ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്കു നല്ലത്
ഒൻപതാം വയസ്സിൽ എന്റെ വളർച്ച നിലച്ചു. 34 വർഷം മുമ്പ് കോറ്റ്-ഡീ ഐവോറിൽ വെച്ചായിരുന്നു അത്. ഇപ്പോഴും എനിക്ക് വെറും ഒരു മീറ്റർ മാത്രമാണ് ഉയരം. എന്റെ വളർച്ച നിലച്ചെന്ന് കണ്ട മാതാപിതാക്കൾ എപ്പോഴും എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കാൻ എന്നോട് പറയുമായിരുന്നു. എന്റെ രൂപത്തെക്കുറിച്ച് ഓർത്ത് ഞാൻ വിഷമിക്കാതിരിക്കാനായിരുന്നു ഇത്. ഞാൻ വീടിന്റെ മുമ്പിൽ ഒരു പഴക്കട തുടങ്ങി. ആര് കണ്ടാലും ഒന്ന് നോക്കുന്നതുപോലെ ഞാൻ കട സജ്ജീകരിച്ചു. അത് ധാരാളം ആളുകളെ ആകർഷിച്ചു.
ജോലിയിൽ മുഴുകിയെന്ന് വിചാരിച്ച് പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടില്ല. എനിക്ക് അപ്പോഴും പഴയ ഉയരംതന്നെയായിരുന്നു. സാധാരണ കാര്യങ്ങൾപോലും ചെയ്യുന്നതിന് ഞാൻ നന്നേ ബുദ്ധിമുട്ടി. ഉദാഹരണത്തിന്, സ്റ്റോർ കൗണ്ടറുകളുടെ പൊക്കം എനിക്ക് ഒരു പ്രശ്നമായിരുന്നു. എന്റെ ഇരട്ടി പൊക്കമുള്ളവർക്കുവേണ്ടിയാണ് എല്ലാം ഉണ്ടാക്കിയിരിക്കുന്നതെന്ന് എനിക്ക് തോന്നിപ്പോയി. എനിക്ക് എന്നോടുതന്നെ സഹതാപം തോന്നി. എന്നാൽ 14 വയസ്സായപ്പോൾ എന്റെ ആ ചിന്ത പാടേ മാറി.
ഒരു ദിവസം യഹോവയുടെ സാക്ഷികളായ രണ്ടു സ്ത്രീകൾ കടയിൽ പഴം വാങ്ങാൻ വന്നു. ഞങ്ങളുടെ സംഭാഷണം ഒരു ബൈബിൾപഠനത്തിന് തുടക്കമിട്ടു. എന്റെ ശാരീരികപരിമിതികളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതിനെക്കാൾ, യഹോവയെക്കുറിച്ചും അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും പഠിക്കുന്നതാണ് ഏറെ പ്രധാനമെന്ന് ഞാൻ വൈകാതെ മനസ്സിലാക്കി. അത് എനിക്ക് ഗുണംചെയ്തു. സങ്കീർത്തനം 73:28 എന്റെ പ്രിയപ്പെട്ട ബൈബിൾവാക്യമായിത്തീർന്നു. അതിന്റെ ആദ്യഭാഗം ഇങ്ങനെ പറയുന്നു: “ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലത്.”
തികച്ചും അവിചാരിതമായി ഞങ്ങളുടെ കുടുംബം ബുർക്കിനാ ഫാസോയിലേക്ക് താമസം മാറി. എന്റെ ജീവിതവും ആകെ മാറി. മുമ്പ് താമസിച്ചിരുന്ന കോറ്റ്-ഡീ ഐവോറിൽ, ആളുകൾക്ക് പഴക്കടയുടെ അരികുപറ്റി നിൽക്കുന്ന എന്നെ അറിയാമായിരുന്നു. എന്നാൽ ഇവിടുത്തുകാർക്ക് ഞാൻ തികച്ചും അപരിചിതയായിരുന്നു; പലർക്കും ഒരു വിചിത്രകാഴ്ച! ആളുകൾ എന്നെ തുറിച്ചുനോക്കി. അതുകൊണ്ട് ഒരിക്കൽ, ഞാൻ ആഴ്ചകളോളം വീടിനുള്ളിൽത്തന്നെ കഴിഞ്ഞുകൂടി. യഹോവയോട് അടുത്തുതുടങ്ങിയത് എനിക്ക് എത്ര നല്ലതായിരുന്നെന്ന് ഞാൻ അപ്പോൾ ഓർത്തു. ഞാൻ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിന് കത്തെഴുതി. എനിക്ക് പറ്റിയ ഒരാൾതന്നെ എന്നെ സന്ദർശിച്ചു. സ്കൂട്ടറിൽ വന്ന ആ മിഷനറിയുടെ പേര് നാനി എന്നായിരുന്നു.
ഞങ്ങളുടെ നാട്ടിലെ പൊടി നിറഞ്ഞ റോഡുകളിൽ വാഹനങ്ങൾ പാളിപ്പോകുന്നത് സാധാരണമായിരുന്നു. മഴക്കാലമായാൽ അത് ചെളികൊണ്ട് നിറയും. എന്നെ പഠിപ്പിക്കാൻ വരുന്ന വഴിക്ക് നാനി വീണ വീഴ്ചയ്ക്ക് ഒരു കയ്യും കണക്കും ഇല്ല. പക്ഷേ വിട്ടുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. പിന്നെ അവർ എന്നെ യോഗങ്ങൾക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു. എന്നുവെച്ചാൽ വീടിന് പുറത്തിറങ്ങി നാട്ടുകാരുടെ തുറിച്ചുനോട്ടം സഹിക്കണം. ഇപ്പോൾതന്നെ നാനി വളരെ ബുദ്ധിമുട്ടി ഓടിച്ചിരുന്ന സ്കൂട്ടറിൽ ഞാനുംകൂടി കയറുമ്പോഴത്തെ കാര്യം പറയാനുമില്ല! എന്നിട്ടും ഞാൻ സമ്മതിച്ചു. കാരണം, എന്റെ പ്രിയപ്പെട്ട വാക്യത്തിന്റെ അടുത്ത ഭാഗം എന്റെ ഓർമയിലേക്ക് വന്നു. “ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.”
ചിലപ്പോൾ നാനിയും ഞാനും ചെളിയിൽ മറിഞ്ഞുവീഴും. യോഗങ്ങളുടെ മൂല്യം വെച്ചുനോക്കുമ്പോൾ അത് ഒന്നുമായിരുന്നില്ല. പുറത്തെ ആളുകളുടെ തുറിച്ചുനോട്ടത്തിൽനിന്ന് എത്രയോ വ്യത്യസ്തമായിരുന്നു രാജ്യഹാളിൽ കണ്ട സ്നേഹം തുളുമ്പുന്ന, പുഞ്ചിരിക്കുന്ന മുഖങ്ങൾ! ഒൻപതു മാസത്തിനു ശേഷം ഞാൻ സ്നാനമേറ്റു.
എന്റെ പ്രിയപ്പെട്ട വാക്യത്തിന്റെ മറ്റൊരു ഭാഗം, ‘നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന്’ എന്നാണ്. എന്റെ ഏറ്റവും വലിയ വെല്ലുവിളി ശുശ്രൂഷയിൽ ഏർപ്പെടുക എന്നതാണെന്ന് എനിക്ക് അറിയാമായിരുന്നു. വീടുതോറുമുള്ള വേലയിൽ ആദ്യം പോയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ എന്നെ തുറിച്ചുനോക്കുകയും എന്റെ പിറകെ വന്ന് ഞാൻ നടക്കുന്നതുപോലെ നടക്കുകയും ചെയ്തു. അത് എന്നെ ഒരുപാട് വേദനിപ്പിച്ചു. എങ്കിലും, എനിക്ക് പറുദീസ എത്ര ആവശ്യമാണോ അതുപോലെ അവർക്കും അത് ആവശ്യമാണെന്ന് ഞാൻ എന്നെത്തന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് ഞാൻ സഹിച്ചുനിന്നു.
കാര്യങ്ങൾ എളുപ്പമാക്കുന്നതിന്, കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഒരു മുച്ചക്ര സൈക്കിൾ ഞാൻ വാങ്ങി. വയൽസേവനത്തിന് എന്റെകൂടെ വരുന്നയാൾ കയറ്റമെത്തുമ്പോൾ എന്നെ തള്ളി മുകളിലെത്തിക്കും. ഇറക്കമെത്തി വണ്ടിക്ക് വേഗതയാകുമ്പോൾ കൂടെയുള്ളയാൾ വണ്ടിയിൽ ചാടിക്കയറും. ആദ്യമൊക്കെ കീറാമുട്ടിയായിരുന്ന ശുശ്രൂഷ, പിന്നെ വലിയ സന്തോഷത്തിന്റെ ഉറവായി മാറി. 1998-ൽ ഞാൻ ഒരു മുൻനിരസേവികയായി.
ഞാൻ നിരവധി ആളുകളെ ബൈബിൾ പഠിക്കാൻ സഹായിച്ചു. അതിൽ നാലുപേർ സ്നാനമേറ്റു. സന്തോഷമെന്ന് പറയട്ടെ, എന്റെ ഒരു അനിയത്തിയും സത്യം സ്വീകരിച്ചു! മറ്റുള്ളവർ പുരോഗതി വരുത്തിയ വിധങ്ങളെക്കുറിച്ച് കേട്ടത് എനിക്ക് എന്തെന്നില്ലാത്ത ഉന്മേഷവും ഉത്സാഹവും പകർന്നുതന്നു, അതും എനിക്ക് ഏറ്റവും ആവശ്യമായിരുന്ന സമയത്ത്. ഒരിക്കൽ മലമ്പനി പിടിപെട്ട് വിഷമിച്ചിരുന്ന സമയത്ത് എനിക്ക് കോറ്റ്-ഡീ ഐവോറിൽനിന്ന് ഒരു കത്ത് കിട്ടി. ബുർക്കിനാ ഫാസോയിൽ ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിയുമായി വീട്ടുവാതിൽക്കൽവെച്ച് ഞാൻ ഒരു ബൈബിൾപഠനം തുടങ്ങിവെച്ചിരുന്നു. ആ അധ്യയനം ഒരു സഹോദരന് കൈമാറുകയും ചെയ്തിരുന്നു. ആ വിദ്യാർഥി പിന്നീട് കോറ്റ്-ഡീ ഐവോറിലേക്ക് താമസംമാറി. പിന്നീട് അവൻ ഒരു സ്നാനമേൽക്കാത്ത പ്രചാരകനായെന്ന് കേട്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല!
എന്റെ ജീവിതച്ചെലവുകളുടെ കാര്യമോ? ശാരീരികപരിമിതികളുള്ളവരെ സഹായിക്കുന്ന ഒരു സംഘടന എന്നെ തയ്യൽ പഠിപ്പിക്കാമെന്ന് പറഞ്ഞു. അധ്യാപകരിൽ ഒരാൾ, എന്റെ ജോലി കണ്ടിട്ട് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ നിന്നെ സോപ്പ് ഉണ്ടാക്കാൻ പഠിപ്പിക്കാം.” അങ്ങനെ അതും പഠിപ്പിച്ചു. വീട്ടിലിരുന്ന് ഞാൻ സോപ്പ് ഉണ്ടാക്കുന്നു. ആളുകൾക്ക് എന്റെ സോപ്പ് ഇഷ്ടമാണ്, അത് ഉപയോഗിച്ചുനോക്കാൻ അവർ മറ്റുള്ളവരോട് പറയുന്നുമുണ്ട്. എന്റെ മുച്ചക്ര സ്കൂട്ടറിൽ പോയി ഞാൻതന്നെയാണ് അത് വിൽക്കുന്നത്.
സങ്കടകരമെന്ന് പറയട്ടെ, 2004 ആയപ്പോഴേക്കും നട്ടെല്ലിന്റെ വളവുകൊണ്ടുള്ള വേദന കൂടിക്കൂടിവന്നു. ഒടുവിൽ എനിക്ക് മുൻനിരസേവനം നിറുത്താതെ പറ്റില്ലെന്നായി. മുൻനിരസേവനം നിറുത്തിയെങ്കിലും ഇപ്പോഴും ഞാൻ ശുശ്രൂഷയിൽ പൂർണമായി പങ്കെടുക്കുന്നു.
‘പകരുന്ന ചിരിയാണ്’ എന്റേത് എന്നാണ് ആളുകൾ പറയുന്നത്. സന്തോഷിക്കാൻ എനിക്ക് എത്രയെത്ര കാരണങ്ങളുണ്ട്! അതെ ദൈവത്തോട് അടുത്തിരിക്കുന്നതാണ് എനിക്ക് നല്ലത്!—സാറാ മെഗാ പറഞ്ഞപ്രകാരം.