ചരിത്രസ്മൃതികൾ
“സത്യം പഠിക്കാൻ യഹോവ നിങ്ങളെ ഫ്രാൻസിൽ കൊണ്ടുവന്നു”
ചെറുപ്പത്തിൽ ആന്റ്വാൻ സ്കേലെക്കിക്ക് സന്തതസഹചാരിയായി ഒരു കുതിരയുണ്ടായിരുന്നു. സമനിരപ്പിൽനിന്ന് 500 മീറ്റർ താഴെയുള്ള തുരങ്കങ്ങളിലെ, മങ്ങിയ വെളിച്ചത്തിലൂടെ അവർ കൽക്കരിച്ചുമടുകളുമായി ഇഴഞ്ഞുനീങ്ങുമായിരുന്നു. ആന്റ്വാന്റെ പിതാവിന് ഒരു ഖനി അപകടത്തിൽ ഗുരുതരമായി പരുക്കേറ്റതിനാൽ ആന്റ്വാനെ ജോലിക്കുവിടാതെ ആ കുടുംബത്തിന് മറ്റൊരു നിർവാഹവുമില്ലായിരുന്നു. അവൻ ദിവസവും, ഖനികളിൽ ഒൻപത് മണിക്കൂർ കഠിനാധ്വാനം ചെയ്തുപോന്നു. ഒരിക്കൽ ഒരു ഗുഹയിൽപ്പെട്ട ആന്റ്വാൻ മരണത്തിന്റെ വക്കോളം എത്തി.
ആന്റ്വാൻ സ്കേലെക്കി ജോലി ചെയ്തിരുന്ന സാൻ-എൽ-നൊബൽ പട്ടണത്തിനടുത്തുള്ള ഡേഷിയിലെ ഖനിയും പോളിഷ് ഖനിജോലിക്കാർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും
ഫ്രാൻസിലെത്തിയ പോളിഷ് കുടിയേറ്റക്കാർക്ക് 1920-കളിലും 1930-കളിലും ജനിച്ച അനേകം കുട്ടികളിൽ ഒരാളായിരുന്നു ആന്റ്വാൻ. പോളണ്ടുകാർ എന്തിനാണ് ഫ്രാൻസിലേക്ക് കുടിയേറിയത്? ഒന്നാം ലോകയുദ്ധം കഴിഞ്ഞ് പോളണ്ടിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ജനപ്പെരുപ്പം വലിയ ഒരു പ്രശ്നമായി മാറി. ഫ്രാൻസിനാകട്ടെ, യുദ്ധത്തിൽ പത്തുലക്ഷത്തിലേറെ പുരുഷന്മാരെ നഷ്ടമാകുകയും ചെയ്തു. ഇത് ഖനിത്തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാക്കി. അതുകൊണ്ട് ഫ്രാൻസിലെയും പോളണ്ടിലെയും ഗവണ്മെന്റുകൾ 1919 സെപ്റ്റംബറിൽ ഒരു കുടിയേറ്റക്കരാറിൽ ഒപ്പുവെച്ചു. 1931 ആയപ്പോഴേക്കും, ഫ്രാൻസിന്റെ വടക്കുഭാഗത്തുള്ള ഖനിമേഖലകളിൽ കുടിയേറ്റക്കാരായ പോളണ്ടുകാർ താമസമുറപ്പിച്ച് തുടങ്ങി. അതോടെ അവരുടെ എണ്ണം 5,07,800 ആയി.
കഠിനാധ്വാനികളായിരുന്ന പോളിഷ് കുടിയേറ്റക്കാർ ആഴമേറിയ മതവികാരങ്ങൾ ഉൾപ്പെടെയുള്ള തങ്ങളുടെ വ്യതിരിക്തമായ സംസ്കാരവും കൂടെക്കൊണ്ടുവന്നു. ഇപ്പോൾ 90 വയസ്സുള്ള ആന്റ്വാൻ പറയുന്നു: “എന്റെ വല്യപ്പച്ചൻ ജോസഫ്, വിശുദ്ധ തിരുവെഴുത്തുകളെക്കുറിച്ച് വളരെ ആദരവോടെയാണ് സംസാരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പിതാവ് പഠിപ്പിച്ചുകൊടുത്തതാണ് ഇത്.” ഞായറാഴ്ചകളിൽ പോളിഷ് ഖനിത്തൊഴിലാളികളുടെ കുടുംബങ്ങൾ നാട്ടിലായിരുന്നപ്പോൾ ചെയ്തിരുന്നതുപോലെതന്നെ തങ്ങൾക്കുള്ളതിൽ ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിച്ച് പള്ളിയിൽ പോകുമായിരുന്നു. മതചിന്തയില്ലാത്ത ചില ഫ്രഞ്ചുകാർ അവജ്ഞയോടെയാണ് ഇത് കണ്ടിരുന്നത്.
നോർദ്-പാസ്-ദെ-കലൈയിൽ വെച്ചാണ് പല പോളിഷ് കുടിയേറ്റക്കാരും ബൈബിൾവിദ്യാർഥികളുമായി സമ്പർക്കത്തിലാകുന്നത്. 1904 മുതൽ ബൈബിൾവിദ്യാർഥികൾ ആ പ്രദേശങ്ങളിൽ തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. 1915 ആയപ്പോൾ വീക്ഷാഗോപുരം എല്ലാ മാസവും പോളിഷ് ഭാഷയിൽ അച്ചടിച്ചുതുടങ്ങി. 1925 ആയപ്പോൾ സുവർണയുഗം (ഇപ്പോൾ ഉണരുക!) മാസികയും ആ ഭാഷയിൽ ലഭ്യമായി. ഈ മാസികകളിലെയും പോളിഷ് ഭാഷയിലുള്ള ദൈവത്തിന്റെ കിന്നരം എന്ന പുസ്തകത്തിലെയും തിരുവെഴുത്താശയങ്ങൾ മിക്ക കുടുംബങ്ങൾക്കും സ്വീകാര്യമായി.
ആന്റ്വാന്റെ കുടുംബം ബൈബിൾവിദ്യാർഥികളെക്കുറിച്ച് അറിയുന്നത് അദ്ദേഹത്തിന്റെ അമ്മാവനിൽനിന്നാണ്. 1924-ലാണ് ഈ അമ്മാവൻ ആദ്യമായി ബൈബിൾവിദ്യാർഥികളുടെ യോഗത്തിൽ പങ്കെടുത്തത്. അതേവർഷം ബൃവേ-എൻ-ആർട്ടോയിൽ വെച്ച് ബൈബിൾവിദ്യാർഥികൾ പോളിഷ് ഭാഷയിൽ ആദ്യത്തെ സമ്മേളനം സംഘടിപ്പിച്ചു. ഒരു മാസത്തിനകം ആ നഗരത്തിൽ വെച്ചുതന്നെ ലോകാസ്ഥാനത്തുനിന്നുള്ള പ്രതിനിധി ജോസഫ് എഫ്. റഥർഫോർഡ് ഒരു പരസ്യയോഗം നടത്തി. അതിന് 2,000 പേർ കൂടിവന്നു. മിക്കവരും പോളണ്ടുകാരായിരുന്നു. ആ വൻ ജനക്കൂട്ടത്തെ കണ്ട് വികാരഭരിതനായി റഥർഫോർഡ് സഹോദരൻ അവരോട് ഇങ്ങനെ പറഞ്ഞു: “സത്യം പഠിക്കാനാണ് യഹോവ നിങ്ങളെ ഫ്രാൻസിൽ കൊണ്ടുവന്നത്. ഇപ്പോൾ നിങ്ങളും മക്കളും ഫ്രഞ്ചുകാരെ സഹായിക്കണം! വലിയ ഒരു പ്രസംഗവേല ഇനിയും ചെയ്യാനുണ്ട്. അതിനുള്ള പ്രചാരകരെ യഹോവ പ്രദാനം ചെയ്യും.”
അതുതന്നെയാണ് യഹോവ ചെയ്തതും. ഖനികളിൽ കഠിനവേല ചെയ്തിരുന്നതുപോലെ ഈ ക്രിസ്ത്യാനികൾ മുഴുഹൃദയത്തോടെ പ്രസംഗവേലയിലും പങ്കെടുത്തു. തങ്ങൾ പഠിച്ച വിലയേറിയ സത്യം പങ്കുവെക്കാനായി ചിലർ സ്വദേശമായ പോളണ്ടിലേക്ക് തിരിച്ചുപോയി. പോളണ്ടിന്റെ വിശാലമായ ഭൂഭാഗങ്ങളിൽ സുവാർത്ത വ്യാപിപ്പിക്കാനായി ഫ്രാൻസ് വിട്ടവരുടെ കൂട്ടത്തിൽ തിയോഫിൽ പിയാസ്കോവ്സ്കി, ഷ്റ്റെഫാൻ കൊസിയാക്, യാൻ സബുദാ തുടങ്ങിയവരുണ്ടായിരുന്നു.
പക്ഷെ, പോളിഷ് ഭാഷക്കാരായ മിക്ക സുവിശേഷകരും ഫ്രാൻസിൽത്തന്നെ താമസിച്ച് തങ്ങളുടെ ഫ്രഞ്ചുകാരായ സഹോദരങ്ങളോടൊപ്പം തീക്ഷ്ണതയോടെ പ്രസംഗവേലയിൽ തുടർന്നു. 1926-ൽ സാൻ-എൽ-നൊബൽ പട്ടണത്തിൽ നടന്ന സമ്മേളനത്തിൽ പോളിഷ് സെഷനിൽ 1,000 പേർ പങ്കെടുത്തു. ഒപ്പം 300 ഫ്രഞ്ചുകാരും സന്നിഹിതരായിരുന്നു. 1929-ലെ വാർഷികപുസ്തകം (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “ആ വർഷം 332 പോളണ്ടുകാർ സമർപ്പിച്ച് സ്നാനമേറ്റു.” രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മുമ്പ് ഫ്രാൻസിലുണ്ടായിരുന്ന 84 സഭകളിൽ 32 എണ്ണവും പോളിഷ് സംസാരിക്കുന്നവയായിരുന്നു.
ഫ്രാൻസിലെ പോളിഷ് സഹോദരങ്ങൾ ഒരു കൺവെൻഷനുവേണ്ടിയുള്ള യാത്രയ്ക്കിടെ. വാഹനത്തിൽ “യഹോവയുടെ സാക്ഷികൾ” എന്ന ബോർഡ് പതിച്ചിരിക്കുന്നു
1947-ൽ നിരവധി സാക്ഷികൾ പോളണ്ടിലേക്ക് തിരികെച്ചെല്ലാനുള്ള പോളിഷ് ഗവണ്മെന്റിന്റെ ക്ഷണം സ്വീകരിച്ചു. അവർ അവിടെ നിന്ന് പോയെങ്കിലും അവരുടെയും ഫ്രഞ്ച് സഹവിശ്വാസികളുടെയും പരിശ്രമത്തിന്റെ ഫലം ആ വർഷത്തെ രാജ്യപ്രചാരകരുടെ പത്തു ശതമാനം വർധനവിൽ കാണാൻ കഴിഞ്ഞു. ഇതെത്തുടർന്ന്, 20-ഉം 23-ഉം 40-ഉം ശതമാനം വർധനവാണ് 1948 മുതൽ 1950 വരെയുള്ള വർഷങ്ങളിൽ ഉണ്ടായത്. ഈ പുതിയ പ്രചാരകരെ പരിശീലിപ്പിക്കാൻ ഫ്രാൻസിലെ ബ്രാഞ്ചോഫീസ് 1948-ൽ ആദ്യമായി സർക്കിട്ട് മേൽവിചാരകൻമാരെ നിയമിച്ചു. തിരഞ്ഞെടുത്ത അഞ്ചുപേരിൽ നാലുപേരും പോളണ്ടുകാരായിരുന്നു. അവരിൽ ഒരാളായിരുന്നു ആന്റ്വാൻ സ്കേലെക്കി.
ഇന്നും ഫ്രാൻസിലെ യഹോവയുടെ സാക്ഷികളിൽ ഒരുപാട് പേർക്ക്, ഖനികളിലും ഒപ്പം വയൽശുശ്രൂഷയിലും കഠിനാധ്വാനം ചെയ്ത തങ്ങളുടെ പൂർവികരുടെ പോളിഷ് കുടുംബപ്പേരുകളാണ് ഉള്ളത്. ഇക്കാലത്തും കുടിയേറ്റക്കാരുടെ വലിയ കൂട്ടങ്ങൾതന്നെ ഫ്രാൻസിൽ സത്യം പഠിക്കുന്നു. മറ്റ് രാജ്യങ്ങളിൽനിന്നുള്ള ഈ സുവിശേഷകർ സ്വദേശത്തേക്ക് മടങ്ങിപ്പോകുകയോ പുതിയ താമസസ്ഥലത്ത് തങ്ങുകയോ ചെയ്യാറുണ്ട്. എങ്ങനെ ആയാലും ശരി, അവർ തീക്ഷ്ണതയുള്ള രാജ്യഘോഷകരെന്ന നിലയിൽ തങ്ങളുടെ പോളിഷ് മുൻഗാമികളുടെ പാത പിൻപറ്റുന്നു.—ഫ്രാൻസിലെ ശേഖരത്തിൽനിന്ന്.