സാങ്കേതികവിദ്യ ജ്ഞാനപൂർവമാണോ ഉപയോഗിക്കുന്നത്?
ജെന്നി എപ്പോഴും വീഡിയോ ഗെയിമിൽത്തന്നെയാണ്. അവൾ പറയുന്നു: “ദിവസവും എട്ട് മണിക്കൂറാണ് ഞാൻ അതിനുവേണ്ടി ചെലവിടുന്നത്. അത് ഇപ്പോൾ വലിയൊരു തലവേദനയായിരിക്കുകയാണ്.”
ഏഴ് ദിവസത്തേക്ക് ഇലക്ട്രോണിക് ഉപകരണങ്ങളും ഇന്റർനെറ്റും ഒഴിവാക്കാൻ ഡെന്നീസ് തീരുമാനിച്ചു. എന്നാൽ 40 മണിക്കൂറിലധികം അവന് പിടിച്ചുനിൽക്കാനായില്ല.
ജെന്നിയും ഡെന്നീസും കൗമാരപ്രായത്തിലുള്ളവരല്ല. ജെന്നിക്ക് 40 വയസ്സുണ്ട്, അവർ നാല് കുട്ടികളുടെ അമ്മയാണ്. ഡെന്നീസിനാകട്ടെ 49 വയസ്സും.
നിങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യa ഉപയോഗിക്കാറുണ്ടോ? അനേകരുടെയും ഉത്തരം അതെ എന്നാണ്. അത് ന്യായമാണുതാനും. കാരണം, അനുദിനജീവിതത്തിലും തൊഴിൽമേഖലയിലും വിനോദരംഗത്തും ഒഴിച്ചുകൂടാനാകാത്ത ഒന്നായി അത് മാറിയിരിക്കുന്നു.
ജെന്നിയെയും ഡെന്നീസിനെയും പോലെ ഇന്ന് അനേകർ ഏതെങ്കിലും തരത്തിലുള്ള സാങ്കേതികവിദ്യയെ അമിതമായി സ്നേഹിക്കുന്നു. ഉദാഹരണത്തിന്, 20 വയസ്സുള്ള നിക്കോൾ എന്ന പെൺകുട്ടി ഇങ്ങനെ തുറന്ന് സമ്മതിക്കുന്നു: “ഞാനും എന്റെ മൊബൈൽ ഫോണും ഉറ്റ സുഹൃത്തുക്കളെപ്പോലെയാണ്. എല്ലായ്പോഴും എന്റെ അടുത്ത് അത് വേണം. എപ്പോഴെങ്കിലും മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്ത ഒരു സ്ഥലത്ത് ചെന്നുപെടുകയാണെങ്കിൽ എനിക്കു വട്ട് പിടിക്കും. അരമണിക്കൂർ ആകുമ്പോഴേക്കും, എനിക്ക് എന്തൊക്കെ സന്ദേശങ്ങളായിരിക്കും വന്നിട്ടുണ്ടാകുക എന്നോർത്ത് എന്റെ ക്ഷമ നശിക്കും. എന്തൊരു വിഡ്ഢിത്തം!”
ചിലർ സന്ദേശങ്ങളും പുതിയ വിവരങ്ങളും തിരഞ്ഞുകൊണ്ട് രാത്രി മുഴുവനും ചെലവിട്ടേക്കാം. അൽപ്പനേരത്തേക്കെങ്കിലും ഈ ‘സാങ്കേതികതോഴൻ’ കൂടെയില്ലെങ്കിൽ ഇത്തരക്കാർ ചില രോഗലക്ഷണങ്ങൾ പ്രകടമാക്കാൻ തുടങ്ങും. ഇത്തരത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യയോട്, അതായത് ഇന്റർനെറ്റിനോടോ സ്മാർട്ട്ഫോൺപോലുള്ള ഏതെങ്കിലും പ്രത്യേക ഉപകരണത്തോടോ, മേൽപ്പറഞ്ഞതുപോലുള്ള ഒരു അമിതമായ അടുപ്പം കാണിക്കുന്നതിനെ വിദഗ്ധർ ആസക്തി എന്നാണ് വിശേഷിപ്പിക്കുന്നത്. മറ്റുള്ളവർ ഇതിനെ ഒരു “ആസക്തിയായി” വിശേഷിപ്പിക്കാൻ മടിക്കുന്നെങ്കിലും ഇതിനെ നിയന്ത്രിക്കാനാകാത്ത ഒരു ദുഃശീലമായാണ് വിശേഷിപ്പിക്കുന്നത്.
അതിനെ എന്തു പേരിട്ട് വിളിച്ചാലും, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ജ്ഞാനരഹിതമായ ഉപയോഗത്തിന് ഒരു പ്രശ്നമായിത്തീരാൻ കഴിയും. ചില കേസുകളിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധത്തിന് അത് തടസ്സമായിരുന്നിട്ടുണ്ട്. ഉദാഹരണത്തിന്, 20 വയസ്സുള്ള ഒരു പെൺകുട്ടി ഇങ്ങനെ വിലപിക്കുന്നു: “എന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യത്തെക്കുറിച്ചും എന്റെ ഡാഡിക്ക് അറിവില്ല. ഏത് നേരത്തും അദ്ദേഹം സ്വീകരണമുറിയിലിരുന്ന് ഇ-മെയിൽ അയച്ചുകൊണ്ടിരിക്കുന്നത് കാണാം. അതിനിടയിൽ ആയിരിക്കും ഡാഡി എന്നോട് സംസാരിക്കുന്നത്. മാത്രമല്ല എപ്പോഴും ഫോണിൽ തന്നെയായിരിക്കും. എന്റെ ഡാഡിക്ക് ഒരുപക്ഷെ എന്നോട് സ്നേഹമുണ്ടായിരിക്കാം, എന്നാൽ ഡാഡിക്ക് എന്നോട് സ്നേഹമുണ്ടെന്ന് എനിക്കു തോന്നാറില്ല.”
ആസക്തിയിൽനിന്ന് മോചനം
ചൈന, ദക്ഷിണകൊറിയ, യുണൈറ്റഡ് കിങ്ഡം, ഐക്യനാടുകൾ എന്നിവിടങ്ങളിൽ സാങ്കേതികവിദ്യയുടെ ആസക്തിയിൽനിന്ന് ആളുകളെ മോചിപ്പിക്കുന്നതിന് ‘വിമോചനകേന്ദ്രങ്ങൾ’ സ്ഥാപിച്ചിട്ടുണ്ട്. അവിടെ എത്തുന്ന വ്യക്തികളെ ദിവസങ്ങളോളം ഇന്റർനെറ്റോ ഡിജിറ്റൽ സാങ്കേതികോപകരണങ്ങളോ ഉപയോഗിക്കാൻ അനുവദിക്കാറില്ല. ഉദാഹരണത്തിന്, ബ്രെറ്റ് എന്ന യുവാവിന്റെ കാര്യമെടുക്കുക. അവൻ ദിവസത്തിൽ 16 മണിക്കൂർവരെ ഓൺലൈൻ ഗെയിമുകളിൽ ഏർപ്പെടുമായിരുന്നു. “ഓൺലൈനിലായിരിക്കുമ്പോഴെല്ലാം ഒരു ലഹരി മരുന്ന് ഉപയോഗിച്ചതിന്റെ അനുഭൂതിയാണ് എനിക്ക് ലഭിച്ചിരുന്നത്” എന്ന് അവൻ പറയുന്നു. ഒടുവിൽ അവൻ സ്വയം ഒരു ‘വിമോചന കേന്ദ്ര’ത്തിൽ ചെന്നു. അപ്പോഴേക്കും അവന്റെ ജോലി നഷ്ടപ്പെട്ടിരുന്നു, സുഹൃത്തുക്കൾ ഉപേക്ഷിച്ചുപോയിരുന്നു, എന്തിന് ശാരീരികശുചിത്വം പാലിക്കാൻപോലും അവൻ മറന്നുപോയിരുന്നു. ഇത്തരം ദുരവസ്ഥകൾ നമുക്ക് എങ്ങനെ ഒഴിവാക്കാം?
സാങ്കേതികവിദ്യയുടെ ഉപയോഗം വിലയിരുത്തുക. സാങ്കേതികവിദ്യയ്ക്ക് ജീവിതത്തിൽ എത്രത്തോളം സ്വാധീനമുണ്ടെന്ന് അറിയാൻ പിൻവരുന്ന ചോദ്യങ്ങൾ നിങ്ങളോടുതന്നെ ചോദിക്കുക:
ഇന്റർനെറ്റോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കാൻ കഴിയാതെവരുമ്പോൾ എന്റെ ‘സമനില തെറ്റാറുണ്ടോ,’ പെട്ടെന്ന് കുപിതനാകാറുണ്ടോ?
ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനായി തീരുമാനിച്ചിരുന്ന സമയത്തിനു ശേഷവും ഞാൻ അത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ടോ?
എനിക്കു വരുന്ന സന്ദേശങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നതിന്റെ ഫലമായി എന്റെ ഉറക്കം നഷ്ടപ്പെടുന്നുണ്ടോ?
സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ഫലമായി ഞാൻ കുടുംബത്തെ അവഗണിക്കാറുണ്ടോ? ഈ ചോദ്യത്തിനുള്ള എന്റെ ഉത്തരത്തോട് കുടുംബാംഗങ്ങൾ യോജിക്കുമോ?
കൂടുതൽ പ്രാധാന്യമേറിയ കാര്യങ്ങൾ, അതായത് കുടുംബത്തിലുള്ളതും അല്ലാത്തതുമായ ഉത്തരവാദിത്വങ്ങൾ അവഗണിക്കാൻ സാങ്കേതികവിദ്യ കാരണമാകുന്നുണ്ടെങ്കിൽ മാറ്റം വരുത്തേണ്ട സമയം ഇപ്പോഴാണ്. (ഫിലിപ്പിയർ 1:10) എന്നാൽ എങ്ങനെ?
ന്യായമായ പരിധി വെക്കാൻ ശീലിക്കുക. ‘അമിതമായാൽ അമൃതും വിഷം’ എന്ന ചൊല്ല് ഇക്കാര്യത്തിൽ സത്യമാണ്. അതുകൊണ്ട്, ഡിജിറ്റൽ സാങ്കേതികവിദ്യ ബിസിനെസ്സിനോ വിനോദത്തിനോ വേണ്ടി ഉപയോഗിക്കുമ്പോൾ എത്രനേരം ഉപയോഗിക്കണം എന്നതിന് പരിധി വെക്കുക. എന്നിട്ട് ആ തീരുമാനത്തോട് പറ്റിനിൽക്കുക.
ചെയ്യാനാകുന്നത്: ഇക്കാര്യത്തിൽ കുടുംബാംഗത്തിന്റെയോ സുഹൃത്തിന്റെയോ സഹായം എന്തുകൊണ്ട് സ്വീകരിച്ചുകൂടാ? ബൈബിൾ ഇങ്ങനെ പറയുന്നു: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; . . . വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും.”—സഭാപ്രസംഗി 4:9, 10.
ആകർഷണം “ആസക്തിയായി” മാറാൻ അനുവദിക്കരുത്
പുതിയ സാങ്കേതികവിദ്യകളിലൂടെ വിവരങ്ങൾ വളരെ വേഗത്തിൽ സ്വീകരിക്കാനും അയയ്ക്കാനും സാധിക്കുന്നു എന്നത് സത്യംതന്നെ. എന്നാൽ, ഇതോടൊപ്പം അതിന്റെ ദുരുപയോഗവും വർധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരിക്കലും ആകർഷണം “ആസക്തിയായി” മാറാൻ അനുവദിക്കരുത്. ‘സമയം നന്നായി ഉപയോഗിക്കാൻ’ പഠിക്കുന്നതിലൂടെ ഡിജിറ്റൽ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് നമുക്ക് ഒഴിവാക്കാനാകും.—എഫെസ്യർ 5:16, ഓശാന ബൈബിൾ.
a ഈ ലേഖനത്തിൽ “ഡിജിറ്റൽ സാങ്കേതികവിദ്യ” എന്ന പദപ്രയോഗം അർഥമാക്കുന്നത് ഡിജിറ്റൽവിവരങ്ങൾ, അതായത് ഇ-മെയിൽ, ഫോൺകോളുകൾ, ടെക്സ്റ്റ് മെസേജ്, വീഡിയോ, സംഗീതം, ഗെയിമുകൾ, ഫോട്ടോകൾ എന്നിവ സ്വീകരിക്കാനോ അയയ്ക്കാനോ കഴിയുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെയാണ്.