ജീവിതകഥ
ജ്ഞാനികളോടുകൂടെ നടന്നത് എനിക്കു പ്രയോജനം ചെയ്തു
ഐക്യനാടുകളിലെ സൗത്ത് ഡെക്കോട്ടയിലുള്ള ബ്രൂക്കിങ്സിലെ നല്ല തെളിവുള്ള ഒരു ദിവസം. ശൈത്യകാലത്തിന്റെ വരവ് വിളിച്ചറിയിക്കുന്ന കുളിരാണ് എങ്ങും. ഞങ്ങൾ കുറച്ച് പേർ ഒരു കൃഷിയിടത്തിലെ കളപ്പുരയിൽ നിൽക്കുകയാണ്. കന്നുകാലികൾക്കു വെള്ളം കൊടുക്കുന്ന ഒരു വലിയ പാത്രമുണ്ട് മുന്നിൽ. തണുത്ത വെള്ളം പാതിയോളം നിറച്ച ആ പാത്രത്തിനു മുന്നിൽ വിറച്ചുവിറച്ച് നിൽക്കുകയാണു ഞങ്ങൾ. എന്തിനാണു ഞങ്ങൾ ആ രാവിലെ അവിടെ നിൽക്കുന്നതെന്നു നിങ്ങൾ അതിശയിക്കുന്നുണ്ടാകും. എന്റെ കഥ ഞാൻ പറയാം.
എന്റെ കുട്ടിക്കാലം
ആൽഫ്രെഡ് അങ്കിളും എന്റെ പപ്പയും
1936 മാർച്ച് 7-നു നാലു മക്കളിൽ ഇളയവനായി ഞാൻ ജനിച്ചു. സൗത്ത് ഡെക്കോട്ടയുടെ കിഴക്ക് ഭാഗത്തുള്ള ഒരു ചെറിയ കൃഷിയിടത്തിലായിരുന്നു ഞങ്ങളുടെ വീട്. ഞങ്ങളുടെ കുടുംബം കൃഷിയെ വളരെ പ്രാധാന്യത്തോടെയാണു കണ്ടിരുന്നത്. പക്ഷേ ഞങ്ങൾക്ക് ഏറ്റവും പ്രധാനം അതല്ലായിരുന്നു. 1934-ൽ എന്റെ പപ്പയും മമ്മിയും നമ്മുടെ സ്വർഗീയപിതാവായ യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിച്ച് യഹോവയുടെ സാക്ഷികളായി സ്നാനമേറ്റിരുന്നു. അതുകൊണ്ട് ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിനാണ് അവർ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്തത്. എന്റെ പപ്പ ക്ലാരെൻസും പിന്നീട് എന്റെ അങ്കിൾ ആൽഫ്രെഡും സൗത്ത് ഡെക്കോട്ടയിലുള്ള കോൻഡി എന്ന ഞങ്ങളുടെ ചെറിയ സഭയുടെ കമ്പനിദാസന്മാരായി സേവിച്ചു. (കമ്പനിദാസൻ ഇപ്പോൾ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ എന്ന് അറിയപ്പെടുന്നു.)
ക്രിസ്തീയയോഗങ്ങൾക്കു പങ്കെടുക്കുന്നതിലും ബൈബിളിലെ മഹത്തായ ഭാവിപ്രത്യാശയെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ വീടുതോറും പോകുന്നതിലും ഞങ്ങളുടെ കുടുംബം ഒരു മുടക്കവും വരുത്തിയിരുന്നില്ല. പപ്പയും മമ്മിയും വെച്ച നല്ല മാതൃകയും അവർ തന്ന പരിശീലനവും ആണ് കുട്ടികളായ ഞങ്ങളിൽ യഹോവയോടുള്ള സ്നേഹം വളർത്തിയത്. ആറു വയസ്സായപ്പോൾ എന്റെ ചേച്ചി ഡൊറോത്തിയും ഞാനും പ്രചാരകരായി. 1943-ലാണു ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നമ്മുടെ മീറ്റിങ്ങുകളുടെ ഭാഗമായത്. ആ സമയത്തുതന്നെ ഞാൻ അതിൽ പേര് ചാർത്തി.
മുൻനിരസേവകനായി പ്രവർത്തിക്കുന്നു, 1952-ൽ
കൺവെൻഷനുകൾക്കും സമ്മേളനങ്ങൾക്കും പോകുന്നതിനു ഞങ്ങൾ വളരെ പ്രാധാന്യം കൊടുത്തു. 1949-ൽ സൗത്ത് ഡെക്കോട്ടയിലെ സൂ ഫോൾസിൽ നടന്ന കൺവെൻഷനിൽ ഗ്രാന്റ് സ്യൂട്ടർ സഹോദരനായിരുന്നു സന്ദർശകപ്രസംഗകൻ. “അതു നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ അടുത്തെത്തിയിരിക്കുന്നു!” എന്നതായിരുന്നു പ്രസംഗവിഷയം. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത മറ്റുള്ളവരെ അറിയിക്കുന്നതിന്, സമർപ്പിതരായ എല്ലാ ക്രിസ്ത്യാനികളും അവരുടെ ജീവിതം ഉപയോഗിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. യഹോവയ്ക്കു ജീവിതം സമർപ്പിക്കാൻ അത് എന്നെ പ്രേരിപ്പിച്ചു. അടുത്ത സർക്കിട്ട് സമ്മേളനത്തിൽ, 1949 നവംബർ 12-ന്, ബ്രൂക്കിങ്സിൽവെച്ച് ആദ്യം പറഞ്ഞ ആ കൃഷിയിടത്തിൽ വേറെ മൂന്നു പേരോടൊപ്പം ഞാൻ സ്നാനമേറ്റു. സ്റ്റീൽകൊണ്ട് നിർമിച്ച വലിയ പാത്രമായിരുന്നു ഞങ്ങളുടെ ‘സ്നാനക്കുളം.’
മുൻനിരസേവനം ചെയ്യാൻ ഞാൻ ലക്ഷ്യം വെച്ചു. 15 വയസ്സുള്ളപ്പോൾ 1952 ജനുവരി 1-നു ഞാൻ മുൻനിരസേവനം ആരംഭിച്ചു. “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും” എന്നാണു ബൈബിൾ പറയുന്നത്. മുൻനിരസേവനം തുടങ്ങാനുള്ള തീരുമാനത്തിന് എന്റെ കുടുംബത്തിലെ ജ്ഞാനികളായ പലരും പിന്തുണ തന്നു. (സുഭാ. 13:20) പപ്പയുടെ ചേട്ടനായ ജൂലിയസ് അങ്കിളായിരുന്നു എന്റെ മുൻനിരസേവനപങ്കാളി. അന്ന് അദ്ദേഹത്തിന് 60 വയസ്സായിരുന്നു. ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും ഒരുമിച്ചുള്ള ശുശ്രൂഷ ഞങ്ങൾ ശരിക്കും ആസ്വദിച്ചു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തിൽനിന്ന് പലതും എനിക്കു പഠിക്കാനായി. ഡൊറോത്തിയും അധികം വൈകാതെ മുൻനിരസേവനം തുടങ്ങി.
സർക്കിട്ട് മേൽവിചാരകന്മാർ എന്നെ സഹായിച്ചു
എന്റെ ചെറുപ്പകാലത്ത്, പപ്പയും മമ്മിയും ഞങ്ങളോടൊപ്പം താമസിക്കാൻ സർക്കിട്ട് മേൽവിചാരകന്മാരെയും ഭാര്യമാരെയും ക്ഷണിക്കുമായിരുന്നു. അതിൽ ഒരു ദമ്പതികളായിരുന്നു ജസ്സെ കാൻഡ്വെല്ലും ലിന്നും. അവരുടെ പ്രോത്സാഹനമാണു മുൻനിരസേവനം തുടങ്ങാൻ എന്നെ പ്രേരിപ്പിച്ച ഒരു പ്രധാനഘടകം. അവർ എന്നോടു കാണിച്ച സ്നേഹം ആത്മീയലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കാനുള്ള അതിയായ ആഗ്രഹം എന്നിൽ വളർത്തി. ഞങ്ങളുടെ അടുത്തുള്ള സഭകൾ സന്ദർശിക്കുന്ന സമയത്ത് ചിലപ്പോഴൊക്കെ ശുശ്രൂഷയിൽ അവർ എന്നെയും കൂട്ടുമായിരുന്നു. യഹോവയോട് എന്നെ കൂടുതൽ അടുപ്പിച്ച അക്കാലം ഇന്നും ഞാൻ ഓർക്കുന്നു.
പിന്നെ ഞങ്ങളുടെ സഭ സന്ദർശിച്ചതു ബഡ് മില്ലർ സഹോദരനും ഭാര്യ ജോവാൻ സഹോദരിയും ആയിരുന്നു. അപ്പോൾ എനിക്ക് 18 വയസ്സായിരുന്നു, അതായത് സൈന്യത്തിൽ ചേരേണ്ട പ്രായം. പ്രാദേശിക സൈനിക റിക്രൂട്ടിങ്ങ് ബോർഡ് അവരുടെ മുന്നിൽ ഹാജരാകാൻ എന്നോട് ആവശ്യപ്പെട്ടു. രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷരായിരിക്കാനുള്ള യേശുവിന്റെ കല്പനയ്ക്കു വിരുദ്ധമായ ചില ജോലികൾ ചെയ്യാനാണ് അവർ എന്നെ വിളിപ്പിച്ചത്. എന്നാൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കാനാണു ഞാൻ ലക്ഷ്യം വെച്ചിരുന്നത്. (യോഹ. 15:19) അതുകൊണ്ട് എന്നെ ഒരു മതശുശ്രൂഷകനായി പരിഗണിച്ച് സൈനികസേവനത്തിൽനിന്ന് ഒഴിവാക്കാൻ ഞാൻ സൈനിക റിക്രൂട്ടിങ്ങ് ബോർഡിൽ അപേക്ഷ സമർപ്പിച്ചു.
ആ വിചാരണയ്ക്ക് എന്റെകൂടെ വരാമെന്നു ഞാൻ ചോദിക്കാതെതന്നെ മില്ലർ സഹോദരൻ പറഞ്ഞു. അത് എന്നെ ആഴത്തിൽ സ്പർശിച്ചു. സൗഹൃദഭാവമുള്ള, അതേസമയം ധൈര്യമുള്ള ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തെപ്പോലുള്ള ഒരു ആത്മീയവ്യക്തി കൂടെയുണ്ടായിരുന്നത് എനിക്കു ശരിക്കും ധൈര്യം പകർന്നു. അങ്ങനെ ആ വിചാരണയ്ക്കു ശേഷം 1954-ലെ വേനൽക്കാലത്ത്, റിക്രൂട്ടിങ്ങ് ബോർഡ് എന്നെ ഒരു മതശുശ്രൂഷകനായി അംഗീകരിച്ചു. മറ്റൊരു ദിവ്യാധിപത്യലക്ഷ്യം എത്തിപ്പിടിക്കാൻ അത് എന്നെ സഹായിച്ചു.
ബഥേലിലെ ഫാമിൽ ഉപയോഗിച്ചിരുന്ന ട്രക്കിനു സമീപം, ഞാൻ അവിടെ ചെന്നയിടയ്ക്ക്
അധികം വൈകാതെ ബഥേലിൽ സേവിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. ന്യൂയോർക്കിലുള്ള സ്റ്റേറ്റൺ ദ്വീപിലെ വാച്ച്ടവർ ഫാമിലായിരുന്നു എന്റെ നിയമനം. അവിടെ ഞാൻ ഏകദേശം മൂന്നു വർഷം സേവിച്ചു. ജ്ഞാനികളായ പല സഹോദരങ്ങളെ പരിചയപ്പെടാനും അവരോടൊത്ത് സേവിക്കാനും കഴിഞ്ഞതു വളരെ നല്ലൊരു അനുഭവമായിരുന്നു.
ബഥേൽസേവനം
ഫ്രാൻസ് സഹോദരനോടൊപ്പം ഡബ്ല്യുബിബിആറിൽ
സ്റ്റേറ്റൺ ദ്വീപിലെ ഫാമിൽ ഒരു റേഡിയോനിലയമുണ്ടായിരുന്നു. 1924 മുതൽ 1957 വരെ ഡബ്ല്യുബിബിആർ എന്ന പേരിൽ യഹോവയുടെ സാക്ഷികളാണ് ആ നിലയം പ്രവർത്തിപ്പിച്ചിരുന്നത്. ബഥേൽകുടുംബത്തിൽനിന്ന് ഞാൻ ഉൾപ്പെടെ 20-ഓളം പേർ മാത്രമേ ഫാമിൽ ജോലിക്കുണ്ടായിരുന്നുള്ളൂ. ഞങ്ങൾ മിക്കവരും ചെറുപ്പക്കാരും അനുഭവപരിചയമില്ലാത്തവരും ആയിരുന്നു. ഞങ്ങളുടെകൂടെ എൽഡൺ വുഡ്വർത്ത് എന്ന പ്രായമുള്ള ഒരു അഭിഷിക്തസഹോദരനുണ്ടായിരുന്നു. ജ്ഞാനിയായ അദ്ദേഹം ഞങ്ങളോടു കാണിച്ച പിതൃതുല്യമായ വാത്സല്യം ആത്മീയത കാത്തുസൂക്ഷിക്കാൻ ഞങ്ങളെ സഹായിച്ചു. ഞങ്ങൾക്കിടയിൽ ചെറിയചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അദ്ദേഹം ഞങ്ങളോട് ഇങ്ങനെ പറയുമായിരുന്നു: “അപൂർണമനുഷ്യരെ ഉപയോഗിച്ച് കർത്താവ് ഇത്രത്തോളം ചെയ്തിരിക്കുന്നു എന്നതു ശരിക്കും അത്ഭുതംതന്നെ.”
ശുശ്രൂഷയിൽ ഉത്സാഹത്തോടെ പ്രവർത്തിച്ച ഒരാളായിരുന്നു ഹാരി പീറ്റേഴ്സൺ
അവിടെ ഫ്രെഡറിക് ഫ്രാൻസ് സഹോദരനോടൊപ്പമായിരിക്കാനും ഞങ്ങൾക്ക് അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ ജ്ഞാനവും തിരുവെഴുത്തുകളെക്കുറിച്ചുള്ള ആഴമായ അറിവും ഞങ്ങളെ സ്വാധീനിച്ചു. മാത്രമല്ല, ഞങ്ങൾ ഓരോരുത്തരോടും അദ്ദേഹം പ്രത്യേകതാത്പര്യം കാണിച്ചു. ഹാരി പീറ്റേഴ്സൺ സഹോദരനായിരുന്നു ഞങ്ങൾക്കു ഭക്ഷണം പാകം ചെയ്തുതന്നിരുന്നത്. അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് എന്തായിരുന്നെന്നോ? പാപാറിയെറോപൗലോസ്. അദ്ദേഹവും അഭിഷിക്തനായിരുന്നു. ബഥേൽസേവനത്തിലായിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും വയൽസേവനം മുടക്കിയിരുന്നില്ല. ശുശ്രൂഷയിൽ വളരെ ഉത്സാഹത്തോടെ പ്രവർത്തിച്ചിരുന്ന അദ്ദേഹം ഓരോ മാസവും നൂറുകണക്കിനു മാസികകളാണു കൊടുത്തിരുന്നത്. തിരുവെഴുത്തുകളെക്കുറിച്ച് അഗാധമായ അറിവുണ്ടായിരുന്നതുകൊണ്ട് ഞങ്ങളുടെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു.
ജ്ഞാനികളായ സഹോദരിമാരിൽനിന്ന് പഠിക്കുന്നു
ഫാമിൽ ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും അവിടെത്തന്നെയുള്ള ഒരു ഫാക്ടറിയിൽ സംസ്കരിച്ചെടുക്കുമായിരുന്നു. ബഥേൽകുടുംബത്തിന് ആവശ്യമായ ഏകദേശം 45,000 ടിൻ ഭക്ഷണസാധനങ്ങളാണ് ഓരോ വർഷവും സംസ്കരിച്ചിരുന്നത്. ഈ സമയത്താണ് ഈറ്റാ ഹൂത്ത് എന്ന ജ്ഞാനിയായ സഹോദരിയോടൊപ്പം സേവിക്കാൻ എനിക്ക് അവസരം കിട്ടിയത്. ഭക്ഷ്യവസ്തുക്കൾ എങ്ങനെയാണു സംസ്കരിക്കേണ്ടതെന്നു സംബന്ധിച്ച നിർദേശങ്ങൾ ഈ സഹോദരിയാണു നൽകിയിരുന്നത്. ഫാമിന് അടുത്ത പ്രദേശങ്ങളിലുള്ള സഹോദരിമാരും ജോലി ചെയ്യാൻ വരുമായിരുന്നു. അവരുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിലും ഈറ്റാ സഹോദരി സഹായിച്ചു. ഇത്രയും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളൊക്കെ നിർവഹിച്ചിരുന്നെങ്കിലും ഫാമിന്റെ മേൽനോട്ടം വഹിച്ച സഹോദരന്മാരോട് ഈറ്റാ സഹോദരി വളരെ ആദരവോടെയാണ് ഇടപെട്ടത്. ദിവ്യാധിപത്യക്രമീകരണത്തിനു കീഴ്പെട്ടിരിക്കുന്നതിനെക്കുറിച്ച് സഹോദരിയിൽനിന്ന് ഞാൻ ഒരുപാടു പഠിച്ചു.
ആഞ്ചെലയോടും ഈറ്റാ ഹൂത്തിനോടും ഒപ്പം
അവിടെ സഹായിക്കാൻ വന്ന ജ്ഞാനിയായ ഒരു ചെറുപ്പക്കാരിയായിരുന്നു ആഞ്ചെല റോമാനോ. ആഞ്ചെല സത്യം പഠിച്ച കാലത്ത് ഈറ്റാ സഹോദരി ആഞ്ചെലയെ പലവിധത്തിൽ സഹായിച്ചിരുന്നു. ആഞ്ചെലയെ എന്റെ ജീവിതസഖിയാക്കാൻ ഞാൻ തീരുമാനിച്ചു. 1958 ഏപ്രിലിലായിരുന്നു ഞങ്ങളുടെ വിവാഹം. കഴിഞ്ഞ 58 വർഷമായി ദൈവസേവനത്തിന്റെ പല മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾക്കായി. ഇക്കഴിഞ്ഞ കാലത്തെല്ലാം യഹോവയോടുള്ള ആഞ്ചിയുടെ അചഞ്ചലമായ വിശ്വസ്തത ഞങ്ങളുടെ വിവാഹബന്ധത്തിനു കരുത്തു പകർന്നു. ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ആഞ്ചി എപ്പോഴും എന്റെകൂടെയുണ്ടായിരിക്കും എന്ന് എനിക്ക് ഉറപ്പാണ്.
മിഷനറിനിയമനവും സഞ്ചാരവേലയും
1957-ൽ സ്റ്റേറ്റൺ ദ്വീപിലെ ഡബ്ല്യുബിബിആർ റേഡിയോനിലയം വിറ്റുകഴിഞ്ഞ് കുറച്ച് കാലം ഞാൻ ബ്രൂക്ലിൻ ബഥേലിൽ സേവിച്ചു. ആ സമയത്തായിരുന്നു എന്റെ വിവാഹം. അതുകൊണ്ട് എനിക്കു ബഥേലിൽനിന്ന് പോകേണ്ടിവന്നു. പിന്നെ ഏകദേശം മൂന്നു വർഷം ഞങ്ങൾ സ്റ്റേറ്റൺ ദ്വീപിൽ മുൻനിരസേവനം ചെയ്തു. കുറച്ച് കാലം ഞാൻ ജോലി ചെയ്തതു നമ്മുടെ റേഡിയോനിലയത്തിന്റെ പുതിയ ഉടമകളോടൊപ്പമായിരുന്നു. ഡബ്ല്യുപിഒഡബ്ല്യു എന്നായിരുന്നു ആ നിലയത്തിന്റെ പുതിയ പേര്.
എവിടെ നിയമനം ലഭിച്ചാലും അതു സ്വീകരിക്കാൻ കഴിയുന്ന വിധത്തിൽ ലളിതമായി ജീവിക്കാൻ ആഞ്ചിയും ഞാനും തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ 1961-ൽ ഞങ്ങളെ നിബ്രാസ്കയിലെ ഫോൾസ് സിറ്റിയിൽ പ്രത്യേക മുൻനിരസേവകരായി നിയമിച്ചപ്പോൾ ആ നിയമനം പെട്ടെന്നു സ്വീകരിക്കാൻ ഞങ്ങൾക്കായി. അധികം കഴിഞ്ഞില്ല, ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിൽവെച്ച് നടക്കുന്ന ഒരു മാസത്തെ രാജ്യശുശ്രൂഷാസ്കൂളിലേക്കു ഞങ്ങളെ ക്ഷണിച്ചു. ആ സ്കൂൾ ഞങ്ങൾ വളരെയധികം ആസ്വദിച്ചു. പഠിച്ച കാര്യങ്ങൾ നിബ്രാസ്കയിലെ ഞങ്ങളുടെ പ്രദേശത്തുപോയി പ്രാവർത്തികമാക്കാമെന്നു വിചാരിച്ചിരിക്കുമ്പോഴാണു ഞങ്ങളെ കമ്പോഡിയയിൽ മിഷനറിമാരായി നിയമിച്ചത്. ഞങ്ങൾ അത്ഭുതപ്പെട്ടുപോയി! തെക്കുകിഴക്കൻ ഏഷ്യയിലെ മനോഹരമായ ഈ രാജ്യം കണ്ണിനു കുളിർമയേകുന്ന കാഴ്ചകളും ശ്രുതിമധുരമായ സ്വരങ്ങളും കൊതിപ്പിക്കുന്ന രുചികളും നിറഞ്ഞതായിരുന്നു. മറ്റൊരു ലോകത്ത് ചെന്നതുപോലെയാണു ഞങ്ങൾക്കു തോന്നിയത്. അവിടെയുള്ളവരെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കാൻ ഞങ്ങളുടെ ഹൃദയം വെമ്പൽകൊണ്ടു.
പക്ഷേ അവിടത്തെ രാഷ്ട്രീയസാഹചര്യം മാറിമറിഞ്ഞു, ഞങ്ങൾക്കു തെക്കൻ വിയറ്റ്നാമിലേക്കു മാറേണ്ടിവന്നു. സങ്കടകരമെന്നു പറയട്ടെ, രണ്ടു വർഷത്തിനുള്ളിൽ എനിക്കു ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതുകൊണ്ട് നാട്ടിലേക്കു മടങ്ങേണ്ടിവന്നു. കുറച്ച് കാലം എനിക്കു വിശ്രമം ആവശ്യമായിരുന്നു. എന്നാൽ ആരോഗ്യം വീണ്ടെടുത്തപ്പോൾ ഞങ്ങൾ പിന്നെയും മുഴുസമയസേവനം ആരംഭിച്ചു.
ആഞ്ചെലയോടൊപ്പം 1975-ൽ ഒരു ടെലിവിഷൻ അഭിമുഖത്തിനു മുമ്പ്
1965 മാർച്ച് മുതൽ സഞ്ചാരവേല ചെയ്യാനുള്ള നിയമനം ഞങ്ങൾക്കു ലഭിച്ചു. സർക്കിട്ട് വേലയിലും ഡിസ്ട്രിക്റ്റ് വേലയിലും ആയി 33 വർഷം ആഞ്ചിയും ഞാനും സഭകളെ സേവിച്ചു. കൺവെൻഷനുകളുടെ സംഘാടനവും മേൽനോട്ടവും അതിൽ ഉൾപ്പെട്ടിരുന്നു. കൺവെൻഷനുകൾ എനിക്കു വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് ആ സേവനം ഞാൻ വളരെ ആസ്വദിച്ചാണു ചെയ്തത്. ന്യൂയോർക്ക് സിറ്റിയിലും ചുറ്റുവട്ടത്തും ഉള്ള സഭകളിലാണു കുറച്ച് വർഷം ഞങ്ങൾ സന്ദർശനം നടത്തിയത്. അന്നത്തെ പല കൺവെൻഷനുകളും നടന്നതു യാങ്കീ സ്റ്റേഡിയത്തിലായിരുന്നു.
ബഥേൽസേവനം, ദിവ്യാധിപത്യസ്കൂളുകൾ
പ്രത്യേക മുഴുസമയസേവനത്തിലുള്ള മറ്റു പലരുടെയും കാര്യത്തിലെന്നപോലെ ആവേശകരവും അതേസമയം വെല്ലുവിളികൾ നിറഞ്ഞതും ആയ നിയമനങ്ങൾ എനിക്കും ആഞ്ചിക്കും ലഭിച്ചു. ഉദാഹരണത്തിന്, 1995-ൽ ശുശ്രൂഷാ പരിശീലന സ്കൂളിൽ അധ്യാപകനായി എനിക്കു നിയമനം കിട്ടി. മൂന്നു വർഷം കഴിഞ്ഞപ്പോൾ ഞങ്ങളെ ബഥേലിലേക്കു ക്ഷണിച്ചു. 40 വർഷം മുമ്പ് എന്റെ പ്രത്യേക മുഴുസമയസേവനം ആരംഭിച്ച അതേ സ്ഥലത്തേക്കു മടങ്ങിച്ചെല്ലാനായതിൽ എനിക്കു ശരിക്കും സന്തോഷം തോന്നി. അവിടെ ഞാൻ സർവീസ് ഡിപ്പാർട്ടുമെന്റിൽ സേവിച്ചു. പല സ്കൂളുകളുടെ അധ്യാപകനായും എന്നെ നിയമിച്ചു. ബഥേലിൽ നടക്കുന്ന സ്കൂളുകൾക്കു മേൽനോട്ടം വഹിക്കാൻ 2007-ൽ ഭരണസംഘം ദിവ്യാധിപത്യ സ്കൂൾ ഡിപ്പാർട്ടുമെന്റ് ആരംഭിച്ചപ്പോൾ കുറച്ച് വർഷം അതിന്റെ മേൽവിചാരകനായിരിക്കാനുള്ള അനുഗ്രഹം എനിക്കു ലഭിച്ചു.
ദിവ്യാധിപത്യവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സുപ്രധാനമായ പല മാറ്റങ്ങളും ഈ അടുത്ത കാലത്ത് നമുക്കു കാണാൻ കഴിഞ്ഞു. 2008-ൽ സഭാ മൂപ്പന്മാർക്കുള്ള സ്കൂൾ ആരംഭിച്ചു. അടുത്ത രണ്ടു വർഷംകൊണ്ട് ഐക്യനാടുകളിലെ പാറ്റേർസണിലും ബ്രൂക്ലിൻ ബഥേലിലും ആയി 12,000-ത്തിലധികം മൂപ്പന്മാർ ഈ സ്കൂളിൽ പങ്കെടുത്തു. പരിശീലനം ലഭിച്ച അധ്യാപകരെ ഉപയോഗിച്ച് ഈ സ്കൂൾ മറ്റു സ്ഥലങ്ങളിലും ഇപ്പോൾ നടത്തുന്നുണ്ട്. 2010-ൽ ശുശ്രൂഷാ പരിശീലന സ്കൂളിന്റെ പേര് ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾസ്കൂൾ എന്നാക്കി. അതോടൊപ്പം ക്രിസ്തീയ ദമ്പതികൾക്കുള്ള ബൈബിൾസ്കൂൾ എന്ന വേറൊരു സ്കൂളും ആരംഭിച്ചു.
2015 സേവനവർഷത്തോടെ ഈ രണ്ടു സ്കൂളുകളും ഒരുമിച്ചുചേർത്ത് രാജ്യസുവിശേഷകർക്കുള്ള സ്കൂൾ ആരംഭിച്ചു. ദമ്പതികൾക്കും ഏകാകികളായ സഹോദരീസഹോദരന്മാർക്കും അതിൽ പങ്കെടുക്കാം. മറ്റു ബ്രാഞ്ചുകളുടെ കീഴിലും ഈ സ്കൂൾ ആരംഭിക്കുമെന്ന വാർത്ത ആവേശത്തോടെയാണു ലോകമെമ്പാടുമുള്ള സഹോദരങ്ങൾ സ്വീകരിച്ചത്. ദിവ്യാധിപത്യവിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള അവസരങ്ങൾ ഇന്നു ധാരാളമുണ്ട്. ഈ പരിശീലനത്തിൽ പങ്കെടുക്കാൻ മനസ്സോടെ വന്ന അനേകം സഹോദരീസഹോദരന്മാരെ പരിചയപ്പെടാൻ കഴിഞ്ഞതിൽ എനിക്കു വളരെയധികം സന്തോഷമുണ്ട്.
സ്നാനമേറ്റ അന്നുമുതൽ ഇന്നുവരെ സത്യത്തിന്റെ പാതയിൽ നടക്കാൻ ജ്ഞാനികളായ അനേകർ എന്നെ സഹായിച്ചിട്ടുണ്ട്. അതിനു ഞാൻ യഹോവയോടു നന്ദിയുള്ളവനാണ്. അവരിൽ പലരും എന്റെ അതേ പ്രായത്തിലുള്ളവരോ അതേ പശ്ചാത്തലത്തിൽനിന്നുള്ളവരോ ആയിരുന്നില്ല. പക്ഷേ അവരെല്ലാം ആത്മീയവ്യക്തികളായിരുന്നു. അവരുടെ പ്രവൃത്തിയിലും മനോഭാവത്തിലും യഹോവയോടുള്ള ആഴമായ സ്നേഹം എനിക്കു വ്യക്തമായി കാണാൻ കഴിഞ്ഞു. യഹോവയുടെ സംഘടനയിൽ ജ്ഞാനികളായ അനേകം പേരുണ്ട്. അവരിൽ പലരോടുമൊപ്പം നടക്കാൻ എനിക്കു കഴിഞ്ഞു. അത് എനിക്കു വളരെ പ്രയോജനം ചെയ്തിരിക്കുന്നു.
ലോകത്ത് എല്ലായിടത്തുനിന്നുമുള്ള വിദ്യാർഥികളെ പരിചയപ്പെടുന്നത് എനിക്ക് ഇഷ്ടമാണ്