ജീവിതകഥ
ആദ്യസ്നേഹത്തെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നത് സഹിച്ചുനിൽക്കാൻ എന്നെ സഹായിച്ചു
ആയിരത്തിത്തൊള്ളായിരത്തിയെഴുപതിലെ വേനലിന്റെ തുടക്കം. സ്ഥലം ഐക്യനാടുകളിലെ പെൻസിൽവേനിയ. അവിടെ ഫീനിക്സ്വില്ലിലെ വാലീ ഫോർജ് ജനറൽ ആശുപത്രിയിലാണു ഞാൻ. ഓരോ അര മണിക്കൂറിലും ഒരു നഴ്സ് എന്റെ രക്തസമ്മർദം പരിശോധിക്കുന്നു. അത് കുറഞ്ഞുകുറഞ്ഞു വരികയാണ്. അന്ന് എനിക്ക് വയസ്സ് 20. പട്ടാളക്കാരനായ ഞാൻ ഗുരുതരമായ ഒരു പകർച്ചവ്യാധി പിടിപെട്ട് അത്യാസന്നനിലയിലാണ്. മുമ്പിൽ നിൽക്കുന്ന ചെറുപ്പക്കാരനായ നഴ്സിന്റെ മുഖത്ത് എന്തോ ഒരു വിഷമം. “ആരെങ്കിലും മരിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?” ഞാൻ ചോദിച്ചു. വിളറിയ മുഖത്തോടെ അദ്ദേഹം പറഞ്ഞു: “ഇതുവരെ ഇല്ല.”
ആ നിമിഷം എന്റെ ഭാവി ഇരുളടഞ്ഞതായി തോന്നി. ആകട്ടെ, ഞാൻ ഇവിടെ എങ്ങനെ എത്തി, തുടർന്ന് എന്റെ ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചു. ഞാൻ ചുരുക്കമായി പറയാം.
യുദ്ധഭൂമിയിലേക്കുള്ള എന്റെ കാൽവെപ്പ്
വിയറ്റ്നാമിലെ യുദ്ധകാലത്ത്, ഓപ്പറേഷൻ മുറിയിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്നപ്പോഴാണ് എനിക്കു രോഗം പിടിപെട്ടത്. രോഗികളെയും പരിക്കേറ്റവരെയും ശുശ്രൂഷിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു. ഒരു ശസ്ത്രക്രിയാവിദഗ്ധൻ ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. 1969 ജൂലൈയിൽ ഞാൻ വിയറ്റ്നാമിൽ വിമാനമിറങ്ങി. പുതുതായി വന്ന മറ്റ് എല്ലാവരെയും പോലെ എനിക്കും ഒരാഴ്ചത്തെ പരിശീലനം കിട്ടി. അത് അവിടത്തെ കടുത്ത ചൂടുമായും സമയത്തിലെ മാറ്റവുമായും ഇണങ്ങിച്ചേരാൻ എന്നെ സഹായിച്ചു.
ഡോങ് ടാമിലെ മെകോങ് ഡെൽറ്റയിലെ ഒരു സർജിക്കൽ ആശുപത്രിയിൽ ഞാൻ ജോലിയിൽ പ്രവേശിച്ചയുടനെ, അപകടം പറ്റിയ ധാരാളം സൈനികരുമായി അനേകം ഹെലികോപ്റ്ററുകൾ പറന്നിറങ്ങി. ദേശഭക്തിയും സേവനമനോഭാവവും ഉണ്ടായിരുന്നതിനാൽ ഉടനെ ജോലി ആരംഭിക്കാൻ ഞാൻ ആഗ്രഹിച്ചു. ഓപ്പറേഷൻ മുറികളായി ഉപയോഗിച്ചിരുന്നത് ലോഹംകൊണ്ടുള്ള ശീതീകരിച്ച കണ്ടെയ്നറുകളായിരുന്നു. പരിക്കേറ്റവരെ ഓപ്പറേഷനു തയ്യാറാക്കി പെട്ടെന്ന് അവിടേക്കു കൊണ്ടുവന്നു. ആളുകളുടെ ജീവൻ രക്ഷിക്കാൻവേണ്ടി ശസ്ത്രക്രിയാവിദഗ്ധനും അനസ്തേഷ്യ നൽകുന്ന ഡോക്ടറും രണ്ടു നഴ്സുമാരും തിങ്ങിഞെരുങ്ങി നിന്ന് അവരെക്കൊണ്ടാകുന്നതെല്ലാം ചെയ്തു. എന്നാൽ ഹെലികോപ്റ്ററിൽനിന്ന് ചില വലിയ കറുത്ത ബാഗുകൾ ഇറക്കാത്തത് എന്താണെന്ന് എനിക്കു മനസ്സിലായില്ല. അതിൽ, പട്ടാളക്കാരുടെ ചിന്നിച്ചിതറിയ ശരീരഭാഗങ്ങളാണെന്ന് എന്നോട് ആരോ പറഞ്ഞു. യുദ്ധഭൂമിയിൽ എത്തിയപ്പോഴത്തെ എന്റെ ആദ്യത്തെ അനുഭവം അതായിരുന്നു.
ദൈവത്തിനായുള്ള അന്വേഷണം
ചെറുപ്പക്കാരനായിരിക്കെ സത്യം കേൾക്കാൻ എനിക്ക് അവസരം ലഭിച്ചു
ഒരു യുവാവായിരിക്കെ, യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്ന ചില കാര്യങ്ങളൊക്കെ എനിക്ക് അറിയാമായിരുന്നു. എന്റെ അമ്മ സാക്ഷികളുമൊത്ത് ബൈബിൾ പഠിച്ചിരുന്നെങ്കിലും സ്നാനപ്പെടുന്നിടത്തോളം പുരോഗമിച്ചില്ല. അമ്മയെ ബൈബിൾ പഠിപ്പിക്കുമ്പോൾ അതു കേട്ടിരിക്കുന്നത് ഞാൻ വളരെ ആസ്വദിച്ചിരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം ഞാൻ എന്റെ രണ്ടാനച്ഛനോടൊപ്പം രാജ്യഹാളിനടുത്തുകൂടെ പോകാനിടയായി. അപ്പോൾ ഞാൻ ചോദിച്ചു, “അത് എന്ത് കെട്ടിടമാ?” അദ്ദേഹം പറഞ്ഞു: “അക്കൂട്ടരുടെ അടുത്തുപോലും പോകരുത്!” രണ്ടാനച്ഛനെ എനിക്കു വലിയ ഇഷ്ടമായിരുന്നതുകൊണ്ടും അദ്ദേഹത്തിൽ വിശ്വാസമുണ്ടായിരുന്നതുകൊണ്ടും അച്ഛൻ പറഞ്ഞത് ഞാൻ കേട്ടു. അതോടെ, യഹോവയുടെ സാക്ഷികളുമായുള്ള ബന്ധം എനിക്കു നഷ്ടപ്പെട്ടു.
വിയറ്റ്നാമിൽനിന്നു തിരിച്ചുപോന്നശേഷം ജീവിതത്തിൽ ദൈവം വേണമെന്ന് എനിക്കു തോന്നി. അവിടുത്തെ വേദനാകരമായ ഓർമകൾ എന്നെ മാനസികമായി മരവിപ്പിച്ചുകളഞ്ഞു. വിയറ്റ്നാമിൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലാകുന്നില്ലെന്ന് എനിക്കു തോന്നി. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കൊല്ലുന്നതിന്റെ റിപ്പോർട്ടുകൾ പരക്കെ വ്യാപിച്ചതിനെത്തുടർന്ന്, യു.എസ്. സൈനികരെ, കുഞ്ഞുങ്ങളെ കൊല്ലുന്ന നിഷ്ഠൂരന്മാരെന്ന് വിളിച്ചുകൊണ്ട് ആളുകൾ പ്രതിഷേധപ്രകടനങ്ങൾ നടത്തിയത് ഞാൻ ഓർക്കുന്നു.
എന്റെ ആത്മീയവിശപ്പ് അടക്കുന്നതിനുവേണ്ടി ഞാൻ പല പള്ളികളിലെയും ആരാധനകളിൽ പങ്കെടുക്കാൻതുടങ്ങി. എനിക്കു ദൈവത്തോട് എല്ലായ്പോഴും സ്നേഹമുണ്ടായിരുന്നെങ്കിലും പള്ളികളിൽ നടക്കുന്ന കാര്യങ്ങളിൽ ഞാൻ തൃപ്തനായിരുന്നില്ല. അവസാനം, ഞാൻ ഫ്ളോറിഡയിലെ ഡെൽറെ ബീച്ചിലുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ പോകാൻതുടങ്ങി. 1971 ഫെബ്രുവരിയിലെ ഒരു ഞായറാഴ്ചയാണ് ഞാൻ ആദ്യമായി അവിടെ പോയത്.
ഞാൻ എത്തിയപ്പോഴേക്കും പരസ്യപ്രസംഗം കഴിയാറായിരുന്നു. അതുകൊണ്ട് തുടർന്നുള്ള വീക്ഷാഗോപുര അധ്യയനത്തിൽ ഞാൻ പങ്കെടുത്തു. അവിടെ ചർച്ച ചെയ്ത വിഷയമൊന്നും എനിക്ക് ഓർമയില്ല, പക്ഷെ അവിടുത്തെ കൊച്ചുകുട്ടികൾപോലും ബൈബിൾ തുറന്ന് വാക്യങ്ങൾ കൃത്യമായി എടുക്കുന്നത് ഞാൻ ഇന്നും ഓർമിക്കുന്നു. അത് എന്നെ ശരിക്കും സ്വാധീനിച്ചു! അവിടെ നടന്ന കാര്യങ്ങളെല്ലാം ഞാൻ ശ്രദ്ധയോടെ കേൾക്കുകയും നിരീക്ഷിക്കുകയും ചെയ്തു. രാജ്യഹാളിൽനിന്നു പോകാൻ ഒരുങ്ങുമ്പോൾ ഏകദേശം 80 വയസ്സുള്ള ഒരു സഹോദരൻ എന്നെ സമീപിച്ചു. അദ്ദേഹത്തിന്റെ പേര് ജിം ഗാർഡനർ എന്നാണ്. നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം എന്റെ നേരെ നീട്ടി അദ്ദേഹം എന്നോട് ചോദിച്ചു, “ഈ പുസ്തകം ഒന്നു വായിച്ചുനോക്കാമോ?” അങ്ങനെ ആദ്യ ബൈബിൾപഠനത്തിനായി ഞങ്ങൾ വ്യാഴാഴ്ച രാവിലെത്തേക്കു സമയം ക്രമീകരിച്ചു.
ആ ഞായറാഴ്ച രാത്രി എനിക്ക് ജോലിയുണ്ടായിരുന്നു. ഫ്ളോറിഡയിലെ ബോക്കാ റാട്ടനിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. രാത്രി 11 മുതൽ രാവിലെ 7 വരെയായിരുന്നു എന്റെ ജോലി സമയം. അന്നു രാത്രി അധികം ജോലിയൊന്നും ഇല്ലാതിരുന്നതുകൊണ്ട് എനിക്ക് ആ പുസ്തകം വായിക്കാൻ കഴിഞ്ഞു. വായിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഒരു സീനിയർ നഴ്സ് വന്ന് ആ പുസ്തകം എന്റെ കയ്യിൽനിന്നു തട്ടിപ്പറിച്ചുമേടിച്ചിട്ട് ഉച്ചത്തിൽ ഇങ്ങനെ ചോദിച്ചു: “നീയും ഈ കൂട്ടത്തിൽപ്പെട്ടതാണോ?” അവരുടെ കയ്യിൽനിന്ന് എന്റെ സത്യം പുസ്തകം പിടിച്ചുവാങ്ങിയിട്ട് ഞാൻ പറഞ്ഞു: “ഞാൻ ഇതു പകുതിയെ വായിച്ചുള്ളൂ, പക്ഷേ അവരുടെകൂടെ കൂടുമെന്നാ തോന്നുന്നെ.” അതു കേട്ടപ്പോൾ അവർ അവിടെനിന്നു പോയി. അങ്ങനെ ആ രാത്രിതന്നെ ഞാൻ അതു മുഴുവൻ വായിച്ചു തീർത്തു.
സി.റ്റി. റസ്സൽ സഹോദരനുമായി അടുത്തപരിചയമുണ്ടായിരുന്ന ഒരു അഭിഷിക്തസഹോദരനായ ജിം ഗാർഡനർ ആണ് എന്നെ ബൈബിൾ പഠിപ്പിച്ചത്
ബൈബിൾ പഠിക്കാൻ തുടങ്ങിയ അന്ന് ഗാർഡനർ സഹോദരനോട്, “നമ്മൾ എന്താണ് പഠിക്കാൻപോകുന്നത്” എന്ന് ഞാൻ ചോദിച്ചു. “ഞാൻ അന്നു തന്ന ആ പുസ്തകം,” അദ്ദേഹം പറഞ്ഞു. അതുകേട്ട ഞാൻ, “ഞാൻ അതു മുഴുവൻ വായിച്ചുതീർത്തല്ലോ” എന്നു പറഞ്ഞു. അപ്പോൾ ഗാർഡനർ സഹോദരൻ ദയാപൂർവം, “കൊള്ളാമല്ലോ! എങ്കിൽ നമുക്ക് അതിന്റെ ആദ്യത്തെ പാഠമൊന്നു നോക്കിയാലോ?” എന്നു ചോദിച്ചു. പഠിച്ചു തുടങ്ങിയപ്പോൾ ഞാൻ അതിശയിച്ചുപോയി, ഞാൻ എന്തുമാത്രം കാര്യങ്ങളാണ് വിട്ടുപോയത്! എന്റെ കയ്യിലുണ്ടായിരുന്ന ബൈബിളിൽനിന്ന് അദ്ദേഹം എന്നെക്കൊണ്ട് കുറെ വാക്യങ്ങൾ വായിപ്പിച്ചു. അവസാനം, ഞാൻ സത്യദൈവമായ യഹോവയെ കണ്ടെത്തി. സ്നേഹപൂർവം, ജിം എന്നു വിളിച്ചിരുന്ന ഗാർഡനർ സഹോദരനുമൊത്ത് ആ പുസ്തകത്തിന്റെ മൂന്ന് അധ്യായങ്ങൾ അന്നു രാവിലെതന്നെ ഞാൻ പഠിച്ചു. അതുകഴിഞ്ഞുള്ള എല്ലാ വ്യാഴാഴ്ചകളിലും ഞങ്ങൾ മൂന്ന് അധ്യായങ്ങൾ വീതം പഠിച്ചു. ആ പഠനം ഞാൻ ഏറെ ആസ്വദിച്ചു. സി.റ്റി. റസ്സൽ സഹോദരനുമായി അടുത്തപരിചയമുണ്ടായിരുന്ന ഒരു അഭിഷിക്തസഹോദരനിൽനിന്ന് പഠിക്കാനായത് എത്ര വലിയ ഒരു പദവിയായിരുന്നെന്നോ!
ഏതാനും ആഴ്ചകൾക്കു ശേഷം ഞാൻ ഒരു രാജ്യപ്രസാധകനായി. വീടുതോറുമുള്ള വേലയുൾപ്പെടെ പല ഉത്കണ്ഠകളും മറികടക്കാൻ ജിം സഹോദരൻ എന്നെ സഹായിച്ചു. (പ്രവൃ. 20:20) സഹോദരൻ എന്നോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഞാൻ പ്രസംഗവേല കൂടുതൽ ആസ്വദിക്കാൻ തുടങ്ങി. എനിക്കു ലഭിച്ച ഏറ്റവും വലിയ പദവിയായിട്ടാണ് ഞാൻ ഇപ്പോഴും പ്രസംഗവേലയെ കാണുന്നത്. ദൈവത്തിന്റെ കൂട്ടുവേലക്കാരനായിരിക്കുന്നത് എത്ര മഹത്തായ ഒരു കാര്യമാണ്!—1 കൊരി. 3:9.
യഹോവയോടുള്ള എന്റെ ആദ്യസ്നേഹം
ഇനി ഞാൻ വളരെ വ്യക്തിപരമായ ഒരു കാര്യം പറയാം—യഹോവയെ ഞാൻ സ്നേഹിച്ചുതുടങ്ങിയ നിമിഷം. (വെളി. 2:4) അത് യുദ്ധത്തിന്റെ വേദനാകരമായ ഓർമകളും മറ്റു ദുഷ്കരമായ സാഹചര്യങ്ങളും മറികടക്കാൻ എന്നെ സഹായിച്ചു.—യെശ. 65:17.
യുദ്ധത്തിന്റെ വേദനാകരമായ ഓർമകളും മറ്റു ദുഷ്കരമായ സാഹചര്യങ്ങളും മറികടക്കാൻ യഹോവയോടുള്ള സ്നേഹം എന്നെ സഹായിച്ചു
1971 ജൂലൈയിൽ യാങ്കീ സ്റ്റേഡിയത്തിൽ നടന്ന “ദിവ്യനാമം” ഡിസ്ട്രിക്റ്റ് സമ്മേളനത്തിൽ ഞാൻ സ്നാനമേറ്റു
1971-ലെ വസന്തകാലത്തെ ആ ദിനം ഇന്നും ഞാൻ ഓർക്കുന്നു. ആയിടെയാണ് മാതാപിതാക്കൾ അവരുടെ വീട്ടിൽനിന്ന് എന്നെ പുറത്താക്കിയത്. വീട്ടിൽ ഒരു യഹോവയുടെ സാക്ഷിയെ താമസിപ്പിക്കാൻ എന്റെ രണ്ടാനച്ഛന് ഇഷ്ടമില്ലായിരുന്നു. ആ സമയത്ത് എന്റെ കയ്യിൽ അധികം കാശൊന്നുമുണ്ടായിരുന്നില്ല. രണ്ടാഴ്ച കൂടുമ്പോഴായിരുന്നു എനിക്കു ശമ്പളം കിട്ടിയിരുന്നത്. കിട്ടിയ കാശിൽ വലിയൊരു പങ്കും ഞാൻ ചെലവഴിച്ചത് വസ്ത്രങ്ങൾ വാങ്ങാനായിരുന്നു. കാരണം പ്രസംഗവേലയിലായിരിക്കെ യഹോവയ്ക്കു മഹത്ത്വം കരേറ്റുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കണം എന്നു ഞാൻ ആഗ്രഹിച്ചു. കുറച്ചു പണമുണ്ടായിരുന്നതാണെങ്കിൽ ഞാൻ വളർന്ന സ്ഥലമായ മിഷിഗണിലെ ഒരു ബാങ്കിലായിരുന്നു. അതുകൊണ്ട്, കുറച്ചു ദിവസം എനിക്ക് എന്റെ കാറിൽ താമസിക്കേണ്ടിവന്നു. കുളിക്കാനും ഷേവ് ചെയ്യാനും ഒക്കെ ഞാൻ അടുത്തുള്ള പെട്രോൾ പമ്പിന്റെ വിശ്രമമുറിയാണ് ഉപയോഗിച്ചിരുന്നത്.
അങ്ങനെയിരിക്കെ ഒരു ദിവസം, വയൽസേവനത്തിനു സഹോദരങ്ങൾ രാജ്യഹാളിൽ എത്തിച്ചേരുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പേ ഞാൻ അവിടെയെത്തി. ഞാൻ ജോലികഴിഞ്ഞു നേരെ വരികയായിരുന്നു. രാജ്യഹാളിന്റെ പുറത്ത് ഒരു ഒഴിഞ്ഞ മൂലയിൽ പോയിരുന്നപ്പോൾ, വിയറ്റ്നാമിലെ ചില ഓർമകൾ എന്റെ മനസ്സിൽ തികട്ടിവന്നു. പൊള്ളലേറ്റ മനുഷ്യശരീരത്തിന്റെ ഗന്ധവും മുറിവുകളിൽനിന്ന് ഒഴുകുന്നതും കട്ടപിടിച്ചതും ആയ രക്തവും എന്നെ ഏറെ അസ്വസ്ഥനാക്കി. “ഞാൻ. . . ഞാൻ മരിച്ചുപോകുമോ?” എന്നു ചോദിക്കുന്ന ചെറുപ്പക്കാരായ ആ സൈനികരുടെ മുഖങ്ങൾ ഞാൻ വ്യക്തമായി കണ്ടു. അവരുടെ ദയനീയമായ ആ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി. അവർ മരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. എങ്കിലും, ആ സത്യം എന്റെ കണ്ണുകളിൽനിന്ന് അവർക്കു വായിച്ചെടുക്കാനാകാത്ത വിധം ഞാൻ ഒളിപ്പിച്ചു. എന്നിട്ട് എന്നെക്കൊണ്ടാകുന്നപോലെ അവരെ ആശ്വസിപ്പിച്ചു. ഈ ഓർമകളെല്ലാം എന്നെ വികാരാധീനനാക്കി.
യഹോവയോട് അന്ന് തോന്നിയ ആ സ്നേഹം ഒരിക്കലും കെട്ടുപോകാതിരിക്കാൻ ഞാൻ കഠിനശ്രമം ചെയ്തിരിക്കുന്നു, പ്രത്യേകിച്ചും ബുദ്ധിമുട്ടുകൾക്കും പ്രയാസങ്ങൾക്കും മധ്യേ
അവിടെയിരുന്ന് പ്രാർഥിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. (സങ്കീ. 56:8) പുനരുത്ഥാനപ്രത്യാശയെക്കുറിച്ച് ഞാൻ ആഴമായി ചിന്തിച്ചു. അപ്പോഴാണ് കൂട്ടക്കുരുതിക്ക് ഇരയായവരെ പുനരുത്ഥാനത്തിലൂടെ യഹോവ തിരിച്ചുവരുത്തുമെന്നും, ഞാനും മറ്റുള്ളവരും അനുഭവിച്ച മാനസികവ്യഥകൾ ഇല്ലാതാകുമെന്നും ഒക്കെയുള്ള കാര്യം എന്റെ മനസ്സിലേക്കു വന്നത്. ആ ചെറുപ്പക്കാരെ ദൈവം തിരികെ ജീവനിലേക്കു കൊണ്ടുവരും. അപ്പോൾ അവർക്ക് യഹോവയെക്കുറിച്ചു പഠിക്കാനുള്ള അവസരം ലഭിക്കും. (പ്രവൃ. 24:15) ആ നിമിഷം, യഹോവയോടുള്ള സ്നേഹത്താൽ എന്റെ ഹൃദയം നിറഞ്ഞൊഴുകി. അതെന്റെ അന്തരാത്മാവിനെ ആഴമായി സ്പർശിച്ചു. ഇന്നും ആ ദിവസം എന്റെ ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു. അന്ന് എന്റെ ഉള്ളിൽ ജ്വലിച്ച ആ സ്നേഹം ഒരിക്കലും കെട്ടുപോകാതിരിക്കാൻ ഞാൻ കഠിനശ്രമം ചെയ്തിരിക്കുന്നു, പ്രത്യേകിച്ചും ബുദ്ധിമുട്ടുകൾക്കും പ്രയാസങ്ങൾക്കും മധ്യേ.
യഹോവ എല്ലായ്പോഴും എനിക്കായി കരുതി
യുദ്ധഭൂമിയിൽ ആളുകൾ ഭീകരമായ കാര്യങ്ങളാണ് ചെയ്യുന്നത്. ഞാനും ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടു തിരുവെഴുത്തുകൾ ധ്യാനിച്ചത് ആ ഓർമകളിൽനിന്നു പുറത്തുവരാൻ എന്നെ സഹായിച്ചു. അതിൽ ആദ്യത്തേത് വെളിപാട് 12:10, 11 ആണ്. സാത്താനെ കീഴടക്കാനാകുന്നത് നമ്മുടെ സാക്ഷ്യവചനത്താൽ മാത്രമല്ല കുഞ്ഞാടിന്റെ രക്തത്താലും കൂടിയാണെന്ന് ആ വാക്യം പറയുന്നു. രണ്ടാമത്തേത്, ഗലാത്യർ 2:20 ആണ്. ആ വാക്യത്തിൽനിന്ന്, യേശു മരിച്ചത് ‘എനിക്കുവേണ്ടിയാണെന്ന്’ ഞാൻ മനസ്സിലാക്കി. യേശുവിന്റെ രക്തത്തിലൂടെയാണ് യഹോവ ഇപ്പോൾ എന്നെ നോക്കുന്നത്. ഞാൻ ചെയ്തതെല്ലാം യഹോവ എന്നോട് ക്ഷമിച്ചിരിക്കുന്നു എന്ന് എനിക്ക് അറിയാം. ഈ അറിവ് ഒരു ശുദ്ധമായ മനസ്സാക്ഷിയുണ്ടായിരിക്കാൻ എന്നെ സഹായിച്ചു. കരുണാമയനായ യഹോവയെക്കുറിച്ചുള്ള സത്യം എല്ലാവരെയും അറിയിക്കുന്നതിന് എന്നാലാവുന്നതെല്ലാം ചെയ്യാൻ അത് എന്നെ പ്രചോദിപ്പിക്കുന്നു.—എബ്രാ. 9:14.
ജീവിതത്തിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ യഹോവ എല്ലായ്പോഴും എന്നെ കരുതിയിട്ടുണ്ടെന്ന കാര്യം ഞാൻ ആഴമായി വിലമതിക്കുന്നു. ഉദാഹരണത്തിന്, ഞാൻ കാറിലാണ് താമസിക്കുന്നതെന്നു മനസ്സിലാക്കിയ അന്നുതന്നെ, വാടകയ്ക്കു വീട് കൊടുക്കുന്ന ഒരു സഹോദരിയെ ജിം എനിക്കു പരിചയപ്പെടുത്തിത്തന്നു. എനിക്കു താമസിക്കാൻ നല്ലൊരിടം ഒരുക്കിത്തരാൻ ജിമ്മിനെയും ആ സഹോദരിയെയും ഉപയോഗിച്ചത് യഹോവയാണെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല. യഹോവ വളരെ ദയാലുവാണ്! അവൻ തന്റെ വിശ്വസ്തദാസരെ ഒരിക്കലും കൈവിടില്ല.
നയവും തീക്ഷ്ണതയും സമനിലയിൽ കൊണ്ടുപോകാൻ പഠിക്കുന്നു
1971 മെയ്യിൽ ചില ബിസിനെസ്സ് ആവശ്യങ്ങൾക്കായി എനിക്ക് മിഷിഗണിൽ പോകേണ്ടിവന്നു. ഫ്ളോറിഡയിലുള്ള ഡെൽറെ ബീച്ച് സഭയിൽനിന്ന് പോരുന്നതിനു മുമ്പ് ഞാൻ കാറിന്റെ ഡിക്കിയിൽ നമ്മുടെ പ്രസിദ്ധീകരണങ്ങൾ നിറച്ചു. എന്നിട്ട് ഇന്റർസ്റ്റേറ്റ് 75-ലൂടെ വടക്കോട്ട് യാത്ര തിരിച്ചു. അടുത്ത സംസ്ഥാനമായ ജോർജിയ വിടുന്നതിനു മുമ്പ് എന്റെ കയ്യിലുണ്ടായിരുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും തീർന്നു. എല്ലാത്തരം സ്ഥലങ്ങളിലും ഞാൻ രാജ്യസുവാർത്ത തീക്ഷ്ണതയോടെ പ്രസംഗിച്ചു. ജയിലുകളിലും വിശ്രമമുറികളിലും ഒക്കെയുണ്ടായിരുന്ന ആളുകൾക്ക് ഞാൻ ലഘുലേഖകൾ നൽകി. അന്ന് വിതച്ച വിത്തുകളിൽ ഏതെങ്കിലും ഒന്ന് പൊട്ടിക്കിളിർത്തുകാണുമോ എന്നു ഞാൻ ഓർക്കാറുണ്ട്.—1 കൊരി. 3:6, 7.
സത്യം പഠിച്ച സമയത്ത് ഞാൻ അത്ര നയത്തോടെയൊന്നുമായിരുന്നില്ല മറ്റുള്ളവരോട് ബൈബിൾവിഷയങ്ങൾ സംസാരിച്ചിരുന്നത് എന്നതാണ് സത്യം. പ്രത്യേകിച്ച് അടുത്ത ബന്ധുക്കളോട്. യഹോവയോടുള്ള സ്നേഹം എന്നിൽ തീവ്രമായി ജ്വലിച്ചിരുന്നതിനാൽ ധൈര്യത്തോടെ, എന്നാൽ യാതൊരു മയവുമില്ലാതെയാണ് ഞാൻ അവരോട് ബൈബിൾവിഷയങ്ങൾ സംസാരിച്ചിരുന്നത്. എന്റെ സഹോദരങ്ങളായ ജോണിനെയും റോണിനെയും ഞാൻ അതിയായി സ്നേഹിച്ചിരുന്നു. അതുകൊണ്ട് അവരിൽ സത്യം അടിച്ചേൽപ്പിക്കാൻ ഞാൻ ശ്രമിച്ചു. എന്റെ മര്യാദയില്ലാത്ത പെരുമാറ്റത്തിന് ഞാൻ പിന്നീട് അവരോട് ക്ഷമ ചോദിച്ചു. അവർ സത്യം സ്വീകരിക്കണം എന്ന പ്രാർഥന ഞാൻ ഇതുവരെ നിറുത്തിക്കളഞ്ഞിട്ടില്ല. എന്നാൽ, അന്നുമുതൽ ഇന്നോളം നയം പ്രകടമാക്കാൻ യഹോവ എന്നെ പഠിപ്പിച്ചിരിക്കുന്നു. അത് പ്രസംഗപഠിപ്പിക്കൽ വേലയിൽ എന്നെ വളരെയധികം സഹായിച്ചു.—കൊലോ. 4:6.
എന്റെ ജീവിതത്തിലെ മറ്റു സ്നേഹബന്ധങ്ങൾ
യഹോവയോടുള്ള എന്റെ സ്നേഹബന്ധം ഞാൻ ഓർക്കുന്നുണ്ടെങ്കിലും എന്റെ ജീവിതത്തിലെ മറ്റ് ബന്ധങ്ങൾ ഞാൻ മറന്നിട്ടില്ല. അതിൽ അടുത്തയാൾ എന്റെ ജീവിതസഖിയായ സൂസനാണ്. രാജ്യവേലയിൽ മുന്നോട്ടുപോകവെ എന്നെ പിന്തുണയ്ക്കുന്ന ഒരു പങ്കാളിയെ ആവശ്യമാണെന്ന് എനിക്ക് അറിയാമായിരുന്നു. സൂസൻ ആത്മീയതയുള്ള ഒരുവളായിരുന്നു. ഞങ്ങൾ വിവാഹത്തിനു മുമ്പ് പരസ്പരം അടുത്തറിഞ്ഞുകൊണ്ടിരുന്ന നാളുകളിൽ ഒരു ദിവസം അവളെ കാണാൻ പോയത് ഞാൻ ഇന്നും വ്യക്തമായി ഓർമിക്കുന്നു. അന്ന് റോഡ് ഐലൻഡിലുള്ള ക്രാസ്റ്റനിലെ വീടിന്റെ പൂമുഖത്തിരുന്ന് അവൾ വീക്ഷാഗോപുരം വായിക്കുകയായിരുന്നു. അവളുടെ കയ്യിൽ ഒരു ബൈബിളുമുണ്ടായിരുന്നു. എന്നെ ആകർഷിച്ച കാര്യം, വീക്ഷാഗോപുരത്തിലെ അനുബന്ധലേഖനം വായിക്കവെ അവൾ തിരുവെഴുത്തുകളും നോക്കുന്നുണ്ടായിരുന്നു എന്നതാണ്. അന്ന് ഞാൻ ഉറപ്പിച്ചു അവൾ ഒരു ആത്മീയവ്യക്തിയാണെന്ന്. 1971 ഡിസംബറിൽ ഞങ്ങൾ വിവാഹിതരായി. അന്നുമുതൽ ഇന്നോളം എനിക്കൊരു താങ്ങായി അവൾ എന്നോടൊപ്പം ഉണ്ടായിരിക്കുന്നതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്. അവളിലുള്ള ഏറ്റവും നല്ല ഗുണം അവൾ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിലും അതിലുമധികമായി യഹോവയെ സ്നേഹിക്കുന്നു എന്നതാണ്.
ഭാര്യ സൂസൻ, മക്കളായ പോൾ, ജെസ്സി എന്നിവരോടൊപ്പം
ഞങ്ങൾക്ക് രണ്ട് ആൺമക്കളാണുള്ളത്. ജെസ്സിയും പോളും. വളർന്നുവരവെ അവരോടൊപ്പം യഹോവയുണ്ടായിരുന്നു. (1 ശമൂ. 3:19) അവർ സത്യം സ്വന്തമാക്കിയത് ഞങ്ങളെ അതിയായി സന്തോഷിപ്പിച്ചു. യഹോവയോടുള്ള സ്നേഹം അവരുടെ ഉള്ളിൽ ഉള്ളതിനാൽ അവനെ സേവിക്കുന്നതിൽ അവർ തുടരുന്നു. 20 വർഷത്തിലധികമായി അവർ രണ്ടു പേരും മുഴുസമയ സേവനത്തിലാണ്. മരുമക്കളായ സ്റ്റെഫാനിയെയും റാക്കേലിനെയും പ്രതിയും ഞാൻ സന്തുഷ്ടനാണ്. അവർ എനിക്കു സ്വന്തം മക്കളെപ്പോലെയാണ്. യഹോവയെ മുഴു ഹൃദയത്തോടും ദേഹിയോടും കൂടെ സ്നേഹിക്കുന്ന രണ്ട് ആത്മീയ വ്യക്തികളെയാണ് എന്റെ മക്കൾ വിവാഹം കഴിച്ചത്.—എഫെ. 6:6.
അധികമാരും പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നത് ഞങ്ങൾ ആസ്വദിച്ചു
സ്നാനമേറ്റശേഷം 16 വർഷം ഞാൻ റോഡ് ഐലൻഡിൽ സേവിച്ചു. അവിടെ എനിക്കു ധാരാളം ഉറ്റ സുഹൃത്തുക്കളുണ്ടായിരുന്നു. പ്രാപ്തരായ മൂപ്പന്മാരോടൊപ്പം സേവിക്കാനുള്ള അമൂല്യമായ പദവി ലഭിച്ചതിന്റെ മനോഹരമായ ഓർമകൾ എനിക്കുണ്ട്. കൂടാതെ, എന്നെ സ്വാധീനിച്ച അനേകം സഞ്ചാരമേൽവിചാരകന്മാരോടും ഞാൻ നന്ദിയുള്ളവനാണ്. യഹോവയോടുള്ള ആദ്യസ്നേഹം നിലനിറുത്തിയ അത്തരം സഹോദരന്മാരോടൊത്ത് പ്രവർത്തിക്കാനായത് എത്ര അമൂല്യമായ പദവിയാണ്! 1987-ൽ ഞങ്ങൾ ആവശ്യം അധികമുള്ള നോർത്ത് കാരലൈനയിലേക്ക് മാറിത്താമസിച്ചു. അവിടെ ഞങ്ങൾ കൂടുതൽ സുഹൃദ്ബന്ധങ്ങൾ പടുത്തുയർത്തി.a
സഞ്ചാരവേലയിലായിരിക്കെ ഒരു വയൽസേവനയോഗം നടത്തുന്നു
2002 ആഗസ്റ്റിൽ ഐക്യനാടുകളിലെ പാറ്റേർസണിലുള്ള ബെഥേലിലേക്ക് ലഭിച്ച ക്ഷണം ഞങ്ങൾ സ്വീകരിച്ചു. എനിക്ക് സേവന വിഭാഗത്തിലും സൂസന് അലക്കുശാലയിലും ആയിരുന്നു നിയമനം കിട്ടിയത്. അവിടെ ജോലി ചെയ്യുന്നത് സൂസന് ഒത്തിരി ഇഷ്ടമായിരുന്നു! തുടർന്ന് 2005 ആഗസ്റ്റിൽ ഭരണസംഘത്തിലെ ഒരു അംഗമായി സേവിക്കാനുള്ള പദവി എനിക്കു ലഭിച്ചു. ഈ നിയമനം എന്നെ കൂടുതൽ താഴ്മയുള്ളവനാക്കി. ലഭിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ, അതോടനുബന്ധിച്ചുള്ള മറ്റു കാര്യങ്ങൾ, യാത്രകൾ ഇവയെക്കുറിച്ചൊക്കെ ഓർത്തപ്പോൾ എന്റെ ഭാര്യ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിപ്പോയി. സൂസന് വിമാനയാത്ര ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഞങ്ങൾ ഇപ്പോൾ കുറേ പറക്കുന്നുണ്ട്! മറ്റു ഭരണസംഘാംഗങ്ങളുടെ ഭാര്യമാരിൽനിന്ന് സ്നേഹപൂർവമായ അനേകം പ്രോത്സാഹനവാക്കുകൾ സൂസന് ലഭിച്ചു. അത്, ആകുന്നത്ര എന്നെ പിന്തുണയ്ക്കും എന്ന ദൃഢതീരുമാനമെടുക്കാൻ അവളെ സഹായിച്ചു. അവൾ അത് ഇന്നോളം അങ്ങനെതന്നെ ചെയ്തിരിക്കുന്നു. അതും ഞങ്ങളുടെ സ്നേഹത്തിന്റെ ആഴം വർധിപ്പിച്ചു.
ഓഫീസിൽ എനിക്കു ചുറ്റും കുറേ ഫോട്ടോകളുണ്ട്. അവ എനിക്കു വളരെ പ്രിയപ്പെട്ടവയാണ്. കാരണം, എത്ര നല്ലൊരു ജീവിതമാണ് ഞാൻ ആസ്വദിച്ചതെന്ന് അവ എന്നെ ഓർമിപ്പിക്കുന്നു. ഇപ്പോൾതന്നെ എനിക്ക് അനേകം മഹത്തായ പ്രതിഫലങ്ങൾ ലഭിച്ചിരിക്കുന്നു. അതിനു കാരണമോ, യഹോവയോടുള്ള എന്റെ ആദ്യസ്നേഹം!
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്ക് അതിയായ സന്തോഷം നൽകുന്നു
a മോറിസ് സഹോദരന്റെ മുഴുസമയസേവനത്തെക്കുറിച്ചുള്ള വിവരങ്ങൾ 2006 മാർച്ച് 15 വീക്ഷാഗോപുരത്തിന്റെ 26-ാം പേജിൽ കാണാനാകും.