ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
യഹോവ കരുണയും ക്ഷമയും ഉള്ള ദൈവമാണെന്നു ഞാൻ പഠിച്ചു
ജനനം: 1954
രാജ്യം: കനഡ
മുൻകാലസ്വഭാവം: തട്ടിപ്പുകാരനും ചൂതാട്ടക്കാരനും
പഴയകാലജീവിതം:
മോൺട്രിയൽ നഗരത്തിലെ ഒരു സാധാരണ പ്രദേശത്താണ് ഞാൻ വളർന്നത്. എനിക്ക് ആറുമാസം പ്രായമുള്ളപ്പോൾ പിതാവ് മരിച്ചു. അതോടെ, കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളെല്ലാം അമ്മയുടെ ചുമലിലായി. എട്ട് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ഞാൻ.
വളർന്നുവരവെ മയക്കുമരുന്ന് ഉപയോഗം, ചൂതാട്ടം, അക്രമപ്രവർത്തനം ഇവയിലെല്ലാം ഞാൻ ഉൾപ്പെട്ടു തുടങ്ങി. കൂട്ടുകെട്ടാണെങ്കിലോ കുറ്റവാളികൾക്കൊപ്പവും. പത്ത് വയസ്സായപ്പോൾത്തന്നെ കൊള്ളപ്പലിശക്കാർക്കും വേശ്യകൾക്കും വേണ്ടി സേവ ചെയ്യാൻ തുടങ്ങി. ഒടുവിൽ, എന്ത് തട്ടിപ്പും നടത്തി ആളുകളെ സ്വാധീനിക്കാനും നുണ പറയാനും ഞാൻ പഠിച്ചു. അത് എനിക്കൊരു ലഹരിയായിരുന്നു.
14 വയസ്സായപ്പോഴേക്കും ഉപായത്തിലൂടെ ആളുകളെ പറ്റിക്കുന്നതിൽ ഞാൻ വിരുതനായിത്തീർന്നു. ഉദാഹരണത്തിന്, സ്വർണം പൂശിയ വാച്ചുകൾ, വളകൾ, മോതിരങ്ങൾ എന്നിവ വൻതോതിൽ വാങ്ങി അതിൽ 14-കാരറ്റ് സ്വർണം എന്ന് മുദ്രകുത്തി തെരുവുകളിലും പാർക്കിങ് സ്ഥലങ്ങളിലും ഞാൻ വിറ്റഴിക്കുമായിരുന്നു. എളുപ്പത്തിൽ പണം ഉണ്ടാക്കാനുള്ള മാർഗങ്ങൾ എന്നെ ഹരം പിടിപ്പിച്ചു. ഒരിക്കൽ, ഒറ്റ ദിവസംകൊണ്ടുതന്നെ എനിക്ക് 10,000 ഡോളർ (ഏകദേശം 4,90,000 രൂപ) ഉണ്ടാക്കാൻ കഴിഞ്ഞു!
15-ാമത്തെ വയസ്സിൽ ദുർഗുണപരിഹാരപാഠശാലയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ എനിക്ക് പോകാൻ ഒരിടവുമില്ലായിരുന്നു. തെരുവിലും പാർക്കിലും കൂട്ടുകാരുടെ വീടുകളിലും ഒക്കെയായി ഞാൻ കഴിഞ്ഞുകൂടി.
എന്റെ കൈയിലിരിപ്പുകൊണ്ട് പോലീസ് എന്നെ കൂടെക്കൂടെ ചോദ്യം ചെയ്തിരുന്നു. ഞാൻ വിറ്റഴിച്ച സാധനങ്ങൾ മോഷ്ടിച്ചതല്ലാഞ്ഞതുകൊണ്ട് എനിക്ക് ഒരിക്കലും ജയിലിൽ പോകേണ്ടി വന്നിട്ടില്ല. എങ്കിലും, തട്ടിപ്പുകാണിച്ചതിന്റെയും അനുവാദമില്ലാതെ സാധനങ്ങൾ വിറ്റതിന്റെയും പേരിൽ എനിക്ക് വലിയ തുക പിഴ ഒടുക്കേണ്ടിവന്നിട്ടുണ്ട്. ആരെയും കൂസാക്കാത്ത സ്വഭാവമായിരുന്നതുകൊണ്ട് കൊള്ളപ്പലിശക്കാരുടെ പണം പിരിക്കാനും ഞാൻ പോയിരുന്നു. അത് അപകടംപിടിച്ച പണിയായിരുന്നതിനാൽ എന്റെ കൈവശം എപ്പോഴും തോക്കുണ്ടാകുമായിരുന്നു. ചില സന്ദർഭങ്ങളിൽ ഗുണ്ടാസംഘത്തോടൊപ്പവും ഞാൻ പോകാറുണ്ടായിരുന്നു.
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു:
17 വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി ബൈബിൾ പരിചയപ്പെടുന്നത്. ഞാൻ അപ്പോൾ കാമുകിയോടൊപ്പം താമസിക്കുകയായിരുന്നു. ആ സമയത്ത് അവൾ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾപഠനം ആരംഭിച്ചു. ബൈബിളിന്റെ ധാർമികനിയമങ്ങളോട് എനിക്ക് യോജിക്കാൻ കഴിയാതിരുന്നതിനാൽ അവളെ ഉപേക്ഷിച്ച്, ഞാൻ പ്രണയിച്ചിരുന്ന മറ്റൊരു പെണ്ണിനോടൊപ്പം താമസിക്കാൻ തുടങ്ങി.
അങ്ങനെയിരിക്കെ, അവളും സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ എന്റെ ജീവിതം വീണ്ടും ഒരു വഴിത്തിരിവിലെത്തി! പഠിച്ചതിനു ചേർച്ചയിൽ അവൾ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചു. പ്രത്യേകിച്ച് അവളുടെ ക്ഷമയും സൗമ്യതയും. ഒരിക്കൽ, യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിലെ ഒരു യോഗത്തിനായുള്ള ക്ഷണം ഞാൻ സ്വീകരിച്ചു. അവിടെയുണ്ടായിരുന്ന ആളുകൾ മാന്യതയോടെയും ദയയോടെയും ആണ് എന്നെ സ്വാഗതം ചെയ്തത്. അത്, ഇന്നുവരെ ഞാൻ കണ്ടുപോന്ന ലോകത്തിൽനിന്നും തീർത്തും വ്യത്യസ്തമായിരുന്നു! എന്റെ കുടുംബത്തിൽനിന്ന് അങ്ങനെയൊരു സ്നേഹം എനിക്ക് ഇന്നുവരെ കിട്ടിയിട്ടില്ല. കുട്ടിക്കാലത്ത് ആരും എന്നോട് വാത്സല്യത്തോടെയും ദയയോടെയും പെരുമാറിയിട്ടുമില്ല. ഞാൻ ഏറ്റവും ആഗ്രഹിച്ചിരുന്ന സുഹൃദ്ബന്ധം യഹോവയുടെ സാക്ഷികളിൽനിന്ന് എനിക്കു ലഭിച്ചു. അവർ ബൈബിൾ പഠിക്കാനുള്ള ക്ഷണം വെച്ചുനീട്ടിയപ്പോൾ ഞാൻ സന്തോഷത്തോടെ അത് സ്വീകരിച്ചു.
ബൈബിൾ പഠിച്ചതിന്റെ ഫലമായിട്ടാണ് ഇന്നു ഞാൻ ജീവനോടെയിരിക്കുന്നതുതന്നെ. അങ്ങനെ പറയാൻ ഒരു കാരണമുണ്ട്. ചൂതാട്ടത്തിൽ ഏർപ്പെട്ടതിനാൽ എനിക്ക് 50,000 ഡോളറിന്റെ (ഏകദേശം 24,50,000 രൂപ) കടബാധ്യത വന്നു. അതു വീട്ടാനായി എന്റെ രണ്ടു കൂട്ടാളികളുമൊത്ത് ഒരു കൊള്ള നടത്താൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നു. പക്ഷെ ഞാൻ അതിൽനിന്ന് നിന്ന് പിന്മാറി. അത് എത്ര നന്നായെന്നോ! കാരണം, എന്റെ കൂട്ടാളികൾ ആ പദ്ധതിയുമായി മുന്നോട്ടുപോയി. അതിൽ ഒരാൾ പോലീസിന്റെ പിടിയിലാകുകയും മറ്റെയാൾ കൊല്ലപ്പെടുകയും ചെയ്തു.
ബൈബിൾപഠനം തുടർന്നപ്പോഴാണ് എത്രമാത്രം മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ഉദാഹരണമായി, 1 കൊരിന്ത്യർ 6:10 പറയുന്നു: “കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, ദൂഷകന്മാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നാണ്. ആ വാക്യം വായിച്ചപ്പോൾ എന്റെ പരിതാപകരമായ അവസ്ഥ ഓർത്ത് ഞാൻ കരഞ്ഞുപോയി. എന്റെ ജീവിതത്തിന് മൊത്തത്തിൽ ഒരു അഴിച്ചുപണിവേണമെന്ന് മനസ്സിലാക്കി. (റോമർ 12:2) കാരണം, ഞാൻ അക്രമസ്വഭാവമുള്ളവനും കലഹക്കാരനും ഒക്കെയായിരുന്നു. നുണകൾകൊണ്ട് കെട്ടിപ്പൊക്കിയതായിരുന്നു എന്റെ ജീവിതം മുഴുവൻ.
ഇങ്ങനെയൊക്കെയായിരുന്നെങ്കിലും ബൈബിൾപഠനം പുരോഗമിച്ചപ്പോൾ യഹോവയുടെ കരുണയും ക്ഷമയും ഞാൻ അനുഭവിച്ചറിഞ്ഞു. (യെശയ്യാവു 1:18) പഴയകാല ജീവിതരീതിയിൽനിന്ന് മോചനം നേടാൻ സഹായിക്കണമേയെന്ന് കണ്ണീരോടെ ഞാൻ യഹോവയോട് അപേക്ഷിച്ചു. സന്തോഷകരമെന്നു പറയട്ടെ, യഹോവയുടെ സഹായത്താൽ എന്റെ വ്യക്തിത്വത്തിൽ പതുക്കെപ്പതുക്കെ മാറ്റങ്ങൾ വന്നുതുടങ്ങി. അതിൽപ്പെട്ട ഒരു പ്രധാനകാര്യമായിരുന്നു ഞാനും എന്റെ കാമുകിയും തമ്മിലുള്ള വിവാഹം നിയമാനുസൃതമാക്കുക എന്നത്.
ബൈബിൾതത്ത്വങ്ങൾ പ്രാവർത്തികമാക്കുന്നതുകൊണ്ടാണ് ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത്
24 വയസ്സുണ്ടായിരുന്ന എനിക്ക് അന്ന് മൂന്ന് കുട്ടികളുണ്ടായിരുന്നു. മാന്യമായ ഒരു ജോലി കണ്ടുപിടിക്കുക എന്നതായിരുന്നു എന്റെ അടുത്ത വെല്ലുവിളി. പക്ഷെ, എനിക്ക് വിദ്യാഭ്യാസം കുറവായിരുന്നെന്നു മാത്രമല്ല എന്നെ ശുപാർശ ചെയ്യാനും ആരും ഉണ്ടായിരുന്നില്ല. വീണ്ടും ഞാൻ യഹോവയോട് ആത്മാർഥമായി പ്രാർഥിച്ചു. എന്നിട്ട് ഞാൻ ഒരു ജോലി അന്വേഷിക്കാൻ ഇറങ്ങിത്തിരിച്ചു. മാന്യമായ ജീവിതം നയിക്കാനും സത്യസന്ധമായി ജോലി ചെയ്യാനും ആഗ്രഹിക്കുന്നുവെന്ന് ഞാൻ തൊഴിലുടമകളോട് പറഞ്ഞു. കൂടാതെ, ഞാൻ ഇപ്പോൾ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സമൂഹത്തിനു കൊള്ളാവുന്ന ഒരു വ്യക്തിയായിത്തീരാൻ ആഗ്രഹിക്കുന്നുവെന്നും ചിലപ്പോഴൊക്കെ അവരോട് പറയുമായിരുന്നു. അപ്പോഴും, എനിക്കു ജോലി തരാൻ പലർക്കും മടിയായിരുന്നു. ഒരിക്കൽ ഒരു തൊഴിലുടമ ഇന്റർവ്യൂ നടത്തുന്നതിനിടയിൽ ഞാൻ എന്റെ, കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് സംസാരിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എന്താണെന്ന് അറിയില്ല നിങ്ങളെ ജോലിക്ക് എടുക്കണമെന്നുതന്നെയാണ് എന്റെ മനസ്സു പറയുന്നത്.” ഇത് എന്റെ പ്രാർഥനയ്ക്ക് ദൈവം നൽകിയ ഉത്തരമാണെന്ന് ബോധ്യമായി. താമസിയാതെതന്നെ, ഞാനും എന്റെ ഭാര്യയും യഹോവയുടെ സാക്ഷികളായി സ്നാനമേറ്റു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നതുകൊണ്ടും ക്രിസ്തീയജീവിതരീതി നയിക്കുന്നതുകൊണ്ടും ആണ് ഇന്ന് ഞാൻ ജീവനോടെയിരിക്കുന്നത്. ഇന്ന് എന്റെ കുടുംബജീവിതം വളരെ സന്തുഷ്ടമാണ്. യഹോവ എന്നോട് ക്ഷമിച്ചിരിക്കുന്നു എന്ന തിരിച്ചറിവ് ഒരു ശുദ്ധമനസ്സാക്ഷിയോടെ ജീവിക്കാൻ എന്നെ സഹായിക്കുന്നു.
കഴിഞ്ഞ 14 വർഷമായി ആളുകളെ ബൈബിൾ പഠിക്കാൻ സഹായിച്ചുകൊണ്ട് ശുശ്രൂഷയിൽ മുഴുവൻ സമയം ചെലവഴിക്കുന്നു. അടുത്ത കാലത്തായി ഭാര്യയും മുഴുസമയസേവനത്തിൽ എന്നോടൊപ്പം ചേർന്നു. കഴിഞ്ഞ 30-ലധികം വർഷങ്ങളായി യഹോവയെ ആരാധിക്കാൻ 22 സഹപ്രവർത്തകരെ സഹായിച്ചതിന്റെ സന്തോഷവും ഞാൻ ആസ്വദിക്കുന്നു. ഇപ്പോഴും ഞാൻ ഷോപ്പിങ് കേന്ദ്രങ്ങളിൽ പോകാറുണ്ട്—പണ്ട് ചെയ്തിരുന്നതുപോലെ ആളുകളെ കബളിപ്പിക്കാനല്ല. പകരം, ആളുകളുമായി എന്റെ വിശ്വാസങ്ങൾ പങ്കുവെക്കാനാണ്. തട്ടിപ്പുകാർ ഏതുമില്ലാത്ത ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള പ്രത്യാശയാണ് ഞാൻ അവർക്കു കൊടുക്കുന്നത്.—സങ്കീർത്തനം 37:10, 11. ▪ (w15-E 05/01)