-
ഈ ലോകം രക്ഷപ്പെടുമോ ഇല്ലയോ?ഉണരുക!—2017 | നമ്പർ 6
-
-
മുഖ്യലേഖനം | ഈ ലോകം രക്ഷപ്പെടുമോ?
ഈ ലോകം രക്ഷപ്പെടുമോ ഇല്ലയോ?
നിരാശപ്പെടുത്തുന്ന ഒരു പ്രഖ്യാപനത്തോടെയാണ് ശാസ്ത്രസമൂഹം 2017 എന്ന വർഷത്തിന് ആരംഭം കുറിച്ചത്. ഇതുവരെ കാണാത്ത ഒരു വലിയ ദുരന്തത്തിലേക്കു ലോകം ഒരു പടികൂടി അടുത്തിരിക്കുന്നെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞർ ജനുവരിയിൽ പ്രഖ്യാപിച്ചു. മാനവകുടുംബം ആഗോളതലത്തിൽ മഹാദുരന്തത്തിന് അടുത്ത് എത്തിയിരിക്കുന്നതിനെ ചിത്രീകരിക്കാൻ ‘അന്ത്യദിനഘടികാര’ത്തിന്റെ മിനിട്ടുസൂചി ശാസ്ത്രജ്ഞർ 30 സെക്കന്റ് മുന്നോട്ട് നീക്കിയിരിക്കുന്നു. ഈ ഘടികാരത്തിൽ രാത്രി 12 മണിയാകാൻ വെറും രണ്ടര മിനിട്ടേ ശേഷിക്കുന്നുള്ളൂ. 60 വർഷത്തിന് ഇടയിൽ ആദ്യമായിട്ടാണ് ഒരു മഹാദുരന്തത്തോട് ലോകം ഇത്രയും അടുത്തിരിക്കുന്നത്!
ലോകാവസാനത്തോട് നമ്മൾ എന്തുമാത്രം അടുത്തിരിക്കുന്നെന്ന് 2018-ലും വിശകലനം ചെയ്യാൻ ശാസ്ത്രജ്ഞന്മാർ ഇപ്പോഴേ പദ്ധതിയിടുന്നു. അന്നും ആ അന്ത്യദിനഘടികാരം ഒരു മഹാദുരന്തം ഉടനെ സംഭവിക്കുമെന്നുതന്നെ സൂചിപ്പിക്കുമോ? നിങ്ങൾ എന്ത് വിചാരിക്കുന്നു? ഈ ലോകം രക്ഷപ്പെടുമോ? ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ഒരുപക്ഷേ നിങ്ങൾക്കു ബുദ്ധിമുട്ടായിരിക്കാം. പ്രമുഖരായ പലർക്കും ഈ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. എന്നാൽ ഇങ്ങനെയൊരു ലോകാവസാനമുണ്ടാകുമെന്ന് എല്ലാവരും വിശ്വസിക്കുന്നില്ല.
ദശലക്ഷക്കണക്കിന് ആളുകൾ ശോഭനമായ ഒരു ഭാവിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. മാനവകുടുംബവും നമ്മുടെ ഗ്രഹവും എന്നേക്കും നിലനിൽക്കുമെന്നും നമ്മുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്നും ഉള്ളതിന് തെളിവുകളുണ്ടെന്ന് അവർ അവകാശപ്പെടുന്നു. ആ തെളിവുകൾ വിശ്വാസയോഗ്യമാണോ? വാസ്തവത്തിൽ ഈ ലോകം രക്ഷപ്പെടുമോ?
-
-
ഉത്തരത്തിനായുള്ള അന്വേഷണംഉണരുക!—2017 | നമ്പർ 6
-
-
മുഖ്യലേഖനം | ഈ ലോകം രക്ഷപ്പെടുമോ?
ഉത്തരത്തിനായുള്ള അന്വേഷണം
ദുർവാർത്തകളുടെ വേലിയേറ്റം നിങ്ങളെ ഉത്കണ്ഠപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നെങ്കിൽ നിങ്ങൾ തനിച്ചല്ലെന്ന് ഓർമിക്കുക. 2014-ൽ ഐക്യനാടുകളുടെ പ്രസിഡന്റായിരുന്ന ബറാക്ക് ഒബാമ പറഞ്ഞത്, മാധ്യമങ്ങളിൽ വരുന്ന മോശമായ വാർത്തകളെല്ലാം കാണുമ്പോൾ പലരും നിഗമനം ചെയ്യുന്നത് “ഈ ലോകം ഗത്യന്തരമില്ലാതെ നട്ടംതിരിയുകയാണെന്നും . . . അതിന്റെ നിയന്ത്രണം കൈവിട്ടുപോയിരിക്കുന്നെന്നും” ആണ്.
എന്നാൽ ഈ പ്രസ്താവന നടത്തി അധികം വൈകാതെ, ലോകത്തിലെ മിക്ക പ്രശ്നങ്ങളും പരിഹരിക്കുന്നതിനു സ്വീകരിച്ചിരിക്കുന്ന മാർഗങ്ങളെക്കുറിച്ച് അദ്ദേഹം താത്പര്യപൂർവം സംസാരിച്ചു. ഗവൺമെന്റുകൾ ചെയ്യുന്ന ഇത്തരത്തിലുള്ള ചില പരിശ്രമങ്ങൾ ഒരു “സന്തോഷവാർത്ത” ആണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തനിക്കു “പ്രത്യാശ”യുണ്ടെന്നും “അങ്ങേയറ്റം ശുഭാപ്തിവിശ്വാസ”ത്തോടെയാണ് ഭാവിയെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു വാക്കുകളിൽ പറഞ്ഞാൽ സദുദ്ദേശ്യത്തോടെയുള്ള മനുഷ്യരുടെ കൂട്ടായ ശ്രമങ്ങൾക്ക് ഈ ലോകത്തെ രക്ഷിക്കാനും അങ്ങനെ ഒരു ആഗോളദുരന്തം ഒഴിവാക്കാനും സാധിക്കും എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
ഈ ശുഭാപ്തിവിശ്വാസം അനേകർക്കുണ്ട്. ഉദാഹരണത്തിന്, ചിലർ ശാസ്ത്രത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു. ശാസ്ത്രസാങ്കേതികവിദ്യയിലുള്ള കുതിച്ചുചാട്ടങ്ങൾ ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഡിജിറ്റൽസാങ്കേതിക വിദ്യയിൽ വിദഗ്ധനായ ഒരാൾ ആത്മവിശ്വാസത്തോടെ പറഞ്ഞത് ഇങ്ങനെയാണ്, 2030 ആകുമ്പോഴേക്കും “നമ്മുടെ സാങ്കേതികവിദ്യ ആയിരം മടങ്ങ് മെച്ചപ്പെട്ടിരിക്കും. 2045-ഓടെ ഒരു ദശലക്ഷം മടങ്ങ് മെച്ചപ്പെട്ടിരിക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു: “കാര്യങ്ങളെല്ലാം നന്നായി പോകുന്നു. നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ എന്നത്തേതിലും വലുതാണെങ്കിലും അവയെ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവു നമ്മൾ നേടിയിരിക്കുന്നു.”
എന്നാൽ യഥാർഥത്തിൽ ലോകാവസ്ഥകൾ എത്രത്തോളം മോശമാണ്? വരാൻപോകുന്ന ഒരു മഹാദുരന്തത്തിന്റെ പടിവാതിൽക്കലാണോ നമ്മൾ? പല ശാസ്ത്രജ്ഞന്മാരും രാഷ്ട്രീയനേതാക്കന്മാരും പ്രത്യാശയ്ക്കു വകയുണ്ടെന്ന് പ്രസംഗിക്കുന്നെങ്കിലും, ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ അനേകർക്ക് ഇപ്പോഴും ആശങ്കയുണ്ട്. എന്തുകൊണ്ട്?
ആളുകളെ ഒന്നടങ്കം നശിപ്പിക്കാനുള്ള ആയുധങ്ങൾ. ഐക്യരാഷ്ട്ര സംഘടനയും മറ്റു സംഘടനകളും ആണവനിരായുധീകരണം നടത്തുന്നതിന് കിണഞ്ഞ് പരിശ്രമിക്കുന്നെങ്കിലും അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. ഇനി, ചില നേതാക്കന്മാർ ആയുധനിയന്ത്രണ നിയമങ്ങൾ പുച്ഛിച്ചുതള്ളുന്നു. ആണവായുധങ്ങളുടെ ശേഖരമുള്ള രാജ്യങ്ങൾപോലും കൈവശമുള്ള ബോംബുകളുടെ പ്രഹരശേഷി വർധിപ്പിക്കാനും കൂടുതൽ മാരകമായവ നിർമിക്കാനും തിടുക്കം കാണിക്കുന്നു. ആളുകളെ ഒന്നടങ്കം കൊന്നൊടുക്കാൻ പര്യാപ്തമായ ആയുധങ്ങളില്ലാതിരുന്ന രാജ്യങ്ങൾക്കുപോലും ഇപ്പോൾ ഒരു പ്രദേശത്തെ മനുഷ്യസമൂഹത്തെ തുടച്ചുനീക്കാനുള്ള ആയുധങ്ങളുണ്ട്.
രാജ്യങ്ങളൊക്കെ മുമ്പെന്നെത്തെക്കാളും അധികം ഒരു ആണവയുദ്ധത്തിന് സജ്ജമായതിനാൽ “സമാധാനം” ഉള്ള അവസ്ഥയിൽപ്പോലും ലോകം അപകടകരമായ ഒരു സ്ഥലമായിരിക്കുകയാണ്. “മാനുഷ ഇടപെടലോ മേൽനോട്ടമോ കൂടാതെതന്നെ ‘കൊല്ലുക’ എന്ന തീരുമാനം കൈക്കൊള്ളാവുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന വിനാശകാരികളായ ആയുധസജ്ജീകരണങ്ങൾ ആളുകളുടെ ആശങ്ക വർധിപ്പിക്കുന്നു” എന്ന് ആണവശാസ്ത്രജ്ഞരുടെ പത്രിക മുന്നറിയിപ്പു തരുന്നു.
നമ്മുടെ ആരോഗ്യം ഭീഷണിയിൽ. നല്ല ആരോഗ്യം നേടിത്തരുന്ന കാര്യത്തിൽ ശാസ്ത്രത്തിന് പരിമിതിയുണ്ട്. രോഗങ്ങൾക്ക് കാരണമാകുന്ന ഉയർന്ന രക്തസമ്മർദം, അമിതവണ്ണം, വായുമലിനീകരണം, മരുന്നുകളുടെ ദുരുപയോഗം എന്നിവയെല്ലാം വർധിച്ചിരിക്കുന്നു. കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവയാൽ അനേകം ആളുകൾ മരിക്കുകയാണ്. ഇനി മാനസികരോഗം പോലുള്ള മറ്റനേകം രോഗങ്ങളാൽ ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്നു. ഈയടുത്ത വർഷങ്ങളിലാകട്ടെ എബോള, സിക്ക എന്നീ വൈറസുകൾമൂലം മാരകമായ പകർച്ചവ്യാധികൾ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യന്റെ നിയന്ത്രണത്തിന് അപ്പുറമാണ് രോഗം. അതിനൊരു അവസാനം ഉണ്ടാകുമെന്നു തോന്നുന്നില്ല.
പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റം. ഭൂമിയുടെ അന്തരീക്ഷത്തെ ഫാക്ടറികൾ നിരന്തരമായി മലിനപ്പെടുത്തുന്നു. വിഷലിപ്തമായ വായു ശ്വസിച്ച് ദശലക്ഷക്കണക്കിന് ആളുകൾ ഓരോ വർഷവും മരിക്കുന്നു.
വ്യക്തികളും സമൂഹവും ഗവൺമെന്റ് ഏജൻസികളും നിരന്തരമായി മലിനജലവും കാർഷികമാലിന്യങ്ങളും ആശുപത്രിമാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യങ്ങളും കടലിൽ തള്ളുന്നു. “ഈ വിഷമാലിന്യങ്ങൾ കടൽ ജീവികളെയും സസ്യങ്ങളെയും വിഷലിപ്തമാക്കുകയും ഇവയെ ഭക്ഷിക്കുന്ന മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു” എന്ന് സമുദ്രശാസ്ത്ര സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു.
മാത്രമല്ല, ശുദ്ധജലം തീർന്നുകൊണ്ടിരിക്കുകയുമാണ്. ഇതെക്കുറിച്ച് ഒരു ബ്രിട്ടീഷ് ശാസ്ത്രഗ്രന്ഥകർത്താവായ റോബിൻ മെക്കി ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു. “ശുദ്ധജലക്ഷാമം ഉടനെതന്നെ ലോകത്തെ മുഴുവനായും ബാധിക്കും.” ജലദൗർലഭ്യം പ്രധാനമായും മനുഷ്യൻ വരുത്തിവെച്ചിരിക്കുന്ന ഒരു പ്രശ്നമാണെന്ന് രാഷ്ട്രീയക്കാർ സമ്മതിക്കുന്നു. അത് ഗുരുതരമായ ഒരു അപകടത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
പ്രകൃതിദുരന്തങ്ങൾ മനുഷ്യരെ ദുരിതത്തിലാക്കുന്നു. കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ, ഭൂമികുലുക്കങ്ങൾ തുടങ്ങിയവ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മറ്റു നാശനഷ്ടങ്ങളും വരുത്തിവെക്കുന്നു. ഇതുമൂലം മുമ്പെന്നെത്തെക്കാളും അധികം ആളുകൾ കൊല്ലപ്പെടുകയോ അവരുടെ ജീവിതം ദുരിതത്തിലാകുകയോ ചെയ്തിട്ടുണ്ട്. വരുംകാലങ്ങളിൽ “ശക്തിയേറിയ കൊടുങ്കാറ്റുകൾക്കും മാരകമായ ഉഷ്ണക്കാറ്റുകൾക്കും മാറിമാറി വരുന്ന കടുത്ത വരൾച്ചയ്ക്കും വലിയ പ്രളയത്തിനും” ഉള്ള സാധ്യതകൾ എന്നെത്തെക്കാളും അധികമാണെന്ന് യു.എസ്. ദേശീയ വ്യോമയാന ബഹിരാകാശ കേന്ദ്രം നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. ഇങ്ങനെ പോയാൽ പ്രകൃതിതന്നെ മനുഷ്യനെ കൊന്നൊടുക്കുമോ?
രക്ഷപ്പെടൽ അസാധ്യമാക്കുന്ന ഭയാനകമായ മറ്റനേകം ഭീഷണികളെക്കുറിച്ചും നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. ഇന്നു നമ്മൾ കാണുന്ന ഇത്തരം മോശമായ കാര്യങ്ങൾ കൂടുതൽ വിശകലനം ചെയ്യുന്നതുകൊണ്ട് ഭാവിയെക്കുറിച്ച് തൃപ്തികരമായ ഉത്തരം ലഭിക്കാൻപോകുന്നില്ല. രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞരും പറയുന്നതിന് ശ്രദ്ധ കൊടുത്താലും സ്ഥിതി ഇതൊക്കെത്തന്നെയാണെന്നു ചിലർ പറഞ്ഞേക്കാം. മുൻലേഖനത്തിൽ പറഞ്ഞിരുന്നതുപോലെ പല ആളുകളും ഇപ്പോഴത്തെ ലോകാവസ്ഥകളെക്കുറിച്ചും ഭാവിയെക്കുറിച്ചും ഉള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ കണ്ടെത്തിയിരിക്കുന്നു. ആ ഉത്തരങ്ങൾ നിങ്ങൾക്ക് എവിടെ കണ്ടെത്താം?
-
-
ബൈബിൾ എന്താണ് പറയുന്നത്?ഉണരുക!—2017 | നമ്പർ 6
-
-
അന്ത്യദിനഘടികാരത്തിന്റെ പ്രവചനങ്ങളൊന്നും നിറവേറാൻപോകുന്നില്ല. ഭൂമിക്കും മനുഷ്യർക്കും ശോഭനമായ ഭാവിയാണ് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത്
മുഖ്യലേഖനം | ഈ ലോകം രക്ഷപ്പെടുമോ?
ബൈബിൾ എന്താണ് പറയുന്നത്?
ഇന്നത്തെ ലോകത്തിന്റെ അതിദാരുണമായ അവസ്ഥയെക്കുറിച്ച് ബൈബിൾ നൂറ്റാണ്ടുകൾക്കു മുമ്പേ പറഞ്ഞിരുന്നു. എന്നാൽ അതു മാത്രമല്ല, മനുഷ്യകുടുംബത്തിന് ശോഭനമായ ഒരു ഭാവിയുണ്ടെന്ന കാര്യവും അതിൽ പറഞ്ഞിട്ടുണ്ട്. ബൈബിൾ മുൻകൂട്ടി പറഞ്ഞിട്ടുള്ള കാര്യങ്ങൾ സകലവിശദാംശങ്ങളും സഹിതം കൃത്യമായി നിറവേറിയിട്ടുണ്ടെന്ന് ചരിത്രം വ്യക്തമാക്കുന്നു. അതുകൊണ്ട് അതിലെ കാര്യങ്ങൾ കേട്ടപാടെ തള്ളിക്കളയുന്നത് ഉചിതമായിരിക്കില്ല.
ഉദാഹരണത്തിന്, പിൻവരുന്ന ബൈബിൾപ്രവചനങ്ങളെക്കുറിച്ച് ചിന്തിക്കുക:
“ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും. ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകും.”—മത്തായി 24:7.
“അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു മനസ്സിലാക്കിക്കൊള്ളുക. കാരണം മനുഷ്യർ സ്വസ്നേഹികളും പണക്കൊതിയന്മാരും പൊങ്ങച്ചക്കാരും ധാർഷ്ട്യമുള്ളവരും ദൈവനിന്ദകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദിയില്ലാത്തവരും വിശ്വസിക്കാൻ കൊള്ളാത്തവരും സഹജസ്നേഹമില്ലാത്തവരും ഒരു കാര്യത്തോടും യോജിക്കാത്തവരും പരദൂഷണം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മ ഇഷ്ടപ്പെടാത്തവരും ചതിയന്മാരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവരും” ആയിരിക്കും.—2 തിമൊഥെയൊസ് 3:1-4.
ഈ ലോകം യാതൊരു നിയന്ത്രണവുമില്ലാതെ നാശത്തിലേക്കു കൂപ്പുകുത്തുകയാണെന്ന് ഈ പ്രവചനങ്ങൾ പറയുന്നു. ഒരർഥത്തിൽ ഈ ലോകത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്, ഒരു മനുഷ്യനും അതു നേരെയാക്കാനാകില്ല. ബൈബിൾ പറയുന്നതനുസരിച്ച് ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം വരുത്താനുള്ള ജ്ഞാനമോ ശക്തിയോ മനുഷ്യർക്കില്ല. പിൻവരുന്ന തിരുവെഴുത്തുകൾ അതു വ്യക്തമാക്കുന്നു:
“ഒരു വഴി ശരിയാണെന്നു ചിലപ്പോൾ ഒരുവനു തോന്നും; എന്നാൽ അതു ചെന്നെത്തുന്നതു മരണത്തിലായിരിക്കും.”—സുഭാഷിതങ്ങൾ 14:12.
“മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം നടത്തിയത് . . . അവർക്കു ദോഷം ചെയ്തിരിക്കുന്നു.”—സഭാപ്രസംഗകൻ 8:9.
“സ്വന്തം കാലടികളുടെ നിയന്ത്രണംപോലും അവനുള്ളതല്ലല്ലോ.”—യിരെമ്യ 10:23.
മനുഷ്യർ തോന്നിയതുപോലെ പ്രവർത്തിക്കുന്നതിൽ തുടർന്നാൽ ഒരു ആഗോളദുരന്തത്തിൽ ചെന്ന് അവസാനിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. എന്നാൽ അങ്ങനെ സംഭവിക്കില്ല! എന്തുകൊണ്ട്? ബൈബിൾ പറയുന്നത് ഇതാണ്:
ദൈവം “ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചു; ഒരു കാലത്തും അതു സ്വസ്ഥാനത്തുനിന്ന് ഇളകില്ല.”—സങ്കീർത്തനം 104:5.
“ഒരു തലമുറ പോകുന്നു, മറ്റൊരു തലമുറ വരുന്നു. പക്ഷേ ഭൂമി എന്നും നിലനിൽക്കുന്നു.”—സഭാപ്രസംഗകൻ 1:4.
“നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29.
“ഭൂമിയിൽ ധാന്യം സുലഭമായിരിക്കും; മലമുകളിൽ അതു നിറഞ്ഞുകവിയും.”—സങ്കീർത്തനം 72:16.
ബൈബിളിന്റെ ഈ പഠിപ്പിക്കലുകൾ വ്യക്തമായ ഉത്തരങ്ങൾ നൽകുന്നു. മലിനീകരണത്താലോ ഭക്ഷണം, വെള്ളം എന്നിവയുടെ ക്ഷാമത്താലോ ഒരു ആഗോള പകർച്ചവ്യാധിയാലോ മനുഷ്യവർഗം ഒരിക്കലും തുടച്ചുനീക്കപ്പെടില്ല. ഇനി ഒരു ആണവദുരന്തത്തിലൂടെയും ഈ ലോകം നശിക്കില്ല. എന്തുകൊണ്ട്? കാരണം നമ്മുടെ ഗ്രഹത്തിന്റെ ഭാവി പൂർണമായും ദൈവത്തിന്റെ കൈയിൽ സുഭദ്രമാണ്. മനുഷ്യർക്ക് ദൈവം ഇച്ഛാസ്വാതന്ത്ര്യം കൊടുത്തിരിക്കുന്നു എന്നത് സത്യംതന്നെ. എന്നാൽ അവർ എടുക്കുന്ന തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ അവർതന്നെ അനുഭവിക്കും. (ഗലാത്യർ 6:7) പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ട് വലിയ ഒരു അപകടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന, ബ്രേക്ക് നഷ്ടപ്പെട്ട ഒരു തീവണ്ടിപോലെയല്ല ഇന്നത്തെ ലോകം. തങ്ങൾക്കുതന്നെ നാശംവരുത്തുന്ന രീതിയിൽ മനുഷ്യന് എത്രത്തോളം പ്രവർത്തിക്കാമെന്നതിന് ദൈവം അതിർവരമ്പുകൾ വെച്ചിട്ടുണ്ട്.—സങ്കീർത്തനം 83:18; എബ്രായർ 4:13.
ദൈവം ഇനിയും ഒട്ടനവധി കാര്യങ്ങൾ ചെയ്യാനിരിക്കുകയാണ്. സ്രഷ്ടാവ് ഭൂമിയിൽ “സമാധാനസമൃദ്ധി” കൊണ്ടുവരും. (സങ്കീർത്തനം 37:11) ദശലക്ഷക്കണക്കിനുവരുന്ന യഹോവയുടെ സാക്ഷികൾ ബൈബിൾപഠനത്തിലൂടെ മനസ്സിലാക്കിയിരിക്കുന്ന ശുഭപ്രതീക്ഷകളുടെ ഒരു നുറുങ്ങുവെട്ടം മാത്രമാണ് ഈ ലേഖനത്തിൽ കാണുന്നത്.
വ്യത്യസ്ത പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള സ്ത്രീപുരുഷന്മാരുടെ ഒരു ആഗോളസമൂഹമാണ് യഹോവയുടെ സാക്ഷികൾ. ബൈബിൾ വെളിപ്പെടുത്തിയിരിക്കുന്ന സത്യദൈവമായ യഹോവയെ ആരാധിക്കുന്നവരാണ് അവർ. അവർ ഭാവിയെ ഭയക്കുന്നില്ല. കാരണം ബൈബിൾ ഇങ്ങനെയാണ് പറയുന്നത്: “ആകാശത്തിന്റെ സ്രഷ്ടാവായ സത്യദൈവം, ഭൂമിയെ നിർമിച്ച് സുസ്ഥിരമായി സ്ഥാപിച്ച ദൈവം, ഭൂമിയെ വെറുതേ സൃഷ്ടിക്കാതെ, മനുഷ്യർക്കു താമസിക്കാൻ ഉണ്ടാക്കിയ ദൈവം, അതെ, യഹോവ പറയുന്നു: ‘ഞാൻ യഹോവയാണ്, വേറെ ഒരുവനുമില്ല.’”—യശയ്യ 45:18.
ഈ ലേഖനം ഭൂമിയുടെയും മനുഷ്യവർഗത്തിന്റെയും ഭാവിയെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ വിശകലനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത! എന്ന ലഘുപത്രികയുടെ 5-ാം പാഠം കാണുക. www.jw.org സൈറ്റിലും ഇതു ലഭ്യം.
ദൈവം ഭൂമിയെ സൃഷ്ടിച്ചത് എന്തിനുവേണ്ടിയാണ്? എന്ന വീഡിയോയും www.jw.org സൈറ്റിൽ നിങ്ങൾക്ക് കാണാം. (പ്രസിദ്ധീകരണങ്ങൾ > വീഡിയോകൾ എന്നതിനു കീഴിൽ നോക്കുക)
-