ജീവിതകഥ
യുവാവായിരിക്കെ എടുത്ത തീരുമാനത്തിൽ അദ്ദേഹത്തിന് തെല്ലും ഖേദമില്ലായിരുന്നു
യഹോവയ്ക്ക് അർപ്പിച്ച ജീവിതമായിരുന്നു എന്റെ പിതാവിന്റെ മൂത്ത അമ്മാവൻ നിക്കലായ് ഡുബോവിൻസ്കിയുടേത്. ജീവിതസായാഹ്നത്തിൽ അദ്ദേഹം തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി ഒരു വിവരണം തയ്യാറാക്കി. സന്തോഷത്തിന്റെയും ദുരിതങ്ങളുടെയും കഥകൾ. അവയിൽ മിക്കതും പഴയ സോവിയറ്റ് യൂണിയനിലെ നിരോധനകാലത്തുള്ളവയായിരുന്നു. പ്രയാസങ്ങളും ദുരിതങ്ങളും ഉണ്ടായിരുന്നെങ്കിലും വല്യമ്മാവൻ എപ്പോഴും വിശ്വസ്തനായിരുന്നു. അതുപോലെ അദ്ദേഹത്തിന് ജീവിതത്തെക്കുറിച്ച് ഒരു നല്ല വീക്ഷണമാണുണ്ടായിരുന്നത്. ചെറുപ്പക്കാർ തന്റെ കഥ കേൾക്കണമെന്ന് വല്യമ്മാവൻ മിക്കപ്പോഴും പറയുമായിരുന്നു. അതുകൊണ്ട് ആ കഥയിൽനിന്ന് ചില പ്രധാനകാര്യങ്ങൾ അടർത്തിയെടുത്ത് നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 1926-ൽ യുക്രെയിനിലെ ചെർനിവ്റ്റ്സി ഒബ്ലാസ്റ്റിലുള്ള പൊഡ്വിരിക ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
സത്യം കണ്ടെത്തിയ വിധം നിക്കലായ് വിവരിക്കുന്നു
നിക്കലായ് പറയുന്നു: “1941-ൽ ഒരു ദിവസം എന്റെ മൂത്ത സഹോദരൻ ഇവാൻ, ദൈവത്തിന്റെ കിന്നരം, യുഗങ്ങളുടെ ദൈവിക നിർണയം എന്നീ പുസ്തകങ്ങളും, ചില വീക്ഷാഗോപുരം മാസികകളും, കുറച്ച് ചെറുപുസ്തകങ്ങളും വീട്ടിൽ കൊണ്ടുവന്നു. ഞാൻ അതെല്ലാം വായിച്ചു. ദൈവമല്ല മറിച്ച് പിശാചാണ് ലോകത്തിലെ സകല കഷ്ടപ്പാടുകൾക്കും കാരണം എന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഈ പ്രസിദ്ധീകരണങ്ങളുടെ കൂടെ ഞാൻ സുവിശേഷങ്ങളും വായിച്ചു. സത്യം കണ്ടെത്തിയെന്ന് അപ്പോൾ എനിക്ക് മനസ്സിലായി. എന്റെ രാജ്യപ്രത്യാശയെക്കുറിച്ച് ഞാൻ മറ്റുള്ളവരോട് അത്യുത്സാഹത്തോടെ പറഞ്ഞു. ഈ പ്രസിദ്ധീകരണങ്ങൾ പഠിച്ചപ്പോൾ സത്യം എനിക്ക് കൂടുതൽ വ്യക്തമായെന്നു മാത്രമല്ല യഹോവയുടെ ഒരു ദാസനാകാനുള്ള ശക്തമായ ആഗ്രഹം എന്നിൽ വളരുകയും ചെയ്തു.
“വിശ്വാസത്തെപ്രതി പല കഷ്ടതകളും സഹിക്കേണ്ടിവരുമെന്ന് എനിക്ക് അറിയാമായിരുന്നു. യുദ്ധകാലമായിരുന്നെങ്കിലും ഞാൻ ആരെയും കൊല്ലാൻ തയ്യാറല്ലായിരുന്നു. നേരിടാനിരുന്ന പരിശോധനകൾക്കായി ഒരുങ്ങുന്നതിനുവേണ്ടി മത്തായി 10:28; 26:52 പോലെയുള്ള ബൈബിൾ വാക്യങ്ങൾ ഞാൻ ഓർത്തുവെക്കാൻ തുടങ്ങി. എന്തുവന്നാലും യഹോവയോട് വിശ്വസ്തനായിരിക്കുമെന്ന് ഞാൻ ഉറപ്പിച്ചു. ഇനിയിപ്പോൾ മരിക്കേണ്ടിവന്നാൽപ്പോലും!
“1944-ൽ 18 വയസ്സായപ്പോൾ എന്നെ സൈനിക സേവനത്തിന് വിളിച്ചു. അപ്പോഴാണ് ഞാൻ ആദ്യമായി മറ്റ് യഹോവയുടെ സാക്ഷികളെ കാണുന്നത്; നിർബന്ധിതസൈനികസേവനത്തിനു പ്രായമായവരെ വിളിച്ചുകൂട്ടിയ ആ സ്ഥലത്തുവെച്ച്. യുദ്ധത്തിൽ പങ്കെടുക്കില്ലെന്ന് ഞങ്ങൾ അധികാരികളോട് തറപ്പിച്ചുപറഞ്ഞു. അരിശംമൂത്ത സൈനികോദ്യോഗസ്ഥൻ ഞങ്ങളെ പട്ടിണിക്കിടുമെന്നും വലിയ കിടങ്ങുകൾ കുഴിപ്പിക്കുമെന്നും അല്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്നും ഒക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി. ഒട്ടും ഭയമില്ലാതെ ഞങ്ങൾ പറഞ്ഞു: ‘ഞങ്ങൾ നിങ്ങളുടെ കയ്യിലാണ്. നിങ്ങൾ ഞങ്ങളെ എന്തൊക്കെ ചെയ്താലും, “കുല ചെയ്യരുത്” എന്ന ദൈവകല്പന ഞങ്ങൾ ലംഘിക്കില്ല.’—പുറപ്പാടു 20:13.
“പിന്നീട് എന്നെയും രണ്ടു സഹോദരന്മാരെയും പാടത്തു പണിയെടുക്കാനും വീടുകളുടെ കേടുപോക്കാനും ബെലറൂസിലേക്ക് വിട്ടു. മിൻസ്കിന്റെ പ്രാന്തപ്രദേശങ്ങളിൽ കണ്ട യുദ്ധക്കെടുതികളുടെ കാഴ്ചകൾ ഞാൻ ഇപ്പോഴും ഓർക്കുന്നു. വഴിനീളെ കത്തിക്കരിഞ്ഞ മരങ്ങൾ. കുഴിച്ചിടാത്ത മൃതദേഹങ്ങൾ. കുതിരകളുടെ ചീർത്തു വീർത്ത ജഡങ്ങൾ. കുഴികളിലും വനങ്ങളിലും, എങ്ങും ഇതൊരു ഭീകരകാഴ്ചയായിരുന്നു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, പീരങ്കികൾ, തകർന്നടിഞ്ഞ ഒരു വിമാനം. ദൈവകല്പന ലംഘിച്ചതിന്റെ ദാരുണമായ പ്രത്യാഘാതങ്ങൾ ഇതാ എന്റെ കണ്മുന്നിൽ!
“യുദ്ധം 1945-ൽ അവസാനിച്ചെങ്കിലും, പോരാട്ടത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതുകൊണ്ട് ഞങ്ങളെ വീണ്ടും പത്തു വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചു. ആദ്യ മൂന്നു വർഷം ഞങ്ങൾക്ക് പരസ്പരം കണ്ടുമുട്ടാനോ പ്രസിദ്ധീകരണങ്ങളിലൂടെയുള്ള ആത്മീയഭക്ഷണം ആസ്വദിക്കാനോ കഴിഞ്ഞില്ല. എന്നാൽ പിന്നീട് ഞങ്ങൾക്ക് ചില സഹോദരിമാരുമായി കത്തിടപാടുകൾ നടത്താൻ കഴിഞ്ഞു. പക്ഷേ അവരെയും അറസ്റ്റ് ചെയ്ത് 25 വർഷത്തേക്ക് ഒരു തൊഴിൽപ്പാളയത്തിലേക്ക് വിട്ടു.
“എന്നാൽ ശിക്ഷ ഇളവു ചെയ്ത് 1950-ൽ ഞങ്ങളെ വിട്ടയച്ചു. അങ്ങനെ ഞങ്ങൾ വീടുകളിലേക്കു മടങ്ങി. ഞാൻ ജയിലിലായിരുന്ന സമയത്ത് എന്റെ അമ്മയും അനുജത്തി മരിയയും യഹോവയുടെ സാക്ഷികളായിത്തീർന്നിരുന്നു. എന്റെ സഹോദരന്മാർ ആരും അപ്പോഴും സാക്ഷികളായിട്ടില്ലായിരുന്നു. എന്നാൽ അവർ ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. ഞാൻ തീക്ഷ്ണതയോടെ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതുകൊണ്ട് സോവിയറ്റ് സെക്യൂരിറ്റി ഏജൻസി എന്നെ വീണ്ടും ജയിലിൽ അയയ്ക്കാൻ നോക്കി. അങ്ങനെയിരിക്കെ പ്രസംഗവേലയുടെ ഉത്തരവാദിത്വം വഹിച്ചിരുന്ന സഹോദരങ്ങൾ, പ്രസിദ്ധീകരണങ്ങൾ രഹസ്യമായി അച്ചടിക്കുന്ന പ്രവർത്തനങ്ങളെ സഹായിക്കാൻ എന്നോട് പറഞ്ഞു. അന്ന് എനിക്ക് വയസ്സ് 24.”
പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നു
“‘ഭൂമിക്കു മുകളിൽ രാജ്യവേല നിരോധിച്ചാൽ ഭൂമിക്കടിയിൽ അത് തുടരും’ എന്ന് സാക്ഷികൾ ആവേശത്തോടെ പറയുമായിരുന്നു. (സദൃ. 28:28) ഈ സമയത്ത് ഞങ്ങളുടെ അച്ചടിയിൽ ഏറെയും ഭൂമിക്കടിയിലെ രഹസ്യ അറകളിലാണ് നടന്നിരുന്നത്. എന്റെ മൂത്ത ജ്യേഷ്ഠൻ ദിമിത്രിയുടെ സ്ഥലത്തുള്ള നിലവറയായിരുന്നു എന്റെ ആദ്യത്തെ ‘പണിപ്പുര.’ ചിലപ്പോഴൊക്കെ ഒറ്റയടിക്ക് രണ്ടാഴ്ചയോളം ഞാൻ നിലവറയിൽത്തന്നെ കഴിഞ്ഞിട്ടുണ്ട്! ഓക്സിജന്റെ കുറവുകൊണ്ട് മണ്ണെണ്ണ വിളക്ക് കെടുമ്പോൾ, മുറിയിൽ ശുദ്ധവായു വീണ്ടും നിറയുന്നതുവരെ ഞാൻ അനങ്ങാതെ കിടക്കും.
നിക്കലായ് സഹോദരൻ പ്രസിദ്ധീകരണങ്ങളുടെ പകർപ്പെടുത്തിരുന്ന രഹസ്യനിലവറയുടെ രേഖാചിത്രം
“എന്റെ കൂടെ ജോലി ചെയ്തിരുന്ന സഹോദരൻ ഒരു ദിവസം എന്നോട് ചോദിച്ചു, ‘നിക്കലായ്, നീ സ്നാനമേറ്റതാണോ?’ കഴിഞ്ഞ 11 വർഷമായി ഞാൻ യഹോവയെ സേവിക്കുകയായിരുന്നെങ്കിലും ഞാൻ സ്നാനമേറ്റിരുന്നില്ല. അന്ന് രാത്രിതന്നെ അദ്ദേഹം എന്നോട് അക്കാര്യം ചർച്ച ചെയ്തു. തുടർന്ന് ഒരു തടാകത്തിൽ ഞാൻ സ്നാനമേറ്റു. എന്റെ 26-ാം വയസ്സിൽ. മൂന്നു വർഷത്തിനു ശേഷം എനിക്കു കൂടുതലായ ഉത്തരവാദിത്വം ലഭിച്ചു, കൺട്രി കമ്മിറ്റിയിൽ ഒരു അംഗമായി പ്രവർത്തിക്കാനുള്ള അവസരം. അക്കാലത്ത്, അറസ്റ്റിലായ സഹോദരങ്ങൾക്കു പകരം സ്വതന്ത്രരായിരുന്ന സഹോദരന്മാരെ ആ സ്ഥാനത്തേക്ക് നിയമിച്ചു. അങ്ങനെ രാജ്യവേല തടസ്സംകൂടാതെ മുന്നോട്ടുപോയി.”
ഭൂമിക്കടിയിൽ ജോലി ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ
“തടവറയിൽ കഴിയുന്നതിലും ബുദ്ധിമുട്ടായിരുന്നു നിലവറയിലെ അച്ചടി ജോലികൾ. രഹസ്യപ്പോലീസിന്റെ ചാരക്കണ്ണിൽ പെടാതിരിക്കാൻ ഞാൻ ശ്രദ്ധിക്കണമായിരുന്നു. അതുകൊണ്ട് ഏഴു വർഷത്തോളം എനിക്ക് സഭായോഗങ്ങൾക്ക് പോകാൻ കഴിഞ്ഞില്ല. എന്റെ ആത്മീയ കാര്യങ്ങൾ ഞാൻതന്നെ നോക്കണമായിരുന്നു. എന്റെ കുടുംബാംഗങ്ങളെ ഞാൻ അപൂർവമായിട്ടേ കണ്ടിരുന്നുള്ളൂ. എന്നിരുന്നാലും അവർ എന്റെ സാഹചര്യം മനസ്സിലാക്കി. അത് എന്നെ പ്രോത്സാഹിപ്പിച്ചു. സദാ കണ്ണും കാതും കൂർപ്പിച്ചിരിക്കേണ്ടിവന്നതും തുടർച്ചയായ സമ്മർദവും ഒക്കെ എന്റെ ശക്തിയും ഊർജവും ഊറ്റിയെടുത്തു. ഞങ്ങൾ എന്തിനും ഏതിനും ഒരുക്കമുള്ളവരായിരിക്കണമായിരുന്നു. ഉദാഹരണത്തിന്, ഒരു വൈകുന്നേരം രണ്ടു പോലീസുകാർ ഞാൻ താമസിച്ചിരുന്ന വീട്ടിൽ വന്നു. അവരെ കണ്ടതും ഞാൻ പുറകുവശത്തെ ഒരു ജനാലയിലൂടെ ചാടി കാട്ടിലേക്ക് ഓടി. ഒരു പാടത്ത് എത്തിയതും ഞാൻ പ്രത്യേകതരം ചൂളമടി ശബ്ദങ്ങൾ കേട്ടു. എന്നാൽ വെടിയൊച്ചകൾ കേട്ടതേ എനിക്കു മനസ്സിലായി, ആ ചൂളമടികളെല്ലാം വെടിയുണ്ടകളുടേതായിരുന്നെന്ന്! അവരിൽ ഒരാൾ കുതിരപ്പുറത്ത് ചാടിക്കയറി എന്നെ പിന്തുടരാൻ തുടങ്ങി. അയാൾ എനിക്കു നേരെ വെടിയുതിർത്തുകൊണ്ടിരുന്നു, വെടിയുണ്ടകൾ തീരുംവരെ. ഒരു വെടിയുണ്ട എന്റെ കയ്യിൽ തറച്ചു. അവസാനം, അഞ്ചു കിലോമീറ്റർ നീണ്ട ഓട്ടത്തിനു ശേഷം ഞാൻ ഒരു കാട്ടിൽ ഒളിച്ച് രക്ഷപ്പെട്ടു. പിന്നീട് എന്റെ വിചാരണയുടെ സമയത്ത് അവർ എന്നോട് പറഞ്ഞത് അവർ എന്നെ 32 തവണ വെടിവെച്ചു എന്നാണ്!
“കൂടുതൽ സമയവും ഭൂമിക്കടിയിലായിരുന്നതുകൊണ്ട് ഞാൻ ആകെ വിളറിപ്പോയിരുന്നു. ഇത് ഞാൻ ചെയ്തിരുന്ന ജോലിക്ക് ഒരു തടസ്സമായി. അങ്ങനെ ആ ജോലി നിറുത്തി, ഞാൻ എന്നെക്കൊണ്ട് ആവുന്നത്ര സമയം സൂര്യപ്രകാശത്തിൽ ചെലവഴിക്കാൻ തുടങ്ങി. നിലവറയിലെ ജീവിതം എന്റെ ആരോഗ്യത്തെയും ബാധിച്ചു. ഒരിക്കൽ മൂക്കിൽനിന്നും വായിൽനിന്നും രക്തം വന്നതുകൊണ്ട് എനിക്ക് സഹോദരന്മാരോടൊപ്പമുള്ള വളരെ പ്രധാനപ്പെട്ട ഒരു യോഗത്തിൽ പങ്കെടുക്കാൻപോലും പറ്റിയില്ല.”
നിക്കലായിയെ അറസ്റ്റു ചെയ്യുന്നു
1963, മോർഡ്വിനിയയിലെ തൊഴിൽപ്പാളയത്തിൽ
“1957 ജനുവരി 26-ന് ഞാൻ അറസ്റ്റിലായി. ആറു മാസം കഴിഞ്ഞ് യുക്രെയിനിലെ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. എന്നെ വെടിവെച്ചുകൊല്ലാനാണ് വിധിച്ചത്. പക്ഷേ, രാജ്യത്ത് വധശിക്ഷ നിറുത്തലാക്കിയിരുന്നതുകൊണ്ട് എന്റെ ശിക്ഷ 25 വർഷത്തെ തടവാക്കി മാറ്റി. ഞങ്ങൾ എട്ടുപേരെ തൊഴിൽപ്പാളയത്തിൽ മൊത്തം 130 വർഷത്തെ ശിക്ഷയ്ക്ക് വിധിച്ചു. ഏതാണ്ട് 500-ഓളം സാക്ഷികളുണ്ടായിരുന്ന മോർഡ്വിനിയയിലെ തൊഴിൽപ്പാളയങ്ങളിലേക്ക് ഞങ്ങളെ വിട്ടു. വീക്ഷാഗോപുരം പഠിക്കുന്നതിന് ഞങ്ങൾ ചെറുകൂട്ടങ്ങളായി രഹസ്യമായി കൂടിവന്നു. കണ്ടുകെട്ടിയ നമ്മുടെ മാസികകളിൽ ചിലത് പരിശോധിച്ചതിനു ശേഷം ഗാർഡുകളിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ ഇനിയും ഇത് വായിക്കുകയാണെങ്കിൽ, നിങ്ങളെ തോൽപ്പിക്കാനാവില്ല!’ഞങ്ങൾ ഓരോ ദിവസത്തെയും ജോലി കൃത്യമായി ചെയ്തിരുന്നു. അൽപ്പം കൂടുതലും ചെയ്യുമായിരുന്നു. എന്നിട്ടും ക്യാമ്പിലെ മേധാവി ഇങ്ങനെ വിലപിച്ചു: ‘നിങ്ങൾ ഇവിടെ ചെയ്യുന്ന ജോലിയല്ല ഞങ്ങൾക്ക് പ്രധാനം, ഞങ്ങൾക്കു വേണ്ടത് രാജ്യത്തോടുള്ള നിങ്ങളുടെ കൂറും വിശ്വസ്തതയും ആണ്.’”
“ഞങ്ങൾ അതതു ദിവസത്തെ ജോലി കൃത്യമായി ചെയ്തിരുന്നു, അല്പം കൂടുതലും ചെയ്യുമായിരുന്നു”
അദ്ദേഹം വിശ്വസ്തനായി നിലകൊണ്ടു
വെലിക്കി ലുക്കിയിലെ രാജ്യഹാൾ
1967-ൽ തൊഴിൽപ്പാളയത്തിൽനിന്ന് മോചിതനായശേഷം വല്യമ്മാവൻ റഷ്യയിലെ എസ്റ്റോണിയയിലും സെന്റ് പീറ്റേഴ്സ്ബർഗിലും സഭകൾ സംഘടിപ്പിക്കുന്നതിൽ സഹായിച്ചു. 1991-ന്റെ തുടക്കത്തിൽ, 1957-ലെ കോടതിവിധി റദ്ദാക്കി. കുറ്റം ചെയ്തതായി മതിയായ തെളിവുകൾ ഇല്ലാത്തതായിരുന്നു കാരണം. ആ സമയത്ത് അധികാരികളുടെ ക്രൂരമായ പെരുമാറ്റം സഹിച്ചിരുന്ന അനേകം സാക്ഷികൾ കുറ്റവിമുക്തരാക്കപ്പെട്ടു. നിക്കലായ്, 1996-ൽ സെന്റ് പീറ്റേഴ്സ്ബർഗിൽനിന്നും ഏകദേശം 500 കി.മീ അകലെയുള്ള സ്കോവ് ഓബ്ലാസ്റ്റിലെ വെലിക്കി ലുക്കി നഗരത്തിലേക്ക് താമസം മാറി. പിന്നീട് അദ്ദേഹം അവിടെ ഒരു ചെറിയ വീട് വാങ്ങി. 2003-ൽ അദ്ദേഹത്തിന്റെ സ്ഥലത്ത് ഒരു രാജ്യഹാൾ പണിതു. വളർന്നുകൊണ്ടിരിക്കുന്ന രണ്ടു സഭകളാണ് ഇന്ന് അവിടെ കൂടിവരുന്നത്.
ഞാനും ഭർത്താവും യഹോവയുടെ സാക്ഷികളുടെ റഷ്യയിലുള്ള ബ്രാഞ്ചോഫീസിൽ സേവിക്കുന്നു. വല്യമ്മാവൻ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, 2011 മാർച്ചിൽ അവസാനമായി ഞങ്ങളെ വന്നുകണ്ടു. തിളക്കമാർന്ന കണ്ണുകളോടെ അദ്ദേഹം പറഞ്ഞ വാക്കുകൾ ഞങ്ങളെ ആഴത്തിൽ സ്പർശിച്ചു. “ഇപ്പോൾ നടക്കുന്നതെല്ലാം കണ്ടിട്ട്, ഒരുവിധത്തിൽ പറഞ്ഞാൽ, യെരീഹോയ്ക്കു ചുറ്റുമുള്ള ഏഴാം ദിവസത്തെ നടപ്പ് തുടങ്ങിക്കഴിഞ്ഞു.” (യോശു. 6:15) അദ്ദേഹത്തിന് അപ്പോൾ 85 വയസ്സായിരുന്നു. അത്ര സുഖകരമായ ജീവിതമായിരുന്നില്ല, വല്യമ്മാവന്റേത്. എങ്കിലും അതെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “എന്റെ യുവപ്രായത്തിൽത്തന്നെ യഹോവയെ സേവിക്കാൻ തീരുമാനിച്ചതിൽ ഞാൻ എത്ര സന്തുഷ്ടനാണെന്നോ, എനിക്ക് അതിൽ തെല്ലും ഖേദമില്ല!”