ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു
ബൈബിൾ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി
ജനനം: 1987
രാജ്യം: അസ്ർബൈജാൻ
ബാപ്പാ മുസ്ലീം, അമ്മ യഹൂദ
ചെറുപ്പകാലം:
അസ്ർബൈജാനിലെ ബകുവിലാണ് എന്റെ ജനനം. രണ്ടു കുട്ടികളിൽ ഇളയവൾ. എന്റെ ബാപ്പാ മുസ്ലീമായിരുന്നു; അമ്മയാകട്ടെ യഹൂദവംശജയും. രണ്ടു മതവിശ്വാസം ഉള്ളവരായിരുന്നെങ്കിലും അവർ പരസ്പരം സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തുപോന്നു. റംസാൻ നോമ്പുകാലത്ത് അമ്മ ബാപ്പായെ സഹായിക്കും. പെസഹാസമയമാകുമ്പോൾ ബാപ്പാ അമ്മയെയും. ഞങ്ങളുടെ വീട്ടിൽ മുസ്ലീമുകളുടെ മതഗ്രന്ഥമായ ഖുറാനും, യഹൂദരുടെ മതഗ്രന്ഥമായ തോറയും കൂടാതെ ബൈബിളും ഉണ്ടായിരുന്നു.
ഞാൻ എന്നെ ഒരു മുസ്ലീമായാണ് വീക്ഷിച്ചത്. ദൈവമുണ്ടോ എന്ന കാര്യത്തിൽ എനിക്കു സംശയമില്ലായിരുന്നെങ്കിലും എന്നെ കുഴപ്പിച്ച പല വിഷയങ്ങളുണ്ടായിരുന്നു. ‘ദൈവം എന്തിനാണ് മനുഷ്യനെ സൃഷ്ടിച്ചത്? ഒരുവൻ തന്റെ ജീവിതകാലം മുഴുവൻ കഷ്ടം അനുഭവിച്ചശേഷം പിന്നീട് എന്നേക്കും അഗ്നിനരകത്തിൽ ദണ്ഡനം അനുഭവിക്കുന്നതുകൊണ്ട് എന്തു നേട്ടമാണുള്ളത്?എല്ലാ കാര്യങ്ങളും ദൈവേഷ്ടപ്രകാരമാണ് നടക്കുന്നതെന്ന് ആളുകൾ പറയുന്നു, അങ്ങനെയെങ്കിൽ മനുഷ്യർ ദൈവത്തിന്റെ കൈകളിലെ കളിപ്പാവകളാണോ? അവർ കഷ്ടപ്പെടുന്നതു കണ്ട് സന്തോഷിച്ച് രസിക്കുകയാണോ ദൈവം?’ എന്നൊക്കെ ഞാൻ ചിന്തിച്ചു.
മുസ്ലീമുകൾ ദിവസവും അനുവർത്തിച്ചുപോരുന്ന അഞ്ചു നേരത്തെ നിസ്കാരം 12 വയസ്സുള്ളപ്പോൾമുതൽ ഞാൻ ചെയ്യാൻ തുടങ്ങി. ആ സമയത്തുതന്നെയാണ് എന്നെയും ചേച്ചിയെയും ബാപ്പാ യഹൂദരുടെ സ്കൂളിൽ കൊണ്ടാക്കിയത്. മറ്റു പല വിഷയങ്ങൾക്കൊപ്പം തോറയുടെ പാരമ്പര്യങ്ങളും എബ്രായ ഭാഷയും ഞങ്ങൾ അവിടെ പഠിച്ചു. ഓരോ ദിവസവും ക്ലാസ് ആരംഭിക്കുന്നതിനുമുമ്പ് യഹൂദ പാരമ്പര്യപ്രകാരമുള്ള പ്രാർഥനകൾ ഞങ്ങൾ ചൊല്ലേണ്ടതുണ്ടായിരുന്നു. അങ്ങനെയായപ്പോൾ, രാവിലെ വീട്ടിൽ നിസ്കാരവും സ്കൂളിൽ ചെന്നതിനുശേഷം യഹൂദ പ്രാർഥനകളും ഒരു പതിവായി.
എന്റെ ചോദ്യങ്ങൾക്ക് യുക്തിസഹമായ ഉത്തരം ലഭിക്കാൻ ഞാൻ അതിയായി ആഗ്രഹിച്ചു. ഇതെക്കുറിച്ച് പല തവണ എന്റെ സ്കൂളിലുള്ള റബിമാരോട് ചോദിച്ചു: “ദൈവം എന്തിനാണ് മനുഷ്യരെ സൃഷ്ടിച്ചത്? മുസ്ലീം മതാനുസാരിയായ എന്റെ ബാപ്പായെ ദൈവം എങ്ങനെയാണു വീക്ഷിക്കുന്നത്?” അവരിൽനിന്ന് ഉത്തരമൊന്നും ലഭിച്ചില്ല. ലഭിച്ചതാകട്ടെ, യുക്തിക്ക് നിരക്കാത്തതും തൃപ്തികരമല്ലാത്തതും ആയിരുന്നു.
ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു:
അങ്ങനെയിരിക്കെ, 2002-ൽ ദൈവത്തിലുള്ള എന്റെ വിശ്വാസം തകർക്കുന്ന ഒരു സംഭവമുണ്ടായി. ഞങ്ങൾ അപ്പോൾ ജർമനിയിലേക്കു താമസം മാറിയതേ ഉണ്ടായിരുന്നുള്ളൂ. അവിടെ ചെന്ന് ഒരാഴ്ചയ്ക്കുള്ളിൽ എന്റെ ബാപ്പാ പക്ഷാഘാതത്തെത്തുടർന്ന് അബോധാവസ്ഥയിലായി. വർഷങ്ങളായി കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർഥിക്കാറുണ്ട്. സർവശക്തനായ ദൈവത്തിന് മനുഷ്യരെ ജീവിപ്പിക്കാനും ഇല്ലാതാക്കാനും ശക്തിയുണ്ടെന്ന് ബോധ്യമുണ്ടായിരുന്നതിനാൽ, ഞാൻ എന്റെ ബാപ്പായുടെ ജീവനുവേണ്ടി ദിവസവും ദൈവത്തോട് അപേക്ഷിച്ചുകൊണ്ടിരുന്നു. ‘ഒരു കൊച്ചുപെൺകുട്ടിയുടെ ഹൃദയം ഉരുകിയുള്ള ഈ യാചന നിറവേറ്റിക്കൊടുക്കാൻ ദൈവത്തിനു നിഷ്പ്രയാസം സാധിക്കുമെന്ന്’ ഞാൻ ചിന്തിച്ചു. എന്റെ അപേക്ഷകൾക്ക് ദൈവം ഉത്തരം തരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ, സങ്കടകരമെന്നുപറയട്ടെ എന്റെ ബാപ്പാ മരിച്ചു.
ദൈവത്തിന് ഞങ്ങളുടെ കാര്യത്തിൽ യാതൊരു താത്പര്യവുമില്ലെന്നു തോന്നിയപ്പോൾ ഞാൻ ആകെ തകർന്നുപോയി. ‘ഒന്നുകിൽ ഞാൻ തെറ്റായ വിധത്തിലാണു ദൈവത്തോട് പ്രാർഥിക്കുന്നത്, അല്ലെങ്കിൽ ദൈവം എന്നൊരാൾ ഇല്ല’ എന്നു ഞാൻ ചിന്തിച്ചു. നടന്ന സംഭവം എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. പതിവായി ചെയ്തിരുന്ന നിസ്കാരം പിന്നെ എനിക്ക് തുടരാനായില്ല. മറ്റു മതങ്ങളിലും എനിക്ക് അത്ര വിശ്വാസമില്ലായിരുന്നു. ഒടുവിൽ ദൈവം ഇല്ല എന്ന നിഗമനത്തിലാണു ഞാൻ എത്തിച്ചേർന്നത്.
അങ്ങനെ ആറു മാസം കടന്നുപോയി. അപ്പോഴാണ് യഹോവയുടെ സാക്ഷികളിൽപ്പെട്ട രണ്ടു പേർ ഞങ്ങളുടെ വീട്ടിലേക്കു വരുന്നത്. ക്രിസ്ത്യാനികളെക്കുറിച്ച് വലിയ മതിപ്പൊന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല. അതുകൊണ്ട്, അവരുടെ വിശ്വാസം തെറ്റാണെന്ന് നയപൂർവം അവർക്കു വിശദീകരിച്ചുകൊടുക്കാമെന്നു ഞാനും ചേച്ചിയും തീരുമാനിച്ചു. ഞങ്ങൾ അവരോട് ഇങ്ങനെ ചോദിച്ചു: “പത്തു കല്പനകൾ വിഗ്രഹാരാധന വിലക്കുമ്പോൾ ഒരു ക്രിസ്ത്യാനിക്ക് എങ്ങനെയാണ് യേശുവിനെയും കുരിശിനെയും മറിയയെയും മറ്റു വിഗ്രഹങ്ങളെയും ആരാധിക്കാനാകുക?” എന്നാൽ, അവരുടെ മറുപടി എന്നെ അതിശയിപ്പിച്ചുകളഞ്ഞു. സത്യക്രിസ്ത്യാനികൾ വിഗ്രഹങ്ങളെ ആരാധിക്കാൻ പാടില്ല എന്നും അവർ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും ബൈബിളിൽനിന്ന് അവർ ഞങ്ങൾക്കു കാണിച്ചുതന്നു.
അപ്പോൾ മറ്റൊരു ചോദ്യം ഞങ്ങൾ അവരോട് ചോദിച്ചു: “നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കുന്നത് ശരിയാണോ? യേശു ദൈവമാണെങ്കിൽ ഭൂമിയിൽ ജീവിക്കാനും മനുഷ്യർക്ക് യേശുവിനെ കൊല്ലാനും സാധിക്കുമായിരുന്നോ?” ആ ചോദ്യത്തിനും അവർ ബൈബിൾ ഉപയോഗിച്ച് ഉത്തരം തന്നു. യേശു ദൈവമല്ലെന്നും അവൻ ദൈവത്തോടു സമനല്ലെന്നും അവർ വിശദീകരിച്ചു. അതുകൊണ്ട്, സാക്ഷികൾ ത്രിത്വത്തിൽ വിശ്വസിക്കുന്നില്ലെന്ന് അവർ പറഞ്ഞു. ഇതുംകൂടി കേട്ടപ്പോൾ ഞാൻ ശരിക്കും അമ്പരന്നു. ‘ഇവർ ഏതോ വിചിത്രക്രിസ്ത്യാനികൾത്തന്നെ’ എന്ന് എനിക്കു തോന്നി.
എന്റെ ചോദ്യങ്ങൾ അവിടംകൊണ്ട് തീർന്നില്ല. ആളുകൾ മരിക്കുന്നതും ദൈവം കഷ്ടപ്പാട് അനുവദിക്കുന്നതും എന്തുകൊണ്ടാണെന്ന് അറിയാനും ഞാൻ ആഗ്രഹിച്ചു. അപ്പോൾ സാക്ഷികൾ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനംa എന്ന പുസ്തകം എന്നെ പരിചയപ്പെടുത്തി. എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അതിലുണ്ടായിരുന്നു. ഉടനെ ഞാൻ അവരോടൊപ്പം ബൈബിൾ പഠിക്കാൻ ആരംഭിച്ചു.
അധ്യായങ്ങൾ ഒന്നൊന്നായി പഠിച്ചപ്പോൾ, എന്റെ എല്ലാ ചോദ്യങ്ങൾക്കും യുക്തിസഹവും ബൈബിളധിഷ്ഠിതവും ആയ ഉത്തരങ്ങൾ ലഭിച്ചുതുടങ്ങി. ദൈവത്തിന്റെ പേര് യഹോവ എന്നാണ്. (സങ്കീർത്തനം 83:18) നിസ്വാർഥസ്നേഹമാണ് ദൈവത്തിന്റെ മുഖമുദ്ര. (1 യോഹന്നാൻ 4:8) ജീവൻ എന്ന ദാനം പങ്കുവെക്കുന്നതിനുവേണ്ടിയാണ് ദൈവം മനുഷ്യരെ സൃഷ്ടിച്ചത്. ദൈവം അനീതി തുടരാൻ അനുവദിക്കുന്നുണ്ടെങ്കിലും ദൈവം അത് വെറുക്കുന്നു. എത്രയും പെട്ടെന്ന് ദൈവം എന്നെന്നേക്കുമായി അതു നീക്കം ചെയ്യും. ആദാമിന്റെയും ഹവ്വയുടെയും മത്സരമാണ് മനുഷ്യവർഗം ദുരിതം അനുഭവിക്കുന്നതിന്റെ കാരണം. (റോമർ 5:12) എന്റെ ബാപ്പാ ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവരുടെ മരണവും ആ മത്സരഗതിയുടെ ഫലമാണ്. വരാനിരിക്കുന്ന പുതിയ ലോകത്തിൽ അത്തരം ദുരന്തങ്ങൾ ഇല്ലാതാകും. മരണത്തിലൂടെ നഷ്ടപ്പെട്ടുപോയവർ തിരിച്ചുവരും.—പ്രവൃത്തികൾ 24:15.
ബൈബിളിലെ സത്യങ്ങൾ ഉത്തരങ്ങൾക്കായുള്ള എന്റെ ദാഹം ശമിപ്പിച്ചു. വീണ്ടും ഞാൻ ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങി. യഹോവയുടെ സാക്ഷികളെ അടുത്ത് അറിഞ്ഞപ്പോഴാണ് അവർ ഒരു ലോകവ്യാപക സഹോദരവർഗമാണെന്ന് ഞാൻ മനസ്സിലാക്കിയത്. അവർക്കിടയിലെ ഐക്യവും സ്നേഹവും എന്നെ ആകർഷിച്ചു. (യോഹന്നാൻ 13:34, 35) യഹോവയെക്കുറിച്ച് കൂടുതലായി അറിഞ്ഞപ്പോൾ, അവനെ സേവിക്കാനുള്ള ആഗ്രഹം എനിക്കുണ്ടാകുകയും യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ, 2005 ജനുവരി 8-ന് ഞാൻ സ്നാനമേറ്റു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
ബൈബിളിന്റെ ബോധ്യം വരുത്തുന്ന വാദമുഖങ്ങൾ ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുതന്നെ മാറ്റിമറിച്ചു. ആശ്രയയോഗ്യമായ അതിലെ വിശദീകരണങ്ങൾ മാനസികസന്തോഷം വർധിപ്പിക്കുന്നു. ദൈവവചനത്തിൽ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ എന്റെ ബാപ്പാ വീണ്ടും ജീവനിലേക്കു തിരികെ വരുമെന്ന പ്രത്യാശ എനിക്ക് ഏറെ സന്തോഷം നൽകുന്നെന്നു മാത്രമല്ല ആശ്വാസവുമേകുന്നു.—യോഹന്നാൻ 5:28, 29.
എന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ആറു വർഷമായി. ഭർത്താവിന്റെ പേര് ജോനാഥൻ. ദൈവഭയമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. ദൈവത്തെക്കുറിച്ചുള്ള സത്യം യുക്തിക്കു നിരക്കുന്നതും ലളിതവും ആണെന്നും അതേസമയം അത് വിലതീരാത്ത നിധിയാണെന്നും ഞങ്ങൾ ഇരുവരും പഠിച്ചിരിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ വിശ്വാസത്തെക്കുറിച്ചും അതിമഹത്തായ പ്രത്യാശയെക്കുറിച്ചും മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ ഞങ്ങൾ പ്രിയപ്പെടുന്നത്. ഇപ്പോൾ എനിക്ക് അറിയാം, യഹോവയുടെ സാക്ഷികൾ ഒരു “വിചിത്രകൂട്ടം അല്ല” മറിച്ച് അവരാണ് യഥാർഥക്രിസ്ത്യാനികൾ എന്ന്. ▪ (w15-E 01/01)
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്, ഇപ്പോൾ അച്ചടിക്കുന്നില്ല.