അധ്യായം പതിമൂന്ന്
ജീവൻ സംബന്ധിച്ച ദൈവികവീക്ഷണം
ദൈവം ജീവനെ വീക്ഷിക്കുന്നത് എങ്ങനെ?
ദൈവം ഗർഭച്ഛിദ്രത്തെ എങ്ങനെ വീക്ഷിക്കുന്നു?
നമുക്ക് എങ്ങനെ ജീവനോട് ആദരവു പ്രകടമാക്കാം?
1. ആരാണ് ജീവനുള്ള സകലത്തിന്റെയും സ്രഷ്ടാവ്?
“യഹോവയോ സത്യദൈവം” എന്നു യിരെമ്യാപ്രവാചകൻ പ്രസ്താവിച്ചു. ‘അവൻ ജീവനുള്ള ദൈവമാണ്.’ (യിരെമ്യാവു 10:10) കൂടാതെ, ജീവനുള്ള സകലത്തിന്റെയും സ്രഷ്ടാവുമാണ് അവൻ. സ്വർഗീയ ജീവികൾ യഹോവയാം ദൈവത്തോട് ഇങ്ങനെ പറഞ്ഞു: ‘നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകുന്നു.’ (വെളിപ്പാടു 4:11) ദൈവത്തിനുള്ള ഒരു സ്തുതിഗീതത്തിൽ, “നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ” എന്ന് ദാവീദ് രാജാവു പാടി. (സങ്കീർത്തനം 36:9) അതേ, ജീവൻ ദൈവത്തിന്റെ ഒരു ദാനമാണ്.
2. നമ്മുടെ ജീവൻ നിലനിറുത്താനായി ദൈവം എന്തു ചെയ്യുന്നു?
2 നമ്മുടെ ജീവൻ നിലനിറുത്തുന്നതും യഹോവയാണ്. (പ്രവൃത്തികൾ 17:28) അവൻ നമുക്കു ഭക്ഷിക്കാൻ ആഹാരവും കുടിക്കാൻ വെള്ളവും ശ്വസിക്കാൻ വായുവും താമസിക്കാൻ ഇടവും പ്രദാനം ചെയ്യുന്നു. (പ്രവൃത്തികൾ 14:15-17) ജീവിതം ആസ്വാദ്യമാക്കിത്തീർക്കുംവിധമാണ് യഹോവ ഇതെല്ലാം ചെയ്തിരിക്കുന്നത്. എന്നാൽ ജീവിതം പൂർണമായി ആസ്വദിക്കണമെങ്കിൽ നാം ദൈവനിയമങ്ങൾ പഠിക്കുകയും അനുസരിക്കുകയും വേണം.—യെശയ്യാവു 48:17, 18.
ജീവനോട് ആദരവു കാണിക്കൽ
3. ഹാബെലിന്റെ കൊലപാതകത്തെ യഹോവ എങ്ങനെ വീക്ഷിച്ചു?
3 സ്വന്തം ജീവനോടും മറ്റുള്ളവരുടെ ജീവനോടും നമുക്ക് ആദരവ് ഉണ്ടായിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. ഇത് വ്യക്തമാക്കുന്ന ഒരു സംഭവം നോക്കാം. ആദാമിന്റെയും ഹവ്വായുടെയും കാലത്ത് അവരുടെ മകനായ കയീന് സ്വന്തം അനുജനായ ഹാബെലിനോട് അങ്ങേയറ്റം കോപം തോന്നാനിടയായി. അതു ഗുരുതരമായ പാപത്തിലേക്കു നയിക്കുമെന്ന് യഹോവ കയീനു മുന്നറിയിപ്പു നൽകി. എങ്കിലും, അവൻ അതിനു ചെവികൊടുത്തില്ല. അവൻ “തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു.” (ഉല്പത്തി 4:3-8) സഹോദരനെ കൊന്നതിന് യഹോവ കയീനെ ശിക്ഷിച്ചു.—ഉല്പത്തി 4:9-11.
4. മോശൈക ന്യായപ്രമാണത്തിൽ, ജീവനോടുള്ള ശരിയായ വീക്ഷണത്തിനു ദൈവം ഊന്നൽ നൽകിയത് എങ്ങനെ?
4 ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷം യഹോവ ഇസ്രായേൽ ജനത്തിന് സ്വീകാര്യമായ വിധത്തിൽ തന്നെ സേവിക്കുന്നതിനു സഹായകമായ നിയമങ്ങൾ നൽകി. ഈ നിയമങ്ങൾ പ്രവാചകനായ മോശെയിലൂടെ നൽകപ്പെട്ടതിനാൽ അവയെ ചിലപ്പോൾ മോശൈക ന്യായപ്രമാണം എന്നും വിളിക്കാറുണ്ട്. അതിലെ ഒരു ഭാഗം ഇപ്രകാരം പ്രസ്താവിച്ചു: ‘കൊല ചെയ്യരുത്.’ (ആവർത്തനപുസ്തകം 5:17) ദൈവം മനുഷ്യജീവനെ വിലപ്പെട്ടതായി കാണുന്നുവെന്നും മനുഷ്യർ സഹമനുഷ്യരുടെ ജീവനു വില കൽപ്പിക്കേണ്ടതാണെന്നും ഇത് ഇസ്രായേല്യരെ പഠിപ്പിച്ചു.
5. ഗർഭച്ഛിദ്രത്തെ നാം എങ്ങനെ വീക്ഷിക്കണം?
5 ഒരു അജാത ശിശുവിന്റെ ജീവൻ സംബന്ധിച്ചോ? മോശൈക ന്യായപ്രമാണം അനുസരിച്ച്, ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് ഇടയാക്കുന്നതു തെറ്റായിരുന്നു. അതേ, ആ ജീവൻപോലും യഹോവയ്ക്കു വിലപ്പെട്ടതാണ്. (പുറപ്പാടു 21:22, 23, NW; സങ്കീർത്തനം 127:3) ഇതിന്റെ അർഥം ഗർഭച്ഛിദ്രം തെറ്റാണെന്നാണ്.
6. സഹമനുഷ്യരോടു നാം വിദ്വേഷം വെച്ചുപുലർത്തരുതാത്തത് എന്തുകൊണ്ട്?
6 ജീവനെ ആദരിക്കുന്നതിൽ, സഹമനുഷ്യരോടു ശരിയായ മനോഭാവം ഉണ്ടായിരിക്കുന്നതും ഉൾപ്പെട്ടിരിക്കുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: ‘സഹോദരനെ പകെക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകനും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു.’ (1 യോഹന്നാൻ 3:15) നിത്യജീവൻ ലഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, സഹമനുഷ്യരോടുള്ള ഏതൊരു വിദ്വേഷവും നാം ഹൃദയത്തിൽനിന്നു പിഴുതെറിയേണ്ടതുണ്ട്. കാരണം, മിക്ക അക്രമപ്രവർത്തനങ്ങൾക്കും വഴിതെളിക്കുന്നതു വിദ്വേഷമാണ്. (1 യോഹന്നാൻ 3:11, 12) നാം അന്യോന്യം സ്നേഹിക്കാൻ പഠിക്കേണ്ടത് അതിപ്രധാനമാണ്.
7. ജീവനോടുള്ള അനാദരവിനെ കാണിക്കുന്ന ചില നടപടികൾ ഏവ?
7 സ്വന്തം ജീവനോട് ആദരവു കാണിക്കുന്നതു സംബന്ധിച്ചോ? പൊതുവേ ആരും മരിക്കാൻ ആഗ്രഹിക്കുന്നില്ല, എങ്കിലും ചിലർ ഉല്ലാസത്തിനുവേണ്ടി സ്വന്തജീവൻ അപകടത്തിലാക്കുന്നു. ഉദാഹരണത്തിന്, പലരും പുകയില ഉപയോഗിക്കുകയോ അടയ്ക്ക ചവയ്ക്കുകയോ ലഹരിക്കുവേണ്ടി മയക്കുമരുന്നുകൾ ഉപയോഗിക്കുകയോ ചെയ്യുന്നു. അത്തരം വസ്തുക്കൾ ശരീരത്തിനു ഹാനികരവും മിക്കപ്പോഴും മരണത്തിന് ഇടയാക്കുന്നതും ആണ്. ഇവയുടെ ഉപയോഗം ഒരു ശീലമാക്കുന്ന വ്യക്തി ജീവനെ പവിത്രമായി വീക്ഷിക്കുന്നെന്നു പറയാനാവില്ല. ഇക്കാര്യങ്ങൾ ദൈവദൃഷ്ടിയിൽ അശുദ്ധമാണ്. (റോമർ 6:19; 12:1; 2 കൊരിന്ത്യർ 7:1) നമ്മുടെ ആരാധന ദൈവത്തിനു സ്വീകാര്യമായിരിക്കണമെങ്കിൽ നാം അത്തരം കാര്യങ്ങൾ ഉപേക്ഷിച്ചേതീരൂ. അതു വളരെ ബുദ്ധിമുട്ടായിരിക്കാം. എങ്കിലും യഹോവ നമുക്ക് ആവശ്യമായ സഹായം നൽകും. ദൈവത്തിൽനിന്നുള്ള വിലപ്പെട്ട ദാനമായി ജീവനെ കരുതാനുള്ള നമ്മുടെ ശ്രമങ്ങളെ അവൻ വിലമതിക്കുകതന്നെ ചെയ്യുന്നു.
8. സുരക്ഷ സംബന്ധിച്ച് നാം ചിന്തയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
8 ജീവനോട് ആദരവുണ്ടെങ്കിൽ സുരക്ഷ സംബന്ധിച്ച് നാം ചിന്തയുള്ളവരായിരിക്കും. നാം അശ്രദ്ധരായിരിക്കുകയോ കേവലം ഉല്ലാസത്തിനോ രസത്തിനോ വേണ്ടി സാഹസത്തിനു മുതിരുകയോ ചെയ്യില്ല. അശ്രദ്ധമായി വണ്ടിയോടിക്കുന്നതും അക്രമാസക്തമോ അപകടകരമോ ആയ സ്പോർട്സിൽ ഏർപ്പെടുന്നതും നാം ഒഴിവാക്കും. (സങ്കീർത്തനം 11:5) പുരാതന ഇസ്രായേലിനുള്ള ദൈവനിയമം ഇപ്രകാരം പ്രസ്താവിച്ചു: “[പരന്ന മേൽക്കൂരയുള്ള] ഒരു പുതിയ വീടു പണിതാൽ നിന്റെ വീട്ടിന്മുകളിൽനിന്നു വല്ലവനും വീണിട്ടു വീട്ടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതിൽ ഉണ്ടാക്കേണം.” (ആവർത്തനപുസ്തകം 22:8) ആ നിയമത്തിൽ അടങ്ങിയിരിക്കുന്ന തത്ത്വത്തിനു ചേർച്ചയിൽ, വീട്ടിലെ ഗോവണിപ്പടികളിൽനിന്നും മറ്റും ആരെങ്കിലും വീണു ഗുരുതരമായി പരിക്കേൽക്കാതിരിക്കാൻ, അവ സുരക്ഷിതമാക്കുക. നിങ്ങൾക്കൊരു വാഹനമുണ്ടെങ്കിൽ അതു സുരക്ഷിതമായി ഓടിക്കാൻ പറ്റിയ നിലയിലാണെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ വീടോ വാഹനമോ നിങ്ങളുടെയോ മറ്റുള്ളവരുടെയോ ജീവന് ഒരു ഭീഷണിയാകാൻ അനുവദിക്കരുത്.
9. ജീവനോട് ആദരവുണ്ടെങ്കിൽ നാം മൃഗങ്ങളോട് എങ്ങനെ പെരുമാറും?
9 ഒരു മൃഗത്തിന്റെ ജീവൻ സംബന്ധിച്ചോ? അതും സ്രഷ്ടാവിനു പവിത്രമാണ്. ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി അല്ലെങ്കിൽ മനുഷ്യജീവൻ ആപത്തിലാകുന്ന സാഹചര്യത്തിൽ മൃഗങ്ങളെ കൊല്ലാൻ ദൈവം അനുവാദം നൽകിയിട്ടുണ്ട്. (ഉല്പത്തി 3:21; 9:3; പുറപ്പാടു 21:28) എന്നിരുന്നാലും, അവയോടു ക്രൂരത കാട്ടുകയോ വിനോദത്തിനുവേണ്ടി കൊല്ലുകയോ ചെയ്യുന്നതു തെറ്റാണ്. അത് ജീവന്റെ പവിത്രതയോടുള്ള കടുത്ത അനാദരവാണ്.—സദൃശവാക്യങ്ങൾ 12:10.
രക്തത്തോട് ആദരവു കാണിക്കൽ
10. ജീവനും രക്തവും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ദൈവം പ്രകടമാക്കിയത് എങ്ങനെ?
10 കയീൻ തന്റെ സഹോദരനായ ഹാബെലിനെ കൊന്നശേഷം യഹോവ അവനോട് ഇപ്രകാരം പറഞ്ഞു: “നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്നു എന്നോടു നിലവിളിക്കുന്നു.” (ഉല്പത്തി 4:10) ഹാബെലിന്റെ രക്തത്തെക്കുറിച്ചു പറഞ്ഞപ്പോൾ ദൈവം അവന്റെ ജീവനെയാണ് അർഥമാക്കിയത്. ഹാബെലിന്റെ ജീവനെടുത്ത കയീൻ ശിക്ഷയ്ക്ക് അർഹനായിരുന്നു. ഹാബെലിന്റെ രക്തം അഥവാ ജീവൻ നീതിക്കുവേണ്ടി യഹോവയോടു നിലവിളിക്കുന്നതുപോലെ ആയിരുന്നു അത്. നോഹയുടെ കാലത്തെ പ്രളയത്തിനുശേഷം, ജീവനും രക്തവും തമ്മിലുള്ള ബന്ധം വീണ്ടും വ്യക്തമാക്കപ്പെട്ടു. പ്രളയത്തിനുമുമ്പ് മനുഷ്യർ പഴവർഗങ്ങളും പച്ചക്കറികളും ധാന്യങ്ങളും മറ്റും മാത്രമാണു ഭക്ഷിച്ചിരുന്നത്. പ്രളയാനന്തരം യഹോവ നോഹയോടും പുത്രന്മാരോടുമായി ഇങ്ങനെ പറഞ്ഞു: “ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു.” എന്നിരുന്നാലും, ദൈവം പിൻവരുന്ന ഒരു നിയന്ത്രണംവെച്ചു: “പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുത്.” (ഉല്പത്തി 1:29; 9:3, 4) ഒരു ജീവിയുടെ രക്തത്തെയും ജീവനെയും യഹോവ അഭേദ്യമാംവിധം ബന്ധപ്പെടുത്തുന്നുവെന്ന് അതു വ്യക്തമാക്കുന്നു.
11. നോഹയുടെ കാലംമുതൽ ദൈവം രക്തത്തിന്റെ ഏത് ഉപയോഗത്തിനു വിലക്ക് ഏർപ്പെടുത്തി?
11 രക്തം ഭക്ഷിക്കാതിരുന്നുകൊണ്ട് നാം അതിനോടുള്ള ആദരവു പ്രകടമാക്കുന്നു. ഇസ്രായേല്യർക്കു നൽകിയ ന്യായപ്രമാണത്തിൽ യഹോവ ഇപ്രകാരം കൽപ്പിച്ചിരുന്നു: ‘ആരെങ്കിലും തിന്നാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാൽ അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം. ഞാൻ യിസ്രായേൽമക്കളോടു: യാതൊരു ജഡത്തിന്റെ രക്തവും നിങ്ങൾ ഭക്ഷിക്കരുതു എന്നു കല്പിച്ചു.’ (ലേവ്യപുസ്തകം 17:13, 14) മൃഗരക്തം ഭക്ഷിക്കരുതെന്ന കൽപ്പന നോഹയ്ക്ക് ആദ്യമായി ദൈവം കൊടുത്തത് അതിന് ഏകദേശം 800 വർഷംമുമ്പ് ആയിരുന്നു. ന്യായപ്രമാണം നൽകിയ സമയത്തും ആ കൽപ്പനയ്ക്കു മാറ്റം വന്നിരുന്നില്ല. യഹോവയുടെ വീക്ഷണം വ്യക്തമായിരുന്നു: അവന്റെ ആരാധകർക്കു മൃഗങ്ങളുടെ മാംസം ഭക്ഷിക്കാം, എന്നാൽ രക്തം കൂടാതെ മാത്രം. രക്തം അവർ നിലത്ത് ഒഴിച്ചുകളയണമായിരുന്നു. ഫലത്തിൽ അത് അത്തരം ജന്തുക്കളുടെ ജീവൻ ദൈവത്തിനു തിരിച്ചുനൽകുന്നതുപോലെ ആയിരുന്നു.
12. രക്തം സംബന്ധിച്ച് ഇന്നും പ്രാബല്യത്തിലിരിക്കുന്ന ഏതു കൽപ്പനയാണ് ഒന്നാം നൂറ്റാണ്ടിൽ പരിശുദ്ധാത്മാവു മുഖാന്തരം നൽകപ്പെട്ടത്?
12 ക്രിസ്ത്യാനികൾ സമാനമായ ഒരു കൽപ്പനയിൻകീഴിലാണ്. ക്രിസ്തീയ സഭയിലെ എല്ലാവരും ഏതെല്ലാം കൽപ്പനകൾ അനുസരിക്കണം എന്നതു സംബന്ധിച്ചു തീരുമാനിക്കാൻ, ഒന്നാം നൂറ്റാണ്ടിൽ യേശുവിന്റെ അനുഗാമികൾക്കിടയിൽ നേതൃത്വമെടുത്തിരുന്ന അപ്പൊസ്തലന്മാരും മറ്റുള്ളവരും കൂടിവരുകയുണ്ടായി. അവരുടെ തീരുമാനം ഇതായിരുന്നു: “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു [അതായത്, രക്തം വാർന്നുപോകാത്ത മാംസം], പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.” (പ്രവൃത്തികൾ 15:28, 29; 21:25) അതുകൊണ്ട്, നാം ‘രക്തം വർജിക്കണം.’ ദൈവദൃഷ്ടിയിൽ, വിഗ്രഹാരാധനയും ലൈംഗിക അധാർമികതയും ഒഴിവാക്കുന്നതുപോലെതന്നെ പ്രധാനമാണ് ഇതും.
മദ്യം വർജിക്കാൻ ഡോക്ടർ പറഞ്ഞാൽ, നിങ്ങൾ അതു ഞരമ്പിലൂടെ കയറ്റുമോ?
13. രക്തം വർജിക്കാനുള്ള കൽപ്പനയിൽ രക്തപ്പകർച്ച ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുക.
13 രക്തം വർജിക്കാനുള്ള കൽപ്പനയിൽ രക്തപ്പകർച്ച ഉൾപ്പെടുന്നുണ്ടോ? ഉണ്ട്. ഒരു ദൃഷ്ടാന്തമെടുക്കുക: ലഹരിപാനീയങ്ങൾ ഉപയോഗിക്കരുതെന്ന് ഒരു ഡോക്ടർ നിങ്ങളോടു പറയുന്നുവെന്നിരിക്കട്ടെ. അതിന്റെ അർഥം, നിങ്ങൾ ലഹരിപാനീയങ്ങൾ കുടിക്കരുതെന്നേയുള്ളുവെന്നും ഞരമ്പിലേക്കു കുത്തിവെക്കുന്നതിൽ കുഴപ്പമില്ലെന്നും ആണോ? തീർച്ചയായും അല്ല! അതുപോലെ, രക്തം വർജിക്കുകയെന്നാൽ അത് യാതൊരു വിധത്തിലും ശരീരത്തിൽ പ്രവേശിപ്പിക്കാതിരിക്കുക എന്നാണ്. അതുകൊണ്ട്, രക്തം വർജിക്കാനുള്ള കൽപ്പന അനുസരിക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്കു രക്തം പ്രവേശിപ്പിക്കാൻ നാം ആരെയും അനുവദിക്കുകയില്ല.
14, 15. രക്തം നിവേശിപ്പിക്കണമെന്നു ഡോക്ടർമാർ പറയുന്നപക്ഷം ഒരു ക്രിസ്ത്യാനി എങ്ങനെ പ്രതികരിക്കും, എന്തുകൊണ്ട്?
14 ഒരു ക്രിസ്ത്യാനിക്കു ഗുരുതരമായ പരിക്കേൽക്കുകയോ വലിയ ഒരു ശസ്ത്രക്രിയ ആവശ്യമായി വരുകയോ ചെയ്യുന്നെങ്കിലോ? രക്തം കയറ്റിയില്ലെങ്കിൽ അദ്ദേഹം മരിക്കുമെന്ന് ഡോക്ടർമാർ പറയുന്നുവെന്നു വിചാരിക്കുക. അദ്ദേഹം തീർച്ചയായും മരിക്കാൻ ആഗ്രഹിക്കുകയില്ല. ദൈവത്തിൽനിന്നുള്ള ജീവനെന്ന വിലപ്പെട്ട ദാനം നിലനിറുത്താനുള്ള ശ്രമത്തിൽ, രക്തത്തിന്റെ ദുരുപയോഗം ഉൾപ്പെടാത്ത മറ്റുതരത്തിലുള്ള ചികിത്സകൾ അദ്ദേഹം സ്വീകരിക്കും. അതിനാൽ, അദ്ദേഹം അത്തരം വൈദ്യസഹായം തേടുകയും രക്തത്തിനു പകരമുള്ള ചികിത്സകൾക്കു സമ്മതിക്കുകയും ചെയ്യും.
15 ഈ വ്യവസ്ഥിതിയിൽ അൽപ്പകാലംകൂടെ ജീവിച്ചിരിക്കാനായി ഒരു ക്രിസ്ത്യാനി ദൈവനിയമം ലംഘിക്കുമോ? യേശു ഇങ്ങനെ പ്രസ്താവിച്ചു: “ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും.” (മത്തായി 16:25) നാം മരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ദൈവനിയമം ലംഘിച്ചുകൊണ്ട് ഇപ്പോഴത്തെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നപക്ഷം നമ്മുടെ നിത്യജീവൻ അപകടത്തിലാകും. അതുകൊണ്ട്, നാം ഏതെങ്കിലും കാരണത്താൽ മരിച്ചാൽത്തന്നെ നമ്മുടെ ജീവദാതാവ് പുനരുത്ഥാനത്തിൽ നമ്മെ ഓർക്കുമെന്നും ജീവനെന്ന വിലപ്പെട്ട ദാനം നമുക്കു തിരിച്ചുനൽകുമെന്നും ഉള്ള പൂർണ ബോധ്യത്തോടെ ദൈവനിയമത്തിന്റെ ഔചിത്യത്തിൽ വിശ്വാസമർപ്പിക്കുന്നതാണ് ഇപ്പോൾ നമ്മെ സംബന്ധിച്ചിടത്തോളം ജ്ഞാനപൂർവകമായ ഗതി.—യോഹന്നാൻ 5:28, 29; എബ്രായർ 11:6.
16. രക്തത്തോടുള്ള ബന്ധത്തിൽ ദൈവദാസർ ഏത് ഉറച്ച തീരുമാനം എടുക്കുന്നു?
16 രക്തം സംബന്ധിച്ച ഈ മാർഗനിർദേശം പിൻപറ്റാൻ ദൈവത്തിന്റെ വിശ്വസ്ത ദാസർ ഇക്കാലത്ത് ഉറച്ച തീരുമാനം എടുത്തിരിക്കുന്നു. അവർ ഏതെങ്കിലും വിധത്തിൽ അതു ഭക്ഷിക്കുകയോ ചികിത്സാർഥം സ്വീകരിക്കുകയോ ഇല്ല.a രക്തത്തോടുള്ള ബന്ധത്തിൽ മനുഷ്യർക്ക് ഏറ്റവും നല്ലത് എന്താണെന്ന് ഏറ്റവും നന്നായി അറിയാവുന്നതു സ്രഷ്ടാവിനാണെന്ന് അവർക്ക് ഉറപ്പുണ്ട്. നിങ്ങൾ അതു വിശ്വസിക്കുന്നുണ്ടോ?
രക്തത്തിന്റെ ഉചിതമായ ഏക ഉപയോഗം
17. പുരാതന ഇസ്രായേലിൽ, യഹോവയാം ദൈവത്തിനു സ്വീകാര്യമായിരുന്ന രക്തത്തിന്റെ ഏക ഉപയോഗം എന്തായിരുന്നു?
17 രക്തത്തിന്റെ ഉചിതമായ ഏക ഉപയോഗത്തിനു മോശൈക ന്യായപ്രമാണം ഊന്നൽനൽകി. പുരാതന ഇസ്രായേല്യരിൽനിന്ന് ആവശ്യപ്പെട്ടിരുന്ന ആരാധനയോടനുബന്ധിച്ച് യഹോവ ഇങ്ങനെ കൽപ്പിച്ചിരുന്നു: “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നത്.” (ലേവ്യപുസ്തകം 17:11) പാപം ചെയ്യുന്നപക്ഷം ഇസ്രായേല്യർക്ക് ഒരു മൃഗത്തെ യാഗമർപ്പിച്ച് അതിന്റെ രക്തത്തിൽ കുറെ എടുത്ത് സമാഗമനകൂടാരത്തിലെ, അല്ലെങ്കിൽ പിൽക്കാലത്ത് ദൈവത്തിന്റെ ആലയത്തിലെ, യാഗപീഠത്തിൽ അർപ്പിച്ചുകൊണ്ടു ക്ഷമ നേടാമായിരുന്നു. രക്തത്തിന്റെ ഉചിതമായ ഉപയോഗം അത്തരം യാഗങ്ങളിൽ മാത്രമായിരുന്നു.
18. യേശുവിന്റെ രക്തം ചൊരിയപ്പെട്ടതിലൂടെ നമുക്കു ലഭ്യമായിരിക്കുന്ന പ്രയോജനങ്ങളും അനുഗ്രഹങ്ങളും ഏവ?
18 സത്യക്രിസ്ത്യാനികൾ മോശൈക ന്യായപ്രമാണത്തിൻ കീഴിൽ അല്ലാത്തതിനാൽ അവർ മൃഗങ്ങളെ യാഗം കഴിച്ച് അവയുടെ രക്തം യാഗപീഠത്തിൽ അർപ്പിക്കുന്നില്ല. (എബ്രായർ 10:1) എന്നാൽ പുരാതന ഇസ്രായേലിൽ യാഗപീഠത്തിലെ രക്തത്തിന്റെ ഉപയോഗം വിലയേറിയ ഒരു യാഗത്തെ, ദൈവപുത്രനായ യേശുക്രിസ്തുവിന്റെ യാഗത്തെ ആണു മുൻനിഴലാക്കിയത്. 5-ാം അധ്യായത്തിൽ നാം പഠിച്ചതുപോലെ, ഒരു യാഗമെന്ന നിലയിൽ സ്വന്തരക്തം ചൊരിഞ്ഞുകൊണ്ട് യേശു തന്റെ മനുഷ്യജീവൻ നമുക്കായി നൽകി. തുടർന്ന് അവൻ സ്വർഗത്തിലേക്കു പോയി തന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ മൂല്യം എന്നെന്നേക്കുമായി ദൈവത്തിന് അർപ്പിച്ചു. (എബ്രായർ 9:11, 12) അത് നമ്മുടെ പാപങ്ങൾ ക്ഷമിച്ചു കിട്ടുന്നതിനുള്ള അടിസ്ഥാനമിടുകയും നമുക്കു നിത്യജീവൻ പ്രാപിക്കാനുള്ള വഴി തുറന്നുതരുകയും ചെയ്തു. (മത്തായി 20:28; യോഹന്നാൻ 3:16) രക്തത്തിന്റെ ആ പ്രത്യേക ഉപയോഗം എത്ര വിലപ്പെട്ടതാണെന്നു തെളിഞ്ഞു! (1 പത്രൊസ് 1:18, 19) യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ മൂല്യത്തിൽ വിശ്വാസമർപ്പിക്കുന്നതിലൂടെ മാത്രമേ നമുക്കു രക്ഷ നേടാനാകൂ.
ജീവനോടും രക്തത്തോടും നിങ്ങൾക്ക് എങ്ങനെ ആദരവു പ്രകടമാക്കാം?
19. ‘മറ്റുള്ളവരുടെ നാശത്തിൽ കുറ്റക്കാരാകാതിരിക്കാൻ’ നാം എന്തു ചെയ്യണം?
19 സ്നേഹത്തോടെ യഹോവ നൽകിയിരിക്കുന്ന ജീവനെന്ന ദാനത്തിന് നമുക്ക് അവനോട് അങ്ങേയറ്റം നന്ദിയുള്ളവരായിരിക്കാം! യേശുവിന്റെ ബലിയിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നിത്യജീവൻ നേടാനുള്ള അവസരത്തെക്കുറിച്ചു മറ്റുള്ളവരോടു പറയാൻ അതു നമ്മെ പ്രചോദിപ്പിക്കേണ്ടതല്ലേ? സഹമനുഷ്യരുടെ ജീവനിൽ ദൈവത്തിനുള്ളതുപോലുള്ള താത്പര്യം നമുക്കുണ്ടെങ്കിൽ ഉത്സാഹത്തോടും തീക്ഷ്ണതയോടും കൂടെ അതു ചെയ്യാൻ നാം പ്രേരിതരാകും. (യെഹെസ്കേൽ 3:17-21) ഈ ഉത്തരവാദിത്വം ശുഷ്കാന്തിയോടെ നിറവേറ്റുന്നപക്ഷം നമുക്ക് അപ്പൊസ്തലനായ പൗലൊസിനെപ്പോലെ പറയാനാകും: “നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല . . . ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചു തന്നിരിക്കുന്നുവല്ലോ.” (പ്രവൃത്തികൾ 20:26, 27) ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു മറ്റുള്ളവരോടു പറയുന്നത് ജീവനെയും രക്തത്തെയും നാം അങ്ങേയറ്റം ആദരിക്കുന്നെന്നു പ്രകടമാക്കാനുള്ള ഒരു ഉത്തമ മാർഗമാണ്.
a രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാവിധികൾ സംബന്ധിച്ച വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച രക്തത്തിനു നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നത് എങ്ങനെ? എന്ന ലഘുപത്രികയുടെ 13-17 പേജുകൾ കാണുക.