട് തങ്ങൾ പഠിച്ച അനേകം കാര്യങ്ങൾ യുവസഹോദരന്മാരെ പഠിപ്പിക്കാൻ പല മൂപ്പന്മാരും കഠിനശ്രമം ചെയ്യുന്നു. യഹോവയുടെ ജനത്തോടുള്ള കരുതലിനെയും സ്നേഹത്തെയും പ്രതിയാണ് അവർ അങ്ങനെ ചെയ്യുന്നത്.—സങ്കീർത്തനം 71:17, 18 വായിക്കുക.
9. ഭാവിയിൽ നടക്കാനിരിക്കുന്ന എന്താണ് പരിശീലനത്തെ ഇത്ര പ്രധാനമാക്കുന്നത്?
9 മറ്റുള്ളവരെ പരിശീലിപ്പിക്കുന്ന മൂപ്പന്മാർ സഭയ്ക്ക് അമൂല്യരായിരിക്കുന്നതിന്റെ മറ്റൊരു കാരണമെന്താണ്? അവരുടെ ശ്രമങ്ങൾ സഭയെ ശക്തിപ്പെടുത്തുന്നു. ഐക്യത്തിലും ദൈവത്തോടുള്ള വിശ്വസ്തതയിലും സഭയെ നിലനിറുത്താൻ സഹായിക്കുന്നതിന് അത്തരം പരിശീലനം കൂടുതൽ സഹോദരന്മാരെ സജ്ജരാക്കുന്നു. ഈ അന്ത്യനാളുകളിൽ ഇത് വളരെ പ്രധാനമാണ്, വരാനിരിക്കുന്ന മഹാകഷ്ടത്തിന്റെ സമയത്ത് പ്രത്യേകിച്ചും. (യെഹെ. 38:10-12; മീഖാ 5:5, 6) അതുകൊണ്ട് പ്രിയ മൂപ്പന്മാരേ, മറ്റുള്ളവരെ പരിശീലിപ്പിക്കാൻ ക്രമമായി സമയം ചെലവഴിക്കുക, ഇന്നു മുതൽ.
10. മറ്റുള്ളവരെ പരിശീലിപ്പിക്കാൻ സമയം കണ്ടെത്തുന്നതിന് ഒരു മൂപ്പൻ എന്തു ചെയ്യേണ്ടിവന്നേക്കാം?
10 പ്രാധാന്യമർഹിക്കുന്ന അനേകം സഭാകാര്യങ്ങൾ നിങ്ങൾക്കു ചെയ്യാനുള്ളതിനാൽ ഇപ്പോൾത്തന്നെ നിങ്ങൾ വളരെ തിരക്കുള്ളവരാണെന്നു ഞങ്ങൾക്ക് അറിയാം. അതുകൊണ്ട്, പരിശീലനം നൽകുന്നതിനായി, നിങ്ങൾ സഭാകാര്യങ്ങൾക്കായി ചെലവിടുന്ന സമയത്തിൽനിന്നു കുറച്ചു സമയം കടമെടുക്കേണ്ടിവന്നേക്കാം. (സഭാ. 3:1) അപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങൾ സമയം തക്കത്തിൽ ഉപയോഗിക്കുകയായിരിക്കും. അത് ഭാവിയിൽ സഭയുടെ പ്രയോജനത്തിൽ കലാശിക്കുകയും ചെയ്യും.
ഉചിതമായ അന്തരീക്ഷം ഒരുക്കുക
11. (എ) പരിശീലനത്തെക്കുറിച്ച് വ്യത്യസ്ത ദേശങ്ങളിൽനിന്നുള്ള മൂപ്പന്മാർ നൽകിയ നിർദേശങ്ങളുടെ പ്രത്യേകത എന്ത്? (ബി) സദൃശവാക്യങ്ങൾ 15:22-നു ചേർച്ചയിൽ മറ്റു മൂപ്പന്മാരുടെ അഭിപ്രായങ്ങൾ ചർച്ച ചെയ്യുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ സഹോദരന്മാരെ പരിശീലിപ്പിക്കുന്നതിൽ വിജയിച്ച ചില മൂപ്പന്മാരോട് അവർ എങ്ങനെയാണ് ആ പരിശീലനം നൽകുന്നതെന്ന് അടുത്തിടെ ചോദിച്ചറിയുകയുണ്ടായി.b വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിലായിരുന്നിട്ടും എല്ലാ മൂപ്പന്മാരും സമാനമായ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത് എന്നത് ശ്രദ്ധേയമാണ്. ഇത് എന്തു തെളിയിക്കുന്നു? ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പരിശീലനം “എല്ലായിടത്തും എല്ലാ സഭകളിലും” ഉള്ള പഠിതാക്കൾക്ക് വളരെ പ്രയോജനകരമാണ്. (1 കൊരി. 4:17) അതുകൊണ്ട് ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും മേൽപ്പറഞ്ഞ മൂപ്പന്മാർ നൽകിയ ചില നിർദേശങ്ങൾ നമ്മൾ പരിചിന്തിക്കും. (സദൃ. 15:22) പരിശീലനം നൽകുന്നവരെ അധ്യാപകരെന്നും പരിശീലനം നേടുന്നവരെ പഠിതാക്കളെന്നും ആയിരിക്കും നമ്മൾ ഈ ലേഖനങ്ങളിൽ അഭിസംബോധന ചെയ്യുക.
12. ഒരു അധ്യാപകൻ ആദ്യംതന്നെ എന്താണ് ചെയ്യേണ്ടത്, എന്തുകൊണ്ട്?
12 അനുയോജ്യമായ ഒരു അന്തരീക്ഷം ഒരുക്കുക എന്നതാണ് ഒരു അധ്യാപകൻ ആദ്യംതന്നെ ചെയ്യേണ്ടത്. എന്തുകൊണ്ടാണ് അത് പ്രധാനമായിരിക്കുന്നത്? ഒരു വിത്ത് നടുന്നതിനു മുമ്പ് തോട്ടക്കാരൻ നിലം ഒരുക്കേണ്ടതുള്ളതുപോലെ പുതിയ കാര്യങ്ങൾ പഠിപ്പിക്കാനായി ഒരു അധ്യാപകൻ തന്റെ പഠിതാവിന്റെ ഹൃദയത്തെ ഒരുക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ പരിശീലനത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കാൻ ഒരു അധ്യാപകന് എങ്ങനെ കഴിയും? അദ്ദേഹത്തിന് പുരാതന നാളിലെ ഒരു മികച്ച അധ്യാപകനായ ശമുവേൽ പ്രവാചകന്റെ മാതൃക അനുകരിക്കാനാകും.
13-15. (എ) എന്തു ചെയ്യാനാണ് യഹോവ ശമുവേലിനോട് ആവശ്യപ്പെട്ടത്? (ബി) തന്റെ പുതിയ നിയമനത്തിനായി ശമുവേൽ ശൗലിനെ ഒരുക്കിയത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (സി) ശമുവേലിനെക്കുറിച്ചുള്ള ഈ വിവരണം ഇന്നുള്ള മൂപ്പന്മാർക്ക് മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
13 വാർധക്യത്തിലെത്തിയ ശമുവേൽ പ്രവാചകനോട് ഏതാണ്ട് 3,000 വർഷം മുമ്പ് യഹോവ ഇങ്ങനെ പറഞ്ഞു: “നാളെ ഇന്നേരത്തു ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം.” (1 ശമൂ. 9:15, 16) ഇസ്രായേൽ ജനതയെ ഇനി നയിക്കുന്നത് താനായിരിക്കില്ലെന്നും അതിനു പകരം താൻ മറ്റൊരാളെ അഭിഷേകം ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നെന്നും ശമുവേൽ തിരിച്ചറിഞ്ഞു. അതുകൊണ്ട് ആ വ്യക്തിയെ പുതിയ നിയമനത്തിന് എങ്ങനെ ഒരുക്കാൻ കഴിയുമെന്ന് ആലോചിച്ച് ശമുവേൽ ഒരു വഴി കണ്ടെത്തി.
14 പിറ്റേന്ന് ശമുവേൽ ശൗലിനെ കണ്ടപ്പോൾ, “ആൾ ഇതാ” എന്ന് യഹോവ പ്രവാചകനോട് പറഞ്ഞു. അപ്പോൾത്തന്നെ ശമുവേൽ മനസ്സിൽ തീരുമാനിച്ചതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നു. ശൗലിനോടു സംസാരിക്കാൻ അവൻ ഒരു നല്ല അവസരം ഒരുക്കി. ശമുവേൽ ശൗലിനെയും അദ്ദേഹത്തിന്റെ ഭൃത്യനെയും വിഭവസമൃദ്ധമായ ഒരു വിരുന്നിന് ക്ഷണിക്കുകയും അവരെ പ്രധാന ഇരിപ്പിടത്തിൽ ഇരുത്തുകയും ചെയ്തിട്ട്, “നിനക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നതു ഇതാ; തിന്നുകൊൾക” എന്ന് പറഞ്ഞു. ഭക്ഷണത്തിനു ശേഷം ശമുവേൽ ശൗലിനെ തന്റെ ഭവനത്തിലേക്കു ക്ഷണിച്ചു. യാത്രാമധ്യേ അവർ ഇരുവരും ഹൃദ്യമായൊരു സംഭാഷണത്തിൽ ഏർപ്പെട്ടു. ശമുവേലിന്റെ വീട്ടിലെത്തിയശേഷം ഉറങ്ങുന്നതുവരെ “വീട്ടിന്റെ മുകളിൽവെച്ചു ശൌലുമായി സംസാരിച്ചു.” പിറ്റെന്നാൾ ശമുവേൽ ശൗലിനെ അഭിഷേകം ചെയ്ത്, അവനെ ചുംബിച്ച്, കൂടുതൽ നിർദേശങ്ങൾ നൽകി. അതിനു ശേഷം, വരാനിരിക്കുന്ന കാര്യങ്ങൾക്കായുള്ള തയാറെടുപ്പോടെ ശൗൽ അവിടെനിന്നു പോകുന്നു.—1 ശമൂ. 9:17-27; 10:1.
15 ഒരു ജനതയുടെ നായകനായാണ് ശമുവേൽ ശൗലിനെ അഭിഷേകം ചെയ്തത്. എന്നാൽ, സഭയിൽ ഒരു സഹോദരനെ മൂപ്പനോ ശുശ്രൂഷാദാസനോ ആയി പരിശീലിപ്പിക്കുന്നത് ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. എങ്കിലും ശമുവേൽ ശൗലിന്റെ ഹൃദയത്തെ ഒരുക്കിയതിൽനിന്ന് മൂപ്പന്മാർക്ക് പ്രധാനപ്പെട്ട പല പാഠങ്ങളും പഠിക്കാൻ കഴിയും. അതിൽ രണ്ടെണ്ണം നമുക്ക് ഇപ്പോൾ പരിശോധിക്കാം.
മനസ്സൊരുക്കമുള്ള അധ്യാപകർ, ഉറ്റസുഹൃത്തുക്കൾ
16. (എ) ഇസ്രായേല്യർ ഒരു രാജാവിനെ ആവശ്യപ്പെട്ടപ്പോൾ ശമുവേലിന് എന്തു തോന്നി? (ബി) ശൗലിനെ അഭിഷേകം ചെയ്യാൻ യഹോവ ശമുവേലിനോട് പറഞ്ഞപ്പോൾ അവൻ എങ്ങനെയാണ് പ്രതികരിച്ചത്?
16 മനസ്സുള്ളവരായിരിക്കുക, മടി വിചാരിക്കരുത്. ഇസ്രായേല്യർ ഒരു മാനുഷരാജാവിനെ ആവശ്യപ്പെട്ടപ്പോൾ ശമുവേൽ നിരുത്സാഹിതനായി. ജനം തന്നെ തള്ളിക്കളഞ്ഞതായി അവനു തോന്നി. (1 ശമൂ. 8:4-8) ആളുകളുടെ ആ ആവശ്യം നിവർത്തിക്കാൻ ശമുവേലിനു ഒട്ടും താത്പര്യമില്ലായിരുന്നു. അതുകൊണ്ട് ജനത്തിന്റെ വാക്ക് കേൾക്കാൻ യഹോവയ്ക്കു മൂന്ന് പ്രാവശ്യം ശമുവേലിനോട് പറയേണ്ടിവന്നു. (1 ശമൂ. 8:7, 9, 22) അത്തരം വികാരങ്ങളുണ്ടായിരുന്നിട്ടും തന്റെ സ്ഥാനം ലഭിക്കാൻ പോകുന്ന ആ മനുഷ്യനോട് ശമുവേലിന് ദേഷ്യമോ അസൂയയോ തോന്നിയില്ല. ശൗലിനെ അഭിഷേകം ചെയ്യാൻ യഹോവ പറഞ്ഞപ്പോൾ ശമുവേൽ മടിച്ചില്ല. അവൻ അതു മനസ്സോടെ അനുസരിച്ചു. അങ്ങനെ ചെയ്യാനുള്ള തന്റെ നിയമനത്തെപ്രതിയല്ല പകരം യഹോവയോടുള്ള സ്നേഹത്തെപ്രതിയാണ് അവൻ അങ്ങനെ ചെയ്തത്.
17. ഇന്നത്തെ മൂപ്പന്മാർ എങ്ങനെയാണ് ശമുവേലിനെ അനുകരിക്കുന്നത്, അത് അവർക്ക് സന്തോഷം നൽകുന്നത് എങ്ങനെ?
17 ശമുവേലിനെ അനുകരിച്ചുകൊണ്ട് മറ്റുള്ളവരെ സ്നേഹപൂർവം പരിശീലിപ്പിക്കുന്ന അനുഭവസമ്പന്നരായ അനേകം മൂപ്പന്മാർ ഇന്ന് നമുക്കിടയിലുണ്ട്. (1 പത്രോ. 5:2) ദയാനിധികളായ ഈ മൂപ്പന്മാർ മറ്റുള്ളവരെ പഠിപ്പിക്കാൻ സന്നദ്ധരും സഭയിലെ ചില പദവികൾ പഠിതാക്കളുമായി പങ്കുവെക്കാൻ മടിയില്ലാത്തവരും ആണ്. മാത്രമല്ല പഠിതാക്കളായ ഈ സഹോദരന്മാരെ, സഭയുടെ ആവശ്യങ്ങൾക്കായി കരുതാൻ തങ്ങളെ സഹായിക്കുന്ന അമൂല്യരായ “കൂട്ടുവേലക്കാരാ”യാണ് മൂപ്പന്മാർ കരുതുന്നത്. (2 കൊരി. 1:24; എബ്രാ. 13:16) ഈ പഠിതാക്കൾ യഹോവയുടെ ജനത്തെ സഹായിക്കുന്നതിന് തങ്ങളുടെ പ്രാപ്തികൾ ഉപയോഗിക്കുന്നത് കാണുമ്പോൾ നിസ്സ്വാർഥരായ മൂപ്പന്മാർ സന്തോഷിക്കുന്നു.—പ്രവൃ. 20:35.
18, 19. പരിശീലനത്തിനായി പഠിതാവിന്റെ ഹൃദയത്തെ ഒരു മൂപ്പന് എങ്ങനെ ഒരുക്കാം, അത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
18 അധ്യാപകൻ മാത്രമായിരിക്കാതെ സുഹൃത്തുകൂടെ ആയിരിക്കുക. ശൗലിനെ കണ്ടപ്പോൾത്തന്നെ വേണമെങ്കിൽ ശമുവേലിന് തൈലം അവന്റെ തലയിൽ ഒഴിച്ച് അവനെ രാജാവായി അഭിഷേകം ചെയ്യാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അപ്പോൾത്തന്നെ അവൻ അഭിഷിക്തരാജാവാകുമായിരുന്നു, എന്നാൽ ദൈവജനത്തെ നയിക്കാൻ സജ്ജനാകുമായിരുന്നില്ല. അതുകൊണ്ട് തന്റെ പുതിയ നിയമനത്തിനായി ശൗലിന്റെ ഹൃദയത്തെ ഒരുക്കാൻ ശമുവേൽ സമയമെടുത്തു. ശൗലിനെ അഭിഷേകം ചെയ്യുന്നതിനു മുമ്പ് അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, ഒന്നു നടക്കാൻ പോയി, കുറേ നേരം സംസാരിച്ചു, കൂടാതെ അല്പം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ, പുതിയ രാജാവിനെ അഭിഷേകം ചെയ്യാനുള്ള ഉചിതമായ സമയത്തിനായി ശമുവേൽ കാത്തിരുന്നു.
മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിന്റെ തുടക്കം അവരുമായി ഒരു ഉറ്റ സുഹൃദ്ബന്ധം വളർത്തിയെടുക്കുന്നതാണ് (18, 19 ഖണ്ഡികകൾ കാണുക)
19 ഇന്നും ഇതേപോലെ ഒരു പഠിതാവിനെ പരിശീലിപ്പിക്കുന്നതിനു മുമ്പ് പഠിതാവുമായി ഒരു നല്ല സുഹൃദ്ബന്ധം വളർത്തിയെടുക്കാൻ ഒരു മൂപ്പൻ പ്രത്യേകശ്രമം ചെയ്യണം. അതിനായി ഒരു മൂപ്പൻ ചെയ്യുന്ന കാര്യങ്ങൾ ഓരോ സാഹചര്യത്തിനും സംസ്കാരത്തിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നിങ്ങളുടെ സാഹചര്യം എന്തുതന്നെയായിരുന്നാലും പഠിതാവിനോടൊപ്പം സമയം ചെലവഴിക്കാൻ തിരക്കുപിടിച്ച ജീവിതചര്യയിൽനിന്ന് നിങ്ങൾ സമയം വിലയ്ക്കു വാങ്ങണം. അങ്ങനെയാകുമ്പോൾ ആ പഠിതാവ് നിങ്ങൾക്കു വേണ്ടപ്പെട്ട ഒരാളാണെന്ന് അയാൾ തിരിച്ചറിയും. (റോമർ 12:10 വായിക്കുക.) പഠിതാക്കൾക്കു നൽകുന്ന സ്നേഹപുരസ്സരമായ കരുതലും ശ്രദ്ധയും തീർച്ചയായും അവർ ആഴമായി വിലമതിക്കും.
20, 21. (എ) ഒരു മികച്ച അധ്യാപകനെ നിങ്ങൾ എങ്ങനെ വർണിക്കും? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?
20 ഒരു മികച്ച അധ്യാപകൻ മറ്റുള്ളവരെ പരിശീലിപ്പിക്കാൻ താത്പര്യമുള്ള ഒരാളായിരിക്കും എന്നത് സത്യമാണ്. എന്നാൽ അതു മാത്രം പോരാ. അദ്ദേഹം പഠിതാവിനെ സ്നേഹിക്കുകയും വേണം. (യോഹന്നാൻ 5:20 താരതമ്യം ചെയ്യുക.) ഇതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? കാരണം തന്നിൽ ആത്മാർഥതാത്പര്യമെടുക്കുന്നതായി പഠിതാവ് കാണുമ്പോൾ നിങ്ങളിൽനിന്നു പഠിക്കാൻ അദ്ദേഹം കൂടുതൽ ചായ്വുള്ളവനായിരിക്കും. അതുകൊണ്ട് പ്രിയ മൂപ്പന്മാരേ, പഠിപ്പിക്കാൻ മാത്രമല്ല, അവരെ നല്ല സുഹൃത്തുക്കളാക്കാനും കഠിനശ്രമം ചെയ്യുക.—സദൃ. 17:17; യോഹ. 15:15.
21 പഠിതാവിന്റെ ഹൃദയത്തെ ഒരുക്കിയതിനു ശേഷം ഒരു മൂപ്പന് അദ്ദേഹത്തിനുള്ള പരിശീലനം തുടങ്ങാനാകും. അതിനായി മൂപ്പന്മാർക്ക് അവലംബിക്കാനാകുന്ന വിധങ്ങൾ ഏവ? അടുത്ത ലേഖനം അതേക്കുറിച്ചു ചർച്ച ചെയ്യും.
a ഈ ലേഖനവും അടുത്ത ലേഖനവും തയ്യാറാക്കിയിരിക്കുന്നത് പ്രത്യേകാൽ മൂപ്പന്മാരെ ഉദ്ദേശിച്ചാണ്. എങ്കിലും, എല്ലാവരും ഈ വിഷയത്തിൽ താത്പര്യമുള്ളവരായിരിക്കണം. എന്തുകൊണ്ട്? സഭയെ കൂടുതൽ സഹായിക്കുന്നതിന് പരിശീലനം ആവശ്യമാണെന്ന് മനസ്സിലാക്കാൻ അത് എല്ലാ സഹോദരന്മാരെയും സഹായിക്കും. പരിശീലനം നേടിയ സഹോദരന്മാർ സഹായത്തിനായി സഭയിലുള്ളപ്പോൾ അത് എല്ലാവരുടെയും പ്രയോജനത്തിൽ കലാശിക്കും.
b ഈ മൂപ്പന്മാർ ഐക്യനാടുകൾ, ഓസ്ട്രേലിയ, കൊറിയ, ജപ്പാൻ, നമീബിയ, നൈജീരിയ, ഫ്രഞ്ച് ഗയാന, ഫ്രാൻസ്, ബെൽജിയം, ബ്രസീൽ, ബംഗ്ലാദേശ്, മെക്സിക്കോ, സൗത്ത് ആഫ്രിക്ക, റഷ്യ, റീയൂണിയൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്.
-
-
യോഗ്യത പ്രാപിക്കാൻ മൂപ്പന്മാർക്ക് സഹോദരന്മാരെ എങ്ങനെ പരിശീലിപ്പിക്കാം?വീക്ഷാഗോപുരം—2015 | ഏപ്രിൽ 15
-
-
യോഗ്യത പ്രാപിക്കാൻ മൂപ്പന്മാർക്ക് സഹോദരന്മാരെ എങ്ങനെ പരിശീലിപ്പിക്കാം?
“നീ എന്നിൽനിന്നു കേട്ട . . . കാര്യങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്കു പകർന്നുകൊടുക്കുക.”—2 തിമൊ. 2:2.
1. (എ) പരിശീലനം നേടുന്നതു സംബന്ധിച്ച് എല്ലാക്കാലത്തും ദൈവദാസർ എന്ത് തിരിച്ചറിഞ്ഞിരുന്നു, ഇന്ന് അത് ബാധകമാകുന്നത് എങ്ങനെ? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
വിജയം കൈവരിക്കാൻ പരിശീലനം ആവശ്യമാണെന്ന് ദൈവജനം എല്ലാക്കാലത്തും മനസ്സിലാക്കിയിരുന്നു. ഉദാഹരണത്തിന്, അബ്രാം ശത്രുക്കളുടെ കൈയിൽനിന്ന് ലോത്തിനെ രക്ഷിക്കാൻ “പരിശീലനം നേടിയ”വരെ സംഘടിപ്പിച്ചു. (ഉല്പ. 14:14-16, ഓശാന) ദാവീദ് രാജാവിന്റെ കാലത്ത് യഹോവയെ പാടിസ്തുതിക്കാൻ തിരഞ്ഞെടുത്ത ഗായകർ “പരിശീലനം നേടിയ”വരായിരുന്നു. (1 ദിന. 25:7, പി.ഒ.സി.) ഇന്നു നമ്മൾ, സാത്താനും അവന്റെ വ്യവസ്ഥിതിക്കും എതിരെ പോരാടേണ്ടതുണ്ട്. (എഫെ. 6:11-13) കൂടാതെ, മറ്റുള്ളവരോട് യഹോവയുടെ നാമത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് യഹോവയെ സ്തുതിക്കാനും നമ്മൾ കഠിനശ്രമം ചെയ്യുന്നു. (എബ്രാ. 13:15, 16) പുരാതന നാളിലെ ദൈവദാസരെപ്പോലെ വിജയിക്കാൻ നമുക്കും പരിശീലനം ലഭിച്ചേ തീരൂ. സഭകളിൽ മറ്റുള്ളവരെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്വം യഹോവ മൂപ്പന്മാരെ ഭരമേൽപ്പിച്ചിരിക്കുന്നു. (2 തിമൊ. 2:2) യഹോവയുടെ ജനത്തെ പരിപാലിക്കുന്നതിന് സഹോദരന്മാരെ പരിശീലിപ്പിക്കാൻ ചില മൂപ്പന്മാർ സ്വീകരിച്ചിരിക്കുന്ന രീതികൾ എന്തെല്ലാമാണ്?
യഹോവയോടുള്ള പഠിതാക്കളുടെ സ്നേഹത്തെ ശക്തിപ്പെടുത്തുക
2. പഠിതാവിനെ പുതിയ വൈദഗ്ധ്യങ്ങൾ നേടാൻ സഹായിക്കുന്നതിനു മുമ്പ് ഒരു മൂപ്പൻ എന്തു ചെയ്തേക്കാം, എന്തുകൊണ്ട്?
2 ഒരു മൂപ്പൻ എന്ന നിലയിൽ, നിങ്ങളെ ഒരു തോട്ടക്കാരനോട് ഉപമിക്കാനാകും. ഒരു ചെടി വളരാനും കരുത്തുറ്റതാകാനും അതിനു പോഷകങ്ങൾ വേണം. അതുകൊണ്ട് വിത്തുകൾ പാകുന്നതിനു മുമ്പ് തോട്ടക്കാരൻ മണ്ണിൽ വളമിടാറുണ്ട്. അതേവിധത്തിൽ, പഠിതാവിനെ പുതിയ വൈദഗ്ധ്യങ്ങൾ നേടാൻ സഹായിക്കുന്നതിനു മുമ്പ് ചില ബൈബിൾതത്ത്വങ്ങൾ അദ്ദേഹവുമായി പങ്കുവെക്കാൻ ഒരു മൂപ്പൻ ആഗ്രഹിച്ചേക്കാം. പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിനായി ഒരുങ്ങാൻ അത് ആ വ്യക്തിയെ സഹായിക്കും.—1 തിമൊ. 4:6.
3. (എ) മർക്കോസ് 12:29, 30-ലെ യേശുവിന്റെ വാക്കുകൾ പഠിതാവുമായുള്ള ഒരു സംഭാഷണത്തിൽ എങ്ങനെ ഉപയോഗിക്കാം? (ബി) ഒരു മൂപ്പന്റെ പ്രാർഥന പഠിതാവിനെ എങ്ങനെ സ്വാധീനിച്ചേക്കാം?
3 പഠിതാവിന്റെ ചിന്തകളെയും വികാരങ്ങളെയും സത്യം സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അതിന്, യഹോവയ്ക്ക് ജീവിതം സമർപ്പിച്ചത് തന്റെ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു, എന്ന് അദ്ദേഹത്തോട് ചോദിക്കാൻ കഴിയും. ഈ ചോദ്യം, യഹോവയെ എങ്ങനെ മുഴുഹൃദയത്തോടെ സേവിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു സംഭാഷണത്തിലേക്കു നയിച്ചേക്കാം. (മർക്കോസ് 12:29, 30 വായിക്കുക.) ആ സഹോദരന്, പരിശീലനസമയത്തുടനീളം പരിശുദ്ധാത്മാവിനെ നൽകേണമേ എന്ന് അപേക്ഷിച്ചുകൊണ്ട് നിങ്ങൾക്ക് അദ്ദേഹത്തോടൊപ്പം പ്രാർഥിക്കാനും കഴിയും. തനിക്കുവേണ്ടി പ്രാർഥിക്കുന്നത് കേൾക്കുമ്പോൾ കൂടുതൽ ചെയ്യാൻ അത് ആ സഹോദരനെ പ്രോത്സാഹിപ്പിച്ചേക്കാം!
4. (എ) പുരോഗതി വരുത്താൻ പഠിതാവിനെ സഹായിക്കുന്ന ചില ബൈബിൾവിവരണങ്ങൾ ഏവ? (ബി) മറ്റുള്ളവരെ പരിശീലിപ്പിക്കുമ്പോൾ മൂപ്പന്മാർക്ക് എന്ത് ലക്ഷ്യമാണുണ്ടായിരിക്കേണ്ടത്?
4 പരിശീലനം തുടങ്ങുമ്പോൾത്തന്നെ, സഹായമനസ്കരും വിശ്വാസയോഗ്യരും താഴ്മയുള്ളവരും ആയിരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ പഠിതാക്കളെ സഹായിക്കുന്ന ബൈബിൾവിവരണങ്ങൾ ചർച്ച ചെയ്യുന്നത് നന്നായിരിക്കും. (1 രാജാ. 19:19-21; നെഹെ. 7:2; 13:13; പ്രവൃ. 18:24-26) ചെടി വളരാൻ മണ്ണിൽ വളം ആവശ്യമായിരിക്കുന്നതുപോലെ പ്രധാനമാണ് ഒരു പഠിതാവിന് ഈ ഗുണങ്ങൾ. അവ അദ്ദേഹത്തെ വളരാൻ, അതായത് പെട്ടെന്നു പുരോഗമിക്കാൻ, സഹായിക്കും. ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ജ്ഞാനപൂർവമായ തീരുമാനങ്ങളെടുക്കാൻ ഒരു പഠിതാവിനെ സഹായിക്കുക എന്നതാണ് പരിശീലനം കൊടുക്കുമ്പോൾ തന്റെ ലക്ഷ്യമെന്ന് ഫ്രാൻസിലുള്ള ജീൻ ക്ലോഡ് എന്ന മൂപ്പൻ പറയുന്നു. “ദൈവവചനത്തിലെ ‘അത്ഭുതങ്ങൾ’ കാണുന്നതിനായി പഠിതാവിന്റെ ‘കണ്ണുകളെ തുറക്കുന്ന’ ഒരു വാക്യം ഒരുമിച്ച് വായിക്കാനുള്ള സാഹചര്യങ്ങൾ കണ്ടെത്താൻ ഞാൻ ശ്രമിക്കാറുണ്ട്” എന്ന് അദ്ദേഹം പറയുന്നു. (സങ്കീ. 119:18) ഒരു പഠിതാവിന് കരുത്തു പകരാൻ കഴിയുന്ന മറ്റ് ഏതെല്ലാം മാർഗങ്ങളുണ്ട്?
ലക്ഷ്യങ്ങൾ വെക്കാൻ സഹായിക്കുക, കാരണം വ്യക്തമാക്കുക
5. (എ) യഹോവയുടെ സേവനത്തിലെ ലക്ഷ്യങ്ങളെക്കുറിച്ച് പഠിതാവിനോട് സംസാരിക്കുന്നത് എത്ര പ്രധാനമാണ്? (ബി) മൂപ്പന്മാർ സഹോദരന്മാരെ ചെറുപ്പത്തിലേ തന്നെ പരിശീലിപ്പിക്കേണ്ടത് എന്തുകൊണ്ട്? (അടിക്കുറിപ്പ് കാണുക.)
5 യഹോവയുടെ സേവനത്തിൽ എന്തെല്ലാം ലക്ഷ്യങ്ങളാണ് വെച്ചിരിക്കുന്നത് എന്ന് പഠിതാവിനോട് ചോദിക്കുക. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലെങ്കിൽ എത്തിപ്പിടിക്കാൻ കഴിയുന്ന ഒരു ലക്ഷ്യംവെക്കാൻ അദ്ദേഹത്തെ സഹായിക്കുക. നിങ്ങൾക്കുണ്ടായിരുന്ന ഒരു ലക്ഷ്യത്തെക്കുറിച്ചും അതു നേടിയപ്പോൾ നിങ്ങൾക്ക് എത്രമാത്രം സന്തോഷം തോന്നിയെന്നും ആവേശത്തോടെ അദ്ദേഹത്തോടു പറയുക. ലളിതവും അതേസമയം വളരെ ഫലപ്രദവും ആയ ഒരു മാർഗമാണ് ഇത്. ആഫ്രിക്കയിൽ ഒരു മൂപ്പനും പയനിയറും ആയി സേവിക്കുന്ന വിക്ടർ പറയുന്നു: “ഞാൻ യുവാവായിരുന്നപ്പോൾ എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ഒരു മൂപ്പൻ ചില ചോദ്യങ്ങൾ ചോദിച്ചു. ശുശ്രൂഷയെക്കുറിച്ച് ഗൗരവത്തോടെ ചിന്തിച്ചുതുടങ്ങാൻ ആ ചോദ്യങ്ങൾ എന്നെ സഹായിച്ചു.” ചെറുപ്പമായിരിക്കുമ്പോൾത്തന്നെ സഹോദരന്മാരെ പരിശീലിപ്പിക്കേണ്ടത് പ്രധാനമാണെന്ന് അനുഭവപരിചയമുള്ള മൂപ്പന്മാർ പറയുന്നു. കൗമാരപ്രായത്തിൽത്തന്നെ അതു തുടങ്ങാൻ കഴിയും. സഭയിൽ, അവരുടെ പ്രായത്തിനനുസരിച്ചുള്ള ചില ജോലികൾ അവരെ ഏൽപ്പിക്കാൻ നിങ്ങൾക്കാകും. ചെറുപ്പത്തിൽത്തന്നെ സഹോദരന്മാരെ പരിശീലിപ്പിക്കുന്നെങ്കിൽ, മുതിർന്നുവരവെ മറ്റു തിരക്കുകൾ വന്നുചേരുമ്പോഴും തങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അത് അവരെ സഹായിക്കും.—സങ്കീർത്തനം 71:5, 17 വായിക്കുക.a
ഒരു നിയമനം നിർവഹിക്കേണ്ടത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുക, അത് ചെയ്തതിനെപ്രതി ആത്മാർഥമായി അഭിനന്ദിക്കുകയും ചെയ്യുക (5-8 ഖണ്ഡികകൾ കാണുക)
6. യേശുവിന്റെ പരിശീലനരീതിയുടെ ഒരു പ്രമുഖവശം എന്തായിരുന്നു?
6 സേവിക്കാനുള്ള പഠിതാവിന്റെ താത്പര്യത്തെ പ്രചോദിപ്പിക്കാൻ എന്ത് ചെയ്യണമെന്ന് പറഞ്ഞുകൊടുത്താൽ മാത്രം പോരാ. അത് ചെയ്യേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് എന്ന് വിശദീകരിക്കുകയും വേണം. മഹദ്ഗുരുവായ യേശു, അപ്പൊസ്തലന്മാരോട് പ്രസംഗിക്കാൻ പറഞ്ഞു. എന്നാൽ അതിനു മുമ്പ്, അതു ചെയ്യേണ്ടത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കാൻ യേശു ഇങ്ങനെ പറഞ്ഞു: “സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു.” (മത്താ. 28:18, 19) യേശുവിന്റെ പരിശീലനരീതി നിങ്ങൾക്ക് എങ്ങനെ അനുകരിക്കാം?
7, 8. (എ) യേശുവിന്റെ പരിശീലനരീതി മൂപ്പന്മാർക്ക് ഇന്ന് എങ്ങനെ അനുകരിക്കാൻ കഴിയും? (ബി) ഒരു പഠിതാവിനെ അഭിനന്ദിക്കുന്നത് എത്രത്തോളം പ്രധാനമാണ്? (സി) മറ്റുള്ളവരെ പരിശീലിപ്പിക്കാൻ മൂപ്പന്മാരെ സഹായിക്കുന്ന ചില നിർദേശങ്ങൾ ഏവ? (“മറ്റുള്ളവരെ പരിശീലിപ്പിക്കാൻ കഴിയുന്ന വിധങ്ങൾ” എന്ന ചതുരം കാണുക.)
7 ഒരു സഹോദരനെ ഒരു ജോലി ഏൽപ്പിക്കുമ്പോൾ ആ ജോലിയുടെ പ്രാധാന്യം ബൈബിളിൽനിന്നു വിശദീകരിച്ചുകൊടുക്കുക. വെറുതെ കുറെ നിയമങ്ങളെപ്രതിയല്ല പകരം ബൈബിൾതത്ത്വങ്ങൾ ഉൾപ്പെട്ടിരിക്കുന്നതുകൊണ്ടാണ് ഇതു ചെയ്യുന്നതെന്ന് അങ്ങനെ അദ്ദേഹത്തെ പഠിപ്പിക്കാൻ കഴിയും. ദൃഷ്ടാന്തമായി, രാജ്യഹാളിന്റെ പ്രവേശനകവാടം വൃത്തിയുള്ളതും സുരക്ഷിതവും ആയി സൂക്ഷിക്കാൻ നിങ്ങൾ ഒരു സഹോദരനോട് പറയുന്നുവെന്നിരിക്കട്ടെ. നിങ്ങൾക്ക് അദ്ദേഹത്തെ തീത്തൊസ് 2:10 എടുത്ത് കാണിക്കാം. തുടർന്ന് ഈ ജോലി രാജ്യസന്ദേശത്തെ കൂടുതലായി എപ്രകാരം അലങ്കരിക്കുമെന്ന് വിശദീകരിക്കാം. കൂടാതെ സഭയിലെ പ്രായമുള്ളവരെക്കുറിച്ചും ഈ ജോലി അവരെ എങ്ങനെ സഹായിക്കുമെന്നും ചിന്തിക്കാൻ പഠിതാവിനോടു പറയുക. ഇത്തരത്തിലുള്ള സംഭാഷണം നിയമങ്ങളെക്കാൾ ഉപരി, ആളുകളെക്കുറിച്ച് ചിന്തിക്കാൻ സഹായിക്കുന്ന പരിശീലനം നൽകും. താൻ ചെയ്ത ജോലിയിൽനിന്ന് സഹോദരീസഹോദരന്മാർ പ്രയോജനം നേടുന്നതു കാണുമ്പോൾ മറ്റുള്ളവരെ സേവിക്കുന്നതിന്റെ സന്തോഷം അദ്ദേഹം ആസ്വദിക്കും.
8 നിങ്ങളുടെ നിർദേശങ്ങൾ പഠിതാവ് പ്രാവർത്തികമാക്കുമ്പോൾ അവരെ അഭിനന്ദിക്കാൻ മറക്കരുത്. അങ്ങനെ ചെയ്യുന്നത് എത്രത്തോളം പ്രധാനമാണ്? വളരാനും പുഷ്ടിയുള്ളതായിരിക്കാനും വെള്ളം ഒരു ചെടിയെ സഹായിക്കുന്നതുപോലെ, അഭിനന്ദിക്കുന്നത്, യഹോവയ്ക്കുവേണ്ടിയുള്ള സേവനത്തിൽ പുരോഗതി പ്രാപിക്കാൻ അദ്ദേഹത്തെ സഹായിക്കും.—മത്തായി 3:17 താരതമ്യം ചെയ്യുക.
മറ്റൊരു തടസ്സം
9. (എ) ചില വികസിതരാജ്യങ്ങളിലെ മൂപ്പന്മാർക്ക് മറ്റുള്ളവരെ പരിശീലിപ്പിക്കുന്നത് ബുദ്ധിമുട്ടായേക്കാവുന്നത് എന്തുകൊണ്ട്? (ബി) ചില യുവപ്രായക്കാരുടെ ജീവിതത്തിൽ ദൈവസേവനം ഒന്നാമതല്ലാത്തത് എന്തുകൊണ്ട്?
9 ചില വികസിതരാജ്യങ്ങളിലെ മൂപ്പന്മാർ മറ്റൊരു പ്രശ്നം നേരിടുന്നു. സഭയിലെ കൂടുതൽ ഉത്തരവാദിത്വങ്ങൾ ചെയ്യുന്നതിനായി 20-കളിലും 30-കളിലും ഉള്ള സ്നാനമേറ്റ ചില യുവസഹോദരന്മാരെ പ്രോത്സാഹിപ്പിക്കുന്നത് അവർക്ക് ബുദ്ധിമുട്ടായിത്തീർന്നിരിക്കുന്നു. അതിന്റെ കാരണത്തെക്കുറിച്ച് 20 ദേശങ്ങളിൽനിന്നുള്ള അനുഭവസമ്പന്നരായ ചില മൂപ്പന്മാർ അവരുടെ അഭിപ്രായം പങ്കുവെച്ചു. കുട്ടികളായിരിക്കെ, യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യുന്നതിനായി ലക്ഷ്യങ്ങൾവെക്കാൻ അവരുടെ മാതാപിതാക്കൾ അവരെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നാണ് അവരിൽ പലരും പറഞ്ഞത്. ഇനി, അവരിൽ ചില യുവാക്കൾ കൂടുതൽ ചെയ്യാൻ ആഗ്രഹിച്ചപ്പോൾ, ഉന്നതവിദ്യാഭ്യാസത്തിനോ തൊഴിലിനോ വേണ്ടി ലക്ഷ്യങ്ങൾവെക്കാനാണ് അവരുടെ മാതാപിതാക്കൾ അവരെ പ്രോത്സാഹിപ്പിച്ചത്. അതുകൊണ്ടുതന്നെ ദൈവസേവനം ഒരിക്കലും അവരുടെ ജീവിതത്തിൽ ഒന്നാമതായിരുന്നില്ല.—മത്താ. 10:24.
10, 11. (എ) തന്റെ ചിന്താഗതിയിൽ മാറ്റങ്ങൾ വരുത്താൻ ഒരു മൂപ്പന് പതിയെപ്പതിയെ ഒരു സഹോദരനെ എങ്ങനെ സഹായിക്കാനാകും? (ബി) ഒരു സഹോദരനെ പ്രോത്സാഹിപ്പിക്കാൻ ഒരു മൂപ്പന് ഏതെല്ലാം തിരുവെഴുത്തുകൾ ഉപയോഗിക്കാനാകും, എന്തുകൊണ്ട്? (അടിക്കുറിപ്പു കാണുക.)
10 സഭയ്ക്കുവേണ്ടി കൂടുതലായി പ്രവർത്തിക്കാൻ ഒരു സഹോദരനു തോന്നുന്നില്ലെങ്കിൽ, അദ്ദേഹത്തിന്റെ ചിന്താഗതിക്ക് മാറ്റം വരുത്താൻ സഹായിക്കേണ്ടതുണ്ട്. അതിന് നല്ല ശ്രമവും ക്ഷമയും ആവശ്യമാണ്. എന്നാൽ അത് സാധ്യമാണ്. ചില ചെടികളെ നേരെ വളരാൻ സഹായിക്കുന്നതിനായി ഒരു തോട്ടക്കാരൻ ഇടയ്ക്കിടെ അതിന്റെ തണ്ട് നേരെയാക്കിവിടാറുണ്ട്. സമാനമായി, സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിനോടുള്ള തന്റെ മനോഭാവത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് തിരിച്ചറിയാൻ ഒരു സഹോദരനെ നിങ്ങൾക്ക് പടിപടിയായി സഹായിക്കാൻ കഴിയും. എന്നാൽ എങ്ങനെ?
11 ആ സഹോദരനുമായി നല്ലൊരു സൗഹൃദം സ്ഥാപിക്കാൻ സമയം കണ്ടെത്തുക. സഭയ്ക്കു തന്നെക്കൊണ്ട് ആവശ്യമുണ്ടെന്ന് അദ്ദേഹം തിരിച്ചറിയട്ടെ. തുടർന്ന് യഹോവയ്ക്കുള്ള തന്റെ സമർപ്പണത്തെക്കുറിച്ചു ചിന്തിക്കാൻ തിരുവെഴുത്തുകൾ ഉപയോഗിച്ച് അദ്ദേഹത്തെ സഹായിക്കുക. (സഭാ. 5:4; യെശ. 6:8; മത്താ. 6:24, 33; ലൂക്കോ. 9:57-62; 1 കൊരി. 15:58; 2 കൊരി. 5:15; 13:5) പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിക്കാൻ ശ്രമിക്കുക: ജീവിതം യഹോവയ്ക്കു സമർപ്പിച്ചപ്പോൾ എന്ത് വാക്കാണ് നിങ്ങൾ കൊടുത്തത്? നിങ്ങൾ സ്നാനമേറ്റപ്പോൾ യഹോവയ്ക്ക് എന്തു തോന്നിയെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? (സദൃ. 27:11) സാത്താന് എന്തായിരിക്കും തോന്നിയത്? (1 പത്രോ. 5:8) ഇത്തരം തിരുവെഴുത്തുകൾ വളരെ ശക്തിയുള്ളതും ഒരു സഹോദരന്റെ ഹൃദയത്തെ വളരെയധികം സ്വാധീനിക്കാൻ കഴിവുള്ളതും ആയിരിക്കും.—എബ്രായർ 4:12 വായിക്കുക.b
പഠിതാക്കളേ, വിശ്വസ്തരെന്ന് തെളിയിക്കുവിൻ
12, 13. (എ) ഒരു പഠിതാവെന്ന നിലയിൽ എന്ത് മനോഭാവമാണ് എലീശായ്ക്ക് ഉണ്ടായിരുന്നത്? (ബി) എലീശായുടെ വിശ്വസ്തതയ്ക്ക് യഹോവ എങ്ങനെയാണ് പ്രതിഫലം കൊടുത്തത്?
12 യുവാക്കളായ സഹോദരന്മാരേ, നിങ്ങളുടെ സഹായം സഭയ്ക്ക് ആവശ്യമാണ്. യഹോവയുടെ സേവനത്തിൽ വിജയിക്കുന്നതിന് ഏതു മനോഭാവം നിങ്ങളെ സഹായിക്കും? ഇതിന് ഉത്തരം കണ്ടെത്തുന്നതിനായി പുരാതന കാലത്തെ ഒരു പഠിതാവായ എലീശായുടെ ജീവിതത്തിലെ ചില സംഭവങ്ങൾ അടുത്ത് നിരീക്ഷിക്കാം.
13 ഏതാണ്ട് 3,000 വർഷം മുമ്പ് ഒരിക്കൽ ഏലിയാവ് എലീശായെ തന്റെ സഹായിയായി പ്രവർത്തിക്കാൻ ക്ഷണിച്ചു. എലീശാ അപ്പോൾത്തന്നെ ആ ക്ഷണം സ്വീകരിക്കുകയും പ്രവാചകനുവേണ്ടി എളിയവേല ചെയ്യുകയും ചെയ്തു. (2 രാജാ. 3:11) ഏകദേശം ആറ് വർഷക്കാലം ഏലിയാവ് എലീശായെ പരിശീലിപ്പിച്ചു. ഇസ്രായേലിലെ തന്റെ വേല അവസാനിക്കാറായപ്പോൾ പ്രവാചകൻ തന്റെ സഹായിയോട്, തന്നെ സേവിക്കുന്നത് നിറുത്തിക്കൊള്ളാൻ പറഞ്ഞു. എന്നാൽ മൂന്നു പ്രാവശ്യവും എലീശാ, “ഞാൻ നിന്നെ വിടുകയില്ല” എന്ന് പറഞ്ഞു. ആവുന്നത്ര കാലം തന്റെ അധ്യാപകനോടൊപ്പമായിരിക്കാൻ അവൻ നിശ്ചയിച്ചിരുന്നു. അതുകൊണ്ടുതന്നെ എലീശായുടെ ആത്മാർഥതയ്ക്കും വിശ്വസ്തതയ്ക്കും യഹോവ തക്ക പ്രതിഫലം കൊടുത്തു. ഏലിയാവ് ചുഴലിക്കാറ്റിൽ എടുക്കപ്പെടുന്നതിന് സാക്ഷ്യംവഹിക്കാൻ അവന് പദവി ലഭിച്ചു.—2 രാജാ. 2:1-12.
14. (എ) പഠിതാക്കൾക്ക് ഇന്ന് എങ്ങനെ എലീശായെ അനുകരിക്കാൻ കഴിയും? (ബി) പഠിതാവിന്റെ വിശ്വസ്തത പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
14 ഒരു പഠിതാവെന്ന നിലയിൽ നിങ്ങൾക്ക് എങ്ങനെ എലീശായെ അനുകരിക്കാൻ കഴിയും? ലഭിക്കുന്ന നിയമനം എത്ര നിസ്സാരമായിരുന്നാലും പെട്ടെന്നുതന്നെ അത് സ്വീകരിക്കുക. നിങ്ങളുടെ അധ്യാപകൻ നിങ്ങളുടെ സുഹൃത്താണെന്ന് ഓർക്കുക. അദ്ദേഹം നിങ്ങൾക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കുന്നുവെന്ന് അദ്ദേഹത്തോട് പറയുക. അങ്ങനെ അദ്ദേഹത്തിൽനിന്ന് തുടർന്നും പഠിക്കാൻ ഒരുക്കമുള്ളവനാണെന്ന് പ്രകടമാക്കുക. ഏറ്റവും പ്രധാനമായി, നിയമനങ്ങൾ നിർവഹിക്കുന്നതിൽ വിശ്വസ്തനായിരിക്കുക. എന്തുകൊണ്ട്? വിശ്വസ്തരും ആശ്രയയോഗ്യരും ആണെന്ന് തെളിയിക്കുന്നെങ്കിൽ നിങ്ങൾ സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ വഹിക്കാൻ യഹോവ ആഗ്രഹിക്കുന്നെന്ന ബോധ്യം മൂപ്പന്മാർക്കുണ്ടാകും.—സങ്കീ. 101:6; 2 തിമൊഥെയൊസ് 2:2 വായിക്കുക.
അനുഭവപരിചയമുള്ള മൂപ്പന്മാരെ ബഹുമാനിക്കുക
15, 16. (എ) എലീശാ ഏതെല്ലാം വിധങ്ങളിലാണ് തന്റെ അധ്യാപകനോട് ആദരവു പ്രകടമാക്കിയത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) എന്തുകൊണ്ടാണ് മറ്റു പ്രവാചകശിഷ്യന്മാർ എലീശായിൽ വിശ്വാസമർപ്പിച്ചത്?
15 ഇന്ന് സഹോദരന്മാർ അനുഭവപരിചയമുള്ള മൂപ്പന്മാരെ ബഹുമാനിക്കേണ്ടതുണ്ടെന്നും എലീശായുടെ വിവരണം കാണിക്കുന്നു. യെരീഹോയിലുള്ള ഒരുകൂട്ടം പ്രവാചകന്മാരെ സന്ദർശിച്ച ശേഷം ഏലിയാവും എലീശായും യോർദാൻ നദിക്കരികെ വന്നു. തുടർന്ന് “ഏലിയാവു തന്റെ പുതപ്പ് എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു.” ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നശേഷവും “അവർ സംസാരിച്ചുകൊണ്ടു” നടന്നു. തന്റെ അധ്യാപകൻ പറഞ്ഞതെല്ലാം വളരെ ശ്രദ്ധയോടെ കേൾക്കുകയും അവനിൽനിന്ന് പഠിക്കുകയും ചെയ്തു. ഇതെല്ലാം തനിക്കറിയാവുന്ന കാര്യങ്ങളാണെന്ന് എലീശാ ചിന്തിച്ചതേ ഇല്ല. പിന്നീട്, ഏലിയാവ് ചുഴലിക്കാറ്റിൽ എടുക്കപ്പെട്ടു; എലീശാ യോർദാൻ നദീതീരത്തേക്ക് നടന്നുനീങ്ങി. തുടർന്ന്, ഏലിയാവിന്മേൽനിന്നു വീണ പുതപ്പ് എടുത്ത് നദിയിലെ വെള്ളത്തിൽ മൂന്നു പ്രാവശ്യം അടിച്ചുകൊണ്ട്, “ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ?” എന്നു പറഞ്ഞു. വീണ്ടും, നദിയിലെ വെള്ളം അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു.—2 രാജാ. 2:8-14.
16 ഏലിയാവിന്റെ അവസാനത്തെ അത്ഭുതത്തിന്റെ തനിപ്പകർപ്പായിരുന്നു എലീശായുടെ ആദ്യത്തെ അത്ഭുതം എന്നതു നിങ്ങൾ ശ്രദ്ധിച്ചോ? ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു? ഇപ്പോൾ കാര്യങ്ങളൊക്കെ നടത്തുന്നത് താനായതുകൊണ്ട് ഏലിയാവ് ചെയ്തതിൽനിന്നും വ്യത്യസ്തമായി എല്ലാം ചെയ്യണമെന്ന് എലീശാ ചിന്തിച്ചില്ല. പകരം ഏലിയാവ് ചെയ്ത കാര്യങ്ങളൊക്കെ അതേപടി പിൻപറ്റിക്കൊണ്ട് തന്റെ അധ്യാപകനെ താൻ ബഹുമാനിക്കുന്നെന്ന് എലീശാ തെളിയിച്ചു. എലീശായിൽ വിശ്വാസമർപ്പിക്കാൻ അത് മറ്റു പ്രവാചകന്മാരെയും സഹായിച്ചു. (2 രാജാ. 2:15) എലീശാ ഒരു പ്രവാചകനെന്നനിലയിൽ 60 വർഷക്കാലം സേവിച്ചു. ഏലിയാവ് ചെയ്തതിലും അധികം അത്ഭുതങ്ങൾ ചെയ്യാനുള്ള ശക്തി യഹോവ എലീശായ്ക്കു നൽകി. ഇന്നുള്ള പഠിതാക്കൾക്ക് ഇത് എന്തു പാഠം നൽകുന്നു?
17. (എ) ഇന്നത്തെ പഠിതാക്കൾക്ക് എലീശായുടെ മനോഭാവം എങ്ങനെ അനുകരിക്കാൻ കഴിയും? (ബി) വിശ്വസ്തരായ പഠിതാക്കളെ കാലാന്തരത്തിൽ യഹോവ എങ്ങനെ ഉപയോഗിച്ചേക്കാം?
17 നിങ്ങൾക്ക് സഭയിൽ കൂടുതലായ ഉത്തരവാദിത്വങ്ങൾ ലഭിക്കുമ്പോൾ, മുമ്പ് ചെയ്തിരുന്നതിൽനിന്നും തികച്ചും വ്യത്യസ്തമായ വിധത്തിൽ അവ ചെയ്യണമെന്ന് ഒരിക്കലും ചിന്തിക്കരുത്. സഭയിൽ ചില മാറ്റങ്ങളുണ്ടാകുന്നത്, സഭയുടെ ഏതെങ്കിലും പ്രത്യേക ആവശ്യത്തെപ്രതിയോ അല്ലെങ്കിൽ യഹോവയുടെ സംഘടനയിൽനിന്നുള്ള ഒരു നിർദേശത്തെപ്രതിയോ ആയിരിക്കും എന്ന് ഓർക്കുക. മാറ്റം വരുത്തണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം അങ്ങനെ ചെയ്യരുത്. ഏലിയാവിന്റെ അതേ രീതികൾ ഉപയോഗിച്ചുകൊണ്ട് തന്നിൽ വിശ്വാസമുണ്ടായിരിക്കാൻ എലീശാ മറ്റു പ്രവാചകന്മാരെ സഹായിച്ചു. അതിലൂടെ അവൻ തന്റെ അധ്യാപകനോടുള്ള ആദരവു കാണിക്കുകയും ചെയ്തു. സമാനമായി, നിങ്ങളുടെ അധ്യാപകർ പിൻപറ്റിയ ബൈബിളധിഷ്ഠിത രീതികളിൽ നിങ്ങളും തുടരുന്നെങ്കിൽ അനുഭവസമ്പന്നരായ ആ മൂപ്പന്മാരെ ആദരിക്കുകയായിരിക്കും നിങ്ങൾ ചെയ്യുന്നത്. കൂടാതെ അത് സഹോദരീസഹോദരന്മാർക്ക് നിങ്ങളിലുള്ള വിശ്വാസം വർധിപ്പിക്കുകയും ചെയ്യും. (1 കൊരിന്ത്യർ 4:17 വായിക്കുക.) എന്നാൽ അനുഭവപരിചയം നേടുന്നതോടെ, എപ്പോഴും മുന്നേറിക്കൊണ്ടിരിക്കുന്ന യഹോവയുടെ സംഘടനയോടൊപ്പം മുന്നേറുന്നതിന് സഭയെ സഹായിക്കുന്നതരം മാറ്റങ്ങൾ വരുത്താൻ നിങ്ങൾക്കു സാധിക്കും. എലീശായുടെ കാര്യത്തിലെന്നപോലെ, കാലാന്തരത്തിൽ നിങ്ങളുടെ അധ്യാപകർ ചെയ്തതിലും കൂടുതൽ ചെയ്യാൻ യഹോവ നിങ്ങളെയും പ്രാപ്തരാക്കിയേക്കാം.—യോഹ. 14:12.
18. സഭകളിലുള്ള സഹോദരന്മാരെ പരിശീലിപ്പിക്കുന്നത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
18 സഹോദരന്മാരെ പരിശീലിപ്പിക്കുന്നതിന് കൂടുതൽ സമയം കണ്ടെത്താൻ ഈ ലേഖനത്തിലെയും കഴിഞ്ഞ ലേഖനത്തിലെയും നിർദേശങ്ങൾ മൂപ്പന്മാരെ പ്രചോദിപ്പിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൂടാതെ യോഗ്യതയുള്ള മറ്റു സഹോദരന്മാർ പരിശീലനം നേടാൻ ആത്മാർഥമായി ആഗ്രഹിക്കുകയും പഠിച്ച കാര്യങ്ങൾ യഹോവയുടെ ജനത്തെ പരിപാലിക്കാനായി ഉപയോഗിക്കുകയും ചെയ്യട്ടേയെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത്തരത്തിലുള്ള പരിശീലനം ലോകമെമ്പാടുമുള്ള സഭകളെ ശക്തിപ്പെടുത്തും. അതുപോലെ വരാനിരിക്കുന്ന നിർണായകനാളുകളിൽ വിശ്വസ്തരായിരിക്കാനും അത് നമ്മെ ഓരോരുത്തരെയും സഹായിക്കും.
a പക്വതയും താഴ്മയും സഭയിൽ സേവിക്കാൻ ആവശ്യമായ മറ്റു ഗുണങ്ങളും ഉള്ള ഒരു യുവസഹോദരനെ, 20 വയസ്സ് തികഞ്ഞിട്ടില്ലെങ്കിൽപ്പോലും ഒരു ശുശ്രൂഷാദാസനായി നിയമിക്കാൻ മൂപ്പന്മാർ നിർദേശിച്ചേക്കാം.—1 തിമൊ. 3:8-10, 12; 2000 മെയ് ലക്കം നമ്മുടെ രാജ്യശുശ്രൂഷയുടെ 8-ാം പേജ് കാണുക.
-