യഹോവയെ സേവിക്കാൻ മക്കളെ പരിശീലിപ്പിക്കുക
“കർത്താവേ, നീ അയച്ച ദൈവപുരുഷൻ . . . ഞങ്ങളുടെ അടുക്കൽ വന്നു ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ.”—ന്യായാ. 13:8.
1. ഒരു പിതാവാകാൻ പോകുന്നെന്നറിഞ്ഞ മാനോഹ എന്തു ചെയ്തു?
ആ മനുഷ്യന് ഭാര്യയിൽനിന്ന് ഇതിലേറെ അതിശയിപ്പിക്കുന്ന ഒരു വാർത്ത കേൾക്കാനില്ല. ഒരു കുഞ്ഞ് ജനിക്കാൻപോകുന്നു! തങ്ങൾക്ക് കുട്ടികളുണ്ടാകില്ലെന്ന കാര്യം അവർക്ക് ഉറപ്പായിരുന്നു. യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവൾക്ക് ഒരു കുഞ്ഞ് ജനിക്കുമെന്ന് പറയുന്നു. അസാധ്യമെന്ന് തോന്നുന്ന ഒരു കാര്യം സത്യമാകാൻ പോകുന്നു. ഒരു കുഞ്ഞ് പിറക്കാൻ പോകുന്നതിൽ മാനോഹയ്ക്ക് അതിയായ സന്തോഷം തോന്നി. എങ്കിലും, ഒരു പിതാവെന്ന നിലയിൽ യഹോവ തന്നിൽനിന്ന് പ്രതീക്ഷിക്കുന്നതിനെക്കുറിച്ചും അവൻ ഗൗരവമായി ചിന്തിച്ചു. ഇസ്രായേലിലുള്ള മിക്കവരും മോശമായ കാര്യങ്ങൾ ചെയ്യുമ്പോൾ അവർക്ക് എങ്ങനെ ആ കുഞ്ഞിനെ യഹോവയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന വിധത്തിൽ പരിശീലിപ്പിക്കാൻ കഴിയുമായിരുന്നു? ദൂതനെ വീണ്ടും അയയ്ക്കാൻ യാചിച്ചുകൊണ്ട് മാനോഹ യഹോവയോട് ഇങ്ങനെ പറഞ്ഞു: “നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ.”—ന്യായാ. 13:1-8.
2. നിങ്ങൾ മക്കളെ എന്താണ് പഠിപ്പിക്കേണ്ടത്, നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാം? (“നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ബൈബിൾവിദ്യാർഥികൾ” എന്ന ചതുരം കാണുക.)
2 നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ മാനോഹയ്ക്കു തോന്നിയ വികാരം നിങ്ങൾക്കു മനസ്സിലാകും. യഹോവയെ അറിയാനും അവനെ സ്നേഹിക്കാനും മക്കളെ സഹായിക്കുന്നതിനുള്ള ഉത്തരവാദിത്വം നിങ്ങൾക്കുമുണ്ട്. (സദൃ. 1:8) കുടുംബാരാധനയുടെ സമയത്ത് ബൈബിളിൽനിന്ന് കാര്യങ്ങൾ മനസ്സിലാക്കാനും യഹോവയെക്കുറിച്ചു പഠിക്കാനും നിങ്ങൾക്ക് അവരെ സഹായിക്കാൻ കഴിയും. അതിന്, മക്കളോടൊപ്പം എല്ലാ ആഴ്ചയും ബൈബിൾ പഠിക്കുന്നതിലും അധികം നിങ്ങൾ ചെയ്യേണ്ടതുണ്ട്. (ആവർത്തനപുസ്തകം 6:6-9 വായിക്കുക.) യഹോവയെ സ്നേഹിക്കാനും സേവിക്കാനും അവരെ പരിശീലിപ്പിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന മറ്റെന്താണുള്ളത്? ഈ ലേഖനത്തിൽ നമ്മൾ യേശുവിന്റെ മാതൃക ചർച്ച ചെയ്യും. ഒരു പിതാവായിരുന്നില്ലെങ്കിലും അവൻ ശിഷ്യന്മാരെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത വിധത്തിൽനിന്ന് നിങ്ങൾക്ക് പഠിക്കാനാകും. യേശു അവരെ സ്നേഹിച്ചു. അവൻ താഴ്മ ഉള്ളവനായിരുന്നു. അവന് ഉൾക്കാഴ്ചയും ഉണ്ടായിരുന്നു, അതുകൊണ്ട് അവരുടെ ഉള്ളിന്റെ ഉള്ളിലെ വികാരങ്ങൾ എന്താണെന്നും അവരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നും അവന് അറിയാമായിരുന്നു. യേശുവിനെ എങ്ങനെ അനുകരിക്കാമെന്ന് നമുക്ക് നോക്കാം.
നിങ്ങളുടെ മക്കളെ സ്നേഹിക്കുക
3. യേശു തങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് ശിഷ്യന്മാർ എങ്ങനെയാണ് മനസ്സിലാക്കിയത്?
3 ശിഷ്യന്മാരെ സ്നേഹിക്കുന്നെന്ന് അവരോട് പറയാൻ യേശുവിന് ഒരു മടിയുമില്ലായിരുന്നു. (യോഹന്നാൻ 15:9 വായിക്കുക.) അവൻ അവരോടൊപ്പം ധാരാളം സമയം ചെലവഴിച്ചു. (മർക്കോ. 6:31, 32; യോഹ. 2:2; 21:12, 13) അവർക്ക് യേശു കേവലം ഒരു അധ്യാപകൻ മാത്രമായിരുന്നില്ല; ഒരു സുഹൃത്ത് കൂടിയായിരുന്നു. യേശു അവരെ സ്നേഹിക്കുന്നുണ്ടെന്ന കാര്യത്തിൽ അവർക്ക് യാതൊരു സംശയവുമില്ലായിരുന്നു. യേശുവിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാം?
4. മക്കളോടുള്ള സ്നേഹം നിങ്ങൾക്ക് എങ്ങനെ കാണിക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
4 നിങ്ങൾ മക്കളെ സ്നേഹിക്കുന്നുണ്ടെന്ന് അവരോടു തുറന്നു പറയുക. നിങ്ങൾക്ക് അവർ എത്ര വിലപ്പെട്ടവരാണെന്ന് കാണിച്ചുകൊടുക്കുക. (സദൃ. 4:3; തീത്തൊ. 2:4) ഓസ്ട്രേലിയയിലുള്ള സാമുവൽ പറയുന്നു: “കുട്ടിക്കാലത്ത് എല്ലാ വൈകുന്നേരങ്ങളിലും ഡാഡി എന്നെ, എന്റെ ബൈബിൾ കഥാപുസ്തകം വായിച്ചുകേൾപ്പിക്കുമായിരുന്നു. എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരുമായിരുന്നു. ഉറങ്ങുന്നതിനു മുമ്പ് കെട്ടിപ്പിടിച്ച് എനിക്ക് ഉമ്മ തരും. കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതുമൊന്നും സാധാരണമല്ലായിരുന്ന ഒരു ചുറ്റുപാടിലായിരുന്നു ഡാഡി വളർന്നതെന്ന് അറിഞ്ഞപ്പോൾ ഞാൻ അതിശയിച്ചുപോയി! എന്നിട്ടും എന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഡാഡി നല്ല ശ്രമം ചെയ്തു. അതിന് ഫലം ഉണ്ടായി. ഞങ്ങൾക്കിടയിൽ ഒരു ശക്തമായ ബന്ധം വളർന്നുവന്നു. എനിക്ക് സംതൃപ്തിയും സുരക്ഷിതത്വബോധവും അനുഭവപ്പെട്ടു.” ഇത്തരത്തിലുള്ള തോന്നൽ നിങ്ങളുടെ മക്കളിൽ ഉളവാക്കാൻ “മോനേ (മോളേ), നിന്നെ എനിക്ക് എന്ത് ഇഷ്ടമാണെന്നോ” എന്ന് അവരോട് കൂടെക്കൂടെ പറയുക. അവരെ കെട്ടിപ്പിടിക്കുകയും അവർക്ക് ഉമ്മ കൊടുക്കുകയും ഒക്കെ ചെയ്യുക. അവരോടൊപ്പം കളിക്കാനും ചിരിക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ സമയം കണ്ടെത്തുക.
5, 6. (എ) ശിഷ്യന്മാരെ സ്നേഹിച്ചിരുന്നതുകൊണ്ട് യേശു എന്ത് ചെയ്തു? (ബി) മക്കൾക്ക് നിങ്ങൾ എങ്ങനെ ശിക്ഷണം കൊടുക്കണം?
5 “എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു” എന്ന് യേശു പറഞ്ഞു.a (വെളി. 3:19) തങ്ങളിൽ ആരാണ് വലിയവൻ എന്നതിനെച്ചൊല്ലി ശിഷ്യന്മാർ പല പ്രാവശ്യം തർക്കിച്ചു. യേശു ഇക്കാര്യം അവഗണിച്ചില്ല. പകരം, ക്ഷമയോടെ വീണ്ടുംവീണ്ടും അവരെ ഉപദേശിച്ചു. എന്നാൽ അവൻ ദയയുള്ളവനായിരുന്നു. അതുകൊണ്ടുതന്നെ ഉചിതമായ സമയവും സന്ദർഭവും നോക്കി അവൻ അവർക്ക് തിരുത്തൽ നൽകി.—മർക്കോ. 9:33-37.
6 മക്കളെ സ്നേഹിക്കുന്നവരെന്ന നിലയിൽ അവർക്ക് ശിക്ഷണം നൽകണമെന്ന് മാതാപിതാക്കളായ നിങ്ങൾക്ക് അറിയാം. ചില സാഹചര്യങ്ങളിൽ, എന്തുകൊണ്ടാണ് ഒരു കാര്യം ശരിയായിരിക്കുന്നത് അല്ലെങ്കിൽ തെറ്റായിരിക്കുന്നത് എന്ന് വിശദീകരിച്ചുകൊടുത്താൽ മതിയാകും. എന്നിട്ടും അവർ അനുസരിക്കുന്നില്ലെങ്കിലോ? (സദൃ. 22:15) യേശുവിൽനിന്ന് പഠിക്കുക. കാര്യങ്ങൾ പറഞ്ഞുകൊടുത്തുകൊണ്ടും പരിശീലിപ്പിച്ചുകൊണ്ടും തെറ്റുവരുത്തുമ്പോൾ തിരുത്തിക്കൊടുത്തുകൊണ്ടും ശിക്ഷണം നൽകുന്നതിൽ ക്ഷമയോടെ തുടരുക. ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്തുവെച്ച് ശിക്ഷണം കൊടുക്കുക. ദയയോടെ അങ്ങനെ ചെയ്യുക. ദക്ഷിണാഫ്രിക്കയിലെ എലെയ്ൻ എന്ന സഹോദരി മാതാപിതാക്കൾ ശിക്ഷണം നൽകിയിരുന്ന വിധം ഓർക്കുന്നു. അവളിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവർ എപ്പോഴും അവളോട് പറഞ്ഞിരുന്നു. അനുസരണക്കേട് കാണിച്ചാൽ ശിക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, അവർ അത് അങ്ങനെതന്നെ ചെയ്യുമായിരുന്നു. “ദേഷ്യത്തോടെയോ കാരണം പറയാതെയോ ഒരിക്കലും അവർ എനിക്ക് ശിക്ഷണം തന്നിട്ടില്ല,” അവൾ പറയുന്നു. അതുകൊണ്ട് മാതാപിതാക്കൾ അവളെ സ്നേഹിച്ചിരുന്നെന്ന് അവൾക്ക് എപ്പോഴും അറിയാമായിരുന്നു.
താഴ്മയുള്ളവരായിരിക്കുക
7, 8. (എ) യേശുവിന്റെ പ്രാർഥനയിൽനിന്ന് ശിഷ്യന്മാർ എന്ത് പഠിച്ചു? (ബി) നിങ്ങളുടെ പ്രാർഥനകൾക്ക് മക്കളെ യഹോവയിൽ ആശ്രയിക്കാൻ പഠിപ്പിക്കാനാകുന്നത് എങ്ങനെ?
7 അറസ്റ്റിലായി കൊല്ലപ്പെടുന്നതിന് മുമ്പ് യേശു തന്റെ പിതാവിനോട് ഇങ്ങനെ അപേക്ഷിച്ചു: “അബ്ബാ, പിതാവേ, നിനക്ക് എല്ലാം സാധ്യമാണ്; ഈ പാനപാത്രം എന്നിൽനിന്നു നീക്കേണമേ; എന്നാൽ ഞാൻ ഇച്ഛിക്കുന്നതുപോലെയല്ല, നീ ഇച്ഛിക്കുന്നതുപോലെയാകട്ടെ.”b (മർക്കോ. 14:36) ഈ പ്രാർഥന നേരിട്ട് കേട്ട ശിഷ്യന്മാർക്കോ പിന്നീട് അതെക്കുറിച്ച് അറിഞ്ഞ മറ്റുള്ളവർക്കോ എന്തു തോന്നിക്കാണുമെന്ന് ഒന്ന് ചിന്തിച്ചുനോക്കൂ. പൂർണനായിരുന്നിട്ടും അവൻ പിതാവിനോട് സഹായം ചോദിച്ചെന്ന് അവർ മനസ്സിലാക്കി. തങ്ങളും താഴ്മയുള്ളവരും യഹോവയിൽ ആശ്രയിക്കുന്നവരും ആയിരിക്കണമെന്ന് അവർ ഇതിൽനിന്ന് പഠിച്ചു.
8 നിങ്ങളുടെ പ്രാർഥനകളിൽനിന്ന് മക്കൾക്ക് വളരെയധികം കാര്യങ്ങൾ പഠിക്കാൻ കഴിയും. മക്കളെ പഠിപ്പിക്കാൻ വേണ്ടി മാത്രമല്ല നിങ്ങൾ പ്രാർഥിക്കുന്നത് എന്ന കാര്യം ശരിയാണ്. എന്നാൽ നിങ്ങളുടെ പ്രാർഥന കേൾക്കുമ്പോൾ യഹോവയിൽ ആശ്രയിക്കാൻ അവർ പഠിക്കും. പ്രാർഥനകളിൽ, മക്കളെ മാത്രമല്ല നിങ്ങളെയും സഹായിക്കാൻ യഹോവയോട് അപേക്ഷിക്കുക. ബ്രസീലിലുള്ള അന്ന ഇങ്ങനെ പറയുന്നു: “പ്രശ്നങ്ങളുണ്ടാകുമ്പോൾ, ഉദാഹരണത്തിന്, മുത്തശ്ശീമുത്തശ്ശന്മാർക്ക് രോഗം വരികയോ മറ്റോ ചെയ്യുമ്പോൾ എന്റെ മാതാപിതാക്കൾ ആ സാഹചര്യം കൈകാര്യം ചെയ്യാനുള്ള ശക്തിക്കായും നല്ല തീരുമാനങ്ങളെടുക്കാനുള്ള ജ്ഞാനത്തിനായും യഹോവയോട് അപേക്ഷിക്കും. കടുത്ത സമ്മർദത്തിൻകീഴിലാകുമ്പോൾ അവർ പ്രശ്നങ്ങൾ യഹോവയുടെ കൈയിൽ ഏൽപ്പിക്കുമായിരുന്നു. അങ്ങനെ ഞാനും യഹോവയിൽ ആശ്രയിക്കാൻ പഠിച്ചു.” ഒരു അയൽക്കാരനോട് സാക്ഷീകരിക്കാനോ കൺവെൻഷനു പോകാൻ തൊഴിലുടമയോട് അവധി ചോദിക്കാനോ ഉള്ള ധൈര്യം തരണമേ എന്ന് നിങ്ങൾ യഹോവയോട് അപേക്ഷിക്കുന്നതു മക്കൾ കേൾക്കുമ്പോൾ നിങ്ങൾ യഹോവയിൽ ആശ്രയിക്കുകയാണെന്ന് അവർ മനസ്സിലാക്കും. അങ്ങനെ ചെയ്യാൻ അവരും പഠിക്കും.
9. (എ) താഴ്മയുള്ളവരും നിസ്സ്വാർഥരും ആയിരിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത് എങ്ങനെ? (ബി) നിങ്ങൾ താഴ്മയുള്ളവരും നിസ്സ്വാർഥരും ആണെങ്കിൽ മക്കൾ അതിൽനിന്ന് എന്ത് പഠിക്കും?
9 താഴ്മയുള്ളവരും നിസ്സ്വാർഥരും ആയിരിക്കാൻ യേശു ശിഷ്യന്മാരോട് പറഞ്ഞു. സ്വന്തം മാതൃകയിലൂടെ അവൻ അത് കാണിച്ചുകൊടുക്കുകയും ചെയ്തു. (ലൂക്കോസ് 22:27 വായിക്കുക.) യഹോവയെ സേവിക്കാനും മറ്റുള്ളവരെ സഹായിക്കാനും യേശു പലവിധ ത്യാഗങ്ങൾ ചെയ്തത് അവന്റെ അപ്പൊസ്തലന്മാർ കണ്ടു. അങ്ങനെ ചെയ്യാൻ അവർ പഠിക്കുകയും ചെയ്തു. സ്വന്തം മാതൃകയിലൂടെ നിങ്ങൾക്കും മക്കളെ പഠിപ്പിക്കാം. രണ്ടു മക്കളുള്ള ഡെബി പറയുന്നു: “ഒരു മൂപ്പൻ എന്ന നിലയിൽ എന്റെ ഭർത്താവ് മറ്റുള്ളവർക്കായി സമയം ചെലവഴിക്കുന്നതിൽ എനിക്ക് ഒരു വിഷമവുമില്ലായിരുന്നു. കാരണം ഞങ്ങളുടെ കാര്യങ്ങൾക്ക് അദ്ദേഹം ഒരു വീഴ്ചയും വരുത്തില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.” (1 തിമൊ. 3:4, 5) ഡെബിയുടെയും ഭർത്താവ് പ്രാണാസിന്റെയും മാതൃക അവരുടെ കുടുംബത്തിൽ എന്ത് സ്വാധീനം ചെലുത്തി? സമ്മേളനങ്ങളിൽ സഹായിക്കാൻ കുട്ടികൾ എല്ലായ്പോഴും മനസ്സുള്ളവരായിരുന്നെന്നാണ് പ്രാണാസ് പറയുന്നത്. അവർ സന്തുഷ്ടരായിരുന്നു, അവർക്ക് നല്ല സുഹൃത്തുക്കളെ കിട്ടി, അവർ എപ്പോഴും സഹോദരീസഹോദരന്മാരോടൊപ്പം ആയിരിക്കാൻ ആഗ്രഹിച്ചു. കുടുംബത്തിലുള്ള എല്ലാവരും ഇപ്പോൾ മുഴുസമയ ശുശ്രൂഷ ചെയ്തുകൊണ്ട് യഹോവയെ സേവിക്കുന്നു. നിങ്ങൾ താഴ്മയുള്ളവരും നിസ്സ്വാർഥരും ആണെങ്കിൽ മറ്റുള്ളവരെ സഹായിക്കുന്നതിന് മനസ്സുള്ളവരായിരിക്കാൻ നിങ്ങൾ മക്കളെ പഠിപ്പിക്കുകയായിരിക്കും.
ഉൾക്കാഴ്ചയുള്ളവരായിരിക്കുക
10. ഗലീലയിലുള്ള ചില ആളുകൾ യേശുവിനെ തിരഞ്ഞ് ചെന്നപ്പോൾ യേശു എങ്ങനെയാണ് ഉൾക്കാഴ്ച പ്രകടമാക്കിയത്?
10 യേശുവിന് തികവുറ്റ ഉൾക്കാഴ്ചയുണ്ടായിരുന്നു. ആളുകൾ എന്ത് ചെയ്യുന്നു എന്നതിലല്ല, പകരം അത് എന്തുകൊണ്ട് ചെയ്യുന്നു എന്നതിലാണ് യേശു ശ്രദ്ധ കേന്ദ്രീകരിച്ചത്. അവന് അവരുടെ ഹൃദയം വായിക്കാൻ കഴിയുമായിരുന്നു. ഉദാഹരണത്തിന്, ഒരിക്കൽ ഗലീലയിലുള്ള കുറച്ചുപേർ യേശുവിനെ തേടിവന്നു. (യോഹ. 6:22-24) താൻ പഠിപ്പിക്കുന്ന കാര്യങ്ങൾ കേൾക്കാനായിരുന്നില്ല, മറിച്ച് ആഹാരത്തിനുവേണ്ടിയാണ് അവർ തന്നെ അന്വേഷിച്ചതെന്ന് യേശു മനസ്സിലാക്കി. (യോഹ. 2:25) അവരുടെ ചിന്താഗതി തിരിച്ചറിഞ്ഞ യേശു അവരെ ക്ഷമയോടെ തിരുത്തുകയും അവർ വരുത്തേണ്ട മാറ്റങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു.—യോഹന്നാൻ 6:25-27 വായിക്കുക.
ശുശ്രൂഷ ആസ്വദിക്കാൻ മക്കളെ സഹായിക്കുക (11-ാം ഖണ്ഡിക കാണുക)
11. (എ) ശുശ്രൂഷയെക്കുറിച്ചുള്ള മക്കളുടെ മനോഭാവം നിങ്ങൾക്ക് മനസ്സിലാക്കാൻ എങ്ങനെ ശ്രമിക്കാം? (ബി) ശുശ്രൂഷ കൂടുതൽ ആസ്വദിക്കാൻ നിങ്ങൾക്ക് മക്കളെ എങ്ങനെ സഹായിക്കാം?
11 ഹൃദയങ്ങളെ വായിക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിലും, നിങ്ങൾക്കും ഉൾക്കാഴ്ചയുള്ളവരായിരിക്കാൻ കഴിയും. ഉദാഹരണത്തിന്, ശുശ്രൂഷയോടുള്ള മക്കളുടെ മനോഭാവം എന്താണെന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് ശ്രമിക്കാം. അതിന് നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ശുശ്രൂഷയിലായിരിക്കെ വിശ്രമിക്കാനോ എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ ഉള്ള ഇടവേളകൾക്കുവേണ്ടി മാത്രമാണോ അവർ നോക്കിയിരിക്കുന്നത്?’ നിങ്ങളുടെ മക്കൾ ശുശ്രൂഷ നന്നായി ആസ്വദിക്കുന്നില്ലെങ്കിൽ അത് രസകരമാക്കാൻ ശ്രമിക്കുക. അവർക്ക് ചെറിയചെറിയ ഉത്തരവാദിത്വങ്ങൾ കൊടുക്കുക. അങ്ങനെ തങ്ങൾ വിലപ്പെട്ടവരാണെന്ന തോന്നൽ അവർക്ക് ഉണ്ടാകും.
12. (എ) എന്തിനെക്കുറിച്ചാണ് യേശു ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകിയത്? (ബി) യേശുവിന്റെ ശിഷ്യന്മാർക്ക് ആ മുന്നറിയിപ്പ് അത്യാവശ്യമായിരുന്നത് എന്തുകൊണ്ട്?
12 മറ്റ് ഏതു വിധത്തിലാണ് യേശു ഉൾക്കാഴ്ച കാണിച്ചത്? ഒരു തെറ്റ് മറ്റൊരു തെറ്റിലേക്കും ചിലപ്പോൾ ഗുരുതരമായ പാപത്തിലേക്കുപോലും നയിക്കുമെന്ന് അറിയാമായിരുന്ന യേശു ശിഷ്യന്മാർക്ക് ഇതെക്കുറിച്ച് മുന്നറിയിപ്പു നൽകി. ഉദാഹരണത്തിന്, ലൈംഗികാധാർമികത തെറ്റാണെന്ന് ശിഷ്യന്മാർക്ക് അറിയാമായിരുന്നു. എങ്കിലും അധാർമികതയിലേക്ക് നയിച്ചേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് യേശു അവർക്ക് മുന്നറിയിപ്പ് കൊടുത്തു. അവൻ പറഞ്ഞു: “ഒരു സ്ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു. ആകയാൽ നിന്റെ വലത്തുകണ്ണ് നിനക്ക് ഇടർച്ച വരുത്തുന്നെങ്കിൽ അത് ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക.” (മത്താ. 5:27-29) അശ്ലീലരംഗങ്ങളും അസഭ്യസംസാരവും നിറഞ്ഞ നാടകങ്ങൾ കാണാൻ ഇഷ്ടപ്പെട്ടിരുന്ന റോമാക്കാരുടെ ഇടയിലായിരുന്നു യേശുവിന്റെ ശിഷ്യന്മാർ ജീവിച്ചത്. അതുകൊണ്ട് ശരി ചെയ്യുന്നത് ബുദ്ധിമുട്ടാക്കിത്തീർക്കുന്ന എന്തും പൂർണമായി ഒഴിവാക്കാൻ യേശു സ്നേഹപൂർവം അവർക്ക് മുന്നറിയിപ്പ് നൽകി.
13, 14. അധാർമികതയുള്ള വിനോദങ്ങൾ ഒഴിവാക്കാൻ നിങ്ങൾക്ക് മക്കളെ എങ്ങനെ സഹായിക്കാം?
13 യഹോവയെ അപ്രീതിപ്പെടുത്തുന്ന എന്തെങ്കിലും ചെയ്യുന്നതിൽനിന്ന് നിങ്ങളുടെ മക്കളെ തടയാൻ ഒരു മാതാവോ പിതാവോ എന്ന നിലയിൽ നിങ്ങൾക്ക് ഉൾക്കാഴ്ച ഉപയോഗിക്കാനാകും. എന്നാൽ ഇന്ന് കൊച്ചുകുട്ടികൾക്കുപോലും അശ്ലീലവും മറ്റ് അധാർമികവിവരങ്ങളും സുലഭമാണ് എന്നതാണ് സങ്കടകരമായ കാര്യം. അധാർമികകാര്യങ്ങൾ നോക്കുന്നത് തെറ്റാണെന്ന് നിങ്ങൾ മക്കളോട് പറയണം. എന്നാൽ അവരെ സംരക്ഷിക്കാൻ നിങ്ങൾക്ക് ചെയ്യാനാകുന്ന മറ്റ് പല കാര്യങ്ങളുമുണ്ട്. നിങ്ങളോടുതന്നെ ചോദിക്കുക: ‘അധാർമികത ഇത്ര അപകടമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എന്റെ മക്കൾക്ക് അറിയാമോ? ഇത്തരം ചിത്രങ്ങൾ കാണാൻ അവരെ പ്രേരിപ്പിച്ചേക്കാവുന്ന ഘടകങ്ങൾ എന്തായിരിക്കും? അധാർമികത ഉൾപ്പെട്ടിട്ടുള്ള എന്തെങ്കിലും കാണാനുള്ള പ്രലോഭനം തോന്നിയാൽ അതിനെ ചെറുക്കാനായി എന്നോട് സഹായം ചോദിക്കാൻ കഴിയുന്ന വിധത്തിൽ അവർക്ക് സമീപിക്കാനാകുന്ന ഒരാളാണോ ഞാൻ?’ നിങ്ങളുടെ മക്കൾ തീരെ ചെറുപ്പമാണെങ്കിൽപ്പോലും നിങ്ങൾക്ക് അവരോട് ഇങ്ങനെ പറയാം: “ഇന്റർനെറ്റിൽ ഏതെങ്കിലും ഒരു കാര്യം കാണുമ്പോൾ ലൈംഗികകാര്യങ്ങളെക്കുറിച്ച് അറിയാനോ വീണ്ടും അത് കാണാനോ മോന് ആകാംക്ഷ തോന്നുന്നെങ്കിൽ അത് ഒഴിവാക്കുന്നതിന് എന്നോട് സഹായം ചോദിക്കാൻ മോന് ഒരു പേടിയും ചമ്മലും തോന്നേണ്ട കാര്യമില്ല. മോനെ സഹായിക്കാൻ എനിക്ക് ആഗ്രഹമുണ്ട്.”
14 നിങ്ങൾ ഏതെങ്കിലും വിനോദം തിരഞ്ഞെടുക്കുമ്പോൾ, മക്കൾക്ക് ഒരു നല്ല മാതൃകയായിരിക്കാൻ എങ്ങനെ കഴിയുമെന്ന് നന്നായി ആലോചിക്കുക. മുമ്പ് പറഞ്ഞ പ്രാണാസ് ഇങ്ങനെ പറയുന്നു: “നിങ്ങൾക്ക് പല കാര്യങ്ങളെക്കുറിച്ച് പലതും പറയാൻ കഴിയും. പക്ഷേ, നിങ്ങൾ ചെയ്യുന്നതാണ് മക്കൾ നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്യുക.” നിങ്ങൾ തിരഞ്ഞെടുക്കുന്ന സംഗീതം, പുസ്തകങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവ നല്ല നിലവാരമുള്ളതാണെങ്കിൽ അങ്ങനെയുള്ള വിനോദങ്ങളായിരിക്കും നിങ്ങളുടെ മക്കളും തിരഞ്ഞെടുക്കുക.—റോമ. 2:21-24.
യഹോവ നിങ്ങളെ സഹായിക്കും
15, 16. (എ) മക്കളെ പരിശീലിപ്പിക്കാൻ യഹോവ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്ത് പഠിക്കും?
15 മകനെ നന്നായി വളർത്താൻ സഹായിക്കണമേ എന്ന് മാനോഹ യഹോവയോട് പ്രാർഥിച്ചപ്പോൾ എന്തു സംഭവിച്ചു? “ദൈവം മാനോഹയുടെ പ്രാർത്ഥന കേട്ടു.” (ന്യായാ. 13:9) മാതാപിതാക്കളേ, യഹോവ നിങ്ങളുടെയും പ്രാർഥനകൾ കേൾക്കും. മക്കളെ പരിശീലിപ്പിക്കാൻ അവൻ നിങ്ങളെയും സഹായിക്കും. കൂടാതെ സ്നേഹം പ്രകടിപ്പിക്കാനും താഴ്മയും ഉൾക്കാഴ്ചയും ഉള്ളവരായിരിക്കാനും അവൻ നിങ്ങളെ സഹായിക്കും.
16 മക്കൾ കുഞ്ഞുങ്ങളായിരിക്കുമ്പോൾ അവരെ പരിശീലിപ്പിക്കാൻ യഹോവ നിങ്ങളെ സഹായിക്കുന്നതുപോലെതന്നെ അവർ കൗമാരത്തിലെത്തുമ്പോഴും അവരെ പരിശീലിപ്പിക്കാൻ യഹോവയ്ക്ക് നിങ്ങളെ സഹായിക്കാനാകും. സ്നേഹം, താഴ്മ, ഉൾക്കാഴ്ച എന്നിവയുടെ കാര്യത്തിൽ യേശു വെച്ച മാതൃക യഹോവയെ സേവിക്കുന്നതിന് കൗമാരപ്രായക്കാരെ പരിശീലിപ്പിക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കും.
a ശിക്ഷണത്തിന്റെ അർഥം മാർഗനിർദേശം, പരിശീലനം, തിരുത്തൽ എന്നിവ നൽകുന്നതും ചിലപ്പോൾ ശിക്ഷിക്കുന്നതും ആണെന്ന് ബൈബിൾ പഠിപ്പിക്കുന്നു. മാതാപിതാക്കൾ ശിക്ഷണം നൽകുന്നത് ദയയോടെയായിരിക്കണം; ഒരിക്കലും കോപിച്ചിരിക്കുമ്പോൾ ആയിരിക്കരുത്.
b യേശുവിന്റെ കാലത്ത് കുട്ടികൾ പിതാവിനെ അബ്ബാ എന്നാണ് വിളിച്ചിരുന്നത്. ഈ പദം സ്നേഹവും ആദരവും സൂചിപ്പിക്കുന്ന ഒന്നായിരുന്നു.—ദി ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബൈബിൾ എൻസൈക്ലോപീഡിയ.