‘നിങ്ങളുടെ വിടുതൽ അടുത്തുവരുന്നു!’
“നിങ്ങളുടെ വിടുതൽ അടുത്തുവരുന്നതിനാൽ നിവർന്നു തല ഉയർത്തുവിൻ.”—ലൂക്കോ. 21:28.
1. എ.ഡി. 66-ൽ എന്ത് സംഭവിച്ചു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
എ.ഡി. 66-ൽ യെരുശലേമിൽ ജീവിച്ചിരുന്ന ഒരു ക്രിസ്ത്യാനിയാണ് നിങ്ങൾ എന്നു വിചാരിക്കുക. നിങ്ങൾക്ക് ചുറ്റും പല കാര്യങ്ങൾ സംഭവിക്കുന്നു. ഒരു റോമൻ നാടുവാഴിയായ ഫ്ളോറസ്, ആലയഭണ്ഡാരത്തിൽനിന്ന് 17 താലന്ത് മോഷ്ടിച്ചു. കോപാകുലരായ യഹൂദന്മാർ ധാരാളം റോമൻ പടയാളികളെ കൊന്നിട്ട് റോമാക്കാരിൽനിന്ന് സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചു. പക്ഷേ റോം തിരിച്ചടിച്ചു. സെസ്റ്റ്യസ് ഗാലസിന്റെ നേതൃത്വത്തിലുള്ള 30,000 പട്ടാളക്കാർ മൂന്ന് മാസത്തിനുള്ളിൽ യെരുശലേം വളഞ്ഞു. യഹൂദാവിപ്ലവകാരികൾ ആലയമതിൽക്കെട്ടിനുള്ളിൽ ഒളിച്ചു. തുടർന്ന് റോമൻ പട്ടാളക്കാർ ആലയത്തിന്റെ പുറത്തെ മതിലിന് അടുത്തുവന്ന് അത് പൊളിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. നഗരത്തിനുള്ളിലുള്ള എല്ലാവരും പരിഭ്രാന്തരായി. ഇതെല്ലാം കാണുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുമായിരുന്നു?
2. റോമൻ സൈന്യം നഗരം വളഞ്ഞതുകണ്ടപ്പോൾ ക്രിസ്ത്യാനികൾ എന്തു ചെയ്യണമായിരുന്നു, അത് എങ്ങനെ സാധിക്കുമായിരുന്നു?
2 ഈ സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് വർഷങ്ങൾക്കു മുമ്പ് യേശു തന്റെ അനുഗാമികളോട് ഇങ്ങനെ നിർദേശിച്ചു: “സൈന്യങ്ങൾ യെരുശലേമിനു ചുറ്റും പാളയമടിച്ചിരിക്കുന്നതു കാണുമ്പോൾ അവളുടെ ശൂന്യമാക്കൽ അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ. അപ്പോൾ യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. യെരുശലേമിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടിൻപുറങ്ങളിലുള്ളവർ അവളിൽ കടക്കുകയുമരുത്.” (ലൂക്കോ. 21:20, 21) നഗരത്തിനു ചുറ്റും പട്ടാളക്കാർ നിൽക്കുമ്പോൾ യെരുശലേം വിട്ടുപോകാനുള്ള യേശുവിന്റെ നിർദേശം അവർക്ക് എങ്ങനെ അനുസരിക്കാൻ കഴിയുമായിരുന്നു? തികച്ചും അപ്രതീക്ഷിതമായ ഒന്ന് സംഭവിച്ചു. റോമൻ സൈന്യം യെരുശലേമിൽനിന്ന് പെട്ടെന്നു തിരികെപ്പോയി! യേശു പറഞ്ഞതുപോലെ, ആ ആക്രമണം ‘ചുരുങ്ങി.’ (മത്താ. 24:22) സൈന്യം തിരികെപ്പോയ സ്ഥിതിക്ക്, വിശ്വസ്തരായ ക്രിസ്ത്യാനികൾക്ക് യേശുവിനെ അനുസരിച്ചുകൊണ്ട് എത്രയുംവേഗം മലകളിലേക്ക് ഓടിപ്പോകാനുള്ള അവസരം ഉണ്ടായിരുന്നു.a പിന്നീട് എ.ഡി. 70-ൽ പുതിയൊരു റോമൻ സൈന്യം യെരുശലേമിലേക്ക് തിരികെവന്നു. ഇത്തവണ അവർ നഗരം നശിപ്പിച്ചു. എന്നാൽ യേശുവിന്റെ നിർദേശങ്ങൾ അനുസരിച്ച എല്ലാവരും രക്ഷപ്പെട്ടു.
3. ഒന്നാം നൂറ്റാണ്ടിലേതിന് സമാനമായ ഏത് സാഹചര്യം ക്രിസ്ത്യാനികൾ പെട്ടെന്നുതന്നെ നേരിടും, ഈ ലേഖനത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?
3 യേശു നൽകിയ മുന്നറിയിപ്പും നിർദേശങ്ങളും നമ്മുടെ നാളിലും ബാധകമാണ്. ഉടൻതന്നെ “മഹാകഷ്ടം” ആരംഭിക്കുമ്പോൾ നമ്മളും സമാനമായ ഒരു സാഹചര്യത്തിലാകും. അപ്പോൾ എന്താണ് നടക്കാൻപോകുന്നതെന്ന് ഒന്നാം നൂറ്റാണ്ടിലെ സംഭവങ്ങൾ ഉപയോഗിച്ച് യേശു വിശദീകരിച്ചു. (മത്താ. 24:3, 21, 29) യെരുശലേമിന്റെ നാശത്തെ അതിജീവിച്ച വിശ്വസ്തരായ ക്രിസ്ത്യാനികളെപ്പോലെ, മുഴുഭൂമിയിലും ഉണ്ടാകാൻപോകുന്ന മഹാവിപത്തിനെ അതിജീവിക്കാൻ ഒരു “മഹാപുരുഷാര”മുണ്ടായിരിക്കും. (വെളിപാട് 7:9, 13, 14 വായിക്കുക.) ഭാവിയിൽ സംഭവിക്കാൻപോകുന്ന ഈ കാര്യങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നത് എന്താണെന്നു നമ്മൾ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. എന്തുകൊണ്ട്? കാരണം നമ്മുടെ ജീവൻ അതിനെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് ഈ സംഭവങ്ങൾ നമ്മളെ വ്യക്തിപരമായി എങ്ങനെ ബാധിക്കുമെന്ന് ചർച്ച ചെയ്യാം.
മഹാകഷ്ടം തുടങ്ങുന്നു
4. മഹാകഷ്ടം എങ്ങനെ തുടങ്ങും?
4 മഹാകഷ്ടം എങ്ങനെയായിരിക്കും തുടങ്ങുക? എല്ലാ വ്യാജമതങ്ങളുടെയും നാശത്തോടെ. ബൈബിളിൽ വ്യാജമതത്തെ “മഹതിയാം ബാബിലോൺ, വേശ്യകളുടെ . . . മാതാവ്” എന്നാണ് വിളിച്ചിരിക്കുന്നത്. (വെളി. 17:5-7) എന്തുകൊണ്ടാണ് വ്യാജമതത്തെ വേശ്യ എന്ന് വിളിച്ചിരിക്കുന്നത്? കാരണം അതിലെ മതഗുരുക്കന്മാർ ദൈവത്തോട് വിശ്വസ്തരായിരുന്നിട്ടില്ല. യേശുവിനെയും അവന്റെ രാജ്യത്തെയും വിശ്വസ്തമായി പിന്തുണയ്ക്കുന്നതിനു പകരം, തങ്ങളുടെ സ്വാധീനശക്തി വർധിപ്പിക്കുന്നതിന് അവർ മനുഷ്യഗവണ്മെന്റുകളെ പിന്താങ്ങുകയും ബൈബിൾപഠിപ്പിക്കലുകൾ അവഗണിക്കുകയും ചെയ്തിരിക്കുന്നു. നിർമലരായ അഭിഷിക്തരിൽനിന്ന് തികച്ചും വ്യത്യസ്തരാണ് അവർ. (2 കൊരി. 11:2; യാക്കോ. 1:27; വെളി. 14:4) എന്നാൽ മഹതിയാം ബാബിലോണിനെ നശിപ്പിക്കുന്നത് ആരായിരിക്കും? ‘കടുഞ്ചുവപ്പുനിറമുള്ള ഒരു കാട്ടുമൃഗത്തിന്റെ’ ‘പത്തുകൊമ്പുകൾ,’ ‘തന്റെ പദ്ധതി’ നടപ്പാക്കാൻ യഹോവ ഇടയാക്കും. ‘കടുഞ്ചുവപ്പുനിറമുള്ള കാട്ടുമൃഗം’ ഐക്യരാഷ്ട്ര സംഘടനയെ പ്രതിനിധീകരിക്കുന്നു. അതിനെ പിന്താങ്ങുന്ന എല്ലാ രാഷ്ട്രീയശക്തികളെയുമാണ് ‘പത്തുകൊമ്പുകൾ’ പ്രതിനിധീകരിക്കുന്നത്.—വെളിപാട് 17:3, 16-18 വായിക്കുക.
5, 6. മഹതിയാം ബാബിലോണിന്റെ നാശത്തോടെ അതിലെ എല്ലാ അംഗങ്ങളും കൊല്ലപ്പെടുകയില്ലെന്ന് നമ്മൾ പറയുന്നത് എന്തുകൊണ്ട്?
5 മഹതിയാം ബാബിലോണിനെ നശിപ്പിക്കുമ്പോൾ ആ വ്യാജമതങ്ങളിലുള്ള എല്ലാവരും കൊല്ലപ്പെടും എന്ന് നമ്മൾ നിഗമനം ചെയ്യണമോ? വേണ്ട. ആ നാളുകളെക്കുറിച്ച് എഴുതാൻ യഹോവ സെഖര്യാപ്രവാചകനെ നിശ്ശ്വസ്തനാക്കി. ആ വിവരണത്തിൽ, മുമ്പ് വ്യാജമതത്തിന്റെ ഭാഗമായിരുന്ന ഒരാൾ അന്ന് ഇങ്ങനെ പറയുമെന്ന് പറഞ്ഞിരിക്കുന്നു: “ഞാൻ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തിൽ തന്നേ ഒരാൾ എന്നെ വിലെക്കു മേടിച്ചിരിക്കുന്നു എന്നു അവൻ പറയും. എന്നാൽ അവനോടു: നിന്റെ കയ്യിൽ കാണുന്ന ഈ മുറിവുകൾ എന്തു എന്നു ചോദിക്കുന്നതിന്നു അവൻ: എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവെച്ചു ഞാൻ അടികൊണ്ടതാകുന്നു എന്നു ഉത്തരം പറയും.” (സെഖ. 13:4-6) അതായത്, മതനേതാക്കന്മാരിൽ ചിലർപോലും തങ്ങളുടെ മതപരമായ ജീവിതഗതി ഉപേക്ഷിച്ച് തങ്ങൾ ഒരിക്കലും ആ വ്യാജമതങ്ങളുടെ ഭാഗമായിരുന്നില്ലെന്ന് അവകാശപ്പെടും.
6 ആ സമയത്ത് ദൈവജനത്തിന് എന്ത് സംഭവിക്കും? യേശു വിശദീകരിക്കുന്നു: “ആ നാളുകൾ ചുരുക്കപ്പെടുന്നില്ലെങ്കിൽ ആരും രക്ഷിക്കപ്പെടുകയില്ല. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവരെപ്രതി ആ നാളുകൾ ചുരുക്കപ്പെടും.” (മത്താ. 24:22) ഒന്നാം നൂറ്റാണ്ടിൽ യെരുശലേമിലുണ്ടായ കഷ്ടം ‘ചുരുക്കപ്പെട്ടു.’ ഇത്, “തിരഞ്ഞെടുക്കപ്പെട്ട”വരായ അഭിഷിക്തക്രിസ്ത്യാനികൾക്ക് ഓടിപ്പോകാനുള്ള അവസരം നൽകി. സമാനമായി, മഹാകഷ്ടത്തിന്റെ ആദ്യഭാഗം “തിരഞ്ഞെടുക്കപ്പെട്ടവരെപ്രതി” “ചുരുക്കപ്പെടും.” ദൈവജനത്തെ നശിപ്പിക്കാൻ ‘പത്തുകൊമ്പുകളെ,’ അതായത്, രാഷ്ട്രീയ ശക്തികളെ അനുവദിക്കില്ല. ആദ്യത്തെ ആക്രമണത്തിനു ശേഷം അൽപ്പകാലം അവസ്ഥകൾ ശാന്തമായിരിക്കും.
പരിശോധനയുടെയും ന്യായവിധിയുടെയും ഒരു കാലഘട്ടം
7, 8. വ്യാജമതത്തിന്റെ നാശത്തിനു ശേഷം എന്തിനുള്ള അവസരമുണ്ടായിരിക്കും, അന്ന് ദൈവജനം മറ്റുള്ളവരിൽനിന്ന് എങ്ങനെ വ്യത്യസ്തരായിരിക്കും?
7 വ്യാജമതത്തിന്റെ നാശത്തിന് ശേഷം എന്തു സംഭവിക്കും? നമ്മുടെ ഹൃദയത്തിൽ യഥാർഥത്തിൽ എന്താണുള്ളതെന്ന് വെളിപ്പെടുത്താനുള്ള സമയമായിരിക്കും അത്. അന്ന് മിക്ക ആളുകളും സംരക്ഷണത്തിനും സഹായത്തിനും ആയി “പർവതങ്ങളിലെ പാറക്കെട്ടു”കളിൽ, അതായത്, മനുഷ്യസംഘടനകളിൽ അഭയംതേടാൻ ശ്രമിക്കും. (വെളി. 6:15-17) എന്നാൽ യഹോവയുടെ ജനം സംരക്ഷണത്തിനായി യഹോവയിലേക്കു തിരിയും. ഒന്നാം നൂറ്റാണ്ടിലുണ്ടായ ആക്രമണം ‘ചുരുങ്ങിയപ്പോൾ,’ എല്ലാ യഹൂദന്മാർക്കും പെട്ടെന്നു ക്രിസ്ത്യാനികളായി മാറാനുള്ള ഒരു സമയമായിരുന്നില്ല അത്. പകരം, അപ്പോൾത്തന്നെ ക്രിസ്ത്യാനികളായിരുന്നവർക്ക് യേശുവിന്റെ നിർദേശം അനുസരിച്ചുകൊണ്ട് യെരുശലേമിനു പുറത്ത് പോകാനുള്ള സമയമായിരുന്നു അത്. സമാനമായി ഭാവിയിൽ മഹതിയാം ബാബിലോണിനെതിരെയുള്ള ആക്രമണം ‘ചുരുങ്ങുമ്പോൾ’ അനേകമാളുകൾ പെട്ടെന്നു സത്യക്രിസ്ത്യാനികളായിത്തീരുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാകില്ല. മറിച്ച് എല്ലാ സത്യാരാധകർക്കും യഹോവയോടുള്ള സ്നേഹം തെളിയിക്കാനും അഭിഷിക്തരെ പിന്തുണയ്ക്കാനും ഉള്ള അവസരമായിരിക്കും അത്.—മത്താ. 25:34-40.
8 ആ പരിശോധനാകാലഘട്ടത്തിൽ സംഭവിക്കുന്നത് എന്തായിരിക്കുമെന്ന് കൃത്യമായി നമുക്ക് അറിയില്ല. എങ്കിലും, ജീവിതം എളുപ്പമായിരിക്കില്ലെന്നും പല ത്യാഗങ്ങളും ചെയ്യേണ്ടിവരുമെന്നും നമ്മൾ പ്രതീക്ഷിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക്, അതിജീവിക്കുന്നതിനായി തങ്ങളുടെ വീടുകൾ ഉപേക്ഷിക്കേണ്ടതായും അനേകം പ്രയാസങ്ങൾ സഹിക്കേണ്ടതായും വന്നു. (മർക്കോ. 13:15-18) നമ്മൾ സ്വയം ഇങ്ങനെ ചോദിക്കണം: ‘ഭൗതികവസ്തുക്കൾ ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണോ? യഹോവയോട് വിശ്വസ്തനായി തുടരാൻ ചെയ്യേണ്ടതെല്ലാം ചെയ്യാൻ ഞാൻ ഒരുക്കമുള്ളവനാണോ?’ ദാനിയേൽ പ്രവാചകനെപ്പോലെ, എന്തെല്ലാം സംഭവിച്ചാലും അന്ന് നമ്മുടെ ദൈവത്തെ ആരാധിക്കുന്നത് നമ്മൾ മാത്രമായിരിക്കുമെന്ന് ഓർക്കുക!—ദാനീ. 6:10, 11.
9, 10. (എ) മഹാകഷ്ടത്തിന്റെ സമയത്ത് ദൈവജനം ഏത് സന്ദേശം പ്രഖ്യാപിക്കും? (ബി) ദൈവജനത്തിന്റെ ശത്രുക്കൾ എങ്ങനെ പ്രതികരിക്കും?
9 ‘രാജ്യത്തിന്റെ സുവിശേഷം’ പ്രസംഗിക്കാനുള്ള സമയം ആയിരിക്കില്ല മഹാകഷ്ടം. അതിനുള്ള സമയം അപ്പോഴേക്കും കഴിഞ്ഞിട്ടുണ്ടാകും. “അന്ത്യ”ത്തിനുള്ള സമയം വന്നിരിക്കും! (മത്താ. 24:14) എല്ലാ ആളുകളെയും ബാധിക്കുന്ന ന്യായവിധിയുടെ ശക്തമായ സന്ദേശമായിരിക്കും ദൈവജനം അന്ന് ധൈര്യത്തോടെ പ്രഖ്യാപിക്കുന്നത്. സാത്താന്റെ ദുഷ്ടലോകം പൂർണമായി നശിപ്പിക്കപ്പെടാൻപോകുന്നു എന്നതായിരിക്കാം ആ സന്ദേശം. ഈ സന്ദേശത്തെ കന്മഴയോട് ഉപമിച്ചുകൊണ്ട് ബൈബിൾ ഇങ്ങനെ പറയുന്നു: “ആകാശത്തുനിന്ന് വലിയൊരു കന്മഴയുണ്ടായി; ഒരു താലന്തോളം കനമുള്ള വലിയ കല്ലുകൾ മനുഷ്യരുടെമേൽ പതിച്ചു. കന്മഴബാധനിമിത്തം മനുഷ്യർ ദൈവത്തെ ദുഷിച്ചു; എന്തെന്നാൽ അത് അത്ര ഭയങ്കരമായിരുന്നു.”—വെളി. 16:21.
10 ശക്തമായ ആ സന്ദേശം നമ്മുടെ ശത്രുക്കൾ കേൾക്കും. ബൈബിളിൽ മാഗോഗിലെ ഗോഗ് എന്ന് പറഞ്ഞിരിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് വിശദീകരിക്കാൻ യഹോവ യെഹെസ്കേൽ പ്രവാചകനെ നിശ്ശ്വസ്തനാക്കി. അത് ഇങ്ങനെ പറയുന്നു: “യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അന്നാളിൽ നിന്റെ ഹൃദയത്തിൽ ചില ആലോചനകൾ തോന്നും; നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു ഞാൻ ചെല്ലും; കൊള്ളയിടേണ്ടതിന്നും കവർച്ച ചെയ്യേണ്ടതിന്നും ശൂന്യമായ്ക്കിടന്നിട്ടു വീണ്ടും നിവാസികളുള്ള സ്ഥലങ്ങൾക്കു നേരെയും ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മദ്ധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരെയും കൈ നീട്ടേണ്ടതിന്നും ഒട്ടൊഴിയാതെ മതിലും ഓടാമ്പലും കതകുംകൂടാതെ നിർഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരെ ഞാൻ ചെല്ലും എന്നും നീ പറയും.” (യെഹെ. 38:10-12) “ഭൂമിയുടെ മദ്ധ്യേ” വസിച്ചാൽ എന്നപോലെ ദൈവജനം മറ്റുള്ള എല്ലാവരിൽനിന്നും വ്യത്യസ്തരായി നിലകൊള്ളും. ഇതെല്ലാം കാണുമ്പോൾ രാഷ്ടങ്ങ്രൾക്ക് അടങ്ങിയിരിക്കാനാകില്ല. യഹോവയുടെ അഭിഷിക്തരെയും അവരെ പിന്തുണയ്ക്കുന്നവരെയും ആക്രമിക്കാൻ അവർ വ്യഗ്രതയോടെയിരിക്കും.
11. (എ) മഹാകഷ്ടത്തിന്റെ സമയത്ത് നടക്കാൻപോകുന്ന കാര്യങ്ങളുടെ ക്രമത്തെക്കുറിച്ച് നമ്മൾ എന്ത് മനസ്സിൽപ്പിടിക്കണം? (ബി) അടയാളങ്ങൾ കാണുമ്പോൾ ആളുകൾ എങ്ങനെ പ്രതികരിക്കും?
11 പിന്നീട് എന്ത് സംഭവിക്കും? മഹാകഷ്ടത്തിന്റെ സമയത്ത് നടക്കാൻപോകുന്ന പല കാര്യങ്ങളുടെയും ക്രമം ഏതാണെന്ന് ബൈബിൾ കൃത്യമായി പറയുന്നില്ല എന്ന് മനസ്സിൽപ്പിടിക്കുക. എങ്കിലും ചില സംഭവങ്ങൾ ഒരേ സമയത്ത് നടക്കാൻ സാധ്യതയുണ്ട്. ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെക്കുറിച്ചുള്ള പ്രവചനത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ കാണും. കടലിന്റെ ഗർജനവും ക്ഷോഭവുംനിമിത്തം ഭൂമിയിൽ ജനതകൾ പോംവഴി അറിയാതെ കഠോരവേദനയിലാകും. ആകാശത്തിലെ ശക്തികൾ ഉലയുന്നതുകൊണ്ട് ഭൂലോകത്തിന് എന്തു ഭവിക്കാൻ പോകുന്നു എന്ന ഭീതിയും ആശങ്കയുംനിമിത്തം മനുഷ്യർ ചേതനയറ്റു നിൽക്കും. അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും വലിയ മഹത്ത്വത്തോടുംകൂടെ മേഘത്തിൽ വരുന്നത് അവർ കാണും.” (ലൂക്കോ. 21:25-27; മർക്കോസ് 13:24-26 വായിക്കുക.) ഈ പ്രവചനം നിവൃത്തിയേറുമ്പോൾ അക്ഷരീയമായി ആകാശത്തിൽ ഭീതിയുളവാക്കുന്ന അടയാളങ്ങളും സംഭവങ്ങളും ഉണ്ടാകുമോ? കാത്തിരുന്നു കാണാം. എന്തുതന്നെയായിരുന്നാലും ദൈവത്തിന്റെ ശത്രുക്കൾ ആ അടയാളങ്ങൾ കാണുമ്പോൾ പേടിച്ച് പരിഭ്രാന്തരാകും എന്ന കാര്യം ഉറപ്പാണ്.
വിടുതൽ ഉറപ്പായതുകൊണ്ട് നമുക്ക് ധൈര്യപൂർവം നിലകൊള്ളാം! (12, 13 ഖണ്ഡികകൾ കാണുക)
12, 13. (എ) യേശു “ശക്തിയോടും വലിയ മഹത്ത്വത്തോടുംകൂടെ” വരുമ്പോൾ എന്തു സംഭവിക്കും? (ബി) അന്ന് ദൈവദാസർ എങ്ങനെ പ്രതികരിക്കും?
12 യേശു “ശക്തിയോടും വലിയ മഹത്ത്വത്തോടുംകൂടെ” വരുമ്പോൾ എന്തു സംഭവിക്കും? വിശ്വസ്തരായവർക്ക് അവൻ പ്രതിഫലം നൽകും; അല്ലാത്തവർക്ക് ശിക്ഷയും. (മത്താ. 24:46, 47, 50, 51; 25:19, 28-30) ഇത് കൂടുതലായി വിശദീകരിക്കാൻ യേശു ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. അവൻ പറഞ്ഞു: “മനുഷ്യപുത്രൻ സകല ദൂതന്മാരോടുമൊപ്പം തന്റെ മഹത്ത്വത്തിൽ വരുമ്പോൾ അവൻ തന്റെ മഹിമയാർന്ന സിംഹാസനത്തിലിരിക്കും. സകല ജനതകളും അവന്റെ മുമ്പാകെ ഒരുമിച്ചുകൂട്ടപ്പെടും. ഇടയൻ കോലാടുകളിൽനിന്നു ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ അവൻ ആളുകളെ തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ തന്റെ ഇടത്തും നിറുത്തും.” (മത്താ. 25:31-33) ചെമ്മരിയാടുകൾക്കും കോലാടുകൾക്കും എന്ത് സംഭവിക്കും? കോലാടുകൾ, അതായത് വിശ്വസ്തരല്ലാത്തവർ, “നിത്യച്ഛേദനത്തിലേക്കു പോകു”മെന്ന വിധിയും ചെമ്മരിയാടുകൾ, അതായത് വിശ്വസ്തരായവർ, ‘നിത്യജീവൻ’ ലഭിക്കുമെന്ന വിധിയും കേൾക്കും.—മത്താ. 25:46.
13 തങ്ങളെ കാത്തിരിക്കുന്നത് നാശമാണെന്ന് മനസ്സിലാക്കുമ്പോൾ കോലാടുകളുടെ പ്രതികരണം എന്തായിരിക്കും? അവർ “മാറത്തടിച്ചു വിലപിക്കും.” (മത്താ. 24:30) എന്നാൽ അഭിഷിക്തരും അഭിഷിക്തരെ പിന്തുണയ്ക്കുന്നവരും എങ്ങനെ പ്രതികരിക്കും? “ഇവയൊക്കെയും സംഭവിച്ചുതുടങ്ങുമ്പോൾ, നിങ്ങളുടെ വിടുതൽ അടുത്തുവരുന്നതിനാൽ നിവർന്നു തല ഉയർത്തുവിൻ” എന്ന യേശുവിന്റെ വാക്കുകൾ അവർ അനുസരിക്കും.—ലൂക്കോ. 21:28.
ദൈവരാജ്യത്തിൽ പ്രകാശിക്കുന്നു
14, 15. മാഗോഗിലെ ഗോഗിന്റെ ആക്രമണം തുടങ്ങിയതിനു ശേഷം ഏത് കൂട്ടിച്ചേർക്കൽ നടക്കും, എങ്ങനെ?
14 മാഗോഗിലെ ഗോഗ് ദൈവജനത്തെ ആക്രമിച്ച് തുടങ്ങുമ്പോൾ എന്ത് സംഭവിക്കും? മനുഷ്യപുത്രൻ “ദൂതന്മാരെ അയച്ച് താൻ തിരഞ്ഞെടുത്തിരിക്കുന്നവരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെ നാലുദിക്കിൽനിന്നും കൂട്ടിച്ചേർക്കും” എന്ന് ബൈബിൾ പറയുന്നു. (മർക്കോ. 13:27; മത്താ. 24:31) ഓരോ അഭിഷിക്തരുടെയും പ്രാഥമികമുദ്രയിടലിനെ അല്ല ഈ കൂട്ടിച്ചേർക്കൽ അർഥമാക്കുന്നത്. ഭൂമിയിൽ ശേഷിച്ചിരിക്കുന്ന അഭിഷിക്തരുടെ അന്തിമമുദ്രയിടലും അല്ല അത്. (മത്താ. 13:37, 38) കാരണം ഈ അന്തിമമുദ്രയിടൽ നടക്കുന്നത് മഹാകഷ്ടം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരിക്കും. (വെളി. 7:1-4) അങ്ങനെയെങ്കിൽ എന്താണ് ഈ കൂട്ടിച്ചേർക്കൽ? ഭൂമിയിൽ ശേഷിച്ചിരിക്കുന്ന അഭിഷിക്തർ സ്വർഗീയപ്രതിഫലം കൈപ്പറ്റുന്നതിനെയാണ് ഇത് അർഥമാക്കുന്നത്. (1 തെസ്സ. 4:15-17; വെളി. 14:1) മാഗോഗിലെ ഗോഗ് ആക്രമണം തുടങ്ങിയതിന് ശേഷമുള്ള ഒരു സമയത്തായിരിക്കും അത് സംഭവിക്കുന്നത്. (യെഹെ. 38:11) അങ്ങനെ യേശു പറഞ്ഞതുപോലെതന്നെ “നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും.”—മത്താ. 13:43.b
15 ഇതിന് അർഥം അഭിഷിക്തർ “ഉത്പ്രാപണം” പ്രാപിക്കുമെന്നാണോ? ക്രൈസ്തവലോകത്തിലെ അനേകരും വിശ്വസിക്കുന്നത് ക്രിസ്ത്യാനികൾ ഈ ഭൂമിയിൽനിന്ന് മനുഷ്യശരീരത്തോടെ സ്വർഗത്തിലേക്ക് എടുക്കപ്പെടും, അതായത് ഉത്പ്രാപണം പ്രാപിക്കും, എന്നാണ്. ഭൂമി ഭരിക്കാൻ യേശു വരുന്നത് തങ്ങളുടെ കണ്ണാലെ കാണുമെന്നും അവർ വിശ്വസിക്കുന്നു. പക്ഷേ “മനുഷ്യപുത്രന്റെ അടയാളം ആകാശത്തു ദൃശ്യമാകു”മെന്നും യേശു “ആകാശമേഘങ്ങളിന്മേൽ വരു”മെന്നും പറയുന്നതിലൂടെ യേശു തിരിച്ചുവരുമ്പോൾ അവനെ കാണാനാകില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (മത്താ. 24:30) “മാംസരക്തങ്ങൾക്കു ദൈവരാജ്യം അവകാശമാക്കാൻ കഴിയുകയില്ല” എന്നും ബൈബിൾ പറയുന്നു. അതുകൊണ്ട് സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നവർ ആദ്യം “രൂപാന്തര”പ്പെടേണ്ടതുണ്ട്. “അന്ത്യകാഹളം മുഴങ്ങുമ്പോൾ, കണ്ണിമയ്ക്കുന്ന വേഗത്തിൽ ക്ഷണനേരംകൊണ്ട് ഇതു സംഭവിക്കും.”c (1 കൊരിന്ത്യർ 15:50-53 വായിക്കുക.) നമ്മൾ ഇതിനെ “ഉത്പ്രാപണം” എന്ന് വിളിക്കുന്നില്ല. കാരണം ക്രൈസ്തവലോകത്തിന്റെ പഠിപ്പിക്കൽ ഈ പദത്തിന് തെറ്റായ ഒരു വ്യാഖ്യാനമാണ് നൽകിയിരിക്കുന്നത്. എന്നിരുന്നാലും ഭൂമിയിലുള്ള വിശ്വസ്തരായ അഭിഷിക്തർ ഞൊടിയിടയിൽ കൂട്ടിച്ചേർക്കപ്പെടും.
16, 17. കുഞ്ഞാടിന്റെ കല്യാണത്തിനു മുമ്പ് എന്ത് സംഭവിക്കും?
16 അഭിഷിക്തക്രിസ്ത്യാനികളായ 1,44,000 പേരും സ്വർഗത്തിൽ എത്തിയാൽ കുഞ്ഞാടിന്റെ കല്യാണത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ തുടങ്ങാനാകും. (വെളി. 19:9) എന്നാൽ ആവേശകരമായ ആ സംഭവത്തിനു മുമ്പ് മറ്റൊരു കാര്യം നടക്കേണ്ടതുണ്ട്. അവശേഷിക്കുന്ന അഭിഷിക്തർ ഭൂമിയിലുണ്ടായിരിക്കുമ്പോൾത്തന്നെ ഗോഗ് ദൈവജനത്തെ ആക്രമിക്കും എന്ന് ഓർക്കുക. (യെഹെ. 38:16) ദൈവജനം അപ്പോൾ എന്ത് ചെയ്യും? അവർ പിൻവരുന്ന നിർദേശം പിൻപറ്റും: “ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല; . . . നിങ്ങൾ സ്ഥിരമായി നിന്നു യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെടരുതു, ഭ്രമിക്കയും അരുത്.” (2 ദിന. 20:17) ഗോഗിന്റെ ആക്രമണം തുടങ്ങി അധികംതാമസിയാതെതന്നെ അവശേഷിക്കുന്ന അഭിഷിക്തരെല്ലാം സ്വർഗത്തിലേക്ക് എടുക്കപ്പെടും. തുടർന്ന് ഗോഗിന്റെ ആക്രമണത്തോട് സ്വർഗത്തിലുള്ളവർ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് വെളിപാട് 17:14 പറയുന്നു. ദൈവജനത്തിന്റെ ശത്രുക്കൾ “കുഞ്ഞാടിനോടു പോരാടും; എന്നാൽ കുഞ്ഞാട് കർത്താധികർത്താവും രാജാധിരാജാവും ആകയാൽ അവരെ ജയിക്കും. വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവനോടുകൂടെ ഉള്ളവരും അവരെ ജയിക്കും.” അങ്ങനെ യേശു, സ്വർഗത്തിലുള്ള 1,44,000 അഭിഷിക്തരാജാക്കന്മാരോടൊപ്പം ഭൂമിയിലുള്ള ദൈവജനത്തെ സംരക്ഷിക്കും.
17 അതെത്തുടർന്നുണ്ടാകുന്ന അർമ്മഗെദ്ദോൻ യുദ്ധത്തിൽ യഹോവയുടെ വിശുദ്ധനാമം മഹത്ത്വീകരിക്കപ്പെടും. (വെളി. 16:16) കോലാടുകളായി വേർതിരിച്ച് വിധിച്ച എല്ലാവരെയും നശിപ്പിക്കും. ഭൂമിയിൽ മേലാൽ ദുഷ്ടതയുണ്ടായിരിക്കുകയില്ല. “മഹാപുരുഷാരം” അർമ്മഗെദ്ദോനെ അതിജീവിക്കും. ഒടുവിൽ വെളിപാട് പുസ്തകം അതിന്റെ ആവേശോജ്ജ്വലമായ പാരമ്യത്തിലെത്തും—കുഞ്ഞാടിന്റെ കല്യാണം! (വെളി. 21:1-4)d ഭൂമിയിൽ അതിജീവകരായ സകലരും ദൈവത്തിന്റെ പ്രീതി ആസ്വദിക്കും; അവന്റെ ആഴമായ സ്നേഹവും ഉദാരതയും അനുഭവിച്ചറിയും. ആ നാളിനായി നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. എത്ര മഹനീയമായ ഒരു വിവാഹവേളയായിരിക്കും അത്!—2 പത്രോസ് 3:13 വായിക്കുക.
18. ആവേശോജ്ജ്വലമായ സംഭവങ്ങൾ ഉടൻ അരങ്ങേറാനിരിക്കെ നമ്മൾ എന്ത് ചെയ്യാൻ ദൃഢനിശ്ചയമുള്ളവരായിരിക്കണം?
18 ഈ ആവേശോജ്ജ്വലമായ സംഭവങ്ങൾ ഉടൻ അരങ്ങേറാനിരിക്കെ നമ്മൾ ഓരോരുത്തരും ഇപ്പോൾ എന്തു ചെയ്യണം? പത്രോസ് അപ്പൊസ്തലനെ ഇങ്ങനെ എഴുതാൻ യഹോവ നിശ്ശ്വസ്തനാക്കി: “ഇവയൊക്കെയും ഇങ്ങനെ അഴിഞ്ഞുപോകാനുള്ളതാകയാൽ യഹോവയുടെ ദിവസത്തിന്റെ വരവിനായി കാത്തിരുന്നും അതിനെ സദാ മനസ്സിൽക്കണ്ടുംകൊണ്ട് വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം നയിക്കുന്നതിൽ നിങ്ങൾ എത്ര ശുഷ്കാന്തിയുള്ളവർ ആയിരിക്കണം! . . . ആകയാൽ പ്രിയരേ, നിങ്ങൾ ഇവയ്ക്കായി കാത്തിരിക്കുകയാൽ കറയും കളങ്കവും ഇല്ലാതെ സമാധാനത്തിൽ വസിക്കുന്നവരായി അവനു നിങ്ങൾ കാണപ്പെടേണ്ടതിന് നിങ്ങളാലാവോളം ഉത്സാഹിക്കുവിൻ.” (2 പത്രോ. 3:11, 12, 14) അതിനാൽ സമാധാനപ്രഭുവായ യേശുവിന് പിന്തുണ നൽകിക്കൊണ്ട് നമുക്ക് വ്യാജമതത്തിൽനിന്ന് പൂർണമായി വിട്ടുനിൽക്കാം. അങ്ങനെ നമ്മുടെ ആരാധന നിർമലമായി സൂക്ഷിക്കാൻ ദൃഢനിശ്ചയം ചെയ്യാം!
c അപ്പോൾ ജീവനോടിരിക്കുന്ന അഭിഷിക്തർ ഭൗതികശരീരത്തോടെ സ്വർഗത്തിലേക്ക് എടുക്കപ്പെടില്ല. (1 കൊരി. 15:48, 49) യേശുവിന്റെ ശരീരം നീക്കംചെയ്യപ്പെട്ടതുപോലെതന്നെ ആയിരിക്കാം അവരുടെ ശരീരവും നീക്കംചെയ്യപ്പെടുന്നത്.
d സംഭവങ്ങൾ നടക്കുന്ന ക്രമത്തെക്കുറിച്ച് 45-ാം സങ്കീർത്തനവും കുറച്ച് വിശദാംശങ്ങൾ നൽകുന്നുണ്ട്. ആദ്യം രാജാവ് യുദ്ധം ചെയ്യും, തുടർന്ന് വിവാഹം നടക്കും.