യഹോവയിൽ ആശ്രയിക്കുക—എല്ലായ്പോഴും
“ജനമേ, എല്ലാകാലത്തും അവനിൽ (യഹോവയിൽ) ആശ്രയിപ്പിൻ.” —സങ്കീ. 62:8.
1-3. തനിക്ക് യഹോവയിൽ ആശ്രയിക്കാനാകുമെന്ന ബോധ്യം പൗലോസിനുണ്ടായിരുന്നത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
എ.ഡി. 64-ൽ റോമിൽ ജീവിച്ചിരുന്ന ഒരു ക്രിസ്ത്യാനിയായിരുന്നു നിങ്ങളെന്ന് കരുതുക. അവിടെയുണ്ടായ ഒരു തീപിടുത്തത്തിന്റെ പേരിൽ ക്രിസ്ത്യാനികളെ ജനദ്രോഹികളെന്ന് കുറ്റം ചുമത്തിയിരിക്കുകയാണ്. റോമാക്കാർ അനേകം ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നു. ചിലർ മൃഗങ്ങളാൽ പിച്ചിച്ചീന്തപ്പെടുന്നു. മറ്റുചിലരെ സ്തംഭങ്ങളിൽ ആണിയടിച്ചുനിർത്തി രാത്രി വെളിച്ചത്തിനുള്ള മനുഷ്യപ്പന്തങ്ങളായി ജീവനോടെ കത്തിക്കുന്നു. ഇതിലേതെങ്കിലും ഒരു വിധത്തിലുള്ള പീഡനം നേരിട്ടേക്കാം എന്ന ഭീതിയിലാണ് ഓരോ ദിവസവും നിങ്ങൾ!
2 ഈ ഭയജനകമായ സമയത്താണ് അപ്പൊസ്തലനായ പൗലോസ് റോമിൽ രണ്ടാംവട്ടം തടവിലായത്. മുമ്പൊരു സാഹചര്യത്തിൽ, തന്നെ ആരും സഹായിക്കാതിരുന്നതിനാൽ ഇപ്പോൾ സഹോദരന്മാരിലാരെങ്കിലും സഹായിക്കുമോ എന്ന് പൗലോസ് ആശങ്കപ്പെടുന്നു. എന്നാൽ അന്ന് പൗലോസിന് യേശുവിൽനിന്നു സഹായം ലഭിച്ചിരുന്നു. പൗലോസ് ഇങ്ങനെ എഴുതി: “കർത്താവ് എനിക്കു തുണ നിന്നു; . . . അവൻ എനിക്കു ശക്തിപകർന്നു.” കൂടാതെ, “സിംഹത്തിന്റെ വായിൽനിന്നും ഞാൻ വിടുവിക്കപ്പെട്ടു” എന്നും പൗലോസ് പറയുകയുണ്ടായി.—2 തിമൊ. 4:16, 17.a
3 കഴിഞ്ഞ കാലങ്ങളിൽ യഹോവ തന്നെ സഹായിച്ചിട്ടുള്ളത് എങ്ങനെയാണെന്ന് പൗലോസ് ഓർത്തു. അതുകൊണ്ട്, ഇപ്പോഴായിരിക്കുന്ന സാഹചര്യത്തിലും ഭാവിയിൽ നേരിടാനിരിക്കുന്ന പരിശോധനകളിലും പിടിച്ചുനിൽക്കാൻ ആവശ്യമായ കരുത്ത് യഹോവ തനിക്ക് നൽകുമെന്ന ബോധ്യം പൗലോസിനുണ്ടായിരുന്നു. ഈ ഉറപ്പുള്ളതിനാൽ അവൻ ഇങ്ങനെ എഴുതി: ‘കർത്താവ് എന്നെ സകല ദുഷ്ടതകളിൽനിന്നും വിടുവിക്കും.’ (2 തിമൊ. 4:18) സഹോദരന്മാർക്ക് തന്നെ സഹായിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽപ്പോലും യഹോവയിലും യേശുവിലും സഹായത്തിനായി തനിക്ക് എല്ലായ്പോഴും ആശ്രയിക്കാനാകുമെന്ന് പൗലോസ് മനസ്സിലാക്കി. അക്കാര്യത്തിൽ അവനു യാതൊരു സംശയവുമുണ്ടായിരുന്നില്ല.
യഹോവയിൽ ആശ്രയിക്കാൻ നമുക്കുള്ള അവസരങ്ങൾ
4, 5. (എ) ആവശ്യമായ സഹായം എല്ലായ്പോഴും പ്രദാനം ചെയ്യാൻ ആരാണ് പ്രാപ്തൻ? (ബി) യഹോവയുമായുള്ള ബന്ധം നിങ്ങൾക്ക് എങ്ങനെ ബലിഷ്ഠമാക്കാം?
4 വളരെ ബുദ്ധിമുട്ടേറിയ ഒരു പ്രശ്നമുണ്ടായപ്പോൾ സഹായിക്കാൻ ആരുമില്ലാതെ നിങ്ങൾ ഒറ്റപ്പെട്ടുപോയ ഒരു സന്ദർഭമുണ്ടായിട്ടുണ്ടോ? ചിലപ്പോൾ ജോലി നഷ്ടപ്പെട്ടതോ, സ്കൂളിലെ സമ്മർദങ്ങളോ, കടുത്ത രോഗമോ അല്ലെങ്കിൽ മറ്റു ദുഷ്കരമായ പരിശോധനകളോ ആയിരിക്കാം നിങ്ങൾ നേരിട്ടത്. നിങ്ങൾ സഹായത്തിനായി മറ്റുള്ളവരെ സമീപിച്ചിട്ടുണ്ടാകാം. എന്നാൽ ആവശ്യമായ സഹായം അവരിൽനിന്ന് ലഭിക്കാഞ്ഞതുകൊണ്ട് നിങ്ങൾക്ക് നിരാശ തോന്നിയിട്ടുണ്ടാകാം. ചില പ്രശ്നങ്ങൾ മനുഷ്യർക്കു പരിഹരിക്കാൻ കഴിയില്ലെന്നത് സത്യമാണ്. അപ്പോൾ നിങ്ങൾ എന്തു ചെയ്യും? “യഹോവയിൽ ആശ്രയിക്ക” എന്നു ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (സദൃ. 3:5, 6) എന്നാൽ യഹോവ സഹായിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാനാകുമോ? തീർച്ചയായും. യഹോവ തന്റെ ജനത്തിനായി കരുതുന്നു എന്ന് ബോധ്യപ്പെടുത്തുന്ന അനവധി വിവരണങ്ങൾ നമുക്ക് ബൈബിളിൽ വായിക്കാനാകും.
5 നിങ്ങൾക്ക് ആവശ്യമായ സഹായം മറ്റുള്ളവരിൽനിന്നു ലഭിക്കാതെ വരുമ്പോൾ മുഷിവു തോന്നരുത്. പകരം പൗലോസിനെപ്പോലെ യഹോവയിൽ സമ്പൂർണമായി ആശ്രയിക്കാൻ ലഭിക്കുന്ന ഒരു അവസരമായി ആ പരിശോധനയെ കാണുക. നിങ്ങൾക്കായി യഹോവ എങ്ങനെ കരുതുമെന്ന് അനുഭവിച്ചറിയാനുള്ള ഒരു അവസരം കൂടിയാണത്. അപ്പോൾ യഹോവയിലുള്ള നിങ്ങളുടെ ആശ്രയവും അവനുമായുള്ള ബന്ധവും കൂടുതൽ ശക്തമാകും.
യഹോവയിലുള്ള ആശ്രയം അനിവാര്യം
6. നമ്മെ വളരെയധികം വിഷമിപ്പിക്കുന്ന ഒരു പ്രശ്നമുള്ളപ്പോൾ യഹോവയിൽ ആശ്രയിക്കുക എന്നത് അത്ര എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
6 വളരെ വിഷമിപ്പിക്കുന്ന ഒരു പ്രശ്നം നിങ്ങൾക്കുണ്ടെന്നു കരുതുക. നിങ്ങൾ കഴിയുന്നതെല്ലാം ചെയ്യുകയും സഹായത്തിനായി യഹോവയോടു പ്രാർഥിക്കുകയും ചെയ്തു. ബാക്കി കാര്യം ദൈവം നോക്കിക്കൊള്ളും എന്നോർത്ത് നിങ്ങൾക്ക് ആശ്വസിക്കാനാകുമോ? തീർച്ചയായും! (സങ്കീർത്തനം 62:8; 1 പത്രോസ് 5:7 വായിക്കുക.) യഹോവയുമായി ഒരു നല്ല ബന്ധമുണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അവനിൽ ആശ്രയിക്കാൻ പഠിക്കേണ്ടത് പ്രധാനമാണ്. എന്നാൽ ഇത് എല്ലായ്പോഴും അത്ര എളുപ്പമല്ല. എന്തുകൊണ്ട്? ഒരു കാരണം, പ്രാർഥനകൾക്ക് യഹോവ തത്ക്ഷണം ഉത്തരം നൽകണമെന്നില്ല എന്നതാണ്.—സങ്കീ. 13:1, 2; 74:10; 89:46; 90:13; ഹബ. 1:2.
7. നമ്മുടെ എല്ലാ പ്രാർഥനകൾക്കും യഹോവ ഉടനടി ഉത്തരം നൽകാത്തത് എന്തുകൊണ്ട്?
7 നമ്മുടെ പ്രാർഥനകൾക്ക് എല്ലായ്പോഴും യഹോവ ഉടനടി ഉത്തരം നൽകാത്തത് എന്തുകൊണ്ടാണ്? യഹോവ ഒരു പിതാവിനെപ്പോലെയാണെന്ന് ബൈബിൾ പറയുന്നു. (സങ്കീ. 103:13) ഒരു പിതാവ്, കുട്ടി ചോദിക്കുന്നതെല്ലാം സാധിച്ചുകൊടുക്കുകയോ അപ്പോൾത്തന്നെ വാങ്ങിക്കൊടുക്കുകയോ ചെയ്യില്ല. കുട്ടികൾ ചില കാര്യങ്ങൾ പെട്ടെന്നുള്ള ആഗ്രഹത്തെപ്രതി വാങ്ങുകയും കുറച്ചുകഴിഞ്ഞ് അത് വേണ്ടെന്നു വെക്കുകയും ചെയ്യും. എന്നാൽ തന്റെ കുട്ടിക്ക് ഏറ്റവും ഉചിതമായത് എന്താണെന്നും അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്നും അറിയാവുന്നതുകൊണ്ട് എന്ത് എപ്പോൾ കൊടുക്കണമെന്ന് ഒരു പിതാവിന് അറിയാം. കുട്ടി ചോദിക്കുന്നതൊക്കെ ഉടനടി സാധിച്ചുകൊടുക്കുന്ന ഒരു പിതാവ് കുട്ടിയുടെ അടിമയായിത്തീരും. സ്വർഗീയ പിതാവായ യഹോവ നമ്മെ സ്നേഹിക്കുന്നു. ജ്ഞാനിയായ സ്രഷ്ടാവായതിനാൽ, നമുക്ക് ആവശ്യമായിരിക്കുന്നത് എന്താണെന്ന് യഹോവയ്ക്ക് അറിയാം, അത് നൽകേണ്ട ഉചിതമായ സമയം എപ്പോഴാണെന്ന് യഹോവ തീരുമാനിക്കുന്നു. നമ്മുടെ പ്രാർഥനകൾക്ക് യഹോവ ഉത്തരം നൽകുന്നത് എങ്ങനെയാണെന്ന് കാത്തിരുന്ന് കാണുന്നതാണ് നമുക്ക് നല്ലത്.—യെശയ്യാവു 29:16; 45:9 താരതമ്യം ചെയ്യുക.
8. സഹിച്ചുനിൽക്കുന്നതിനോടുള്ള ബന്ധത്തിൽ യഹോവ എന്ത് ഉറപ്പുനൽകുന്നു?
8 നമ്മുടെ പരിമിതികൾ എന്തൊക്കെയാണെന്ന് യഹോവയ്ക്ക് അറിയാം എന്നതാണ് മറ്റൊരു കാരണം. (സങ്കീ. 103:14) അതുകൊണ്ട് ആവശ്യമായ കരുത്ത് യഹോവ നമുക്ക് നൽകുന്നു. ഇനി ഒട്ടും മുന്നോട്ടു നീങ്ങാനാവില്ലെന്നു ചിലപ്പോഴൊക്കെ നമുക്കു തോന്നിയേക്കാം എന്നത് വാസ്തവമാണ്. എന്നാൽ പരിശോധനകൾ താങ്ങാവുന്നതിന് അപ്പുറമാണെങ്കിൽ, താൻ അതിനുള്ള ‘പോംവഴി ഉണ്ടാക്കും’ എന്ന് യഹോവ ഉറപ്പുനൽകിയിരിക്കുന്നു. (1 കൊരിന്ത്യർ 10:13 വായിക്കുക.) നമുക്ക് എത്രമാത്രം സഹിച്ചുനിൽക്കാനാകുമെന്ന് യഹോവയ്ക്ക് അറിയാം എന്ന ബോധ്യം യഹോവയിൽ ആശ്രയിക്കാൻ തക്കതായ കാരണമാണ്.
9. സഹായത്തിനായി പ്രാർഥിച്ചശേഷം ഉടൻതന്നെ യഹോവ ഉത്തരം നൽകുന്നില്ലെങ്കിൽ നമ്മൾ എന്തു ചെയ്യണം?
9 സഹായത്തിനായി പ്രാർഥിച്ചശേഷം ഉടൻതന്നെ യഹോവ ഉത്തരം നൽകുന്നില്ലെങ്കിൽ, നമുക്ക് ക്ഷമയോടെ കാത്തിരിക്കാം. നമ്മെ സഹായിക്കുന്നതിൽ യഹോവ അതീവതത്പരനാണെന്നും, എന്നാൽ നമുക്ക് ആവശ്യമായത് നൽകാനുള്ള ഉചിതമായ സമയത്തിനായി കാത്തിരിക്കുകയാണെന്നും ഓർക്കുക. ബൈബിൾ നമ്മോടു ഇങ്ങനെ പറയുന്നു: “കർത്താവ് നിങ്ങളിൽ പ്രസാദിക്കാൻ കാത്തിരിക്കുന്നു; നിങ്ങളോട് കരുണ കാണിക്കാൻ അവൻ എഴുന്നേല്ക്കുന്നു. കാരണം, കർത്താവ് നീതിയുടെ ദൈവമാണ്; അവന്നുവേണ്ടി കാത്തിരിക്കുന്നവരെല്ലാം അനുഗൃഹീതരാണ്.”—യെശ. 30:18, ഓശാന.
‘സിംഹത്തിന്റെ വായ്’
10-12. (എ) രോഗിയായ ഒരു കുടുംബാംഗത്തെ പരിചരിക്കുന്നത് ബുദ്ധിമുട്ടാക്കിയേക്കാവുന്നത് എന്താണ്? (ബി) പ്രതിസന്ധികൾക്കു മധ്യേയും യഹോവയിൽ ആശ്രയിക്കുമ്പോൾ അവനുമായുള്ള ബന്ധത്തെ അത് എങ്ങനെ ബാധിക്കും? ഉദാഹരിക്കുക.
10 പൗലോസിന്റെ സാഹചര്യത്തിനു സമാനമായി, ‘സിംഹത്തിന്റെ വായിൽ’നിന്ന് എന്നപോലെ രക്ഷപ്പെടേണ്ടത്ര ഗുരുതരമായ ഒരു സാഹചര്യത്തിലായിരിക്കാം നിങ്ങൾ. (2 തിമൊ. 4:17) ഇത്തരം സാഹചര്യങ്ങളിൽ യഹോവയിൽ ആശ്രയിക്കുന്നത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, നിങ്ങൾ രോഗിയായ ഒരു കുടുംബാംഗത്തെ ശുശ്രൂഷിക്കുന്നുണ്ടായിരിക്കാം. നല്ല തീരുമാനങ്ങളെടുക്കാനും പിടിച്ചുനിൽക്കാനും സഹായിക്കണമേയെന്ന് നിങ്ങൾ യഹോവയോട് പ്രാർഥിച്ചിട്ടുണ്ടാകും.b യഹോവ നിങ്ങളെയും നിങ്ങളുടെ സാഹചര്യങ്ങളെയും മനസ്സിലാക്കുന്നു എന്ന് ഓർക്കുന്നത് നിങ്ങൾക്ക് ഒരു തരത്തിലുള്ള സമാധാനം തരുന്നു. സഹിച്ചുനിൽക്കാനും വിശ്വസ്തരായി തുടരാനും യഹോവ നിങ്ങളെ സഹായിക്കും.—സങ്കീ. 32:8.
11 യഹോവ നിങ്ങളെ സഹായിക്കുന്നുണ്ടെന്ന് നിങ്ങൾക്കു തോന്നുന്നില്ലായിരിക്കാം. ഡോക്ടർമാർക്കുതന്നെ ചികിത്സയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കാം. ബന്ധുക്കൾ ആശ്വസിപ്പിക്കും എന്നാണ് നിങ്ങൾ പ്രതീക്ഷിച്ചതെങ്കിലും അവർ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയായിരിക്കാം ചെയ്തത്. ശക്തിക്കായി എല്ലായ്പോഴും യഹോവയിൽ ആശ്രയിക്കുക. യഹോവയോട് അടുക്കുന്നതിൽ തുടരുക. (1 ശമൂവേൽ 30:3, 6 വായിക്കുക.) പിന്നീട്, യഹോവ നിങ്ങളെ എങ്ങനെ സഹായിച്ചു എന്നു തിരിച്ചറിയുമ്പോൾ യഹോവയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും.
12 അങ്ങനെതന്നെയാണ് ലിൻഡc എന്ന സഹോദരിക്കും തോന്നിയത്. രോഗികളായ മാതാപിതാക്കളുടെ മരണംവരെ അവരെ പരിചരിച്ചത് അവളാണ്. അവൾ ഇങ്ങനെ പറയുന്നു: “ഈ സാഹചര്യത്തിലായിരിക്കെ, പലപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ എനിക്കും ഭർത്താവിനും എന്റെ സഹോദരനും വളരെ ബുദ്ധിമുട്ടായിരുന്നു. ചിലപ്പോഴൊക്കെ ഒന്നും ചെയ്യാൻ പറ്റാത്തതുപോലെ തോന്നി. എന്നാൽ തിരിഞ്ഞുനോക്കുമ്പോൾ യഹോവ ഞങ്ങളോടൊപ്പമുണ്ടായിരുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. ഒരു മാർഗവുമില്ല എന്നു തോന്നിയപ്പോഴൊക്കെ യഹോവ ഞങ്ങൾക്കു ശക്തി പകരുകയും ഞങ്ങൾക്ക് ആവശ്യമായത് എന്താണോ അത് നൽകുകയും ചെയ്തു.”
13. ഒന്നിനു പുറകേ ഒന്നായി ദുരന്തങ്ങൾ ആഞ്ഞടിച്ചപ്പോഴും പിടിച്ചുനിൽക്കാൻ യഹോവയിലുള്ള ആശ്രയം രൂത്ത് എന്ന സഹോദരിയെ സഹായിച്ചത് എങ്ങനെ?
13 യഹോവയിലുള്ള സമ്പൂർണ ആശ്രയം ദുരന്തങ്ങളെ അതിജീവിക്കാൻപോലും നമ്മെ സഹായിക്കും. രൂത്ത് എന്ന സഹോദരി ഇത് അനുഭവിച്ചറിഞ്ഞു. അവളുടെ സാക്ഷിയല്ലാത്ത ഭർത്താവ് വിവാഹമോചനത്തിന് ശ്രമിക്കുകയായിരുന്നു. ആ സമയത്താണ് അവളുടെ സഹോദരന് ലൂപസ് എന്ന മാരകമായ ഒരു രോഗമുണ്ടെന്ന് അറിഞ്ഞത്. അതു കഴിഞ്ഞ് ഏതാനും മാസങ്ങൾക്കു ശേഷം അവളുടെ സഹോദരന്റെ ഭാര്യ മരിച്ചു. ഈ സംഭവങ്ങളുടെ ആഘാതത്തിൽനിന്നു കരകയറാൻ തുടങ്ങിയപ്പോൾ അവൾ നിരന്തര പയനിയറിങ് തുടങ്ങി. ആ സമയത്താണ് അവളുടെ അമ്മ മരിച്ചത്. ഈ ദുരന്തങ്ങൾ തരണം ചെയ്യാൻ രൂത്തിനെ സഹായിച്ചത് എന്താണ്? അവൾ പറയുന്നു: “ഞാൻ യഹോവയുമായി എല്ലാദിവസവും സംസാരിക്കുമായിരുന്നു. തീരെ ചെറിയ കാര്യങ്ങൾ പോലും. അങ്ങനെ ചെയ്തപ്പോൾ യഹോവ എനിക്കു ഒരു യഥാർഥ വ്യക്തിയായിത്തീർന്നു. എന്നിൽത്തന്നെയോ മറ്റുള്ളവരിലോ ആശ്രയിക്കുന്നതിനു പകരം യഹോവയിൽ ആശ്രയിക്കാൻ അത് എന്നെ പഠിപ്പിച്ചു. അവൻ എനിക്കു തന്ന സഹായം യഥാർഥമായിരുന്നു, കാരണം എന്റെ എല്ലാ ആവശ്യങ്ങളിലും അവൻ എനിക്കായി കരുതി. അങ്ങനെ യഹോവയുടെ കൈപിടിച്ച് അവനോടൊപ്പം സേവിക്കുന്നതായി എനിക്കു തോന്നി.”
യഹോവയുമായുള്ള നിങ്ങളുടെ ബന്ധത്തിന്റെ മാറ്റുരയ്ക്കുന്ന പരിശോധനകൾ കുടുംബത്തിനുള്ളിൽപ്പോലും ഉണ്ടായേക്കാം (14-16 ഖണ്ഡികകൾ കാണുക)
14. ഒരു കുടുംബാംഗം പുറത്താക്കപ്പെട്ടാൽ യഹോവയ്ക്കു നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും?
14 വിഷമകരമായ മറ്റൊരു സാഹചര്യത്തെക്കുറിച്ചു ചിന്തിക്കുക. നിങ്ങളുടെ കുടുംബത്തിലെ ആരെയെങ്കിലും സഭയിൽനിന്ന് പുറത്താക്കിയെന്നു കരുതുക. പുറത്താക്കപ്പെട്ടവരെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് അറിയാം. (1 കൊരി. 5:11; 2 യോഹ. 10) എന്നാൽ നിങ്ങൾ ആ വ്യക്തിയെ സ്നേഹിക്കുന്നതുകൊണ്ട് ബൈബിളിന്റെ ഈ കല്പന അനുസരിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നോ സാധ്യമല്ലെന്നുപോലുമോ നിങ്ങൾക്കു തോന്നിയേക്കാം.d സ്വർഗീയ പിതാവിനെ വിശ്വസ്തമായി അനുസരിക്കാൻ അവൻ ശക്തി തരുമെന്ന ബോധ്യം നിങ്ങൾക്കുണ്ടോ? യഹോവയോട് കൂടുതൽ അടുക്കാനുള്ള ഒരു അവസരമായി നിങ്ങൾ ഈ സാഹചര്യത്തെ കണക്കാക്കുമോ?
15. എന്തുകൊണ്ടാണ് ആദാം യഹോവയോട് അനുസരണക്കേട് കാണിച്ചത്?
15 ഈ സാഹചര്യം, ആദ്യ മനുഷ്യനായ ആദാമിന്റെ സാഹചര്യവുമായി സമാനമായിരിക്കുന്നത് എങ്ങനെയാണ്? യഹോവയോട് അനുസരണക്കേടു കാണിച്ചാലും തുടർന്നു ജീവിക്കാം എന്ന് അവൻ ചിന്തിച്ചിരുന്നോ? ഇല്ല. ആദാം വഞ്ചിക്കപ്പെട്ടതല്ല. (1 തിമൊ. 2:14) പിന്നെ എന്തുകൊണ്ടാണ് അവൻ യഹോവയോട് അനുസരണക്കേട് കാണിച്ചത്? യഹോവയെക്കാൾ അധികം തന്റെ ഭാര്യയെ സ്നേഹിച്ചതുകൊണ്ടാണ് ആദാം പഴം തിന്നത്. യഹോവയുടെ കല്പന ശ്രദ്ധിക്കുന്നതിനു പകരം അവൻ ഭാര്യ പറഞ്ഞതു കേട്ടു.—ഉല്പ. 3:6, 17.
16. ആരോടായിരിക്കണം നമുക്ക് ഏറ്റവും സ്നേഹമുണ്ടായിരിക്കേണ്ടത്, എന്തുകൊണ്ട്?
16 യഹോവയെക്കാൾ അധികം മറ്റാരെയും സ്നേഹിക്കരുത് എന്നാണ് ആദാമിൽനിന്നു നമ്മൾ പഠിക്കുന്ന പാഠം. (മത്തായി 22:37, 38 വായിക്കുക.) യഹോവയോടുള്ള നമ്മുടെ സ്നേഹം വളരെ ശക്തമായിരിക്കുമ്പോൾ, നമ്മുടെ ബന്ധുക്കൾ ഇപ്പോൾ യഹോവയെ സേവിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, നമുക്ക് അവരെ ഏറ്റവും മെച്ചമായ വിധത്തിൽ സഹായിക്കാനാകും. അതുകൊണ്ട് യഹോവയോടുള്ള നിങ്ങളുടെ സ്നേഹവും അവനിലുള്ള ആശ്രയവും ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കുക. പുറത്താക്കപ്പെട്ട ഒരു കുടുംബാംഗത്തെപ്രതി നിങ്ങൾ ദുഃഖത്തിലാണെങ്കിൽ പ്രാർഥനയിലൂടെ നിങ്ങളുടെ വികാരങ്ങൾ യഹോവയെ അറിയിക്കുക.e (റോമ. 12:12; ഫിലി. 4:6, 7) ഇത് വളരെ വേദനാകരമായ ഒരു സാഹചര്യമാണെങ്കിലും, യഹോവയുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താനുള്ള ഒരു അവസരമായി ഇതിനെ കാണുക. അങ്ങനെയെങ്കിൽ നിങ്ങൾക്ക് യഹോവയിൽ ആശ്രയിക്കാനും യഹോവയെ അനുസരിക്കുന്നത് ഏറ്റവും നല്ല ഫലം ഉളവാക്കുമെന്ന് മനസ്സിലാക്കാനും കഴിയും.
കാത്തിരിക്കുമ്പോൾ
ദൈവസേവനത്തിൽ തിരക്കുള്ളവരായിരുന്നുകൊണ്ട് യഹോവയിലുള്ള നിങ്ങളുടെ ആശ്രയം പ്രകടമാക്കുക (17-ാം ഖണ്ഡിക കാണുക)
17. പ്രസംഗവേലയിൽ തിരക്കോടെ ഏർപ്പെടുന്നെങ്കിൽ യഹോവ നമുക്കായി എന്തു ചെയ്യുമെന്ന് ഉറപ്പുണ്ടായിരിക്കാം?
17 യഹോവ “സിംഹത്തിന്റെ വായിൽനിന്നും” പൗലോസിനെ വിടുവിച്ചത് എന്തിനാണ്? പൗലോസ് പറയുന്നു: ‘എന്നിലൂടെ വചനം പൂർണമായി ഘോഷിക്കപ്പെടാൻ.’ (2 തിമൊ. 4:17) യഹോവ നമുക്കു “സുവിശേഷം” ഘോഷിക്കാനുള്ള വേല തന്നിരിക്കുന്നു. കൂടാതെ, “ദൈവത്തിന്റെ കൂട്ടുവേലക്കാർ” എന്നും നമ്മളെ വിളിച്ചിരിക്കുന്നു. (1 തെസ്സ. 2:4; 1 കൊരി. 3:9) ഈ വേലയിൽ സാധിക്കുന്നത്ര തിരക്കോടെ ഏർപ്പെടുന്നെങ്കിൽ നമുക്ക് ആവശ്യമായതെല്ലാം യഹോവ നൽകുമെന്ന് പൂർണമായി വിശ്വസിക്കാനാകും. (മത്താ. 6:33) അപ്പോൾ നമ്മുടെ പ്രാർഥനകൾക്ക് യഹോവ ഉത്തരം നൽകുന്ന സമയത്തിനായി കാത്തിരിക്കാൻ നമുക്ക് ബുദ്ധിമുട്ട് തോന്നുകയേയില്ല.
18. യഹോവയിലുള്ള ആശ്രയം വളർത്തിയെടുക്കാനും അവനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും നിങ്ങൾക്ക് എങ്ങനെ കഴിയും?
18 അതുകൊണ്ട് ദൈനംദിനം, യഹോവയുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുക. പരിശോധനകൾ വരുമ്പോൾ, ഉത്കണ്ഠകൾ തോന്നുമ്പോൾ, യഹോവയുമായി കൂടുതൽ അടുക്കാനുള്ള അവസരങ്ങളായി അവയെയെല്ലാം കാണുക. ദൈവവചനമായ ബൈബിൾ വായിക്കുക, പഠിക്കുക, ധ്യാനിക്കുക. യഹോവയോടു പ്രാർഥിക്കുന്നതിൽ ഉറ്റിരിക്കുക, അവനെ സേവിക്കുന്നതിൽ തിരക്കുള്ളവരായിരിക്കുക. നിങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നെങ്കിൽ, ഇപ്പോഴുള്ളതും ഭാവിയിൽ വന്നേക്കാവുന്നതും ആയ എല്ലാ പ്രതിസന്ധികളിലും സഹിച്ചുനിൽക്കാൻ യഹോവ നിങ്ങളെ സഹായിക്കുമെന്ന് ഉറച്ചു വിശ്വസിക്കാം.
a “സിംഹത്തിന്റെ വായിൽനിന്നും ഞാൻ വിടുവിക്കപ്പെട്ടു” എന്ന് പറഞ്ഞപ്പോൾ, സിംഹത്തിൽനിന്നു തന്നെയോ അല്ലെങ്കിൽ സിംഹസമാനമായ ഏതെങ്കിലും സാഹചര്യത്തിൽനിന്നോ വിടുവിക്കപ്പെട്ടതിനെ ആയിരുന്നിരിക്കാം പൗലോസ് ഉദ്ദേശിച്ചത്.
b രോഗങ്ങൾക്കു മദ്ധ്യേ സഹിച്ചുനിൽക്കാനും രോഗികളെ പരിപാലിക്കുന്നവരെ സഹായിക്കാനും ഉതകുന്ന വിവരങ്ങളടങ്ങിയ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉണരുക! മാസികയുടെ പിൻവരുന്ന ലക്കങ്ങൾ കാണുക: 1994 ഫെബ്രുവരി 8 (ഇംഗ്ലീഷ്); 1997 ഫെബ്രുവരി 8; 2000 മെയ് 22; 2001 ജനുവരി 22 (ഇംഗ്ലീഷ്).
c പേരുകൾ മാറ്റിയിരിക്കുന്നു.
d ഈ മാസികയിലെ, “ക്രിസ്തീയസഭയിൽനിന്ന് പുറത്താക്കൽ—സ്നേഹപുരസ്സരമായ ഒരു കരുതലോ?” എന്ന ലേഖനം കാണുക.
e ഒരു കുടുംബാംഗം യഹോവയെ വിട്ടുപോകുമ്പോൾ അതിനെ തരണം ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2006 സെപ്റ്റംബർ 1 വീക്ഷാഗോപുരത്തിന്റെ 17-21 പേജുകളും 2007 ജനുവരി 15 വീക്ഷാഗോപുരത്തിന്റെ 17-20 പേജുകളും കാണുക.