“കിങ്സ്ലിക്ക് കഴിയുമെങ്കിൽ, എനിക്കും കഴിയും!”
തോളിൽ ഒന്നു തട്ടിയതും കിങ്സ്ലി ബൈബിൾവായന തുടങ്ങി—ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ അദ്ദേഹത്തിന്റെ ആദ്യത്തെ നിയമനം. ഒരു വാക്കുപോലും വിഴുങ്ങാതെ എല്ലാം ശ്രദ്ധാപൂർവം വായിക്കുകയാണ്. അയ്യോ! അദ്ദേഹം ബൈബിളിൽ നോക്കുന്നതേ ഇല്ലല്ലോ!
ശ്രീലങ്കയിലുള്ള കിങ്സ്ലി അന്ധനാണ്. കേൾവിത്തകരാറുമുണ്ട്. വീൽച്ചെയർ ഇല്ലാതെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങാനും പറ്റില്ല. ഇങ്ങനെയൊക്കെയായിരുന്നിട്ടും, അദ്ദേഹം യഹോവയെക്കുറിച്ച് പഠിച്ചു, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേരുചേർക്കാനുള്ള യോഗ്യതയും നേടി. എങ്ങനെ? ഞാൻ പറയാം.
ആദ്യസന്ദർശനത്തിൽത്തന്നെ, ബൈബിൾസത്യം അറിയാനുള്ള കിങ്സ്ലിയുടെ അതിയായ ആഗ്രഹം എന്നെ അത്ഭുതപ്പെടുത്തി. ഇതിനോടകം അദ്ദേഹം പല സാക്ഷികളോടൊത്ത് ബൈബിൾ പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ബ്രെയിൽ ലിപിയിലുള്ള നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം ആകെ പഴകിത്തേഞ്ഞതായിരുന്നു.a പഠനം വീണ്ടും തുടങ്ങാനുള്ള എന്റെ ക്ഷണം അദ്ദേഹം സ്വീകരിച്ചു. പക്ഷേ, ഞങ്ങൾക്ക് രണ്ടു കടമ്പകൾ കടക്കേണ്ടിയിരുന്നു.
ഒന്നാമതായി, കിങ്സ്ലി താമസിച്ചിരുന്നത് പ്രായമായവരെയും ശാരീരികപരിമിതിയുള്ളവരെയും പാർപ്പിച്ചിരുന്ന ഒരു സദനത്തിലായിരുന്നു. ചുറ്റുപാടുംനിന്നുള്ള ഒച്ചപ്പാടും ബഹളവും കിങ്സ്ലിയുടെ കേൾവിത്തകരാറും എല്ലാംകൂടിയായപ്പോൾ എനിക്ക് കൂടുതൽ ഉച്ചത്തിൽ സംസാരിക്കേണ്ടിവന്നു. ചുരുക്കിപ്പറഞ്ഞാൽ അവിടെയുള്ള എല്ലാവർക്കും ഞങ്ങൾ പറയുന്നതെല്ലാം കേൾക്കാമായിരുന്നു!
രണ്ടാമതായി, കിങ്സ്ലിക്ക് ഓരോ അധ്യയനത്തിലും വളരെക്കുറച്ച് പുതിയ വിവരങ്ങൾ മാത്രമേ വായിക്കാനും മനസ്സിലാക്കാനും കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ അധ്യയനം കൂടുതൽ ഫലകരമാക്കാൻ അദ്ദേഹം നന്നായി തയ്യാറാകുമായിരുന്നു. അദ്ദേഹം മുൻകൂട്ടിത്തന്നെ, പഠനഭാഗം പല ആവർത്തി വായിക്കുകയും തന്റെ ബ്രെയിൽ ബൈബിളിൽ തിരുവെഴുത്തുകൾ പരിശോധിക്കുകയും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മനസ്സിൽ തയ്യാറാക്കിവെക്കുകയും ചെയ്തിരുന്നു. ആ പഠനരീതി വളരെ ഫലപ്രദമെന്ന് തെളിഞ്ഞു. പഠനസമയത്ത്, ഒരു കമ്പിളിയിൽ ചമ്രംപടിഞ്ഞിരുന്ന് ആവേശത്തോടെ തറയിൽ തട്ടിക്കൊണ്ട് പഠിച്ചകാര്യങ്ങൾ പരമാവധി ശബ്ദത്തിൽ കിങ്സ്ലി പറയുമായിരുന്നു. അധികം താമസിയാതെ ഞങ്ങൾ ആഴ്ചയിൽ രണ്ടു തവണ പഠിക്കാൻ തുടങ്ങി. അതും രണ്ടു മണിക്കൂർവെച്ച്!
യോഗങ്ങളിൽ ഹാജരാകുന്നു, പങ്കുപറ്റുന്നു
കിങ്സ്ലിയും പോളും
രാജ്യഹാളിൽ യോഗങ്ങൾക്ക് പോകാൻ കിങ്സ്ലിക്ക് വളരെ ഇഷ്ടമായിരുന്നു. പക്ഷേ, അത് അത്ര എളുപ്പമായിരുന്നില്ല. രാജ്യഹാളിൽ വരാനും പോകാനും എല്ലാം അദ്ദേഹത്തിന് പരസഹായം വേണമായിരുന്നു; വീൽച്ചെയറിൽ ഇരിക്കാൻ, കാറിൽ കയറാൻ, ഇറങ്ങാൻ ഒക്കെ. സഭയിലെ മിക്കവരും ഇക്കാര്യങ്ങളിൽ അദ്ദേഹത്തെ മാറിമാറി സഹായിച്ചിരുന്നു. ഒരു പദവിയായിട്ടാണ് അവർ ഇതിനെ വീക്ഷിച്ചിരുന്നത്. യോഗസമയത്ത് കിങ്സ്ലി ഒരു സ്പീക്കർ തന്റെ ചെവിയോടു ചേർത്തുവെക്കും. എന്നിട്ട് പരിപാടികൾ ശ്രദ്ധിച്ചുകേൾക്കും, അഭിപ്രായവും പറയും!
പഠനം പുരോഗമിച്ചപ്പോൾ അദ്ദേഹം ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ചേരാൻ തീരുമാനിച്ചു. ആദ്യത്തെ ബൈബിൾവായനയ്ക്ക് രണ്ടാഴ്ച മുമ്പ്, വായനാഭാഗം വായിച്ചുപരിശീലിക്കുന്നുണ്ടോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു: “ഉണ്ട്, ഞാൻ ഏകദേശം 30 തവണ വായിച്ചു.” ഞാൻ അദ്ദേഹത്തിന്റെ ശ്രമത്തെ അഭിനന്ദിച്ചിട്ട് അതൊന്ന് വായിച്ചുകേൾപ്പിക്കാമോ എന്നു ചോദിച്ചു. അദ്ദേഹം ബൈബിൾ തുറന്നു, വായിക്കേണ്ട ഭാഗത്ത് വിരൽവെച്ച് വായന തുടങ്ങി. പതിവിൽനിന്ന് വ്യത്യസ്തമായി വരികളിലൂടെ വിരലോടുന്നില്ലെന്ന കാര്യം ഞാൻ ശ്രദ്ധിച്ചു. വായനാഭാഗം മുഴുവൻ അദ്ദേഹത്തിന് മനഃപാഠമായിരുന്നു!
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വിശ്വസിക്കാനാകാതെ ഞാൻ നോക്കിനിന്നു. വെറും 30 തവണ മാത്രം വായിച്ചിട്ട് എങ്ങനെയാണ് ഇത്രയും ഓർത്തിരിക്കാൻ കഴിയുന്നതെന്ന് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: “അല്ല, ഞാൻ ഓരോ ദിവസവും 30 തവണ പരിശീലിക്കുന്നുണ്ട്.” ഒരു മാസത്തിലേറെക്കാലം തന്റെ കമ്പിളിയിലിരുന്ന് കിങ്സ്ലി വീണ്ടും വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരുന്നു. അത് മനഃപാഠമാകുന്നതുവരെ!
അങ്ങനെ നിയമനം നടത്താനുള്ള ദിവസം വന്നു. വായന കഴിഞ്ഞതും, രാജ്യഹാളിൽ കരഘോഷം മുഴങ്ങി. പുതിയ വിദ്യാർഥിയുടെ നിശ്ചയദാർഢ്യം, അനേകരുടെയും കണ്ണുകളെ ഈറനണിയിച്ചു. സഭാകമ്പംമൂലം പ്രസംഗം നടത്തുന്നത് നിറുത്തിക്കളഞ്ഞ ഒരു സഹോദരി ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ, തന്നെ വീണ്ടും ചേർക്കണമെന്ന് ആവശ്യപ്പെട്ടു. അവൾ അതിനു പറഞ്ഞ കാരണം ഇതായിരുന്നു: “കിങ്സ്ലിക്ക് കഴിയുമെങ്കിൽ, എനിക്കും കഴിയും!”
മൂന്നു വർഷത്തെ ബൈബിൾപഠനത്തിനു ശേഷം 2008 സെപ്റ്റംബർ 6-ന്, കിങ്സ്ലി യഹോവയ്ക്കുള്ള തന്റെ സമർപ്പണം ജലസ്നാനത്താൽ പ്രതീകപ്പെടുത്തി. ഭൂമിയിലെ പറുദീസയിൽ നല്ല ശക്തിയോടെയും പൂർണാരോഗ്യത്തോടെയും തന്റെ വിശ്വസ്തസേവനം തുടരാമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. (യെശ. 35:5, 6) ഒരു വിശ്വസ്തസാക്ഷിയായി തുടർന്ന അദ്ദേഹം 2014 മെയ് 13-ന് മരണമടഞ്ഞു.—പോൾ മക്മാൻസ് പറഞ്ഞപ്രകാരം.
a 1995-ൽ പ്രസിദ്ധീകരിച്ചത്; ഇപ്പോൾ അച്ചടിക്കുന്നില്ല.