ദൈവരാജ്യത്തോട് കൂറ് ഉള്ളവരായിരിക്കുക
“അവരും ലോകത്തിന്റെ ഭാഗമല്ല.”—യോഹ. 17:16.
1, 2. (എ) യഹോവയോട് കൂറുള്ളവരായിരിക്കുന്നതും ഈ ലോകത്തിന്റെ കലഹങ്ങളിൽ പക്ഷംപിടിക്കാതിരിക്കുന്നതും തമ്മിലുള്ള ബന്ധമെന്താണ്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) എന്തിനോടൊക്കെയാണ് ഇന്ന് അനേകമാളുകളും കൂറ് കാണിക്കുന്നത്, എന്നാൽ അതിന്റെ ഫലം എന്താണ്?
യഹോവയുടെ ദാസർ നിഷ്പക്ഷരാണ്. ദേശത്തിന്റെയോ വംശത്തിന്റെയോ സംസ്കാരത്തിന്റെയോ പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്ന ഒരു കാര്യത്തിലും അവർ ഉൾപ്പെടുന്നില്ല. എന്തുകൊണ്ട്? കാരണം നമ്മൾ യഹോവയെ സ്നേഹിക്കുന്നവരും അനുസരിക്കുന്നവരും അവനോട് കൂറുള്ളവരും ആണ്. (1 യോഹ. 5:3) നമ്മൾ ജീവിക്കുന്നത് എവിടെയാണെങ്കിലും, നമ്മുടെ പശ്ചാത്തലവും സംസ്കാരവും ഒക്കെ എന്തുതന്നെയായിരുന്നാലും നമ്മൾ യഹോവയുടെ നിലവാരങ്ങൾ പിൻപറ്റുന്നു. യഹോവയോടും അവന്റെ രാജ്യത്തോടും കൂറ് കാണിക്കുന്നതാണ് മറ്റ് എന്തിനെക്കാളും പ്രധാനം. (മത്താ. 6:33) അതുകൊണ്ടാണ് നമ്മൾ “ലോകത്തിന്റെ ഭാഗമല്ല” എന്ന് പറയാനാകുന്നത്.—യോഹന്നാൻ 17:11, 15, 16 വായിക്കുക; യെശ. 2:4.
2 ഇന്ന് ലോകത്തിലുള്ള അനേകരും തങ്ങളുടെ രാജ്യത്തോടോ ഗോത്രത്തോടോ സംസ്കാരത്തോടോ സ്പോർട്സ് ടീമിനോടുപോലുമോ കൂറുള്ളവരാണ്. ഇത് അനേകരും, പരസ്പരം മത്സരിക്കുന്നതിനും വെറുക്കുന്നതിനും ചിലപ്പോൾ എതിർപക്ഷത്തുള്ളവരെ കൊല്ലുന്നതിനുപോലും കാരണമായിട്ടുണ്ട്. ഈ കലഹങ്ങളിലൊന്നും നമ്മൾ പങ്കെടുക്കില്ലെങ്കിലും അത് നമ്മളെയും കുടുംബത്തെയും ബാധിച്ചേക്കാം; നമ്മൾ ക്രൂരമായ അനീതിക്കും ഇരയായേക്കാം. ഗവണ്മെന്റുകൾ ന്യായമല്ലാത്ത തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മൾ പക്ഷംപിടിക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം ന്യായവും അന്യായവും തിരിച്ചറിയാനുള്ള കഴിവോടെയാണ് യഹോവ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. (ഉല്പ. 1:27; ആവ. 32:4) അന്യായമായ എന്തെങ്കിലും സംഭവിക്കുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നും? നിങ്ങൾ നിഷ്പക്ഷരായി നിൽക്കുമോ, അതോ പക്ഷംപിടിക്കുമോ?
3, 4. (എ) കലഹങ്ങളുണ്ടാകുമ്പോൾ നമ്മൾ പക്ഷംപിടിക്കാത്തത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ എന്ത് ചർച്ച ചെയ്യും?
3 കലഹങ്ങളുണ്ടാകുമ്പോൾ പലരും പക്ഷംപിടിക്കുന്നു. കാരണം നല്ല പൗരന്മാർ അങ്ങനെ ചെയ്യണമെന്നാണ് ഗവണ്മെന്റുകൾ അവരെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. പക്ഷേ നമ്മൾ അനുകരിക്കുന്നത് യേശുവിനെയാണ്. അതുകൊണ്ട് നമ്മൾ രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നില്ല, യുദ്ധം ചെയ്യാനും പോകുന്നില്ല. (മത്താ. 26:52) സാത്താന്റെ ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗം മറ്റൊന്നിനെക്കാൾ മെച്ചമാണെന്ന് സത്യക്രിസ്ത്യാനികൾ വിചാരിക്കുന്നില്ല. (2 കൊരി. 2:11) ഈ ലോകത്തിന്റെ കലഹങ്ങളിൽ ഒരു വിധത്തിലും ഉൾപ്പെടാൻ നമ്മൾ ആഗ്രഹിക്കുന്നില്ല.—യോഹന്നാൻ 15:18, 19 വായിക്കുക.
4 അപൂർണരായതുകൊണ്ട് നമ്മളിൽനിന്ന് വ്യത്യസ്തരായ ആളുകളെക്കുറിച്ച് ഇപ്പോഴും നമുക്ക് ഒരു തെറ്റായ ചിന്താഗതിയുണ്ടായിരിക്കാം. (യിരെ. 17:9; എഫെ. 4:22-24) ആളുകളെ ഭിന്നിപ്പിക്കുന്ന അത്തരം ചിന്താഗതികളോട് പോരാടാനും അവയെ മറികടക്കാനും സഹായിക്കുന്ന തത്ത്വങ്ങൾ നമ്മൾ ഈ ലേഖനത്തിൽ പഠിക്കും. യഹോവയെയും യേശുവിനെയും പോലെ ചിന്തിക്കാൻ നമ്മെളെത്തന്നെ പരിശീലിപ്പിച്ചുകൊണ്ട് നമുക്ക് ദൈവരാജ്യത്തോട് എങ്ങനെ കൂറുള്ളവരായിരിക്കാനാകുമെന്നും ഇതിൽ ചർച്ച ചെയ്യും.
ലോകത്തിന്റേതായ ഒന്നിനെയും പിന്തുണയ്ക്കുന്നില്ല—എന്തുകൊണ്ട്?
5, 6. ഭൂമിയിലായിരുന്നപ്പോൾ യേശു വ്യത്യസ്തകൂട്ടം ആളുകളെ എങ്ങനെയാണ് വീക്ഷിച്ചിരുന്നത്, എന്തുകൊണ്ട്?
5 നിഷ്പക്ഷരായിരിക്കാൻ ബുദ്ധിമുട്ട് തോന്നുമ്പോൾ സ്വയം ഇങ്ങനെ ചോദിക്കുക: ‘ഈ സാഹചര്യത്തിൽ യേശുവാണെങ്കിൽ എന്ത് ചെയ്യുമായിരുന്നു?’ യേശു ഭൂമിയിലായിരുന്നപ്പോൾ യെഹൂദ്യയിലെയും ഗലീലയിലെയും ശമര്യയിലെയും ആളുകൾക്കിടയിൽ കലഹങ്ങളും വിയോജിപ്പുകളും ഉണ്ടായിരുന്നു. ചില ഉദാഹരണങ്ങൾ നോക്കാം. യഹൂദന്മാരും ശമര്യക്കാരും തമ്മിൽ സംസാരിക്കാറില്ലായിരുന്നു. (യോഹ. 4:9) പരീശന്മാർക്കും സദൂക്യർക്കും ഇടയിൽ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. (പ്രവൃ. 23:6-9) ന്യായപ്രമാണം പഠിച്ചിരുന്ന യഹൂദന്മാർ അത് പഠിക്കാതിരുന്നവരെക്കാൾ മികച്ചവരാണ് തങ്ങളെന്ന് ചിന്തിച്ചിരുന്നു. (യോഹ. 7:49) നികുതിപിരിവുകാരോടും റോമാക്കാരോടും അനേകർക്കും വെറുപ്പായിരുന്നു. (മത്താ. 9:11) എന്നാൽ ഈ കലഹങ്ങളിലൊന്നും യേശു ഉൾപ്പെട്ടില്ല. ദൈവത്തിന്റെ പ്രത്യേക ജനതയാണ് ഇസ്രായേൽ എന്ന് അറിയാമായിരുന്നെങ്കിലും, യഹോവയെക്കുറിച്ചുള്ള സത്യത്തെ പിന്തുണച്ച് എപ്പോഴും സംസാരിച്ചെങ്കിലും തങ്ങൾ മറ്റുള്ളവരെക്കാൾ മികച്ചവരാണെന്ന് അവൻ തന്റെ അനുഗാമികളെ ഒരിക്കലും പഠിപ്പിച്ചില്ല. (യോഹ. 4:22) പകരം എല്ലാവരെയും സ്നേഹിക്കാനാണ് അവൻ അവരെ പഠിപ്പിച്ചത്.—ലൂക്കോ. 10:27.
6 യേശു എന്തുകൊണ്ടാണ് ഏതെങ്കിലും ഒരു കൂട്ടം ആളുകളെ കൂടുതൽ മികച്ചവരായി കണക്കാക്കാതിരുന്നത്? അത് മനസ്സിലാക്കാൻ അവനും പിതാവും ആളുകളെ വീക്ഷിക്കുന്നത് എങ്ങനെയെന്ന് ആദ്യം തിരിച്ചറിയണം. മനുഷ്യരെക്കൊണ്ട് ഭൂമി നിറയ്ക്കാനാണ് യഹോവ തന്റെ പുത്രനിലൂടെ ആദ്യ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചത്. (ഉല്പ. 1:27, 28) വ്യത്യസ്തവംശങ്ങളെ ഉളവാക്കാൻ കഴിയുന്ന വിധത്തിലാണ് യഹോവ മനുഷ്യരെ രൂപകല്പന ചെയ്തത്. അതുകൊണ്ട് ഒരു വംശമോ ദേശമോ ഭാഷയോ മറ്റൊന്നിനെക്കാൾ മികച്ചതാണെന്ന് യഹോവയും യേശുവും ചിന്തിക്കുന്നില്ല. (പ്രവൃ. 10:34, 35; വെളി. 7:9, 13, 14) അവരുടെ പിഴവറ്റ മാതൃകയാണ് നമ്മൾ അനുകരിക്കേണ്ടത്.—മത്താ. 5:43-48.
7, 8. (എ) നമ്മൾ ആരുടെ പക്ഷത്ത് നിൽക്കും, എന്തുകൊണ്ട്? (ബി) മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് നമ്മൾ എന്ത് മനസ്സിൽപ്പിടിക്കണം?
7 എന്തുകൊണ്ടാണ് നമ്മൾ ഏതെങ്കിലും മനുഷ്യ ഭരണാധികാരിയെയോ ഗവണ്മെന്റിനെയോ പിന്തുണയ്ക്കാത്തത്? കാരണം നമ്മൾ യഹോവയുടെ പക്ഷത്താണ്. അവനാണ് നമ്മുടെ ഭരണാധികാരി. എന്നാൽ മനുഷ്യനെ ഏറ്റവും നന്നായി ഭരിക്കാനാകുന്നത് യഹോവയ്ക്കല്ലെന്ന് ഏദെനിൽവെച്ച് സാത്താൻ പറഞ്ഞു. താൻ കാര്യങ്ങൾ ചെയ്യുന്ന വിധം ദൈവത്തിന്റെതിനെക്കാൾ മെച്ചമാണെന്ന് മനുഷ്യരെ വിശ്വസിപ്പിക്കാൻ സാത്താൻ ശ്രമിച്ചു. നമ്മൾ ആരുടെ പക്ഷത്ത് നിൽക്കുമെന്ന് തീരുമാനിക്കാൻ യഹോവ നമ്മളെ അനുവദിച്ചിരിക്കുന്നു. നിങ്ങളെ സംബന്ധിച്ചെന്ത്? നിങ്ങളുടേതായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിനു പകരം യഹോവയുടെ നിയമങ്ങൾക്കും നിലവാരങ്ങൾക്കും ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട് നിങ്ങൾ അവന്റെ പക്ഷത്ത് നിൽക്കുമോ? അവന്റെ രാജ്യത്തിനു മാത്രമേ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്ന ബോധ്യം നിങ്ങൾക്കുണ്ടോ? ആളുകൾക്ക്, ദൈവത്തെക്കൂടാതെ തങ്ങളെത്തന്നെ വിജയകരമായി ഭരിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?—ഉല്പ. 3:4, 5.
8 ഉദാഹരണത്തിന് ഏതെങ്കിലും രാഷ്ട്രീയപാർട്ടിയെയോ പരിവർത്തനവാദികളെയോ സമാനമായ മറ്റ് സംഘടനകളെയോ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ നിങ്ങൾ എന്തു പറയും? ഇക്കൂട്ടരിൽ ചിലർ ആത്മാർഥതയുള്ളവരും ആളുകളെ സഹായിക്കാൻ ആഗ്രഹിക്കുന്നവരും ആയിരിക്കാം. പക്ഷേ യഹോവയുടെ രാജ്യത്തിനു മാത്രമേ മുഴുമനുഷ്യരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനും സകല അനീതിയും തുടച്ചുനീക്കാനും കഴിയൂ എന്ന് നമുക്ക് അറിയാം. സഭയിൽ, ഏറ്റവും മികച്ചതെന്ന് നമുക്കോരോരുത്തർക്കും തോന്നുന്ന കാര്യങ്ങൾ ചെയ്യുന്നതിനു പകരം നമ്മൾ യഹോവയുടെ മാർഗനിർദേശം പിൻപറ്റുന്നു. അതുകൊണ്ടാണ് സഭയിൽ ഐക്യമുള്ളത്.
9. ഒന്നാം നൂറ്റാണ്ടിൽ, ചില ക്രിസ്ത്യാനികൾക്ക് ഏത് പ്രശ്നമാണ് ഉണ്ടായിരുന്നത്, അവർ എന്ത് ചെയ്യണമായിരുന്നു?
9 ഒന്നാം നൂറ്റാണ്ടിൽ കൊരിന്തിലെ ചില ക്രിസ്ത്യാനികളിൽ ‘ഒരുവൻ, “ഞാൻ പൗലോസിന്റെ പക്ഷക്കാരൻ” എന്നും മറ്റൊരുവൻ, “ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ” എന്നും വേറൊരുവൻ, “ഞാൻ കേഫായുടെ പക്ഷക്കാരൻ” എന്നും ഇനിയും ഒരുവൻ, “ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ” എന്നും പറഞ്ഞുകൊണ്ട്’ തമ്മിൽ വഴക്കടിച്ചിരുന്നു. ഇതിനെക്കുറിച്ച് അറിഞ്ഞ പൗലോസ് ഞെട്ടിപ്പോയി. കാരണം അത് സഭയുടെ സമാധാനം കെടുത്തുമായിരുന്ന, വളരെ ഗുരുതരമായ ഒരു പ്രശ്നമായിരുന്നു. അതുകൊണ്ട് പൗലോസ് അവിടെയുള്ള സഹോദരങ്ങളോട് പറഞ്ഞു: “ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നു.” എന്നിട്ട് ഈ ഉപദേശവും കൊടുത്തു: “സഹോദരന്മാരേ, നിങ്ങൾ എല്ലാവരും യോജിപ്പോടെ സംസാരിക്കുകയും ഭിന്നതകളില്ലാതെ ഏക മനസ്സോടും ഏക ചിന്തയോടുംകൂടെ തികഞ്ഞ ഐക്യത്തിൽ വർത്തിക്കുകയും ചെയ്യണമെന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു.” ഇന്നും അത് സത്യമാണ്. സഭയിൽ ഒരു തരത്തിലുമുള്ള ഭിന്നതകൾ പാടില്ല.—1 കൊരി. 1:10-13; റോമർ 16:17, 18 വായിക്കുക.
10. പൗലോസ് ക്രിസ്ത്യാനികളെ എന്ത് ഓർമിപ്പിച്ചു, അതിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?
10 അഭിഷിക്തക്രിസ്ത്യാനികൾ സ്വർഗത്തിലെ പൗരന്മാരായതുകൊണ്ട് “ഭൗമികകാര്യ”ങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കരുതെന്ന് പൗലോസ് അവരെ ഓർമിപ്പിച്ചു. (ഫിലി. 3:17-20)a ദൈവത്തെയും ക്രിസ്തുവിനെയും പ്രതിനിധീകരിക്കുന്ന സ്ഥാനപതികളാണ് അഭിഷിക്തർ. ഒരു സ്ഥാനപതി ഏതെങ്കിലും വിദേശരാജ്യത്തായിരിക്കുമ്പോൾ അദ്ദേഹം അവിടത്തെ പ്രശ്നങ്ങളിലോ രാഷ്ട്രീയകാര്യങ്ങളിലോ ഒന്നും ഇടപെടാറില്ല. ഇതുപോലെ ഈ ലോകത്തിന്റെ പ്രശ്നങ്ങളിലോ രാഷ്ട്രീയകാര്യങ്ങളിലോ അഭിഷിക്തർ ഇടപെടുന്നത് ശരിയായിരിക്കില്ല. (2 കൊരി. 5:20) ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്നവരും ദൈവരാജ്യത്തോട് കൂറുള്ളവരാണ്. ഈ ലോകത്തിലെ തർക്കങ്ങളിൽ അവർ പക്ഷംപിടിക്കില്ല.
യഹോവയുടെ രാജ്യത്തോട് കൂറുള്ളവരായിരിക്കാൻ പരിശീലിക്കുക
11, 12. (എ) ദൈവരാജ്യത്തോട് എപ്പോഴും കൂറുള്ളവരായിരിക്കണമെങ്കിൽ നമ്മൾ ഏത് ചിന്താഗതി ഒഴിവാക്കണം? (ബി) ചില ആളുകളെക്കുറിച്ച് ഒരു സഹോദരിക്ക് എന്ത് തോന്നി, മാറ്റം വരുത്താൻ അവൾക്ക് എങ്ങനെ കഴിഞ്ഞു?
11 ലോകത്തിന്റെ മിക്ക ഭാഗത്തും, ആളുകൾക്ക് തങ്ങളുടേതിനോട് സമാനമായ സംസ്കാരവും ചരിത്രവും ഭാഷയും ഉള്ളവരോട് ഒരു പ്രത്യേക അടുപ്പം തോന്നാറുണ്ട്. ജനിച്ചുവളർന്ന സ്ഥലത്തെക്കുറിച്ച് അവർ കൂടെക്കൂടെ അഭിമാനംകൊള്ളുന്നു. ഇത്തരം ചിന്താഗതികൾ നമ്മളെ സ്വാധീനിക്കാൻ ഒരിക്കലും അനുവദിക്കരുത്. എല്ലാ സാഹചര്യങ്ങളിലും നിഷ്പക്ഷരായി നിൽക്കുന്നതിന്, നമ്മുടെ ചിന്താരീതിക്ക് മാറ്റം വരുത്തുകയും മനസ്സാക്ഷിയെ പരിശീലിപ്പിക്കുകയും വേണം. നമുക്ക് ഇത് എങ്ങനെ ചെയ്യാം?
12 ഒരു ഉദാഹരണം നോക്കാം. യുഗോസ്ലാവിയ എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന രാജ്യത്താണ് മെറീറ്റb ജനിച്ചത്. അവൾ വളർന്നുവന്ന സ്ഥലത്തെ ആളുകൾക്ക് സെർബിയക്കാരോട് വെറുപ്പായിരുന്നു. യഹോവയെക്കുറിച്ച് പഠിച്ചപ്പോൾ, ഒരു വംശീയ കൂട്ടത്തെ മറ്റുള്ളവയെക്കാൾ മികച്ചതായി അവൻ കാണുന്നില്ലെന്നും സാത്താനാണ് ആളുകളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അവൾക്ക് മനസ്സിലായി. അതുകൊണ്ട് തന്റെ ചിന്താഗതിക്ക് മാറ്റംവരുത്താൻ അവൾ കഠിനശ്രമം ചെയ്തു. പക്ഷേ മെറീറ്റ താമസിച്ചിരുന്ന സ്ഥലത്ത് പല വംശീയ കൂട്ടങ്ങൾ തമ്മിൽ യുദ്ധമുണ്ടായപ്പോൾ സെർബിയക്കാരെ അവൾ വീണ്ടും വെറുക്കാൻ തുടങ്ങി. അവരോട് സുവാർത്ത അറിയിക്കാൻപോലും അവൾ ഇഷ്ടപ്പെട്ടില്ല. ഇത് തെറ്റാണെന്ന് അവൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് അത്തരം ചിന്തകൾ ഒഴിവാക്കാൻ സഹായിക്കണമേയെന്ന് അവൾ യഹോവയോട് അപേക്ഷിച്ചു. മുൻനിരസേവനം തുടങ്ങാനുള്ള സഹായത്തിനായും അവൾ പ്രാർഥിച്ചു. മെറീറ്റ പറയുന്നു: “എനിക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം ശുശ്രൂഷയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണെന്ന് എനിക്ക് മനസ്സിലായി. ശുശ്രൂഷയിലായിരിക്കുമ്പോൾ യഹോവയുടെ സ്നേഹം നിറഞ്ഞ വ്യക്തിത്വം അനുകരിക്കാൻ ഞാൻ ശ്രമിക്കുന്നു. അങ്ങനെ എന്റെ തെറ്റായ ചിന്തകൾ ഒഴിവാക്കാൻ എനിക്ക് കഴിയുന്നു.”
13. (എ) സോയ്ലയ്ക്ക് എന്ത് പറ്റി, അവൾ എന്ത് ചെയ്തു? (ബി) സോയ്ലയുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?
13 മെക്സിക്കോയിൽനിന്ന് യൂറോപ്പിലേക്ക് താമസംമാറിയ സോയ്ല സഹോദരിയുടെ കാര്യമെടുക്കുക. അവളുടെ സഭയിൽ ലാറ്റിൻ അമേരിക്കയുടെ മറ്റ് ഭാഗങ്ങളിൽനിന്നുള്ള സഹോദരീസഹോദരന്മാരുണ്ടായിരുന്നു. അവരിൽ ചിലർ അവളുടെ രാജ്യത്തെയും അവിടത്തെ ആചാരരീതികളെയും എന്തിന്, സംഗീതത്തെപ്പോലും കളിയാക്കിയെന്ന് സോയ്ല പറയുന്നു. അവൾ ആകെ അസ്വസ്ഥയായി. എങ്കിലും അത് തന്റെ ഹൃദയത്തെ വ്രണപ്പെടുത്താതിരിക്കാൻ സഹായിക്കണമേയെന്ന് അവൾ യഹോവയോട് പ്രാർഥിച്ചു. അവളുടെ സ്ഥാനത്ത് നമ്മൾ ആയിരുന്നെങ്കിൽ എന്ത് ചെയ്തേനെ? നമ്മുടെ ചില സഹോദരീസഹോദരന്മാർ, തങ്ങൾ ജനിച്ചുവളർന്ന സ്ഥലത്തെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും മോശമായി പറയുന്നത് കേൾക്കുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ ഇപ്പോഴും പാടുപെടുന്നുണ്ടാകും. അതുകൊണ്ട് ഏതെങ്കിലും ഒരു കൂട്ടം ആളുകൾ മറ്റൊരു കൂട്ടത്തെക്കാൾ കേമന്മാരാണെന്ന് തോന്നുന്ന വിധത്തിൽ എന്തെങ്കിലും പറയാനോ ചെയ്യാനോ നമ്മൾ ഒരിക്കലും ശ്രമിക്കരുത്. നമ്മുടെ സഭയിലോ മറ്റ് എവിടെയെങ്കിലുമോ ഭിന്നിപ്പിന് കാരണമാകാൻ നമ്മൾ ആഗ്രഹിക്കുന്നില്ല.—റോമ. 14:19; 2 കൊരി. 6:3.
14. ആളുകളെ യഹോവ വീക്ഷിക്കുന്നതുപോലെ വീക്ഷിക്കാൻ നിങ്ങളെ എന്ത് സഹായിക്കും?
14 യഹോവയുടെ ദാസരെല്ലാം ഐക്യമുള്ള ഒരൊറ്റ കൂട്ടമാണ്. അതുകൊണ്ട് ഏതെങ്കിലും ഒരു ദേശമോ രാജ്യമോ മറ്റൊന്നിനെക്കാൾ മുന്തിനിൽക്കുന്നതായി നമ്മൾ ഒരിക്കലും ചിന്തിക്കരുത്. വളർന്നുവന്ന സ്ഥലത്തോട് ഒരു പ്രത്യേക മമത തോന്നാൻ വീട്ടുകാരും നാട്ടുകാരും നിങ്ങളെ പ്രേരിപ്പിച്ചിരിക്കാം. അങ്ങനെയാണെങ്കിൽ മറ്റ് ഭാഷക്കാരെയും മറ്റ് ദേശത്തിലും സംസ്കാരത്തിലും വംശത്തിലും ഉള്ളവരെയും കുറിച്ച് തെറ്റായ ചിന്തകൾ ഇടയ്ക്കൊക്കെ നിങ്ങളുടെ മനസ്സിൽ വന്നേക്കാം. നിങ്ങൾക്ക് എങ്ങനെ മാറ്റംവരുത്താനാകും? തങ്ങളുടെ രാജ്യത്തെക്കുറിച്ച് അഭിമാനംകൊള്ളുന്നവരെയും മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണ് തങ്ങളെന്ന് വിചാരിക്കുന്നവരെയും കുറിച്ചുള്ള യഹോവയുടെ വീക്ഷണം ചിന്തിച്ചുനോക്കുക. ഇതിനെപ്പറ്റി നിങ്ങളുടെ വ്യക്തിപരമായ പഠനത്തിലോ കുടുംബാരാധനയിലോ കൂടുതലായി ഗവേഷണം നടത്തുക. ആളുകളെ യഹോവ വീക്ഷിക്കുന്നതുപോലെ വീക്ഷിക്കാനുള്ള സഹായത്തിനായും യഹോവയോട് പ്രാർഥിക്കുക.—റോമർ 12:2 വായിക്കുക.
മറ്റുള്ളവർ നമ്മോട് എന്ത് ചെയ്താലും, യഹോവയോട് കൂറുള്ളവരായിരിക്കുന്നതിന് നമ്മൾ അവനെ അനുസരിക്കണം (15, 16 ഖണ്ഡികകൾ കാണുക)
15, 16. (എ) നമ്മൾ വ്യത്യസ്തരായതുകൊണ്ട് ചിലർ എങ്ങനെ പ്രതികരിക്കും? (ബി) യഹോവയോട് കൂറുള്ളവരായിരിക്കാൻ മാതാപിതാക്കൾക്ക് മക്കളെ എങ്ങനെ സഹായിക്കാനാകും?
15 യഹോവയെ ഒരു നല്ല മനസ്സാക്ഷിയോടെ സേവിക്കാനാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. അതുകൊണ്ട് ചില സാഹചര്യങ്ങളിൽ സഹജോലിക്കാർ, സഹപാഠികൾ, അയൽക്കാർ, ബന്ധുക്കൾ എന്നിവരിൽനിന്നെല്ലാം നമുക്ക് വ്യത്യസ്തരായി നിൽക്കേണ്ടിവരും. (1 പത്രോ. 2:19) അക്കാരണത്താൽ മറ്റുള്ളവർ നമ്മളെ ദ്വേഷിക്കുമെന്ന് യേശു മുന്നറിയിപ്പ് നൽകി. നമ്മളെ എതിർക്കുന്ന അനേകർക്കും ദൈവരാജ്യത്തെക്കുറിച്ചുള്ള അറിവില്ല. അതുകൊണ്ടുതന്നെ മനുഷ്യഗവണ്മെന്റുകൾക്കു പകരം ദൈവരാജ്യത്തോട് കൂറുപുലർത്തുന്നത് നമുക്ക് എത്ര പ്രധാനമാണെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല.
16 മറ്റുള്ളവർ എന്തുതന്നെ പറഞ്ഞാലും ചെയ്താലും ശരി, യഹോവയോട് കൂറുള്ളവരായിരിക്കുന്നതിന് നമ്മൾ അവനെ അനുസരിക്കണം. (ദാനീ. 3:16-18) മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരായിരിക്കാൻ യുവജനങ്ങൾക്ക് വിശേഷാൽ ബുദ്ധിമുട്ടായിരിക്കാം. മാതാപിതാക്കളേ, സ്കൂളിലായിരിക്കുമ്പോൾ ധൈര്യമുള്ളവരായിരിക്കാൻ മക്കളെ സഹായിക്കുക. ദേശഭക്തിപരമായ ആഘോഷങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ നിങ്ങളുടെ കുട്ടികൾക്ക് ഭയമുണ്ടായിരിക്കാം. ഇക്കാര്യത്തിൽ യഹോവയുടെ വീക്ഷണം എന്താണെന്ന് കുടുംബാരാധനയുടെ സമയത്ത് കുട്ടികളുമൊത്ത് ചർച്ച ചെയ്യുക. തങ്ങൾ എന്താണ് വിശ്വസിക്കുന്നതെന്ന് ആദരവോടെ, വ്യക്തമായി മറ്റുള്ളവർക്ക് വിശദീകരിച്ചുകൊടുക്കാൻ കുട്ടികളെ പഠിപ്പിക്കുക. (റോമ. 1:16) ആവശ്യമായിവരുന്നെങ്കിൽ കുട്ടികളെ സഹായിക്കാനായി, നിങ്ങൾതന്നെ അധ്യാപകരോട് സംസാരിക്കാൻ മുൻകൈയെടുത്ത് നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച് അവർക്ക് വിശദീകരിച്ചുകൊടുക്കുക.
യഹോവയുടെ എല്ലാ സൃഷ്ടികളെയും ആസ്വദിക്കുക!
17. ഏത് ചിന്ത നമ്മൾ ഒഴിവാക്കണം, എന്തുകൊണ്ട്?
17 ജനിച്ചുവളർന്ന സ്ഥലത്തെ ഭാഷയും ചുറ്റുപാടും സംസ്കാരവും ആഹാരവും ഒക്കെ പൊതുവേ നമുക്കെല്ലാം ഇഷ്ടമാണ്. എന്നാൽ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് മറ്റുള്ളവർക്ക് ഇഷ്ടമുള്ള കാര്യങ്ങളെക്കാൾ എപ്പോഴും നല്ലതെന്ന് നമുക്ക് തോന്നുന്നുണ്ടോ? നമുക്ക് ആസ്വദിക്കാൻ കഴിയേണ്ടതിന് ധാരാളം വൈവിധ്യങ്ങളോടെയാണ് യഹോവ ഓരോന്നും സൃഷ്ടിച്ചിരിക്കുന്നത്. (സങ്കീ. 104:24; വെളി. 4:11) അപ്പോൾപ്പിന്നെ ഏതെങ്കിലും ഒരു വിധത്തിൽ മാത്രം കാര്യങ്ങൾ ചെയ്യുന്നതാണ് മറ്റ് ഏതിനെക്കാളും നല്ലതെന്ന് വാശിപിടിക്കുന്നത് ശരിയാണോ?
18. യഹോവ വീക്ഷിക്കുന്നതുപോലെ നമ്മൾ മറ്റുള്ളവരെ വീക്ഷിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്?
18 എല്ലാത്തരം ആളുകളും തന്നെക്കുറിച്ച് പഠിക്കാനും തന്നെ ആരാധിക്കാനും എന്നേക്കും ജീവിക്കാനും ആണ് യഹോവ ആഗ്രഹിക്കുന്നത്. (യോഹ. 3:16; 1 തിമൊ. 2:3, 4) നമ്മുടെ സഹോദരങ്ങൾക്ക് നമ്മുടേതിൽനിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളുള്ളപ്പോഴും, അവരുടെ അഭിപ്രായങ്ങൾ യഹോവയ്ക്ക് സ്വീകാര്യമായിരിക്കുന്നിടത്തോളം നമ്മൾ അവ ശ്രദ്ധിക്കാൻ മനസ്സുകാണിക്കും. അങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതം കൂടുതൽ ആസ്വാദ്യമാകും. നമ്മുടെ സഹോദരീസഹോദരന്മാരുമായുള്ള ഐക്യം കാത്തുസൂക്ഷിക്കാനുമാകും. നമ്മൾ പറഞ്ഞുവന്നതുപോലെ, യഹോവയോടും അവന്റെ രാജ്യത്തോടും കൂറുള്ളവരായതുകൊണ്ട് നമ്മൾ ലോകത്തിന്റെ കലഹങ്ങളിലൊന്നും പക്ഷംപിടിക്കില്ല. സാത്താന്റെ ലോകത്തിലെ അഹങ്കാരത്തെയും മത്സരത്തെയും നമ്മൾ വെറുക്കുന്നു. സമാധാനത്തെ സ്നേഹിക്കാനും താഴ്മയുള്ളവരായിരിക്കാനും യഹോവ നമ്മളെ പഠിപ്പിച്ചിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്! സങ്കീർത്തനക്കാരന്റെ അതേ വികാരമാണ് നമുക്കും: “ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!”—സങ്കീ. 133:1.
a ഫിലിപ്പിസഭയിലുണ്ടായിരുന്ന ചിലർക്ക് റോമൻപൗരത്വം ഉണ്ടായിരുന്നിരിക്കാം. അതുകൊണ്ട് അവർക്ക് റോമൻപൗരന്മാർ അല്ലാതിരുന്ന സഹോദരന്മാരെക്കാൾ കൂടുതൽ അവകാശങ്ങളുണ്ടായിരുന്നു.
b പേരുകൾ മാറ്റിയിട്ടുണ്ട്.