ജീവിതകഥ
ഏറെ പ്രതിഫലദായകമായ ഒരു ജീവിതം ഞങ്ങൾ കണ്ടെത്തി
അഞ്ചു വയസ്സുമുതൽ നൃത്തം അഭ്യസിക്കാൻ തുടങ്ങിയവരാണ് ഞാനും ഗ്വെന്നും. പക്ഷേ ഒരുമിച്ചായിരുന്നില്ല. രണ്ടുപേരും രണ്ടു നാട്ടിൽ. അന്നൊന്നും ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ലായിരുന്നു. എങ്കിലും, വളർന്നുവരവെ ഞങ്ങൾ രണ്ടാളും ബാലെ നൃത്തം ജീവിതവൃത്തിയായി തിരഞ്ഞെടുത്തു. ലോകോത്തര താരങ്ങളായി തിളങ്ങിനിന്നപ്പോൾത്തന്നെ ഞങ്ങൾ നൃത്തവേദിയോട് വിടപറഞ്ഞു. അങ്ങനെയൊരു തീരുമാനത്തിലേക്ക് ഞങ്ങളെ നയിച്ചത് എന്തായിരുന്നു?
ഡേവിഡ്:1945-ൽ ഇംഗ്ലണ്ടിലെ ഷ്രോപ്ഷൈറിലാണ് ഞാൻ ജനിച്ചത്. ശാന്തസുന്ദരമായ ആ നാട്ടിൻപുറത്ത് ഡാഡിക്ക് ഒരു കൃഷിയിടമുണ്ടായിരുന്നു. സ്കൂൾ വിട്ട് വന്നാൽപ്പിന്നെ, കോഴിക്ക് തീറ്റകൊടുക്കാനും മുട്ട പെറുക്കാനും ആടുമാടുകളെ നോക്കാനും ഒക്കെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. സ്കൂൾ അടച്ചാൽ, കൊയ്ത്തുകാരോടൊത്ത് കൂടുകയായി. ചിലപ്പോഴൊക്കെ ഞങ്ങളുടെ ട്രാക്ടർ ഓടിച്ചിരുന്നതും ഞാനായിരുന്നു.
എന്നിരുന്നാലും, മറ്റൊരു അഭിരുചി എന്റെ ജീവിതത്തിൽ വഴിത്തിരിവായി. കുഞ്ഞുന്നാളിലേതന്നെ എവിടെയെങ്കിലും പാട്ടുകേട്ടാൽ ഞാൻ ഉടൻ ഡാൻസ് കളിക്കാൻ തുടങ്ങുമായിരുന്നു. ഡാഡി അത് ശ്രദ്ധിച്ചിരുന്നു. അങ്ങനെ, അഞ്ചു വയസ്സുള്ളപ്പോൾ അടുത്തുള്ള ഒരു നൃത്തവിദ്യാലയത്തിൽ ടാപ്പ് ഡാൻസ് പഠിക്കാൻ എന്നെ കൊണ്ടുപോയി ചേർക്കാൻ ഡാഡി അമ്മയോടു പറഞ്ഞു. നല്ലൊരു ബാലെ നർത്തകനാകാനുള്ള കഴിവ് എന്നിലുണ്ടെന്നു പറഞ്ഞ് ബാലെയുടെ ബാലപാഠങ്ങളും ടീച്ചർ എന്നെ പഠിപ്പിച്ചു. 15-ാം വയസ്സിൽ ലണ്ടനിലെ വിഖ്യാതമായ റോയൽ ബാലെ സ്കൂളിന്റെ സ്കോളർഷിപ്പ് ഞാൻ നേടി. അവിടെവെച്ചാണ് ഞാൻ ഗ്വെന്നിനെ കണ്ടുമുട്ടുന്നത്. നൃത്തജോഡികളെന്ന നിലയിൽ ഞങ്ങൾ വേദികളിൽ തിളങ്ങി.
ഗ്വെൻ: തിരക്കഴിയാത്ത ലണ്ടൻ നഗരത്തിൽ 1944-ൽ ഞാൻ പിറന്നു. കുഞ്ഞായിരുന്നപ്പോൾത്തന്നെ എനിക്ക് ദൈവത്തിൽ വലിയ വിശ്വാസമായിരുന്നു. ബൈബിൾ വായിക്കാൻ ശ്രമിച്ചിരുന്നെങ്കിലും എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല. അഞ്ച് വയസ്സുള്ളപ്പോൾ ഞാനും ഡാൻസ് പഠിക്കാൻ പോയിത്തുടങ്ങി. ആറു വർഷത്തിനു ശേഷം, ബ്രിട്ടനിൽ ദേശീയതലത്തിൽ നടന്ന ഒരു മത്സരത്തിൽ ഞാൻ ഒന്നാം സ്ഥാനം നേടി. അത് എനിക്ക് റോയൽ ബാലെ സ്കൂളിൽ ജൂനിയർ വിഭാഗത്തിൽ ഇടം നേടിത്തന്നു. ലണ്ടൻ നഗരത്തിന്റെ അതിർത്തിയിലുള്ള റിച്ച്മണ്ട് പാർക്കിലെ മനോഹരമായ ഒരു ജോർജിയൻ ബംഗ്ലാവായ വൈറ്റ് ലോഡ്ജിലായിരുന്നു അത്. അവിടെ പ്രശസ്തരായ അധ്യാപകരിൽനിന്ന് എനിക്ക് വിദ്യാഭ്യാസവും ബാലെ നൃത്തപരിശീലനവും ലഭിച്ചു. 16-ാം വയസ്സിൽ സെൻട്രൽ ലണ്ടനിലുള്ള റോയൽ ബാലെ സ്കൂളിൽ സീനിയർ വിദ്യാർഥിയായി എനിക്ക് പ്രവേശനം ലഭിച്ചു. അവിടെവെച്ചാണ് ഞാൻ ഡേവിഡിനെ പരിചയപ്പെടുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ, ലണ്ടനിലെ കവന്റ് ഗാർഡനിലുള്ള റോയൽ ഓപ്റാ ഹൗസിൽ സംഗീതനാടകങ്ങളിലെ ബാലെ നൃത്തരംഗങ്ങളിൽ ഞങ്ങൾ ഒരുമിച്ച് നൃത്തമാടി.
ബാലെ നർത്തകരായിരുന്ന ഞങ്ങൾ ലോകമെങ്ങും നൃത്തപരിപാടികൾ കാഴ്ചവെച്ചു
ഡേവിഡ്: അതെ, ഗ്വെൻ പറഞ്ഞതുപോലെ, നർത്തകരായി ജീവിതം തുടങ്ങിയ ഞങ്ങൾക്ക് പ്രശസ്തമായ റോയൽ ഓപ്റാ ഹൗസിലും ലണ്ടൻ ബാലെ നൃത്തോത്സവത്തിലും (ഇന്ന്, ദേശീയ ഇംഗ്ലീഷ് ബാലെ നൃത്തോത്സവം എന്ന് അറിയപ്പെടുന്നു) ബാലെ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അങ്ങനെയിരിക്കെ, റോയൽ ബാലെയിലെ നൃത്തസംവിധായകരിൽ ഒരാൾ ജർമനിയിലെ വുപെർട്ടാലിൽ ഒരു അന്തർദേശീയ കമ്പനി തുടങ്ങി. അദ്ദേഹം നർത്തകരായി ഞങ്ങളെയും കൂടെക്കൂട്ടി. ലോകമെങ്ങുമുള്ള നൃത്തവേദികളിൽ, ഡേം മാർഗോ ഫോൺടെയ്ൻ, റൂഡോൾഫ് നുറിയീവ് എന്നിങ്ങനെയുള്ള പ്രതിഭകളോടൊപ്പം ചുവടുവെച്ച ഞങ്ങൾ പ്രശസ്തിയിലേക്ക് ഉയർന്നു. ഇത്തരത്തിൽ മത്സരമനസ്ഥിതി നിറഞ്ഞ ജീവിതം ആളുകളെ അഹംഭാവികളാക്കി മാറ്റും. ഞങ്ങൾക്ക് ജീവിതം ബാലെ മാത്രമായിരുന്നു.
ഗ്വെൻ: എന്റെ മനസ്സും ശരീരവും നിറയെ നൃത്തമായിരുന്നു. പ്രശസ്തിയുടെ പടവുകൾ കയറി ഉയരങ്ങൾ കീഴടക്കാൻ ഡേവിഡും ഞാനും നിശ്ചയിച്ചുറച്ചിരുന്നു. ഓട്ടോഗ്രാഫ് ഒപ്പിട്ടുകൊടുക്കുന്നതും പൂക്കളും പൂമാലയും ഇട്ടുള്ള സ്വീകരണങ്ങളും സദസ്സിന്റെ കരഘോഷവും എനിക്ക് ലഹരി പകർന്നു. അതുപോലെ, അധാർമികതയും പുകവലിയും മദ്യപാനവും ഒക്കെയായിരുന്നു എന്റെ ചുറ്റിലും. നാട്യരംഗത്തെ മറ്റുള്ളവരെപ്പോലെ ഞാനും ഭാഗ്യചിഹ്നങ്ങളിലും ഏലസ്സുകളിലും ആശ്രയം വെച്ചിരുന്നു.
ഞങ്ങളുടെ ജീവിതം അടിമുടി മാറുന്നു
വിവാഹദിനത്തിൽ
ഡേവിഡ്: പാട്ടും ഡാൻസും ആയി നടന്ന് അനേക വർഷങ്ങൾ കഴിഞ്ഞപ്പോൾ പെട്ടിയും കിടക്കയും ചുമന്നുകൊണ്ടുള്ള ആ നടപ്പ് ഞാൻ മടുത്തു. ജനിച്ചു വളർന്നത് ഒരു കർഷക കുടുംബത്തിലായിരുന്നതുകൊണ്ട് നാട്ടിൻപുറത്തെ ലളിതമായ ജീവിതത്തിനായി എന്റെ മനസ്സു കൊതിച്ചു. അങ്ങനെ, 1967-ൽ ഞാൻ അരങ്ങിനോട് വിടപറഞ്ഞ് ഡാഡിയുടെ വീടിന് അടുത്തുള്ള ഒരു വലിയ കൃഷിയിടത്തിൽ പണിയെടുക്കാൻ തുടങ്ങി. കൃഷിയിടത്തിന്റെ ഉടമ ഒരു ചെറിയ വീട് എനിക്ക് വാടകയ്ക്ക് തന്നു. അങ്ങനെയിരിക്കെ, നൃത്തശാലയിൽ തുടർന്നിരുന്ന ഗ്വെന്നിന് ഞാൻ ഫോൺ ചെയ്ത് വിവാഹാഭ്യർഥന നടത്തി. ഗ്വെൻ അന്ന് ഏകാംഗനർത്തകിയായി തിളങ്ങിനിൽക്കുന്ന കാലം. അവസരങ്ങൾ അവൾക്കായി കാത്തുനിന്നിരുന്നു. ഗ്വെൻ ധർമസങ്കടത്തിലായി. പക്ഷേ, അവൾ നൃത്തവേദി വിട്ടുപോന്നു. ആ ഉൾനാടൻ ഗ്രാമത്തിലെ ഒട്ടും പരിചയമില്ലാത്ത ഗ്രാമീണജീവിതത്തിലേക്ക്, എന്റെ ജീവിതസഖിയായി അവൾ കടന്നുവന്നു.
ഗ്വെൻ: അതെ, ആദ്യമൊക്കെ ഞാൻ ശരിക്കും ബുദ്ധിമുട്ടി. അരങ്ങത്തുനിന്ന് അടുക്കളയിലേക്ക്! മഞ്ഞത്തും മഴയത്തും എല്ലാം പശുവിനെ കറക്കണം, പന്നിക്കും കോഴിക്കും തീറ്റ കൊടുക്കണം. എനിക്ക് അതൊന്നും വഴങ്ങിയിരുന്നില്ല. പുതിയ രീതികളൊക്കെ പഠിക്കാൻ ഡേവിഡ് ഒരു കാർഷിക കോളേജിൽ ഒമ്പതു മാസത്തെ ഒരു കോഴ്സിന് ചേർന്നു. ഡേവിഡ് രാത്രി മടങ്ങിവരുന്നതുവരെ ഞാൻ പുരയിടത്തിൽ തനിച്ചായി. പിന്നെ ഞങ്ങൾക്ക് ഒരു കുഞ്ഞു പിറന്നു. ഞങ്ങളുടെ ആദ്യമകൾ ഗില്ലി. അങ്ങനെയിരിക്കെ, ഡേവിഡ് പറഞ്ഞിട്ട് ഞാൻ ഡ്രൈവിങ് പഠിച്ചു. ഒരുനാൾ അടുത്തുള്ള പട്ടണത്തിൽവെച്ച്, എനിക്ക് പരിചയമുണ്ടായിരുന്ന ഗായേലിനെ ഞാൻ കണ്ടു. മുമ്പ് ഞങ്ങളുടെ അടുത്തുള്ള ഒരു കടയിൽ അവൾ ജോലിക്കുനിന്നിരുന്നു.
കൃഷിയിടത്തിലെ ആദ്യനാളുകൾ
വീട്ടിൽ കയറി ഒരു ചായ കുടിച്ചിട്ടുപോകാമെന്ന് അവൾ പറഞ്ഞു. അവരുടെ കല്യാണഫോട്ടോകൾ ഗായേൽ എന്നെ കാണിച്ചു. അക്കൂട്ടത്തിൽ രാജ്യഹാൾ എന്നു വിളിക്കുന്ന ഒരു കെട്ടിടത്തിനു മുന്നിൽ കുറച്ചുപേർ നിൽക്കുന്ന ഒരു ഫോട്ടോ. ആ ‘പള്ളി’ ഏതാണെന്ന് ഞാൻ അവളോട് ചോദിച്ചു. അവളും ഭർത്താവും യഹോവയുടെ സാക്ഷികളാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് കൗതുകമായി. സാക്ഷിയായ ഒരു അമ്മായി എനിക്കുണ്ടായിരുന്നു. പണ്ടൊരുനാൾ ഡാഡി അവരുടെ പ്രസിദ്ധീകരണങ്ങളെല്ലാം വലിച്ചെറിഞ്ഞ് അമ്മായിയോട് അരിശപ്പെട്ട് ആക്രോശിച്ച രംഗം എന്റെ മനസ്സിൽ മിന്നിമറഞ്ഞു. സാധാരണഗതിയിൽ എല്ലാവരോടും സൗഹൃദത്തോടെ ഇടപെട്ടിരുന്ന ഡാഡി അന്ന് എന്താണ് പാവം അമ്മായിയോട് അത്രയും അരിശപ്പെട്ടതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നു.
അമ്മായിയുടെ വിശ്വാസം പള്ളിയിലെ പഠിപ്പിക്കലുകളിൽനിന്ന് വ്യത്യസ്തമായിരുന്നത് എന്തുകൊണ്ടാണെന്ന് ഒടുവിൽ എനിക്ക് മനസ്സിലാക്കാനായി. ബൈബിൾ ശരിക്കും പഠിപ്പിക്കുന്നത് എന്താണെന്ന് ഗായേൽ എനിക്ക് കാണിച്ചുതന്നു. ത്രിത്വം, ദേഹിയുടെ അമർത്യത എന്നിവപോലുള്ള നിരവധി ഉപദേശങ്ങൾ തിരുവെഴുത്തുകൾക്ക് കടകവിരുദ്ധമാണെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ ശരിക്കും അമ്പരന്നുപോയി. (സഭാ. 9:5, 10; യോഹ. 14:28; 17:3) ദൈവത്തിന് ഒരു പേരുണ്ടെന്നും അത് യഹോവ എന്നാണെന്നും ഞാൻ അന്നാണ് ആദ്യമായി ബൈബിളിൽ കണ്ടത്.—പുറ. 6:3.
ഡേവിഡ്: പഠിക്കുന്ന കാര്യങ്ങളെല്ലാം ഗ്വെൻ എന്നോടു പറയുമായിരുന്നു. വേദപുസ്തകം വായിക്കണമെന്ന് കുഞ്ഞുന്നാളിലെ ഡാഡി പറയുമായിരുന്നത് ഞാൻ ഓർത്തു. അതുകൊണ്ട് ഗായേലും ഭർത്താവ് ഡെറിക്കും ബൈബിൾ പഠിപ്പിക്കാമെന്നു പറഞ്ഞപ്പോൾ ഗ്വെന്നും ഞാനും സമ്മതിച്ചു. ആറു മാസത്തിനു ശേഷം സ്വന്തമായി ചെറിയൊരു കൃഷിയിടം പാട്ടത്തിന് എടുക്കാൻ കഴിഞ്ഞതുകൊണ്ട്, ഷ്രോപ്ഷൈർ കൗണ്ടിയിൽത്തന്നെയുള്ള ഓസ്വെസ്ട്രിയിലേക്ക് ഞങ്ങൾ താമസം മാറി. അവിടെ ഡിർഡ്രി എന്നു പേരുള്ള ഒരു സാക്ഷി ക്ഷമയോടെ ഞങ്ങൾക്ക് ബൈബിളധ്യയനം തുടർന്നു. ആദ്യമൊക്കെ മന്ദഗതിയിലായിരുന്നു ഞങ്ങളുടെ പുരോഗതി. കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട് വേറൊന്നിനും ഞങ്ങൾക്ക് സമയമില്ലായിരുന്നു. എങ്കിലും ക്രമേണ സത്യം ഞങ്ങളുടെ ഹൃദയത്തിൽ വേരുപിടിച്ചുതുടങ്ങി.
ഗ്വെൻ: എനിക്ക് മറികടക്കേണ്ടിയിരുന്ന ഏറ്റവും വലിയ കടമ്പ അന്ധവിശ്വാസമായിരുന്നു. “ഭാഗ്യദേവനു മേശ ഒരുക്കു”ന്നവരെ (സത്യവേദപുസ്തകം, ആധുനിക വിവർത്തനം) യഹോവ എങ്ങനെ വീക്ഷിക്കുന്നു എന്ന് മനസ്സിലാക്കാൻ യെശയ്യാവു 65:11 എന്നെ സഹായിച്ചു. എന്റെ എല്ലാ ഭാഗ്യചിഹ്നങ്ങളും ഏലസ്സുകളും ഉപേക്ഷിക്കാൻ ഞാൻ സമയമെടുത്തു. പ്രാർഥനയാണ് എന്നെ അതിന് സഹായിച്ചത്. “തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും” എന്ന് മനസ്സിലാക്കിയത് യഹോവ അന്വേഷിക്കുന്നത് എങ്ങനെയുള്ളവരെയാണെന്ന് എന്നെ ബോധ്യപ്പെടുത്തി. (മത്താ. 23:12) സ്വന്തം പുത്രനെ ഒരു മറുവിലായാഗമായി തരാൻമാത്രം നമ്മോട് സ്നേഹവും കരുതലും കാണിച്ച ആ ദൈവത്തെ സേവിക്കാൻ ഞാൻ ആഗ്രഹിച്ചു. ആയിടയ്ക്കാണ് ഞങ്ങളുടെ രണ്ടാമത്തെ മകൾ പിറക്കുന്നത്. ഭൂമിയിലെ പറുദീസയിൽ ഞങ്ങളുടെ കുടുംബത്തിന് എന്നേക്കും ജീവിക്കാൻ കഴിയും എന്ന് മനസ്സിലാക്കിയത് എന്നെ പുളകംകൊള്ളിച്ചു.
ഡേവിഡ്: മത്തായി 24-ാം അധ്യായത്തിലും ദാനീയേൽ പുസ്തകത്തിലും കാണുന്നതുപോലുള്ള ബൈബിൾപ്രവചനങ്ങളുടെ അതിശയിപ്പിക്കുന്ന നിവൃത്തി മനസ്സിലാക്കിയപ്പോൾ ഇതുതന്നെയാണ് സത്യമെന്ന് എനിക്ക് ബോധ്യമായി. യഹോവയുമായുള്ള ഒരു നല്ല ബന്ധത്തിന് സമംവെക്കാൻ ഈ ലോകത്തിൽ മറ്റൊന്നും ഇല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. തന്നിമിത്തം കാലം കടന്നുപോകവേ, എന്റെ അതിമോഹങ്ങളെല്ലാം കെട്ടടങ്ങാൻ തുടങ്ങി. എന്നെപ്പോലെതന്നെ പ്രധാനപ്പെട്ടവരാണ് എന്റെ ഭാര്യയും മക്കളും എന്ന് ഞാൻ മനസ്സിലാക്കി. ഞാൻ എന്നിലും, വലിയ കൃഷിയിടവും സ്വത്തുവകകളും സ്വരുക്കൂട്ടാനുള്ള എന്റെ മോഹങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കരുതെന്ന് ഫിലിപ്പിയർ 2:4 എന്നെ പഠിപ്പിച്ചു. പകരം യഹോവയുടെ സേവനത്തിനു വേണം ഞാൻ ജീവിതത്തിൽ മുൻഗണന നൽകാൻ. ഞാൻ പുകവലി നിറുത്തി. പത്തു കിലോമീറ്റർ അകലെയായിരുന്നു ശനിയാഴ്ചത്തെ സായാഹ്നയോഗം. പശുക്കളെ കറക്കേണ്ട സമയമായിരുന്നതിനാൽ അതിൽ പങ്കെടുക്കാനായി കാര്യങ്ങൾ ക്രമപ്പെടുത്തുക അത്ര എളുപ്പമായിരുന്നില്ല. എന്നിരുന്നാലും, ഗ്വെന്നിന്റെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾ ഒരിക്കലും യോഗങ്ങൾ മുടക്കിയില്ല. എല്ലാ ഞായറാഴ്ചയും രാവിലെ മക്കളെയും കൂട്ടി വയൽശുശ്രൂഷയ്ക്കു പോകാനും ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. പശുക്കളെയെല്ലാം കറന്നിട്ടുവേണമായിരുന്നു പോകാൻ!
ഞങ്ങളുടെ മാറ്റം ബന്ധുക്കൾക്ക് ആർക്കും ഒട്ടും ഉൾക്കൊള്ളാനായില്ല. ആറ് വർഷമാണ് ഗ്വെന്നിന്റെ ഡാഡി അവളോട് മിണ്ടാതെ നടന്നത്. സാക്ഷികളുമായി ഞങ്ങൾ സഹവസിക്കുന്നതു നിറുത്താൻ എന്റെ മാതാപിതാക്കളും കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു.
ഗ്വെൻ: ഈ വെല്ലുവിളികളെയെല്ലാം മറികടക്കാൻ യഹോവ ഞങ്ങളെ സഹായിച്ചു. കാലം മുന്നോട്ടു നീങ്ങിയപ്പോൾ, ഓസ്വെസ്ട്രി സഭയിലെ സഹോദരീസഹോദരന്മാരെല്ലാം ഞങ്ങൾക്ക് ഒരു പുതിയ കുടുംബംപോലെയായി. എല്ലാ പരിശോധനകളിലും സ്നേഹപൂർവം അവർ ഞങ്ങളെ താങ്ങി. (ലൂക്കോ. 18:29, 30) 1972-ൽ ഞങ്ങൾ ജീവിതം യഹോവയ്ക്കു സമർപ്പിച്ച് സ്നാനമേറ്റു. സാധ്യമായത്ര ആളുകളോട് സത്യം അറിയിച്ചുകൊണ്ട് കഠിനാധ്വാനം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. അങ്ങനെ ഞാൻ പയനിയറിങ് തുടങ്ങി.
പ്രതിഫലദായകമായ ഒരു പുതിയ ജീവിതം
ഡേവിഡ്: കൃഷിപ്പണിയുമായി ഞങ്ങൾ ചെലവഴിച്ച വർഷങ്ങൾ കഠിനമായ കായികാധ്വാനം നിറഞ്ഞതായിരുന്നു. എങ്കിലും, ഞങ്ങളുടെ പെൺകുട്ടികൾക്ക് നല്ലൊരു ആത്മീയ മാതൃക വെക്കാൻ ഞങ്ങൾ നന്നായി ശ്രമിച്ചു. പിന്നീട്, സർക്കാർ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചപ്പോൾ ഞങ്ങൾക്ക് കൃഷിയിടം വിടേണ്ടിവന്നു. അന്ന് മൂന്നാമത്തെ മകൾക്ക് ഒരു വയസ്സ്. വീടില്ല, തൊഴിലില്ല. കൈക്കുഞ്ഞുമായി ഞങ്ങൾ സഹായത്തിനും മാർഗനിർദേശത്തിനും വേണ്ടി മുട്ടിപ്പായി യഹോവയോട് പ്രാർഥിച്ചു. കുടുംബത്തെ പോറ്റാൻ വീണ്ടും ഞങ്ങളുടെ കലാവാസന കൂട്ടിനെത്തി. ഞങ്ങൾ ഒരു നൃത്തവിദ്യാലയം തുടങ്ങി. ആത്മീയ താത്പര്യങ്ങൾ ഒന്നാമതു വെക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം സത്ഫലങ്ങൾ കൊയ്തു. സ്കൂൾവിദ്യാഭ്യാസത്തിനു ശേഷം ഞങ്ങളുടെ മൂന്ന് പുത്രിമാരും പയനിയറിങ് തിരഞ്ഞെടുത്തത് ഞങ്ങളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ഗ്വെന്നും പയനിയറായിരുന്നതുകൊണ്ട് പെൺമക്കൾക്ക് ദൈനംദിനം പിന്തുണ നൽകാൻ അവൾക്കു കഴിഞ്ഞു.
മൂത്ത കുട്ടികളായ ഗില്ലിയെയും ഡെനീസിനെയും വിവാഹം ചെയ്ത് അയച്ച ശേഷം ഞങ്ങൾ ഡാൻസ് ക്ലാസ് നിറുത്തി. സഹായം ആവശ്യമുള്ള മറ്റേതെങ്കിലും പ്രദേശമുണ്ടോ എന്ന് അറിയാനായി ഞങ്ങൾ ബ്രാഞ്ചോഫീസിന് എഴുതി. ഇംഗ്ലണ്ടിന് തെക്കുകിഴക്കായുള്ള ചില പട്ടണങ്ങളിൽ സഹായം ആവശ്യമുണ്ടെന്ന് അവർ അറിയിച്ചതിനെത്തുടർന്ന് ഞങ്ങൾ അങ്ങോട്ട് പോയി. ഇളയകുട്ടി ഡെബി മാത്രമായിരുന്നു ഞങ്ങളോടൊപ്പം. അതുകൊണ്ട് ഞാനും പയനിയറിങ് തുടങ്ങി. അഞ്ചു വർഷം കഴിഞ്ഞപ്പോൾ കുറെക്കൂടെ വടക്കോട്ടുമാറി മറ്റു ചില സഭകളെ സഹായിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. ഡെബിയുടെ വിവാഹശേഷം, അന്താരാഷ്ട്ര നിർമാണ പദ്ധതിയുടെ ഭാഗമായി സിംബാബ്വെ, മൊൾഡോവ, ഹംഗറി, കോറ്റ്-ഡീ ഐവോർ എന്നിവിടങ്ങളിൽ പത്തു വർഷം സന്നദ്ധ സേവനം ചെയ്യാനുള്ള പദവി ഞങ്ങൾക്ക് ലഭിച്ചു. പിന്നെ, ലണ്ടൻ ബെഥേലിന്റെ നിർമാണത്തിൽ സഹായിക്കാനായി ഞങ്ങൾ ഇംഗ്ലണ്ടിൽ മടങ്ങിയെത്തി. കൃഷിപ്പണികളിൽ അനുഭവപരിചയം ഉണ്ടായിരുന്നതുകൊണ്ട് അന്നുണ്ടായിരുന്ന ബെഥേൽ കൃഷിയിടത്തിൽ സഹായിക്കാൻ എനിക്ക് നിയമനം ലഭിച്ചു. ഇപ്പോൾ, ഇംഗ്ലണ്ടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് പയനിയറിങ് ആസ്വദിക്കുകയാണ് ഞങ്ങൾ.
അന്താരാഷ്ട്ര നിർമാണപദ്ധതികളിൽ സേവിച്ചുകൊണ്ട് ഞങ്ങൾ വലിയ സന്തോഷം ആസ്വദിച്ചു
ഗ്വെൻ: ഞങ്ങൾ ആദ്യം ജീവിതം സമർപ്പിച്ചത് നൃത്തത്തിനായിരുന്നു. അത് ആഹ്ലാദം പകരുന്നതായിരുന്നെങ്കിലും താത്ക്കാലികമായിരുന്നു. ഞങ്ങളുടെ രണ്ടാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ സമർപ്പണം യഹോവയ്ക്കുള്ളതായിരുന്നു. അതാകട്ടെ അതിരറ്റ ആനന്ദം കൈവരുത്തിയിരിക്കുന്നു എന്നുമാത്രമല്ല നിത്യം നിലനിൽക്കുന്നതുമാണ്. ഇപ്പോഴും ഞങ്ങൾ ജോഡികളാണ്, മുഴുസമയസേവനത്തിൽ ഒരുമിച്ചു ചുവടുവെക്കുന്ന പയനിയർ ജോഡികൾ! ജീവദായകവും അമൂല്യവും ആയ സത്യങ്ങൾ പഠിക്കാൻ അനേകരെ സഹായിക്കുന്നത് അളവില്ലാത്ത സന്തോഷം ഞങ്ങൾക്ക് നേടിത്തരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഏതു ലൗകിക പ്രശസ്തിപത്രങ്ങളെയും വെല്ലുന്നതാണ് ഈ ജീവനുള്ള “ശുപാർശക്കത്തുകൾ.” (2 കൊരി. 3:1, 2) സത്യം കണ്ടെത്തിയില്ലായിരുന്നെങ്കിൽ ഒരുപിടി ഓർമകളും പഴകിമങ്ങിയ കുറെ ചിത്രങ്ങളും അരങ്ങുമറന്ന നൃത്തച്ചുവടുകളും മാത്രമായിരുന്നേനെ ഞങ്ങളുടെ സമ്പാദ്യം!
ഡേവിഡ്: യഹോവയുടെ സേവനത്തിൽ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാനായത് വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചു. ഒരു നല്ല ഭർത്താവും പിതാവും ആയിത്തീരാൻ അത് എന്നെ സഹായിച്ചെന്ന് എനിക്ക് ഉറപ്പാണ്. മിര്യാമും ദാവീദ് രാജാവും മറ്റു ചിലരും ആനന്ദം അടക്കാനാവാതെ നൃത്തം ചെയ്ത രംഗങ്ങൾ ബൈബിളിൽ കാണാം. അടുത്തുതന്നെ, യഹോവ പുതിയ ലോകം ആനയിക്കുമ്പോൾ അനേകരോടൊപ്പം ആഹ്ലാദനൃത്തമാടാൻ അത്യാകാംക്ഷയോടെ ഞങ്ങൾ നോക്കിപ്പാർത്തിരിക്കുകയാണ്!—പുറ. 15:20; 2 ശമൂ. 6:14.