അഭിമുഖം | യാൻ-ഡെർ സ്യൂ
ഒരു ഭ്രൂണശാസ്ത്രവിദഗ്ധൻ തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു
തായ്വാൻ നാഷണൽ പിങ്ടങ് ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ ഭ്രൂണവിജ്ഞാനീയഗവേഷണ വിഭാഗത്തിന്റെ ഡയറക്ടർ ആണ് പ്രൊഫ. യാൻ-ഡെർ സ്യൂ. മുമ്പ് പരിണാമസിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്ന അദ്ദേഹം ഒരു ഗവേഷണശാസ്ത്രജ്ഞനായിത്തീർന്നതിനു ശേഷം തന്റെ മനസ്സുമാറ്റി. അതിന്റെ കാരണം അദ്ദേഹം ഉണരുക!-യോട് വിശദീകരിച്ചു.
നിങ്ങളുടെ പശ്ചാത്തലം ഒന്ന് വിവരിക്കാമോ?
1966-ലാണ് ഞാൻ ജനിച്ചത്. വളർന്നത് തായ്വാനിലും. താവോമതവും ബുദ്ധമതവും ആചരിക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ. പൂർവികരെ ആരാധിക്കുകയും വിഗ്രഹങ്ങളോട് പ്രാർഥിക്കുകയും ചെയ്തിരുന്നെങ്കിലും ഞങ്ങൾ ഒരിക്കലും സ്രഷ്ടാവിനെ ഒരു വ്യക്തിയായി കണ്ടിരുന്നില്ല.
നിങ്ങൾ ജീവശാസ്ത്രം പഠിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്?
കുട്ടിയായിരിക്കെ, എനിക്ക് മൃഗങ്ങളെ വളരെ ഇഷ്ടമായിരുന്നു. അവയുടെയും മനുഷ്യരുടെയും കഷ്ടപ്പാടുകൾ എങ്ങനെ നീക്കാനാകുമെന്ന് ഞാൻ ചിന്തിച്ചിരുന്നു. അതിനായി ആദ്യം മൃഗചികിത്സ പഠിക്കാൻ പോയി. പിന്നീട്, ജീവന്റെ ഉത്ഭവത്തിലേക്ക് വെളിച്ചം വീശാനാകുമെന്ന പ്രതീക്ഷയിൽ ഞാൻ മറ്റൊരു മണ്ഡലത്തിലേക്ക് അതായത്, ഭ്രൂണശാസ്ത്രപഠനത്തിലേക്ക് തിരിഞ്ഞു.
അക്കാലത്ത് താങ്കൾ പരിണാമത്തിൽ വിശ്വസിച്ചിരുന്നു അല്ലേ, എന്തായിരുന്നു കാരണം?
തെളിവുകളുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് സർവകലാശാലയിലെ അധ്യാപകർ പരിണാമസിദ്ധാന്തം പഠിപ്പിച്ചിരുന്നത്. ഞാൻ അവരെ വിശ്വസിക്കുകയും ചെയ്തു.
നിങ്ങൾ ബൈബിൾ പഠിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്?
അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്തേത്, ആളുകൾ പല ദൈവങ്ങളെ ആരാധിക്കുന്നുണ്ട്. അതിൽ ഒരു ദൈവം മറ്റ് ദൈവങ്ങളെക്കാൾ വലിയവനായിരിക്കണം. പക്ഷെ, അത് ആരാണെന്ന് അറിയണമെന്നുണ്ടായിരുന്നു. ഇനി, ബൈബിൾ പരക്കെ ആദരിക്കപ്പെടുന്ന ഒരു പുസ്തകമാണെന്നും എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഞാൻ ആഗ്രഹിച്ചു. ബൈബിൾ പഠിപ്പിക്കുന്ന ക്ലാസ്സുകളിൽ ചേർന്നു. ഇതാണ് രണ്ടാമത്തെ കാരണം.
1992-ൽ ബെൽജിയത്തിലെ ലുവെയ്ൻ കാത്തലിക്ക് സർവകലാശാലയിൽ ചേർന്ന് പഠനം തുടങ്ങിയപ്പോൾ പള്ളിയിലെ ഒരു പുരോഹിതനോട് എന്നെ ബൈബിൾ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം എന്റെ അപേക്ഷ നിരസിച്ചു.
പിന്നെ എങ്ങനെയാണ് നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചത്?
ഞാൻ ബെൽജിയത്തിൽ ശാസ്ത്രീയഗവേഷണം തുടർന്നുകൊണ്ടിരുന്നു. രണ്ടു വർഷങ്ങൾക്കു ശേഷം യഹോവയുടെ സാക്ഷികളിൽപ്പെട്ട പോളണ്ടുകാരിയായ രൂത്ത് എന്ന സ്ത്രീയെ കാണാൻ ഇടയായി. അവർ, ദൈവത്തെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്ന സർവകലാശാലാവിദ്യാർഥികൾക്കുവേണ്ടി ചൈനീസ് ഭാഷ പഠിച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെയൊരു സഹായം ലഭിക്കാനായിരുന്നു എന്റെ പ്രാർഥന. തക്കസമയത്താണ് ഞാൻ അവരെ കണ്ടുമുട്ടിയത്.
ബൈബിൾ ഒരു ശാസ്ത്രഗ്രന്ഥമല്ലെങ്കിലും ശാസ്ത്രവുമായി അതിന് നല്ല പൊരുത്തമുണ്ടെന്ന് രൂത്ത് എനിക്ക് കാണിച്ചുതന്നു. ഉദാഹരണത്തിന്, ബൈബിൾ എഴുത്തുകാരനായ ദാവീദ് പ്രാർഥനയിൽ ഇങ്ങനെ പറഞ്ഞു: “എന്റെ അവയവങ്ങൾ രൂപപ്പെടും മുമ്പ് നീ അവ ദർശിച്ചു; എന്റെ ദിനങ്ങൾ, അവയിലൊന്നുപോലും രൂപമെടുക്കും മുമ്പ് നിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു.” (സങ്കീർത്തനം 139:16, ഓശാന ബൈബിൾ) ഇവിടെ, ദാവീദ് ഒരു കാവ്യഭാഷയാണ് ഉപയോഗിച്ചതെങ്കിലും അത് തത്ത്വത്തിൽ ശരിയായിരുന്നു! ശരീരഭാഗങ്ങൾ രൂപപ്പെടുന്നതിനു മുമ്പ് അത് വികാസം പ്രാപിക്കുന്നതിനുവേണ്ട എല്ലാ നിർദേശങ്ങളും ഭ്രൂണത്തിൽ ഉണ്ടായിരിക്കും. ഇക്കാര്യത്തിലെ ബൈബിളിന്റെ കൃത്യത, ബൈബിൾ ദൈവവചനമാണെന്ന് ഉറപ്പിക്കാൻ എന്നെ സഹായിച്ചു. മാത്രമല്ല, ഒരേയൊരു സത്യദൈവമേ ഉള്ളൂ എന്നും ഞാൻ മനസ്സിലാക്കി. ആ ദൈവമാണ് യഹോവ!1
ജീവന്റെ ഉത്ഭവത്തിന് കാരണഭൂതൻ ദൈവമാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തിയത് എന്താണ്?
ശാസ്ത്രീയഗവേഷണത്തിന്റെ ഒരു ലക്ഷ്യം സത്യം കണ്ടെത്തുക എന്നതാണ്. അല്ലാതെ, നിലവിലിരിക്കുന്ന ആശയങ്ങളെ പിന്തുണയ്ക്കുക എന്നതല്ല. ഭ്രൂണത്തിന്റെ വികാസം സംബന്ധിച്ച പഠനം എന്റെ കാഴ്ചപ്പാട് അപ്പാടെ മാറ്റിമറിച്ചു. ജീവൻ സൃഷ്ടിക്കപ്പെട്ടതാണ് എന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു. ദൃഷ്ടാന്തത്തിന്, ഒരു ഉത്പന്നത്തിന്റെ നിർമാണവേളയിൽ അതിന്റെ വിവിധഭാഗങ്ങൾ ശരിയായ ക്രമത്തിലും ശരിയായ രീതിയിലും ആണ് യോജിപ്പിക്കപ്പെടുന്നത് എന്ന് ഉറപ്പാക്കാൻ എൻജിനീയർമാർ ക്രമീകരണം (assembly line) ചെയ്യാറുണ്ട്. ഏതാണ്ട് ഇതിനോട് സമാനമാണ് ഭ്രൂണത്തിന്റെ വികാസപ്രക്രിയയും. പക്ഷെ, ഏറെ സങ്കീർണമാണെന്ന് മാത്രം.
അണ്ഡ-ബീജ സങ്കലനം നടന്ന ഒരു കോശത്തിൽനിന്നാണ് ഈ പ്രക്രിയകളെല്ലാം ആരംഭിക്കുന്നത്, അല്ലേ?
അതെ, സൂക്ഷ്മദർശിനിയിലൂടെ മാത്രം കാണാവുന്ന ആ കോശം വിഭജിക്കുന്നു, അങ്ങനെ കോശവിഭജനപ്രക്രിയ തുടങ്ങുന്നു. ഒരു നിശ്ചിതസമയം വരെ, ഓരോ 12-24 മണിക്കൂറുകൾ കൂടുമ്പോൾ കോശങ്ങൾ ഇരട്ടിയാകുന്നു. ഈ പ്രക്രിയയുടെ തുടക്കത്തിൽ വിത്തുകോശങ്ങൾ2 എന്ന് വിളിക്കുന്ന കോശങ്ങൾ രൂപപ്പെടുന്നു. വിത്തുകോശത്തിന് ഒരു പൂർണശിശു രൂപപ്പെടുന്നതിന് ആവശ്യമായ 200-ഓളം വ്യത്യസ്തതരം കോശവിഭാഗങ്ങളെ നിർമിക്കാൻ കഴിയും. അതായത്, രക്തകോശങ്ങൾ, അസ്ഥികോശങ്ങൾ, ഞരമ്പുകോശങ്ങൾ അങ്ങനെ പലതും.
ഭ്രൂണം വികാസം പ്രാപിക്കുന്നതിനെക്കുറിച്ചുള്ള പഠനം ജീവൻ സൃഷ്ടിക്കപ്പെട്ടതാണെന്ന നിഗമനത്തിൽ എത്തിച്ചേരാൻ എന്നെ സഹായിച്ചു
ഓരോ ആവശ്യത്തിനും വേണ്ട കോശങ്ങൾ ശരിയായ ക്രമത്തിലും ശരിയായ സ്ഥലത്തും ഉത്പാദിപ്പിക്കേണ്ടതുണ്ട്. ആദ്യം അവ കലകളായി രൂപപ്പെടുകയും അവ തമ്മിൽ ചേർന്ന് അവയവങ്ങളും മറ്റ് ശരീരഭാഗങ്ങളും ഒക്കെയായിത്തീരുകയും ചെയ്യുന്നു. ഇത്ര സങ്കീർണമായ ഒരു പ്രക്രിയയ്ക്ക് വേണ്ട നിർദേശങ്ങൾ മുന്നമേ എഴുതിവെക്കുന്നതിനെക്കുറിച്ച്, ഏതെങ്കിലും ഒരു എൻജിനീയർക്ക് സ്വപ്നം കാണാനെങ്കിലും സാധിക്കുമോ? എന്നാൽ, ഒരു ഭ്രൂണത്തിന്റെ വികാസത്തിന് ആവശ്യമായ എല്ലാ നിർദേശങ്ങളും അതിഗംഭീരമായ വിധത്തിൽ ഡിഎൻഎ-യിൽ ആലേഖനം ചെയ്തിരിക്കുന്നു. വിസ്മയിപ്പിക്കുന്ന വിധത്തിൽ ഇവയെല്ലാം ക്രമീകരിച്ചിരിക്കുന്നത് കാണുമ്പോൾ ജീവൻ ദൈവം രൂപകല്പന ചെയ്തതാണെന്ന് എനിക്ക് പൂർണബോധ്യത്തോടെ പറയാനാകും!
നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാളാകാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്?
ഒറ്റ വാക്കിൽ പറഞ്ഞാൽ അതിന്റെ ഉത്തരം ‘സ്നേഹം’ എന്നാണ്. “നിങ്ങൾക്കു പരസ്പരം സ്നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നുവെന്ന് എല്ലാവരും അറിയും” എന്ന് യേശുക്രിസ്തു പറഞ്ഞു. (യോഹന്നാൻ 13:35) ആ സ്നേഹം പക്ഷപാതം ഇല്ലാത്തതാണ്. അത് ഒരുവന്റെ ദേശം, സംസ്കാരം, തൊലിയുടെ നിറം എന്നിവയാൽ സ്വാധീനിക്കപ്പെടുന്നില്ല. യഹോവയുടെ സാക്ഷികളുമായി സഹവസിക്കാൻ തുടങ്ങിയപ്പോൾ എനിക്കുതന്നെ അത് നേരിട്ട് കാണാൻ കഴിഞ്ഞു, സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കാനും സാധിച്ചു.◼
(g16-E No. 2)
^ 2. തന്റെ ക്രിസ്തീയ മനസ്സാക്ഷിയെ മാനിച്ച് പ്രൊഫ. യാൻ-ഡെർ സ്യൂ മനുഷ്യഭ്രൂണത്തിന്റെ വിത്തുകോശങ്ങൾ ഉൾപ്പെട്ട ജോലിയിൽ ഇപ്പോൾ ഏർപ്പെടുന്നില്ല.