നല്ല നടത്ത ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു
1. ഡിസ്ട്രിക്റ്റ് കൺവെൻഷനു ഹാജരാകുമ്പോൾ മറ്റുള്ളവർ നമ്മെ നിരീക്ഷിക്കുന്നത് എന്തുകൊണ്ട്?
1 നാം ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾക്കു കൂടിവരുമ്പോൾ അനേകർ നിരീക്ഷിക്കാൻ ഇടയാകുന്നു. മിക്ക കൺവെൻഷൻ നഗരങ്ങളിലുമുള്ള വാർത്താമാധ്യമങ്ങൾ നമ്മുടെ കൂടിവരവുകൾ പ്രസിദ്ധപ്പെടുത്താറുണ്ട്. ഹോട്ടലുകളെല്ലാം കൺവെൻഷൻ പ്രതിനിധികളെക്കൊണ്ടു നിറയുന്നതും സന്ദർശകർ കൺവെൻഷൻ ബാഡ്ജ് ധരിച്ചിരിക്കുന്നതും ചുറ്റുപാടുമുള്ള ആളുകൾ ശ്രദ്ധിക്കും. കൺവെൻഷൻ നഗരത്തിലായിരിക്കുമ്പോൾ നമ്മുടെ നല്ല നടത്തയാൽ ദൈവത്തെ മഹത്ത്വപ്പെടുത്താൻ സഹായിക്കുന്ന ചില ഓർമിപ്പിക്കലുകൾ താഴെ കൊടുത്തിരിക്കുന്നു.—1 പത്രോ. 2:12.
2. കൺവെൻഷൻ നഗരത്തിലെ നമ്മുടെ മാന്യമായ വസ്ത്രധാരണം ദൈവത്തിനു മഹത്ത്വം കരേറ്റുന്നത് എങ്ങനെ?
2 മാന്യമായ വസ്ത്രധാരണം: കൺവെൻഷൻ സ്ഥലത്തെ നമ്മുടെ മാന്യമായ വസ്ത്രധാരണം മറ്റുള്ളവരിൽ മതിപ്പുളവാക്കാറുണ്ട്. മറ്റു സമയങ്ങളിലെ നമ്മുടെ വസ്ത്രധാരണരീതി—ഹോട്ടലുകളിൽ, സാധനങ്ങൾ വാങ്ങുമ്പോൾ, അങ്ങനെ എവിടെയായിരുന്നാലും—നിരീക്ഷകരിൽ അതിലേറെ സ്വാധീനം ചെലുത്തിയേക്കാം. എപ്പോഴും കൺവെൻഷനിലേതുപോലെ വസ്ത്രം ധരിക്കില്ലെങ്കിലും അന്തസ്സുള്ള, മാന്യമായ, അലസമല്ലാത്ത വസ്ത്രധാരണമായിരിക്കണം നമ്മുടേത്. നാമും അവിശ്വാസികളും തമ്മിലുള്ള വ്യത്യാസം നിരീക്ഷകർ മനസ്സിലാക്കണം. (റോമ. 12:2) കൺവെൻഷൻ ബാഡ്ജ് ധരിക്കുന്നതും പ്രയോജനം ചെയ്യും. അതുവഴി മറ്റുള്ളവർ നമ്മെ ശ്രദ്ധിക്കാനും അങ്ങനെ സാക്ഷ്യം നൽകാനും അവസരം ലഭിച്ചേക്കാം. കൂടാതെ, മറ്റു സഹോദരങ്ങൾക്കും നമ്മെ എളുപ്പം തിരിച്ചറിയാനാകും.
3. നമുക്ക് എങ്ങനെ ക്ഷമയും മര്യാദയും പ്രകടമാക്കാം?
3 ക്ഷമയും മര്യാദയും: മിക്കവരും സ്വാർഥരും നന്ദികെട്ടവരും ആയിരിക്കുന്ന ഈ ലോകത്തിൽ നാം ക്ഷമയും മര്യാദയും പ്രകടമാക്കുമ്പോൾ ഹോട്ടൽജീവനക്കാർ ഉൾപ്പെടെയുള്ള നിരീക്ഷകരിൽ അത് എത്ര വലിയ മതിപ്പുളവാക്കും! (2 തിമൊ. 3:1-5) ഇരിപ്പിടങ്ങൾ പിടിച്ചുവെക്കുമ്പോഴും കൺവെൻഷനിൽ പ്രകാശനം ചെയ്യുന്ന പുതിയ പ്രസിദ്ധീകരണങ്ങൾ വാങ്ങാൻ നിൽക്കുമ്പോഴും നാം നമ്മുടെയല്ല, മറ്റുള്ളവരുടെ നന്മയാണ് അന്വേഷിക്കേണ്ടത്. (1 കൊരി. 10:23, 24) ആദ്യമായി കൺവെൻഷനിൽ സംബന്ധിച്ച ഒരു താത്പര്യക്കാരൻ ഇങ്ങനെ പറഞ്ഞു: “ആ ദിവസം കേട്ട പ്രസംഗങ്ങളൊന്നും ഞാൻ ഓർക്കുന്നില്ല. പക്ഷേ, സാക്ഷികളുടെ നല്ല പെരുമാറ്റം എന്നിൽ നിലനിൽക്കുന്ന മതിപ്പുളവാക്കി.”
4. നമ്മുടെ സാഹചര്യം അനുവദിക്കുന്നെങ്കിൽ കൺവെൻഷനിൽ സ്വമേധാസേവനം ചെയ്യേണ്ടത് എന്തുകൊണ്ട്?
4 സ്വമേധാസേവകർ: സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന ഒരു അടയാളമാണു സന്നദ്ധമനോഭാവം. (സങ്കീ. 110:3) കൺവെൻഷനിൽ സ്വമേധാസേവനം ചെയ്യാൻ നിങ്ങൾ ഒരുക്കമാണോ? ഒരു കൺവെൻഷനു മുമ്പ് ആ സ്ഥലം വൃത്തിയാക്കാൻ ഏകദേശം 600 സഹോദരീസഹോദരന്മാർ ഒത്തൊരുമിച്ച് പ്രവർത്തിച്ചു. അതു നിരീക്ഷിച്ച ഒരു ജോലിക്കാരൻ ഇങ്ങനെ പറഞ്ഞു: “മറ്റെവിടെയും കാണാൻ കഴിയാത്ത അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു അത്! അവരെല്ലാം സ്വമേധാസേവകരാണെന്നു ചിന്തിക്കാനേ കഴിയുന്നില്ല.” 2013-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷനുവേണ്ടി നാം ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുകയാണ്. ദൈവത്തിൽനിന്നു കേട്ടുപഠിക്കാൻ മാത്രമല്ല, അവനെ മഹത്ത്വപ്പെടുത്താനുള്ള ഒരവസരം കൂടിയാണ് അത്.
[2-ാം പേജിലെ ചതുരം]
2013-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ
◼ പരിപാടിയുടെ സമയം: മൂന്നു ദിവസവും രാവിലെ 9:20-നായിരിക്കും പരിപാടി തുടങ്ങുന്നത്. രാവിലെ 8 മണിമുതൽ ഹാളിൽ പ്രവേശിക്കാനാകും. സംഗീതം ആരംഭിക്കാൻ പോകുന്നുവെന്ന അറിയിപ്പു കേൾക്കുമ്പോൾ എല്ലാവരും ഇരിപ്പിടങ്ങളിൽ വന്നിരിക്കേണ്ടതാണ്. അങ്ങനെയാകുമ്പോൾ ഉചിതമായ വിധത്തിൽ പരിപാടി ആരംഭിക്കാനാകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും 4:50-നും ഞായറാഴ്ച 3:35-നും പരിപാടി സമാപിക്കും.
◼ പാർക്കിങ്: നമുക്ക് പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണം ലഭിക്കുന്ന എല്ലാ കൺവെൻഷൻ സ്ഥലങ്ങളിലും, പാർക്ക് ചെയ്യാനുള്ള ഇടം ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ സൗജന്യമായി ലഭിക്കും. പാർക്കിങ്ങിനുള്ള സ്ഥലം സാധാരണഗതിയിൽ പരിമിതമായിരിക്കുമെന്നതിനാൽ, കാറുകളിലും മറ്റും ഒന്നോ രണ്ടോ പേർമാത്രം യാത്ര ചെയ്യുന്നതിനുപകരം അവയിലെ സ്ഥലസൗകര്യം പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്.
◼ ഇരിപ്പിടം പിടിച്ചുവെക്കൽ: നിങ്ങളോടൊപ്പം ഒരേ വീട്ടിൽ താമസിക്കുന്നവർക്കോ ഒരേ വാഹനത്തിൽ യാത്രചെയ്യുന്നവർക്കോ നിങ്ങൾ ഇപ്പോൾ അധ്യയനമെടുക്കുന്നവർക്കോ വേണ്ടി മാത്രമേ ഇരിപ്പിടങ്ങൾ പിടിച്ചുവെക്കാവൂ. പ്രായമായവർക്കും രോഗികൾക്കും വേണ്ടിയുള്ള ഇരിപ്പിടം പരിമിതമായതിനാൽ അവരോടൊപ്പം കുടുംബാംഗങ്ങൾക്കെല്ലാം ഇരിക്കാൻ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ട് ആ ഇരിപ്പിടങ്ങൾ അവർക്കും അവരെ സഹായിക്കുന്നവർക്കും വേണ്ടി ദയവായി ഒഴിച്ചിടുക.—1 കൊരി. 13:5.
◼ ഉച്ചഭക്ഷണം: ഉച്ചയ്ക്കത്തെ ഇടവേളയിൽ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നതിനുപകരം ലഘുവായ എന്തെങ്കിലും കൂടെക്കരുതുക. ഇരിപ്പിടത്തിനടിയിൽ വെക്കാവുന്നതരം സഞ്ചിയും മറ്റും ഭക്ഷണം കൊണ്ടുവരാൻ ഉപയോഗിക്കാമെങ്കിലും വലിയ പാത്രങ്ങളും ചില്ലുപാത്രങ്ങളും കൺവെൻഷൻ സ്ഥലത്ത് കൊണ്ടുവരരുത്.
◼ സംഭാവനകൾ: ലോകവ്യാപക വേലയ്ക്കുവേണ്ടി കൺവെൻഷൻ സ്ഥലത്ത് സംഭാവനകൾ ഇട്ടുകൊണ്ട് നമുക്ക് കൺവെൻഷൻ ക്രമീകരണങ്ങളോടു വിലമതിപ്പു കാണിക്കാം. കൺവെൻഷൻ സ്ഥലത്ത് സംഭാവനയായി നൽകുന്ന ചെക്കുകൾ “The Watch Tower Bible and Tract Society of Jehovah’s Witnesses” എന്ന പേരിലാണ് എഴുതേണ്ടത്.
◼ മരുന്നുകൾ: ഡോക്ടറുടെ നിർദേശപ്രകാരം നിങ്ങൾ ഏതെങ്കിലും മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ആവശ്യമായത്രയും മരുന്നുകൾ കൂടെക്കരുതുക. കൺവെൻഷൻ സ്ഥലത്ത് അവ ലഭ്യമായിരിക്കില്ല. പ്രമേഹരോഗികൾ ഉപയോഗിക്കുന്ന സിറിഞ്ചുകളും സൂചികളും ശരിയായ വിധത്തിൽ നിർമാർജനം ചെയ്യേണ്ടതാണ്. അവ അപകടകരമായിരുന്നേക്കാവുന്നതുകൊണ്ട് കൺവെൻഷൻ സ്ഥലത്തോ ഹോട്ടലിലോ ഉള്ള ചവറ്റുകുട്ടയിൽ നിക്ഷേപിക്കരുത്.
◼ പാദരക്ഷകൾ: പടികൾ കയറുമ്പോഴും മറ്റും തെന്നിവീഴാൻ ഇടയാകാത്തതരം പാദരക്ഷകൾ ധരിക്കുക; അവ മാന്യവും പാദങ്ങൾക്കു ചേരുന്നവയും ആയിരിക്കണം. എല്ലാ വർഷവും ആരെങ്കിലുമൊക്കെ വീണ് പരുക്കേൽക്കാറുണ്ട്.
◼ ശ്രവണവൈകല്യമുള്ളവർ: ചില കൺവെൻഷനുകളിൽ ആംഗ്യഭാഷയിലും പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
◼ കുഞ്ഞുങ്ങളെ ഇരുത്തിക്കൊണ്ടുപോകുന്ന വണ്ടികളും ചാരുകസേരകളും: കൺവെൻഷൻ സ്ഥലത്ത് ഇവ കൊണ്ടുവരരുത്. മാതാപിതാക്കളുടെ അടുത്തുതന്നെയുള്ള ഇരിപ്പിടത്തിൽ സ്ഥാപിക്കാൻ കഴിയുന്ന, കുട്ടികൾക്കായുള്ള പ്രത്യേക സുരക്ഷാസീറ്റുകൾ ഉപയോഗിക്കാവുന്നതാണ്.
◼ പെർഫ്യൂം: വായുസഞ്ചാരത്തിനായി കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന അടഞ്ഞ ഹാളുകളിലാണ് മിക്ക കൺവെൻഷനുകളും നടക്കുന്നത്. അതുകൊണ്ടുതന്നെ ആസ്ത്മയോ അലർജിയോ ഉള്ളവർക്ക് അസ്വസ്ഥത ഉളവാക്കിയേക്കാവുന്ന രൂക്ഷഗന്ധമുള്ള പെർഫ്യൂമുകളും മറ്റും അധികം ഉപയോഗിക്കാതിരുന്നുകൊണ്ട് മറ്റുള്ളവരോടു പരിഗണന കാണിക്കാനാകും.—1 കൊരി. 10:24.
◼ ദയവായി ബന്ധപ്പെടുക (S-43) ഫാറങ്ങൾ: കൺവെൻഷൻ സ്ഥലത്ത് അനൗപചാരിക സാക്ഷീകരണം നടത്തുമ്പോൾ ആരെങ്കിലും താത്പര്യം കാണിക്കുന്നെങ്കിൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് ദയവായി ബന്ധപ്പെടുക (S-43) ഫാറങ്ങൾ ഉപയോഗിക്കേണ്ടതാണ്. പൂരിപ്പിച്ചശേഷം അവ പുസ്തകശാലയിൽ ഏൽപ്പിക്കാനാകും; അല്ലെങ്കിൽ തിരികെച്ചെന്നശേഷം നിങ്ങളുടെ സഭാസെക്രട്ടറിയെ ഏൽപ്പിക്കാവുന്നതാണ്.
◼ ഹോട്ടലുകളിൽ: നല്ല പെരുമാറ്റത്താൽ യഹോവയുടെ നാമം മഹത്ത്വപ്പെടുത്തുക. പല സ്ഥലങ്ങളിലും സേവനത്തിനനുസരിച്ച് ടിപ്പ് കൊടുക്കുന്ന രീതിയുണ്ട്.
◼ ഹോട്ടലുകളിൽ താമസിക്കുന്നെങ്കിൽ:
(1) വേണ്ടതിലധികം മുറികൾ ബുക്കുചെയ്യരുത്; അനുവദിച്ചിരിക്കുന്നതിലും കൂടുതൽ ആളുകൾ മുറിയിൽ താമസിക്കരുത്.
(2) തക്കതായ കാരണമില്ലാതെ ബുക്കുചെയ്ത മുറി റദ്ദാക്കരുത്. ഇനി അങ്ങനെ ചെയ്യാൻ തീരുമാനിച്ചാൽ എത്രയും വേഗം അക്കാര്യം ഹോട്ടൽ അധികൃതരെ അറിയിക്കുക. (മത്താ. 5:37) ബുക്കിങ് റദ്ദാക്കിയതിന്റെ രേഖ കൈപ്പറ്റാൻ മറക്കരുത്. 48 മണിക്കൂറിനു മുമ്പ് റദ്ദാക്കിയില്ലെങ്കിൽ പണം തിരികെ ലഭിക്കാൻ സാധ്യത കുറവാണ്.
(3) ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ചാണ് ഹോട്ടൽ ബുക്കുചെയ്യുന്നതെങ്കിൽ, മുറിവാടകയും താമസസമയത്ത് ഹോട്ടലിന് എന്തെങ്കിലും നഷ്ടം വരുത്തിയാൽ അതും നികത്താൻ ആവശ്യമായ ഒരു തുക നിങ്ങളുടെ അക്കൗണ്ടിൽനിന്നു ‘പിടിച്ചുവെക്കുമെന്ന’ കാര്യം പ്രത്യേകം ഓർമിക്കുക. അവരുമായുള്ള പണമിടപാടു തീർക്കുന്നതുവരെ നിങ്ങൾക്ക് ആ പണം ഉപയോഗിക്കാൻ കഴിയില്ല.
(4) സാധനങ്ങൾ കൊണ്ടുപോകാനുള്ള ട്രോളികൾ ലഭ്യമാണെങ്കിൽ, പുറത്തിറങ്ങാൻ തയ്യാറായിക്കഴിഞ്ഞേ അതെടുക്കാവൂ; മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയേണ്ടതിന് ഉടനെ തിരിച്ചുവെക്കുകയും വേണം.
(5) നിങ്ങളുടെ സാധനങ്ങൾ എടുക്കുന്ന ഹോട്ടൽ ജോലിക്കാർക്ക് ടിപ്പ് കൊടുക്കാൻ മറക്കരുത്. മുറിയിൽ നിങ്ങൾക്കുവേണ്ട സേവനം ചെയ്തുതരുന്ന ആൾക്ക് ദിവസവും ടിപ്പ് കൊടുക്കുക.
(6) ഹോട്ടൽ മുറിയിൽ പാചകം അനുവദനീയമല്ലെങ്കിൽ അതു ചെയ്യരുത്.
(7) ഹോട്ടലിൽ ആയിരിക്കുമ്പോൾ ഉപചാരാർഥം ലഭിക്കുന്ന പ്രഭാതഭക്ഷണമോ പാനീയങ്ങളോ ഐസ് തുടങ്ങിയ സാധനങ്ങളോ ദുരുപയോഗം ചെയ്യരുത്.
(8) ഹോട്ടൽ ജീവനക്കാരുമായി ഇടപെടുമ്പോളെല്ലാം ദൈവാത്മാവിന്റെ ഫലം പ്രകടിപ്പിക്കുക. ഹോട്ടലിൽ വരുന്ന എല്ലാവരെയും അവർക്കു തൃപ്തിപ്പെടുത്തേണ്ടതുണ്ടെന്ന കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ട് ക്ഷമയും പരിഗണനയും ന്യായബോധവും കാണിക്കുക.
(9) നീന്തൽക്കുളം, ജിം, ഇടനാഴികൾ എന്നിവ ഉൾപ്പെടെ ഹോട്ടലിൽ എവിടെയായിരുന്നാലും മാതാപിതാക്കൾ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.
(10) ശുപാർശ ചെയ്യപ്പെടുന്ന ലോഡ്ജുകളുടെ പട്ടികയിൽ കാണിച്ചിരിക്കുന്ന നിരക്ക്, നികുതി ഒഴികെയുള്ള ഒരു ദിവസത്തെ ചാർജാണ്. നികുതിയിലധികം ചാർജുചെയ്തിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കിയേ പണം കൊടുക്കാവൂ; കൺവെൻഷൻ സ്ഥലത്തുള്ള താമസസൗകര്യ ഡിപ്പാർട്ടുമെന്റിനെ എത്രയും പെട്ടെന്ന് വിവരം അറിയിക്കുക.
(11) ഹോട്ടൽമുറിയോടുള്ള ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുന്നപക്ഷം അക്കാര്യം കൺവെൻഷൻ സ്ഥലത്തുവെച്ചുതന്നെ റൂമിങ് ഡിപ്പാർട്ടുമെന്റിനെ അറിയിക്കുക. അവർക്കു നിങ്ങളെ സഹായിക്കാനായേക്കും.
◼ സ്വമേധാസേവനം: സേവനം ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്വമേധാസേവന ഡിപ്പാർട്ടുമെന്റിൽ പേരു നൽകേണ്ടതാണ്. മാതാപിതാക്കളോടോ രക്ഷാകർത്താവിനോടോ അവർ നിയമിക്കുന്ന ഏതെങ്കിലുമൊരു മുതിർന്ന വ്യക്തിയോടോ ഒപ്പം 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും സ്വമേധാസേവനത്തിൽ പങ്കെടുക്കാനാകും.