-
2 ദിനവൃത്താന്തം 26:16-21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 എന്നാൽ ശക്തനായിത്തീർന്നപ്പോൾ സ്വന്തം നാശത്തിനായി ഉസ്സീയയുടെ ഹൃദയം അഹങ്കരിച്ചു. യാഗപീഠത്തിൽ സുഗന്ധക്കൂട്ട് അർപ്പിക്കാനായി യഹോവയുടെ ആലയത്തിനുള്ളിലേക്കു കയറിച്ചെന്നുകൊണ്ട് ഉസ്സീയ തന്റെ ദൈവമായ യഹോവയോട് അവിശ്വസ്തത കാണിച്ചു.+ 17 ഉടനെ അസര്യ പുരോഹിതനും യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്ന 80 പുരോഹിതന്മാരും ധൈര്യത്തോടെ ഉസ്സീയയുടെ പിന്നാലെ ചെന്നു. 18 ഉസ്സീയയെ തടഞ്ഞുകൊണ്ട് അവർ പറഞ്ഞു: “ഉസ്സീയ രാജാവേ, അങ്ങ് യഹോവയ്ക്കു സുഗന്ധക്കൂട്ട് അർപ്പിക്കരുത്,+ അതു ശരിയല്ല. പുരോഹിതന്മാർ മാത്രമേ അതു ചെയ്യാവൂ. കാരണം അവരാണ് അഹരോന്റെ വംശജർ;+ അവരെയാണ് അതിനായി വിശുദ്ധീകരിച്ചിരിക്കുന്നത്. വിശുദ്ധമന്ദിരത്തിൽനിന്ന് പുറത്ത് പോകൂ! അങ്ങ് ഇക്കാര്യത്തിൽ അവിശ്വസ്തത കാണിച്ചിരിക്കുന്നതുകൊണ്ട് യഹോവയിൽനിന്ന് അങ്ങയ്ക്കു മഹത്ത്വം ലഭിക്കില്ല.”
19 ഉസ്സീയ അപ്പോൾ സുഗന്ധക്കൂട്ടു കത്തിക്കാനുള്ള പാത്രവുമായി യഹോവയുടെ ഭവനത്തിനുള്ളിലെ യാഗപീഠത്തിന് അരികെ നിൽക്കുകയായിരുന്നു.+ പുരോഹിതന്മാർ പറയുന്നതു കേട്ടപ്പോൾ ഉസ്സീയ കോപംകൊണ്ട് വിറച്ചു. അവരോടു ദേഷ്യപ്പെട്ടുകൊണ്ടിരിക്കുമ്പോൾത്തന്നെ, അവർ കാൺകെ, ഉസ്സീയയുടെ നെറ്റിയിൽ കുഷ്ഠം ബാധിച്ചു!+ 20 മുഖ്യപുരോഹിതനായ അസര്യയും മറ്റു പുരോഹിതന്മാരും നോക്കിയപ്പോൾ അതാ, ഉസ്സീയയുടെ നെറ്റിയിൽ കുഷ്ഠം ബാധിച്ചിരിക്കുന്നു! അവർ ധൃതിയിൽ ഉസ്സീയയെ അവിടെനിന്ന് പുറത്താക്കി. തന്നെ യഹോവ ശിക്ഷിച്ചെന്നു മനസ്സിലാക്കിയ ഉസ്സീയയും പുറത്ത് കടക്കാൻ തിടുക്കംകൂട്ടി.
21 യഹോവയുടെ ഭവനത്തിലേക്കു ചെല്ലാൻ അനുവാദമില്ലാതിരുന്നതുകൊണ്ട്, കുഷ്ഠരോഗിയായ ഉസ്സീയയ്ക്കു+ മരണംവരെ മറ്റൊരു ഭവനത്തിൽ കഴിയേണ്ടിവന്നു. ഉസ്സീയയുടെ മകൻ യോഥാമിനായിരുന്നു അപ്പോൾ രാജകൊട്ടാരത്തിന്റെ ചുമതല. യോഥാമാണു ദേശത്തെ ജനങ്ങൾക്കു ന്യായപാലനം നടത്തിയിരുന്നത്.+
-