ബൈബിളിന്റെ വീക്ഷണം
സഹിഷ്ണുത
പരസ്പരം അംഗീകരിക്കുന്നതും ക്ഷമിക്കുന്നതും സഹിഷ്ണുത കാണിക്കുന്നതും സമാധാനപരമായ ബന്ധങ്ങൾ നിലനിറുത്താൻ സഹായിക്കുന്നു. എന്നാൽ, സഹിഷ്ണുതയ്ക്ക് പരിധിയുണ്ടോ?
കൂടുതൽ സഹിഷ്ണുത ഉള്ളവരായിരിക്കാൻ എങ്ങനെ കഴിയും?
ഇന്നത്തെ യാഥാർഥ്യം
ലോകവ്യാപകമായി അസഹിഷ്ണുത എന്ന തീ കത്തിക്കൊണ്ടിരിക്കുകയാണ്. അതിനെ ആളിക്കത്താൻ സഹായിക്കുന്നതാണ് വർഗീയവും ദേശീയവും വംശീയവും ആയ മുൻവിധികളും മതതീവ്രവാദവും.
ബൈബിൾ പറയുന്നത്
അസഹിഷ്ണരായ ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞ ഒരു സാഹചര്യമായിരുന്നു യേശുവിന്റെ ശുശ്രൂഷാക്കാലം. പ്രത്യേകിച്ച്, യഹൂദന്മാരും ശമര്യക്കാരും തമ്മിൽ കടുത്ത ശത്രുതയായിരുന്നു. (യോഹന്നാൻ 4:9) പുരുഷന്മാരെക്കാൾ താണ വ്യക്തികളായിട്ടാണ് സ്ത്രീകളെ കണ്ടിരുന്നത്. യഹൂദമതനേതാക്കന്മാരാണെങ്കിൽ സാധാരണജനങ്ങളെ അവജ്ഞയോടെയാണ് വീക്ഷിച്ചിരുന്നത്. (യോഹന്നാൻ 7:49) ഇത്തരത്തിലുള്ള ആളുകളുടെ ഇടയിൽ യേശു തികച്ചും വ്യത്യസ്തനായി നിലകൊണ്ടു. “ഇവൻ പാപികളെ സ്വീകരിച്ച് അവരോടൊപ്പം ഭക്ഷണം കഴിക്കുന്നു” എന്ന് എതിരാളികൾ യേശുവിനെക്കുറിച്ച് പിറുപിറുത്തു. (ലൂക്കോസ് 15:2) എന്നാൽ, യേശു ദയയും ക്ഷമയും സഹിഷ്ണുതയും ഉള്ളവനായിരുന്നു. കാരണം, ആളുകളെ ന്യായം വിധിക്കാനല്ല, അവരെ ആത്മീയമായി സൗഖ്യമാക്കുന്നതിനുവേണ്ടിയാണ് യേശു വന്നത്. ഇതിനെല്ലാം യേശുവിനെ പ്രേരിപ്പിച്ച പ്രധാനഘടകം സ്നേഹമായിരുന്നു.—യോഹന്നാൻ 3:17; 13:34.
സഹിഷ്ണുതയുടെ മാതൃകയായ യേശുക്രിസ്തു ഭൂമിയിലേക്കു വന്നത് ആളുകളെ ന്യായം വിധിക്കാനല്ല, അവരെ ആത്മീയമായി സൗഖ്യമാക്കുന്നതിനു വേണ്ടിയാണ്
ആളുകൾക്ക് തെറ്റ് ചെയ്യാനുള്ള ചായ്വും വ്യക്തിസ്വഭാവങ്ങളും ഒക്കെ ഉണ്ടെങ്കിലും അവരോട് കൂടുതൽ സഹിഷ്ണുത കാണിക്കാനും അവരെ സ്വാഗതം ചെയ്യാനും നമ്മെ സഹായിക്കുന്നത് സ്നേഹമെന്ന ഗുണമാണ്. “ഒരുവനു മറ്റൊരുവനെതിരെ പരാതിക്കു കാരണമുണ്ടായാൽത്തന്നെ അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും ചെയ്യുവിൻ” എന്നാണ് കൊലോസ്യർ 3:13 പറയുന്നത്.
“സർവോപരി, തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിക്കുവിൻ; എന്തെന്നാൽ സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു.”—1 പത്രോസ് 4:8.
സഹിഷ്ണുതയ്ക്ക് പരിധി വെക്കേണ്ടത് എന്തുകൊണ്ട്?
യാഥാർഥ്യം
നിയമവും ക്രമസമാധാനവും നിലനിറുത്താൻ മിക്ക സമുദായങ്ങളും തങ്ങളാലാകുന്നത് ചെയ്യുന്നു. അതിനായി, ആളുകൾ എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് അവർ ചില പരിധികൾ വെക്കുന്നു.
ബൈബിൾ പറയുന്നത്
‘സ്നേഹം അയോഗ്യമായി പെരുമാറുന്നില്ല.’ (1 കൊരിന്ത്യർ 13:5) സഹിഷ്ണുതയുടെ ഏറ്റവും മുന്തിയ മാതൃക യേശുവാണ്. എങ്കിലും, അയോഗ്യമായ പെരുമാറ്റം, കാപട്യം, മറ്റു തരത്തിലുള്ള മോശമായ പ്രവൃത്തികൾ എന്നിവയ്ക്കു നേരെ യേശു കണ്ണടച്ചില്ല. പകരം, അത്തരം പ്രവൃത്തികളെ യേശു സധൈര്യം കുറ്റംവിധിച്ചു. (മത്തായി 23:13) “തിന്മ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവൻ വെളിച്ചത്തെ വെറുക്കുന്നു” എന്ന് യേശു പറഞ്ഞു.—യോഹന്നാൻ 3:20.
“ദോഷത്തെ വെറുത്ത് നല്ലതിനോടു പറ്റിനിൽക്കുവിൻ” എന്നാണ് അപ്പൊസ്തലനായ പൗലോസ് എഴുതിയത്. (റോമർ 12:9) ആ വാക്കുകൾക്ക് ചേർച്ചയിലായിരുന്നു പൗലോസിന്റെ ജീവിതവും. ഉദാഹരണത്തിന്, ചില യഹൂദക്രിസ്ത്യാനികൾ യഹൂദരല്ലാത്ത ക്രിസ്ത്യാനികളോട് അകന്നുനിൽക്കാൻ ചായ്വ് കാണിച്ചിരുന്നു. ഇത് നിരീക്ഷിച്ച യഹൂദനായ പൗലോസ് ആ യഹൂദരോട് ദയയോടെ എന്നാൽ ദൃഢതയോടെ സംസാരിക്കാൻ മുന്നോട്ടുവന്നു. (ഗലാത്യർ 2:11-14) ‘പക്ഷപാതം കാണിക്കാത്ത’ ദൈവം തന്റെ ജനത്തിനിടയിൽ വംശീയമുൻവിധികൾ വെച്ചുപൊറുപ്പിക്കുകയില്ലെന്ന് പൗലോസിന് അറിയാമായിരുന്നു.—പ്രവൃത്തികൾ 10:34.
ക്രിസ്ത്യാനികളെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ ധാർമികനിർദേശങ്ങൾക്കായി ബൈബിളിനെ ആശ്രയിക്കുന്നു. (യെശയ്യാവു 33:22) അതുകൊണ്ട്, അവർ തങ്ങൾക്കിടയിൽ ദുഷ്ടത വളരാൻ അനുവദിക്കുകയില്ല. മാത്രമല്ല, ദൈവികനിലവാരങ്ങൾ അനുസരിക്കാത്ത ആളുകളെക്കൊണ്ട് സഭ മലിനമാകാതിരിക്കാൻ അവർ എപ്പോഴും ശ്രദ്ധയുള്ളവരാണ്. അതിനായി, സാക്ഷികൾ “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുവിൻ” എന്ന ബൈബിളിന്റെ ബുദ്ധിയുപദേശം പൂർണമായി അനുസരിക്കുന്നു.—1 കൊരിന്ത്യർ 5:11-13.
“യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ.”—സങ്കീർത്തനം 97:10.
മോശമായ കാര്യങ്ങൾ എന്നേക്കും തുടരാൻ ദൈവം അനുവദിക്കുമോ?
അനേകർ വിശ്വസിക്കുന്നത്
മോശം കാര്യങ്ങൾ ചെയ്യുക എന്നത് മനുഷ്യസഹജമായതുകൊണ്ട് അത് എല്ലായ്പോഴും ഉണ്ടായിരിക്കും.
ബൈബിൾ പറയുന്നത്
മനുഷ്യരെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങൾ അനുവദിക്കുന്നതിനെക്കുറിച്ച് പ്രവാചകനായ ഹബക്കൂക് യഹോവയാം ദൈവത്തോട് ഇങ്ങനെ ചോദിച്ചു: “നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതേ നോക്കുന്നതും എന്തിനു? കവർച്ചയും സാഹസവും എന്റെ മുമ്പിൽ ഉണ്ടു; കലഹം നടക്കുന്നു.” (ഹബക്കൂക് 1:3) അതിന് ദൈവം, ദുഷ്ടന്മാരോട് കണക്കുചോദിക്കുമെന്ന് യാതൊരു സംശയത്തിനും ഇടനൽകാത്ത വിധത്തിൽ പ്രവാചകന് ഉറപ്പുനൽകി. ദൈവം ഇങ്ങനെ വാഗ്ദാനം ചെയ്തു: “അതു വരും നിശ്ചയം; താമസിക്കയുമില്ല.”—ഹബക്കൂക് 2:3.
ആ സമയം വന്നെത്തുന്നതുവരെ ദുഷ്ടന്മാർക്ക് തങ്ങളുടെ തെറ്റായ വഴികളിൽനിന്ന് തിരിഞ്ഞുവരാനുള്ള അവസരമുണ്ട്. “ദുഷ്ടന്റെ മരണത്തിൽ എനിക്കു അല്പമെങ്കിലും താല്പര്യം ഉണ്ടോ? അവൻ തന്റെ വഴികളെ വിട്ടുതിരിഞ്ഞു ജീവിക്കേണമെന്നല്ലയോ എന്റെ താല്പര്യം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.” (യെഹെസ്കേൽ 18:23) തങ്ങളുടെ മോശമായ വഴികൾ വിട്ട് യഹോവയെ അന്വേഷിക്കുന്നവർക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക് നോക്കാൻ കഴിയും. “എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും” എന്ന് സദൃശവാക്യങ്ങൾ 1:33 പറയുന്നു.◼ (g15-E 08)
“കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല. . . സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:10, 11.