യഹോവയ്ക്കായി കാത്തിരിക്കുക
1. കൺവെൻഷന്റെ വിഷയമെന്താണ്, അത് നമ്മുടെ കാലത്തെ സംബന്ധിച്ചിടത്തോളം ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
1 “യഹോവ ന്യായത്തിന്റെ ദൈവമല്ലോ; അവന്നായി കാത്തിരിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ” എന്ന് യെശയ്യാവ് എഴുതി. (യെശ. 30:18ബി) യഹോവ തന്റെ ശത്രുക്കളെ ന്യായംവിധിക്കുകയും വിശ്വസ്ത ദാസന്മാരെ വിടുവിക്കുകയും ചെയ്തതിനെക്കുറിച്ചുള്ള നിരവധി വിവരണങ്ങൾ ബൈബിളിലുണ്ട്. ഇന്ന് യഹോവയെ ആരാധിക്കുന്നവർക്ക് ആ വിവരണങ്ങളിൽനിന്ന് എന്തു പാഠമാണ് പഠിക്കാനുള്ളത്? “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസ”ത്തിനായി ഒരുങ്ങാൻ നമുക്കിപ്പോൾ എന്തു ചെയ്യാനാകും? (യോവേ. 2:31, 32) ഈ ചോദ്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും ആത്മപരിശോധന നടത്താനും അടുത്തുവരുന്ന “വിടുതൽ സമീപം!” ഡിസ്ട്രിക്റ്റ് കൺവെൻഷൻ നമ്മെ പ്രചോദിപ്പിക്കും; യഹോവയ്ക്കായി കാത്തിരിക്കാൻ അതു നമ്മെ സഹായിക്കും.
2. ഡിസ്ട്രിക്റ്റ് കൺവെൻഷനോട് നമുക്ക് എങ്ങനെ വിലമതിപ്പു കാണിക്കാനാകും?
2 മൂന്നു ദിവസത്തെയും കൺവെൻഷൻ പരിപാടികളിൽനിന്നു പ്രയോജനം നേടുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നിങ്ങൾ ചെയ്തോ? ഉദാഹരണത്തിന് കൺവെൻഷനു പോകുന്നതിനുവേണ്ടി അവധിയെടുക്കേണ്ടി വരുമെന്ന കാര്യം നിങ്ങൾ തൊഴിലുടമയെ അറിയിച്ചോ? ‘അവധി കിട്ടാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല’ എന്നു വിചാരിച്ച് ശ്രമിക്കാതിരിക്കരുത്. അതേക്കുറിച്ചു പ്രാർഥിക്കുക. എന്നിട്ട് അവധിക്കായി അപേക്ഷിക്കുക. (നെഹെ. 2:4, 5) അതുപോലെതന്നെ യാത്ര, താമസം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ഒരു തീരുമാനത്തിലെത്താൻ വൈകരുത്. ഈ വിധത്തിൽ കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണംചെയ്യുന്നതിലൂടെ യഹോവ നമുക്കായി ഒരുക്കിയിരിക്കുന്ന ആത്മീയ വിരുന്നിനോട് നമുക്കു ഹൃദയംനിറഞ്ഞ വിലമതിപ്പു പ്രകടമാക്കാനാകും. കൺവെൻഷനോടുള്ള ബന്ധത്തിൽ സഹായം ആവശ്യമുള്ളവർക്ക്—വിശേഷിച്ച് സഭയിലെ പ്രായമുള്ളവർക്ക്—അതു നൽകാൻ മൂപ്പന്മാർ ശ്രദ്ധയുള്ളവരായിരിക്കണം—ഗലാ. 6:10.
3. കൺവെൻഷൻ നടക്കുന്ന നഗരത്തിലായിരിക്കെ യഹോവയുടെ ജനം ഏതു ഗുണങ്ങൾ പ്രകടമാക്കണം?
3 നല്ല പെരുമാറ്റം ദൈവത്തിനു ബഹുമതി കൈവരുത്തുന്നു: അനേകംപേർ കൂടിവരുന്ന കൺവെൻഷനുകളിൽ നമ്മുടെ നല്ല പെരുമാറ്റം ആ പ്രദേശത്തുള്ളവർക്ക് ഒരു സാക്ഷ്യമായി ഉതകുന്നു. അതുകൊണ്ടു നാം എന്തു ചെയ്യണം? ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും മറ്റും ആയിരിക്കുമ്പോൾ ആളുകളോട് ദീർഘക്ഷമ, സൗമ്യത, ആത്മനിയന്ത്രണം, ന്യായബോധം തുടങ്ങിയ ക്രിസ്തീയ ഗുണങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് നാം അവർക്ക് നവോന്മേഷം പകരണം. (ഗലാ. 5:22, 23; ഫിലി. 4:5, NW) ‘അയോഗ്യമായി നടക്കുകയോ സ്വാർത്ഥം അന്വേഷിക്കുകയോ ദേഷ്യപ്പെടുകയോ’ ചെയ്യാത്ത തരത്തിലുള്ള സ്നേഹം നാം പ്രകടമാക്കണം. പ്രയാസങ്ങളോ അസൗകര്യങ്ങളോ ഉണ്ടാകുമ്പോൾപ്പോലും “എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി” ചെയ്യാൻ നാം ആഗ്രഹിക്കും.—1 കൊരി. 10:31; 13:5.
4. യഹോവയ്ക്കു സ്തുതി കരേറ്റുന്ന വിധത്തിൽ പെരുമാറാൻ കുട്ടികളെ മാതാപിതാക്കൾക്ക് എങ്ങനെ സഹായിക്കാനാകും?
4 നമ്മുടെ യുവജനങ്ങളുടെ പെരുമാറ്റവും വസ്ത്രധാരണവും മറ്റും ഒരു ഹോട്ടൽ മാനേജരിൽ വലിയ മതിപ്പുളവാക്കി. കൺവെൻഷനുശേഷം, തന്റെ “ഹോട്ടലിൽ എല്ലായ്പോഴും യഹോവയുടെ സാക്ഷികളെ താമസിപ്പിക്കാൻ” ആഗ്രഹിക്കുന്നതായി അദ്ദേഹം പറയുകയുണ്ടായി. എത്ര നല്ല അനുഭവം! മാതാപിതാക്കളേ, നിങ്ങളുടെ മേൽനോട്ടത്തിനും നിങ്ങൾ നൽകിയ പരിശീലനത്തിനും ഉള്ള ഒരംഗീകാരമാണിത്. മാതാപിതാക്കളുടെ മേൽനോട്ടമില്ലാതെ കുട്ടികളെ ഹോട്ടൽമുറിയിൽ തനിച്ചാക്കുന്നതു ബുദ്ധിയായിരിക്കില്ല. കുട്ടികളുടെ മേൽ എല്ലായ്പോഴും ഒരു കണ്ണുണ്ടായിരിക്കണം. (സദൃ. 29:15) അവരുടെ നല്ല പെരുമാറ്റം യഹോവയ്ക്കു സ്തുതി കരേറ്റുകയും അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്യട്ടെ!—സദൃ. 27:11.
5. വസ്ത്രധാരണത്തോടും ചമയത്തോടുമുള്ള ബന്ധത്തിൽ നമുക്കെങ്ങനെ യഹോവയ്ക്കു മഹത്ത്വം കരേറ്റാനാകും?
5 മാന്യമായ വസ്ത്രധാരണവും ചമയവും: അങ്ങേയറ്റത്തെ ഫാഷനിലുള്ള, മാന്യമല്ലാത്ത, അനുചിതമായ വസ്ത്രധാരണവും ചമയവും ഒഴിവാക്കിക്കൊണ്ട് കൺവെൻഷനെക്കുറിച്ചു മൊത്തത്തിലുള്ള മതിപ്പു വർധിപ്പിക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയും. കൺവെൻഷൻസ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുമ്പോഴും കൺവെൻഷൻസ്ഥലം ഒരുക്കാൻ സഹായിക്കുമ്പോഴും കൺവെൻഷനിൽ സംബന്ധിക്കുമ്പോഴും നാം ഇതു ചെയ്യേണ്ടതാണ്. ദൈവദാസന്മാരെന്ന നിലയിൽ യഹോവയുടെ നാമത്തിനും സത്പേരിനുമാണ് നാം ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്; വ്യക്തിപരമായ ഇഷ്ടങ്ങൾക്കോ സുഖസൗകര്യങ്ങൾക്കോ അല്ല. കുടുംബാംഗങ്ങളുടെ വസ്ത്രധാരണവും ചമയവും എല്ലായ്പോഴും വിനയത്തോടും സുബോധത്തോടും കൂടിയതാണെന്ന് ഉറപ്പു വരുത്താനുള്ള ചുമതല കുടുംബനാഥന്മാർക്കുണ്ട്.—1 തിമൊ. 2:9.
6. കൺവെൻഷൻ പരിപാടികളുടെ സമയത്തെന്നപോലെ മറ്റു സമയങ്ങളിലും നമ്മുടെ വസ്ത്രധാരണവും മറ്റും മാന്യമായിരിക്കേണ്ടത് എന്തുകൊണ്ട്?
6 ഹോട്ടലുകളിലും കടകളിലും റസ്റ്ററന്റുകളിലും ആയിരിക്കുമ്പോഴും നമ്മുടെ വസ്ത്രധാരണവും മറ്റും മാന്യമായിരിക്കേണ്ടതുണ്ട്. പരിപാടികൾക്കുശേഷം ഭക്ഷണം കഴിക്കാൻ നാം പുറത്തു പോകുന്നെങ്കിൽ കൺവെൻഷന് ഉപയോഗിക്കുന്ന വസ്ത്രം ധരിക്കുന്നത് ഉചിതമാണ്. കൺവെൻഷൻ ബാഡ്ജ് ധരിക്കുന്നത് അനൗപചാരിക സാക്ഷീകരണത്തിനുള്ള അവസരമൊരുക്കുന്നു.—2 കൊരി. 6:3, 4.
7. കൺവെൻഷൻ അടുക്കും ചിട്ടയോടുംകൂടി നടക്കുന്നുവെന്നും സന്തോഷപ്രദമായ വിധത്തിൽ പര്യവസാനിക്കുന്നുവെന്നും ഉറപ്പുവരുത്തുന്നതിന് നമുക്ക് എന്തുചെയ്യാനാകും? (“ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ” എന്ന ഭാഗം കാണുക.)
7 യെശയ്യാവ് ഇങ്ങനെ പ്രവചിച്ചു: “യഹോവ നിങ്ങളോടു കൃപ കാണിക്കുവാൻ കാത്തിരിക്കും. അതുകൊണ്ട് നിങ്ങളോടു കരുണ കാട്ടുവാൻവേണ്ടി അവിടുന്നു ഉന്നതനായിരിക്കും.” (യെശ. 30:18എ, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) യഹോവയുടെ കരുണയോടും അനർഹദയയോടുമുള്ള കൃതജ്ഞത കൺവെൻഷനുകൾക്കു കൂടിവരുമ്പോൾ നമ്മുടെ പെരുമാറ്റത്താലും വസ്ത്രധാരണത്താലും മറ്റും യഹോവയെ മഹത്ത്വപ്പെടുത്താൻ നമ്മെ പ്രചോദിപ്പിക്കണം. “വിടുതൽ സമീപം!” ഡിസ്ട്രിക്റ്റ് കൺവെൻഷൻ നമ്മുടെ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും അവനായി കാത്തിരിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യട്ടെ!
[5-ാം പേജിലെ ചതുരം]
ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ
◼ പരിപാടിയുടെ സമയം: മൂന്നു ദിവസവും രാവിലെ 9:30-നു പരിപാടി തുടങ്ങുന്നതായിരിക്കും. രാവിലെ 8:00 മണിമുതൽ ഹാളിൽ പ്രവേശിക്കാനാകും. സെഷൻ തുടങ്ങുന്നതിന് ഏതാനും മിനിട്ടുകൾക്കു മുമ്പ് അധ്യക്ഷൻ സ്റ്റേജിൽ വന്നിരിക്കും. അപ്പോൾ സംഗീതം ആരംഭിക്കും. ആ സമയത്ത് നാമെല്ലാം ഇരിപ്പിടങ്ങളിൽ വന്നിരിക്കേണ്ടതാണ്. അങ്ങനെയാകുമ്പോൾ ക്രമീകൃതമായ വിധത്തിൽ പരിപാടി ആരംഭിക്കാനാകും. വെള്ളിയാഴ്ച 5:15-നും ശനിയാഴ്ച 5.05-നും ഞായറാഴ്ച 4:10-നും ആയിരിക്കും പരിപാടി സമാപിക്കുന്നത്.
◼ പാർക്കിങ്: നമുക്ക് പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണമുള്ള എല്ലാ കൺവെൻഷൻ സ്ഥലങ്ങളിലും പാർക്ക് ചെയ്യാനുള്ള ഇടം ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ലഭിക്കുന്നതായിരിക്കും. കൺവെൻഷൻ ബാഡ്ജ് കാർഡുകൾ ഈ സമയത്ത് തിരിച്ചറിയിക്കൽ അടയാളമായി ഉതകും. പാർക്കിങ്ങിനുള്ള സ്ഥലം സാധാരണഗതിയിൽ പരിമിതമായതിനാൽ, കാറുകളിലും മറ്റും ഒന്നോ രണ്ടോ പേർ മാത്രം യാത്രചെയ്യുന്നതിനു പകരം അവയിലെ സ്ഥലസൗകര്യം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്.
◼ ഇരിപ്പിടം പിടിച്ചുവെക്കൽ: നിങ്ങളുടെകൂടെ താമസിക്കുന്നവർക്കു വേണ്ടി മാത്രമേ ഇരിപ്പിടങ്ങൾ പിടിച്ചുവെക്കാവൂ.
◼ ഉച്ചഭക്ഷണം: ഉച്ചയ്ക്കത്തെ ഇടവേളയിൽ പുറത്ത് ഹോട്ടലിലും മറ്റും പോയി ഭക്ഷണം കഴിക്കുന്നതിനു പകരം ദയവായി ലഘുവായ ഉച്ചഭക്ഷണം കൂടെ കരുതുക. ഇരിപ്പിടത്തിനടിയിൽ ഒതുങ്ങുന്ന ബാഗും പാത്രങ്ങളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ മറ്റുള്ളവർക്കു തടസ്സം സൃഷ്ടിച്ചേക്കാവുന്ന വലിയ ബാഗുകളും മറ്റും സൂക്ഷിപ്പു മുറിയിൽ വെക്കേണ്ടതാണ്.
◼ സംഭാവനകൾ: ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷൻ സംഘടിപ്പിക്കുന്നതിൽ ഗണ്യമായ ചെലവ് ഉൾപ്പെട്ടിരിക്കുന്നു. ലോകവ്യാപക വേലയ്ക്കുവേണ്ടി രാജ്യഹാളിലോ കൺവെൻഷൻ സ്ഥലത്തോ സ്വമേധയാ സംഭാവനകൾ ഇട്ടുകൊണ്ട് നമുക്കു വിലമതിപ്പു പ്രകടിപ്പിക്കാൻ കഴിയും. കൺവെൻഷൻസ്ഥലത്ത് സംഭാവനയായി നൽകുന്ന ചെക്കുകൾ “Watch Tower” എന്ന പേരിലാണ് എഴുതേണ്ടത്.
◼ അപകടങ്ങളും അടിയന്തിര സാഹചര്യങ്ങളും: കൺവെൻഷൻസ്ഥലത്ത് വൈദ്യസഹായം ആവശ്യമുള്ള ഒരു അടിയന്തിര സാഹചര്യം ഉണ്ടാകുന്നപക്ഷം ദയവായി അടുത്തുള്ള ഒരു സേവകനെ സമീപിക്കുക. അദ്ദേഹം ഉടൻതന്നെ പ്രഥമശുശ്രൂഷാ വിഭാഗത്തെ വിവരമറിയിക്കും. അപ്പോൾ ആ വിഭാഗത്തിലുള്ള യോഗ്യരായ സഹോദരങ്ങൾ സാഹചര്യത്തിന്റെ ഗൗരവം വിലയിരുത്തി ആവശ്യമായ സഹായം നൽകും.
◼ ആംഗ്യഭാഷാ സെഷനുകൾ: സെക്കന്തരാബാദിൽവെച്ച് നടക്കുന്ന ഇംഗ്ലീഷ് കൺവെൻഷനിൽ ആംഗ്യഭാഷാ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്.
◼ റെക്കോർഡിങ്: ഒരു തരത്തിലുള്ള റെക്കോർഡിങ് ഉപകരണവും കൺവെൻഷൻ സ്ഥലത്തെ വൈദ്യുത, ശബ്ദ സംവിധാനങ്ങളുമായി ഘടിപ്പിക്കരുത്. മറ്റുള്ളവർക്കു ശല്യമുണ്ടാകാത്ത വിധത്തിൽ മാത്രമേ റെക്കോർഡിങ് ചെയ്യാവൂ.
◼ ഫോട്ടോ എടുക്കൽ: പരിപാടിക്കിടയിൽ ഫോട്ടോ എടുക്കുന്നുണ്ടെങ്കിൽ ഫ്ളാഷ് ഉപയോഗിക്കരുത്.
◼ പേജറുകളും മൊബൈൽ ഫോണുകളും: ഇവയുള്ളവർ മറ്റുള്ളവരുടെ ശ്രദ്ധ പതറാൻ ഇടയാക്കാത്ത വിധത്തിൽ അവ സെറ്റ് ചെയ്യണം.
◼ പെർഫ്യൂം: വായുസഞ്ചാരത്തിനായി കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന അടഞ്ഞ ഹാളുകളിലാണു ചില കൺവെൻഷനുകൾ നടക്കുന്നത്. അതുകൊണ്ടുതന്നെ ആസ്ത്മയോ അലർജിയോ ഉള്ളവർക്ക് അസ്വസ്ഥത ഉളവാക്കിയേക്കാവുന്ന രൂക്ഷമായ ഗന്ധമുള്ള പെർഫ്യൂമുകളും മറ്റും അധികം ഉപയോഗിക്കാതിരുന്നുകൊണ്ട് മറ്റുള്ളവരോടു പരിഗണന കാണിക്കാനാകും.—1 കൊരി. 10:24.
◼ S-43 ഫാറങ്ങൾ: കൺവെൻഷൻ സമയത്ത് അനൗപചാരിക സാക്ഷീകരണം നടത്തുമ്പോൾ ആരെങ്കിലും താത്പര്യം കാണിക്കുന്നെങ്കിൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് ദയവായി ബന്ധപ്പെടുക (Please Follow Up) (S-43) ഫാറങ്ങൾ ഉപയോഗിക്കേണ്ടതാണ്. കൺവെൻഷനു വരുമ്പോൾ പ്രസാധകർ ഒന്നോ രണ്ടോ S-43 ഫാറങ്ങൾ കൊണ്ടുവരേണ്ടതാണ്. കൺവെൻഷൻ സ്ഥലത്തെ പുസ്തകശാലയിലും ഇവ ലഭിക്കുന്നതാണ്. പൂരിപ്പിച്ചശേഷം അവ പുസ്തകശാലയിൽ ഏൽപ്പിക്കാനാകും; അല്ലെങ്കിൽ തിരികെച്ചെന്നശേഷം നിങ്ങളുടെ സഭാസെക്രട്ടറിയെ ഏൽപ്പിക്കാവുന്നതാണ്.—2005 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷ, പേജ് 6 കാണുക.
◼ റെസ്റ്ററന്റുകളിൽ: പല സ്ഥലങ്ങളിലും സേവനത്തിനനുസരിച്ച് ടിപ്പ് കൊടുക്കുന്ന രീതിയുണ്ട്.
◼ ഹോട്ടലുകളിൽ: (1) ആവശ്യമുള്ളതിൽ അധികം മുറികൾ ബുക്കുചെയ്യരുത്; അനുവദിച്ചിരിക്കുന്നതിലും കൂടുതൽ ആളുകൾ മുറിയിൽ താമസിക്കാതിരിക്കാൻ ശ്രദ്ധിക്കുക. (2) ബുക്കുചെയ്ത മുറി വേണ്ടെന്ന് ഉറപ്പാണെങ്കിൽ എത്രയും വേഗം ഹോട്ടൽ അധികൃതരെ അറിയിക്കുക. (3) പാചകം അനുവദനീയമല്ലെങ്കിൽ അതു ചെയ്യരുത്. (4) റൂംബോയിക്ക് ടിപ്പ് കൊടുക്കുക. (5) ക്രിസ്ത്യാനികളായ നാം, ഹോട്ടലിൽ ആയിരിക്കുമ്പോൾ ഉപചാരാർഥം ലഭിക്കുന്ന പ്രഭാത ഭക്ഷണമോ പാനീയങ്ങളോ ഐസ് തുടങ്ങിയ സാധനങ്ങളോ ദുരുപയോഗം ചെയ്യില്ല. (6) ഹോട്ടൽ ജീവനക്കാരുമായി ഇടപെടുമ്പോൾ ആത്മാവിന്റെ ഫലം പ്രകടിപ്പിക്കുക, പ്രത്യേകിച്ച് മുറി എടുക്കുകയും മുറി ഒഴിയുകയും ചെയ്യുന്നതുപോലുള്ള തിരക്കുപിടിച്ച സമയങ്ങളിൽ.