യോഗ്യത പ്രാപിക്കാൻ മൂപ്പന്മാർക്ക് സഹോദരന്മാരെ എങ്ങനെ പരിശീലിപ്പിക്കാം?
“നീ എന്നിൽനിന്നു കേട്ട . . . കാര്യങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്കു പകർന്നുകൊടുക്കുക.”—2 തിമൊ. 2:2.
1. (എ) പരിശീലനം നേടുന്നതു സംബന്ധിച്ച് എല്ലാക്കാലത്തും ദൈവദാസർ എന്ത് തിരിച്ചറിഞ്ഞിരുന്നു, ഇന്ന് അത് ബാധകമാകുന്നത് എങ്ങനെ? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
വിജയം കൈവരിക്കാൻ പരിശീലനം ആവശ്യമാണെന്ന് ദൈവജനം എല്ലാക്കാലത്തും മനസ്സിലാക്കിയിരുന്നു. ഉദാഹരണത്തിന്, അബ്രാം ശത്രുക്കളുടെ കൈയിൽനിന്ന് ലോത്തിനെ രക്ഷിക്കാൻ “പരിശീലനം നേടിയ”വരെ സംഘടിപ്പിച്ചു. (ഉല്പ. 14:14-16, ഓശാന) ദാവീദ് രാജാവിന്റെ കാലത്ത് യഹോവയെ പാടിസ്തുതിക്കാൻ തിരഞ്ഞെടുത്ത ഗായകർ “പരിശീലനം നേടിയ”വരായിരുന്നു. (1 ദിന. 25:7, പി.ഒ.സി.) ഇന്നു നമ്മൾ, സാത്താനും അവന്റെ വ്യവസ്ഥിതിക്കും എതിരെ പോരാടേണ്ടതുണ്ട്. (എഫെ. 6:11-13) കൂടാതെ, മറ്റുള്ളവരോട് യഹോവയുടെ നാമത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് യഹോവയെ സ്തുതിക്കാനും നമ്മൾ കഠിനശ്രമം ചെയ്യുന്നു. (എബ്രാ. 13:15, 16) പുരാതന നാളിലെ ദൈവദാസരെപ്പോലെ വിജയിക്കാൻ നമുക്കും പരിശീലനം ലഭിച്ചേ തീരൂ. സഭകളിൽ മറ്റുള്ളവരെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്വം യഹോവ മൂപ്പന്മാരെ ഭരമേൽപ്പിച്ചിരിക്കുന്നു. (2 തിമൊ. 2:2) യഹോവയുടെ ജനത്തെ പരിപാലിക്കുന്നതിന് സഹോദരന്മാരെ പരിശീലിപ്പിക്കാൻ ചില മൂപ്പന്മാർ സ്വീകരിച്ചിരിക്കുന്ന രീതികൾ എന്തെല്ലാമാണ്?
യഹോവയോടുള്ള പഠിതാക്കളുടെ സ്നേഹത്തെ ശക്തിപ്പെടുത്തുക
2. പഠിതാവിനെ പുതിയ വൈദഗ്ധ്യങ്ങൾ നേടാൻ സഹായിക്കുന്നതിനു മുമ്പ് ഒരു മൂപ്പൻ എന്തു ചെയ്തേക്കാം, എന്തുകൊണ്ട്?
2 ഒരു മൂപ്പൻ എന്ന നിലയിൽ, നിങ്ങളെ ഒരു തോട്ടക്കാരനോട് ഉപമിക്കാനാകും. ഒരു ചെടി വളരാനും കരുത്തുറ്റതാകാനും അതിനു പോഷകങ്ങൾ വേണം. അതുകൊണ്ട് വിത്തുകൾ പാകുന്നതിനു മുമ്പ് തോട്ടക്കാരൻ മണ്ണിൽ വളമിടാറുണ്ട്. അതേവിധത്തിൽ, പഠിതാവിനെ പുതിയ വൈദഗ്ധ്യങ്ങൾ നേടാൻ സഹായിക്കുന്നതിനു മുമ്പ് ചില ബൈബിൾതത്ത്വങ്ങൾ അദ്ദേഹവുമായി പങ്കുവെക്കാൻ ഒരു മൂപ്പൻ ആഗ്രഹിച്ചേക്കാം. പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിനായി ഒരുങ്ങാൻ അത് ആ വ്യക്തിയെ സഹായിക്കും.—1 തിമൊ. 4:6.
3. (എ) മർക്കോസ് 12:29, 30-ലെ യേശുവിന്റെ വാക്കുകൾ പഠിതാവുമായുള്ള ഒരു സംഭാഷണത്തിൽ എങ്ങനെ ഉപയോഗിക്കാം? (ബി) ഒരു മൂപ്പന്റെ പ്രാർഥന പഠിതാവിനെ എങ്ങനെ സ്വാധീനിച്ചേക്കാം?
3 പഠിതാവിന്റെ ചിന്തകളെയും വികാരങ്ങളെയും സത്യം സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അതിന്, യഹോവയ്ക്ക് ജീവിതം സമർപ്പിച്ചത് തന്റെ തീരുമാനങ്ങളെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു, എന്ന് അദ്ദേഹത്തോട് ചോദിക്കാൻ കഴിയും. ഈ ചോദ്യം, യഹോവയെ എങ്ങനെ മുഴുഹൃദയത്തോടെ സേവിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു സംഭാഷണത്തിലേക്കു നയിച്ചേക്കാം. (മർക്കോസ് 12:29, 30 വായിക്കുക.) ആ സഹോദരന്, പരിശീലനസമയത്തുടനീളം പരിശുദ്ധാത്മാവിനെ നൽകേണമേ എന്ന് അപേക്ഷിച്ചുകൊണ്ട് നിങ്ങൾക്ക് അദ്ദേഹത്തോടൊപ്പം പ്രാർഥിക്കാനും കഴിയും. തനിക്കുവേണ്ടി പ്രാർഥിക്കുന്നത് കേൾക്കുമ്പോൾ കൂടുതൽ ചെയ്യാൻ അത് ആ സഹോദരനെ പ്രോത്സാഹിപ്പിച്ചേക്കാം!
4. (എ) പുരോഗതി വരുത്താൻ പഠിതാവിനെ സഹായിക്കുന്ന ചില ബൈബിൾവിവരണങ്ങൾ ഏവ? (ബി) മറ്റുള്ളവരെ പരിശീലിപ്പിക്കുമ്പോൾ മൂപ്പന്മാർക്ക് എന്ത് ലക്ഷ്യമാണുണ്ടായിരിക്കേണ്ടത്?
4 പരിശീലനം തുടങ്ങുമ്പോൾത്തന്നെ, സഹായമനസ്കരും വിശ്വാസയോഗ്യരും താഴ്മയുള്ളവരും ആയിരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ പഠിതാക്കളെ സഹായിക്കുന്ന ബൈബിൾവിവരണങ്ങൾ ചർച്ച ചെയ്യുന്നത് നന്നായിരിക്കും. (1 രാജാ. 19:19-21; നെഹെ. 7:2; 13:13; പ്രവൃ. 18:24-26) ചെടി വളരാൻ മണ്ണിൽ വളം ആവശ്യമായിരിക്കുന്നതുപോലെ പ്രധാനമാണ് ഒരു പഠിതാവിന് ഈ ഗുണങ്ങൾ. അവ അദ്ദേഹത്തെ വളരാൻ, അതായത് പെട്ടെന്നു പുരോഗമിക്കാൻ, സഹായിക്കും. ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ജ്ഞാനപൂർവമായ തീരുമാനങ്ങളെടുക്കാൻ ഒരു പഠിതാവിനെ സഹായിക്കുക എന്നതാണ് പരിശീലനം കൊടുക്കുമ്പോൾ തന്റെ ലക്ഷ്യമെന്ന് ഫ്രാൻസിലുള്ള ജീൻ ക്ലോഡ് എന്ന മൂപ്പൻ പറയുന്നു. “ദൈവവചനത്തിലെ ‘അത്ഭുതങ്ങൾ’ കാണുന്നതിനായി പഠിതാവിന്റെ ‘കണ്ണുകളെ തുറക്കുന്ന’ ഒരു വാക്യം ഒരുമിച്ച് വായിക്കാനുള്ള സാഹചര്യങ്ങൾ കണ്ടെത്താൻ ഞാൻ ശ്രമിക്കാറുണ്ട്” എന്ന് അദ്ദേഹം പറയുന്നു. (സങ്കീ. 119:18) ഒരു പഠിതാവിന് കരുത്തു പകരാൻ കഴിയുന്ന മറ്റ് ഏതെല്ലാം മാർഗങ്ങളുണ്ട്?
ലക്ഷ്യങ്ങൾ വെക്കാൻ സഹായിക്കുക, കാരണം വ്യക്തമാക്കുക
5. (എ) യഹോവയുടെ സേവനത്തിലെ ലക്ഷ്യങ്ങളെക്കുറിച്ച് പഠിതാവിനോട് സംസാരിക്കുന്നത് എത്ര പ്രധാനമാണ്? (ബി) മൂപ്പന്മാർ സഹോദരന്മാരെ ചെറുപ്പത്തിലേ തന്നെ പരിശീലിപ്പിക്കേണ്ടത് എന്തുകൊണ്ട്? (അടിക്കുറിപ്പ് കാണുക.)
5 യഹോവയുടെ സേവനത്തിൽ എന്തെല്ലാം ലക്ഷ്യങ്ങളാണ് വെച്ചിരിക്കുന്നത് എന്ന് പഠിതാവിനോട് ചോദിക്കുക. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലെങ്കിൽ എത്തിപ്പിടിക്കാൻ കഴിയുന്ന ഒരു ലക്ഷ്യംവെക്കാൻ അദ്ദേഹത്തെ സഹായിക്കുക. നിങ്ങൾക്കുണ്ടായിരുന്ന ഒരു ലക്ഷ്യത്തെക്കുറിച്ചും അതു നേടിയപ്പോൾ നിങ്ങൾക്ക് എത്രമാത്രം സന്തോഷം തോന്നിയെന്നും ആവേശത്തോടെ അദ്ദേഹത്തോടു പറയുക. ലളിതവും അതേസമയം വളരെ ഫലപ്രദവും ആയ ഒരു മാർഗമാണ് ഇത്. ആഫ്രിക്കയിൽ ഒരു മൂപ്പനും പയനിയറും ആയി സേവിക്കുന്ന വിക്ടർ പറയുന്നു: “ഞാൻ യുവാവായിരുന്നപ്പോൾ എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ഒരു മൂപ്പൻ ചില ചോദ്യങ്ങൾ ചോദിച്ചു. ശുശ്രൂഷയെക്കുറിച്ച് ഗൗരവത്തോടെ ചിന്തിച്ചുതുടങ്ങാൻ ആ ചോദ്യങ്ങൾ എന്നെ സഹായിച്ചു.” ചെറുപ്പമായിരിക്കുമ്പോൾത്തന്നെ സഹോദരന്മാരെ പരിശീലിപ്പിക്കേണ്ടത് പ്രധാനമാണെന്ന് അനുഭവപരിചയമുള്ള മൂപ്പന്മാർ പറയുന്നു. കൗമാരപ്രായത്തിൽത്തന്നെ അതു തുടങ്ങാൻ കഴിയും. സഭയിൽ, അവരുടെ പ്രായത്തിനനുസരിച്ചുള്ള ചില ജോലികൾ അവരെ ഏൽപ്പിക്കാൻ നിങ്ങൾക്കാകും. ചെറുപ്പത്തിൽത്തന്നെ സഹോദരന്മാരെ പരിശീലിപ്പിക്കുന്നെങ്കിൽ, മുതിർന്നുവരവെ മറ്റു തിരക്കുകൾ വന്നുചേരുമ്പോഴും തങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അത് അവരെ സഹായിക്കും.—സങ്കീർത്തനം 71:5, 17 വായിക്കുക.a
ഒരു നിയമനം നിർവഹിക്കേണ്ടത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുക, അത് ചെയ്തതിനെപ്രതി ആത്മാർഥമായി അഭിനന്ദിക്കുകയും ചെയ്യുക (5-8 ഖണ്ഡികകൾ കാണുക)
6. യേശുവിന്റെ പരിശീലനരീതിയുടെ ഒരു പ്രമുഖവശം എന്തായിരുന്നു?
6 സേവിക്കാനുള്ള പഠിതാവിന്റെ താത്പര്യത്തെ പ്രചോദിപ്പിക്കാൻ എന്ത് ചെയ്യണമെന്ന് പറഞ്ഞുകൊടുത്താൽ മാത്രം പോരാ. അത് ചെയ്യേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് എന്ന് വിശദീകരിക്കുകയും വേണം. മഹദ്ഗുരുവായ യേശു, അപ്പൊസ്തലന്മാരോട് പ്രസംഗിക്കാൻ പറഞ്ഞു. എന്നാൽ അതിനു മുമ്പ്, അതു ചെയ്യേണ്ടത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കാൻ യേശു ഇങ്ങനെ പറഞ്ഞു: “സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു.” (മത്താ. 28:18, 19) യേശുവിന്റെ പരിശീലനരീതി നിങ്ങൾക്ക് എങ്ങനെ അനുകരിക്കാം?
7, 8. (എ) യേശുവിന്റെ പരിശീലനരീതി മൂപ്പന്മാർക്ക് ഇന്ന് എങ്ങനെ അനുകരിക്കാൻ കഴിയും? (ബി) ഒരു പഠിതാവിനെ അഭിനന്ദിക്കുന്നത് എത്രത്തോളം പ്രധാനമാണ്? (സി) മറ്റുള്ളവരെ പരിശീലിപ്പിക്കാൻ മൂപ്പന്മാരെ സഹായിക്കുന്ന ചില നിർദേശങ്ങൾ ഏവ? (“മറ്റുള്ളവരെ പരിശീലിപ്പിക്കാൻ കഴിയുന്ന വിധങ്ങൾ” എന്ന ചതുരം കാണുക.)
7 ഒരു സഹോദരനെ ഒരു ജോലി ഏൽപ്പിക്കുമ്പോൾ ആ ജോലിയുടെ പ്രാധാന്യം ബൈബിളിൽനിന്നു വിശദീകരിച്ചുകൊടുക്കുക. വെറുതെ കുറെ നിയമങ്ങളെപ്രതിയല്ല പകരം ബൈബിൾതത്ത്വങ്ങൾ ഉൾപ്പെട്ടിരിക്കുന്നതുകൊണ്ടാണ് ഇതു ചെയ്യുന്നതെന്ന് അങ്ങനെ അദ്ദേഹത്തെ പഠിപ്പിക്കാൻ കഴിയും. ദൃഷ്ടാന്തമായി, രാജ്യഹാളിന്റെ പ്രവേശനകവാടം വൃത്തിയുള്ളതും സുരക്ഷിതവും ആയി സൂക്ഷിക്കാൻ നിങ്ങൾ ഒരു സഹോദരനോട് പറയുന്നുവെന്നിരിക്കട്ടെ. നിങ്ങൾക്ക് അദ്ദേഹത്തെ തീത്തൊസ് 2:10 എടുത്ത് കാണിക്കാം. തുടർന്ന് ഈ ജോലി രാജ്യസന്ദേശത്തെ കൂടുതലായി എപ്രകാരം അലങ്കരിക്കുമെന്ന് വിശദീകരിക്കാം. കൂടാതെ സഭയിലെ പ്രായമുള്ളവരെക്കുറിച്ചും ഈ ജോലി അവരെ എങ്ങനെ സഹായിക്കുമെന്നും ചിന്തിക്കാൻ പഠിതാവിനോടു പറയുക. ഇത്തരത്തിലുള്ള സംഭാഷണം നിയമങ്ങളെക്കാൾ ഉപരി, ആളുകളെക്കുറിച്ച് ചിന്തിക്കാൻ സഹായിക്കുന്ന പരിശീലനം നൽകും. താൻ ചെയ്ത ജോലിയിൽനിന്ന് സഹോദരീസഹോദരന്മാർ പ്രയോജനം നേടുന്നതു കാണുമ്പോൾ മറ്റുള്ളവരെ സേവിക്കുന്നതിന്റെ സന്തോഷം അദ്ദേഹം ആസ്വദിക്കും.
8 നിങ്ങളുടെ നിർദേശങ്ങൾ പഠിതാവ് പ്രാവർത്തികമാക്കുമ്പോൾ അവരെ അഭിനന്ദിക്കാൻ മറക്കരുത്. അങ്ങനെ ചെയ്യുന്നത് എത്രത്തോളം പ്രധാനമാണ്? വളരാനും പുഷ്ടിയുള്ളതായിരിക്കാനും വെള്ളം ഒരു ചെടിയെ സഹായിക്കുന്നതുപോലെ, അഭിനന്ദിക്കുന്നത്, യഹോവയ്ക്കുവേണ്ടിയുള്ള സേവനത്തിൽ പുരോഗതി പ്രാപിക്കാൻ അദ്ദേഹത്തെ സഹായിക്കും.—മത്തായി 3:17 താരതമ്യം ചെയ്യുക.
മറ്റൊരു തടസ്സം
9. (എ) ചില വികസിതരാജ്യങ്ങളിലെ മൂപ്പന്മാർക്ക് മറ്റുള്ളവരെ പരിശീലിപ്പിക്കുന്നത് ബുദ്ധിമുട്ടായേക്കാവുന്നത് എന്തുകൊണ്ട്? (ബി) ചില യുവപ്രായക്കാരുടെ ജീവിതത്തിൽ ദൈവസേവനം ഒന്നാമതല്ലാത്തത് എന്തുകൊണ്ട്?
9 ചില വികസിതരാജ്യങ്ങളിലെ മൂപ്പന്മാർ മറ്റൊരു പ്രശ്നം നേരിടുന്നു. സഭയിലെ കൂടുതൽ ഉത്തരവാദിത്വങ്ങൾ ചെയ്യുന്നതിനായി 20-കളിലും 30-കളിലും ഉള്ള സ്നാനമേറ്റ ചില യുവസഹോദരന്മാരെ പ്രോത്സാഹിപ്പിക്കുന്നത് അവർക്ക് ബുദ്ധിമുട്ടായിത്തീർന്നിരിക്കുന്നു. അതിന്റെ കാരണത്തെക്കുറിച്ച് 20 ദേശങ്ങളിൽനിന്നുള്ള അനുഭവസമ്പന്നരായ ചില മൂപ്പന്മാർ അവരുടെ അഭിപ്രായം പങ്കുവെച്ചു. കുട്ടികളായിരിക്കെ, യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യുന്നതിനായി ലക്ഷ്യങ്ങൾവെക്കാൻ അവരുടെ മാതാപിതാക്കൾ അവരെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നാണ് അവരിൽ പലരും പറഞ്ഞത്. ഇനി, അവരിൽ ചില യുവാക്കൾ കൂടുതൽ ചെയ്യാൻ ആഗ്രഹിച്ചപ്പോൾ, ഉന്നതവിദ്യാഭ്യാസത്തിനോ തൊഴിലിനോ വേണ്ടി ലക്ഷ്യങ്ങൾവെക്കാനാണ് അവരുടെ മാതാപിതാക്കൾ അവരെ പ്രോത്സാഹിപ്പിച്ചത്. അതുകൊണ്ടുതന്നെ ദൈവസേവനം ഒരിക്കലും അവരുടെ ജീവിതത്തിൽ ഒന്നാമതായിരുന്നില്ല.—മത്താ. 10:24.
10, 11. (എ) തന്റെ ചിന്താഗതിയിൽ മാറ്റങ്ങൾ വരുത്താൻ ഒരു മൂപ്പന് പതിയെപ്പതിയെ ഒരു സഹോദരനെ എങ്ങനെ സഹായിക്കാനാകും? (ബി) ഒരു സഹോദരനെ പ്രോത്സാഹിപ്പിക്കാൻ ഒരു മൂപ്പന് ഏതെല്ലാം തിരുവെഴുത്തുകൾ ഉപയോഗിക്കാനാകും, എന്തുകൊണ്ട്? (അടിക്കുറിപ്പു കാണുക.)
10 സഭയ്ക്കുവേണ്ടി കൂടുതലായി പ്രവർത്തിക്കാൻ ഒരു സഹോദരനു തോന്നുന്നില്ലെങ്കിൽ, അദ്ദേഹത്തിന്റെ ചിന്താഗതിക്ക് മാറ്റം വരുത്താൻ സഹായിക്കേണ്ടതുണ്ട്. അതിന് നല്ല ശ്രമവും ക്ഷമയും ആവശ്യമാണ്. എന്നാൽ അത് സാധ്യമാണ്. ചില ചെടികളെ നേരെ വളരാൻ സഹായിക്കുന്നതിനായി ഒരു തോട്ടക്കാരൻ ഇടയ്ക്കിടെ അതിന്റെ തണ്ട് നേരെയാക്കിവിടാറുണ്ട്. സമാനമായി, സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിനോടുള്ള തന്റെ മനോഭാവത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് തിരിച്ചറിയാൻ ഒരു സഹോദരനെ നിങ്ങൾക്ക് പടിപടിയായി സഹായിക്കാൻ കഴിയും. എന്നാൽ എങ്ങനെ?
11 ആ സഹോദരനുമായി നല്ലൊരു സൗഹൃദം സ്ഥാപിക്കാൻ സമയം കണ്ടെത്തുക. സഭയ്ക്കു തന്നെക്കൊണ്ട് ആവശ്യമുണ്ടെന്ന് അദ്ദേഹം തിരിച്ചറിയട്ടെ. തുടർന്ന് യഹോവയ്ക്കുള്ള തന്റെ സമർപ്പണത്തെക്കുറിച്ചു ചിന്തിക്കാൻ തിരുവെഴുത്തുകൾ ഉപയോഗിച്ച് അദ്ദേഹത്തെ സഹായിക്കുക. (സഭാ. 5:4; യെശ. 6:8; മത്താ. 6:24, 33; ലൂക്കോ. 9:57-62; 1 കൊരി. 15:58; 2 കൊരി. 5:15; 13:5) പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിക്കാൻ ശ്രമിക്കുക: ജീവിതം യഹോവയ്ക്കു സമർപ്പിച്ചപ്പോൾ എന്ത് വാക്കാണ് നിങ്ങൾ കൊടുത്തത്? നിങ്ങൾ സ്നാനമേറ്റപ്പോൾ യഹോവയ്ക്ക് എന്തു തോന്നിയെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? (സദൃ. 27:11) സാത്താന് എന്തായിരിക്കും തോന്നിയത്? (1 പത്രോ. 5:8) ഇത്തരം തിരുവെഴുത്തുകൾ വളരെ ശക്തിയുള്ളതും ഒരു സഹോദരന്റെ ഹൃദയത്തെ വളരെയധികം സ്വാധീനിക്കാൻ കഴിവുള്ളതും ആയിരിക്കും.—എബ്രായർ 4:12 വായിക്കുക.b
പഠിതാക്കളേ, വിശ്വസ്തരെന്ന് തെളിയിക്കുവിൻ
12, 13. (എ) ഒരു പഠിതാവെന്ന നിലയിൽ എന്ത് മനോഭാവമാണ് എലീശായ്ക്ക് ഉണ്ടായിരുന്നത്? (ബി) എലീശായുടെ വിശ്വസ്തതയ്ക്ക് യഹോവ എങ്ങനെയാണ് പ്രതിഫലം കൊടുത്തത്?
12 യുവാക്കളായ സഹോദരന്മാരേ, നിങ്ങളുടെ സഹായം സഭയ്ക്ക് ആവശ്യമാണ്. യഹോവയുടെ സേവനത്തിൽ വിജയിക്കുന്നതിന് ഏതു മനോഭാവം നിങ്ങളെ സഹായിക്കും? ഇതിന് ഉത്തരം കണ്ടെത്തുന്നതിനായി പുരാതന കാലത്തെ ഒരു പഠിതാവായ എലീശായുടെ ജീവിതത്തിലെ ചില സംഭവങ്ങൾ അടുത്ത് നിരീക്ഷിക്കാം.
13 ഏതാണ്ട് 3,000 വർഷം മുമ്പ് ഒരിക്കൽ ഏലിയാവ് എലീശായെ തന്റെ സഹായിയായി പ്രവർത്തിക്കാൻ ക്ഷണിച്ചു. എലീശാ അപ്പോൾത്തന്നെ ആ ക്ഷണം സ്വീകരിക്കുകയും പ്രവാചകനുവേണ്ടി എളിയവേല ചെയ്യുകയും ചെയ്തു. (2 രാജാ. 3:11) ഏകദേശം ആറ് വർഷക്കാലം ഏലിയാവ് എലീശായെ പരിശീലിപ്പിച്ചു. ഇസ്രായേലിലെ തന്റെ വേല അവസാനിക്കാറായപ്പോൾ പ്രവാചകൻ തന്റെ സഹായിയോട്, തന്നെ സേവിക്കുന്നത് നിറുത്തിക്കൊള്ളാൻ പറഞ്ഞു. എന്നാൽ മൂന്നു പ്രാവശ്യവും എലീശാ, “ഞാൻ നിന്നെ വിടുകയില്ല” എന്ന് പറഞ്ഞു. ആവുന്നത്ര കാലം തന്റെ അധ്യാപകനോടൊപ്പമായിരിക്കാൻ അവൻ നിശ്ചയിച്ചിരുന്നു. അതുകൊണ്ടുതന്നെ എലീശായുടെ ആത്മാർഥതയ്ക്കും വിശ്വസ്തതയ്ക്കും യഹോവ തക്ക പ്രതിഫലം കൊടുത്തു. ഏലിയാവ് ചുഴലിക്കാറ്റിൽ എടുക്കപ്പെടുന്നതിന് സാക്ഷ്യംവഹിക്കാൻ അവന് പദവി ലഭിച്ചു.—2 രാജാ. 2:1-12.
14. (എ) പഠിതാക്കൾക്ക് ഇന്ന് എങ്ങനെ എലീശായെ അനുകരിക്കാൻ കഴിയും? (ബി) പഠിതാവിന്റെ വിശ്വസ്തത പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
14 ഒരു പഠിതാവെന്ന നിലയിൽ നിങ്ങൾക്ക് എങ്ങനെ എലീശായെ അനുകരിക്കാൻ കഴിയും? ലഭിക്കുന്ന നിയമനം എത്ര നിസ്സാരമായിരുന്നാലും പെട്ടെന്നുതന്നെ അത് സ്വീകരിക്കുക. നിങ്ങളുടെ അധ്യാപകൻ നിങ്ങളുടെ സുഹൃത്താണെന്ന് ഓർക്കുക. അദ്ദേഹം നിങ്ങൾക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കുന്നുവെന്ന് അദ്ദേഹത്തോട് പറയുക. അങ്ങനെ അദ്ദേഹത്തിൽനിന്ന് തുടർന്നും പഠിക്കാൻ ഒരുക്കമുള്ളവനാണെന്ന് പ്രകടമാക്കുക. ഏറ്റവും പ്രധാനമായി, നിയമനങ്ങൾ നിർവഹിക്കുന്നതിൽ വിശ്വസ്തനായിരിക്കുക. എന്തുകൊണ്ട്? വിശ്വസ്തരും ആശ്രയയോഗ്യരും ആണെന്ന് തെളിയിക്കുന്നെങ്കിൽ നിങ്ങൾ സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ വഹിക്കാൻ യഹോവ ആഗ്രഹിക്കുന്നെന്ന ബോധ്യം മൂപ്പന്മാർക്കുണ്ടാകും.—സങ്കീ. 101:6; 2 തിമൊഥെയൊസ് 2:2 വായിക്കുക.
അനുഭവപരിചയമുള്ള മൂപ്പന്മാരെ ബഹുമാനിക്കുക
15, 16. (എ) എലീശാ ഏതെല്ലാം വിധങ്ങളിലാണ് തന്റെ അധ്യാപകനോട് ആദരവു പ്രകടമാക്കിയത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) എന്തുകൊണ്ടാണ് മറ്റു പ്രവാചകശിഷ്യന്മാർ എലീശായിൽ വിശ്വാസമർപ്പിച്ചത്?
15 ഇന്ന് സഹോദരന്മാർ അനുഭവപരിചയമുള്ള മൂപ്പന്മാരെ ബഹുമാനിക്കേണ്ടതുണ്ടെന്നും എലീശായുടെ വിവരണം കാണിക്കുന്നു. യെരീഹോയിലുള്ള ഒരുകൂട്ടം പ്രവാചകന്മാരെ സന്ദർശിച്ച ശേഷം ഏലിയാവും എലീശായും യോർദാൻ നദിക്കരികെ വന്നു. തുടർന്ന് “ഏലിയാവു തന്റെ പുതപ്പ് എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു.” ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നശേഷവും “അവർ സംസാരിച്ചുകൊണ്ടു” നടന്നു. തന്റെ അധ്യാപകൻ പറഞ്ഞതെല്ലാം വളരെ ശ്രദ്ധയോടെ കേൾക്കുകയും അവനിൽനിന്ന് പഠിക്കുകയും ചെയ്തു. ഇതെല്ലാം തനിക്കറിയാവുന്ന കാര്യങ്ങളാണെന്ന് എലീശാ ചിന്തിച്ചതേ ഇല്ല. പിന്നീട്, ഏലിയാവ് ചുഴലിക്കാറ്റിൽ എടുക്കപ്പെട്ടു; എലീശാ യോർദാൻ നദീതീരത്തേക്ക് നടന്നുനീങ്ങി. തുടർന്ന്, ഏലിയാവിന്മേൽനിന്നു വീണ പുതപ്പ് എടുത്ത് നദിയിലെ വെള്ളത്തിൽ മൂന്നു പ്രാവശ്യം അടിച്ചുകൊണ്ട്, “ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ?” എന്നു പറഞ്ഞു. വീണ്ടും, നദിയിലെ വെള്ളം അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു.—2 രാജാ. 2:8-14.
16 ഏലിയാവിന്റെ അവസാനത്തെ അത്ഭുതത്തിന്റെ തനിപ്പകർപ്പായിരുന്നു എലീശായുടെ ആദ്യത്തെ അത്ഭുതം എന്നതു നിങ്ങൾ ശ്രദ്ധിച്ചോ? ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു? ഇപ്പോൾ കാര്യങ്ങളൊക്കെ നടത്തുന്നത് താനായതുകൊണ്ട് ഏലിയാവ് ചെയ്തതിൽനിന്നും വ്യത്യസ്തമായി എല്ലാം ചെയ്യണമെന്ന് എലീശാ ചിന്തിച്ചില്ല. പകരം ഏലിയാവ് ചെയ്ത കാര്യങ്ങളൊക്കെ അതേപടി പിൻപറ്റിക്കൊണ്ട് തന്റെ അധ്യാപകനെ താൻ ബഹുമാനിക്കുന്നെന്ന് എലീശാ തെളിയിച്ചു. എലീശായിൽ വിശ്വാസമർപ്പിക്കാൻ അത് മറ്റു പ്രവാചകന്മാരെയും സഹായിച്ചു. (2 രാജാ. 2:15) എലീശാ ഒരു പ്രവാചകനെന്നനിലയിൽ 60 വർഷക്കാലം സേവിച്ചു. ഏലിയാവ് ചെയ്തതിലും അധികം അത്ഭുതങ്ങൾ ചെയ്യാനുള്ള ശക്തി യഹോവ എലീശായ്ക്കു നൽകി. ഇന്നുള്ള പഠിതാക്കൾക്ക് ഇത് എന്തു പാഠം നൽകുന്നു?
17. (എ) ഇന്നത്തെ പഠിതാക്കൾക്ക് എലീശായുടെ മനോഭാവം എങ്ങനെ അനുകരിക്കാൻ കഴിയും? (ബി) വിശ്വസ്തരായ പഠിതാക്കളെ കാലാന്തരത്തിൽ യഹോവ എങ്ങനെ ഉപയോഗിച്ചേക്കാം?
17 നിങ്ങൾക്ക് സഭയിൽ കൂടുതലായ ഉത്തരവാദിത്വങ്ങൾ ലഭിക്കുമ്പോൾ, മുമ്പ് ചെയ്തിരുന്നതിൽനിന്നും തികച്ചും വ്യത്യസ്തമായ വിധത്തിൽ അവ ചെയ്യണമെന്ന് ഒരിക്കലും ചിന്തിക്കരുത്. സഭയിൽ ചില മാറ്റങ്ങളുണ്ടാകുന്നത്, സഭയുടെ ഏതെങ്കിലും പ്രത്യേക ആവശ്യത്തെപ്രതിയോ അല്ലെങ്കിൽ യഹോവയുടെ സംഘടനയിൽനിന്നുള്ള ഒരു നിർദേശത്തെപ്രതിയോ ആയിരിക്കും എന്ന് ഓർക്കുക. മാറ്റം വരുത്തണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം അങ്ങനെ ചെയ്യരുത്. ഏലിയാവിന്റെ അതേ രീതികൾ ഉപയോഗിച്ചുകൊണ്ട് തന്നിൽ വിശ്വാസമുണ്ടായിരിക്കാൻ എലീശാ മറ്റു പ്രവാചകന്മാരെ സഹായിച്ചു. അതിലൂടെ അവൻ തന്റെ അധ്യാപകനോടുള്ള ആദരവു കാണിക്കുകയും ചെയ്തു. സമാനമായി, നിങ്ങളുടെ അധ്യാപകർ പിൻപറ്റിയ ബൈബിളധിഷ്ഠിത രീതികളിൽ നിങ്ങളും തുടരുന്നെങ്കിൽ അനുഭവസമ്പന്നരായ ആ മൂപ്പന്മാരെ ആദരിക്കുകയായിരിക്കും നിങ്ങൾ ചെയ്യുന്നത്. കൂടാതെ അത് സഹോദരീസഹോദരന്മാർക്ക് നിങ്ങളിലുള്ള വിശ്വാസം വർധിപ്പിക്കുകയും ചെയ്യും. (1 കൊരിന്ത്യർ 4:17 വായിക്കുക.) എന്നാൽ അനുഭവപരിചയം നേടുന്നതോടെ, എപ്പോഴും മുന്നേറിക്കൊണ്ടിരിക്കുന്ന യഹോവയുടെ സംഘടനയോടൊപ്പം മുന്നേറുന്നതിന് സഭയെ സഹായിക്കുന്നതരം മാറ്റങ്ങൾ വരുത്താൻ നിങ്ങൾക്കു സാധിക്കും. എലീശായുടെ കാര്യത്തിലെന്നപോലെ, കാലാന്തരത്തിൽ നിങ്ങളുടെ അധ്യാപകർ ചെയ്തതിലും കൂടുതൽ ചെയ്യാൻ യഹോവ നിങ്ങളെയും പ്രാപ്തരാക്കിയേക്കാം.—യോഹ. 14:12.
18. സഭകളിലുള്ള സഹോദരന്മാരെ പരിശീലിപ്പിക്കുന്നത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
18 സഹോദരന്മാരെ പരിശീലിപ്പിക്കുന്നതിന് കൂടുതൽ സമയം കണ്ടെത്താൻ ഈ ലേഖനത്തിലെയും കഴിഞ്ഞ ലേഖനത്തിലെയും നിർദേശങ്ങൾ മൂപ്പന്മാരെ പ്രചോദിപ്പിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൂടാതെ യോഗ്യതയുള്ള മറ്റു സഹോദരന്മാർ പരിശീലനം നേടാൻ ആത്മാർഥമായി ആഗ്രഹിക്കുകയും പഠിച്ച കാര്യങ്ങൾ യഹോവയുടെ ജനത്തെ പരിപാലിക്കാനായി ഉപയോഗിക്കുകയും ചെയ്യട്ടേയെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത്തരത്തിലുള്ള പരിശീലനം ലോകമെമ്പാടുമുള്ള സഭകളെ ശക്തിപ്പെടുത്തും. അതുപോലെ വരാനിരിക്കുന്ന നിർണായകനാളുകളിൽ വിശ്വസ്തരായിരിക്കാനും അത് നമ്മെ ഓരോരുത്തരെയും സഹായിക്കും.
a പക്വതയും താഴ്മയും സഭയിൽ സേവിക്കാൻ ആവശ്യമായ മറ്റു ഗുണങ്ങളും ഉള്ള ഒരു യുവസഹോദരനെ, 20 വയസ്സ് തികഞ്ഞിട്ടില്ലെങ്കിൽപ്പോലും ഒരു ശുശ്രൂഷാദാസനായി നിയമിക്കാൻ മൂപ്പന്മാർ നിർദേശിച്ചേക്കാം.—1 തിമൊ. 3:8-10, 12; 2000 മെയ് ലക്കം നമ്മുടെ രാജ്യശുശ്രൂഷയുടെ 8-ാം പേജ് കാണുക.