സ്മാരകാചരണത്തിൽ പങ്കെടുക്കുന്നവരെ നമുക്ക് എങ്ങനെ സഹായിക്കാം?
1. 2008 മാർച്ച് 22-നു ശക്തമായ ഏതു സാക്ഷ്യം നൽകപ്പെടും?
1 മാർച്ച് 22-ാം തിയതി ലോകമെമ്പാടും ലക്ഷക്കണക്കിനാളുകൾക്കു ശക്തമായ ഒരു സാക്ഷ്യം ലഭിക്കും. മനുഷ്യവർഗത്തിനായി മറുവില നൽകിയതിലൂടെ യഹോവ നമ്മോടു കാണിച്ച മഹാസ്നേഹത്തെക്കുറിച്ച് അന്നു സ്മാരകാചരണത്തിനു ഹാജരാകുന്നവർക്കു കേൾക്കാനാകും. (യോഹ. 3:16) ദൈവരാജ്യത്തെക്കുറിച്ചും അതു മുഖേന ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം യഹോവ എങ്ങനെ നിറവേറ്റും എന്നതിനെക്കുറിച്ചും അവിടെ അവർക്കു പഠിക്കാനാകും. (മത്താ. 6:9, 10) ദൈവജനത്തിന്റെ സ്നേഹവും ഐക്യവും നേരിൽക്കാണാനും അവിടത്തെ സൗഹൃദാന്തരീക്ഷം ആസ്വദിക്കാനും അവർക്കാകും.—സങ്കീ. 133:1.
2. ഹാജരാകുന്ന ബൈബിൾവിദ്യാർഥികളെ എങ്ങനെ സഹായിക്കാം?
2 ബൈബിൾവിദ്യാർഥികൾ: ഹാജരാകുന്നവരിൽ ചിലർ നമ്മോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയിട്ടേ ഉണ്ടായിരിക്കുകയുള്ളൂ. അവരെ മറ്റു സഹോദരീസഹോദരന്മാർക്കു പരിചയപ്പെടുത്തുകയും രാജ്യഹാൾ ചുറ്റിനടന്നു കാണിക്കുകയും ചെയ്യുക. നമ്മുടെ യോഗങ്ങളെക്കുറിച്ച് അവർക്കു പറഞ്ഞുകൊടുക്കുക. പ്രസംഗത്തിനിടെ, ആത്മീയമായി ഇനിയും പുരോഗമിക്കാൻ പ്രസംഗകൻ ഇവരെ പ്രോത്സാഹിപ്പിക്കും. നിങ്ങളുടെ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ പ്രസ്താവനകൾ നിങ്ങൾക്ക് ഉപയോഗിക്കാനാകും.
3. ഹാജരാകുന്ന നിഷ്ക്രിയരെ എങ്ങനെ സഹായിക്കാം?
3 നിഷ്ക്രിയർ: ഹാജരാകുന്നവരിൽ നിഷ്ക്രിയരും ഉണ്ടാകാം. അവരോടു സംസാരിക്കുന്നതിനു പ്രത്യേക ശ്രമം ചെയ്യണം. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചു ചോദിക്കുന്നതും അവരെ വിഷമിപ്പിക്കുന്ന വിധത്തിൽ സംസാരിക്കുന്നതും ഒഴിവാക്കുക. സ്മാരകശേഷം ഏതാനും ആഴ്ചകൾക്കകം മുപ്പന്മാർ ഇവരെ സന്ദർശിച്ച് സ്മാരകത്തിനു വന്നതിന് അനുമോദിക്കുകയും അടുത്ത സഭായോഗത്തിനു വരാൻ പ്രോത്സാഹിപ്പിക്കുകയും വേണം.
4. നമുക്ക് ഓരോരുത്തർക്കും സന്ദർശകരെ എങ്ങനെ സഹായിക്കാനാകും?
4 സന്ദർശകർ: വ്യക്തിപരമായി നാം ക്ഷണിച്ചിട്ടുള്ള അടുത്ത പരിചയക്കാരും കുടുംബാംഗങ്ങളും സ്മാരകത്തിന് എത്തിയേക്കാം. പ്രത്യേക പ്രചാരണത്തിന്റെ സമയത്ത് ക്ഷണക്കുറിപ്പു ലഭിച്ചവരും വന്നെത്തിയേക്കും. നിങ്ങൾക്കു പരിചയമില്ലാത്തവരെ കാണുമ്പോൾ സ്വയം പരിചയപ്പെടുത്താനും അവരെ സ്വാഗതം ചെയ്യാനും ഒരിക്കലും വിട്ടുപോകരുത്. ആദ്യമായിട്ടായിരിക്കും അവർ നമ്മുടെ ഒരു യോഗത്തിനു വരുന്നത്. തുടർന്നും അവരെ എങ്ങനെ ബന്ധപ്പെടാനാകുമെന്നു സംഭാഷണത്തിൽനിന്നു മനസ്സിലാക്കാനായേക്കും. സ്മാരകത്തിനുശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരെ സന്ദർശിച്ചുകൊണ്ടോ ഫോൺ ചെയ്തുകൊണ്ടോ അവരുടെ താത്പര്യം വളർത്താനും ബൈബിളധ്യയനത്തിലേക്കു നയിക്കാനും സാധിച്ചേക്കും.
5. എന്തു പറഞ്ഞുകൊണ്ട് ഒരു ബൈബിളധ്യയനം ആരംഭിക്കാനാകും?
5 മടക്കസന്ദർശനം നടത്തുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം പരിചയപ്പെടുത്തുന്നതിനായി സ്മാരക പ്രസംഗത്തിൽ കേട്ട വിവരങ്ങൾ ഉപയോഗിക്കാൻ സാധിക്കും. ഉദാഹരണത്തിന്, സ്മാരക പ്രസംഗകൻ യെശയ്യാവ് 65:21-23 വായിക്കുന്നതായിരിക്കും. മടക്കസന്ദർശനം നടത്തുമ്പോൾ, പ്രസംഗത്തെക്കുറിച്ചു പരാമർശിച്ചശേഷം നിങ്ങൾക്ക് ഒരുപക്ഷേ ഇങ്ങനെ പറയാം, “മറുവില സാധ്യമാക്കിത്തീർക്കുന്ന മറ്റ് അനുഗ്രഹങ്ങൾ എന്തൊക്കെയാണെന്നു ഞാൻ കാണിച്ചുതരട്ടേ,” എന്നിട്ട് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലെ 4-5 പേജുകൾ പരിചയപ്പെടുത്തുക. അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാം, “യെശയ്യാ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമുക്ക് എന്ന് അനുഭവിക്കാനാകുമെന്ന് അനേകരും ചിന്തിക്കുന്നു,” എന്നിട്ട് 9-ാം അധ്യായത്തിലെ 1-3 ഖണ്ഡികകൾ ചർച്ചചെയ്യുക. മറ്റൊരു മാർഗം, സ്മാരക പ്രസംഗത്തിലെ ചില വിവരങ്ങൾ പരാമർശിച്ചുകൊണ്ട് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം പരിചയപ്പെടുത്തുക എന്നതാണ്. തുടർന്ന് ഒരു അധ്യയനം നടത്തുന്നത് എങ്ങനെയെന്നു കാണിച്ചുകൊടുക്കുക.
6. തന്റെ മരണത്തിന്റെ സ്മാരകം ആചരിക്കാനുള്ള യേശുവിന്റെ കൽപ്പന അനുസരിക്കവേ നമുക്ക് എന്തിനൊക്കെയുള്ള അവസരങ്ങളുണ്ട്?
6 സ്മാരകാചരണത്തിൽ പങ്കെടുക്കുന്ന ബൈബിൾവിദ്യാർഥികളെയും നിഷ്ക്രിയരായ പ്രസാധകരെയും സന്ദർശകരെയും സഹായിക്കാനുള്ള അവസരങ്ങൾക്കായി നമുക്കോരോരുത്തർക്കും നോക്കിയിരിക്കാം. (ലൂക്കൊ. 22:19) നമ്മുടെ ആത്മാർഥമായ ശ്രമങ്ങളെ യഹോവ തീർച്ചയായും അനുഗ്രഹിക്കും.