അനുബന്ധം
പതാകവന്ദനം, വോട്ടുചെയ്യൽ, പൊതുജനസേവനം
പതാകവന്ദനം. പതാകയുടെ മുന്നിൽ കുമ്പിടുകയോ അതിനെ വന്ദിക്കുകയോ ചെയ്യുന്നതു മതപരമായ ഒരു ചടങ്ങാണെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. പലപ്പോഴും ദേശീയഗാനത്തിന്റെ അകമ്പടിയോടെ നടക്കുന്ന ഈ ചടങ്ങിൽ, രക്ഷയുടെ ഉറവെന്ന നിലയിൽ ദൈവത്തെയല്ല, രാഷ്ട്രത്തെയോ അതിന്റെ നേതാക്കന്മാരെയോ ആണ് പ്രകീർത്തിക്കുന്നത്. (യശയ്യ 43:11, 12; 1 കൊരിന്ത്യർ 10:14; 1 യോഹന്നാൻ 5:21) അത്തരമൊരു നേതാവായിരുന്നു പുരാതനബാബിലോണിലെ നെബൂഖദ്നേസർ രാജാവ്. തന്റെ പ്രൗഢിയും മതഭക്തിയും പ്രദർശിപ്പിച്ച് ജനങ്ങളിൽ മതിപ്പുളവാക്കാൻ ആഗ്രഹിച്ച ശക്തനായ ഈ രാജാവ് വലിയൊരു പ്രതിമ സ്ഥാപിക്കുകയും, വാദ്യഘോഷങ്ങൾ (ദേശസ്തുതിപരമായ സംഗീതംപോലുള്ളത്) കേൾക്കുമ്പോൾ പ്രജകളെല്ലാം അതിനെ കുമ്പിടണമെന്നു കല്പിക്കുകയും ചെയ്തു. എന്നാൽ ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ എന്നീ എബ്രായയുവാക്കൾ ആ പ്രതിമയെ വണങ്ങാൻ വിസമ്മതിച്ചു, മരിക്കേണ്ടിവരുമെന്ന് അറിയാമായിരുന്നിട്ടും.—ദാനിയേൽ 3-ാം അധ്യായം.
ഇക്കാലത്ത്, ‘ദേശീയതയുടെ മുഖ്യ ആരാധനാവസ്തുവാണു പതാക’ എന്നു ചരിത്രകാരനായ കാൾട്ടൺ ഹെയ്സ് പ്രസ്താവിച്ചു. അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “പതാക തങ്ങളുടെ മുന്നിലൂടെ കടന്നുപോകുമ്പോൾ പുരുഷന്മാർ തൊപ്പി എടുത്തുമാറ്റുന്നു. പതാകയെ പ്രകീർത്തിച്ചുകൊണ്ട് കവികൾ ഭാവഗീതങ്ങൾ രചിക്കുന്നു, കുട്ടികൾ സ്തുതിഗീതങ്ങൾ ആലപിക്കുന്നു.” ദേശീയതയ്ക്കും അതിന്റേതായ വിശേഷദിനങ്ങളും പുണ്യാളന്മാരെപ്പോലെ പൂജിക്കപ്പെടുന്ന വീരനായകന്മാരും ക്ഷേത്രങ്ങളുടെ പരിവേഷമുള്ള സ്മാരകമണ്ഡപങ്ങളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രസീലിൽവെച്ച് നടന്ന ഒരു പൊതുചടങ്ങിൽ, സുപ്പീരിയർ മിലിട്ടറി കോർട്ടിന്റെ പ്രസിഡന്റ് ഇങ്ങനെ പറയുകയുണ്ടായി: “പതാക ആദരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു, . . . മാതൃരാജ്യം ആരാധിക്കപ്പെടുന്നതുപോലെ.” അമേരിക്കൻ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) ഒരിക്കൽ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: “കുരിശുപോലെതന്നെ പതാകയും വിശുദ്ധമാണ്.”
“ദേശീയഗാനങ്ങൾ ദേശഭക്തിയുടെ പ്രകടനങ്ങളാണ്. പലപ്പോഴും അതിൽ ദേശത്തിലെ ജനങ്ങളെയും ഭരണാധികാരികളെയും സംരക്ഷിച്ച് വഴിനടത്താനായി ദൈവത്തോടു നടത്തുന്ന അപേക്ഷകൾ അടങ്ങിയിട്ടുണ്ടായിരിക്കും” എന്ന് അമേരിക്കൻ സർവവിജ്ഞാനകോശം പിന്നീടു പ്രസ്താവിക്കുകയുണ്ടായി. ആ സ്ഥിതിക്ക്, പതാകവന്ദനവും ദേശീയഗാനവും ഉൾപ്പെട്ട ദേശഭക്തിപരമായ ചടങ്ങുകൾക്കു മതപരമായ സ്വഭാവമാണുള്ളതെന്ന യഹോവയുടെ സാക്ഷികളുടെ വിശ്വാസം തികച്ചും ന്യായയുക്തമാണ്. ഐക്യനാടുകളിലെ സ്കൂളുകളിൽ യഹോവയുടെ സാക്ഷികളുടെ കുട്ടികൾ പതാകയെ വന്ദിക്കാനും പ്രതിജ്ഞ ചൊല്ലാനും വിസമ്മതിച്ചതിനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ഒരു പുസ്തകം (The American Character) ഇങ്ങനെ പറയുന്നു: “ദിവസേനയുള്ള ഈ ചടങ്ങുകൾ മതപരമാണെന്ന് അവസാനം സുപ്രീം കോടതി നിരവധി കേസുകളിൽ സ്ഥിരീകരിക്കുകയുണ്ടായി.”
തിരുവെഴുത്തുവിരുദ്ധമെന്നു തങ്ങൾ മനസ്സിലാക്കിയിട്ടുള്ള ചടങ്ങുകളിൽ യഹോവയുടെ ജനം പങ്കെടുക്കുകയില്ലെങ്കിലും, അങ്ങനെ ചെയ്യാനുള്ള മറ്റുള്ളവരുടെ അവകാശത്തിൽ അവർ കൈകടത്തുന്നില്ല. മാത്രമല്ല, അവർ പതാകയെ ദേശീയചിഹ്നമെന്ന നിലയിൽ മാനിക്കുകയും ഔദ്യോഗികഗവൺമെന്റുകളെ, “ദൈവത്തിന്റെ ശുശ്രൂഷകരായി” സേവിക്കുന്ന ‘ഉന്നതാധികാരികളായി’ അംഗീകരിക്കുകയും ചെയ്യുന്നു. (റോമർ 13:1-4) അതുകൊണ്ടുതന്നെ, “രാജാക്കന്മാർക്കും ഉയർന്ന പദവികളിലുള്ള എല്ലാവർക്കും വേണ്ടി പ്രാർഥിക്കുക” എന്ന ആഹ്വാനം യഹോവയുടെ സാക്ഷികൾ മനസ്സോടെ അനുസരിക്കുന്നു. എന്നാൽ, “തികഞ്ഞ ദൈവഭക്തിയും കാര്യഗൗരവവും ഉള്ളവരായി സമാധാനത്തോടെ സ്വസ്ഥമായി ജീവിക്കാൻ” ആഗ്രഹമുള്ളതുകൊണ്ടാണു നമ്മൾ അങ്ങനെ ചെയ്യുന്നത്.—1 തിമൊഥെയൊസ് 2:2.
വോട്ടുചെയ്യൽ. വോട്ടുചെയ്യാനുള്ള മറ്റുള്ളവരുടെ അവകാശത്തെ സത്യക്രിസ്ത്യാനികൾ മാനിക്കുന്നു. അവർ തെരഞ്ഞെടുപ്പുകൾക്കെതിരെ പ്രചാരണം നടത്തുകയില്ലെന്നു മാത്രമല്ല തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്നവരെ അനുസരിക്കുകയും ചെയ്യുന്നു. എങ്കിലും രാഷ്ട്രീയകാര്യങ്ങളിൽ അവർ തികച്ചും നിഷ്പക്ഷരാണ്. (മത്തായി 22:21; 1 പത്രോസ് 3:16) വോട്ടുചെയ്യൽ നിർബന്ധമാക്കിയിരിക്കുന്ന ചില രാജ്യങ്ങളുണ്ട്. ഇനിയും ചില സ്ഥലങ്ങളിൽ പോളിങ് ബൂത്തിൽ പോകാത്തവർക്കെതിരെ ജനവികാരം ആളിക്കത്തിയെന്നുവരാം. ഈ സാഹചര്യങ്ങളിൽ ഒരു ക്രിസ്ത്യാനി എന്തു ചെയ്യണം? പോളിങ് ബൂത്തുവരെ പോകാൻ മനസ്സാക്ഷി അനുവദിക്കുന്നപക്ഷം അങ്ങനെ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചേക്കാം. സമാനമായ ഒരു സാഹചര്യത്തിൽ, ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ എന്നീ മൂന്നു യുവാക്കൾ ദൂരാ സമതലംവരെ പോയി എന്ന വസ്തുത കണക്കിലെടുത്തുകൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ തീരുമാനിക്കുന്നത്. എന്നാൽ അപ്പോഴും തന്റെ നിഷ്പക്ഷത ലംഘിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധയുള്ളവനായിരിക്കും. പിൻവരുന്ന ആറു തത്ത്വങ്ങൾ അദ്ദേഹം മനസ്സിൽപ്പിടിക്കേണ്ടതുണ്ട്.
യേശുവിന്റെ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ല.”—യോഹന്നാൻ 15:19.
ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെയും ക്രിസ്തുവിന്റെ രാജ്യത്തിന്റെയും പ്രതിനിധികളാണ്.—യോഹന്നാൻ 18:36; 2 കൊരിന്ത്യർ 5:20.
ക്രിസ്തീയസഭയ്ക്കു വിശ്വാസത്തിന്റെ കാര്യത്തിൽ ഐക്യമുണ്ട്. അതിലെ അംഗങ്ങളെ ഒറ്റക്കെട്ടായി നിറുത്തുന്നതു ക്രിസ്തുവിന്റേതുപോലുള്ള സ്നേഹമാണ്.—1 കൊരിന്ത്യർ 1:10; കൊലോസ്യർ 3:14.
അധികാരസ്ഥാനത്തുള്ള ഒരാൾ ചെയ്യുന്ന കാര്യങ്ങൾക്ക്, അയാളെ തെരഞ്ഞെടുക്കുന്നവരുംകൂടെ ഉത്തരവാദികളാണ്.—1 ശമുവേൽ 8:5, 10-18; 1 തിമൊഥെയൊസ് 5:22 എന്നീ വാക്യങ്ങളിൽ കാണുന്ന തത്ത്വം ശ്രദ്ധിക്കുക.
ഒരു മനുഷ്യഭരണാധികാരിയെ വേണമെന്ന ഇസ്രായേൽ ജനതയുടെ ആഗ്രഹത്തെ യഹോവ കണ്ടത്, അവർ തന്നെ തള്ളിക്കളഞ്ഞതിന്റെ തെളിവായാണ്.—1 ശമുവേൽ 8:7.
ഏതു രാഷ്ട്രീയചായ്വുള്ളവരോടും ദൈവത്തിന്റെ ഗവൺമെന്റിനെക്കുറിച്ച് മടികൂടാതെ, ധൈര്യത്തോടെ സംസാരിക്കാൻ കഴിയുന്നവരായിരിക്കണം ക്രിസ്ത്യാനികൾ.—മത്തായി 24:14; 28:19, 20; എബ്രായർ 10:35.
പൊതുജനസേവനം. സൈനികസേവനം ചെയ്യാൻ വിസമ്മതിക്കുന്നവർ ഒരു നിശ്ചിതകാലത്തേക്ക് ഏതെങ്കിലും പൊതുജനസേവനം ചെയ്യണമെന്നു ചില രാജ്യങ്ങളിൽ വ്യവസ്ഥയുണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോൾ, നമ്മൾ അതിനെക്കുറിച്ച് പ്രാർഥിക്കണം. ഒരുപക്ഷേ പക്വതയുള്ള ഒരു ക്രിസ്ത്യാനിയുമായി കാര്യങ്ങൾ ചർച്ചചെയ്യുന്നതും നന്നായിരിക്കും. തുടർന്ന് മനസ്സാക്ഷിപരമായ ഒരു തീരുമാനമെടുക്കുക.—സുഭാഷിതങ്ങൾ 2:1-5; ഫിലിപ്പിയർ 4:5.
“ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും കീഴ്പെട്ടിരുന്നുകൊണ്ട് അനുസരണം കാണിക്കാനും എല്ലാ സത്പ്രവൃത്തിക്കും ഒരുങ്ങിയിരിക്കാനും . . . വിട്ടുവീഴ്ച ചെയ്യുന്നവരായി”രിക്കാനും ദൈവവചനം നമ്മോടു പറയുന്നു. (തീത്തോസ് 3:1, 2) ഇക്കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ട് പിൻവരുന്ന ചോദ്യങ്ങൾ നമ്മോടുതന്നെ ചോദിക്കുക: ‘ഈ സേവനം ഏറ്റെടുക്കുന്നതു ക്രിസ്തീയനിഷ്പക്ഷതയ്ക്കു നിരക്കാത്ത കാര്യമായിരിക്കുമോ, വ്യാജമതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എനിക്ക് ഉൾപ്പെടേണ്ടിവരുമോ?’ (മീഖ 4:3, 5; 2 കൊരിന്ത്യർ 6:16, 17) ‘അതു ക്രിസ്തീയമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതു ബുദ്ധിമുട്ടാക്കിത്തീർക്കുകയോ അതിൽനിന്ന് എന്നെ തടയുകയോ ചെയ്യുമോ?’ (മത്തായി 28:19, 20; എഫെസ്യർ 6:4; എബ്രായർ 10:24, 25) ‘അതോ, അത്തരമൊരു സേവനം ചെയ്യുമ്പോൾ എന്റെ ആത്മീയപ്രവർത്തനങ്ങൾ വർധിപ്പിക്കാനോ ഒരുപക്ഷേ മുഴുസമയശുശ്രൂഷ ചെയ്യാനോ എനിക്കു സാധിക്കുമോ?’—എബ്രായർ 6:11, 12.
ജയിലിൽ പോകുന്നത് ഒഴിവാക്കാനായി പൊതുജനസേവനം ഏറ്റെടുക്കാൻ ഒരു ക്രിസ്ത്യാനി മനസ്സാക്ഷിപൂർവം തീരുമാനിക്കുന്നെങ്കിൽ, സഹവിശ്വാസികൾ അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കണം. (റോമർ 14:10) ഇനി, ആ സേവനം ഏറ്റെടുക്കേണ്ട എന്നാണ് അദ്ദേഹത്തിന്റെ തീരുമാനമെങ്കിലും മറ്റുള്ളവർ അദ്ദേഹത്തിന്റെ നിലപാടിനെ മാനിക്കണം.—1 കൊരിന്ത്യർ 10:29; 2 കൊരിന്ത്യർ 1:24.