ജീവിതകഥ
ദൈവവുമായും എന്റെ അമ്മയുമായും ഞാൻ സമാധാനത്തിലായി
“നിനക്കെന്താ നിന്റെ പൂർവികരെ ആരാധിച്ചാൽ?” അമ്മ എന്നോട് ചോദിച്ചു. “അവർ കാരണമാണ് നീ ജീവിച്ചിരിക്കുന്നതെന്ന് നിനക്ക് അറിയില്ലേ? നിനക്ക് അവരോട് ഒരു നന്ദിയുമില്ലേ? തലമുറകളായി കൈമാറിക്കിട്ടിയ ഈ ആചാരാനുഷ്ഠാനങ്ങൾ വിട്ടുകളയാൻ നിനക്ക് എങ്ങനെ മനസ്സുവരുന്നു! പൂർവികരെ ആദരിക്കാൻ മടി കാണിക്കുന്നത് നമ്മുടെ ആരാധനതന്നെ മണ്ടത്തരമാണെന്ന് പറയുന്നതിനു തുല്യമാണ്.” എന്നിട്ട് അമ്മ പൊട്ടിക്കരഞ്ഞു.
ഏതാനും മാസം മുമ്പ്, യഹോവയുടെ സാക്ഷികൾ എന്റെ അമ്മയെ ബൈബിൾ പഠിപ്പിക്കാമെന്ന് പറഞ്ഞു. പഠിക്കാൻ താത്പര്യമില്ലാതിരുന്നതുകൊണ്ട് എന്നെ പഠിപ്പിച്ചുകൊള്ളാൻ അമ്മ അവരോട് പറഞ്ഞു. പക്ഷേ ഇപ്പോൾ അമ്മയ്ക്ക് ആകെ വിഷമമായി. സാധാരണയായി ഞാൻ അമ്മയെ വിഷമിപ്പിക്കാറില്ല, അമ്മ എന്തു പറഞ്ഞാലും ഞാൻ അനുസരിക്കുമായിരുന്നു. എന്നാൽ യഹോവയെ സന്തോഷിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചതുകൊണ്ട് ഇത്തവണ എനിക്ക് അമ്മയെ അനുസരിക്കാൻ പറ്റില്ലായിരുന്നു. അത് അത്ര എളുപ്പമല്ലായിരുന്നെങ്കിലും യഹോവ എനിക്ക് ശക്തി നൽകി.
ഒരു ക്രിസ്ത്യാനിയായിത്തീരുന്നു
ജപ്പാനിലുള്ള മിക്ക ആളുകളെപ്പോലെ ഞങ്ങളും ബുദ്ധമതക്കാരായിരുന്നു. യഹോവയുടെ സാക്ഷികളോടൊപ്പം രണ്ടു മാസം പഠിച്ചപ്പോഴേക്കും ബൈബിൾ സത്യമാണെന്ന് എനിക്ക് ഉറപ്പായി. എനിക്കൊരു സ്വർഗീയ പിതാവുണ്ടെന്ന് മനസ്സിലായപ്പോൾ ആ പിതാവിനെക്കുറിച്ചറിയാൻ ഞാൻ അതിയായി ആഗ്രഹിച്ചു. പഠിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ഞാനും അമ്മയും ആസ്വദിച്ചിരുന്നു. ഞായറാഴ്ചത്തെ യോഗത്തിനായി ഞാൻ രാജ്യഹാളിൽ പോകാൻ തുടങ്ങി. സത്യത്തെക്കുറിച്ച് എന്റെ അറിവ് വർധിച്ചപ്പോൾ, ഞാൻ ഇനി ബുദ്ധമതാചാരങ്ങളിൽ ഒന്നും പങ്കെടുക്കില്ലെന്ന് അമ്മയോട് പറഞ്ഞു. ഇത് അമ്മയ്ക്ക് ഒരു ഞെട്ടലായിരുന്നു. അമ്മ പറഞ്ഞു: “പൂർവികരെ സ്നേഹിക്കാത്ത ആരെങ്കിലും കുടുംബത്തിലുണ്ടെങ്കിൽ അത് കുടുംബത്തിനുതന്നെ നാണക്കേടാണ്.” അതോടെ ബൈബിൾ പഠിക്കുന്നതും യോഗങ്ങൾക്ക് പോകുന്നതും നിറുത്താൻ അമ്മ എന്നോട് ആവശ്യപ്പെട്ടു. അമ്മ ഇങ്ങനെ പറയുമെന്ന് ഞാൻ സ്വപ്നത്തിൽപോലും വിചാരിച്ചില്ല! എന്റെ അമ്മതന്നെയാണോ ഈ പറയുന്നത് എന്ന് ഞാൻ ചിന്തിച്ചുപോയി.
ഞാൻ മാതാപിതാക്കളെ അനുസരിക്കാൻ യഹോവ ആഗ്രഹിക്കുന്നുവെന്ന് എഫെസ്യർ 6-ാം അധ്യായത്തിൽനിന്ന് എനിക്കു മനസ്സിലായി. അമ്മയുടെ അതേ അഭിപ്രായം തന്നെയായിരുന്നു അച്ഛന്റേതും. ഇപ്പോൾ അവർ പറയുന്നത് ഞാൻ കേൾക്കുകയാണെങ്കിൽ പിന്നീട് ഞാൻ പറയുന്നത് അവരും കേൾക്കുമെന്നും അങ്ങനെ കുടുംബത്തിൽ സമാധാനം ഉണ്ടാകുമെന്നും ആണ് ഞാൻ ആദ്യം വിചാരിച്ചിരുന്നത്. അതുമല്ല, ഹൈസ്കൂൾ പ്രവേശനത്തിനുള്ള പരീക്ഷ അടുത്തുവരുകയായിരുന്നു. അതിനുവേണ്ടി എനിക്ക് പഠിക്കണമായിരുന്നു. അതുകൊണ്ട് മൂന്നു മാസത്തേക്ക് അവർ പറയുന്നതുപോലെ ചെയ്യാമെന്ന് ഞാൻ സമ്മതിച്ചു. എന്നാൽ അതു കഴിയുമ്പോൾ ഞാൻ വീണ്ടും യോഗങ്ങൾക്ക് പോകുമെന്ന് യഹോവയ്ക്ക് വാക്കു കൊടുത്തു.
രണ്ടു വിധങ്ങളിൽ എന്റെ തീരുമാനം തെറ്റാണെന്ന് തെളിഞ്ഞു. ഒന്ന്, മൂന്ന് മാസംകൊണ്ട് എന്റെ ആത്മീയചിന്താഗതികൾക്ക് മാറ്റം വരില്ല എന്നാണ് ഞാൻ ആദ്യം ചിന്തിച്ചിരുന്നത്. എന്നാൽ പെട്ടെന്നുതന്നെ ഞാൻ ആത്മീയമായി പട്ടിണിയിലാണെന്ന് എനിക്കു തോന്നിത്തുടങ്ങി; അങ്ങനെ യഹോവയിൽനിന്ന് അകന്നു പോകുന്നതായും. രണ്ട്, അവരെ അനുസരിച്ചാൽ ഞാൻ പറയുന്നത് അവരും കേൾക്കുമെന്ന എന്റെ ആ ചിന്ത തെറ്റിപ്പോയി. കാരണം അപ്പോഴേക്കും സത്യാരാധനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിറുത്തിക്കളയാൻ അവർ എന്റെ മേൽ കൂടുതൽ സമ്മർദം ചെലുത്തിത്തുടങ്ങിയിരുന്നു.
ഉപകാരവും ഉപദ്രവവും
മുമ്പ് യോഗങ്ങൾക്ക് പോയിരുന്ന സമയത്ത്, കുടുംബാംഗങ്ങളുടെ എതിർപ്പ് നേരിട്ടിരുന്ന പലരെയും ഞാൻ അവിടെ പരിചയപ്പെട്ടിരുന്നു. യഹോവ എനിക്ക് ശക്തി തരുമെന്ന് അവർ എനിക്ക് ഉറപ്പുതന്നിരുന്നു. (മത്താ. 10:34-37) എന്റെ കുടുംബത്തിന്റെ രക്ഷയുടെ പ്രധാനകണ്ണി ഞാനാണെന്ന് അവർ എന്നോട് പറയുമായിരുന്നു. അതുകൊണ്ട് യഹോവയിൽ ആശ്രയിക്കാൻ എങ്ങനെ കഴിയുമെന്ന് പഠിക്കാൻ ആഗ്രഹിച്ച ഞാൻ ആത്മാർഥമായി പ്രാർഥിക്കാൻ തുടങ്ങി.
കുടുംബത്തിൽ പല വിധങ്ങളിൽ എതിർപ്പുകൾ തലപൊക്കി. കരഞ്ഞും ന്യായവാദം നടത്തിയും ഒക്കെ എന്നെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ അമ്മ ശ്രമിച്ചു. മിക്കപ്പോഴും ഞാൻ നിശ്ശബ്ദത പാലിച്ചു. ഞാനെങ്ങാനും ഒന്ന് സംസാരിക്കാമെന്നുവെച്ചാലോ, ഞങ്ങൾ രണ്ടു പേരും അവരവരുടെ ഭാഗം ശരിയാണെന്ന് വാദിക്കും. ആ സംസാരം മിക്കപ്പോഴും നിയന്ത്രണംവിട്ട് പോകുമായിരുന്നു. അമ്മയുടെ വിശ്വാസങ്ങളും വികാരങ്ങളും ഞാൻ മനസ്സിലാക്കിയിരുന്നെങ്കിൽ ചിലപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി ശാന്തമാകുമായിരുന്നു. എന്നെ വീട്ടിനുള്ളിൽ തളച്ചിടാനായിരുന്നു മാതാപിതാക്കളുടെ ശ്രമം. അതുകൊണ്ട് അവർ എന്നെ കൂടുതൽ വീട്ടുജോലികൾ ഏൽപ്പിച്ചു. ചിലപ്പോൾ വീട്ടിനുള്ളിൽ കയറാൻപോലും സമ്മതിച്ചിരുന്നില്ല, ആഹാരം കിട്ടാത്ത ദിവസങ്ങളുമുണ്ടായിരുന്നു.
സഹായത്തിനായി അമ്മ മറ്റുള്ളവരെ കൂട്ടുപിടിക്കാൻ തുടങ്ങി. അമ്മ എന്റെ സ്കൂളിലെ അധ്യാപകനോട് ഇക്കാര്യം പറഞ്ഞു. അദ്ദേഹത്തിന് ഇക്കാര്യത്തിൽ പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ലായിരുന്നു. മതങ്ങളെക്കൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലെന്ന് എന്നെ പറഞ്ഞു ബോധ്യപ്പെടുത്താൻ അമ്മയുടെ ജോലിസ്ഥലത്തെ മാനേജരുടെ അടുത്തും എന്നെ കൊണ്ടുപോയി. വീട്ടിലിരിക്കുമ്പോൾ അമ്മ ബന്ധുക്കളെ ഫോൺ വിളിച്ച് സഹായത്തിനായി കരഞ്ഞ് അപേക്ഷിക്കുമായിരുന്നു. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. എന്നാൽ അറിയാതെതന്നെ എത്രയോപേർക്കാണ് അമ്മ സാക്ഷ്യം കൊടുക്കുന്നതെന്ന് ചിന്തിക്കാൻ മൂപ്പന്മാർ എന്നോടു പറഞ്ഞു.
ഉന്നതവിദ്യാഭ്യാസത്തിനു പോകുന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ട സാഹചര്യം വന്നു. എന്റെ ജീവിതത്തിന് ഏറ്റവും നല്ല ഒരു തുടക്കം ആയിരിക്കും ഇതെന്ന് മാതാപിതാക്കൾ വിചാരിച്ചു, അതിനുവേണ്ട എല്ലാ ആസൂത്രണങ്ങളും അവർ ചെയ്തു. അങ്ങനെയാണെങ്കിൽ എനിക്ക് ഒരു നല്ല ജോലി കണ്ടെത്താനാകുമെന്ന് അവർ ചിന്തിച്ചു. ശാന്തമായിരുന്ന് കാര്യങ്ങൾ ചർച്ച ചെയ്യുക വളരെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് ഞാൻ എന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചുകൊണ്ട് അമ്മയ്ക്കും അച്ഛനും പല കത്തുകൾ എഴുതി. ദേഷ്യം സഹിക്കാനാകാതെ അച്ഛൻ ഭീഷണിപ്പെടുത്തിക്കൊണ്ട് പറഞ്ഞു: “നിനക്ക് ഒരു ജോലി കണ്ടുപിടിക്കാൻ പറ്റുമെന്നാണ് നീ ചിന്തിക്കുന്നതെങ്കിൽ അത് നാളെത്തന്നെ കണ്ടുപിടിക്കണം. അല്ലെങ്കിൽ ഈ വീടു വിട്ട് ഇറങ്ങണം.” ഇക്കാര്യം പറഞ്ഞ് ഞാൻ യഹോവയോട് പ്രാർഥിച്ചു. അടുത്ത ദിവസം ശുശ്രൂഷയിലായിരിക്കെ രണ്ടു സഹോദരിമാർ അവരുടെ മക്കൾക്ക് ട്യൂഷൻ എടുക്കാമോ എന്നു ചോദിച്ചു. അച്ഛന് അത് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് എന്നോടു സംസാരിക്കുന്നത് അദ്ദേഹം പൂർണമായും നിറുത്തി. ഒരു തരത്തിൽ എന്നെ അവഗണിക്കാൻ തുടങ്ങി. നീ ഒരു യഹോവയുടെ സാക്ഷിയായിരിക്കുന്നതിലും ഭേദം കുറ്റവാളിയായിരിക്കുന്നതാണെന്ന് അമ്മയും പറഞ്ഞു.
ശരിയായി ചിന്തിക്കാനും എന്തു ചെയ്യണമെന്നു തീരുമാനിക്കാനും യഹോവ എന്നെ സഹായിച്ചു
എന്റെ മാതാപിതാക്കളുടെ ആഗ്രഹങ്ങൾ ഇത്രത്തോളം ഞാൻ എതിർക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ടോ എന്നു ഞാൻ പലപ്പോഴും ചിന്തിച്ചു. പ്രാർഥനയും യഹോവയുടെ സ്നേഹം എടുത്തുപറയുന്ന ബൈബിൾ വാക്യങ്ങളുടെ പരിചിന്തനവും എതിർപ്പുകളെ ഒരു നല്ല മനോഭാവത്തോടെ വീക്ഷിക്കാൻ എന്നെ സഹായിച്ചു. അതുപോലെ മാതാപിതാക്കൾക്ക് എന്നെക്കുറിച്ചുള്ള ചിന്തയും കരുതലും ആണ് ഇങ്ങനെയെല്ലാം പറയാൻ അവരെ പ്രേരിപ്പിക്കുന്നതെന്ന് മനസ്സിലാക്കാനും അത് എന്നെ സഹായിച്ചു. ശരിയായി ചിന്തിക്കാനും എന്തു ചെയ്യണമെന്നു തീരുമാനിക്കാനും യഹോവ എന്നെ സഹായിച്ചു. കൂടാതെ, ശുശ്രൂഷയിൽ ഞാൻ എത്രത്തോളം പ്രവർത്തിച്ചോ അത്രത്തോളം ഞാൻ അത് ആസ്വദിക്കാൻ തുടങ്ങി. അങ്ങനെ മുൻനിരസേവനം എന്റെ ലക്ഷ്യമായിത്തീർന്നു.
മുൻനിരസേവികയായി പ്രവർത്തിക്കുന്നു
ഞാൻ മുൻനിരസേവനം ചെയ്യാൻ ആഗ്രഹിക്കുന്നതായി ചില സഹോദരിമാർ അറിഞ്ഞപ്പോൾ മാതാപിതാക്കൾ കുറച്ചുകൂടെ ശാന്തരാകുന്നതുവരെ കാത്തിരിക്കാൻ അവർ എന്നെ ഉപദേശിച്ചു. ഞാൻ ജ്ഞാനത്തിനായി പ്രാർഥിച്ചു, ഗവേഷണം നടത്തി, എന്റെ ലക്ഷ്യങ്ങൾ പുനഃപരിശോധിച്ചു, അതുപോലെ പക്വതയുള്ള സഹോദരീസഹോദരന്മാരോട് സംസാരിക്കുകയും ചെയ്തു. അങ്ങനെ, യഹോവയെ പ്രീതിപ്പെടുത്താനാണ് ഞാൻ യഥാർഥത്തിൽ ആഗ്രഹിക്കുന്നതെന്ന് എനിക്കു മനസ്സിലായി. കൂടാതെ, മുൻനിരസേവനം ഏറ്റെടുക്കുന്നത് നീട്ടിവെച്ചാലും മാതാപിതാക്കളുടെ മനോഭാവത്തിന് മാറ്റം വരുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല എന്ന കാര്യവും ഞാൻ മനസ്സിലാക്കി.
ഹൈസ്കൂളിലെ അവസാന വർഷം ഞാൻ മുൻനിരസേവനം തുടങ്ങി. കുറച്ചുകാലം മുൻനിരസേവനം ചെയ്തശേഷം ആവശ്യം അധികമുള്ളിടത്ത് പോയി സേവിക്കാം എന്ന് ഞാൻ ലക്ഷ്യം വെച്ചു. എന്നാൽ ഞാൻ വീടു വിട്ട് പോകുന്നത് അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ലായിരുന്നു. അങ്ങനെ, 20 വയസ്സ് ആകുന്നതുവരെ ഞാൻ കാത്തിരുന്നു. അമ്മയെ കുറച്ചൊന്നു സമാധാനിപ്പിക്കാൻ വേണ്ടി ഞങ്ങളുടെ ബന്ധുക്കളുള്ള ദക്ഷിണ ജപ്പാനിൽ എനിക്കു നിയമനം നൽകാമോ എന്ന് ഞാൻ ബ്രാഞ്ചോഫീസിനോട് ചോദിച്ചു.
അവിടെവെച്ച് ഞാൻ ബൈബിൾ പഠിപ്പിച്ച അനേകർ സ്നാനമേൽക്കുന്നത് കാണാനുള്ള അവസരം എനിക്കു ലഭിച്ചു. ഇതിനിടെ സേവനം വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ ഞാൻ ഇംഗ്ലീഷ് പഠിച്ചു. എന്റെ സഭയിൽ പ്രത്യേക മുൻനിരസേവകരായ രണ്ട് സഹോദരന്മാരുണ്ടായിരുന്നു. അവർ വളരെ തീക്ഷ്ണതയുള്ളവരും മറ്റുള്ളവരെ സഹായിക്കുന്നവരും ആയിരുന്നു. അങ്ങനെ പ്രത്യേക മുൻനിരസേവനം എന്റെ ലക്ഷ്യമായിത്തീർന്നു. ഈ സമയത്ത് അമ്മയ്ക്ക് രണ്ടു തവണ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഓരോ തവണയും അമ്മയെ ശുശ്രൂഷിക്കാനായി ഞാൻ വീട്ടിലേക്ക് പോയി. ഇത് അമ്മയെ അതിശയിപ്പിച്ചു. ഇതോടെ അമ്മയുടെ മനോഭാവത്തിന് ചെറിയ മാറ്റം വരാൻ തുടങ്ങി.
അനുഗ്രഹത്തിൻ മേൽ അനുഗ്രഹം
ഏഴു വർഷത്തിനു ശേഷം, മുമ്പ് പറഞ്ഞ പ്രത്യേക മുൻനിരസേവകരിൽ ഒരാളായ അറ്റ്സൂഷിയിൽനിന്ന് എനിക്ക് ഒരു കത്ത് കിട്ടി. അദ്ദേഹം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അതെക്കുറിച്ചുള്ള എന്റെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു. എനിക്ക് അദ്ദേഹത്തോട് ഒരിക്കലും പ്രണയമൊന്നും തോന്നിയിട്ടില്ലായിരുന്നു. ഇങ്ങോട്ടും അങ്ങനെ വല്ലതും ഉള്ളതായി എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തെ അടുത്തറിയാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടെന്നു പറഞ്ഞ് ഒരു മാസത്തിനു ശേഷം മറുപടി അയച്ചു. പലകാര്യങ്ങളിലും ഞങ്ങളുടെ താത്പര്യങ്ങൾ ഒന്നുതന്നെയായിരുന്നു. മുഴുസമയസേവനത്തിൽ തുടരാനായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സേവനത്തിന്റെ ഏതു മേഖലയിലും പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. അങ്ങനെ ഞങ്ങൾ വിവാഹിതരായി. ഞങ്ങളുടെ വിവാഹത്തിന് അച്ഛനും അമ്മയും മറ്റ് പല ബന്ധുക്കളും പങ്കെടുത്തപ്പോൾ എനിക്ക് എത്ര സന്തോഷമായെന്നോ!
നേപ്പാൾ
ഞങ്ങൾ സാധാരണമുൻനിരസേവകരായി സേവിച്ചുകൊണ്ടിരിക്കെ അറ്റ്സൂഷിയെ പകരം സർക്കിട്ട് മേൽവിചാരകനായി നിയമിച്ചു. അധികം വൈകാതെ ഞങ്ങൾക്ക് മറ്റനുഗ്രഹങ്ങൾ ലഭിച്ചു. ഞങ്ങളെ പ്രത്യേകമുൻനിരസേവകരായും അതിനുശേഷം സർക്കിട്ട് വേലയിലും നിയമിച്ചു. ആ സർക്കിട്ടിലെ എല്ലാ സഭയും ഒരു തവണ സന്ദർശിച്ചുകഴിഞ്ഞപ്പോഴേക്കും ബ്രാഞ്ചോഫീസിൽനിന്ന് ഒരു ഫോൺകോൾ വന്നു. ചോദ്യമിതായിരുന്നു: ‘സർക്കിട്ട് വേലയ്ക്കായി നേപ്പാളിൽ പോകാമോ?’
വ്യത്യസ്ത രാജ്യങ്ങളിൽ സേവിച്ചത് യഹോവയെക്കുറിച്ച് എന്നെ അനേകം കാര്യങ്ങൾ പഠിപ്പിച്ചു
അത്രയും ദൂരത്തേയ്ക്ക് പോയാൽ മാതാപിതാക്കൾക്ക് എന്ത് തോന്നുമെന്ന് ഞാൻ ചിന്തിച്ചു. ഞാൻ അവരെ വിളിച്ചു. ഫോൺ എടുത്ത അച്ഛൻ ഇങ്ങനെ പറഞ്ഞു: “നീ പോകുന്നത് നല്ല ഒരു സ്ഥലത്തേയ്ക്കാണ്.” ഒരാഴ്ച മുമ്പ് അച്ഛന്റെ ഒരു സുഹൃത്ത് നേപ്പാളിനെക്കുറിച്ചുള്ള ഒരു പുസ്തകം അച്ഛന് കൊടുത്തിരുന്നു. അത് വായിച്ചപ്പോൾ മുതൽ, പോയി കാണാൻ പറ്റിയ ഒരു സ്ഥലമാണല്ലോ അതെന്ന് അച്ഛനും ചിന്തിച്ചിരുന്നു.
സൗഹൃദമനസ്കരായ നേപ്പാളികളുമായി സന്തോഷത്തോടെ സേവനം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾക്ക് മറ്റൊരു അനുഗ്രഹം വന്നു ചേർന്നു. ബംഗ്ലാദേശും കൂടി ഞങ്ങളുടെ സർക്കിട്ടിൽ ഉൾപ്പെടുത്തി. നേപ്പാളിനടുത്തായിരുന്നെങ്കിലും പല കാര്യങ്ങളിലും വ്യത്യസ്തമായ സ്ഥലമായിരുന്നു അത്. എല്ലാംകൊണ്ടും വൈവിധ്യമാർന്ന ഒരു വയൽ. അഞ്ചു വർഷത്തിന് ശേഷം ഞങ്ങളെ വീണ്ടും ജപ്പാനിലേക്ക് നിയമിച്ചു. അവിടെ ഞങ്ങൾ ഇപ്പോൾ സർക്കിട്ട് വേല ആസ്വദിക്കുന്നു.
ജപ്പാനിലും നേപ്പാളിലും ബംഗ്ലാദേശിലും സേവിച്ചത് യഹോവയെക്കുറിച്ച് അനേകം കാര്യങ്ങൾ എന്നെ പഠിപ്പിച്ചു. ഓരോ രാജ്യത്തിന്റെയും പശ്ചാത്തലവും സംസ്കാരവും വ്യത്യസ്തമാണ്. അവിടെയുള്ളവരും വ്യത്യസ്തരാണ്. ഓരോരുത്തർക്കുവേണ്ടിയും യഹോവ കരുതുന്നതും അവരെ തന്റെ ആരാധകരായി സ്വീകരിക്കുന്നതും അവരെ സഹായിക്കുന്നതും അനുഗ്രഹിക്കുന്നതും ഒക്കെ എനിക്ക് കാണാനായി.
എനിക്ക് വ്യക്തിപരമായും പല അനുഗ്രഹങ്ങൾ ലഭിച്ചു. യഹോവയെക്കുറിച്ച് അറിയാനും അവന്റെ വേലയിലായിരിക്കാനും എനിക്ക് കഴിഞ്ഞു. കൂടാതെ ഒരു നല്ല ഭർത്താവിനെയും നൽകി എന്നെ അനുഗ്രഹിച്ചു. ശരിയായ തീരുമാനങ്ങളെടുക്കാൻ ദൈവം എന്നെ സഹായിച്ചിരിക്കുന്നു. ഇപ്പോൾ എനിക്ക് യഹോവയുമായും കുടുംബവുമായും നല്ല ഒരു ബന്ധമുണ്ട്. ഞാനും അമ്മയും വീണ്ടും നല്ല സുഹൃത്തുക്കളായി, ദൈവത്തിന് നന്ദി. ദൈവവുമായും അമ്മയുമായും സമാധാനത്തിലാകാൻ കഴിഞ്ഞതിൽ എനിക്ക് ആഴമായ നന്ദിയുണ്ട്.
സർക്കിട്ട് വേലയിൽ ഞങ്ങൾ അതിയായ സന്തോഷം കണ്ടെത്തുന്നു