വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 6 പേ. 62-70
  • മരിച്ചവർ എവിടെയാണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മരിച്ചവർ എവിടെയാണ്‌?
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മരിച്ചവർ എവിടെയാണ്‌?
  • മരണത്തെക്കുറിച്ച്‌ യേശു പറഞ്ഞത്‌
  • എന്തുകൊണ്ടാണു നമ്മൾ മരിക്കുന്നത്‌?
  • സത്യം നമ്മളെ സ്വതന്ത്രരാക്കുന്നു
  • നമ്മൾ വയസ്സാകുകയും മരിക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌?
    2019 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • അവർ സാത്താന്റെ വാക്കു കേട്ടു—എന്തു സംഭവിച്ചു?
    ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
  • മരിച്ച പ്രിയപ്പെട്ടവർക്ക്‌ എന്തു പ്രത്യാശ?
    മരിച്ച പ്രിയപ്പെട്ടവർക്ക്‌ എന്തു പ്രത്യാശ?
  • കഷ്ടപ്പാട്‌ നിറഞ്ഞ ജീവിതം തുടങ്ങുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 6 പേ. 62-70

അധ്യായം ആറ്‌

മരിച്ചവർ എവിടെയാണ്‌?

1-3. മരണത്തെക്കുറിച്ച്‌ ആളുകൾ ഏതു ചോദ്യങ്ങൾ ചോദിക്കുന്നു? ചില മതങ്ങൾ അവയ്‌ക്ക്‌ എന്ത്‌ ഉത്തരം നൽകുന്നു?

‘മരണം ഉണ്ടായിരിക്കില്ലാത്ത’ ഒരു കാലം വരുമെന്നു ബൈബിൾ ഉറപ്പു തരുന്നു. (വെളിപാട്‌ 21:4) മോചനവില എന്ന ക്രമീകരണത്തിലൂടെ നമുക്കു നിത്യം ജീവിക്കാനുള്ള അവസരം തുറന്നുകിട്ടിയെന്ന്‌ 5-ാം അധ്യായത്തിൽ നമ്മൾ പഠിച്ചു. പക്ഷേ ആളുകൾ ഇപ്പോഴും മരിക്കുന്നുണ്ട്‌. (സഭാപ്രസംഗകൻ 9:5) അതുകൊണ്ട്‌ നമ്മുടെ മനസ്സിൽ വരുന്ന ഒരു പ്രധാനപ്പെട്ട ചോദ്യമാണ്‌, ‘മരിക്കുമ്പോൾ നമുക്ക്‌ എന്തു സംഭവിക്കുന്നു’ എന്നത്‌.

2 നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും മരിക്കുമ്പോൾ ഈ ചോദ്യത്തിന്‌ ഉത്തരം കിട്ടാൻ നമ്മൾ ആഗ്രഹിക്കും. നമ്മൾ ഇങ്ങനെയൊക്കെ ചിന്തിച്ചേക്കാം: ‘മരിച്ചയാൾ ഇപ്പോൾ എവിടെയാണ്‌? അയാൾ നമ്മളെ കാണുന്നുണ്ടോ? അയാൾക്കു നമ്മളെ സഹായിക്കാനാകുമോ? നമുക്ക്‌ അയാളെ വീണ്ടും കാണാൻ പറ്റുമോ?’

3 ആ ചോദ്യങ്ങൾക്കു പലപല ഉത്തരങ്ങളാണു മതങ്ങൾ നൽകുന്നത്‌. ഒരു നല്ല മനുഷ്യനാണെങ്കിൽ നിങ്ങൾ സ്വർഗത്തിൽ പോകുമെന്നും ചീത്തയാളാണെങ്കിൽ നരകത്തിലെ തീയിൽ ദണ്ഡിപ്പിക്കപ്പെടുമെന്നും ചില മതങ്ങൾ പഠിപ്പിക്കുന്നു. മറ്റു ചിലർ പറയുന്നതു മരണശേഷം നിങ്ങൾ ഒരു ആത്മാവായിത്തീരുമെന്നും മരിച്ചുപോയ കുടുംബാംഗങ്ങളുടെകൂടെ ജീവിക്കുമെന്നും ആണ്‌. ഇനി വേറെ ചിലർ പറയുന്നതു മരിച്ച്‌ കഴിഞ്ഞ്‌ നിങ്ങളെ ന്യായം വിധിക്കുമെന്നും അതിനു ശേഷം നിങ്ങൾക്ക്‌ ഒരു പുനർജന്മമുണ്ടെന്നും, അതായത്‌ മറ്റൊരു ശരീരത്തോടെ നിങ്ങൾ ജീവനിലേക്കു തിരിച്ചുവരുമെന്നും, ആണ്‌. അത്‌ ഒരുപക്ഷേ മറ്റൊരു വ്യക്തിയായിട്ടോ ഒരു മൃഗമായിട്ടുപോലുമോ ആകാം.

4. മരണത്തെക്കുറിച്ച്‌ മതങ്ങൾ ഏത്‌ അടിസ്ഥാനപരമായ ആശയമാണു പഠിപ്പിക്കുന്നത്‌?

4 ഓരോ മതവും പഠിപ്പിക്കുന്നത്‌ പരസ്‌പരബന്ധമില്ലാത്ത കാര്യങ്ങളാണെന്നു തോന്നും. എന്നാൽ മിക്കവാറും എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌ അടിസ്ഥാനപരമായി ഒരു ആശയമാണ്‌: ഒരു മനുഷ്യൻ മരിക്കുമ്പോൾ അയാളിലെ ഒരു ഭാഗം തുടർന്നും ജീവിക്കുന്നു. അതു ശരിയാണോ?

മരിച്ചവർ എവിടെയാണ്‌?

5, 6. മരിക്കുമ്പോൾ നമുക്ക്‌ എന്തു സംഭവിക്കുന്നു?

5 മരിക്കുമ്പോൾ നമുക്ക്‌ എന്തു സംഭവിക്കുമെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. ഒരാൾ മരിക്കുമ്പോൾ അയാളുടെ ജീവൻ അവസാനിക്കുന്നു എന്ന്‌ യഹോവ പറഞ്ഞിരിക്കുന്നു. ജീവന്റെ നേർവിപരീതമാണു മരണം. അതുകൊണ്ട്‌ ആരെങ്കിലും മരിക്കുമ്പോൾ അതോടെ അയാളുടെ ചിന്തകളും ഓർമകളും നശിക്കുന്നു, പിന്നീട്‌ മറ്റെവിടെയെങ്കിലും ജീവിക്കുന്നില്ല.a മരിച്ചുകഴിഞ്ഞാൽ പിന്നെ നമുക്ക്‌ ഒന്നും കാണാനോ കേൾക്കാനോ ചിന്തിക്കാനോ കഴിയില്ല.

6 “മരിച്ചവർ ഒന്നും അറിയുന്നില്ല” എന്നു ശലോമോൻ രാജാവ്‌ എഴുതി. മരിച്ചവർക്കു സ്‌നേഹിക്കാനോ വെറുക്കാനോ കഴിയില്ല. “ശവക്കുഴിയിൽ പ്രവൃത്തിയും ആസൂത്രണവും അറിവും ജ്ഞാനവും ഒന്നുമില്ല.” (സഭാപ്രസംഗകൻ 9:5, 6, 10 വായിക്കുക.) സങ്കീർത്തനം 146:4-ൽ ഒരാൾ മരിക്കുമ്പോൾ അയാളുടെ ‘ചിന്തകളും’ മരിക്കുന്നെന്ന്‌ ബൈബിൾ പറയുന്നു.

മരണത്തെക്കുറിച്ച്‌ യേശു പറഞ്ഞത്‌

ഒരു ഭാര്യയും ഭർത്താവും പൂന്തോട്ടത്തിൽ ഇരുന്ന്‌ ഒരു പൂവിന്റെ ഭംഗി ആസ്വദിക്കുന്നു

യഹോവ മനുഷ്യരെ സൃഷ്ടിച്ചത്‌ ഭൂമിയിൽ എന്നെന്നും ജീവിക്കാനാണ്‌

7. മരണത്തെക്കുറിച്ച്‌ യേശു എന്താണു പറഞ്ഞത്‌?

7 ഉറ്റ സ്‌നേഹിതനായ ലാസർ മരിച്ച സമയത്ത്‌ യേശു ശിഷ്യന്മാരോടു പറഞ്ഞു: “നമ്മുടെ കൂട്ടുകാരനായ ലാസർ ഉറങ്ങുകയാണ്‌.” ലാസർ വിശ്രമിക്കുകയാണെന്നല്ല യേശു ഉദ്ദേശിച്ചത്‌. കാരണം “ലാസർ മരിച്ചുപോയി” എന്ന്‌ യേശു തുടർന്ന്‌ പറഞ്ഞു. (യോഹന്നാൻ 11:11-14) യേശു ഇവിടെ മരണത്തെ ഉറക്കത്തോടാണ്‌ ഉപമിച്ചത്‌. ലാസർ സ്വർഗത്തിലാണെന്നോ മരിച്ചുപോയ കുടുംബാംഗങ്ങളുടെകൂടെയാണെന്നോ അതുമല്ലെങ്കിൽ ലാസർ നരകത്തിൽ യാതന അനുഭവിക്കുകയാണെന്നോ മറ്റൊരു മനുഷ്യനോ മൃഗമോ ആയി പുനർജനിച്ചെന്നോ ഒന്നും യേശു പറഞ്ഞില്ല. പകരം ഒരാൾ നല്ല ഉറക്കത്തിലായിരുന്നാൽ എങ്ങനെയാണോ അതുപോലെയായിരുന്നു ലാസർ. മറ്റു തിരുവെഴുത്തുകളും മരണത്തെ ഉറക്കത്തോട്‌ ഉപമിച്ചിട്ടുണ്ട്‌. സ്‌തെഫാനൊസിന്റെ മരണത്തെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌ “സ്‌തെഫാനൊസ്‌ ഉറങ്ങി” എന്നാണ്‌. (പ്രവൃത്തികൾ 7:60, അടിക്കുറിപ്പ്‌) മരിച്ചുപോയ ചില ക്രിസ്‌ത്യാനികളെക്കുറിച്ച്‌ എഴുതിയപ്പോൾ പൗലോസ്‌ അപ്പോസ്‌തലനും ‘അവർ ഉറങ്ങി’ എന്നു പറഞ്ഞു.—1 കൊരിന്ത്യർ 15:6, അടിക്കുറിപ്പ്‌.

8. മരിക്കാൻവേണ്ടിയല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്നു നമുക്ക്‌ എങ്ങനെ അറിയാം?

8 കുറച്ചുകാലം ജീവിച്ചിട്ട്‌ മരിക്കാനാണോ ദൈവം ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ചത്‌? അല്ല. ഒരു രോഗവുമില്ലാതെ നല്ല ആരോഗ്യത്തോടെ എന്നും ജീവിച്ചിരിക്കാനാണ്‌ യഹോവ അവരെ സൃഷ്ടിച്ചത്‌. യഹോവ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ നിത്യമായി ജീവിക്കാനുള്ള ആഗ്രഹവും അവർക്കു കൊടുത്തു. (സഭാപ്രസംഗകൻ 3:11) മക്കൾ വാർധക്യം ചെല്ലുന്നതോ മരിക്കുന്നതോ കാണാൻ ഒരു അപ്പനും അമ്മയും ആഗ്രഹിക്കില്ല. അതേ വികാരമാണു നമ്മളെക്കുറിച്ച്‌ യഹോവയ്‌ക്കുമുള്ളത്‌. എന്നെന്നും ജീവിക്കാൻവേണ്ടിയാണു ദൈവം നമ്മളെ സൃഷ്ടിച്ചതെങ്കിൽ പിന്നെ എന്തുകൊണ്ടാണു നമ്മൾ മരിക്കുന്നത്‌?

എന്തുകൊണ്ടാണു നമ്മൾ മരിക്കുന്നത്‌?

9. യഹോവ ആദാമിനും ഹവ്വയ്‌ക്കും കൊടുത്ത കല്‌പന ന്യായമായിരുന്നത്‌ എന്തുകൊണ്ട്‌?

9 ഏദെൻ തോട്ടത്തിൽവെച്ച്‌ യഹോവ ആദാമിനോടു പറഞ്ഞു: “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും തൃപ്‌തിയാകുവോളം നിനക്കു തിന്നാം. എന്നാൽ ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ മരത്തിൽനിന്ന്‌ തിന്നരുത്‌, അതിൽനിന്ന്‌ തിന്നുന്ന ദിവസം നീ നിശ്ചയമായും മരിക്കും.” (ഉൽപത്തി 2:9, 16, 17) ആ വ്യക്തമായ കല്‌പന അനുസരിക്കാൻ ഒരു പ്രയാസവുമില്ലായിരുന്നു. ശരിയും തെറ്റും എന്താണെന്ന്‌ ആദാമിനോടും ഹവ്വയോടും പറയാനുള്ള അവകാശവും യഹോവയ്‌ക്കുണ്ടായിരുന്നു. അത്‌ അനുസരിച്ചുകൊണ്ട്‌ യഹോവയുടെ അധികാരത്തെ മാനിക്കുന്നെന്നു കാണിക്കാൻ അവർക്കു കഴിയുമായിരുന്നു. കൂടാതെ ദൈവം അവർക്കു കൊടുത്ത എല്ലാത്തിനും നന്ദിയുള്ളവരാണെന്നു കാണിക്കാനുള്ള ഒരു മാർഗവുമായിരുന്നു അത്‌.

10, 11. (എ) ആദാമിനെയും ഹവ്വയെയും സാത്താൻ വഴിതെറ്റിച്ചത്‌ എങ്ങനെ? (ബി) ആദാമും ഹവ്വയും ചെയ്‌തതിന്‌ ഒരു ഒഴികഴിവും പറയാനില്ലാത്തത്‌ എന്തുകൊണ്ട്‌?

10 സങ്കടകരമെന്നു പറയട്ടെ, ആദാമും ഹവ്വയും യഹോവയോട്‌ അനുസരണക്കേടു കാണിക്കാൻ തീരുമാനിച്ചു. സാത്താൻ ഹവ്വയോടു ചോദിച്ചു: “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും നിങ്ങൾ തിന്നരുതെന്നു ദൈവം ശരിക്കും പറഞ്ഞിട്ടുണ്ടോ?” ഹവ്വ പറഞ്ഞു: “തോട്ടത്തിലെ മരങ്ങളുടെ പഴം ഞങ്ങൾക്കു തിന്നാം. എന്നാൽ തോട്ടത്തിനു നടുവിലുള്ള മരത്തിലെ പഴത്തെക്കുറിച്ച്‌ ദൈവം ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌: ‘നിങ്ങൾ അതിൽനിന്ന്‌ തിന്നരുത്‌, അതു തൊടാൻപോലും പാടില്ല. അങ്ങനെ ചെയ്‌താൽ നിങ്ങൾ മരിക്കും.’”—ഉൽപത്തി 3:1-3.

11 അപ്പോൾ സാത്താൻ പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്‌! അതിൽനിന്ന്‌ തിന്നുന്ന ആ ദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നിങ്ങൾ ശരിയും തെറ്റും അറിയുന്നവരായി ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിന്‌ അറിയാം.” (ഉൽപത്തി 3:4-6) ശരിയേത്‌, തെറ്റേത്‌ എന്ന്‌ ഹവ്വയ്‌ക്കുതന്നെ തീരുമാനിക്കാനാകുമെന്നു വിശ്വസിപ്പിക്കുകയായിരുന്നു സാത്താന്റെ ലക്ഷ്യം. അതോടൊപ്പം, അനുസരണക്കേടു കാണിച്ചാൽ സംഭവിക്കാൻ പോകുന്നതിനെക്കുറിച്ച്‌ സാത്താൻ ഹവ്വയോടു പച്ചക്കള്ളവും പറഞ്ഞു. ഹവ്വ മരിക്കില്ലെന്നു സാത്താൻ പറഞ്ഞു. അതുകൊണ്ട്‌ ഹവ്വ പഴം പറിച്ച്‌ തിന്നു. ഒരു പങ്ക്‌ ഭർത്താവിനും കൊടുത്തു. ആ പഴം തിന്നരുതെന്ന്‌ യഹോവ പറഞ്ഞത്‌ അറിയാമായിരുന്നിട്ടും അവർ അതു തിന്നു. അങ്ങനെ, യഹോവ കൊടുത്ത വ്യക്തവും ന്യായവും ആയ കല്‌പന ധിക്കരിക്കാൻ അവർ തീരുമാനിച്ചു. തങ്ങളുടെ സ്‌നേഹവാനായ സ്വർഗീയപിതാവിനെ മാനിക്കുന്നില്ലെന്നും അവർ കാണിച്ചു. അവർ ആ ചെയ്‌തതിന്‌ ഒരു ഒഴികഴിവും പറയാനില്ലായിരുന്നു!

12. ആദാമും ഹവ്വയും യഹോവയോടു അനുസരണക്കേടു കാണിച്ചത്‌ ഇത്ര മോശമായിരുന്നത്‌ എന്തുകൊണ്ട്‌?

12 നമ്മുടെ ആദ്യമാതാപിതാക്കൾ അവരുടെ സ്രഷ്ടാവിനോട്‌ ഇങ്ങനെയൊരു അനാദരവ്‌ കാണിച്ചത്‌ എത്ര മോശമായിപ്പോയി! ഒന്നു ചിന്തിച്ചേ: വളരെ കഷ്ടപ്പെട്ട്‌ വളർത്തിയ മകനും മകളും ധിക്കാരത്തോടെ നിങ്ങൾ പറഞ്ഞതിനു നേർവിപരീതമായി പ്രവർത്തിക്കുന്നെങ്കിൽ എന്തു തോന്നും? നിങ്ങളുടെ ഹൃദയം തകർന്നുപോകില്ലേ?

ആദാമിനെ സൃഷ്ടിച്ചപ്പോൾ

ആദാം പൊടിയിൽനിന്ന്‌ വന്നു, പൊടിയിലേക്കു തിരികെ ചേർന്നു

13. “പൊടിയിലേക്കു തിരികെ ചേരും” എന്നു പറഞ്ഞപ്പോൾ യഹോവ എന്താണ്‌ അർഥമാക്കിയത്‌?

13 അനുസരണക്കേടു കാണിച്ചപ്പോൾ ആദാമിനും ഹവ്വയ്‌ക്കും എന്നും ജീവിക്കാനുള്ള അവസരം നഷ്ടമായി. “നീ പൊടിയാണ്‌, പൊടിയിലേക്കു തിരികെ ചേരും” എന്ന്‌ യഹോവ ആദാമിനോടു പറഞ്ഞിരുന്നു. (ഉൽപത്തി 3:19 വായിക്കുക.) അതിന്റെ അർഥം ആദാം വീണ്ടും പൊടിയായിത്തീരും എന്നാണ്‌, ഒരിക്കലും സൃഷ്ടിക്കപ്പെടാത്തതുപോലെ. (ഉൽപത്തി 2:7) പാപം ചെയ്‌ത ആദാം മരിച്ചു; പിന്നെ ആദാം എങ്ങും ജീവിച്ചിരിപ്പില്ലായിരുന്നു.

14. നമ്മൾ മരിക്കുന്നത്‌ എന്തുകൊണ്ട്‌?

14 ദൈവത്തെ അനുസരിച്ചിരുന്നെങ്കിൽ ആദാമും ഹവ്വയും ഇന്നും ജീവനോടെ കാണുമായിരുന്നു. എന്നാൽ അവർ അനുസരണക്കേടു കാണിച്ചു. അങ്ങനെ പാപം ചെയ്‌തു. ഒടുവിൽ അവർ മരിച്ചു. ആദ്യമാതാപിതാക്കളിൽനിന്ന്‌ പാരമ്പര്യമായി കിട്ടിയ ഒരു മാരകരോഗംപോലെയാണു പാപം. നമ്മളെല്ലാം പാപികളായി ജനിക്കുന്നു, അതുകൊണ്ടു മരിക്കുന്നു. (റോമർ 5:12) എന്നാൽ മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം അതല്ല. മനുഷ്യൻ മരിക്കാൻ ദൈവം ഒരിക്കലും ആഗ്രഹിക്കുന്നില്ല. മരണത്തെ ബൈബിൾ “ശത്രു” എന്നാണു വിളിക്കുന്നത്‌.—1 കൊരിന്ത്യർ 15:26.

സത്യം നമ്മളെ സ്വതന്ത്രരാക്കുന്നു

15. മരിച്ചവരെക്കുറിച്ചുള്ള സത്യം അറിയുന്നത്‌ നമ്മളെ സ്വതന്ത്രരാക്കുന്നത്‌ എങ്ങനെ?

15 മരിച്ചവരെക്കുറിച്ചുള്ള സത്യം അറിയുന്നത്‌ തെറ്റായ പല വിശ്വാസങ്ങളിൽനിന്നും നമ്മളെ സ്വതന്ത്രരാക്കുന്നു. മരിച്ചവർ വേദന അനുഭവിക്കുകയോ സങ്കടപ്പെടുകയോ ചെയ്യുന്നില്ലെന്നു ബൈബിൾ പഠിപ്പിക്കുന്നു. നമുക്ക്‌ അവരോടു സംസാരിക്കാനാകില്ല, അവർക്കു നമ്മളോടും. നമുക്ക്‌ അവരെ സഹായിക്കാനാകില്ല, അവർക്കു നമ്മളെയും. മരിച്ചവർക്കു നമ്മളെ ദ്രോഹിക്കാനാകില്ല. അതുകൊണ്ട്‌ നമ്മൾ അവരെ പേടിക്കേണ്ടതില്ല. എങ്കിലും പല മതങ്ങളും പഠിപ്പിക്കുന്നത്‌, മരിച്ചവർ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും പുരോഹിതന്മാർക്കോ മതകർമങ്ങൾ ചെയ്യുന്നവർക്കോ പണം കൊടുത്തുകൊണ്ട്‌ മരിച്ചവരെ സഹായിക്കാനാകുമെന്നും ആണ്‌. പക്ഷേ മരിച്ചവരെക്കുറിച്ചുള്ള സത്യം അറിയുമ്പോൾ അത്തരം നുണകളാൽ നമ്മൾ വഞ്ചിക്കപ്പെടില്ല.

16. അനേകം മതങ്ങളും മരിച്ചവരെക്കുറിച്ച്‌ എന്തു നുണ പഠിപ്പിക്കുന്നു?

16 നമ്മളോടു നുണകൾ പറയാനും മരിച്ചുപോയവർ ഇപ്പോഴും ജീവനോടെയുണ്ടെന്നു നമ്മളെ വിശ്വസിപ്പിക്കാനും സാത്താൻ വ്യാജമതങ്ങളെ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌ ചില മതങ്ങൾ പഠിപ്പിക്കുന്നത്‌ മരിക്കുമ്പോൾ നമ്മളിലെ ഏതോ ഒരു ഭാഗം വേറെ എവിടെയോ തുടർന്നും ജീവിക്കുന്നുണ്ടെന്നാണ്‌. നിങ്ങളുടെ മതം അങ്ങനെയാണോ പഠിപ്പിക്കുന്നത്‌? അതോ മരിച്ചവരെക്കുറിച്ച്‌ ബൈബിൾ പറയുന്നതാണോ പഠിപ്പിക്കുന്നത്‌? യഹോവയിൽനിന്ന്‌ ആളുകളെ അകറ്റാൻ സാത്താൻ നുണകൾ ഉപയോഗിക്കുന്നു.

17. ആളുകളെ നരകത്തിലെ തീയിലിട്ട്‌ ദണ്ഡിപ്പിക്കുമെന്ന പഠിപ്പിക്കൽ യഹോവയെ അപമാനിക്കുന്നത്‌ എങ്ങനെ?

17 പേടിപ്പിക്കുന്ന കാര്യങ്ങളാണു പല മതങ്ങളും പഠിപ്പിക്കുന്നത്‌. ഉദാഹരണത്തിന്‌ ചീത്തയാളുകളെ നരകത്തിലെ തീയിലിട്ട്‌ എന്നും ദണ്ഡിപ്പിക്കുമെന്നു ചില മതങ്ങൾ പഠിപ്പിക്കുന്നു. ആ നുണ യഹോവയെ അപമാനിക്കുന്നതാണ്‌. കാരണം ആളുകൾ അങ്ങനെ യാതന അനുഭവിക്കാൻ യഹോവ ഒരിക്കലും സമ്മതിക്കില്ല. (1 യോഹന്നാൻ 4:8 വായിക്കുക.) ഒരു കുട്ടിയെ ശിക്ഷിക്കാൻ അവന്റെ കൈകൾ തീയിൽവെച്ച്‌ പൊള്ളിക്കുന്ന ഒരാളെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നും? അയാൾ മഹാക്രൂരനാണെന്നു നിങ്ങൾ പറയില്ലേ? അത്തരം ഒരാളോട്‌ അടുക്കാൻ നിങ്ങൾ ആഗ്രഹിക്കില്ല, ശരിയല്ലേ? യഹോവയെക്കുറിച്ച്‌ നമുക്ക്‌ അങ്ങനെയൊക്കെ തോന്നാനാണു സാത്താൻ ആഗ്രഹിക്കുന്നത്‌!

18. മരിച്ചവരെ നമ്മൾ പേടിക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

18 ചില മതങ്ങൾ പറയുന്നത്‌ ആളുകൾ മരിക്കുമ്പോൾ അവർ ആത്മാക്കളായിത്തീരുന്നു എന്നാണ്‌. മരിച്ചവരുടെ ആത്മാക്കളെ ആദരിക്കണമെന്നും അവയെ പേടിക്കണമെന്നും ഈ മതങ്ങൾ പഠിപ്പിക്കുന്നു; കാരണം സഹായിക്കാൻ ശക്തിയുള്ള സ്‌നേഹിതരോ കൊടിയ ശത്രുക്കളോ ആകാൻ അവർക്കാകുമത്രേ. അനേകമാളുകളും ആ നുണ വിശ്വസിക്കുന്നു. മരിച്ചവരെ ഭയക്കുകയും യഹോവയ്‌ക്കു പകരം അവരെ ആരാധിക്കുകയും ചെയ്യുന്നു. എന്നാൽ ഓർക്കുക, മരിച്ചുപോയവർ ഒന്നും അറിയുന്നില്ല. അവർക്കു വികാരങ്ങളോ ചിന്തകളോ ഇല്ല. അതുകൊണ്ട്‌ നമ്മൾ മരിച്ചവരെ പേടിക്കേണ്ടതില്ല. യഹോവയാണു നമ്മുടെ സ്രഷ്ടാവ്‌, സത്യദൈവം! അതുകൊണ്ട്‌ യഹോവയെ മാത്രമേ നമ്മൾ ആരാധിക്കാവൂ.—വെളിപാട്‌ 4:11.

19. മരിച്ചവരെക്കുറിച്ചുള്ള സത്യം അറിയുന്നതു നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

19 മരിച്ചവരെക്കുറിച്ചുള്ള സത്യം അറിയുമ്പോൾ മതങ്ങൾ പഠിപ്പിക്കുന്ന നുണകളിൽനിന്ന്‌ നമ്മൾ സ്വതന്ത്രരാകുന്നു. നമ്മുടെ ജീവിതത്തെയും ഭാവിയെയും കുറിച്ച്‌ യഹോവ നൽകിയിരിക്കുന്ന മഹത്തായ വാഗ്‌ദാനങ്ങൾ മനസ്സിലാക്കാൻ ഈ സത്യം നമ്മളെ സഹായിക്കുന്നു.

20. അടുത്ത അധ്യായത്തിൽ നമ്മൾ എന്തു പഠിക്കും?

20 വളരെക്കാലം മുമ്പ്‌, ദൈവത്തിന്റെ ഒരു ദാസനായ ഇയ്യോബ്‌ ചോദിച്ചു: “മനുഷ്യൻ മരിച്ചുപോയാൽ, അവനു വീണ്ടും ജീവിക്കാനാകുമോ?” (ഇയ്യോബ്‌ 14:14) മരിച്ചുപോയ ഒരാൾക്കു വീണ്ടും ജീവിക്കാൻ ശരിക്കും പറ്റുമോ? ബൈബിളിലൂടെ ദൈവം തരുന്ന ഉത്തരം നമ്മളെ കോരിത്തരിപ്പിക്കും. അടുത്ത അധ്യായത്തിൽ നമുക്ക്‌ അതു നോക്കാം.

a ഒരാൾ മരിച്ചശേഷവും ദേഹിയോ ആത്മാവോ ജീവിക്കുന്നെന്നു ചിലർ വിശ്വസിക്കുന്നു. കൂടുതൽ വിവരങ്ങൾക്കു പിൻകുറിപ്പ്‌ 17-ഉം 18-ഉം കാണുക.

ചുരുക്കം

സത്യം 1: ഒരാൾ മരിക്കുമ്പോൾ അയാളുടെ ജീവിതം അവസാനിക്കുന്നു

“മരിച്ചവർ ഒന്നും അറിയുന്നില്ല.”—സഭാപ്രസംഗകൻ 9:5

മരിക്കുമ്പോൾ നമുക്ക്‌ എന്തു സംഭവിക്കുന്നു?

  • സങ്കീർത്തനം 146:3, 4; സഭാപ്രസംഗകൻ 9:6, 10

    മരിച്ചുകഴിഞ്ഞാൽ പിന്നെ നമുക്ക്‌ ഒന്നും കാണാനോ കേൾക്കാനോ ചിന്തിക്കാനോ കഴിയില്ല.

  • യോഹന്നാൻ 11:11-14

    യേശു മരണത്തെ ഉറക്കത്തോട്‌ ഉപമിച്ചു.

സത്യം 2: മനുഷ്യൻ മരിക്കാൻ യഹോവ ഒരിക്കലും ആഗ്രഹിച്ചില്ല

“എന്നാൽ ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ മരത്തിൽനിന്ന്‌ തിന്നരുത്‌, അതിൽനിന്ന്‌ തിന്നുന്ന ദിവസം നീ നിശ്ചയമായും മരിക്കും.”—ഉൽപത്തി 2:17

നമ്മൾ മരിക്കുന്നത്‌ എന്തുകൊണ്ട്‌?

  • ഉൽപത്തി 3:1-6

    ദൈവത്തിന്റെ കല്‌പന ധിക്കരിച്ചാൽ സംഭവിക്കാൻപോകുന്നതിനെക്കുറിച്ച്‌ സാത്താൻ ഹവ്വയോടു പച്ചക്കള്ളം പറഞ്ഞു. യഹോവയോട്‌ അനുസരണക്കേടു കാണിച്ചുകൊണ്ട്‌ ആദാമും ഹവ്വയും പാപം ചെയ്‌തു. ഒടുവിൽ അവർ മരിച്ചു.

  • ഉൽപത്തി 3:19

    മരിച്ചശേഷം ആദാം പിന്നെ എങ്ങുമില്ലായിരുന്നു.

  • റോമർ 5:12

    ആദ്യമാതാപിതാക്കളിൽനിന്ന്‌ പാരമ്പര്യമായി കിട്ടിയ ഒരു മാരകരോഗംപോലെയാണു പാപം. നമ്മളെല്ലാം പാപികളായി ജനിക്കുന്നു, അതുകൊണ്ട്‌ മരിക്കുന്നു.

  • 1 കൊരിന്ത്യർ 15:26

    ബൈബിൾ മരണത്തെ ശത്രു എന്നു വിളിക്കുന്നു.

സത്യം 3: മരണത്തെക്കുറിച്ചുള്ള സത്യം അറിയുന്നതു നമ്മളെ സ്വതന്ത്രരാക്കുന്നു

“മനുഷ്യൻ മരിച്ചുപോയാൽ, അവനു വീണ്ടും ജീവിക്കാനാകുമോ? എനിക്കു മോചനം കിട്ടുംവരെ . . . ഞാൻ കാത്തിരിക്കും.” —ഇയ്യോബ്‌ 14:14.

മരണത്തെക്കുറിച്ചുള്ള സത്യം അറിയുന്നത്‌ തെറ്റായ വിശ്വാസങ്ങളിൽനിന്ന്‌ നമ്മളെ സ്വതന്ത്രരാക്കുന്നത്‌ എങ്ങനെയാണ്‌?

  • 1 യോഹന്നാൻ 4:8

    തീനരകത്തെക്കുറിച്ചുള്ള പഠിപ്പിക്കൽ യഹോവയെ അപമാനിക്കുന്നതാണ്‌. ആളുകൾ അങ്ങനെ യാതന അനുഭവിക്കാൻ യഹോവ ഒരിക്കലും സമ്മതിക്കില്ല.

  • വെളിപാട്‌ 4:11

    പലർക്കും മരിച്ചവരെ പേടിയാണ്‌. അതുകൊണ്ട്‌ അവർ യഹോവയ്‌ക്കു പകരം മരിച്ചവരെ ആരാധിക്കുന്നു. എന്നാൽ യഹോവയാണു സത്യദൈവം. യഹോവയെ മാത്രമേ നമ്മൾ ആരാധിക്കാവൂ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക