ഉപസംഹാരം
‘വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദാനങ്ങൾക്ക് അവകാശികളായവരുടെ അനുകാരികളാകുക.’—എബ്രായർ 6:12.
1, 2. ഇപ്പോൾത്തന്നെ വിശ്വാസം പടുത്തുയർത്തേണ്ടത് അതിപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ദൃഷ്ടാന്തീകരിക്കുക.
വിശ്വാസം. മനോഹരമായൊരു വാക്ക്. അതീവഹൃദ്യമായൊരു ഗുണമാണ് ആ വാക്കിൽ ഉൾച്ചേർന്നിരിക്കുന്നത്. എന്നാൽ ആ വാക്ക് കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ നമ്മളെല്ലാം ചിന്തിക്കേണ്ട മറ്റൊരു വാക്കുണ്ട്: ‘അടിയന്തിരം’ അഥവാ ‘അടിയന്തിരമായ.’ എന്നു പറഞ്ഞാൽ പെട്ടെന്ന് ചെയ്യേണ്ടത്, അവധിവെക്കാൻ പാടില്ലാത്തത് എന്നൊക്കെയാണല്ലോ അർഥം. നമുക്ക് വിശ്വാസമില്ലെങ്കിൽ അടിയന്തിരമായി നമ്മൾ അത് ആർജിച്ചെടുക്കണം. ഇനി വിശ്വാസമുണ്ടെങ്കിൽ, ഒട്ടും കുറയാതെ അത് പരിരക്ഷിച്ച് നിറുത്താനും പോഷിപ്പിച്ച് അതിന്റെ മാറ്റ് കൂട്ടാനും നമ്മൾ അടിയന്തിരമായി പ്രവർത്തിക്കണം. എന്തുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടത്?
2 നിങ്ങൾ അതിവിശാലമായൊരു മരുപ്രദേശത്തുകൂടെ യാത്ര ചെയ്യുകയാണെന്നു കരുതുക. നല്ല ദാഹം തോന്നുന്നുണ്ട്. എങ്ങനെയെങ്കിലും കുറച്ച് വെള്ളം കണ്ടെത്തിയെന്നു വിചാരിക്കുക, അത് വെയിലേറ്റ് ആവിയായിപ്പോകാതെ സൂക്ഷിച്ചേ മതിയാകൂ. തീരുന്നതനുസരിച്ച് അത് നിറയ്ക്കുകയും വേണം. ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെയും നിങ്ങൾക്ക് പ്രാണവായുപോലെ പ്രധാനമാണ് ഈ വെള്ളം. ഇന്ന് നമ്മൾ ജീവിക്കുന്നത് ആത്മീയമായി ഉണങ്ങിവരണ്ട ഒരു മരുപ്രദേശത്താണ്. യഥാർഥവിശ്വാസം ആ വെള്ളംപോലെ ദുർലഭമാണ് ഇന്ന്. ഉള്ളതു സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് ആവിയായിപ്പോകാൻ സാധ്യതയേറെയാണുതാനും. അത് നിറച്ചുകൊണ്ടിരിക്കുകയും വേണം. ഒഴിച്ചുകൂടാനാവാത്ത കാര്യമാണ് വിശ്വാസം. വെള്ളം ഇല്ലാതെ ജീവിക്കാനാകാത്തതുപോലെ, വിശ്വാസം കൂടാതെ ആത്മീയമായി നിലനിന്നുപോകാൻ പറ്റില്ലെന്നു തീർത്തുപറയാം.—റോമ. 1:17.
3. വിശ്വാസം പടുത്തുയർത്താൻ യഹോവ നമുക്ക് എന്തു സഹായം നൽകിയിട്ടുണ്ട്, നമ്മൾ ഓർക്കേണ്ട രണ്ടു കാര്യങ്ങൾ ഏതൊക്കെയാണ്?
3 വിശ്വാസം നമുക്ക് എത്ര അടിയന്തിരമായി വേണ്ടതാണെന്ന് യഹോവയ്ക്ക് അറിയാം. ഇന്ന് വിശ്വാസം പടുത്തുയർത്താനും നിലനിറുത്തിക്കൊണ്ടുപോകാനും എത്ര ബുദ്ധിമുട്ടാണെന്നും യഹോവയ്ക്ക് അറിയാം. അതുകൊണ്ടുതന്നെയാണ് വിശ്വാസത്തിന്റെ മാതൃകകൾ അവൻ നമുക്കായി തന്നിരിക്കുന്നത്. “വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദാനങ്ങൾക്ക് അവകാശികളായവരുടെ അനുകാരികളാ”കുക എന്ന് എഴുതാൻ പൗലോസ് അപ്പൊസ്തലനെ യഹോവ പരിശുദ്ധാത്മാവിനാൽ പ്രേരിപ്പിച്ചു. (എബ്രാ. 6:12) അതുകൊണ്ടാണ് വിശ്വസ്തരായ സ്ത്രീപുരുഷന്മാരുടെ മാതൃക നോക്കിപ്പകർത്തൂ എന്നു പറഞ്ഞുകൊണ്ട് യഹോവയുടെ സംഘടന നമ്മെ ഉത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്. മാതൃക പകർത്താൻ നല്ലവണ്ണം ശ്രമിക്കണമെന്നുതന്നെയാണ് സംഘടന പറയുന്നത്. കഴിഞ്ഞ കാലങ്ങളിലെ ചില വിശ്വസ്തരുടെ ജീവിതത്തിലൂടെയാണ് ഈ പുസ്തകത്തിന്റെ താളുകളോരോന്നും മറിച്ച് നമ്മൾ കടന്നുവന്നത്. ഇനി എന്തു ചെയ്യണം? രണ്ടു കാര്യങ്ങൾ ഓർമിക്കുക: (1) നമ്മുടെ വിശ്വാസം ബലപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കണം. (2) നമ്മുടെ പ്രത്യാശ മനസ്സിൽ ജ്വലിപ്പിച്ചു നിറുത്തണം.
4. സാത്താൻ വിശ്വാസത്തിന്റെ ശത്രുവാണെന്ന് തെളിയിച്ചിരിക്കുന്നത് എങ്ങനെ, എന്നാൽ നമ്മൾ പ്രതീക്ഷ വിട്ടുകളയരുതാത്തത് എന്തുകൊണ്ട്?
4 നിങ്ങളുടെ വിശ്വാസം ബലപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുക. വിശ്വാസത്തിന് ഒരു കൊടിയ ശത്രുവുണ്ട്. സാത്താൻ. വിശ്വാസം നിലനിറുത്തിക്കൊണ്ടുപോകാൻ പറ്റുന്ന ഒരു ചുറ്റുപാടല്ല ഈ ലോകത്തിലുള്ളത്. ഈ ലോകത്തിന്റെ അധിപൻ ഈ വ്യവസ്ഥിതിയെ അങ്ങനെയൊരു മരുഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. നമ്മെക്കാൾ വളരെ ശക്തനാണ് സാത്താൻ. സാത്താന്റെ ഈ ലോകത്തിൽ എങ്ങനെ വിശ്വാസം വളർത്തിയെടുക്കും, എങ്ങനെ അത് പരിപുഷ്ടിപ്പെടുത്തും എന്നൊക്കെയോർത്ത് നമ്മൾ വിഷമിക്കണോ? വേണ്ടാ! യഥാർഥവിശ്വാസം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും സുഹൃത്താണ് യഹോവയാം ദൈവം. അവൻ നമ്മുടെ പക്ഷത്തുണ്ടെങ്കിൽ നമുക്ക് പിശാചിനെ എതിർക്കാനും അവനെ ഓടിച്ചുകളയാൻപോലും കഴിയുമെന്ന് യഹോവ ഉറപ്പുതരുന്നു. (യാക്കോ. 4:7) ഓരോ ദിവസവും നമ്മുടെ വിശ്വാസം ശക്തിപ്പെടുത്താനും പടുത്തുയർത്താനും സമയമെടുത്തുകൊണ്ട് നമുക്ക് പിശാചിനോട് എതിർത്തുനിൽക്കാം. നമുക്ക് എങ്ങനെ അതു ചെയ്യാം?
5. ബൈബിളിലെ വിശ്വസ്തരായ സ്ത്രീപുരുഷന്മാർ എങ്ങനെയാണ് വിശ്വാസം ആർജിച്ചെടുത്തത്? വിശദീകരിക്കുക.
5 നമ്മൾ കണ്ടതുപോലെ, വിശ്വാസമുള്ള സ്ത്രീപുരുഷന്മാരായി ബൈബിൾ പറഞ്ഞിരിക്കുന്ന ആളുകൾക്ക് വിശ്വാസം ജന്മനാ കിട്ടിയതല്ല. വിശ്വാസം എന്നത് യഹോവയുടെ പരിശുദ്ധാത്മാവിന്റെ ഒരു ഉത്പന്നമാണ് എന്നതിന്റെ ജീവിക്കുന്ന തെളിവുകളായിരുന്നു അവർ. (ഗലാ. 5:22, 23) അവർ യഹോവയോട് സഹായം അപേക്ഷിച്ചു. ഫലമോ? യഹോവ അവരുടെ വിശ്വാസം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തു. അവർ ചെയ്തതുപോലെ നമുക്കും ചെയ്യാം. പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുന്നവർക്കും പ്രാർഥിച്ചതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവർക്കും അവൻ അത് ഉദാരമായി കൊടുക്കുമെന്ന് നമുക്ക് മറക്കാതിരിക്കാം. (ലൂക്കോ. 11:13) ഇനിയെന്തെങ്കിലും കൂടെ നമുക്ക് ചെയ്യാനുണ്ടോ?
6. ബൈബിൾവിവരണങ്ങൾ പഠിക്കുന്നതുകൊണ്ട് നമുക്ക് ഏറെ പ്രയോജനം നേടാനാകുന്നത് എങ്ങനെ?
6 എടുത്തുപറയത്തക്ക വിശ്വാസം പുലർത്തിയ ഏതാനും പേരെക്കുറിച്ചു മാത്രമാണ് ഈ പുസ്തകത്തിൽ നമ്മൾ കണ്ടത്. അത്തരം എത്രയെത്ര സ്ത്രീപുരുഷന്മാരുണ്ട് ബൈബിളിന്റെ ഏടുകളിൽ! (എബ്രായർ 11:32 വായിക്കുക.) ഓരോ ജീവിതകഥയും ഹൃദയം തൊട്ടുണർത്തുന്നതാണ്, പ്രാർഥനാപൂർവമായ പഠനത്തിന് വക നൽകുന്നതുമാണ്. ഇവയോരോന്നും തനതായ വിധത്തിൽ നമുക്ക് മാതൃകയാകും. വിശ്വസ്തരായ ഈ ദൈവദാസരെക്കുറിച്ചുള്ള വിവരണങ്ങൾ നാം വെറുതെ വായിച്ചുപോകുക മാത്രം ചെയ്താൽ, നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കാനാവില്ല. വായന പൂർണമായി പ്രയോജനം ചെയ്യണമെങ്കിൽ നാം സമയമെടുത്ത് ഓരോന്നിന്റെയും സന്ദർഭവും സാഹചര്യവും പശ്ചാത്തലവും മനസ്സിലാക്കാൻ ആഴത്തിൽ കുഴിച്ചിറങ്ങണം. അപൂർണരായ ആ സ്ത്രീപുരുഷന്മാർ നമ്മെപ്പോലെതന്നെ ചിന്തിച്ചിട്ടുള്ളവരാണെന്ന് ഓർമിക്കുമ്പോൾ അവരുടെ മാതൃകകൾ നമുക്ക് കൂടുതൽ ജീവസ്സുറ്റതായിത്തീരും. (യാക്കോ. 5:17) നമ്മുടേതുപോലുള്ള പ്രതിബന്ധങ്ങളും പ്രശ്നങ്ങളും നേരിട്ടപ്പോൾ അവർക്ക് എന്തു തോന്നിയിട്ടുണ്ടാകുമെന്ന് അപ്പോൾ നമുക്ക് മനക്കണ്ണിൽ കാണാനാകും.
7-9. (എ) ബൈബിൾക്കാലങ്ങളിലെ വിശ്വസ്തരായ സ്ത്രീപുരുഷന്മാർക്ക്, നമ്മുടേതുപോലുള്ള ഒരു സാഹചര്യത്തിൽ യഹോവയെ ആരാധിക്കാൻ കഴിഞ്ഞാൽ അവർക്ക് എങ്ങനെ തോന്നിയേക്കാം? (ബി) നമ്മുടെ വിശ്വാസം പ്രവൃത്തികൾകൊണ്ട് ശക്തിപ്പെടുത്തേണ്ടത് എന്തുകൊണ്ട്?
7 ഇനി, നമ്മൾ എടുക്കുന്ന തീരുമാനങ്ങളിലൂടെയും നാം ചെയ്യുന്ന കാര്യങ്ങളിലൂടെയും വിശ്വാസം ബലപ്പെടുത്താൻ നമുക്കാകും. ‘പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജീവമാണല്ലോ.’ (യാക്കോ. 2:26) ഇന്ന് യഹോവ നമ്മളോട് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്ന കുറെ കാര്യങ്ങളുണ്ടല്ലോ. ആ ദൈവദാസന്മാരോടാണ് ഇതൊക്കെ ചെയ്യാൻ പറഞ്ഞിരുന്നതെങ്കിൽ അവർ എത്ര സന്തോഷത്തോടെ അതു ചെയ്യുമായിരുന്നെന്ന് ഒന്നു സങ്കല്പിച്ചുനോക്കൂ!
8 ഉദാഹരണമായി, അബ്രാഹാമിന്റെ കാര്യമെടുക്കാം. അബ്രാഹാം കാട്ടുകല്ലുകൾകൊണ്ടു പണിത ഒട്ടും പരിഷ്കൃതമല്ലാത്ത യാഗപീഠങ്ങളിലാണ് യഹോവയ്ക്ക് യാഗം കഴിക്കുകയും ആരാധന അർപ്പിക്കുകയും ചെയ്തിരുന്നത്. അതും മരുപ്രദേശങ്ങളിൽ! എന്നാൽ സഹാരാധകരുടെ കൂട്ടത്തോടു ചേർന്ന് ശാന്തമായ ചുറ്റുപാടിൽ മനോഹരമായ രാജ്യഹാളുകളിലും വലിയ കൺവെൻഷനുകളിലും തന്നെ ആരാധിക്കാൻ യഹോവ അവനോട് ആവശ്യപ്പെട്ടിരുന്നെങ്കിലോ? അവിടെ, താൻ ‘ദൂരത്തുനിന്ന് കണ്ട് സന്തോഷിക്കുക’ മാത്രം ചെയ്ത വാഗ്ദാനങ്ങൾ അവയുടെ മഹനീയമായ വിശദാംശങ്ങൾ സഹിതം ചർച്ചചെയ്യുന്നതും പഠിക്കുന്നതും അവൻ നേരിട്ട് കേൾക്കുന്നെങ്കിലോ? (എബ്രായർ 11:13 വായിക്കുക.) ഇനി നമുക്ക് ഏലിയാവിന്റെ കാര്യമെടുക്കാം. ദുഷ്ടനും വിശ്വാസത്യാഗിയും ആയ ഒരു രാജാവിന്റെ കീഴിൽ യഹോവയെ സേവിക്കേണ്ടിവന്ന ഒരു ദൈവദാസനാണ് ഏലിയാവ്. ക്രൂരന്മാരായ ബാൽപ്രവാചകന്മാരെ വധിക്കേണ്ട സാഹചര്യവും ഏലിയാവിനുണ്ടായി. എന്നാൽ അതല്ല, ആശ്വാസവും പ്രത്യാശയും പകരുന്ന ഒരു ശുഭസന്ദേശവുമായി, ഒരു സമാധാനാന്തരീക്ഷത്തിൽ ആളുകളെ സന്ദർശിക്കാനാണ് അവനോട് ആവശ്യപ്പെടുന്നതെങ്കിലോ? ഇന്ന് നമ്മൾ യഹോവയെ ആരാധിക്കുന്നതുപോലെ ആരാധിക്കാൻ ഒരു അവസരം കിട്ടിയാൽ ബൈബിളിലെ വിശ്വസ്തരായ ആ സ്ത്രീപുരുഷന്മാർക്ക് എന്തൊരു ആവേശമായിരിക്കും, എന്തൊരു സന്തോഷമായിരിക്കും!
9 അതുകൊണ്ട് നമ്മുടെ വിശ്വാസം നിരന്തരം ശക്തിപ്പെടുത്താം. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ ദൈവത്തിന്റെ വചനത്തിൽ കാണുന്ന വിശ്വാസമുള്ള സ്ത്രീപുരുഷന്മാരുടെ മാതൃകകൾ നമ്മുടെ ജീവിതത്തിലേക്കു പകർത്തുകയാണ്. ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ നമുക്ക് അവരോട് പഴയകാല സുഹൃത്തുക്കളോടെന്നപോലെയുള്ള അടുപ്പം തോന്നും. വൈകാതെ, ആ സൗഹൃദങ്ങൾ ഭാവനയുടെ അതിരുകൾ കടന്ന് നമ്മുടെ കണ്മുന്നിൽ ഒരു യാഥാർഥ്യമായി വന്നു നിൽക്കും!
10. പറുദീസാഭൂമിയിൽ നമുക്ക് ഏത് സന്തോഷമുണ്ട്?
10 നിങ്ങളുടെ പ്രത്യാശ മനസ്സിൽ ജ്വലിപ്പിച്ചു നിറുത്തുക. വിശ്വസ്തരായ പുരുഷന്മാരും സ്ത്രീകളും എല്ലായ്പോഴും ദൈവം അവർക്കു നൽകിയ പ്രത്യാശയിൽനിന്ന് ശക്തിയാർജിച്ചിട്ടുണ്ട്. നിങ്ങളുടെ കാര്യമോ? ഉദാഹരണത്തിന്, “നീതിമാന്മാരുടെ . . . പുനരുത്ഥാനം” നടന്ന് ഈ ദൈവദാസന്മാർ ജീവനിലേക്കു വരുമ്പോൾ അവരെ സ്വീകരിക്കുന്നതിന്റെ സന്തോഷം ഒന്ന് ഓർത്തുനോക്കൂ! (പ്രവൃത്തികൾ 24:15 വായിക്കുക.) അവരോടു ചോദിച്ചറിയാനായി നിങ്ങൾ കരുതിവെച്ചിരിക്കുന്ന ചോദ്യങ്ങൾ ഏതെല്ലാമാണ്?
11, 12. പുതിയ ലോകത്തിൽ, (എ) ഹാബേൽ, (ബി) നോഹ, (സി) അബ്രാഹാം, (ഡി) രൂത്ത്, (ഇ) അബീഗയിൽ, (എഫ്) എസ്ഥേർ എന്നീ ദൈവദാസരോട് നിങ്ങൾ എന്തെല്ലാം ചോദിക്കും?
11 ഹാബേലിനെ കാണുമ്പോൾ അവന്റെ മാതാപിതാക്കൾ കാഴ്ചയ്ക്ക് എങ്ങനെയായിരുന്നെന്ന് ചോദിച്ചറിയാൻ നിങ്ങൾക്ക് ആകാംക്ഷയില്ലേ? “ഏദെൻ തോട്ടത്തിനു കാവൽനിന്ന കെരൂബുകളോട് വർത്തമാനം പറഞ്ഞിട്ടുണ്ടോ, അവർ മറുപടി പറഞ്ഞിട്ടുണ്ടോ” എന്നൊക്കെ ചോദിക്കില്ലേ? നോഹയെ കാണുമ്പോഴോ? “നെഫിലിമുകളെ കണ്ട് പേടിച്ചിട്ടുണ്ടോ? പെട്ടകത്തിനുള്ളിൽ ഇക്കണ്ട മൃഗങ്ങളെയെല്ലാം ഒരു വർഷക്കാലം എങ്ങനെ പരിപാലിച്ചു?” അബ്രാഹാമിനോടോ? “ശേമുമായി സമ്പർക്കമുണ്ടായിരുന്നോ? യഹോവയെക്കുറിച്ച് ആരാണ് പറഞ്ഞുതന്നത്? ഊർ പട്ടണം വിട്ടുപോന്നപ്പോൾ എന്തുതോന്നി, വിഷമമായിരുന്നോ?” ഇങ്ങനെയൊക്കെയായിരിക്കും നിങ്ങൾ ചോദിക്കുന്നത്, അല്ലേ?
12 ഉയിർത്തെഴുന്നേറ്റുവരുന്ന വിശ്വസ്തരായ സ്ത്രീകളുമുണ്ടല്ലോ. അവരോട് നിങ്ങൾ എന്തൊക്കെ ചോദിക്കും? രൂത്തിനോട്, “യഹോവയെ ആരാധിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്” എന്നു ചോദിക്കുമോ? “ദാവീദിനെ സഹായിച്ചകാര്യം നാബാലിനോടു പറയാൻ പേടിയില്ലായിരുന്നോ” എന്ന് അബീഗയിലിനെ കാണുമ്പോൾ നിങ്ങൾ ചോദിക്കില്ലേ? എസ്ഥേരിനെ കാണുമ്പോൾ എസ്ഥേരിനെയും മൊർദെഖായിയെയും പറ്റി നിങ്ങൾ എന്തു ചോദിക്കും? “ഞങ്ങൾ ബൈബിളിൽ വായിച്ച സംഭവങ്ങൾക്കു ശേഷം, പിന്നീടങ്ങോട്ടുള്ള ജീവിതം എങ്ങനെയായിരുന്നു” എന്നാണോ?
13. (എ) ഉയിർത്തെഴുന്നേറ്റുവരുന്ന ദൈവദാസർ നമ്മോട് എന്തെല്ലാം ചോദിച്ചറിയാനിടയുണ്ട്? (ബി) കഴിഞ്ഞ നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന വിശ്വസ്തരായ സ്ത്രീപുരുഷന്മാരെ കാണാമെന്നുള്ള പ്രത്യാശയെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
13 വിശ്വസ്തരായ ആ സ്ത്രീപുരുഷന്മാർക്ക് നിങ്ങളോടും ഒരുപാട് ചോദ്യങ്ങൾ ചോദിക്കാനുണ്ടാകും. അന്ത്യകാലത്തിന്റെ ആവേശോജ്ജ്വലമായ പരിസമാപ്തിയെക്കുറിച്ച് വിവരിക്കാൻ നിങ്ങൾക്ക് എന്ത് ഉത്സാഹമായിരിക്കും! വിശേഷിച്ചും, ആ പ്രയാസസമയത്ത് യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചതിനെക്കുറിച്ചു പറയാൻ! വാഗ്ദാനങ്ങളെല്ലാം ഒന്നൊഴിയാതെ യഹോവ സഫലമാക്കിയെന്ന് അറിയുമ്പോൾ അവർക്ക് എന്തൊരു സന്തോഷമായിരിക്കും! പുതിയ ഭൂമിയിൽ നമുക്ക് ഈ ദൈവദാസരെക്കുറിച്ച് സങ്കല്പങ്ങൾ നെയ്തുകൂട്ടേണ്ട കാര്യമില്ല. പറുദീസയിൽ അവർ നമ്മോടൊപ്പം ഉണ്ടായിരിക്കുമല്ലോ! നമ്മോടൊപ്പം ജീവിക്കാനുള്ളവരായ ആ വിശ്വസ്തരെ ഇപ്പോൾത്തന്നെ നമ്മിലൊരാളായി കൂടെ കൂട്ടുക. ഇനിയങ്ങോട്ടും അവരുടെ വിശ്വാസം അനുകരിക്കുക. അങ്ങനെ അവരും നിങ്ങളും ഉറ്റമിത്രങ്ങളായി സന്തോഷത്തോടെ എക്കാലവും യഹോവയെ സേവിക്കാൻ ഇടവരട്ടെ!