മുഖ്യലേഖനം | ദൈവത്തോട് അടുക്കാൻ നിങ്ങൾക്ക് കഴിയും
ദൈവത്തോട് നിങ്ങൾക്ക് അടുപ്പം തോന്നുന്നുണ്ടോ?
“ദൈവവുമായി ഒരു അടുത്ത ബന്ധമുള്ളപ്പോൾ ജീവിതം സുരക്ഷിതവും എല്ലാം തികഞ്ഞതും ഭദ്രവും ആണെന്ന് എനിക്ക് തോന്നും. ഏറ്റവും നല്ലത് വന്നുകാണാൻ ദൈവം ആഗ്രഹിക്കുന്നു, അവൻ എനിക്കുവേണ്ടി എപ്പോഴും കരുതുന്നു.”—ഘാനയിലെ ക്രിസ്റ്റഫർ എന്ന യുവാവ്
“എല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്നു തോന്നിയപ്പോഴും ദൈവം എന്നെ കാണുന്നുണ്ടായിരുന്നു, ആഗ്രഹിച്ചതിനെക്കാളേറെ സ്നേഹവും ശ്രദ്ധയും അവൻ എനിക്കു തരുന്നു.”—അമേരിക്കയിലെ അലാസ്കയിലുള്ള 13 വയസ്സുകാരി ഹന്നാ.
“ദൈവവുമായി അടുത്ത ബന്ധമുണ്ടെന്ന് അറിയുന്നതുതന്നെ ഏറ്റവും അമൂല്യമായൊരു അനുഭവമാണ്. അത് ശാന്തത പകരുന്നു!”—45-നടുത്ത് വയസ്സുള്ള ജീന എന്ന ജമൈക്കക്കാരി.
ക്രിസ്റ്റഫർ, ഹന്നാ, ജീന എന്നിവർക്കു മാത്രമുള്ള ചിന്തകളല്ല ഇവ. ദൈവം തങ്ങളെ സ്നേഹിതരായി വീക്ഷിക്കുന്നുവെന്ന് ലോകമെങ്ങുമുള്ള അനേകർ വിശ്വസിക്കുന്നു. നിങ്ങളോ? ദൈവത്തോട് നിങ്ങൾക്ക് അടുപ്പം തോന്നുന്നുണ്ടോ? അതോ ദൈവവുമായി അടുക്കാനും, ആ അടുപ്പം വർധിപ്പിക്കാനും ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ സംശയിച്ചിട്ടുണ്ടായിരിക്കാം: ‘വെറും ഒരു മനുഷ്യന് സർവശക്തനായ ദൈവവുമായി ഉറ്റബന്ധമുണ്ടായിരിക്കാൻ ശരിക്കും കഴിയുമോ? കഴിയുമെങ്കിൽ, എങ്ങനെ?’
ദൈവത്തോട് അടുക്കാൻ കഴിയും
ദൈവവുമായി ഒരു അടുത്തബന്ധം സാധ്യമാണെന്നു ബൈബിൾ വ്യക്തമാക്കുന്നു. ഇസ്രായേല്യരുടെ പൂർവപിതാവായിരുന്ന അബ്രാഹാമിനെ ദൈവം ‘എന്റെ സ്നേഹിതൻ’ എന്നു വിളിച്ചതായി ബൈബിൾ പറയുന്നു. (യെശയ്യാവു 41:8) യാക്കോബ് 4:8-ലെ പിൻവരുന്ന ഊഷ്മളമായ ക്ഷണവും ശ്രദ്ധിക്കുക: “ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തു വരും.” ദൈവവുമായി ഒരു ഉറ്റബന്ധം, ഒരു സുഹൃദ്ബന്ധം സാധ്യമാണെന്നു തീർച്ചയാണ്. എന്നാൽ, ദൈവത്തെ കാണാൻ കഴിയാത്തതിനാൽ എങ്ങനെയാണ് ദൈവത്തോട് ‘അടുത്തു ചെല്ലാനും’ ഒരു നല്ലബന്ധം ആസ്വദിക്കാനും കഴിയുന്നത്?
ഒരാൾ മറ്റൊരു വ്യക്തിയുമായി സൗഹൃദം വളർത്തിയെടുക്കുന്നത് എങ്ങനെയാണെന്ന് പരിശോധിച്ചാൽ അതിനുള്ള ഉത്തരം ലഭിക്കും. പരസ്പരം പേരുകൾ ചോദിച്ചാണ് സാധാരണ രണ്ടുപേർ പരിചയപ്പെട്ടുതുടങ്ങുന്നത്. പിന്നീട്, അവർ കൂടെക്കൂടെ സംസാരിക്കുകയും വികാരവിചാരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നതനുസരിച്ച് അവരുടെ സുഹൃദ്ബന്ധം വളരുന്നു. പരസ്പരം ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ആ ബന്ധം വീണ്ടും ശക്തമാകും. ദൈവവുമായുള്ള ഉറ്റബന്ധം വളർത്തിയെടുക്കുന്ന കാര്യവും ഏറെക്കുറെ ഇതുപോലെയാണെന്നു പറയാം. അത് എങ്ങനെയാണെന്നു നമുക്കു നോക്കാം. (w14-E 12/01)